സിസ്റ്റർമാർക്കു പിന്തുണയുമായി എംപിമാർ ദുർഗിൽ
Wednesday, July 30, 2025 1:43 AM IST
ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ രണ്ടു കന്യാസ്ത്രീകൾക്കു പിന്തുണയുമായി എൽഡിഎഫ്, യുഡിഎഫ് എംപിമാരും ബിജെപി സംസ്ഥാന കമ്മിറ്റി അംഗവും ദുർഗിൽ.
റെയിൽവേ സ്റ്റേഷനിൽ മൂന്ന് കുട്ടികളെ കാത്തുനിൽക്കുന്പോൾ യാതൊരു പ്രകോപനവുമില്ലാതെയാണ് ബജ്രംഗ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളോട് അപമര്യാദയായി പെരുമാറിയതെന്ന് എംപിമാർ സിസ്റ്റർമാരെ സന്ദർശിച്ചശേഷം മാധ്യമങ്ങളോടു പറഞ്ഞു.
യുഡിഎഫ് എംപിമാരായ ബെന്നി ബെഹനാൻ, എൻ.കെ. പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, സപ്തഗിരി, എംഎൽഎ റോജി എം. ജോണ് തുടങ്ങിയവരാണ് സിസ്റ്റർമാരെ ജയിലിൽ എത്തി സന്ദർശിച്ചത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായിയെയും യുഡിഎഫ് പ്രതിനിധികൾ സന്ദർശിച്ചു.
കന്യാസ്ത്രീകളുടെ അറസ്റ്റ് സംബന്ധിച്ച വിഷയം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. എന്നാൽ മതപരിവർത്തനം നടക്കുന്നുണ്ടെന്നും 150 ഓളം കുട്ടികളെ കാണാനില്ലെന്ന റിപ്പോർട്ടുണ്ടെന്നും അദ്ദേഹം തങ്ങളോട് പറഞ്ഞതായി എംപിമാർ ദീപികയോട് പറഞ്ഞു. സിസ്റ്റർമാരിൽ ഒരാളുടെ സഹോദരൻ എം.വി. ബൈജുവും യുഡിഎഫ് സംഘത്തിനൊപ്പം ഉണ്ടായിരുന്നു.
എൽഡിഎഫ് പ്രതിനിധികളും എംപിമാരുമായ ജോസ് കെ. മാണി, കെ. രാധാകൃഷ്ണൻ, എ.എ. റഹിം, പി.പി. സുനീർ, നേതാക്കളായ ആനി രാജ, വൃന്ദ കാരാട്ട് തുടങ്ങിയവർ ജയിലിൽ എത്തിയെങ്കിലും സന്ദർശനസമയം കഴിഞ്ഞു എന്ന കാരണം ചൂണ്ടിക്കാട്ടി പോലീസ് അനുമതി നൽകിയില്ല.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ്, ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ വിജയ് ശർമ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ജയിലിലെത്തി സന്ദർശിച്ചത്.