അന്നമൂട്ടുന്നവരെ ആർക്കും വേണ്ട; 10 വർഷം, ജീവനൊടുക്കിയത് 1,12,000 കർഷകർ
ന്യൂഡൽഹി: രാജ്യത്തു കർഷക ആത്മഹത്യകൾ ഇടവേളയ്ക്കുശേഷം വീണ്ടും പെരുകുന്നു. മഹാരാഷ്ട്രയിലെ മറാത്ത്വാഡ മേഖലയിലെ എട്ടു ജില്ലകളിൽ മാത്രം കഴിഞ്ഞ ജനുവരി മുതൽ ജൂണ്‍ 26 വരെ 520 കർഷക ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്ത 430 മരണങ്ങളിൽനിന്ന് 20 ശതമാനം കൂടുതലാണിതെന്ന് സംസ്ഥാന റവന്യു വകുപ്പിന്റെ റിപ്പോർട്ട് പറയുന്നു. എല്ലാ മൂന്നു മണിക്കൂറിലും മഹാരാഷ്ട്രയിലെ ഒരു കർഷകൻ വീതം ആത്മഹത്യ ചെയ്യുന്നു. മധ്യ മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലുള്ള ബീഡ് ജില്ലയിൽ കഴിഞ്ഞ ആറു മാസത്തിൽ 101 കർഷകർ ജീവനൊടുക്കിയതായി സർക്കാർതന്നെ പറയുന്നു.
ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ (എൻസിആർബി) 2023ലെ റിപ്പോർട്ടനുസരിച്ച് കഴിഞ്ഞ പത്തു വർഷത്തിൽ രാജ്യത്തെ കാർഷികമേഖലയിൽ ജോലി ചെയ്യുന്ന 1,12,000 പേരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ട്. 2024, 25 വർഷങ്ങളിലെ കണക്കുകൾകൂടി പുറത്തുവരുന്നതോടെ 1,25,000 കർഷകരും കർഷകത്തൊഴിലാളികളും ഇന്ത്യയിൽ ജീവനൊടുക്കിയിട്ടുണ്ടെന്ന് കാർഷികമേഖലയിലെ വിദഗ്ധർ പറയുന്നു. 2022ൽ മാത്രം 11,290 കർഷകരും കർഷകത്തൊഴിലാളികളും ആത്മഹത്യ ചെയ്തു. പോലീസ് റിപ്പോർട്ട് ചെയ്ത മരണങ്ങൾ മാത്രമാണിത്.
2003 മുതൽ 2007 വരെ നാലു വർഷത്തിൽ കേരളത്തിൽ 979 കർഷകർ ജീവനൊടുക്കിയതായി കേരള സർക്കാരിന്റെ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് 2008ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലുണ്ട്. വയനാട്ടിലാണ് കൂടുതൽ- 317 പേർ. കണ്ണൂർ- 113, ഇടുക്കി, കാസർഗോഡ്- 106 വീതം, പാലക്കാട്- 90 എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ കർഷക ആത്മഹത്യ. മരിച്ചവരിൽ 60 ശതമാനത്തോളം പേർ 40നും 60നും ഇടയിൽ പ്രായമുള്ളവരാണെന്നും പഠനറിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷങ്ങളിലെ കാർഷികമേഖലയിലെ തകർച്ച ശരിയായി പഠനവിധേയമാക്കിയിട്ടില്ല.
രാജ്യത്ത് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യ നടന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. എൻസിആർബിയുടെ 2022ലെ കണക്കനുസരിച്ച് ജീവനൊടുക്കിയത് 4,248 പേരാണ്. എന്നാൽ, 2022 മുതൽ കഴിഞ്ഞ വർഷം വരെയുള്ള മൂന്നു വർഷത്തിൽ മറാത്ത്വാഡ മേഖലയിൽ 3,090 കർഷകരാണു ജീവനൊടുക്കിയതെന്നാണ് കഴിഞ്ഞ മാർച്ച് 28ന് രാജ്യസഭയിൽ കേന്ദ്രസർക്കാർ രേഖാമൂലം മറുപടി നൽകിയത്. ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം കർണാടക -2,392, ആന്ധ്രാപ്രദേശ് -917, തമിഴ്നാട്- 728, മധ്യപ്രദേശ്- 641 എന്നിവയാണു കാർഷിക ആത്മഹത്യകൾ കൂടുതലുള്ള മറ്റു നാല് സംസ്ഥാനങ്ങൾ.
എന്നാൽ പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളിലെ കർഷക ആത്മഹത്യകളുടെ പത്തിലൊന്നുപോലും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്ന് ഫെയർ ഒബ്സർവറിലെ നീരജ കുൽക്കർണിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. യഥാർഥ എണ്ണം എൻസിആർബി പ്രസിദ്ധീകരിച്ച കണക്കിന്റെ അഞ്ചിരട്ടിയാണെന്ന് ഫെയർ ഒബ്സർവർ പറയുന്നു. മാനക്കേടാകുമെന്നതിനാൽ മിക്ക കർഷകകുടുംബങ്ങളും കടക്കെണി മൂലം ജീവനൊടുക്കിയ വിവരം മറച്ചുവയ്ക്കുന്നു. കർഷക സ്ത്രീകളുടെ ആത്മഹത്യകൾ വീട്ടമ്മയുടെ ജീവനൊടുക്കലായാണു പോലീസ് രേഖപ്പെടുത്തുക.
കാരണം കടക്കെണി
വളം, കീടനാശിനികൾ, വൈദ്യുതി തുടങ്ങിയവയുടെ വില വർധിച്ചതിനെത്തുടർന്ന് കർഷകരും കർഷക തൊഴിലാളികളും കടം വാങ്ങേണ്ടിവരുന്നതാണ് ആത്മഹത്യയുടെ പ്രധാന കാരണം. കാർഷികോത്പന്നങ്ങൾക്കു ന്യായമായ വില ലഭിക്കാത്തതും വിളവ് കുറയുന്നതും വിലക്കയറ്റവും ജീവിതച്ചെലവുകൾ ദിനംപ്രതി കൂടുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
മഴക്കുറവ്, അതിതീവ്രമഴ, മലയിടിച്ചിൽ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളിലെ കൃഷിനാശവും കർഷകരുടെ പ്രതിസന്ധി അതിതീവ്രമാക്കുന്നു. 2018ൽ രാജ്യത്തെ 50 ശതമാനത്തിലധികം കാർഷിക കുടുംബങ്ങളും കടത്തിലായിരുന്നുവെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) നടത്തിയ സർവേയിൽ പറയുന്നു.
ഇരട്ടി വരുമാനം വാഗ്ദാനം മാത്രം
കാർഷിക വരുമാനം 2015-16 സാന്പത്തികവർഷത്തേതിൽനിന്ന് 2022-23ൽ ഇരട്ടിയാക്കുമെന്നായിരുന്നു അധികാരത്തിലെത്തിയശേഷം എൻഡിഎ സർക്കാർ വാഗ്ദാനം ചെയ്തത്. എന്നാൽ കേരളം പോലുള്ള സംസ്ഥാനങ്ങളിലെ കർഷകരിൽ ഭൂരിപക്ഷത്തിനും വരുമാനത്തിൽ വൻ ഇടിവുണ്ടായി.
പിന്നീട് പലതവണ ഇതേ വാഗ്ദാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചെങ്കിലും കാർഷികമേഖലയിലെ പ്രതിസന്ധിക്കു പരിഹാരമില്ല.
രാജ്യവിരുദ്ധ ഉള്ളടക്കം വൈറലാക്കിയാൽ പണികിട്ടും
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ രാജ്യവിരുദ്ധ ഉള്ളടക്കങ്ങൾ പങ്കുവച്ച് അവയെ വൈറലാക്കാൻ സഹായിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഓണ്‍ലൈനിലെ തെറ്റിദ്ധാരണാജനകവും പ്രകോപനപരവുമായ ഉള്ളടക്കങ്ങളുടെ വ്യാപനം തടയുന്നതിനായി മറ്റ് രഹസ്യാന്വേഷണ ഏജൻസികളുമായി ചേർന്ന് സംയുക്ത തന്ത്രം രൂപീകരിക്കാനാണ് എൻഐഎയുടെ ശ്രമം.
പദ്ധതിയനുസരിച്ച് പുതിയ ചട്ടക്കൂടിനു കീഴിലുള്ള അവരുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളെ ഔദ്യോഗികമായി അറിയിക്കും. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ അവരുടെ ആഭ്യന്തര സംവിധാനങ്ങളിലൂടെ രാജ്യവിരുദ്ധവും പ്രകോപനപരവുമായ ഉള്ളടക്കങ്ങൾ നിരീക്ഷിക്കുകയും തടയുകയും ചെയ്യണം.
ഇത്തരം ഉള്ളടക്കങ്ങൾക്കെതിരേ എന്തെല്ലാം നടപടികളെടുത്തുവെന്ന് സർക്കാരിനെ കൃത്യമായ ഇടവേളകളിൽ അറിയിക്കുകയും വേണം. വിദേശത്തുനിന്ന് പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങൾക്കെതിരേയും നടപടികളുണ്ടാകുമെന്ന് അധികൃതർ സൂചിപ്പിച്ചു.
ധർമസ്ഥല വെളിപ്പെടുത്തലിൽ കേസ്: തെളിവുകൾ ശേഖരിക്കാൻ കോടതിയുടെ അനുമതി തേടി
മംഗളുരു: ധർമസ്ഥലയിൽ ലൈംഗികാതിക്രമങ്ങൾക്കിരയായി കൊല ചെയ്യപ്പെട്ട സ്കൂൾ വിദ്യാർഥിനികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ മറവുചെയ്യാൻ നിർബന്ധിതനായിട്ടുണ്ടെന്ന മുൻ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ ഭാരതീയ ന്യായസംഹിത 211 എ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
തെളിവുകൾ ശേഖരിക്കുന്നതിനും അന്വേഷണവുമായി മുന്നോട്ടുപോകുന്നതിനും കോടതിയുടെ അനുമതി തേടി. ശുചീകരണ ത്തൊഴിലാളിയുടെ പരാതിക്കൊപ്പം സമർപ്പിച്ചിരുന്ന മൃതദേഹഭാഗങ്ങളുടെ ഫോട്ടോയും കോടതിയിൽ ഹാജരാക്കി. നേത്രാവതി നദിക്കരയിലെ വനമേഖലയിൽ മൃതദേഹങ്ങൾ സംസ്കരിച്ചതായി പറയുന്ന ഇടങ്ങളിൽ കോടതിയുടെ അനുമതിയോടെ കുഴിച്ച് പരിശോധന നടത്താനാണു തീരുമാനം.
വെളിപ്പെടുത്തലുകൾ നടത്തിയ ആളിനും കുടുംബത്തിനും സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള 2018 ലെ നിയമവ്യവസ്ഥ പ്രകാരം സംരക്ഷണം നല്‍കുന്നതിനുള്ള നടപടിക്രമങ്ങളും തുടങ്ങിയിട്ടുണ്ട്. ജില്ലാ ജഡ്ജിയും പോലീസ് മേധാവിയും ചീഫ് പ്രോസിക്യൂട്ടറുമടങ്ങുന്ന കമ്മിറ്റിയുടെ മാർഗനിർദേശങ്ങൾക്കനുസരിച്ച് ഇയാളുടെ സുരക്ഷ ഉറപ്പുവരുത്തും.
ബംഗളൂരുവിലെ അഭിഭാഷകരായ ഓജസ്വി ഗൗഡയും സച്ചിൻ ദേശ്പാണ്ഡെയുമാണു മുൻ ശുചീകരണ തൊഴിലാളിയുടെ പരാതി പോലീസിനു മുമ്പാകെ എത്തിച്ചത്. 1998 നും 2014 നും ഇടയിലുള്ള കാലത്താണ് പരാതിക്കാരൻ തന്റെ സൂപ്പർവൈസറുടെ നിർദേശപ്രകാരം മൃതദേഹാവശിഷ്ടങ്ങൾ സംസ്കരിക്കാൻ നിർബന്ധിതനായതെന്നും 2014 മുതൽ ധർമസ്ഥലയും കർണാടകയും വിട്ട് മറ്റൊരു സംസ്ഥാനത്ത് കുടുംബത്തോടൊപ്പം കഴിയുകയായിരുന്നുവെന്നും അവർ പറഞ്ഞു.
കുറ്റബോധവും കൊല്ലപ്പെട്ട ആളുകൾക്ക് നീതി ലഭ്യമാക്കണമെന്ന അതിയായ ആഗ്രഹവും മൂലമാണ് ഇപ്പോൾ ഈ കാര്യങ്ങൾ തുറന്നുപറയാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു. ഈ വെളിപ്പെടുത്തലുകൾ തെറ്റാണെന്നു തെളിഞ്ഞാൽ എന്തു ശിക്ഷയും അനുഭവിക്കാൻ തയാറാണെന്നും ഇതുമായി ബന്ധപ്പെട്ട് നുണ പരിശോധനയ്ക്കുൾപ്പെടെ വിധേയനാകാൻ സന്നദ്ധമാണെന്നും പരാതിക്കാരൻ അറിയിച്ചതായും അവർ വ്യക്തമാക്കി.
സ്കൂൾ യൂണിഫോം ധരിച്ച പെൺകുട്ടികളുടെ മൃതദേഹങ്ങൾ പോലും സംസ്കരിക്കാൻ താൻ നിർബന്ധിതനായിരുന്നതായി പരാതിക്കാരന്റെ വെളിപ്പെടുത്തലിൽ പറയുന്നു. 12 വയസിനും 15 വയസിനും ഇടയിൽ പ്രായമുള്ള ഒരു കുട്ടിയെ സ്കൂൾ ബാഗിനൊപ്പമാണ് മറവുചെയ്തത്. മുഖത്ത് ആസിഡൊഴിച്ച് വികൃതമാക്കപ്പെട്ടിരുന്ന ഒരു യുവതിയുടെ മൃതദേഹം കത്തിച്ചുകളയാൻ താൻ നിർബന്ധിതനായിരുന്നതായും പരാതിയിൽ പറയുന്നു.
കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ആരുടെയും പേരുകൾ പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടില്ല. തനിക്കും കുടുംബത്തിനും സുരക്ഷ ഉറപ്പുനല്‍കിയാൽ ബന്ധപ്പെട്ടവരുടെ പേരുകളുൾപ്പെടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയാറാണെന്നും പരാതിയിൽ പറയുന്നു.
ഹൈക്കോടതി ജഡ്ജിക്കെതിരേ പരാതി
ധർമസ്ഥല ക്ഷേത്ര ഭരണസമിതിക്കും ധർമാധികാരി ഡോ.ഡി. വീരേന്ദ്ര ഹെഗ്ഡെയ്ക്കും എതിരേ ആരോപണങ്ങളുന്നയിക്കുന്നത് തടഞ്ഞുകൊണ്ടുള്ള കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ആർ. ദേവദാസിന്റെ വിധിക്കെതിരേ കർണാടക രാഷ്ട്രസമിതി എന്ന സംഘടന രാഷ്ട്രപതിക്കു പരാതി നല്കി.
ഹൈക്കോടതി വിധി ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ നിഷേധമാണെന്നും നിയമസംവിധാനത്തിന്റെ ദുരുപയോഗമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
ഇതുമായി ബന്ധപ്പെട്ട് ആയിരത്തിലധികം വാർത്തകളും വീഡിയോകളും ഇന്റർനെറ്റിൽ നിന്നു നീക്കംചെയ്യാനും കോടതി ഉത്തരവിട്ടിരുന്നു. അധികാര ദുർവിനിയോഗം നടത്തിയതിന് ജഡ്ജിക്കെതിരേ ഇംപീച്ച്മെന്റ് നടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഇതിനിടെ, ധർമസ്ഥലയിലെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് പോലീസിന് അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചതിന് ഓൺലൈൻ മാധ്യമപ്രവർത്തകനായ സുദർശൻ ബയാലുവിനെതിരേ ധർമസ്ഥല പോലീസ് കേസെടുത്തിട്ടുണ്ട്.
അഹമ്മദാബാദ് വിമാനാപകടം: പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിൽ അന്വേഷണം നടത്തുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) പ്രാഥമിക റിപ്പോർട്ട് 30 ദിവസത്തിനുള്ളിൽ വ്യോമയാന മന്ത്രാലയത്തിനു സമർപ്പിക്കും. ഇന്റർനാഷണൽ സിവിൽ ഏവിയേഷന്റെ പ്രോട്ടോകോൾ പ്രകാരമുള്ള സമയപരിധിയാണിത്. അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിൽ ലഭിച്ച അടിസ്ഥാന വിവരങ്ങൾ മാത്രമായിരിക്കും റിപ്പോർട്ടിൽ ഉൾപ്പെടുത്തുക.
വിമാനത്തിന്റെ മോഡൽ, വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും വിവരങ്ങൾ, എവിടെ നിന്ന് എങ്ങോട്ടേയ്ക്കാണു വിമാനം പറന്നുയർന്നത് തുടങ്ങിയ വിവരങ്ങൾ പ്രാഥമിക റിപ്പോർട്ടിൽ ഉണ്ടാക്കും. അപകട കാരണം വ്യക്തമാക്കുന്ന അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഒരു വർഷത്തിനുമുകളിൽ ഇനിയും കാലതാമസമെടുത്തേക്കും. നിലവിൽ വിമാനത്തിന്റെ ബ്ലാക്ക് ബോക്സും മറ്റു വിവരങ്ങളും എഎഐബി അന്വേഷിച്ചുവരികയാണ്.
ഇന്നലെ നടന്ന പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി യോഗത്തിൽ അഹമ്മദാബാദ് വിമാനാപകടവും വ്യോമയാനമേഖലയിലെ സുരക്ഷ സംബന്ധിച്ച വിഷയങ്ങളും ചർച്ച ചെയ്തു.
വിമാന യാത്രക്കൂലി നിയന്ത്രിക്കുന്നതു സംബന്ധിച്ച വിഷയവും യോഗം ചർച്ച ചെയ്തു. വ്യോമയാന മന്ത്രാലയം സെക്രട്ടറി, ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പ്രതിനിധികൾ എന്നിവരെ യോഗത്തിൽ വിളിച്ചുവരുത്തിയിരുന്നു.
ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി: ഖാർഗെ
ന്യൂഡൽഹി: ബിജെപി- ജെഡിയു സഖ്യം ബിഹാറിനെ രാജ്യത്തിന്റെ ‘കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി’ മാറ്റിയതായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അവസരവാദികളായി പെരുമാറുന്ന ഇരട്ട എൻജിൻ സർക്കാർ ബിഹാറിലെ ക്രമസമാധാനം തകർത്തു. കഴിഞ്ഞ ആറു മാസത്തിനിടെ എട്ട് ബിസിനസുകാരാണ് സംസ്ഥാനത്തു കൊല്ലപ്പെട്ടത്.
ക്രമസമാധാനം പാലിക്കേണ്ട പോലീസിനുനേരേ പോലും അഞ്ചു തവണ ആക്രമണം ഉണ്ടായതായും സമൂഹമാധ്യമമായ എക്സിൽ കുറിച്ച പോസ്റ്റിൽ ഖാർഗെ ചൂണ്ടിക്കാട്ടി. ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണു എൻഡിഎ സഖ്യത്തിനെതിരേ ഖാർഗെ തുറന്നടിച്ചത്.
സാമൂഹിക- സാന്പത്തിക തകർച്ച സംസ്ഥാനത്തെ സ്ഥിതി വളരെ മോശമാക്കി. വൻകിട നിക്ഷേപങ്ങൾ കടലാസിൽ മാത്രമായി ഒതുങ്ങിയെന്നും ഖാർഗെ കുറ്റപ്പെടുത്തി.
സ്കൂൾ വാനിൽ ട്രെയിനിടിച്ച് മൂന്നു വിദ്യാർഥികൾ മരിച്ചു
കടലൂർ: തമിഴ്നാട്ടിലെ കടലൂർ ജില്ലയിൽ സ്കൂൾ വാനിൽ പാസഞ്ചർ ട്രെയിനിടിച്ച് മൂന്നു വിദ്യാർഥികൾ മരിച്ചു. ഒരു വിദ്യാർഥിക്കും വാൻ ഡ്രൈവർക്കും പരിക്കേറ്റു. ലെവൽ ക്രോസിലുണ്ടായിരുന്ന ഗേറ്റ് കീപ്പറെ സതേൺ റെയിൽവേ സസ്പെൻഡ് ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്തു. അപകടസമയം നാലു വിദ്യാർഥികളും ഡ്രൈവറുമായിരുന്നു വാനിലുണ്ടായിരുന്നത്.
ഇന്നലെ രാവിലെ 7.45ന് കടലൂരിനും ആലപ്പാക്കത്തിനും മധ്യേയായിരുന്നു അപകടം. സ്കൂൾ വാൻ റെയിൽവേ ലെവൽ ക്രോസിംഗ് ഗേറ്റ് കടക്കവേ വില്ലുപുരം- മൈലാംതുറെ പാസഞ്ചർ ഇടിക്കുകയായിരുന്നു. സ്കൂൾ വാൻ ഡ്രൈവറുടെ ആവശ്യപ്രകാരമാണ്, അടച്ചിട്ടിരുന്ന ഗേറ്റ് ഗേറ്റ്മാൻ തുറന്നതെന്ന് സതേൺ റെയിൽവേ അറിയിച്ചു. അതേസമയം, ഗേറ്റ് തുറന്നുകിടക്കുകയായിരുന്നുവെന്ന് പരിക്കേറ്റ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയും വാൻ ഡ്രൈവർ ശങ്കറും അവകാശപ്പെട്ടു.
മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയും ഗുരുതരമായ പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും ചെറിയ പരിക്കുള്ളവർക്ക് 50,000 രൂപയും റെയിൽവേ ധനസഹായം പ്രഖ്യാപിച്ചു.
മരിച്ചവരുടെ കുടുംബത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ഐഎസ്ഐയുമായി ബന്ധം; രണ്ടു പേർ ബംഗാളിൽ പിടിയിൽ
കോൽക്കത്ത: പാക് ചാരസംഘടനയായ ഇന്റർ സർവീസ് ഇന്റലിജൻസുമായി (ഐഎസ്ഐ) ബന്ധമുള്ള രണ്ടു പേരേ ബംഗാൾ എസ്ടിഎഫ് അറസ്റ്റ് ചെയ്തു. രാകേഷ്കുമാർ ഗുപ്ത, മുകേഷ് രജക് എന്നിവരാണ് പൂർബ ബർധമാൻ ജില്ലയിൽനിന്ന് പിടിയിലായത്. ഒരു സന്നദ്ധ സംഘടനയിൽ പ്രവർത്തിക്കുന്ന ഇരുവരും പാക്കിസ്ഥാനിലെ ആളുകൾക്ക് വിവരങ്ങൾ കൈമാറിയിരുന്നു. ശനിയാഴ്ച നടത്തിയ റെയ്ഡിനെത്തുടർന്നാണ് ഇരുവരെയും പിടികൂടിയത്.
മുകേഷിനെ വാടകവീട്ടിൽനിന്നും രാകേഷിനെ നഴ്സിംഗ് ഹോമിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ഏഴു ദിവസത്തേക്കു പോലീസ് കസ്റ്റഡിയിൽ വിട്ടുനല്‍കി.
ഹൃദയാഘാത മരണങ്ങൾക്ക് കോവിഡുമായി ബന്ധമില്ല
ബംഗളുരു: യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന ഹൃദയാഘാത മരണങ്ങൾക്ക് കോവിഡുമായോ വാക്സിനുമായോ ബന്ധമില്ലെന്ന് ഇക്കാര്യം അന്വേഷിക്കാൻ കർണാടക ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് നല്കി. ഉയർന്ന രക്തസമ്മർദം, പ്രമേഹം, പുകവലി എന്നിവയാണു പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളിലേക്ക് നയിച്ച മുഖ്യകാരണങ്ങളെന്നാണു സമിതിയുടെ വിലയിരുത്തൽ.
ഹാസൻ ജില്ലയിൽ കഴിഞ്ഞ 40 ദിവസത്തിനിടെ താരതമ്യേന കുറഞ്ഞ പ്രായത്തിലുള്ള 21 പേർ ഹൃദയാഘാതം മൂലം മരിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ ഇക്കാര്യമന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചത്.
കോവിഡിന് അനുബന്ധമായി ചിലർക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നും എന്നാൽ, ഇത്തരത്തിലുള്ള പാർശ്വഫലങ്ങൾ മൂന്നുവർഷത്തിൽ കൂടുതൽ കാലം നിലനിൽക്കില്ലെന്നും സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും കൊളസ്ട്രോൾ തുടങ്ങിയ ഘടകങ്ങളും ഹൃദ്രോഗങ്ങൾ വർധിക്കുന്നതിലേക്ക് നയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വിലയിരുത്തുന്നു.
കീടനാശിനികളുടെ വിലനിർണയം നിയന്ത്രിക്കുന്നതു പരിഗണനയിൽ
ന്യൂഡൽഹി: കീടനാശിനികളുടെ വിവേചനപരമായ വിലനിർണയം നിയന്ത്രിക്കുന്നതിനായി ശാസ്ത്രീയ സംവിധാനം പരിഗണനയിലുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ. നിലവാരമില്ലാത്ത വിത്തുകളുടെയും വ്യാജ കീടനാശിനികളുടെയും വില്പന തടയാൻ കർശനമായ നിയമം രൂപീകരിക്കുമെന്നും ഇന്ത്യൻ കൗണ്‍സിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ (ഐസിഎആർ) വാർഷിക ജനറൽ യോഗത്തിനുശേഷം ചൗഹാൻ വ്യക്തമാക്കി.
കാർഷിക ആവശ്യങ്ങൾക്കുള്ള കീടനാശിനികളിൽ എംആർപി (പരമാവധി റീട്ടെയിൽ തുക) രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അതു പലപ്പോഴും യഥാർഥ തുകയല്ലെന്നും പലപ്പോഴും കർഷകരുടെ പക്കൽനിന്ന് കൂടുതൽ തുക ഈടാക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു. കീടനാശിനിയുടെ ചെലവ് അടിസ്ഥാനപ്പെടുത്തി ശാസ്ത്രീയ സംവിധാനം നടപ്പിലാക്കുമെന്നും ചൗഹാൻ വ്യക്തമാക്കി.
ഗുണനിലവാരമില്ലാത്ത വിത്തുകൾ ലഭിക്കുന്നതുമൂലം കർഷകർക്കുണ്ടാകുന്ന പ്രശ്നങ്ങൾ മറികടക്കാൻ ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയ വിത്തുകൾ കർഷകർക്കു ലഭ്യമാക്കുന്ന സംവിധാനം നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് കൃഷിമന്ത്രി കൂട്ടിച്ചേർത്തു.
ഫാർമ സ്ഫോടനം: മരണം 44 ആയി
ഹൈദരാബാദ്: തെലുങ്കാനയിലെ സിഗാച്ചി ഇൻഡസ്ട്രീസിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 44 ആയി. ഗുരുതരമായി പൊള്ളലേറ്റ രണ്ടു പേർ ഇന്നലെ മരിച്ചു. 14 പേർ ഇപ്പോഴും ചികിത്സയിലാണ്. എട്ടു പേരെ കണ്ടെത്താനുണ്ട്. അപകടസമയം 140 പേർ പ്ലാന്റിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു.
ഖേംക വധം: മുഖ്യപ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
പാറ്റ്ന: ബിഹാറിലെ വ്യവസായി ഗോപാൽ ഖേംകയെ കൊല്ലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. രാജ എന്നറിയപ്പെടുന്ന വികാസ് (29)ആണ് ഇന്നലെ പുലർച്ചെ പാറ്റ്നയിലെ ദമാരിയ ഘട്ട് മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. നിരവധി ക്രിമിനൽ കേസുകളിൽ വികാസ് പ്രതിയാണ്.
പോലീസ് സംഘത്തെ കണ്ട് വികാസ് വെടിവച്ചു. തുടർന്ന് പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് വികാസ് കൊല്ലപ്പെട്ടത്. പോലീസുകാർക്ക് ആർക്കും പരിക്കില്ല. ഒരു പിസ്റ്റളും വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു. ഗോപാൽ ഖേംകയെ കൊലപ്പെടുത്തിയ കേസിൽ ഉമേഷ് റായി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വെള്ളിയാഴ്ചയാണ് ഗോപാൽ ഖേംക വീടിനു സമീപം കൊല്ലപ്പെട്ടത്. ബിജെപിയുമായി ബന്ധമുള്ളയാളാണ് ഇദ്ദേഹം. ഖേംകയുടെ മകൻ ഏഴു വർഷംമുന്പ് കൊല്ലപ്പെട്ടിരുന്നു. ഖേംകവധത്തിൽ ബിഹാറിൽ വ്യാപക പ്രതിഷേധം അലയടിച്ചിരുന്നു.
മൻമോഹൻ സമൽ വീണ്ടും ഒഡീഷ ബിജെപി അധ്യക്ഷൻ
ഭുവനേശ്വർ: ഒഡീഷ ബിജെപി അധ്യക്ഷനായി മൻമോഹൻ സമലിനെ വീണ്ടും നിയമിച്ചു. ബിജെപി കേന്ദ്ര നിരീക്ഷകൻ സഞ്ജയ് ജയ്സ്വാൾ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അധ്യക്ഷസ്ഥാനത്തേക്ക് സമൽ മാത്രമായിരുന്നു പത്രിക സമർപ്പിച്ചിരുന്നത്.
നാലാം തവണയാണ് സമൽ ബിജെപി അധ്യക്ഷനാകുന്നത്. 1999-2000 കാലത്തായിരുന്നു ആദ്യം ബിജെപി അധ്യക്ഷനായത്. ഒഡീഷ ജനസംഖ്യയിൽ 50 ശതമാനം വരുന്ന ഒബിസി വിഭാഗക്കാരനാണ് സമൽ. 24 വർഷത്തെ ബിജെഡി ഭരണം അവസാനിപ്പിച്ച് ഒഡീഷയിൽ ബിജെപി അധികാരത്തിലേറിയപ്പോൾ മൻമോഹൻ സമൽ ആയിരുന്നു സംസ്ഥാന അധ്യക്ഷൻ. ലോക്സഭാ തെരഞ്ഞെടുപ്പിൽ 21ൽ 20 സീറ്റും ബിജെപി നേടി. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ സമൽ പരാജയപ്പെട്ടത് തിരിച്ചടിയായി.
സമൂഹമാധ്യമ അക്കൗണ്ടുകൾ: വിമർശനത്തിൽ കഴന്പില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ആഗോള വാര്‍ത്താ വിതരണ ഏജൻസിയായ റോയിട്ടേഴ്സിന്റേതുള്പ്പെടെ 2,300 അക്കൗണ്ടുകള്‍ ബ്ലോക്ക്ചെയ്യാന് നിർദേശിച്ച കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഇലോൺ മസ്കിന്റെ ഉടമസ്ഥതിയലുള്ള എക്സ്. കേന്ദ്രസര്‍ക്കാര്‍ നടപടി മാധ്യമങ്ങള്‍ക്കുനേരെയുള്ള നിയന്ത്രണമാണെന്ന് എക്സ് ആരോപിച്ചു. അതേസമയം ഇക്കാര്യത്തിൽ ഒരു തരത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ലെന്നും എക്സുമായി സഹകരിച്ച് പ്രശ്നം പരിഹിക്കാന്‍ ശ്രമിക്കുകയാണെന്നും കേന്ദ്രം വിശദീകരിച്ചു.
2,355 സമൂഹമാധ്യമഅക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കഴിഞ്ഞ മൂന്നാംതീയതി കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചുവെന്നാണ് എക്സ് ആരോപിച്ചത്. കാരണമൊന്നും പറയാതെയാണു നിര്‍ദേശം. ഒരു മണിക്കൂറിനുള്ളില്‍ നടപടിവേണമെന്നും നിർദേശിച്ചിരുന്നു. കൂടാതെ കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തിരിക്കണമെന്നു പറഞ്ഞതായും റിപ്പോർട്ടുണ്ട്.
ബിഹാറിലെ വോട്ടർപട്ടിക വിവാദം; ഹർജികൾ വ്യാഴാഴ്ച പരിഗണിക്കും
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുമുന്പ് ബിഹാറിലെ വോട്ടർപട്ടികയിൽ തീവ്രപരിശോധന നടത്താനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരേ സമർപ്പിച്ച ഹർജികളിൽ സുപ്രീംകോടതി വ്യാഴാഴ്ച വാദം കേൾക്കും.
അടിയന്തരവാദം ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ജസ്റ്റീസുമാരായ സുധാൻഷു ധൂലിയ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ച് മുന്‍പാകെ വിഷയം ഉന്നയിച്ചത്.
അടിയന്തരവാദം സമ്മതിച്ചെങ്കിലും കമ്മീഷന്റെ നിലവിലെ നടപടിക്രമങ്ങളിൽ കോടതി ഇടപെടുകയോ പരാമർശങ്ങൾ നടത്തുകയോ ചെയ്തില്ല. മുതിർന്ന അഭിഭാഷകരായ അഭിഷേക് മനു സിംഗ്വി, ഗോപാൽ ശങ്കരനാരായണൻ, ഷാദൻ ഫറാസത്ത് തുടങ്ങിയവരും സിബലിനൊപ്പം സമാന വിഷയം കോടതിയിൽ ഉന്നയിച്ചു.
ബിഹാറിലെ വോട്ടർപട്ടികയിൽ തീവ്രപരിശോധന നടത്താനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടിക്കെതിരേ സന്നദ്ധ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് (എഡിആർ) സുപ്രീംകോടതിയെ ആദ്യം സമീപിച്ചത്. പിന്നീട് പാർലമെന്റ് അംഗങ്ങളായ മഹുവ മൊയ്ത്ര, മനോജ് കുമാർ ഝാ, സാമൂഹിക പ്രവർത്തകൻ യോഗേന്ദ്ര യാദവ് തുടങ്ങിയവരും സമാന ഹർജിയുമായി സുപ്രീംകോടതിയിലെത്തി.
കമ്മീഷന്റെ തീരുമാനം ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19(1)(എ), 21, 325, 328 എന്നിവ ലംഘിക്കുന്നതായും 1950 ലെ ജനപ്രാതിനിധ്യ നിയമത്തിലെയും 1960 ലെ വോട്ടർമാരുടെ രജിസ്ട്രേഷൻ നിയമങ്ങളിലെയും വ്യവസ്ഥകൾക്ക് എതിരാണെന്നുമാണ് ഹർജികളിലെ പ്രധാന വാദം. ഇതോടൊപ്പം യോഗ്യത തെളിയിക്കുകയെന്ന ഉത്തരവാദിത്വം സർക്കാരിൽനിന്ന് പൗരന്റെ കടമയായി മാറുമെന്നും ഹർജിക്കാർ പറയുന്നു.
കൂടാതെ ആധാർ, റേഷൻ കാർഡ് തുടങ്ങി സാധാരണക്കാർ കൂടുതലും ഉപയോഗിക്കുന്ന രേഖകൾ ഒഴിവാക്കിയത് ആശങ്ക ജനിപ്പിക്കുന്നതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കൃത്യമായ കാരണങ്ങൾ വ്യക്തമാക്കാതെയാണു തെരഞ്ഞെടുപ്പു കമ്മീഷൻ പ്രത്യേക പുനഃപരിശോധനയ്ക്ക് ഉത്തരവിട്ടതെന്നും ഹർജിയിൽ ആരോപിച്ചു.
തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടിയെ ചോദ്യം ചെയ്തു പ്രതിപക്ഷ പാർട്ടികളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കെ.സി. വേണുഗോപാൽ (കോൺഗ്രസ്), സുപ്രിയ സുലെ (എൻസിപി -ശരദ് പവാർ), ഡി.രാജ (ഡിഎംകെ), ഹരീന്ദർ മാലിക് (സമാജ്വാദി പാർട്ടി), അരവിന്ദ് സാവന്ത് (ശിവസേന -ഉദ്ധവ് ), സർഫ്രാസ് അഹമ്മദ് (ജാർഖണ്ഡ് മുക്തി മോർച്ച), ദീപങ്കർ ഭട്ടാചാര്യ (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ -മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) തുടങ്ങിയവരാണ് പ്രതിപക്ഷ പാർട്ടികൾക്കുവേണ്ടി കോടതിയെ സമീപിച്ചത്.
ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ
ന്യൂഡൽഹി: സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ പൊതുമണിമുടക്ക് ഇന്ന് അർധരാത്രി ആരംഭിക്കും.
ലേബർ കോഡുകൾ പിൻവലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖല ഓഹരിവില്പന അവസാനിപ്പിക്കുക, സ്കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയായും പെൻഷൻ 9000 രൂപയായും നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് പണിമുടക്ക്.
കർഷകർ, കേന്ദ്ര- സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖല ജീവനക്കാർ, ബാങ്കിംഗ്- ഇൻഷ്വറൻസ് ജീവനക്കാർ തുടങ്ങിയവർ പണിമുടക്കിൽ പങ്കെടുക്കുമെന്നും നേതാക്കൾ പറഞ്ഞു.
ഐഎൻടിയുസി, എഐടിയുസി, സിഐടിയു, എയുടിയുസി, എച്ച്എംഎസ്, സേവ, ടിയുസിഐ തുടങ്ങി പത്തു തൊഴിലാളിസംഘടനകളുടെ സംയുക്ത വേദിയാണ് പൊതുമണിമുടക്ക് പ്രഖ്യാപിച്ചത്. സിപിഎം, സിപിഐ തുടങ്ങിയ പാർട്ടികൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ചിട്ടിതട്ടിപ്പ്: മലയാളി ദന്പതിമാർ മുങ്ങിയത് 500 കോടിയുമായി?
ബംഗളൂരു: ബംഗളൂരുവിൽ ചിട്ടിക്കന്പനി നടത്തി മുങ്ങിയ മലയാളി ദന്പതിമാർ തട്ടിയെടുത്തത് 500 കോടിയോളം രൂപ. ബംഗളൂരു രാമമൂർത്തി നഗറിൽ എ ആൻഡ് എ ചിട്ടി ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ.വി. ടോമി, ഭാര്യ ഷൈനി ടോമി എന്നിവരാണു മുങ്ങിയത്.
കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം മുതലാണ് ഇവരെ കാണാതായത്. തുടർന്ന്, ചിട്ടിയിൽ ചേർന്നവരും ഇവരുടെ സ്ഥാപനത്തിൽ പണം നിക്ഷേപിച്ചവരും രാമമൂർത്തി നഗർ പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുകയായിരുന്നു. തുടർന്ന്, കന്പനിയുടെ ഓഫീസിലെ ജീവനക്കാരെ പോലീസ് ചോദ്യംചെയ്തെങ്കിലും ദന്പതികളെക്കുറിച്ച് ഇവർക്ക് ഒന്നും അറിയില്ലെന്നാണു പറഞ്ഞത്.
ഇന്നലെവരെ 325 ഓളം പേർ പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. നിലവിൽ നൂറു കോടി രൂപയുടെ തട്ടിപ്പാണു പരാതികളായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചിട്ടിക്കന്പനിയിൽ ആയിരത്തോളം പേർ അംഗങ്ങളായിരുന്നു.
അഞ്ചു ലക്ഷം രൂപ വരെയുള്ള ചിട്ടികൾ പല വിഭാഗങ്ങളായി നടത്തിയിരുന്നു. കൂടാതെ, ദന്പതികളുടെ ഫിനാൻസ് കന്പനിയിൽ 12 മുതൽ 22 ശതമാനം വരെ പലിശ നല്കുമെന്നു പറഞ്ഞ് പലരും ഉയർന്ന തുക നിക്ഷേപിച്ചിരുന്നു. നിക്ഷേപപലിശ നിലവിൽ അംഗങ്ങൾ ചേരുന്ന ചിട്ടിയിൽ വരവുവയ്ക്കുകയായിരുന്നു ചെയ്തിരുന്നത്.
ചിട്ടി കഴിയുന്പോൾ ലഭിക്കുന്ന തുകയോടൊപ്പം ഫിക്സഡ് ഡിപ്പോസിറ്റിന്റെ പലിശയും നൽകാമെന്നായിരുന്നു വാഗ്ദാനം. കഴിഞ്ഞ 25 വർഷമായി ചിട്ടി നടത്തിവരികയായിരുന്നു ദന്പതികൾ. അഞ്ചുകോടി രൂപയിൽ കൂടുതൽ തട്ടിപ്പ് നടന്നതിനാൽ നിലവിൽ കർണാടക സിഐഡിക്ക് അന്വേഷണം കൈമാറിയിരിക്കുകയാണ്.
മുങ്ങിയത് ആസൂത്രിതമായി; ബാങ്ക് ബാലൻസ് 7,500 രൂപ മാത്രം!
ടോമിയും ഭാര്യ ഷൈനിയും സാന്പത്തികത്തട്ടിപ്പ് നടത്തി മുങ്ങാനുള്ള തീരുമാനം ഒരുവർഷം മുന്‍പേ ആസൂത്രണം ചെയ്തതായാണ് പോലീസ് പറയുന്നത്. അവസാന കാലയളവിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കൂടുതൽ പേരിൽനിന്നു തുക വാങ്ങിയിരുന്നു.
വീടും വാഹനവും വിറ്റ ശേഷമാണ് ഇവർ മുങ്ങിയത്. കൂടാതെ, ഇവരുടെ ബാങ്കിൽ നിലവിലുള്ള ബാലൻസ് 7,500 രൂപ മാത്രമാണ്. നിലവിൽ ഓഫീസ് സംവിധാനം പോലും കാര്യക്ഷമമല്ല. മൂന്നു ജീവനക്കാർ മാത്രമാണ് ഓഫീസിലുള്ളത്. ഇവർക്ക് യാതൊന്നും അറിയില്ലെന്നു പോലീസ് പറഞ്ഞു.
രണ്ടാഴ്ചയ്ക്കുള്ളിൽ ഔദ്യോഗിക വസതി ഒഴിയും: മുൻ ചീഫ് ജസ്റ്റീസ്
ന്യൂഡൽഹി: രണ്ടാഴ്ചയ്ക്കുള്ളിൽ താൻ ഉപയോഗിക്കുന്ന ഔദ്യോഗിക വസതി ഒഴിയുമെന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്.
കാലാവധി കഴിഞ്ഞിട്ടും മുൻ ചീഫ് ജസ്റ്റീസ് ഡൽഹി കൃഷ്ണമേനോൻ മാർഗിലെ അഞ്ചാം നന്പർ ബംഗ്ലാവ് ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും എത്രയും വേഗം അത് ഒഴിപ്പിച്ചു സുപ്രീംകോടതിയുടെ ഭവന സമുച്ചയത്തിലേക്കു കൈമാറണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതി ഭരണസമിതി കേന്ദ്രസർക്കാരിന് കത്തയച്ചതിനു പിന്നാലെയാണു വിശദീകരണവുമായി ചന്ദ്രചൂഡ് രംഗത്തുവന്നത്.
ജനിതക രോഗം ബാധിച്ച രണ്ട് പെണ്‍കുട്ടികളെ ചന്ദ്രചൂഡും ഭാര്യ കല്പന ദാസും ദത്തെടുത്തിരുന്നു. വീൽചെയറിൽ ജീവിക്കുന്ന ഈ കുട്ടികൾക്ക് ആവശ്യമായ സൗകര്യമുള്ള വീട് ലഭ്യമാകാത്തതിനാലാണ് ഔദ്യോഗിക വസതിയിൽനിന്നു മാറാത്തത്. രണ്ടാഴ്ചയ്ക്കുള്ളിൽ വീട് മാറാമെന്ന് പ്രതീക്ഷിക്കുന്നതായും ചന്ദ്രചൂഡ് പറഞ്ഞു.
രാജ്യത്തിനു വേണം, കൂടുതൽ ഡോക്ടർമാരെ
ന്യൂഡൽഹി: രാജ്യത്ത് അടുത്ത അഞ്ചു വർഷംകൊണ്ട് 75,000 മെഡിക്കൽ സീറ്റുകൾ പുതുതായി സൃഷ്ടിക്കുമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിനു പിന്നാലെ മെഡിക്കൽ കോളജിലെ അധ്യാപക യോഗ്യതയിലടക്കം സുപ്രധാന പരിഷ്കാരങ്ങളുമായി ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി).
യോഗ്യരായ അധ്യാപകരുടെ എണ്ണവും അതുവഴി മെഡിക്കൽ സീറ്റുകളും വർധിപ്പിച്ചു രാജ്യത്ത് കൂടുതൽ ഡോക്ടർമാരെയും മെഡിക്കൽ വിദഗ്ധരെയും വളർത്തിയെടുക്കാനാണു സർക്കാരിന്റെ ശ്രമം.
220 കിടക്കകളുള്ള സർക്കാർ ആശുപത്രികളെ മെഡിക്കൽ കോളജുകളാക്കി മാറ്റാമെന്നതാണ് എൻഎംസി മെഡിക്കൽ സ്ഥാപന ചട്ടങ്ങളിൽ വരുത്തിയിട്ടുള്ള പരിഷ്കാരങ്ങളിൽ പ്രധാനം. 330 കിടക്കകൾ എന്ന മുൻ മാനദണ്ഡത്തിൽനിന്നാണ് ഈ വലിയ ഇളവ്. മെഡിക്കൽ കോളജുകളിലെ അധ്യാപകനിയമനങ്ങളിലും സുപ്രധാന മാറ്റങ്ങൾ എൻഎംസി വരുത്തിയിട്ടുണ്ട്.
മെഡിക്കൽ ഇതര അധ്യാപകർക്കുള്ള 30 ശതമാനം നിയമന ക്വോട്ട പുനഃസ്ഥാപിച്ചു. ഇതുപ്രകാരം മെഡിക്കൽ അനാട്ടമി, മെഡിക്കൽ ഫിസിയോളജി, മെഡിക്കൽ ഫാർമക്കോളജി, മെഡിക്കൽ മൈക്രോബയോളജി എന്നീ മേഖലകളിൽ എംഎസ്സിയോ പിഎച്ച്ഡിയോ ഉള്ള എംബിബിഎസ് ഇതര ബിരുദധാരികൾക്ക് മെഡിക്കൽ കോളജുകളിലെ അനാട്ടമി, ഫിസിയോളജി, ഫാർമക്കോളജി, മൈക്രോബയോളജി വിഷയങ്ങൾ പഠിപ്പിക്കാൻ സാധിക്കും. ഇതിനോടൊപ്പം തന്നെ സർക്കാർ സ്ഥാപനങ്ങളിൽ പത്തു വർഷം പ്രവർത്തിച്ച അധ്യാപക ഇതര സ്പെഷലിസ്റ്റുകൾ ഇനിമുതൽ അസോസിയേറ്റ് പ്രഫസർ പദവിയിലേക്കും യോഗ്യരാണ്.
പിജിക്കുശേഷം സർക്കാർ ആശുപത്രികളിൽ രണ്ടുവർഷം പ്രവൃത്തിപരിചയമുള്ള സ്പെഷലിസ്റ്റുമാരും കണ്‍സൾട്ടന്റ്സും ഇനി അസിസ്റ്റന്റ് പ്രഫസർ പദവിയിലേക്ക് യോഗ്യരാണ്. നിയമനം ലഭിച്ച് രണ്ടു വർഷത്തിനുള്ളിൽ ബയോമെഡിക്കൽ വിഷയത്തിൽ അടിസ്ഥാന ഗവേഷണം പൂർത്തിയാക്കണമെന്നതാണു വ്യവസ്ഥ.
പുതിയ ചട്ടങ്ങളനുസരിച്ച് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ആൻഡ് മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) അംഗീകരിച്ച സർക്കാർ മെഡിക്കൽ സ്ഥാപനങ്ങളിൽ മൂന്നു വർഷത്തെ അധ്യാപനപരിചയമുള്ള സീനിയർ കണ്‍സൾട്ടന്റുമാർക്ക് പ്രഫസർ തസ്തികയിലേക്ക് യോഗ്യതയുണ്ട്.
ഇതിനോടൊപ്പം സർക്കാർ സ്ഥാപനങ്ങളിൽ ആറു വർഷം പ്രവർത്തനപരിചയമുള്ള ഡിപ്ലോമയുള്ള സ്പെഷലിസ്റ്റുകൾ അസിസ്റ്റന്റ് പ്രഫസർ തസ്തികകളിലേക്കും യോഗ്യരാണ്. അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി എന്നിവ ഉൾപ്പെടുന്ന പ്രീക്ലിനിക്കൽ, പാരാക്ലിനിക്കൽ വിഷയങ്ങളിൽ സീനിയർ റസിഡന്റാകാനുള്ള പ്രായപരിധി 50 വയസായും ഉയർത്തിയിട്ടുണ്ട്.
ഡോക്ടർമാരുടെയും മെഡിക്കൽ അധ്യാപകരുടെയും എണ്ണം വരുംവർഷങ്ങളിൽ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ സർക്കാർ മെഡിക്കൽ കോളജുകൾക്ക് ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾ ഒരേസമയം ആരംഭിക്കാനും അനുവാദം നൽകിയിട്ടുണ്ട്.
ഇതിനോടൊപ്പം രണ്ട് അധ്യാപകരും രണ്ടു സീറ്റുമുണ്ടെങ്കിൽ മെഡിക്കൽ കോളജുകളിൽ പിജി കോഴ്സുകളും തുടങ്ങാം. നേരത്തേ മൂന്ന് അധ്യാപകരും ഒരു സീനീയർ റസിഡന്റും വേണമെന്നായിരുന്നു മാനദണ്ഡം.
“ഐഎസ്ഐക്ക് പങ്കുണ്ട്, ഞാൻ പാക് സൈന്യത്തിന്റെ ഏജന്റ്”; മുംബൈ ഭീകരാക്രമണത്തിൽ തഹാവൂർ റാണയുടെ വെളിപ്പെടുത്തല്‍
മുംബൈ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളായ തഹാവൂർ റാണ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയതായി ഇന്ത്യ ടുഡേ ടിവി റിപ്പോർട്ട് ചെയ്തു.
ഭീകരാക്രമണം നടന്ന സമയത്ത് താൻ നഗരത്തിൽ ഉണ്ടായിരുന്നുവെന്നും പാക്കിസ്ഥാൻ സൈന്യത്തിന്റെ വിശ്വസ്തനായ ഏജന്റായി പ്രവർത്തിച്ചുവെന്നുമാണ് റാണ ക്രൈം ബ്രാഞ്ചിനോട് സമ്മതിച്ചത്.
ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിലുള്ള റാണയെ ഡൽഹിയിലെ തിഹാർ ജയിലിലാണു പാർപ്പിച്ചിരിക്കുന്നത്.
താനും ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്ലി യും പാക്കിസ്ഥാൻ ആസ്ഥാനമായ ലഷ്കർ-ഇ- തൊയ്ബയുടെ പരിശീലനം നേടിയിട്ടുണ്ടെന്നും റാണ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. മുംബൈയിൽ ഒരു ഇമിഗ്രേഷൻ സെന്റർ തുറക്കാനുള്ള ആശയം തന്റേതാണ്.
ഇതിലൂടെ സാന്പത്തിക ഇടപാടുകളെല്ലാം ബിസിനസ് ചെലവുകളായാണു നടത്തിയിരുന്നത്. ഖലീജ് യുദ്ധവേളയിൽ പാക്കിസ്ഥാൻ തന്നെ സൗദി അറേബ്യയിലേക്ക് അയച്ചിരുന്നു.
ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് പോലെയുള്ള പ്രധാനപ്പെട്ട സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും ഭീകരാക്രമണം പാക് ചാരസംഘടനയായ ഐഎസ്ഐയുമായി സഹകരിച്ചു നടത്തിയതാണെന്നും റാണ സമ്മതിച്ചു.
വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പുതിയ കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ മുംബൈ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
പാക്കിസ്ഥാൻ- കാനഡ ഇരട്ട പൗരത്വമുള്ള റാണയെ ഇക്കൊല്ലമാണ് യുഎസ് ഇന്ത്യക്കു കൈമാറിയത്.
തീവ്രവാദവും ഗൂഢാലോചനയുമടക്കം നിരവധി കുറ്റങ്ങൾ ചുമത്തപ്പെട്ടിട്ടുള്ള ഇയാളെ നിലവിൽ എൻഐഎ ചോദ്യംചെയ്തുവരികയാണ്.
ഡോ. തെക്കുംചേരിക്കുന്നേലിന്റെ മെത്രാഭിഷേകം 12ന് ജലന്ധറിൽ
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ജലന്ധർ രൂപത മെത്രാനായി നിയമിതനായ ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലിന്റെ സ്ഥാനാരോഹണം ശനിയാഴ്ച നടക്കും. ജലന്ധറിലെ ട്രിനിറ്റി കോളജ് കാന്പസിൽ രാവിലെ പത്തിന് ആരംഭിക്കുന്ന മെത്രാഭിഷേക ചടങ്ങിൽ ഡൽഹി ആർച്ച്ബിഷപ് ഡോ. അനിൽ ജോസഫ് തോമസ് കൂട്ടോ മുഖ്യകാർമികത്വം വഹിക്കും.
ജലന്ധർ രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ഡോ. ആഞ്ചലോ റുഫിനോ ഗ്രേഷ്യസ്, ഉജ്ജൈൻ ബിഷപ് മാര്‍ സെബാസ്റ്റ്യൻ വടക്കേൽ എന്നിവർ സഹകാർമികരാകും. ഷിംല- ചണ്ഡീഗഡ് ബിഷപ് ഡോ. സഹായ തദേവൂസ് തോമസ് വിശുദ്ധ കുർബാനമധ്യേ സന്ദേശം നൽകും.
ഉച്ചകഴിഞ്ഞ് 1.30ന് നടക്കുന്ന അനുമോദന സമ്മേളനത്തിൽ നിയുക്ത ബിഷപ് ഡോ. തെക്കുംചേരിക്കുന്നേലിന്റെ മാതൃരൂപതയായ പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ഡൽഹിയിലെ വത്തിക്കാൻ നുണ്‍ഷ്യേച്ചറിലെ കൗണ്‍സിലർ മോണ്‍. ജുവാൻ പാബിയോ, സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. സ്റ്റീഫൻ ആലത്തറ, ജലന്ധർ ജയ് റാണി പ്രോവിൻസിലെ സുപ്പീരിയർ സിസ്റ്റർ റോസ് മേരി പീടികതടത്തിൽ എസ്എബിഎസ്, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി അഡ്വ. ഡേവിഡ് മാസി എന്നിവർ പ്രസംഗിക്കും. ബിഷപ് ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ മറുപടിപ്രസംഗം നടത്തും.
പഞ്ചാബിലെ 18 ജില്ലകളിലും ഹിമാചൽപ്രദേശിന്റെ ചില ഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്ന ജലന്ധർ രൂപതയിൽ 147 ഇടവകകളും 214 വൈദികരും 897 സന്യസ്തരുമുണ്ട്. 1971ൽ പോൾ ആറാമൻ മാർപാപ്പയാണ് ജലന്ധറിനെ രൂപതയായി ഉയർത്തിയത്.
ന്യൂഡൽഹി റെയിൽവേ സ്റ്റേഷന് വാജ്പേയിയുടെ പേര് നൽകണമെന്ന്
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും പ്രമുഖ റെയിൽവേ സ്റ്റേഷനുകളിലൊന്നായ ന്യൂഡൽഹി റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റണമെന്ന് ആവശ്യം.
സ്റ്റേഷന് മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ പേര് നൽകണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ ബിജെപി എംപി പ്രവീണ്‍ ഖണ്ഡേൽവാൽ കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു.
വാജ്പേയിയുടെ പേര് നൽകുന്നതിലൂടെ അദ്ദേഹത്തിന്റെ ഓർമകൾ അനശ്വരമാകുകയാണെന്ന് കത്തിൽ പറയുന്നു.
ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് വനിതാ മുഖങ്ങളും
ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെ മൂന്ന് വനിതകളുടെ പേരുകളും സജീവമാകുന്നു.
പാർട്ടിയുടെ ആന്ധ്രാപ്രദേശ് സംസ്ഥാന മുൻ അധ്യക്ഷ ദഗ്ഗുബതി പുരന്ദേശ്വരി, മഹിളാ മോർച്ച ദേശീയ പ്രസിഡന്റ് വനതി ശ്രീനിവാസൻ തുടങ്ങിയവരാണ് നിർമലയ്ക്കൊപ്പം പ്രചാരത്തിലുള്ള പേരുകൾ.
2020 മുതൽ അധ്യക്ഷസ്ഥാനത്ത് തുടരുന്ന ജെ.പി.നഡ്ഡയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ അധ്യക്ഷനെ തേടിയുള്ള നടപടികൾ പാർട്ടി ആരംഭിച്ചത്. സാധ്യതാ പട്ടികയിലുള്ള മൂന്ന് വനിതകളും ദക്ഷിണേന്ത്യയിൽനിന്നുള്ളവരാണ്. ഇവിടെ പാർട്ടിയെ ശക്തിപ്പെടുത്താൻ ബിജെപി ശ്രമിക്കുന്ന സാഹചര്യത്തിൽ ഇവർക്കു സാധ്യതയേറും.
നിലവിൽ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും പാർട്ടി അധ്യക്ഷസ്ഥാനങ്ങൾ ബിജെപി നികത്തി വരികയാണ്. അവസാനമായി ദേശീയ അധ്യക്ഷനെ ഈ മാസം തെരഞ്ഞെടുക്കുമെന്നാണ് കരുതുന്നത്.
ഭൂപേന്ദ്ര യാദവ്, ധർമേന്ദ്ര പ്രധാൻ, മനോഹർ ലാൽ ഖട്ടർ, ശിവ്രാജ് സിംഗ് ചൗഹാൻ, പ്രഹ്ലാദ് ജോഷി തുടങ്ങിയ പ്രമുഖരാണ് സാധ്യതാ പട്ടികയിലുള്ള മറ്റു പ്രധാന നേതാക്കൾ.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മനീഷ് കശ്യപ് ജൻ സുരാജ് പാർട്ടിയിൽ
പാറ്റ്ന: സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ മനീഷ് കശ്യപ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയിൽ ചേർന്നു. ഈയിടെയാണ് കശ്യപ് ബിജെപി വിട്ടത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പാണ് ബിജെപിയിൽ ചേർന്നത്. ഒരു കോടിയോളം സബ്സ്ക്രൈബേഴ്സ് ഉള്ളയാളാണ് കശ്യപ്.
തമിഴ്നാട്ടിൽ ബിഹാറുകാരായ തൊഴിലാളികൾ മോശം പെരുമാറ്റം നേരിടുന്നുവെന്നാരോപിച്ചുള്ള കശ്യപിന്റെ പോസ്റ്റ് വിവാദമുയർത്തിയിരുന്നു. തുടർന്ന് ഇയാളെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു.
മന്ത്രവാദത്തിന്റെ പേരിൽ ഒരു കുടുംബത്തിലെ അഞ്ചു പേരെ കൊലപ്പെടുത്തി
പൂർണിയ: ബിഹാറിലെ പൂർണിയ ജില്ലയിൽ മന്ത്രവാദത്തിന്റെ പേരിൽ ഒരു കുടുംബത്തിലെ അഞ്ചു പേരെ കൊലപ്പെടുത്തിയശേഷം കത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല.
ടേംത ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയശേഷം തീകൊളുത്തുകയായിരുന്നു. ഒരു കുറ്റിക്കാട്ടിലാണ് കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയത്. മന്ത്രവാദം നടത്തിയെന്നാരോപിച്ചായിരുന്നു കൊലപാതകം. പ്രതികൾ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളാണെന്നാണു സംശയം.
പെട്ടെന്നുള്ള മരണങ്ങളില്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു: കര്‍ണാടകയില്‍ പെട്ടെന്നു സംഭവിക്കുന്ന മരണങ്ങളില്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ സര്‍ക്കാര്‍. സംസ്ഥാനത്ത് 15 വയസിനു മുകളിലുള്ള ആളുകള്‍ പെട്ടെന്ന് മരിച്ചാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ഹാസന് ജില്ലയില്‍ തുടര്‍ച്ചയായുള്ള ഹൃദയാഘാത മരണങ്ങളെത്തുടര്ന്നാണു നടപടി.
കോവിഡ് വാക്സിനുകളാണ് ഹൃദയാഘാത മരണത്തിനു കാരണമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവന ദുരുദ്ദേശ്യത്തോടെയല്ലെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികള്‍ക്ക് പുറത്ത് പെട്ടെന്നുള്ള മരണങ്ങള് സംഭവിച്ചാല്‍ സര്‍ക്കാരിനെ അറിയിക്കണം.
പെട്ടെന്നുള്ള മരണങ്ങളില്‍ പോസ്റ്റ്മോര്‍ട്ടം നിര്‍ബന്ധമാക്കും. ഹൃദയാഘാതവും പെട്ടെന്നുള്ള മരണത്തിനു കാരണമാകുന്ന രോഗങ്ങളും എന്ന വിഷയം അടുത്ത അധ്യയന വര്‍ഷം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും റാവു പറഞ്ഞു.
കോവിഡിനുശേഷം പ്രമേഹവും വര്‍ധിച്ചുവരികയാണ്. ഹൃദയാഘാതം മൂലം മരിച്ചവരില്‍ പ്രമേഹം, രക്തസമ്മര്‍ദം, അമിതവണ്ണം തുടങ്ങിയ അപകട ഘടകങ്ങള്‍ ഉണ്ടായിരുന്നു. കോവിഡ് വാക്സിന് ഹൃദയസ്തംഭനത്തിനു നേരിട്ട് കാരണമായിരുന്നില്ല.
വാക്സിനുകള്‍ ആളുകള്‍ക്കു ഗുണം ചെയ്തിട്ടുണ്ട്. സിപിആര്‍ സംബന്ധിച്ച് ആളുകള്‍ക്കു പരിശീലനം നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്നും റാവു പറഞ്ഞു.
പ്രചാരണത്തിനു തുടക്കംകുറിച്ച് പളനിസ്വാമി
കോയന്പത്തൂർ: അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മേട്ടുപ്പാളയത്തുനിന്ന് തുടക്കം കുറിച്ച് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി. സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലും പളനിസ്വാമി പ്രചാരണം നടത്തും.
മധ്യപ്രദേശിൽ കരടി ആക്രമണം; മൂന്നു മരണം
സിഥി: മധ്യപ്രദേശിൽ കരടിയുടെ ആക്രമണത്തിൽ മൂന്നു പേർ മരിച്ചു. രണ്ടു പേർക്കു പരിക്കേറ്റു. സിഥി ജില്ലയിൽ സഞ്ജയ് ഗാന്ധി ടൈഗർ റിസർവിനു സമീപമുള്ള ബസ്തുവ ഗ്രാമത്തിൽ ഇന്നലെയായിരുന്നു സംഭവം.
രോഷാകുലരായ നാട്ടുകാർ കരടിയെ തല്ലിക്കൊന്നു. ബബ്ബു യാദവ്, ദീൻബന്ധു സാഹു, സന്തോഷ് യാദവ് എന്നിവരാണു കരടി ആക്രമണത്തിൽ മരിച്ചത്.
വാർത്തകളിൽ ദേശതാത്പര്യവും പ്രധാനം: പ്രസന്നൻ
ന്യൂഡൽഹി: വസ്തുതകളും യുക്തിയും ദേശതാത്പര്യവും വാർത്താ റിപ്പോർട്ടിംഗിൽ പ്രധാന പങ്കുവഹിക്കുന്നതായി പ്രമുഖ പത്രപ്രവർത്തകൻ ആർ. പ്രസന്നൻ.
ഗ്ലോബൽ മലയാളി പ്രസ് ക്ലബ്ബ് (ജിഎംപിസി) ഓൺലൈനായി സംഘടിപ്പിച്ച ‘’വഴികാട്ടികൾ’’ എന്ന ചർച്ചാ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സർക്കാരിന്റെ മാധ്യമ രംഗത്തെ ഉന്നത പുരസ്കാരമായ സ്വദേശാഭിമാനി അവാർഡ് ലഭിച്ച മുതിർന്ന പ്രത്രപ്രവർത്തകനും ഗ്ലോബൽ മലയാളി പ്രസ് ക്ലബ്ബിന്റെ എക്സിക്യൂട്ടിവ് അംഗവുമായ എൻ. അശോകനെ പരിപാടിയിൽ ആദരിച്ചു. മാധ്യമങ്ങളും മാധ്യമപ്രവർത്തകരും സമൂഹത്തിന്റെ വഴികാട്ടികളാണെന്ന് യോഗത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത ബെന്നി ബെഹനാൻ എംപി ചൂണ്ടിക്കാട്ടി.
ഗ്ലോബൽ മലയാളി പ്രസ് ക്ലബ്ബ് പ്രസിഡൻറ് ജോർജ് കള്ളിവയലിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.സി. രാജഗോപാൽ സ്വാഗതവും ജോയിന്റ് സെക്രട്ടറി ജോസ് കുമ്പിളുവേലിൽ നന്ദിയും പറഞ്ഞു.
മുതിർന്ന പത്രപ്രവർത്തകരായ കെ.പി. നായർ, സോമൻ ബേബി, സണ്ണി സെബാസ്റ്റ്യൻ, ജോൺ മുണ്ടക്കയം, വി.എസ്. രാജേഷ്, അനിൽ അടൂർ, സജീവ് പീറ്റർ, പി.എം. നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു. അശോക് കുമാർ, ഉബൈദ് ഇടവന, സനു സിറിയക് തുടങ്ങിയവർ പരിപാടികൾ ഏകോപിപ്പിച്ചു.
ബിഹാർ വോട്ടർപട്ടിക: വിവാദം കൊഴുക്കുന്നു
ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞടുപ്പ് കമ്മീഷൻ ഉത്തരവിട്ട വോട്ടർപട്ടികയിലെ തീവ്രപരിശോധനയെച്ചൊല്ലി ആശയക്കുഴപ്പവും പ്രതിഷേധവും. അതേസമയം, പരിശോധന താഴെതലത്തിൽ സുഗമമായി നടക്കുന്നുണ്ടെന്നും നിർദേശങ്ങളിൽ മാറ്റമില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. വോട്ടർമാർക്ക് ഈ മാസം 25ന് മുന്‍പ് എപ്പോൾ വേണമെങ്കിലും യോഗ്യത തെളിയിക്കുന്ന രേഖകൾ സമർപ്പിക്കാൻ സാധിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.
കൃത്യമായ രേഖകളില്ലെങ്കിൽ ഫോമുകൾ പൂരിപ്പിച്ച് ബൂത്ത് ലെവൽ ഓഫീസർമാർക്ക് കൈമാറിയാൽ മതി എന്ന് ആഹ്വാനം ചെയ്യുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു പരസ്യം ബിഹാറിലെ ദിനപത്രത്തിൽ അച്ചടിച്ചു വന്നത് ആശയക്കുഴപ്പമുണ്ടാക്കിയതിനു പിന്നാലെയാണ് വിശദീകരണവുമായി കമ്മീഷൻ രംഗത്തുവന്നത്. ഇപ്പോൾ ഫലത്തിൽ അന്തിമതീരുമാനം ബൂത്ത് ലെവൽ ഓഫീസർമാരിലേക്കു വന്നിരിക്കുകയാണ്.
വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർ അവസാന തീരുമാനം എടുക്കുന്നത് കൂടുതൽ സങ്കീർണത ഉണ്ടാക്കുമെന്നും ഏകപക്ഷീയ തീരുമാനത്തിലേക്ക് നയിക്കുമെന്നും പ്രതിപക്ഷം ആരോപിച്ചു.
യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ കൈവശമില്ലെങ്കിൽ പൂരിപ്പിച്ച ഫോം മാത്രം ബൂത്ത് ലെവൽ ഓഫീസർക്ക് കൈമാറിയാൽ മതി. തുടർന്ന് പ്രാദേശിക അന്വേഷണത്തിന്റെയും മറ്റ് അനുബന്ധ രേഖകൾ പരിശോധിക്കുന്നതിന്റെയും അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർ വോട്ടർപട്ടികയിൽ പേരു ചേർക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നും ദിനപത്രത്തിൽ വന്ന പരസ്യത്തിൽ പറയുന്നു.
യോഗ്യത തെളിയിക്കുന്നതിന് ആവശ്യപ്പെട്ട രേഖകൾ വേണമെന്ന നിബന്ധന ഇപ്പോഴും നിലവിലുണ്ടെന്നും വോട്ടർമാർ ഇക്കാര്യത്തിൽ ആശയക്കുഴപ്പത്തിൽ ആകരുതെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കി.
വോട്ടർപട്ടികയിലെ തീവ്രപരിശോധന: സുപ്രീംകോടതിയിൽ ഹർജി
ന്യൂഡൽഹി: ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിനുമുന്പ് വോട്ടർപട്ടികയിൽ തീവ്രപരിശോധന നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരേ മഹുവ മൊയ്ത്ര എംപി സുപ്രീംകോടതിയെ സമീപിച്ചു.
ഭരണഘടന ഉറപ്പുനൽകുന്ന വിവിധ വ്യവസ്ഥകൾ ലംഘിക്കുന്ന നടപടിയാണ് തെരഞ്ഞെടുപ്പു കമ്മീഷൻ സ്വീകരിക്കുന്നതെന്നും തീവ്രപരിശോധ നടത്താനുള്ള തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് തൃണമൂൽ കോണ്‍ഗ്രസ് നേതാവും ലോക്സഭാംഗവുമായ മഹുവ സുപ്രീംകോടതിയെ സമീപിച്ചത്. കമ്മീഷന്റെ തീരുമാനം ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19 (1) (എ), 21, 325, 328 എന്നിവ ലംഘിക്കുന്നതായും 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെയും 1960ലെ വോട്ടർമാരുടെ രജിസ്ട്രേഷൻ നിയമങ്ങളിലെയും വ്യവസ്ഥകൾക്ക് എതിരാണെന്നും ആരോപിക്കുന്നു. വോട്ടർപട്ടികയിൽ തീവ്രപരിശോധന നടത്തുക എന്ന തെരഞ്ഞടുപ്പു കമ്മീഷന്റെ തീരുമാനം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതു വിലക്കണമെന്നും അഭിഭാഷക രേഖ രതി മുഖേന സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
തെരഞ്ഞെടുപ്പു കമ്മീഷന്റെ നീക്കത്തെ ചോദ്യം ചെയ്ത് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) എന്ന സംഘടനയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് മുഖേനയാണ് എഡിആർ കോടതിയെ സമീപിച്ചിരിക്കുന്നത്. കൃത്യമായ ആസൂത്രണവും നടപടിക്രമങ്ങളും പാലിക്കാതെയുള്ള തീരുമാനം തീർത്തും ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടാമത്തെ ഹർജി.
അവസാനമായി 2003 ലാണ് ബിഹാറിൽ വോട്ടർപട്ടിക പരിഷ്കരിച്ചത്. ഇതിനുശേഷം വോട്ടർ ലിസ്റ്റിൽ പേരു ചേർത്തിട്ടുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണമെന്നാണ് തെരഞ്ഞടുപ്പു കമ്മീഷൻ നൽകിയ നിർദേശം. പ്രധാന പ്രതിപക്ഷ പാർട്ടികളെല്ലാം ഈ തീരുമാനത്തിനെതിരേ രംഗത്തുണ്ട്. തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം രണ്ടു കോടിയിലധികം വോട്ടർമാരുടെ സമ്മതിദാന അവകാശം ഇല്ലാതാക്കുമെന്നാണ് ബിഹാറിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ആർജെഡി ചൂണ്ടിക്കാട്ടുന്നത്. യോഗ്യരായവരുടെ സമ്മതിദാന അവകാശം ഉറപ്പാക്കാനാണ് നടപടിയെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ വാദം.
വീടൊഴിയാതെ മുൻ ചീഫ് ജസ്റ്റീസ്; ഒഴിപ്പിക്കാൻ ഭരണവിഭാഗം
ന്യൂഡൽഹി: കാലാവധി കഴിഞ്ഞിട്ടും സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് ഔദ്യോഗിക വസതിയിൽ തുടരുന്നതായും വസതി ഒഴിയണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതി ഭരണവിഭാഗം കേന്ദ്രത്തിനു കത്തെഴുതി. സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ ജഡ്ജിമാർക്ക് താമസിക്കാൻ ഔദ്യോഗിക വസതികളില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നീക്കം.
ചന്ദ്രചൂഡ് താമസിക്കുന്ന ഡൽഹി കൃഷ്ണമേനോൻ മാർഗിലെ അഞ്ചാം നന്പർ ബംഗ്ലാവ് ഒഴിപ്പിച്ച് സുപ്രീംകോടതിയുടെ ഭവനസമുച്ചയത്തിലേക്ക് തിരികെ നൽകണമെന്ന് നഗരകാര്യ മന്ത്രാലയത്തിനു നൽകിയ കത്തിൽ ആവശ്യപ്പെടുന്നു.
പദവിയിൽ ഇരിക്കുന്പോൾ ടൈപ്പ് എട്ട് വിഭാഗത്തിപ്പെടുന്ന വസതികൾ സുപ്രീംകോടതി ജഡ്ജിമാർക്ക് നൽകണമെന്നാണ് നിയമം. വിരമിച്ച ശേഷം ടൈപ്പ് ഏഴ് വിഭാഗത്തിൽപ്പെടുന്ന വീടുകൾ ആറു മാസത്തേയ്ക്ക് വരെ ജഡ്ജിമാർക്ക് നൽകും.
എന്നാൽ കഴിഞ്ഞവർഷം നവംബർ പത്തിന് വിരമിച്ച ചന്ദ്രചൂഡ് ടൈപ്പ് എട്ട് വിഭാഗത്തിൽപ്പെടുന്ന വീട്ടിൽത്തന്നെയാണ് ഇപ്പോഴും താമസം.
എല്ലാ ജീവജാലങ്ങളും ബന്ധുക്കൾ: ദലൈ ലാമ
ധരംശാല: ബുദ്ധന്റെ അനുയായി എന്ന നിലയിൽ, ബുദ്ധന്റെ പഠിപ്പിക്കലുകൾ പ്രകാരം പെരുമാറുകയും പൊതുജനങ്ങളെ സേവിക്കുകയുമാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമ.
“എല്ലാ ജീവജാലങ്ങളെയും പരിചരിക്കാൻ തന്നെ പ്രേരിപ്പിക്കുന്നത് ജനങ്ങളുടെ സ്നേഹമാണ്. എല്ലാ ജീവജാലങ്ങളെയും ബന്ധുക്കളും സുഹൃത്തുക്കളുമായി കണക്കാക്കുന്നു. എല്ലായ്പോഴും ഞാൻ കരുതുന്നത് എല്ലാ ജീവജാലങ്ങളെയും എന്റെ കഴിവിന്റെ പരമാവധി സേവിക്കണമെന്നാണ്”-അദ്ദേഹം പറഞ്ഞു.തൊണ്ണൂറാം ജന്മദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കൂടുതൽ ആളുകൾ, അവരുടെ ഹൃദയങ്ങളിൽനിന്നു കൂടുതൽ സന്തോഷം പ്രകടിപ്പിക്കുന്നു. ഇതെന്നെ പ്രചോദിപ്പിക്കുന്നു. മറ്റുള്ളവരെ സേവിക്കുന്നതിലും മറ്റുള്ളവരെ എന്നേക്കാൾ പ്രിയപ്പെട്ടവരായി കരുതുന്നതിലുമാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഞാൻ എന്റെ ജീവിതം പാഴാക്കിയിട്ടില്ല. ദലൈലാമ എന്ന പദവിയിൽ എനിക്ക് അഭിമാനമോ അഹങ്കാരമോ ഇല്ല. ബുദ്ധന്റെ അനുയായി എന്ന നിലയിൽ, ബുദ്ധന്റെ പഠിപ്പിക്കലുകൾ പ്രകാരം പെരുമാറുക, പൊതുജനങ്ങളെ സേവിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം”- അദ്ദേഹം പറഞ്ഞു.
ടിബറ്റൻ ഗായകൻ ജാമിയാൻ ചോഡൻ അവതരിപ്പിച്ച ദലൈലാമയുടെ ഗാനത്തോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. മംഗോളിയൻ, അൽബേനിയൻ കലാകാരന്മാരുടെ സംഘം അവതരിപ്പിച്ച നൃത്തപരിപാടിയും നടന്നു. കേന്ദ്ര മന്ത്രിമാരായ കിരൺ റിജിജു, രാജീവ് രഞ്ജൻ സിംഗ്, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു, സിക്കിം മന്ത്രി സോനം ലാമ, ഹോളിവുഡ് നടൻ റിച്ചാർഡ് ഗെറെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മുൻ യുഎസ് പ്രസിഡന്റുമാരായ ജോർജ് ഡബ്ല്യു. ബുഷ്, ബിൽ ക്ലിന്റൺ, ബറാക് ഒബാമ എന്നിവർ വീഡിയോ സന്ദേശങ്ങൾ വഴി ജന്മദിനാശംസകൾ നേർന്നു.
ദലൈലാമയുടെ പുതിയ ജീവചരിത്രം വരുന്നൂ...
ന്യൂഡൽഹി: ടിബറ്റൻ ആത്മീയനേതാവ് ദലൈലാമയുടെ പുതിയ ജീവചരിത്രം വരുന്നു. മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ അരവിന്ദ് യാദവാണ് ദലൈലാമയുടെ 90-ാം ജന്മദിനത്തോടനുബന്ധിച്ച് ജീവചരിത്രം പുറത്തിറക്കുന്നത്. ‘എറ്റേണൽ ലൈറ്റ്: ദി ലൈഫ് ആൻഡ് ടൈംസ് ഓഫ് ഹിസ് ഹോളിനസ് ദി ദലൈലാമ’ എന്ന പുസ്തകം സെപ്റ്റംബറിൽ പുറത്തിറങ്ങുമെന്ന് പ്രസാധകരായ വെസ്റ്റ്ലൻഡ് ബുക്സ് അറിയിച്ചു.
14-ാം ദലൈലാമയുടെ ബാല്യകാലം, ടിബറ്റിലെ ചൈനീസ് അധിനിവേശം, നാടുകടത്തൽ, ആഗോള ആത്മീയ നേതാവായുള്ള വളർച്ച എന്നിവയെല്ലാം പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ടിബറ്റിന്റെ ചരിത്രത്തെക്കുറിച്ച് ഉൾക്കാഴ്ച നേടാൻ ഈ പുസ്തകം സഹായിക്കുമെന്ന് ദലൈലാമ പ്രസ്താവനയിൽ പറഞ്ഞു.
ബാലികമാരെയുൾപ്പെടെ പുറംലോകമറിയാതെ മറവുചെയ്തു
മംഗളൂരു: ദക്ഷിണകന്നഡ ജില്ലയിലെ പ്രമുഖ തീര്‍ഥാടനകേന്ദ്രമായ ധര്‍മസ്ഥലയില്‍ ലൈംഗികാതിക്രമത്തിനിരയായി കൊല്ലപ്പെട്ട നിരവധി സ്കൂള്‍ കുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങള്‍ പുറംലോകമറിയാതെ കത്തിക്കാനും കുഴിച്ചുമൂടാനും താന്‍ നിര്ബന്ധിതനായിട്ടുണ്ടെന്നു മുന്‍ ശുചീകരണതൊഴിലാളി. തന്റെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന അപേക്ഷയോടെ ഒരു അഭിഭാഷകന് മുഖേനയാണ് ഇയാള്‍ ധര്‍മസ്ഥല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 1998 നും 2014 നും ഇടയിലുള്ള കാലത്ത് സ്കൂള്‍ വിദ്യാര്‍ഥിനികളുള്‍പ്പെടെ ധര്‍മസ്ഥലയില്‍ വച്ച് പീഡനത്തിനിരയായി കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇതില്‍ പലരുടെയും മൃതദേഹം താന്‍ കത്തിക്കുകയോ കുഴിച്ചുമൂടുകയോ ചെയ്തിട്ടുണ്ടെന്നുമാണ് ഇയാള്‍ പറയുന്നത്. ധര്‍മസ്ഥല ക്ഷേത്രഭരണസമിതിക്കു കീഴിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്.
തന്റെ സൂപ്പര്‍വൈസറാണ് മൃതദേഹങ്ങള്‍ രഹസ്യമായി സംസ്കരിക്കാന്‍ ഉത്തരവിട്ടിരുന്നതെന്നും ഇതൊക്കെ തുറന്നുപറഞ്ഞാല്‍ താനും കൊല്ലപ്പെടുമെന്ന നില വന്നപ്പോള്‍ നാടുവിട്ട് മറ്റു സംസ്ഥാനങ്ങളില്‍ കഴിയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവര്‍ക്കു നീതി ലഭിക്കണമെന്നു തോന്നിയതിനാലാണ് ഇപ്പോള്‍ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തുന്നതെന്നും പരാതിയില്‍ പറയുന്നു.
ഇയാള്‍ കുഴിച്ചിട്ടതാണെന്നു പറയുന്ന ഏതാനും മൃതദേഹാവശിഷ്ടങ്ങളുടെ ഫോട്ടോയും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ഇവ കുഴിച്ചിട്ട സ്ഥലങ്ങള്‍ കാണിച്ചുതരാന്‍ ഒരുക്കമാണെന്നും ഈ സ്ഥലങ്ങളില്‍ കുഴിച്ചുനോക്കിയാല്‍ കൃത്യമായ തെളിവുകള്‍ ലഭ്യമാകുമെന്നും ഇയാള്‍ പറയുന്നു.
നീറുന്ന ഓര്‍മയായി സൗജന്യ
മംഗളൂരു: ധര്‍മസ്ഥല കേന്ദ്രീകരിച്ച് ദുരൂഹമരണങ്ങള്‍ നടക്കുന്നതായി നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. 2012 ല്‍ ധര്‍മസ്ഥല മഞ്ജുനാഥേശ്വര കോളജിലെ പിയുസി വിദ്യാര്‍ഥിനിയായിരുന്ന സൗജന്യയുടെ കൊലപാതകം സംസ്ഥാനത്തെയാകെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു.
2012 ഒക്ടോബര്‍ 9ന് വൈകുന്നേരം കോളജില്നിന്നിറങ്ങിയ സൗജന്യയെ ധര്‍മസ്ഥലയ്ക്കു സമീപമുള്ള വനത്തില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ധര്‍മസ്ഥല ക്ഷേത്രവുമായി അടുത്ത ബന്ധമുള്ള മൂന്നു യുവാക്കള്‍ക്കെതിരേ ആരോപണമുയര്‍ന്നെങ്കിലും പ്രത്യേക അന്വേഷണസംഘവും സിബിഐയും മറ്റൊരാളിനെയാണു പ്രതിയാക്കിയത്.
മതിയായ തെളിവുകളുടെ അഭാവത്തില്‍ ഇയാളെ കോടതി വെറുതെ വിടുകയും ചെയ്തു. സൗജന്യ വധക്കേസില്‍ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകള്‍ ഇപ്പോഴും സമരരംഗത്തുണ്ട്. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഈ കേസിനു വീണ്ടും ജീവന് വയ്ക്കുമെന്ന കാര്യം ഉറപ്പാണ്.
കോൺഗ്രസിന്റെ ഒബിസി ഉപദേശക സമിതിയിലേക്ക് സിദ്ധരാമയ്യയുടെ പേരും
ബംഗളൂരു: കോൺഗ്രസിന്റെ ഒബിസി ഉപദേശകസമിതിയിലേക്ക് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പേര് നിർദേശിക്കപ്പെട്ടത് രാഷ്ട്രീയ വിവാദമുയർത്തി. സിദ്ധരാമയ്യയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റുന്നതിനുള്ള നീക്കമാണിതെന്ന് ബിജെപി നേതൃത്വം പറഞ്ഞു.
എഐസിസി ഒബിസി ഡിപ്പാർട്ട്മെന്റ് തലവൻ അനിൽ ജയ്ഹിന്ദ് എഴുതിയ കത്തിലാണ് 24 പേരുടെ പേരുകൾ നിർദേശിച്ചിട്ടുള്ളത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അംഗീകാരത്തിനായി പേരുകൾ സമർപ്പിക്കുകയും ചെയ്തു. കോൺഗ്രസ് എംഎൽസി ബി.കെ. ഹരിപ്രസാദ്, മുൻ മുഖ്യമന്ത്രിമാരായ അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ബാഗേൽ, വീരപ്പ മൊയ്ലി തുടങ്ങിയവരുടെ പേരുകളും പട്ടികയിലുണ്ട്.
സിദ്ധരാമയ്യ ഉടൻ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര മൈസൂരുവിൽ പറഞ്ഞു.
ഖേംക വധം: ബിഹാറിൽ പ്രതിഷേധമിരന്പുന്നു
പാറ്റ്ന: പ്രമുഖ ബിസിനസുകാരൻ ഗോപാൽ ഖേംക കൊല്ലപ്പെട്ടതിൽ ബിഹാറിൽ പ്രതിഷേധം ഇരന്പുന്നു. വെള്ളിയാഴ്ച അർധരാത്രിയോടെ പാറ്റ്ന ഗാന്ധി മൈതാൻ മേഖലയിലെ വീടിന്റെ ഗേറ്റിനു സമീപമാണ് ഖേംക വെടിയേറ്റു കൊല്ലപ്പെട്ടത്.
കാറിൽനിന്നു പുറത്തിറങ്ങിയ ഖേകയെ ബൈക്കിലെത്തിയ രണ്ട് അക്രമികൾ വെടിവയ്ക്കുകയായിരുന്നു. ഏഴു വർഷം മുന്‍പ് ഖേംകയുടെ മകൻ ഗുൻജനെ അക്രമികൾ വെടിവച്ചുകൊന്നിരുന്നു. ബിജെപിയുമായി ബന്ധമുള്ളയാളാണു ഖേംക.
കേസ് അന്വേഷണത്തിനായി സ്പെഷൽ ടാസ്ക് ഫോഴ്സിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണസംഘം (എസ്ഐടി) രൂപവത്കരിച്ചു. ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഗോപാല്‍ ഖേംകയുടെ കൊല്ലപ്പെട്ട സംഭവത്തില്‍ ബിഹാറിലെ എന്‍ഡിഎ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രിയും എന്‍ഡിഎ ഘടകകക്ഷി നേതാവുമായ ചിരാഗ് പാസ്വാന് രംഗത്തെത്തി. “ഇത്തരമൊരു സംഭവം പാറ്റ്നയിലെ പോഷ് മേഖലയിലുണ്ടായെങ്കില് ഗ്രാമങ്ങളിലെ കാര്യം ആലോചിക്കാവുന്നതേയുള്ളൂ. അക്രമികള്‍ക്കെതിരേ കര്‍ക്കശ നടപടിയെടുക്കണം. ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കരുത്’’ -പാസ്വാന് ആവശ്യപ്പെട്ടു. ബിഹാർ ഇന്ത്യയുടെ ക്രൈം ക്യാപ്പിറ്റലായി മാറിയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
റോയിട്ടേഴ്സിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു
ന്യൂഡൽഹി: രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ എക്സിലെ അക്കൗണ്ട് ഇന്ത്യയിൽ താത്കാലികമായി മരവിപ്പിച്ചു. നിയമപരമായ ആവശ്യത്തിന്റെ ഭാഗമായാണ് അക്കൗണ്ട് മരവിപ്പിച്ചത് എന്നാണ് റോയിട്ടേഴ്സിന്റെ പേജ് തുറക്കുന്പോൾ സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിൽനിന്ന് ലഭിക്കുന്ന സന്ദേശം. അതേസമയം അക്കൗണ്ട് മരവിപ്പിക്കാൻ നിർദേശം നൽകിയിട്ടില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.
എന്നാൽ, ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് റോയിട്ടേഴ്സ് അടക്കമുള്ള വാർത്താ ഏജൻസികളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ മരവിപ്പിക്കാൻ കേന്ദ്രസർക്കാർ പദ്ധതി ഇട്ടിരുന്നു. തുടർന്ന് ചില അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെങ്കിലും റോയിട്ടേഴ്സിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തിരുന്നില്ല. ഈ നടപടി എക്സ് ഇപ്പോൾ നടപ്പാക്കിയതാകാനാണ് സാധ്യത എന്നാണ് വിദഗ്ധർ അറിയിക്കുന്നത്.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവസാനിച്ച സാഹചര്യത്തിൽ ഈ നടപടി ഉപേക്ഷിക്കാൻ കേന്ദ്ര സർക്കാർ എക്സുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ദേശീയ വാർത്ത ഏജൻസികളെ ഉദ്ദരിച്ച് റിപ്പോർട്ടുകളുണ്ട്. എന്നാൽ റോയിട്ടേഴ്സിന്റെ ഭാഗത്തുനിന്ന് ഇതുവരെയും പ്രതികരണമുണ്ടായിട്ടില്ല. സാങ്കേതിക തടസങ്ങൾ പരിഹരിച്ച് അക്കൗണ്ട് ഉടൻ ഇന്ത്യയിൽ ലഭ്യമാക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
നിർബന്ധിത ഹിന്ദിക്കെതിരേ മഹാരാഷ്ട്രയിൽ താക്കറെമാർ ഒന്നിച്ചു
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: രാജ്യമെങ്ങും ഹിന്ദി നിർബന്ധമാക്കാനുള്ള കേന്ദ്രസർക്കാർ ശ്രമത്തിനെതിരേ പ്രതിഷേധം കടുക്കുന്നു. ഹിന്ദി അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും ധൈര്യമുണ്ടെങ്കിൽ തമിഴ്നാട്ടിലും ബംഗാളിലും ഹിന്ദി നിർബന്ധമാക്കാനും മഹാരാഷ്ട്രയിൽ നടന്ന വൻ പ്രതിഷേധ റാലിയിൽ ശിവസേനാ (യുബിടി) നേതാവ് ഉദ്ധവ് താക്കറെയും ബന്ധുവും മഹാരാഷ്ട്ര നവനിർമാണ സേന (എംഎൻഎസ്) നേതാവുമായ രാജ് താക്കറെയും പറഞ്ഞു.
നുണകളുടെ ഫാക്ടറിയാണ് ബിജെപിയെന്നും മറാത്തികളുടെ അഭിമാനം ചോദ്യംചെയ്യാൻ അനുവദിക്കില്ലെന്നും മുൻ മുഖ്യമന്ത്രി ഉദ്ധവ് പറഞ്ഞു.
ക്രൈസ്തവ മിഷനറി സ്കൂളായ സെന്റ് പാട്രിക്സ് ഹൈസ്കൂളിലാണ് എൽ.കെ. അഡ്വാനി പഠിച്ചതെന്നും അദ്ദേഹത്തിന്റെ ഹിന്ദുത്വത്തെ സംശയിക്കണമോയെന്നും രാജ് താക്കറെ ചോദിച്ചു.
ശിവസേന സ്ഥാപകൻ ബാൽ താക്കറെയും ഇംഗ്ലീഷ് സ്കൂളിൽ പഠിച്ചു, ഇംഗ്ലീഷ് പത്രത്തിൽ ജോലി ചെയ്തു. പക്ഷേ ഒരിക്കലും മറാത്തിയുടെ പദവിയിൽ വിട്ടുവീഴ്ച ചെയ്തില്ല.
“എന്റെ അച്ഛനും അമ്മാവനും ഇംഗ്ലീഷ് മീഡിയത്തിലാണു പഠിച്ചത്. ഞങ്ങൾ മറാത്തി മീഡിയത്തിലാണു പഠിച്ചത്. ഞങ്ങളുടെ കുട്ടികൾ ഇംഗ്ലീഷിലാണു പഠിച്ചത്. കുട്ടികൾക്ക് ഇംഗ്ലീഷ് ഇഷ്ടമാണെന്ന് അവർ പറയുന്നു.’’ രാജ് താക്കറെ വിശദീകരിച്ചു.
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരേ യുബിടി ശിവസേനയും എംഎൻഎസും സംയുക്തമായി ഇന്നലെ മുംബൈയിൽ സംഘടിപ്പിച്ച പ്രതിഷേധറാലിയിലായിരുന്നു പ്രസ്താവന. 20 വർഷത്തിനുശേഷമാണ് ഉദ്ധവും രാജും വേദി പങ്കിട്ടത്.
താക്കറെമാരുടെ യോജിപ്പു ബിജെപിക്കെതിരേയുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രമാണെന്ന് ഉദ്ധവ് വ്യക്തമാക്കി. മറാത്തിയുടെ പേരിലുള്ള ഐക്യം മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും തുടരുമെന്ന് ഇരുനേതാക്കളും അറിയിച്ചു.
ഇന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കുന്നവർക്കു ലജ്ജ തോന്നുന്ന സമൂഹ സൃഷ്ടി വിദൂരത്തിലല്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിവാദ പ്രസ്താവനയെത്തുടർന്നാണു രാജ്യമെങ്ങും പ്രതിഷേധം ശക്തമായത്. കോണ്‍ഗ്രസ്, തൃണമൂൽ, ഡിഎംകെ, ഇടതുപാർട്ടികൾ അടക്കമുള്ള പ്രതിപക്ഷം ഇതിൽ പ്രതിഷേധിച്ചിരുന്നു.
മഹാരാഷ്ട്രയിൽ ഇംഗ്ലീഷ്, മറാത്തി മീഡിയം സ്കൂളുകളിലെ ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഹിന്ദി നിർബന്ധിത മൂന്നാംഭാഷയാക്കിയ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സർക്കാരിന്റെ ഉത്തരവ് വിവാദമായിരുന്നു. ഇതേത്തുടർന്ന് ഹിന്ദി ഓപ്ഷണൽ ഭാഷയാക്കി പുതിയ ഉത്തരവിറക്കിയെങ്കിലും പ്രതിഷേധം ശമിച്ചിട്ടില്ല.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാഷാ ഗുണ്ടായിസം അനുവദിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. ഇന്ത്യയിലെ സുരക്ഷാസേനപോലും ഒരു ഭാഷയാൽ ബന്ധിതരല്ലെന്നു രാജ് താക്കറെ ചൂണ്ടിക്കാട്ടി.
മദ്രാസ്, രജപുത്, ദോഗ്ര, സിഖ്, പാരച്യൂട്ട്, മറാത്ത, ആസാം, ബിഹാർ, മഹാർ, ജമ്മു കാഷ്മീർ, നാഗ, ഗൂർഖ എന്നീ റെജിമെന്റുകളെല്ലാം അവരുടെ ഭാഷകളിലാണു പ്രവർത്തിക്കുന്നത്. ശത്രുവിനെ കാണുന്പോൾ അവരൊരുമിച്ചു കൊല്ലാൻ പോകുന്നു. ഇവിടെ ഭാഷയുടെ പ്രശ്നം എവിടെയാണെന്ന് അദ്ദേഹം ചോദിച്ചു.
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങൾക്കെതിരേ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും നേരത്തേ രംഗത്തെത്തിയിരുന്നു.
ട്രംപിന്റെ തീരുവ സമയപരിധി; മോദി സൗമ്യമായി വഴങ്ങുമെന്ന് രാഹുൽ
ന്യൂഡൽഹി: അമേരിക്ക ആഗോളരാജ്യങ്ങൾക്കുമേൽ പ്രഖ്യാപിച്ച പരസ്പരതീരുവകളുടെ മരവിപ്പിക്കൽ ഈ മാസം ഒന്‍പതിന് അവസാനിക്കാനിരിക്കേ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യങ്ങളോട് കേന്ദ്രം വഴങ്ങുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ട്രംപ് ഇന്ത്യക്കുമേൽ പ്രഖ്യാപിച്ചിട്ടുള്ള 26 ശതമാനം പരസ്പരതീരുവ ഒഴിവാക്കാനായി അമേരിക്കയുമായി കേന്ദ്രത്തിന്റെ വ്യാപാര ചർച്ചകൾ പുരോഗമിക്കുന്പോഴാണ് രാഹുലിന്റെ പ്രസ്താവന.
അമേരിക്കയുമായുള്ള വ്യാപാരകരാർ ചർച്ചകളിൽ ഇന്ത്യ സമയപരിധിയേക്കാൾ രാജ്യതാത്പര്യത്തിനാണ് പ്രാധാന്യം കൊടുക്കുന്നതെന്ന കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവനയടങ്ങുന്ന വാർത്താശകലം എക്സിൽ പങ്കുവച്ചായിരുന്നു രാഹുൽ പ്രതികരിച്ചത്.
ട്രംപിന്റെ താരിഫ് സമയപരിധിക്കുമുന്നിൽ മോദി സൗമ്യമായി വഴങ്ങുമെന്നായിരുന്നു പിയൂഷ് ഗോയലിന്റെ പ്രസ്താവനയെ തള്ളിക്കൊണ്ട് രാഹുൽ എക്സിൽ കുറിച്ചത്.
അമേരിക്കയുമായി നടത്തുന്ന ഇടക്കാല വ്യാപാര കരാർ ചർച്ചകളിൽ അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനിതകമാറ്റം വരുത്തിയ വിളകൾക്കും പശുവിൻപാലിനും തീരുവ കുറക്കണമെന്നാണ് അമേരിക്കയുടെ പ്രധാന ആവശ്യം. എന്നാൽ അത്തരമൊരു നീക്കം ഇന്ത്യയിലെ കർഷകരെ ബാധിക്കുമെന്നതിനാൽ ഇന്ത്യ ഇതുവരെ അനുകൂല നിലപാടെടുത്തിട്ടില്ല.
ശക്തമായ നിലയിൽനിന്നുകൊണ്ടാണു ഞങ്ങൾ ചർച്ചകൾ നടത്തുന്നതെന്നും സമയപരിധിക്കു കീഴിലല്ലെന്നുമായിരുന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ രാഹുലിന്റെ പ്രസ്താവനയ്ക്കെതിരേ പ്രതികരിച്ചത്. യുപിഎ സർക്കാരിന്റെ കാലത്ത് ദേശീയ താത്പര്യങ്ങൾ പരിഗണിക്കാതെ കരാറുകളിൽ ഒപ്പിട്ടിരുന്നുവെന്നും പിയൂഷ് ഗോയൽ ആരോപിച്ചു.
സാങ്കേതിക തകരാർ; തായ് വിമാനം അവസാനനിമിഷം സർവീസ് റദ്ദാക്കി
കോൽക്കത്ത: സാങ്കേതിക തകരാറിനെത്തുടർന്ന് കോൽക്കത്തയിൽനിന്നുള്ള തായ് ലയണൽ എയർ വിമാനത്തിന്റെ സർവീസ് റദ്ദാക്കി.
കോൽക്കത്ത വിമാനത്താവളത്തിൽനിന്നും വിമാനം പറന്നുയരാൻ തയാറെടുക്കുന്നതിനിടെയാണ് തകരാർ കണ്ടെത്തിയത്. ഇതോടെ സർവീസ് റദ്ദാക്കുകയായിരുന്നു.
ഇന്നലെ പുലർച്ചെ 2.35നാണ് വിമാനം കോൽക്കത്തയിൽ ഇറങ്ങിയത്. 2.35ന് ഇവിടെനിന്നും ബാങ്കോക്കിലേക്ക് പോകേണ്ടതുമായിരുന്നു. വിമാനത്തിൽ 130 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
വിമാനം പറന്നുയരാനും ഇറങ്ങാനും സഹായിക്കുന്ന ചിറകിനോട് ചേർന്ന ഫ്ലാപ്പിലായിരുന്നു തകരാർ.
കൽക്കരി ഖനി തകർന്ന് നാല് മരണം
രാംഗഢ്: ജാർഖണ്ഡിലെ രാംഗഢിൽ പ്രവർത്തനരഹിതമായ കൽക്കരി ഖനി തകർന്ന് നാലുപേർ മരിച്ചു. ഏതാനുംപേരെ കാണാതായി.
രാംഗഢിലെ കർമ മേഖലയിൽ കുജു ഔട്ട്പോസ്റ്റിന് സമീപം അനധികൃതമായി കൽക്കരി ഖനനം ചെയ്യുന്നതിനിടെയാണ് അപകടം. നാലുപേരുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് അറിയിച്ചു. സെൻട്രൽ കോൾഫീൽഡിന്റെ ഉടമസ്ഥതയിലുള്ള ഖനി നിർത്തിവച്ചിരിക്കുകയായിരുന്നു.
നീരവ് മോദിയുടെ സഹോദരൻ യുഎസിൽ പിടിയിൽ
ന്യൂഡൽഹി: ശതകോടികളുടെ ബാങ്ക്വായ്പയെടുത്തശേഷം വിദേശത്തേക്കു മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരന് നിഹാല്‍ മോദി യുഎസില്‍ പിടിയിൽ.
ബെൽജിയം പൗരത്വമുള്ള നിഹാൽ മോദിയെ സിബിഐയുടെയും ഇഡിയുടെയും അഭ്യർഥനപ്രകാരമാണ് യുഎസ് ഭരണകൂടം അറസ്റ്റ്ചെയ്തത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നുള്ള കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടാണ് 46കാരനായ നിഹാൽ മോദിക്കും പിടിവീണത്.
വ്യാജരേഖകളുണ്ടാക്കി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപയുടെ വായ്പാതട്ടിപ്പ് നടത്തിയതില്‍ നീരവ് മോദി, അമ്മാവന് മെഹുല്‍ ചോക്സി, നിഹാല്‍ എന്നിവര്‍ക്കെതിരേ സിബിഐയും എന്‍ഫോഴ്സ്മെന്റ്ഡയറക്ടറേറ്റും കേസെടുത്തിരുന്നു.
പാലങ്ങളും തുരങ്കങ്ങളുമടങ്ങുന്ന ദേശീയപാതകളുടെ ടോൾ കുറച്ചു
ന്യൂഡൽഹി: പാലങ്ങൾ, തുരങ്കങ്ങൾ, ഫ്ലൈ ഓവറുകൾ, ഉയർന്ന ഇടനാഴികൾ എന്നിങ്ങനെയുള്ള നിർമിതികളടങ്ങുന്ന ദേശീയപാതാ ഭാഗങ്ങളുടെ ടോൾ നിരക്കിൽ 50 ശതമാനംവരെ ഇളവു വരുത്തി.
2008ലെ ദേശീയപാതാ നിയമങ്ങളിൽ ഭേദഗതി വരുത്തിയാണ് കേന്ദ്ര സർക്കാർ ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്. ഇത്തരം നിർമിതികളടങ്ങുന്ന ദേശീയപാതകളിലെ ടോൾനിരക്ക് നിശ്ചയിക്കുന്നതിനുള്ള പുതിയ ഫോർമുലയും വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുണ്ട്.
പുതിയ നിയമമനുസരിച്ച് പാലങ്ങൾ, തുരങ്കങ്ങൾ, ഫ്ലൈ ഓവറുകൾ, ഉയർന്ന ഇടനാഴികൾ എന്നിവയടങ്ങുന്ന നിർമിതികളുടെ നീളത്തിന്റെ പത്തിരട്ടി ഹൈവേയുടെ ശേഷിക്കുന്ന ഭാഗത്തിന്റെ നീളവുമായി കൂട്ടിച്ചേർത്താണ് നിർമിതികളടങ്ങുന്ന ദേശീയപാതകളിലെ ടോൾ നിരക്ക് നിശ്ചയിക്കുന്നതിനുള്ള ഒരു മാനദണ്ഡം.
ഇതല്ലെങ്കിൽ നിർമിതികൾകൂടിയുൾപ്പെടുത്തിയുള്ള ദേശീയപാതാ ഭാഗത്തിന്റെ ആകെ നീളത്തിന്റെ അഞ്ചിരട്ടി കണക്കാക്കി തുക നിശ്ചയിക്കും. ഇവ രണ്ടും താരതമ്യം ചെയ്യുന്പോഴുള്ള ഏറ്റവും കുറഞ്ഞ നിരക്കായിരിക്കും നിർമിതികളടങ്ങുന്ന ദേശീയപാതാ ഭാഗത്തിന്റെ ടോൾ നിരക്കായി കണക്കാക്കുക.
നിലവിൽ പാലങ്ങൾ, തുരങ്കങ്ങൾ തുടങ്ങിയ നിർമിതികളടങ്ങുന്ന ദേശീയപാതാ ഭാഗങ്ങളിൽ നിർമാണച്ചെലവും പരിപാലനച്ചെലവും ചൂണ്ടിക്കാട്ടി പത്തിരട്ടി കൂടുതൽ ടോൾ ഈടാക്കിയിരുന്നു.
നിർമിതികൾ മാത്രം ഉൾപ്പെട്ടിട്ടുള്ള 40 കിലോമീറ്റർ നീളമുള്ള ഒരു ദേശീയപാതാ ഭാഗത്തിന്റെ നീളമാണ് ടോൾ നിരക്കിനായി കണക്കാക്കുന്നതെങ്കിൽ, ആദ്യ മാനദണ്ഡമനുസരിച്ചു 40 കിലോമീറ്ററിന്റെ പത്തിരട്ടി അഥവാ 400 കിലോമീറ്ററാണ് ടോൾ നിരക്കിനായി കണക്കാക്കുന്നത്.
എന്നാൽ, രണ്ടാമത്തെ മാനദണ്ഡമനുസരിച്ചു 40 കിലോമീറ്ററിന്റെ അഞ്ചിരട്ടിയായ 200 കിലോമീറ്ററാണ് ടോൾനിരക്കിനായി കണക്കാക്കുന്നത്. ഇവിടെ രണ്ട് കണക്കും താരതമ്യം ചെയ്യുന്പോൾ 200 കിലോമീറ്ററാണ് കുറവ് വരുന്നതെന്നതിനാൽ അതായിരിക്കും ടോൾ നിരക്ക് കണക്കാക്കാനായി തെരഞ്ഞെടുക്കുന്നത്.
അസോസിയേറ്റഡ് ജേർണൽസ് ആസ്തികൾ പുനരുജ്ജീവിപ്പിക്കാനാണ് ശ്രമിച്ചതെന്നു കോണ്‍ഗ്രസ്
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന്റെ (എജെഎൽ) ആസ്തികൾ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) വിൽക്കാൻ ശ്രമിച്ചിട്ടില്ലെന്നു കോണ്‍ഗ്രസ് കോടതിയിൽ.
നേരേമറിച്ചു സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ എജെഎൽ സ്ഥാപനത്തെ പുനരുജ്ജീവിപ്പിക്കാനാണ് എഐസിസി ശ്രമിച്ചതെന്നു കോണ്‍ഗ്രസ് നേതാവായ രാഹുലിനുവേണ്ടി അഭിഭാഷകനായ ആർ.എസ്. ചീമ പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെയുടെ മുന്നിൽ വാദിച്ചു.
എജെഎൽ എല്ലായ്പ്പോഴും ലാഭത്തിൽ പ്രവർത്തിച്ച സ്ഥാപനമല്ല. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായ ഒരു സ്ഥാപനം വീണ്ടെടുക്കാൻ എഐസിസി ശ്രമിക്കുകയായിരുന്നു. 2008ൽ നാഷണൽ ഹെറാൾഡ് പത്രത്തിന്റെ പ്രസിദ്ധീകരണം അവസാനിപ്പിച്ചു റിയൽ എസ്റ്റേറ്റ് കന്പനിയായി പ്രവർത്തിക്കാൻ തുടങ്ങിയെന്ന ആരോപണത്തിനു വസ്തുതാപരമായ അടിസ്ഥാനമില്ലെന്നും രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നിക്ഷേപങ്ങളുള്ള യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് കന്പനിയാണ് എജെഎല്ലിന്റെ ഉടമസ്ഥർ. സ്വാതന്ത്ര്യസമര കാലഘട്ടം മുതൽ നിലവിലുള്ള "നാഷണൽ ഹെറാൾഡ്’ ദിനപത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎല്ലിന്റെ ഉടമസ്ഥാവകാശം യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുക്കുന്പോൾ നടത്തിയ സാന്പത്തികക്രമക്കേടുകളും ഫണ്ട് ദുരുപയോഗവുമാണ് നാഷണൽ ഹെറാൾഡ് കേസ്.
2000 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ലഭിക്കുന്നതിനായി യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് എജെഎല്ലിന്റെ സ്വത്തുക്കൾ ദുരുദ്ദേശ്യപരമായി ഏറ്റെടുത്തുവെന്നാണ് കോണ്‍ഗ്രസ് നേതാക്കൾക്കെതിരേയുള്ള ആരോപണം.
ജസ്റ്റീസ് ശേഖർ യാദവിന്റെ ഇംപീച്ച്മെന്റ് വൈകിക്കുന്നെന്ന് കപിൽ സിബൽ
ന്യൂഡൽഹി: വർഗീയ പരാമർശം നടത്തി വിവാദത്തിലായ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിനെ ഇംപീച്ച് ചെയ്യുന്ന നടപടി കേന്ദ്ര സർക്കാർ വൈകിക്കുകയാണന്ന ആരോപണവുമായി മുതിർന്ന രാജ്യസഭാംഗം കപിൽ സിബൽ.
നടപടികളൊന്നും നേരിടാതെ ശേഖർ കുമാർ യാദവ് അടുത്ത വർഷം വിരമിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് കേന്ദ്രം ഇംപീച്ച്മെന്റ് നോട്ടീസ് നൽകുന്നത് വൈകിക്കുന്നതെന്ന് സിബൽ ആരോപിച്ചു.
ഔദ്യോഗിക വസതിയിൽനിന്ന് അനധികൃതമായ പണക്കെട്ട് കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റീസ് യശ്വന്ത് വർമക്കെതിരെ കേന്ദ്രം വ്യത്യസ്തമായ മാനദണ്ഡമാണ് സ്വീകരിക്കുന്നതെന്നും സിബൽ കുറ്റപ്പെടുത്തി.
നിർബന്ധിത മതപരിവർത്തനം; സൂത്രധാരൻ യുപിയിൽ പിടിയിൽ
ലക്നോ: മതപരിവർത്തന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന സംഘത്തിന്റെ സൂത്രധാരൻ ഉത്തർപ്രദേശിൽ പ്രത്യേക ദൗത്യസംഘത്തിന്റെ പിടിയിൽ. ഗൾഫ് രാജ്യങ്ങളിൽനിന്ന് നൂറുകോടിയിലധികം രൂപ സംഘത്തിന് ലഭിച്ചുവെന്നു കണ്ടെത്തിയെന്നും അന്വേഷണസംഘം പറഞ്ഞു.
ബൽറാംപുർ ജില്ലയിലെ റെഹ്റ സ്വദേശി ജലാലുദ്ദീൻ എന്ന ചങ്കൂർ ബാബയെയും മൂന്ന് സംഘാംഗങ്ങളെയുമാണ് അറസ്റ്റ്ചെയ്തത്. ഗൾഫിൽനിന്നും പാക്കിസ്ഥാനിൽനിന്നുമാണ് സാന്പത്തിക സഹായം എത്തിയതെന്ന് എഡിജിപി അമിതാബ് യാഷ് പറഞ്ഞു.
ഇസ്ലാമിക രാജ്യം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ലഘുലേഖകളും സംഘത്തിൽനിന്ന് പിടിച്ചെടുത്തു. നാൽപതോളം തവണ ഇസ്ലാമിക രാഷ്ട്രങ്ങളിലേക്ക് ഇവർ സന്ദർശനം നടത്തിയിരുന്നു.
അമർനാഥ് തീർഥാടകരുടെ ബസ് അപകടത്തിൽപെട്ടു: 36 പേർക്ക് പരിക്ക്
ജമ്മു: അമർനാഥ് തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് സ്റ്റേഷനറി വാഹനത്തിലിടിച്ച് 36 പേർക്ക് പരിക്കേറ്റു.
റംബാൻ ജില്ലയിലെ ചന്ദർകോട്ടിലായിരുന്നു അപകടം. നാല് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടമുണ്ടായയുടൻ സൈനികർ സംഭവസ്ഥലത്തെത്തി തീർഥാടകരെ ആശുപത്രിയിലെത്തിച്ചെന്നും പ്രാഥമിക പരിശോധനയ്ക്കുശേഷം ഇവർ അമർനാഥിലേക്കു തിരിച്ചെന്നും ജമ്മു കാഷ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ പറഞ്ഞു.
ഉത്തരാഖണ്ഡിൽ രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥർ മുങ്ങിമരിച്ചു
ഡെറാഡൂൺ: നൈനിറ്റാളിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ വ്യോമസേനാ ഉദ്യോഗസ്ഥരായ രണ്ടു പേർ, കനത്ത മഴയെത്തുടർന്ന് ജലനിരപ്പുയർന്ന ഭീംതാൽ തടാകത്തിൽ മുങ്ങിമരിച്ചു. പത്താൻകോട്ട് സ്വദേശി പ്രിൻസ് യാദവ്(22), മുസാഫർനഗർ സ്വദേശി സഹിൽകുമാർ(23)എന്നിവരാണു മരിച്ചത്.
നാലു വനിതാ ഉദ്യോഗസ്ഥരുൾപ്പെടെ എട്ടു പേരാണ് വ്യോമസേനാ സംഘത്തിലുണ്ടായിരുന്നത്. സംസ്ഥാനത്ത് തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയിൽ സംസ്ഥാനത്തെ നൂറോളം പ്രധാന റോഡുകൾ അടിച്ചിട്ടു.
ചാർ ധാം യാത്ര നിരോധിച്ചു. സിലായ് ബെൻഡിൽ അഞ്ചുദിവസംമുന്‍പ് ഉണ്ടായ മണ്ണിടിച്ചിലിൽ അഞ്ച് നിർമാണത്തൊഴിലാളികളെ കാണാതായതിനെത്തുടർന്ന് യമുനോത്രി ഹൈവേയും അടച്ചിട്ടു. കേദാർനാഥിലേക്കുള്ള റോഡിൽ സോൻപ്രയാഗിനും ഗൗരീകുണ്ഡിനുമിടയിൽ മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതവും നിരോധിച്ചിട്ടുണ്ട്.
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ നേരിട്ടത് മൂന്നു കൂട്ടരെ: കരസേനാ ഉപമേധാവി
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യക്ക് മൂന്നു പ്രതിയോഗികളെ നേരിടേണ്ടി വന്നുവെന്നു കരസേനാ ഉപമേധാവി (ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ്) ലെഫ്റ്റനന്റ് ജനറൽ രാഹുൽ ആർ. സിംഗ്.
നാല് ദിവസം നീണ്ടുനിന്ന സൈനികസംഘർഷത്തിൽ ഇന്ത്യ നേരിട്ടേറ്റുമുട്ടിയത് പാക്കിസ്ഥാനോടാണെങ്കിലും ചൈനയും തുർക്കിയും സാധ്യമായ എല്ലാ സഹായങ്ങളും പാക്കിസ്ഥാന് ലഭ്യമാക്കിയിരുന്നതായി കരസേനാ ഉപമേധാവി വ്യക്തമാക്കി.
യുദ്ധമുഖത്ത് ഇന്ത്യയോട് നേരിട്ടു പോരാടിയില്ലെങ്കിലും ’കടം വാങ്ങിയ കത്തി ഉപയോഗിച്ചു കൊല്ലുക’ എന്ന പുരാതന ചൈനീസ് യുദ്ധതന്ത്രമുപയോഗിച്ചാണ് ചൈന ഇന്ത്യയെ ദ്രോഹിക്കാൻ ശ്രമിച്ചതെന്ന് കരസേനാ ഉപമേധാവി ചൂണ്ടിക്കാട്ടി. വടക്കൻ അതിർത്തിയിൽ നേരിട്ടുള്ള ഏറ്റുമുട്ടലിൽ ഏർപ്പെടുന്നതിനേക്കാൾ അയൽരാജ്യത്തെ ഉപയോഗിച്ച് ഇന്ത്യയെ വേദനിപ്പിക്കാനാണ് ചൈന ശ്രമിച്ചത്.
കഴിഞ്ഞ അഞ്ച് വർഷത്തെ സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ പാക്കിസ്ഥാന്റെ കൈവശമുള്ള 81 ശതമാനം സൈനികോപകരണങ്ങളും ചൈനീസ് നിർമിതമാണെന്ന് വ്യക്തമാകുമെന്ന് ലെഫ്റ്റനന്റ് ജനറൽ സിംഗ് ഡൽഹിയിലെ ഒരു പൊതുപരിപാടിയിൽ വ്യക്തമാക്കി.
ചൈന തങ്ങളുടെ ആയുധങ്ങൾ പരീക്ഷിക്കാനുള്ള "തത്സമയ ലാബായി’ ഇന്ത്യ-പാക് സംഘർഷത്തെ വിനിയോഗിച്ചുവെന്നും ഓപ്പറേഷൻ സിന്ദൂറിലെ ഇന്ത്യയുടെ സൈനിക വിവരങ്ങളെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ ചൈന പാക്കിസ്ഥാനു ലഭ്യമാക്കിയിരുന്നതായും ലെഫ്റ്റനന്റ് ജനറൽ സിംഗ് വെളിപ്പെടുത്തി.
പാക്കിസ്ഥാന് ആയുധം നൽകിയതിലൂടെ ചൈനയ്ക്ക് അവരുടെ ആയുധങ്ങൾ മറ്റുള്ള ആയുധങ്ങൾക്കു നേരേ പരീക്ഷിക്കാൻ കഴിഞ്ഞു. വെടിനിർത്തലിനുവേണ്ടി ഇരുരാജ്യങ്ങളുടെയും ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് ചർച്ച നടത്തിയപ്പോൾ നമ്മുടെ പ്രധാനപ്പെട്ട സൈനിക വിവരങ്ങളെന്തൊക്കെയാണെന്നു പാക്കിസ്ഥാൻ സൂചിപ്പിച്ചു.
ആക്രമണത്തിനായി നമ്മുടെ ഏതൊക്കെ സൈനിക ഉപകരണങ്ങളാണ് സജ്ജമാക്കിവച്ചിരിക്കുന്നതെന്നും അവ സഞ്ചരിക്കുന്ന ദിശയും പാതയും തങ്ങൾക്കറിയാമെന്നും അതിനാൽ ആക്രമണത്തിൽനിന്ന് പിന്മാറുന്നതായി അപേക്ഷിക്കുന്നതായും അവർ ഡിജിഎംഒ ചർച്ചകൾക്കിടെ സൂചിപ്പിച്ചു. അതിനർഥം അവർക്കു ചൈനയിൽനിന്ന് തത്സമയ വിവരങ്ങൾ ലഭിക്കുന്നുവെന്നാണ്.
അതിനാൽ ഇത്തരം വിവരങ്ങൾ ചൈനയ്ക്കും പാക്കിസ്ഥാനും ലഭ്യമാകുന്നതിൽനിന്ന് അടിയന്തരവും ഉചിതവുമായ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും കരസേനാ ഉപമേധാവി വ്യക്തമാക്കി. സൈനിക സംഘർഷത്തിനിടയിൽ തുർക്കി നിർമിത ഡ്രോണുകൾ പാക്കിസ്ഥാനു ധാരാളമായി ലഭിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാക്കിസ്ഥാനും ഇന്ത്യയും ഇനിയൊരു സൈനിക സംഘർഷത്തിലേക്ക് നീങ്ങിയാൽ പാക്കിസ്ഥാൻ ഇന്ത്യയിലെ ജനവാസകേന്ദ്രങ്ങളെ ലക്ഷ്യം വച്ചേക്കാമെന്നും നാം അതിനെ പ്രതിരോധിക്കാൻ തയാറായിരിക്കണമെന്നും ലെഫ്റ്റനന്റ് ജനറൽ സിംഗ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബിഹാറിൽ വോട്ടർപട്ടികയിലെ തീവ്രപരിശോധന; രണ്ടുകോടി വോട്ടർമാർ പുറത്താകുമോ?
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുമുന്പ് ബിഹാറിൽ വോട്ടർപട്ടികയിൽ നടത്തുന്ന തീവ്രപരിശോധന (എസ്ഐആർ)യ്ക്കെതിരേ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പു കമ്മീഷന്റെ ഈ നടപടി തെരഞ്ഞെടുപ്പുസന്പ്രദായം നശിപ്പിക്കാനുള്ള വ്യക്തമായ ശ്രമമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
2003ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി പുതുക്കൽ നടത്തുന്പോൾ, അതിനുശേഷം വോട്ടർമാരായവർ യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് കമ്മീഷന്റെ നിർദേശം. വീടുവീടാന്തരം കയറിയുള്ള വോട്ടർപട്ടിക പരിശോധന ബിഹാറിൽ അപ്രായോഗികമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
അവസാനമായി 2003ൽ നടത്തിയ വോട്ടർപട്ടിക പരിഷ്കരണത്തിനുശേഷം പട്ടികയിൽ പേരില്ലാത്ത ബിഹാറിലെ 37 ശതമാനം വോട്ടർമാർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്.
ജനന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് തുടങ്ങി 11 രേഖകളാണ് യോഗ്യത തെളിയിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ ബിഹാറിലെ വോട്ടർമാരോട് ആവശ്യപ്പെടുന്നത്. ഇതിൽ ആധാർ ഉൾപ്പെടുത്തിയിട്ടില്ല എന്നത് വിഷയം കൂടുതൽ സങ്കീർണമാക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
തെരഞ്ഞെടുപ്പു കമ്മീഷന്റെ ഈ നടപടി നിമിത്തം സംസ്ഥാനത്ത് രണ്ട് കോടിയിൽ അധികം വോട്ടർമാരുടെ സമ്മതിദാനാവകാശം നഷ്ടപ്പെടുമെന്നാണ് കോണ്‍ഗ്രസിന്റെ വാദം. വോട്ടർപട്ടികയിലെ പരിഷ്കരണത്തിലൂടെ നരേന്ദ്ര മോദി സർക്കാർ സ്വേച്ഛാധിപത്യ ഭരണത്തിനുള്ള നടപടികൾ ആരംഭിക്കുന്നതായി ബിഹാറിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ആർജെഡി ആരോപിച്ചു. വോട്ടർമാർക്ക് യോഗ്യത തെളിയിക്കാൻ പരിമിതമായ സമയം അനുവദിച്ചത് സാധാരണക്കാരെ കൂടുതൽ ബുദ്ധിമുട്ടിലാക്കി.
ബിഹാറിൽ വലിയൊരു ജനവിഭാഗം തൊഴിൽ ആവശ്യങ്ങൾക്ക് മറ്റു സ്ഥലത്താണ് താമസിക്കുന്നത്. അതിനാൽ യോഗ്യത തെളിയിക്കുന്നതിനുള്ള സമയം ഇവർക്ക് ലഭിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ കുറ്റപ്പെടുത്തി ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. ജനാധിപത്യ സംവിധാനം തകർക്കുന്നതിനുള്ള മനഃപൂർവ ശ്രമമാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്നതെന്ന് സിപിഐ ആരോപിച്ചു.
കഴിഞ്ഞദിവസം പ്രതിപക്ഷ പാർട്ടി പ്രതിനിധികൾ തെരഞ്ഞെടുപ്പു കമ്മീഷനെ നേരിൽക്കണ്ട് ഈ വിഷയം ഉന്നയിച്ചിരുന്നു. യോഗ്യരായ മുഴുവൻ പൗരന്മാർക്കും വോട്ടവകാശം ഉറപ്പിക്കാനാണ് പ്രത്യേക തീവ്രപരിശോധന തുടങ്ങിയതെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാർ പാർട്ടി പ്രതിനിധികളോട് വ്യക്തമാക്കിയത്.
അഹമ്മദാബാദ് വിമാനദുരന്തം: ആരോപണം തള്ളി എയർ ഇന്ത്യ
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവരുമായുള്ള സാന്പത്തിക ആശ്രയത്വം വെളിപ്പെടുത്താൻ കുടുംബാംഗങ്ങളെ നിർബന്ധിച്ചുവെന്ന ആരോപണം തള്ളി എയർ ഇന്ത്യ.
കുടുംബാംഗങ്ങൾക്കു നൽകേണ്ട നഷ്ടപരിഹാരത്തുക കുറയ്ക്കാൻവേണ്ടി സാന്പത്തിക ആശ്രയത്വം വെളിപ്പെടുത്തുന്ന രേഖകളിൽ കുടുംബാംഗങ്ങളെ ഒപ്പിടാൻ നിർബന്ധിച്ചുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്നാണ് എയർ ഇന്ത്യ പ്രതികരിച്ചത്.
രേഖകളിൽ ഇത്തരം വിവരങ്ങൾ ആവശ്യപ്പെടുന്നതു ശരിയായ വ്യക്തികൾക്ക് ഇടക്കാല നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായിരുന്നുവെന്നും നഷ്ടപരിഹാരത്തുക കുറയ്ക്കാൻവേണ്ടിയല്ലെന്നുമാണ് എയർ ഇന്ത്യ വ്യക്തത വരുത്തിയിട്ടുള്ളത്.