ഇലക്ടറൽ ബോണ്ട്: 21നു മുന്പ് പൂർണവിവരങ്ങൾ നല്കണം; സുപ്രീംകോടതിയുടെ അന്ത്യശാസനം
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് എസ്ബിഐക്ക് സുപ്രീംകോടതിയിൽനിന്ന് വീണ്ടും രൂക്ഷവിമർശനം. സീരിയൽ നന്പറടക്കം ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ മാസം 21നുള്ളിൽ വെളിപ്പെടുത്തണമെന്ന് എസ്ബിഐയോട് കോടതി കർശനമായി നിർദേശിച്ചു.
ഇതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം വ്യാഴാഴ്ച വൈകുന്നേരം അഞ്ചിനു മുന്പായി ഫയൽ ചെയ്യാൻ എസ്ബിഐ ചെയർമാനോട് കോടതി ആവശ്യപ്പെട്ടു. ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് എസ്ബിഐ സമർപ്പിച്ച വിവരങ്ങൾ പൂർണമല്ലെന്ന ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ രൂക്ഷവിമർശനം.
സീരിയൽ നന്പർ അടക്കമുള്ള വിവരങ്ങൾ സമർപ്പിക്കുന്നതോടെ ആരെല്ലാം ഏതൊക്കെ രാഷ്ട്രീയ പാർട്ടികൾക്കു ബോണ്ട് വഴി പണം നൽകിയെന്ന വിവരം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്ബിഐ സമർപ്പിക്കുന്ന വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി നിർദേശിച്ചു.
ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൈമാറാനാണ് എസ്ബിഐയോട് ആവശ്യപ്പെട്ടത്. എന്നാൽ എന്തുകൊണ്ട് സീരിയൽ നന്പറടങ്ങുന്ന വിവരങ്ങൾ കൈമാറിയില്ലെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചോദിച്ചു.
ഇക്കാര്യത്തിൽ തങ്ങൾക്കു വ്യക്തത ഉണ്ടായിരുന്നില്ല എന്നായിരുന്നു എസ്ബിഐയുടെ വാദം. എന്നാൽ ബോണ്ടുമായി ബന്ധപ്പെട്ട് ബാങ്കിന്റെ പക്കലുള്ള എല്ലാ വിവരങ്ങളും വെളിപ്പെടുത്താനാണു കോടതി ആവശ്യപ്പെട്ടതെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
സീരിയൽ നന്പർ നല്കുന്നതിൽനിന്ന് ഒഴിവ് ആവശ്യപ്പെട്ടുള്ള, വ്യവസായ സംഘടനകളായ ഫിക്കി, അസോചം, സിഐഐ എന്നിവ കോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളി. എന്തുകൊണ്ട് കേസ് പരിഗണിച്ചപ്പോൾ ഈ സംഘടനകൾ കോടതിയെ സമീപിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ആവശ്യം കോടതി തള്ളിയത്. മാധ്യമങ്ങളിലൂടെ വേട്ടയാടപ്പെടുന്നുവെന്ന കേന്ദ്രത്തിന്റെ വാദത്തോട് നിയമം നടപ്പാക്കുക മാത്രമാണു ചെയ്യുന്നതെന്ന് കോടതി വ്യക്തമാക്കി.
എസ്ബിഐ നേരത്തേ പുറത്തുവിട്ട വിവരങ്ങൾ പൂർണമല്ലെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി നേരത്തേ നോട്ടീസ് അയച്ചിരുന്നു. ഏതൊക്കെ രാഷ്ട്രീയ പാർട്ടികൾക്ക്, ആരൊക്കെ ബോണ്ട് വഴി പണം നൽകി എന്ന വിവരം വ്യക്തമാക്കുന്ന സീരിയൽ നന്പർ അടങ്ങുന്ന വിവരങ്ങൾ എസ്ബിഐ നേരത്തേ നൽകിയിരുന്നില്ല. ഇതടക്കമുള്ള വിവരങ്ങൾ പുറത്തുവിടാൻ ഇന്നലെ കോടതി ആവശ്യപ്പെട്ടതോടെ ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണു പ്രതീക്ഷിക്കുന്നത്.
പ്രഭാവർമയ്ക്ക് സരസ്വതി സമ്മാൻ
ന്യൂഡൽഹി: കവിയും ഗാനരചയിതാവും പത്രപ്രവർത്തകനുമായ പ്രഭാവർമയ്ക്ക് ഇന്ത്യൻ സാഹിത്യലോകത്തെ ഏറ്റവും സമ്മാനത്തുകയുള്ള "സരസ്വതി സമ്മാൻ'. "രൗദ്ര സാത്വികം' എന്ന കാവ്യാഖ്യായികയ്ക്കാണു പുരസ്കാരം. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണു പുരസ്കാരം. കെ.കെ. ബിർല ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സരസ്വതി സമ്മാൻ 12 വർഷത്തിനുശേഷമാണ് മലയാളത്തിനു ലഭിക്കുന്നത്.
മലയാളത്തിലേക്ക് സരസ്വതി സമ്മാൻ എത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് അവാർഡ് വിവരം അറിഞ്ഞയുടൻ പ്രഭാവർമ ദീപികയോട് പറഞ്ഞു. അധികാരവും കലയും തമ്മിലുള്ള ശാശ്വതമായ സംഘർഷങ്ങളുടെ പല മാനങ്ങളാണ് "രൗദ്ര സാത്വികം' എന്ന കാവ്യാഖ്യാനത്തിലൂടെ എഴുതിയതെന്ന് അദ്ദേഹം വിശദീകരിച്ചു. പ
ഴയ സോവ്യറ്റ് യൂണിയന്റെ പശ്ചാത്തലത്തിലുള്ള പദ്യത്തിലെ നോവലിൽ, അക്രമവും അഹിംസയും കവിതയും അധികാരവും പരിസ്ഥിതിയും വികസനവും തുടങ്ങിയ ദ്വിമാന വിപരീതങ്ങളെയാണു കവി അഭിസംബോധന ചെയ്യുന്നത്.
2012ൽ സുഗതകുമാരിക്കും 2005ൽ അയ്യപ്പപണിക്കർക്കും 1995ൽ ബാലാമണി അമ്മയ്ക്കുമാണ് മുന്പ് സരസ്വതി സമ്മാൻ പുരസ്കാരം ലഭിച്ചത്. സുപ്രീംകോടതി മുൻ ജഡ്ജി അർജൻ കുമാർ സിക്രി അധ്യക്ഷനായ സമിതിയാണ് പ്രഭാവർമയെ തെരഞ്ഞെടുത്തത്. പുരസ്കാരത്തിനായി ഇന്ത്യയിലെ 22 അംഗീകൃത ഭാഷകളിലെ സാഹിത്യസൃഷ്ടികളാണു പരിഗണിച്ചത്.
കേന്ദ്ര സാഹിത്യ അക്കാദമി, സംസ്ഥാന സാഹിത്യ അക്കാദമി, വയലാർ, ആശാൻ, വള്ളത്തോൾ, ഉള്ളൂർ, വൈലോപ്പിള്ളി, മലയാറ്റൂർ അവാർഡുകൾ അടക്കം നിരവധി പുരസ്കാരങ്ങൾ പ്രഭാവർമ നേടിയിട്ടുണ്ട്. മികച്ച ഗാനരചനയ്ക്കുള്ള 2019ലെ ദേശീയ സിനിമാ അവാർഡും മൂന്നു തവണ സംസ്ഥാന സിനിമാ അവാർഡും നേടി. പത്രപ്രവർത്തനത്തിൽ മികച്ച ജനറൽ റിപ്പോർട്ടിംഗിനുള്ള 1996ലെ സംസ്ഥാന സർക്കാർ അവാർഡ്, കെ.സി. സെബാസ്റ്റ്യൻ അവാർഡ്, കെ. മാധവൻ കുട്ടി അവാർഡ്, കെ.സി. ഡാനിയേൽ അവാർഡ്, മീഡിയ ട്രസ്റ്റ് അവാർഡ് എന്നിവയും സ്വന്തമാക്കി.
പത്തു കവിതാ സമാഹാരങ്ങൾ, മൂന്നു കാവ്യാഖ്യാനങ്ങൾ, ആറ് സാഹിത്യ സമകാലിക സാമൂഹിക-രാഷ്ട്രീയ പുസ്തകങ്ങൾ, ആറ് നിരൂപണ ഉപന്യാസ സമാഹാരങ്ങൾ, മാധ്യമങ്ങളെക്കുറിച്ചുള്ള പഠനം, ഒരു യാത്രാവിവരണം, ഇംഗ്ലീഷ് നോവൽ എന്നിവ പ്രഭാ വർമ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജ്ഞാനപീഠം അവാർഡ് നിർണയ സമിതിയംഗമാണ്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായ പ്രഭാ വർമ, 2007 മുതൽ 2012 വരെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയും ദേശാഭിമാനി മുൻ റസിഡന്റ് എഡിറ്ററുമായിരുന്നു. എംഎ, എൽഎൽബി ബിരുദധാരിയാണ്. മനോരമയാണു ഭാര്യ.മകൾ: ജ്യോത്സ്ന.
തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി കടുപ്പിച്ചു
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പായി പശ്ചിമബംഗാൾ ഡിജിപിയെയും ഉത്തർപ്രദേശ്, ബിഹാർ, ഗുജറാത്ത്, ജാർഖണ്ഡ്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയും നീക്കംചെയ്യാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. മിസോറമിലെയും ഹിമാചൽ പ്രദേശിലെയും പൊതുഭരണ വകുപ്പ് സെക്രട്ടറിമാരെയും മാറ്റാൻ നിർദേശിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളിൽ മൂന്നു വർഷം പൂർത്തിയാക്കുകയോ സ്വന്തം ജില്ലയിൽ ഉള്ളവരോ ആയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്നു കമ്മീഷൻ എല്ലാ സംസ്ഥാന സർക്കാരുകളോടും നിർദേശിച്ചിട്ടുണ്ട്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറും കമ്മീഷണർമാരായ ഗ്യാനേഷ് കുമാറും സുഖ്ബീർ സിംഗ് സന്ധുവും ഇന്നലെ യോഗം ചേർന്നാണു ബംഗാൾ ഡിജിപിയെയും ആറു സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയും ഉടൻ സ്ഥലം മാറ്റാൻ ഉത്തരവ് നൽകിയത്. തെരഞ്ഞെടുപ്പ് സ്വതന്ത്രവും നിഷ്പക്ഷവുമാക്കുന്നതിനാണു നടപടിയെന്ന് കമ്മീഷൻ വിശദീകരിച്ചു.
മുംബൈ മുനിസിപ്പൽ കമ്മീഷണർ ഇക്ബാൽ സിംഗ് ചാഹൽ, അഡീഷണൽ കമ്മീഷണർമാർ, ഡെപ്യൂട്ടി കമ്മീഷണർമാർ എന്നിവരെയും ഇന്നലെ വൈകുന്നേരത്തിനു മുന്പു മാറ്റണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു.
മഹാരാഷ്ട്രയിലെ മറ്റു കോർപറേഷനുകളിലെയും എല്ലാ മുനിസിപ്പൽ കമ്മീഷണർമാരെയും അഡീഷണൽ അല്ലെങ്കിൽ ഡെപ്യൂട്ടി മുനിസിപ്പൽ കമ്മീഷണർമാരെയും സ്ഥലം മാറ്റാനും ചീഫ് സെക്രട്ടറിക്കു നിർദേശം നൽകി.ഇതിനിടെ, രാജീവ്കുമാറിനെ നീക്കി വിവേക് സഹായിയെ പുതിയ ഡിജിപിയായി പശ്ചിമബംഗാൾ സർക്കാർ നിയമിച്ചു.
പെരുമാറ്റച്ചട്ടം കർശനമാക്കി
ന്യൂഡൽഹി: മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്നു സംസ്ഥാന ചീഫ് സെക്രട്ടറിമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാർ, നിരീക്ഷകർ തുടങ്ങിയവർക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. വോട്ടെടുപ്പ് കഴിയുന്നതുവരെ നയപരമായ പ്രഖ്യാപനങ്ങൾ നടത്തുന്നതിൽനിന്നു കേന്ദ്ര, സംസ്ഥാന സർക്കാരുകളെ വിലക്കിയിട്ടുണ്ട്.
മാതൃകാ പെരുമാറ്റച്ചട്ടങ്ങൾക്കു പാർലമെന്റിൽ പാസാക്കിയ നിയമത്തിന്റെ പിൻബലമില്ലെങ്കിലും ലംഘനങ്ങൾക്കെതിരേ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനു കഴിയും. സമുദായസംഘർഷം സൃഷ്ടിക്കുക, വോട്ട് നേടുന്നതിനായി ജാതി, മത, വർഗീയ വികാരങ്ങൾ ഉയർത്തുക, വോട്ടർമാർക്ക് കൈക്കൂലി നൽകുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുക എന്നിങ്ങനെ പെരുമാറ്റച്ചട്ടം നിരോധിക്കുന്ന മിക്ക നടപടികളും ഇന്ത്യൻ ശിക്ഷാ നിയമമായ ഭാരതീയ ന്യായ് സംഹിതയിലെ നിലവിലുള്ള ചട്ടപ്രകാരം കുറ്റകൃത്യങ്ങളും അഴിമതികളുമാണ്. ഇതിനു പുറമെ 1951ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ചും ശിക്ഷാനടപടികൾ സ്വീകരിക്കാനാകും.
ആരാധനാലയങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കരുത്. വോട്ടർമാരെ ആകർഷിക്കാൻ ജാതി, മത വർഗീയ വികാരങ്ങൾ ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്. വോട്ടർമാരെ ഭീഷണിപ്പെടുത്തുകയോ കൈക്കൂലി വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുത്.
ആൾമാറാട്ടം നടത്തുന്നതിനെതിരേ കർശന നടപടികളുണ്ടാകും. സ്ഥാനാർഥികളെയോ രാഷ്ട്രീയപാർട്ടികളെയോ അവരുടെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ വിമർശിക്കാൻ പാടുള്ളൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
സദാനന്ദ ഗൗഡ ബിജെപി വിട്ടേക്കും
ബംഗളൂരു: സീറ്റ് നിഷേധിക്കപ്പെട്ട കേന്ദ്ര മന്ത്രി ഡി.വി. സദാനന്ദ ഗൗഡ ബിജെപി വിട്ടേക്കുമെന്നു റിപ്പോർട്ട്. ബിജെപി നേതൃത്വത്തിനെതിരേ അതൃപ്തി പരസ്യമാക്കിയ ഗൗഡ, സീറ്റ് നിഷേധിച്ചതു തന്നെ വേദനിപ്പിച്ചെന്ന് പറഞ്ഞു. ഗൗഡ കോൺഗ്രസുമായി ചർച്ച നടത്തിയതായും മൈസൂരുവിൽ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നും റിപ്പോർട്ടുണ്ട്.
മൈസൂർ രാജകുടുംബാംഗം ബിജെപിയിലെ യദുവീർ വൊഡയാർ ആണു ബിജെപി സ്ഥാനാർഥി. സിറ്റിംഗ് എംപി പ്രതാപ് സിംഹയെ മാറ്റി യദുവീറിനെ സ്ഥാനാർഥിയാക്കിയതിൽ ബിജെപിക്കുള്ളിൽ അമർഷം പ്രകടമാണ്. കർണാടക മുൻ മുഖ്യമന്ത്രികൂടിയായ സദാനന്ദ ഗൗഡയുടെ സിറ്റിംഗ് സീറ്റായ ബംഗളൂരു നോർത്തിൽ കേന്ദ്രമന്ത്രി ശോഭ കരന്തലജെയാണു ബിജെപി സ്ഥാനാർഥി.
കർണാടകയിൽ വ്യത്യസ്തയുള്ള പാർട്ടിയെന്ന് ഇനി ബിജെപിയെ വിശേഷിപ്പിക്കാനാവില്ലെന്ന് ഇന്നലെ 71 വയസ് പൂർത്തിയായ ഗൗഡ പറഞ്ഞു. കോൺഗ്രസ് നേതാക്കൾ ബന്ധപ്പെട്ടുവെന്നതു സത്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപിയിലെ പ്രമുഖ വൊക്കലിഗ നേതാവാണ് ഗൗഡ. കർണാടകയിൽ രണ്ടു സീറ്റ് നല്കാമെന്ന ബിജെപിയുടെ നിലപാടിൽ ജെഡി-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി അതൃപ്തി അറിയിച്ചു. മാണ്ഡ്യ, ഹാസൻ, കോലാർ സീറ്റുകളാണ് ജെഡി-എസ് പ്രതീക്ഷിച്ചത്.
എച്ച്.ഡി. ദേവഗൗഡയുടെ മരുമകൻ ഡോ. സി.എൻ. മഞ്ജുനാഥ് ബംഗളൂരു റൂറൽ സീറ്റിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നുണ്ട്. കോലാർ സീറ്റ് ജെഡി-എസിനു നല്കില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. നടി സുമലത ബിജെപി പിന്തുണയോടെ വിജയിച്ച മണ്ഡലമാണു വൊക്കലിഗ കോട്ടയായ മാണ്ഡ്യ. സുമലതയ്ക്ക് ചിക്കാബല്ലാപുർ നല്കുമെന്നാണു റിപ്പോർട്ട്.
ശിവമോഗ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നു പ്രഖ്യാപിച്ച മുതിർന്ന നേതാവ് കെ.എസ്. ഈശ്വരപ്പയെ അനുനയിപ്പിക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ ശ്രമം ഫലം കണ്ടില്ല. ഇന്നലെ ശിവമോഗ യിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ ഈശ്വരപ്പ പങ്കെടുത്തില്ല.
പിഎംകെ ബിജെപിക്കൊപ്പം മത്സരിക്കും
ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ പാർട്ടിയായ പിഎംകെ ബിജെപിക്കൊപ്പം മത്സരിക്കും. പിഎംകെയുടെ തീരുമാനം അണ്ണാ ഡിഎംകെയ്ക്കു കനത്ത തിരിച്ചടിയായി.
പിഎംകെ, ഡിഎംഡികെ എന്നീ പാർട്ടികളെ ഒപ്പംനിർത്താൻ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി ശ്രമം നടത്തിയിരുന്നു.
വടക്കൻ തമിഴ്നാട്ടിലെ വണ്ണിയർ സമുദായത്തിൽ നല്ല സ്വാധീനമുള്ള പാർട്ടിയാണു പിഎംകെ. ബിജെപി മുന്നണിയിൽ പിഎംകെയ്ക്ക് പത്തു സീറ്റ് കിട്ടുമെന്നാണു സൂചന.
ഗുജറാത്ത് സർവകലാശാല ഹോസ്റ്റലിലെ ആക്രമണം ; മൂന്നു പേർകൂടി പിടിയിൽ
അഹമ്മദാബാദ്: അഹമ്മദാബാദിൽ ഗുജറാത്ത് സർവകലാശാല ഹോസ്റ്റലിൽ നിസ്കരിച്ചതിന്റെ പേരിൽ വിദേശ വിദ്യാർഥികളെ അതിക്രൂരമായി ആക്രമിച്ച സംഭവത്തിൽ മൂന്നുപേരെക്കൂടി അറസ്റ്റ്ചെയ്തു.
സിറ്റി ക്രൈംബ്രാഞ്ച് പിടികൂടിയ ഹിതേഷ് മേവാദ, ഭാരത് പ്ടടേൽ എന്നിവരെ തുടർനടപടികൾക്കായി ഗുജറാത്ത് സർവകലാശാല പോലീസ് സ്റ്റേഷനു കൈമാറി.
കേസിൽ കാശിജിത് പാണ്ഡെ, ജിതേന്ദ്ര പട്ടേൽ, സഹിൽ ദുഹാദിയ എന്നിവർ തിങ്കളാഴ്ച അറസ്റ്റിലായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഒരു ശ്രീലങ്കൻ സ്വദേശിയും താജിക്കിസ്ഥാൻ സ്വദേശിയും ആശുപത്രിയിൽ ചികിത്സയിലാണ്.
നോന്പാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കു നിസ്കരിക്കാനായി ഹോസ്റ്റലിൽ പ്രത്യേക സൗകര്യമൊരുക്കിയിരുന്നു. മോസ്കിൽ പോയി നിസ്കരിക്കാൻ ആക്രോശിച്ചുകൊണ്ട് ഒരുസംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഭൂട്ടാൻ സന്ദർശിച്ചേക്കും. ഹിമാലയൻ രാജ്യവുമായുള്ള ബന്ധത്തിന്റെ പ്രാധാന്യവും ചൈനയുടെ സ്വാധീനവും കണക്കിലെടുത്താണ് രണ്ടു ദിവസത്തെ പ്രധാനമന്ത്രിയുടെ സന്ദർശനമെന്നു വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്പും പ്രഖ്യാപനത്തിനുശേഷവും ഇന്ത്യൻ പ്രധാനമന്ത്രിമാർ വിദേശയാത്ര നടത്തുന്ന പതിവില്ല. എന്നാൽ അടിയന്തര സാഹചര്യത്തിൽ അത്യപൂർവമായി വിദേശ സന്ദർശനം നടത്തുന്നതിന് തടസമില്ല. 2009ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ജി 20 യോഗത്തിൽ പങ്കെടുക്കാൻ ബ്രിട്ടൻ സന്ദർശിച്ചിരുന്നു.
ഭൂട്ടാൻ രാജാവ് ജിഗ്മെ കേഷർ നാംഗെയി വാംഗ്ചുക്കുമായും പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേയുമായും വ്യാഴം, വെള്ളി ദിവസങ്ങളിൽ മോദി ചർച്ച നടത്തിയേക്കും.
എന്നാൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ കരാറുകളോ പ്രഖ്യാപനങ്ങളോ പ്രതീക്ഷിക്കുന്നില്ല. ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ കഴിഞ്ഞ 14 മുതൽ 18 വരെ ന്യൂഡൽഹിയിലെത്തി നടത്തിയ ചർച്ചകളുടെ തുടർച്ചയാകും ഭൂട്ടാന്റെ തലസ്ഥാനമായ തിംഫുവിൽ നടക്കുക.
തെരഞ്ഞെടുപ്പ് സ്ക്വാഡ് തമിഴ്നാട്ടിൽനിന്ന് 21.7 ലക്ഷം പിടികൂടി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനു പിന്നാലെ തമിഴ്നാട്ടിലെ മൂന്നു ജില്ലകളിൽനിന്നായി 21.70 ലക്ഷം രൂപയുടെ കണക്കിൽപ്പെടാത്ത കറൻസി നോട്ടുകൾ പ്രത്യേക ഇലക്ഷൻ സ്ക്വാഡ് പിടികൂടി.
കേരളത്തിൽ നിന്നു കർണാടകയിലേക്ക് പോകുകയായിരുന്ന ലോറികളിൽനിന്ന് 14.70 ലക്ഷം രൂപയും തമിഴ്നാട്ടിലെ സേലം, നാമക്കൽ ജില്ലകളിൽനിന്ന് ഏഴു ലക്ഷം രൂപയുമാണ് സ്പെഷൽ സ്ക്വാഡ് പിടിച്ചെടുത്തത്.
തെരഞ്ഞെടുപ്പിന് മുന്പായി 537 കോടിയുടെ കറൻസികളും മദ്യം, മയക്കുമരുന്ന്, സ്വർണം അടക്കം അനധികൃത സാധനങ്ങളും കഴിഞ്ഞ ഓഗസ്റ്റിനുശേഷം പിടികൂടിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുന്നതിനായി രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥികളും ബിസിനസുകാരും വൻതോതിൽ പണവും മദ്യവും മയക്കുമരുന്നും എത്തിക്കുന്നതു കണ്ടെത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധികൾ അടങ്ങിയ പ്രത്യേക സംഘത്തെ എല്ലാ സംസ്ഥാനങ്ങളിലും നിയോഗിച്ചിട്ടുണ്ട്.
അവരെ സഹായിക്കാൻ പോലീസും എക്സൈസും ആദായനികുതി, ഇഡി ഉദ്യോഗസ്ഥരും ഉണ്ടാകുമെന്നും കമ്മീഷൻ വ്യക്തമാക്കി. തമിഴ്നാട്ടിൽ മാത്രം 30 വീതം ഫ്ളൈയിംഗ് സ്ക്വാഡുകളെയും നിരീക്ഷണ സംഘങ്ങളെയും തെരഞ്ഞെടുപ്പ് കമ്മീഷൻ പുതുതായി നിയോഗിച്ചിട്ടുണ്ട്.
ഗൂഡല്ലൂർ കോഴിപ്പാലത്തുനിന്നാണ് ഞായറാഴ്ച രാവിലെയും വൈകുന്നേരവുമായി നടന്ന പരിശോധനയിൽ 14.70 ലക്ഷം രൂപ സ്ക്വാഡ് പിടികൂടിയത്. കേരളത്തിൽനിന്നു കർണാടകയിലേക്കു പോകുകയായിരുന്ന ലോറികളിൽ നിന്നാണ് പണം കണ്ടെടുത്തത്.
ലോറികളും അതിലെ നാലു പേരെയും കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച സേലം, നാമക്കൽ ജില്ലകളിൽനിന്നായാണ് ഏഴു ലക്ഷത്തിന്റെ കറൻസി പിടിച്ചെടുത്തത്. നാമക്കലിലെ സെന്തമംഗലത്തു മുട്ടവ്യാപാരിയിൽനിന്നാണ് നാലു ലക്ഷം രൂപ പിടിച്ചെടുത്തതെന്ന് കളക്ടർ എസ്. ഉമ അറിയിച്ചു.
സേലം ജില്ലയിലെ വാഴപ്പാടിയയിൽനിന്ന് ബിസിനസുകാരനായ എസ്. മാണിക്യത്തിന്റെ പക്കൽനിന്നാണ് കണക്കിൽപ്പെടാത്ത മൂന്നു ലക്ഷം രൂപ പിടികൂടിയത്. ട്രഷറികളിലേക്കു മാറ്റിയ ഈ പണം ശരിയായ രേഖകൾ ഹാജരാക്കിയാൽ മാത്രമേ ഉടമയ്ക്ക് തിരികെ ലഭിക്കുകയുള്ളൂ.
കോൽക്കത്തയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് ഏഴു പേർ മരിച്ചു
കോൽക്കത്ത: കോൽക്കത്തയിൽ നിർമാണത്തിലിരുന്ന അഞ്ചു നില കെട്ടിടം തകർന്ന് രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഏഴു പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന നാലു പേരെ പുറത്തെത്തിക്കാൻ ശ്രമം നടന്നുവരികയാണ്.
കോൽക്കത്തയിലെ ഗാർഡൻ റീച്ച് മേഖലയിൽ ഞായറാഴ്ച അർധരാത്രിയായിരുന്നു അപകടം. അനധികൃതമായാണ് കെട്ടിടം നിർമിച്ചതെന്ന് മേയറും മന്ത്രിയുമായ ഫിർഹാദ് ഹക്കിം പറഞ്ഞു.
രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമ അറസ്റ്റിലായിട്ടുണ്ട്. നഗരത്തിലെ അസാൻ മൊള്ള ലെയ്നിലുള്ള സംഭവസ്ഥലം മുഖ്യമന്ത്രി മമതാ ബാനർജി സന്ദർശിച്ചു.
ചൊവ്വാഴ്ച വീണ് പരിക്കേറ്റതിനു ശേഷം ആദ്യമായാണ് മമത പുറത്തിറങ്ങുന്നത്. തലയിൽ ബാൻഡേജ് ചുറ്റിയാണ് മമത ഇന്നലെ രാവിലെ അപകടസ്ഥലം സന്ദർശിച്ചത്.
പരിക്കേറ്റവരെ ആശുപത്രിയിലെത്തി മുഖ്യമന്ത്രി കണ്ടു. അപകടത്തിന് കാരണമായവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ അധികൃതർക്ക് നിർദേശം നൽകിയതായും അവർ അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ചു ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നൽകുമെന്നു മേയർ പറഞ്ഞു.
ജേക്കബ് തോമസിനെതിരായ കേസ്: അതൃപ്തി അറിയിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതിക്കേസിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതായി സുപ്രീംകോടതി. അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിക്കവേയാണു കോടതി വിമർശിച്ചത്.
കേസിലെ പ്രധാനപ്പെട്ട ഒരു രേഖ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ ഇന്നലെ കോടതിയെ അറിയിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് നിലവിലെ പുരോഗതി സംസ്ഥാന സർക്കാർ സുപ്രീംകോടതിക്കു കൈമാറി.
റിപ്പോർട്ട് പരിശോധിച്ചശേഷമാണ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതായി കോടതി നിരീക്ഷിച്ചത്. അന്വേഷണം പൂർത്തിയാക്കി ഏപ്രിൽ 18 ് മുന്പായി റിപ്പോർട്ട് സമർപ്പിക്കണമെന്നു കോടതി നിർദേശിച്ചു.
ഇഡി മുന്പാകെ ഹാജരാകാൻ വിസമ്മതിച്ച് കേജരിവാൾ
ന്യൂഡൽഹി: ഡൽഹി ജലബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഇന്നലെയും ഇഡി മുന്പാകെ ഹാജരായില്ല.
ഞായറാഴ്ച അയച്ച സമൻസിൽ കേജരിവാളിനോട് ഇന്നലെ ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടത്. എന്നാൽ കേജരിവാൾ സമൻസ് തള്ളുകയായിരുന്നു.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി റേസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയായിരുന്നു ഇഡിയുടെ നോട്ടീസ്. കേന്ദ്രസർക്കാർ ഇഡിയെ ഉപയോഗിച്ച് എതിരാളികളെ വേട്ടയാടുകയാണെന്നും സമൻസ് നിയമവിരുദ്ധമാണെന്നും ആം ആദ്മി പാർട്ടി പ്രതികരിച്ചു. ഒന്പതാം തവണയാണ് ഇഡി കേജരിവാളിന് നോട്ടീസ് അയയ്ക്കുന്നത്.
വിമത കോൺഗ്രസ് എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി സ്റ്റേ ചെയ്യാതെ സുപ്രീംകോടതി
ന്യൂഡൽഹി: ഹിമാചൽപ്രദേശിൽ ഏക രാജ്യസഭാ സീറ്റിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ചു ബിജെപിക്ക് വോട്ട് ചെയ്ത ആറു കോൺഗ്രസ് എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീംകോടതി.
അയോഗ്യരാക്കിയതിനെതിരേ വിമത എംഎൽഎമാർ സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് വിശദീകരണം തേടി സ്പീക്കർ കുൽദീപ് സിംഗ് പതാനിയയ്ക്ക് നോട്ടീസ് അയയ്ക്കാനും ഹർജി മേയ് ആറിന് വീണ്ടും പരിഗണിക്കാനും തീരുമാനിച്ചു.
ഹർജിയിൽ തീർപ്പു കൽപ്പിക്കുന്നതുവരെ വിമത എംഎൽഎമാരെ നിയമസഭാ നടപടികളിൽ പങ്കെടുക്കാനോ വോട്ട് ചെയ്യാനോ അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു.
എംഎൽഎമാരെ അയോഗ്യരാക്കിയതിനെത്തുടർന്ന് അവരുടെ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഉപതെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച വിജ്ഞാപനം പരിശോധിച്ച് സ്റ്റേ ചെയ്യേണ്ടതുണ്ടോയെന്നു തീരുമാനിക്കുമെന്ന് കോടതി വ്യക്തമാക്കി.
മേയ് ആറിന് കേസ് വീണ്ടും പരിഗണിക്കുന്പോൾ വിമതരോട് വിശദീകരണം നൽകാനും കോടതി നിർദേശിച്ചു.
കാർ അപകടം: ബിഹാറിൽ വിവാഹസംഘത്തിലെ എട്ടു പേർ മരിച്ചു
ഖഗാരിയ: ബിഹാറിലെ ഖഗാരിയയിൽ കാറും സിമന്റ് കയറ്റിവന്ന ട്രക്കും കൂട്ടിയിടിച്ച് വിവാഹസംഘത്തിലെ എട്ടുപേർ മരിച്ചു.
ദേശീയപാത 31ൽ പാസ്രഹയ്ക്കു സമീപം തിങ്കളാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ഏതാനുംപേർക്കു പരിക്കേറ്റു. വിവാഹസത്കാരത്തിൽ പങ്കെടുത്തശേഷം മോഹൻപുർ ധമാരയിൽനിന്നു വന്ന സംഘമാണ് അപകടത്തിൽപ്പെട്ടതെന്നു പോലീസ് പറഞ്ഞു.
അറവുശാല, മാംസ സംസ്കരണ യൂണിറ്റുകൾ; ഇഐഎ വേണ്ടെന്നു കേന്ദ്രം
ന്യൂഡൽഹി: രാജ്യത്തെ അറവുശാലകളെയും മാംസ സംസ്കരണ യൂണിറ്റുകളെയും പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇഐഎ) വിജ്ഞാപനത്തിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നു കേന്ദ്രം. ഇത്തരം സംവിധാനങ്ങളുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കാൻ നിലവിലുള്ള ചട്ടങ്ങളും മുൻകരുതലുകളും ഫലപ്രദമാണെന്ന് കേന്ദ്രം വ്യക്തമാക്കി.
അറവുശാലകൾ ഉൾപ്പെടെ ഇഐഎ പരിധിയിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മൃഗക്ഷേമ പ്രവർത്തക ഗൗരി മൗലേഖിയാണു കഴിഞ്ഞവർഷം ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്. അറവുശാലകളിലും സംസ്കരണകേന്ദ്രങ്ങളിലും അമിതമായ അളവിൽ വെള്ളം ഉപയോഗിക്കുന്നതും അശാസ്ത്രീയ മാലിന്യ സംസ്കരണവും പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നായിരുന്നു വാദം.
ഇതേത്തുടർന്ന് ഹരിത ട്രൈബ്യൂണലിന്റെ നിർദേശപ്രകാരം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇഐഎ അനാവശ്യമാണെന്നു പറഞ്ഞിരിക്കുന്നത്.
തെലുങ്കാന ഗവർണർ തമിഴിസൈ രാജിവച്ചു
ഹൈദരാബാദ്: തെലുങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ രാജിവച്ചു. പുതുച്ചേരി ലഫ്. ഗവർണറുടെ അധികച്ചുമതലകൂടിയുണ്ട് തമിഴിസൈക്ക്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പുതുച്ചേരി, ചെന്നൈ സെൻട്രൽ, തിരുനെൽവേലി മണ്ഡലങ്ങളിലൊന്നിൽ ഇവർ ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്നു റിപ്പോർട്ടുണ്ട്.
2019ൽ തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും ഡിഎംകെയിലെ കനിമൊഴിയോടു പരാജയപ്പെട്ടു.
ബിജെപി തമിഴ്നാട് ഘടകം അധ്യക്ഷയായിരുന്ന തമിഴിസൈ 2019 നവംബറിൽ തെലുങ്കാന ഗവർണറായി.
ബിഎസ്പി എംപി സംഗീത ആസാദ് ബിജെപിയിൽ
ന്യൂഡൽഹി: യുപിയിലെ ബിഎസ്പി എംപി സംഗീത ആസാദ് ബിജെപിയിൽ ചേർന്നു. ദളിത് നേതാവായ സംഗീത ലാൽഗഞ്ച് മണ്ഡലത്തിൽനിന്നാണ് 2019ൽ വിജയിച്ചത്.
പാറ്റ്ന: ബിഹാറിലെ മുൻ ആർജെഡി നേതാവ് ലവ്ലി ആനന്ദ് ജെഡി-യുവിൽ ചേർന്നു. വൈശാലിയിൽനിന്നുള്ള മുൻ ലോക്സഭാംഗമാണു ലവ്ലി ആനന്ദ്. കൊടും കുറ്റവാളിയും രാഷ്ട്രീയ നേതാവുമായ ആനന്ദ് മോഹന്റെ ഭാര്യയാണ് ലവ്ലി.
കൊലക്കേസിൽ 15 വർഷം തടവുശിക്ഷ അനുഭവിച്ച ആനന്ദ് മോഹൻ കഴിഞ്ഞവർഷം ജയിൽമോചിതനായിരുന്നു. ആനന്ദ് മോഹന്റെ മകനും ആർജെഡി എംഎൽഎയുമായ ചേതൻ മോഹൻ ഈയിടെ നടന്ന വിശ്വാസ വോട്ടെടുപ്പിൽ ജെഡി-യുവിലേക്കു കൂറുമാറിയിരുന്നു.
ബിഹാറിൽ എൻഡിഎ സീറ്റ് വിഭജനം പൂർത്തിയായി
പാറ്റ്ന: ബിഹാറിൽ എൻഡിയിൽ സീറ്റ് വിഭജനം പൂർത്തിയായി. ആകെയുള്ള 40 സീറ്റിൽ ബിജെപി 17ലും ജെഡിയു 16ലും മത്സരിക്കും.
ചിരാഗ് പാസ്വാൻ നയിക്കുന്ന ലോക് ജനശക്തി പാർട്ടി(രാം വിലാസ്)ക്ക് അഞ്ചു സീറ്റു കിട്ടിയപ്പോൾ കേന്ദ്രമന്ത്രി പശുപതി പരസിന്റെ എൽജെപിയെ തഴഞ്ഞു.
ഹാജിപുർ സീറ്റിൽ ചിരാഗ് പാസ്വാൻ മത്സരിക്കും. എൻഡിഎയിലെ മറ്റു കക്ഷികളായ ഹിന്ദുസ്ഥാനി അം മോർച്ച, ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോർച്ച എന്നിവയ്ക്ക് ഓരോ സീറ്റാണു ലഭിച്ചത്. ബിഹാറിന്റെ ചുമതലയുള്ള വിനോദ് താവ്ഡെയാണ് ഇക്കാര്യം അറിയിച്ചത്.
രാഹുൽ ഗാന്ധിയുടെ ‘ശക്തി’പ്രയോഗത്തിൽ വാക്പോര്
ജഗ്തിയാൽ/ന്യൂഡൽഹി: ശക്തിക്കെതിരേയുള്ള പോരാട്ടമെന്ന പരാമർശത്തോടു രൂക്ഷമായി പ്രതികരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കു തക്കമറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
എല്ലാ അമ്മമാരും പെൺകുട്ടികളും തനിക്ക് ശക്തിയുടെ രൂപമാണെന്നും അവരുടെ സുരക്ഷയ്ക്കായി ജീവൻതന്നെ ബലിയർപ്പിക്കുമെന്നുമായിരുന്നു മോദി പറഞ്ഞത്. തെലുങ്കാനയിലും കർണാടകയിലും തെരഞ്ഞെടുപ്പ് പൊതുയോഗത്തിലായിരുന്നു ശക്തി പരാമർശത്തിന്റെ പേരിൽ മോദിയുടെ വിമർശനം.
ഏതെങ്കിലും വിശ്വാസപരമായ ശക്തിയെയല്ല മറിച്ച് അനീതിയുടെയും അഴിമതിയുടെയും നുണപ്രചാരണത്തിന്റെയും ശക്തിയെക്കുറിച്ചാണ് താൻ പറഞ്ഞതെന്നു രാഹുൽ വിശദീകരിച്ചു. പ്രധാനമന്ത്രി വാക്കുകൾ വളച്ചൊടിച്ചുവെന്നും സമൂഹമാധ്യമമായ എക്സിലൂടെ അദ്ദേഹം ആരോപിച്ചു.
“മോദിജിക്ക് എന്റെ വാക്കുകൾ ഇഷ്ടമല്ല. ഞാൻ സംസാരിക്കുന്നത് വളച്ചൊടിച്ച് അവയുടെ അർഥം മാറ്റാൻ അദ്ദേഹം എപ്പോഴും ശ്രമിക്കുന്നു. കാരണം ഞാൻ ഒരു ഗൗരവമേറിയ സത്യമാണ് സംസാരിച്ചതെന്ന് അദേഹത്തിനറിയാം. ‘ശക്തി’ (അധികാരം) എന്ന് ഞാൻ സൂചിപ്പിച്ചത് മോദിയുടെ മുഖംമൂടിയെയാണ്.
ഞങ്ങൾ അതിനെതിരേ പോരാടുകയാണ്. ആ ‘ശക്തി’’ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരക്കണക്കിന് കോടി രൂപയുടെ വായ്പ എഴുതിത്തള്ളുന്നു. അതേ ശക്തിതന്നെ ഇന്ത്യയുടെ സ്ഥാപനങ്ങൾ, സിബിഐ, ഐടി, ഇഡി, തെരഞ്ഞെടുപ്പ് കമ്മീഷൻ, മാധ്യമങ്ങൾ, വ്യവസായം, ഭരണഘടനാ ഘടന എന്നിവയും പിടിച്ചെടുത്തിരിക്കുന്നു.
പണപ്പെരുപ്പം നിയന്ത്രിക്കാതെ രാജ്യത്തെ പാവപ്പെട്ടവരുടെ മേൽ ജിഎസ്ടി അടിച്ചേൽപ്പിക്കുകയും ആ ശക്തിയുടെ ശക്തി വർധിപ്പിക്കുന്നതിനായി രാജ്യത്തിന്റെ സന്പത്ത് ലേലം ചെയ്യുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഞാൻ അതിനെതിരേ ശബ്ദമുയർത്തുന്പോഴെല്ലാം മോദിയും അദ്ദേഹത്തിന്റെ നുണകളുടെ യന്ത്രവും അസ്വസ്ഥനാകുന്നതും -രാഹുൽ പറഞ്ഞു. മോദിക്കെതിരായ പോരാട്ടം വ്യക്തിപരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുംബൈയിൽ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തിൽവച്ചാണ് രാഹുൽ ഗാന്ധി ശക്തിപരാമർശം നടത്തിയത്. ശക്തിക്കെതിരായാണ് ഇന്ത്യ മുന്നണിയുടെ പോരാട്ടമെന്നായിരുന്നു പരാമർശം.
ക്ഷേത്രത്തിലെ പാലം തകർന്ന് 20 പേർക്കു പരിക്ക്
മഥുര: ഉത്തർപ്രദേശിലെ ബർസാനയിലെ രാധാ റാണി ക്ഷേത്രത്തിൽ ഗോവണിപ്പാലം തകർന്ന് 20ഓളം പേർക്ക് പരിക്കേറ്റു. ഞായറാഴ്ച ക്ഷേത്രത്തിൽ പ്രീ ഹോളി ആഘോഷം സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുക്കാനെത്തിയ ഭക്തർ നിന്നിരുന്ന പാലമാണു തകർന്നത്.
ക്ഷേത്രത്തിൽ ആഘോഷത്തിന്റെ ഭാഗമായി എറിയുന്ന ലഡു കൈക്കലാക്കാൻ ഭക്തർ ശ്രമിക്കുന്നതിനിടെയാണു സംഭവം നടന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവത്തെത്തുടർന്ന് തിരക്ക് നിയന്ത്രിച്ചെന്നും ഭക്തർക്ക് ക്ഷേത്രത്തിൽ ദർശനം നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ജില്ലാ മജിസ്ട്രേറ്റ് ശൈലേന്ദ്ര കുമാർ സിംഗ് പറഞ്ഞു.
കഴിഞ്ഞ രണ്ടു വർഷങ്ങളിലും സമാനമായ സംഭവങ്ങൾ ക്ഷേത്രത്തിൽ നടന്നിരുന്നു. 2012 സെപ്റ്റംബറിൽ രണ്ടു പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
ഇഎസ്ഐ കേസിൽ ജയപ്രദയ്ക്കു ജാമ്യം
ന്യൂഡൽഹി: സ്വന്തം ഉടമസ്ഥതയിലുള്ള സിനിമാ പ്രദർശന ശാലയിലെ തൊഴിലാളികൾക്ക് ഇഎസ്ഐ വിഹിതം അടയ്ക്കാത്തതിന്റെ പേരിലുള്ള കേസിൽ നടി ജയപ്രദയ്ക്കു സുപ്രീംകോടതിയിൽനിന്ന് ജാമ്യം.
ഇഎസ്ഐ കോർപറേഷനിൽ 9,80,000 രൂപ കെട്ടിവച്ചുവെന്നു നടിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെത്തുടർന്നാണ് രണ്ടംഗ ബെഞ്ച് ജാമ്യം അനുവദിച്ചത്.
കേസിൽ വിചാരണക്കോടതി ജയപ്രദയെ ശിക്ഷിച്ചുവെങ്കിലും സുപ്രീംകോടതി ഇത് മരവിപ്പിക്കുകയായിരുന്നു. വിചാരണക്കോടതിയിൽ ജയപ്രദയുടെ അപ്പീൽഹർജിയും നിലനിൽക്കുന്നുണ്ട്.
നടിയും സഹോദരന്മാരായ രാം കുമാറും രാജ്ബാബുവും ചേർന്നു നടത്തിയ പ്രദർശനശാലയിലെ ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് കേസ്. പ്രദർശനശാല പത്തുവർഷം മുന്പ് അടച്ചുപൂട്ടിയിരുന്നു.
ഡെങ്കിപ്പനി പ്രതിരോധ വാക്സിൻ 2026 ഓടെ
ന്യൂഡൽഹി: ഡെങ്കിപ്പനിക്കെതിരായ വാക്സിൻ 2026 മധ്യത്തോടെ വിപണിയിലെത്തും. ഇതിന്റെ ആദ്യഘട്ട ക്ലിനിക്കൽ ട്രയൽ പൂർത്തിയായതായി നിർമാതാക്കളായ ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽ ലിമിറ്റഡ്(ഐഐഎൽ) എംഡി കെ. ആനന്ദ്കുമാർ അറിയിച്ചു. രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ ട്രയലുകൾ വൈകാതെ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുരക്ഷിതത്വം നിരീക്ഷിക്കാനായി നടത്തിയ ആദ്യഘട്ട ട്രയൽ വൻ വിജയമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈദരാബാദ് ആസ്ഥാനമായ ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽ ലിമിറ്റഡ് നാഷണൽ ഡെയറി ഡവലപ്മെന്റ് ബോർഡിന്റെ ഉപകന്പനിയാണ്.
ദേശീയ രോഗപ്രതിരോധ പരിപാടിയിലേക്ക് ഡിപിടി, ടിടി, ഹെപ്പറ്റൈറ്റിസ് ബി വാക്സിനുകൾ നിർമിച്ചു നൽകുന്നത് ഐഐഎൽ ആണ്. സിക്കാ വൈറസിനെതിരേയുള്ള വാക്സിനും കന്പനി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
അജ്മീറിൽ ട്രെയിൻ പാളം തെറ്റി
ആജ്മീർ: അജ്മീറിൽ സബർമതി-ആഗ്ര സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാളം തെറ്റി. ആളപായമോ പരിക്കോ ഉള്ളതായി റിപ്പോർട്ടില്ല. തിങ്കളാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. നാല് ബോഗികളാണ് പാളം തെറ്റിയത്.
ട്രെയിൻ ആഗ്രയിലേക്കു പോകുകയായിരുന്നു. അജ്മീറിനും മദാർ സ്റ്റേഷനും ഇടയിലായിരുന്നു അപകടം. പാളം തെറ്റാനുള്ള കാരണം അറിവായിട്ടില്ല. അപകടത്തത്തുടർന്ന് ആറ് ട്രെയിനുകൾ റദ്ദാക്കി. രണ്ട് ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. ആജ്മീർ സ്റ്റേഷനിൽ ഹെൽപ് ഡെസ്ക് തുറന്നിട്ടുണ്ട്. ഫോൺ: 0145-2429642.
പി. സുഭാഷ് ചന്ദ്രബോസ് കോൺഗ്രസ് ഒബിസി വിഭാഗം കോ-ഓർഡിനേറ്റർ
ന്യൂഡൽഹി: കോൺഗ്രസിന്റെ ഒബിസി വിഭാഗം ദേശീയ കോ-ഓർഡിനേറ്ററായി തിരുവനന്തപുരം സ്വദേശി പി. സുഭാഷ് ചന്ദ്രബോസിനെ നിയമിച്ചു.
തമിഴ്നാട്, ആസാം സംസ്ഥാനങ്ങളുടെ സംഘടനാ ചുമതലയും ഇദ്ദേഹത്തിനു നൽകിയതായി എഐസിസിയുടെ ഒബിസി വിഭാഗം ദേശീയ ചെയർമാൻ ക്യാപ്റ്റൻ അജയ് സിംഗ് യാദവ് അറിയിച്ചു.
ഡൽഹി മദ്യനയ കേസ്: കെ. കവിത 100 കോടി രൂപ ആപ് നേതാക്കൾക്കു നൽകിയെന്ന് ഇഡി
ന്യൂഡൽഹി/ഹൈദരാബാദ്: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഭാരത് രാഷ്ട്ര സമിതി നേതാവ് കെ.കവിത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, മനീഷ് സിസോദിയ ഉൾപ്പെടെ പ്രമുഖ ആപ് നേതാക്കളുമായി ഗൂഡാലോചന നടത്തിയെന്ന് എൻഫോഴ്മെന്റ് ഡയറക്ടറേറ്റ്.
മദ്യനയം അനുകൂലമാക്കുന്നതിനു കവിത നൂറുകോടിയോളം രൂപ ആപ് നേതാക്കൾക്കു കൈക്കൂലിയായി നൽകി. മദ്യത്തിന്റെ മൊത്തക്കച്ചവടക്കാരിൽ നിന്നുള്ള കോഴയാണ് ആം ആദ്മി നേതാക്കളുടെ കൈവശം എത്തിയതെന്നും ഇഡി ആരോപിക്കുന്നു.
ഡൽഹി, ഹൈദരാബാദ്, ചെന്നൈ, മുംബൈ ഉൾപ്പെടെ 245 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, വിജയ് നായർ തുടങ്ങി 15 പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ ഭാഗമായി 18.79 കോടി രൂപ കണ്ടുകെട്ടി. അന്വേഷണം തുടരുകയാണെന്നും ഇഡി അറിയിച്ചു.
തെലുങ്കാന ലെജിസ്ലേറ്റീവ് കൗൺസിൽ (എംഎൽസി) അംഗവും മുൻമുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളുമായ കവിതയെ വെള്ളിയാഴ്ച ഹൈദരാബാദിൽ നിന്നാണ് ഇഡി കസ്റ്റഡിയിലെടുത്തത്.
ഡൽഹിയിൽ സർക്കാരിന്റെ കീഴിലായിരുന്ന മദ്യ വിൽപനയുടെ ലൈസൻസ് 2021 ൽ സ്വകാര്യ മേഖലയ്ക്കു കൈമാറിയതിന്റെ മറവിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. മദ്യവ്യാപാരികളുടെ സംഘമായ സൗത്ത് ഗ്രൂപ്പിനുവേണ്ടിയാണ് കവിത പ്രവർത്തിച്ചതെന്നും അവർ ആരോപിക്കുന്നു.
ട്രാൻസ്ഫോർമർ ദുരന്തം: ഒരു അഭിഭാഷകൻകൂടി മരിച്ചു
പാറ്റ്ന: ബിഹാറിലെ പാറ്റ്ന സിവിൽ കോടതി വളപ്പിൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ ഒരു അഭിഭാഷകൻകൂടി മരണത്തിനു കീഴടങ്ങി. ഇതോടെ കഴിഞ്ഞ ബുധനാഴ്ചയുണ്ടായ അപകടത്തിൽ മരണമടഞ്ഞവരുടെ എണ്ണം മൂന്നായി.
കോടതിയുടെ ഒന്നാം നന്പർ ഗേറ്റിനു സമീപമുണ്ടായ ദുരന്തത്തിൽ ദേവേന്ദ്ര പ്രസാദ് എന്ന അഭിഭാഷകനാണു തൽക്ഷണം കൊല്ലപ്പെട്ടത്.
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരു ഗുമസ്തൻ പിറ്റേന്നും ഇന്നലെ അഭിഭാഷകനായ ഹരി നാരായൺ ഗുപ്തയും മരണത്തിനു കീഴടങ്ങി. മറ്റൊരു ഗുമസ്തന്റെ നില ഗുരുതരമാണ്.
തമിഴ്നാട്ടിൽ കോൺഗ്രസിന്റെ സീറ്റുകൾ പ്രഖ്യാപിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ കാര്യത്തിൽ ധാരണയായി. ഇന്നലെ ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ. സെൽവപെരുന്തകെയും സീറ്റ് ധാരണയുടെ കരാറിൽ ഒപ്പുവച്ചു. പുതുച്ചേരിയിലെ ഏക സീറ്റും കോൺഗ്രസിനാണ്.
ശിവഗംഗ, കടലൂർ, കൃഷ്ണഗിരി, കന്യാകുമാരി, മൈലാടുംതുറൈ, തിരുനെൽവേലി, കരൂർ ഉൾപ്പെടെയുള്ള സീറ്റുകളാണു കോൺഗ്രസിനു നല്കിയത്. 2019ൽ കോൺഗ്രസ് വിജയിച്ച തിരുച്ചിറപ്പള്ളി സീറ്റ് എംഡിഎംകെയ്ക്കു നല്കി.
വൈകോയുടെ മകൻ ദുരൈ വൈകോയാണ് ഇവിടെ മത്സരിക്കുക. ഇത്തവണ കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളിൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കാര്യമായ മാറ്റമുണ്ട്. കടലൂർ, മൈലാടുംതുറൈ, തിരുനെൽവേലി സീറ്റുകൾ കഴിഞ്ഞ തവണ ഡിഎംകെ വിജയിച്ചവയാണ്. 2019ൽ എട്ടു സീറ്റാണു കോൺഗ്രസ് നേടിയത്.
ഡിഎംകെ മുന്നണിയിൽ മധുര, ഡിണ്ടിഗൽ സീറ്റുകളിൽ സിപിഎമ്മും നാഗപട്ടണം, തിരുപ്പൂർ മണ്ഡലങ്ങളിൽ സിപിഐയും മത്സരിക്കും.
അനുനയം ഫലിച്ചില്ല; ഈശ്വരപ്പ ശിവമോഗയിൽ വിമതനായി മത്സരിക്കും
ശിവമോഗ: കർണാടകയിൽ ബിജെപിക്കു തലവേദനയായി മുൻ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പയുടെ വിമതനീക്കം. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ യെദിയൂരപ്പയെ പരസ്യമായി വെല്ലുവിളിച്ച് ശിവമോഗയിൽ വിമതനായി മത്സരിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് ഈശ്വരപ്പ. മകൻ കെ.ഇ. കാന്തേഷിനു ഹാവേരി സീറ്റ് നൽകാത്തതാണു മുതിർന്ന നേതാവിനെ ചൊടുപ്പിച്ചത്.
ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും കർണാടകയുടെ ചുമതലയുമുള്ള രാധാ മോഹൻ ദാസ് അഗർവാൾ ഇന്നലെ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.
വ്യക്തിപരമായ കൂടിക്കാഴ്ച മാത്രമായിരുന്നുവെന്നും രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നും അഗർവാൾ മാധ്യമപ്രവർത്തകരോടു പറഞ്ഞുവെങ്കിലും യെദിയൂരപ്പയ്ക്കെതിരേ നടപടിയില്ലെങ്കിൽ പിന്മാറില്ലെന്ന് ഈശ്വരപ്പ ഉറച്ചുനിൽക്കുകയാണെന്നാണു സൂചനകൾ.
യെദിയൂരപ്പയുടെ മൂത്ത മകൻ ബി.വൈ. രാഘവേന്ദ്രയാണ് ശിവമോഗയിലെ ബിജെപി സ്ഥാനാർഥി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ശിവമോഗയിൽ രാഘവേന്ദ്രയ്ക്കായി വോട്ട് അഭ്യർഥിക്കാനെത്തും. ഇതു മുന്നിൽക്കണ്ടാണ് ഇന്നലെത്തെ ചർച്ചകൾ. പിന്മാറില്ലെന്ന് ആവർത്തിച്ച ഈശ്വരപ്പ തന്റെ മനസ് മാറ്റാനാകില്ലെന്നും പറഞ്ഞതോടെ കേന്ദ്ര ഇടപെടലും പരാജയപ്പെട്ടു.
നടൻ ശിവരാജ് കുമാറിന്റെ ഭാര്യ ഗീതാ ശിവരാജ് കുമാറാണ് കോണ്ഗ്രസ് സ്ഥാനാർഥി. മണ്ഡലത്തിൽ ത്രികോണപോരാട്ടം ഇതോടെ ഉറപ്പായി. ഇളയ മകൻ വിജയേന്ദ്രയെ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കുകയും രാഘവേന്ദ്രയ്ക്ക് ശിവമോഗയിൽ വീണ്ടും ടിക്കറ്റ് നൽകുകയും ചെയ്തതോടെ സംസ്ഥാന ബിജെപി യെദിയൂരപ്പയുടെ കുടുംബസ്വത്തായി മാറിയെന്നാണ് ഈശ്വരപ്പയുടെ ആരോപണം. പ്രധാനമന്ത്രി മോദി ഇന്നു ശിവമോഗയിൽ പൊതുയോഗത്തിൽ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാനനേതൃത്വം സ്ഥിരീകരിച്ചു.
മാർട്ടിന്റെ 509 കോടി ഡിഎംകെയ്ക്ക് ; ഇലക്ടറൽ ബോണ്ടിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടിലൂടെ തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയ്ക്കു ലഭിച്ച 656.5 കോടിയിൽ 509 കോടിയും സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിംഗ് കന്പനിയിൽനിന്ന്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിശദാംശങ്ങളിലാണ് ഇക്കാര്യമുള്ളത്. കന്പനിയുടെ മൊത്തം സംഭാവനയുടെ 37 ശതമാനം വരുമിത്.
ബിജെപിക്ക് ഇലക്ടറൽ ബോണ്ടിലൂടെ ആകെ ലഭിച്ചത് 6,986.5 കോടി രൂപയാണ്. ബിജെപി കഴിഞ്ഞാൽ ബോണ്ടുകൾ വഴി ഏറ്റവും കൂടുതൽ പണം സ്വീകരിച്ചത് തൃണമൂൽ കോണ്ഗ്രസാണ്. പാർട്ടിക്ക് 1,397 കോടി ലഭിച്ചു. 1,334 കോടി ലഭിച്ച കോൺഗ്രസ് മൂന്നാം സ്ഥാനത്തും 1322 കോടി ലഭിച്ച തെലുങ്കാനയിലെ ബിആർഎസ് നാലാം സ്ഥാനത്തുമാണ്. ഒഡീഷയിലെ ഭരണകക്ഷിയായ ബിജു ജനതാദളിന് 944.5 കോടി ലഭിച്ചപ്പോൾ ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസിന് 442.8 കോടി ലഭിച്ചു. ജെഡി-എസിന് 89.75 കോടി ലഭിച്ചു.
രാഷ്ട്രീയപാർട്ടികൾ തങ്ങൾക്കു ലഭിച്ച ഇലക്ടറൽ ബോണ്ടുകളുടെ വിവരങ്ങൾ സത്യവാങ്മൂലമായി മുദ്രവച്ച കവറിൽ രണ്ടു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുകയും കമ്മീഷൻ ഇതു സുപ്രീംകോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. ഇലക്ടറൽ ബോണ്ടുകൾ നിയമവിരുദ്ധമാണെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയപാർട്ടികൾ നൽകിയ ഈ വിവരങ്ങൾ കമ്മീഷൻ പുറത്തുവിട്ടത്. മുദ്രവച്ച കവറിലെ രേഖകൾക്കു പുറമെ പെൻഡ്രൈവിൽ ഒരു ഡിജിറ്റൽ പകർപ്പും കോടതിക്കു കൈമാറിയിരുന്നു.
ഡിജിറ്റൽ പകർപ്പിൽനിന്നുള്ള വിവരങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ പ്രസിദ്ധീകരിച്ചത്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2019 ഏപ്രിൽ 12 മുതലുള്ള വിവരങ്ങളാണ് എസ്ബിഐ നൽകിയത്. ഈ വിവരങ്ങൾ നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടിരുന്നു. 2017-2018 സാന്പത്തികവർഷം മുതലുള്ള വിവരങ്ങളും പുതുതായി പുറത്തുവിട്ടതിലുണ്ട്. ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സ് തമിഴ്നാട്ടിലെ എഡിഎംകെയ്ക്ക് ഒരുകോടി രൂപയുടെ ബോണ്ടുകൾ നൽകി.
ഇലക്ടറൽ ബോണ്ടുകൾ അഴിമതിക്ക് വഴിവയ്ക്കുമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസമാണ് സുപ്രീംകോടതി ഈ സംവിധാനം എടുത്തുമാറ്റിയത്. എസ്ബിഐക്കാണ് ഇലക്ടറൽ ബോണ്ടുകൾ വിൽക്കാനുള്ള അനുമതി. ആകെ ലഭിച്ച തുകയുടെ 48 ശതമാനവും ബിജെപിക്കാണു ലഭിച്ചത്.
പേരുകൾ വെളിപ്പെടുത്താതെ പ്രമുഖ പാർട്ടികൾ
എസ്ബിഐയുടെ കണക്കുകളിൽനിന്നു വ്യത്യസ്തമായി ഏതൊക്കെ കന്പനികളും വ്യവസായികളും ഏതൊക്കെ പാർട്ടികൾക്കു സംഭാവന നൽകി എന്നുകൂടിയുള്ള വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുകയാണ്.
ബിജെപിയും കോണ്ഗ്രസും തൃണമൂൽ കോണ്ഗ്രസും പണം നൽകിയവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താതെയാണ് വിവരങ്ങൾ കൈമാറിയത്. മായാവതിയുടെ ബഹുജൻ സമാജ്വാദി പാർട്ടി (ബിഎസ്പി), സിപിഐ, സിപിഎം, മുസ്ലിം ലീഗ് എന്നീ പാർട്ടികൾ ഇലക്ടറൽ ബോണ്ടുകൾ സ്വീകരിച്ചിട്ടില്ല എന്നാണു മുദ്രവച്ച കവറിൽ നൽകുന്ന വിവരങ്ങൾ.
ഇന്ത്യാ സഖ്യത്തിന്റെ കരുത്തറിയിച്ച് മുംബൈ റാലി
മുംബൈ: തെരഞ്ഞെടുപ്പു പ്രചാരണത്തിന് കേളികൊട്ടുയർന്നിരിക്കേ പ്രതിപക്ഷ ഇന്ത്യാസഖ്യത്തിന്റെ ശക്തിപ്രകടനമായി മുംബൈ റാലി. രാഹുൽ ഗാന്ധിയുടെ 63 ദിവസം നീണ്ടുനിന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തോടനുബന്ധിച്ചു ഇന്നലെ മുംബൈ ശിവാജി പാർക്കിൽ നടന്ന മഹാറാലിയിൽ പതിനായിരങ്ങളാണ് അണിനിരന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രൂക്ഷവിമര്ശനവുമായാണു യാത്ര നയിച്ച രാഹുല് ഗാന്ധി സദസിനെ അഭിസംബോധന ചെയ്തത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും ഇഡിയും സിബിഐയും ആദായനികുതി വകുപ്പും ഇല്ലെങ്കിൽ മോദിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാനാകില്ലെന്ന് രാഹുൽ വിമർശിച്ചു. അഴിമതി കുത്തകയാക്കിയ, വെറുമൊരു മുഖംമൂടി മാത്രമാണ് മോദി. എല്ലാവരും ചേര്ന്ന് ഒരു പാര്ട്ടിയെ എതിര്ക്കുക എന്നതല്ല രാജ്യത്തു നടക്കുന്നത്.
മോദിയെ എതിര്ക്കാന് ഒരുമിക്കുകയുമല്ല, മറിച്ച് ഒരു ശക്തിയെയാണ് നമ്മള് എതിര്ക്കുന്നത്- രാഹുൽ വ്യക്തമാക്കി. ജനത നേരിടുന്ന പ്രധാനപ്രശ്നങ്ങളെ മാധ്യമങ്ങള് പോലും ഏറ്റെടുക്കുന്നില്ല. തൊഴിലില്ലായ്മ, പണപ്പെരുപ്പം, കര്ഷകരുടെ പ്രശ്നങ്ങള്, അഗ്നിവീര് തുടങ്ങിയവയൊന്നും മാധ്യമങ്ങള് ചര്ച്ച ചെയ്യുന്നില്ല. ഈ സാഹചര്യത്തിലാണ് യാത്ര തുടങ്ങിയതും പോരാട്ടം ഏറ്റെടുത്തതും-രാഹുൽ പറഞ്ഞു.
കോണ്ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്ജുന് ഖാര്ഗെ, പ്രിയങ്ക ഗാന്ധി, എൻസിപി (ശരദ് ചന്ദ്രപവാർ വിഭാഗം) അധ്യക്ഷൻ ശരദ് പവാർ, ശിവസേന ഉദ്ധവ് വിഭാഗം അധ്യക്ഷൻ ഉദ്ധവ് താക്കറെ, ആർജെഡി നേതാവ് തേജസ്വി യാദവ്, ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിൻ, പിഡിപി നേതാവും ജമ്മു-കാഷ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി, ആംആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ്, നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള, സിപിഐ(മാർക്സിസ്റ്റ് ലെനിനിസ്റ്റ്) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ചന്പെയ് സോറൻ, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപന സോറൻ തുടങ്ങിയ നേതാക്കളുടെ വൻനിരയാണു റാലിയിൽ അണിനിരന്നത്. വൈറൽ പനി ബാധിച്ചതിനാൽ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് റാലിയിൽ പങ്കെടുത്തില്ല.
അതേസമയം, സിപിഎം, സിപിഐ പാർട്ടികൾ റാലിയിൽനിന്ന് വിട്ടുനിന്നു. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ ആലപ്പുഴയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ മത്സരിക്കുന്നതിലും വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിലും പ്രതിഷേധിച്ചാണു ബഹിഷ്കരണമെന്നാണു സൂചന. മണിപ്പുരിലെ ഇംഫാലിൽനിന്ന് ജനുവരി 14നാണ് ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിച്ചത്.
ഗുജറാത്തിൽ ഹോസ്റ്റലിൽ നിസ്കരിച്ചതിന് വിദേശ വിദ്യാർഥികളെ ആക്രമിച്ചു
അഹമ്മദാബാദ്: അഹമ്മദാബാദിലെ ഗുജറാത്ത് സർവകലാശാല ഹോസ്റ്റലിൽ നിസ്കരിച്ച വിദേശ വിദ്യാർഥികൾക്കു നേരേ ആൾക്കൂട്ട ആക്രമണം. എ ബ്ലോക്ക് ഹോസ്റ്റലിൽ ശനിയാഴ്ച രാത്രി 10.50നായിരുന്നു സംഭവം. പരിക്കേറ്റ അഞ്ചു വിദ്യാർഥികൾ ചികിത്സയിലാണ്. അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, തുർക്മെനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഓരോ വിദ്യാർഥിക്കും ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള രണ്ടു വിദ്യാർഥികൾക്കുമാണ് പരിക്കേറ്റത്.
നോന്പാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കു നിസ്കരിക്കാനായി ഹോസ്റ്റലിൽ പ്രത്യേക സൗകര്യമൊരുക്കിയിരുന്നു. മോസ്കിൽ പോയി നിസ്കരിക്കാൻ ആക്രോശിച്ചുകൊണ്ടാണ് ഒരുസംഘം ആക്രമണം അഴിച്ചുവിട്ടത്. കല്ലെറിയുന്നതും സർവകലാശാലയിലെ ഒരു ജീവനക്കാരെ മർദിക്കുന്നതുമായ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അഫ്ഗാനിസ്ഥാൻ, തജിക്കിസ്ഥാൻ, ശ്രീലങ്ക, ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള മുന്നൂറോളം വിദ്യാർഥികളാണ് സർവകലാശാലയിലുള്ളത്. ഇവരിൽ 75 പേർ അതിക്രമം നടന്ന ഹോസ്റ്റലിലെ എ ബ്ലോക്കിലാണുള്ളത്.
കുറ്റവാളികൾക്കെതിരേ മുഖംനോക്കാതെ നടപടിയെടുക്കാൻ സംസ്ഥാന ആഭ്യന്തരമന്ത്രി ഹർഷ് സാംഘ്വി ഡിജിപിക്ക് നിർദേശം നൽകിയതിനെത്തുടർന്ന് അഹമ്മദാബാദ് പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. 25 പേരാണ് അക്രമത്തിനു പിന്നിലെന്നും കുറ്റവാളികൾക്കെതിരേ കർശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് മന്ത്രി ഈ ഉറപ്പ് നൽകിയത്.
മുദ്രാവാക്യം മുഴക്കിക്കൊണ്ടാണു ആൾക്കൂട്ടം ഹോസ്റ്റലിനുള്ളിലേക്ക് എത്തിയതെന്ന് അഫ്ഗാനിസ്ഥാനിൽനിന്നുള്ള വിദ്യാർഥി പറഞ്ഞു. മുറിയിൽ കയറിയും അവർ വിദ്യാർഥികളെ ആക്രമിച്ചു. മുറിയിലുണ്ടായിരുന്ന ലാപ്ടോപ്പുകളും ഫോണുകളും തകർത്ത ആൾക്കൂട്ടം ഹോസ്റ്റലിനു പുറത്ത് നിർത്തിയിട്ടിരുന്ന ബൈക്കുകളും തകർത്തശേഷമാണു സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതെന്നും വിദ്യാർഥി പറഞ്ഞു.
കർശന നടപടിയെന്നു വിദേശകാര്യമന്ത്രാലയം
ന്യൂഡൽഹി: വിദ്യാർഥികൾ ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ച് വിദേശകാര്യമന്ത്രാലയം. വിദ്യാർഥികൾക്ക് സുരക്ഷ ഉറപ്പാക്കും. അക്രമികൾക്കെതിരേ കർശന നടപടിയുണ്ടാകും. ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ ഗുജറാത്ത് സർക്കാർ നടപടിയെടുത്തതായും വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
കേജരിവാളിന് വീണ്ടും ഇഡി സമൻസ്
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിലും ജലബോർഡ് അഴിമതിക്കേസിലും ഹാജരാകാൻ ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ഇഡി വീണ്ടും സമൻസ് അയച്ചു. ഡൽഹി ജല ബോർഡിലെ ചില കരാറുകൾ ഒരു കന്പനിക്കു നൽകിയ കേസിൽ ഇന്നും മദ്യനയ അഴിമതിക്കേസിൽ 21നും ഹാജരാകാനാണ് ഇഡി നിർദേശിച്ചിരിക്കുന്നത്.
ഒന്പതാമത്തെ സമൻസാണ് കേജരിവാളിന് ഇഡി അയയ്ക്കുന്നത്. ചോദ്യം ചെയ്യലിനു ഹാജരാകാത്തതുമായി ബന്ധപ്പെട്ട കേസിൽ ഇഡി നൽകിയ പരാതിയിൽ കേജരിവാളിന് ഡൽഹി റേസ് അവന്യു കോടതി ജാമ്യം അനുവദിച്ചിരുന്നു. അതേസമയം, ഇഡിക്ക് കേജരിവാളിനെ അറസ്റ്റ് ചെയ്യണമെന്ന വാശിയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം തടയാനുള്ള നീക്കമാണിതെന്നും പാർട്ടി ചൂണ്ടിക്കാട്ടി.
പ്രകടനപത്രിക: നാളെ കോൺഗ്രസ് നേതൃയോഗം
ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയ്ക്ക് അന്തിമരൂപം നൽകുന്നതിനു കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി നാളെ ഡൽഹിയിൽ യോഗംചേരും.
വിവിധ സംസ്ഥാനങ്ങളിലായി അവശേഷിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ തീരുമാനിക്കുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി)യോഗം ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചേരും.
അഞ്ച് മേഖലകളിൽ നീതി (ന്യായ്) ഉറപ്പാക്കുമെന്ന പ്രഖ്യാപനമാണ് പ്രകടനപത്രികയുടെ കാതൽ. തുല്യതയ്ക്കുള്ള നീതി, കർഷകർക്കുള്ള നീതി, സ്ത്രീകൾക്കുള്ള നീതി, തൊഴിലാളികൾക്കുള്ള നീതി, യുവജനങ്ങൾക്കുള്ള നീതി എന്നിവയാണ് കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഉറപ്പ് നൽകുന്നത്. ഒരു വ്യക്തിയുടെയല്ല മറിച്ച് കോൺഗ്രസ് നൽകുന്ന ഉറപ്പാണിതെന്നു എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് വിശദീകരിച്ചു.
അപകീർത്തി കേസ്: രാഹുൽഗാന്ധി ഹാജരാകണമെന്ന് കോടതി
റാഞ്ചി: അപകീർത്തി കേസുമായി ബന്ധപ്പെട്ട് ഈമാസം 27ന് കോടതിയിൽ നേരിട്ടു ഹാജരാകാൻ കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജാർഖണ്ഡ് കോടതി സമൻസ് അയച്ചു.
2018 ൽ രാഹുൽ നടത്തിയ ബിജെപി വിരുദ്ധ പ്രസ്താവനയുമായി ബന്ധപ്പെട്ട കേസിലാണു സമൻസ്. കേസുമായി ബന്ധപ്പെട്ട് 2022 ഏപ്രിലിൽ ഹാജരാകാൻ കോടതി ആവശ്യപ്പെട്ടെങ്കിലും രാഹുൽ ഹാജരായില്ല. പിന്നീട് വീഡിയോ കോണ്ഫറൻസ് വഴി ഹാജരാകാൻ രാഹുൽ ശ്രമിച്ചെങ്കിലും കോടതി വിസമ്മതിക്കുകയായിരുന്നു.
മുംബൈ സ്ഫോടനപരന്പര: നഷ്ടപരിഹാരത്തിനു നടപടി
മുംബൈ: മുംബൈയിൽ 1992 ൽ ഉണ്ടായ വർഗീയകലാപത്തിലെയും തൊട്ടടുത്തവർഷത്തെ സ് ഫോടന പരന്പരയിലെയും ഇരകളിൽ നഷ്ടപരിഹാരം ലഭിക്കാത്തവരെ കണ്ടെത്തുന്നതിനു മഹാരാഷ്ട്ര സർക്കാർ ശ്രമം തുടങ്ങി.
കലാപങ്ങളിൽ കാണാതായവരുടെ ബന്ധുക്കൾ അടുത്തമാസം അതതു ജില്ലാ കളക്ടർമാരെ കണ്ട് വിവരം ബോധിപ്പിക്കണമെന്നു സർക്കാർ നിർദേശിച്ചു. നഷ്ടപരിഹാരം നല്കാൻ ത്വരിത നടപടിവേണമെന്ന് 2022 നവംബറിൽ സുപ്രീംകോടതി നിർദേശിച്ചിരുന്നു.
1992ലെ മുംബൈ കലാപത്തിൽ 900 പേരാണ് മരിച്ചത്. 168 പേരെ കാണാതായി. 1993 മാർച്ച് 12ന് മുംബൈയിൽ 13 സ്ഫോടനപരന്പരകളിലായി 257 പേർ കൊല്ലപ്പെട്ടതായാണു വിവരം. 1998ൽ സംസ്ഥാന സർക്കാർ രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
സിക്കിം, അരുണാചൽ നിയമസഭാ വോട്ടെണ്ണൽ രണ്ടുദിവസം മുന്പ്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം പ്രഖ്യാപിച്ച സിക്കിം, അരുണാചൽ പ്രദേശ് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തീയതി രണ്ടുദിവസം നേരത്തെയാക്കി. നേരത്തെ പ്രഖ്യാപിച്ച ജൂൺ നാലിനു പകരം ജൂൺ രണ്ടിനു വോട്ടെണ്ണുമെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. രണ്ടു സംസ്ഥാനങ്ങളിലെയും ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ തീയതിയിൽ മാറ്റമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
പൊതുതെരഞ്ഞെടുപ്പിനൊപ്പം സിക്കിം, അരുണാചൽ പ്രദേശ്, ഒഡീഷ, ആന്ധ്രപ്രദേശ് എന്നിങ്ങനെ നാല് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ്. ഏപ്രിൽ 19നുള്ള ആദ്യഘട്ടത്തിലാണ് സിക്കിമിലെ 32 അംഗ സഭയിലേക്കും അരുണാചലിലെ 60 അംഗ സഭയിലേക്കും വോട്ടെടുപ്പ്.
ഭൂപേഷ് ബാഗേലിനെതിരേ കേസ്
റായ്പുർ: മഹാദേവ് ബെറ്റിംഗ് ആപ് കേസിൽ എൻഫോഴ്സ്മെന്റ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഛത്തിസ്ഗഡ് മുൻമുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരേ സാന്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇഒഡബ്ല്യു) കേസെടുത്തു.
വിശ്വാസലംഘനം, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മഹാദേവ് ആപ്പിന്റെ പ്രമോട്ടർമാർ ഭൂപേഷ് ബാഗേലിന് 508 കോടി രൂപ നൽകിയതായി ഒരുവർഷമായി തുടരുന്ന അന്വേഷണത്തിന്റെ ഭാഗമായി ഇഡി നേരത്തേ പറഞ്ഞിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ബാഗേലിനെതിരേ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഓഹരിവിപണിയിൽ പണം നിക്ഷേപിക്കുന്നതിന് വേണ്ടി മഹാദേവ് ആപ് നിരവധി വ്യാജഅക്കൗണ്ടുകളും കൃത്രിമ സാന്പത്തിക ഇടപാട് കേന്ദ്രങ്ങളും സൃഷ്ടിച്ചതായി ഇഡി ആരോപിക്കുന്നത്.
ബിആർഎസ് എംപിയും എംഎൽഎയും കോൺഗ്രസിൽ
ഹൈദരാബാദ്: തെലുങ്കാനയിൽ പ്രതിപക്ഷമായ ഭാരത് രാഷ്ട്ര സമിതി(ബിആർഎസ്)ക്കു കടുത്ത പ്രഹരമേൽപ്പിച്ച് ഒരു എംപിയും എംഎൽഎയും രാജിവച്ച് കോൺഗ്രസിൽ ചേർന്നു. ഷെവല്ല എംപി രഞ്ജിത് റെഡ്ഢി, ഖെയ്രാതാബാദ് എംഎൽഎ ധനം നാഗേന്ദർ എന്നിവരാണ് ഇന്നലെ മുഖ്യമന്ത്രി രേവന്ദ് റെഡ്ഢിയുടെ സാന്നിധ്യത്തിൽ ഹൈദരാബാദിലെ കോൺഗ്രസ് ഓഫീസിൽ നടന്ന ചടങ്ങിൽ പാർട്ടിയിൽ ചേർന്നത്. ഇതോടെ ഒരു മാസത്തിനുള്ളിൽ ബിആർഎസ് വിട്ട് കോൺഗ്രസിൽ ചേരുന്ന എംപിമാരുടെ എണ്ണം മൂന്നായി.
വാറംഗൽ എംപിയും ബിആർഎസ് നേതാവുമായ പാശുനുരി ദയാകർ ശനിയാഴ്ച പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു. രഞ്ജിത് റെഡ്ഢിയെ ഷെവല്ല സീറ്റിലും ധനം നാഗേന്ദറിനെ സെക്കന്ദരാബാദ് സീറ്റിലും പാർലമെന്റിലേക്കു മത്സരിപ്പിക്കാനാണു കോൺഗ്രസ് നീക്കം.
അവിഭക്ത ആന്ധ്രപ്രദേശിൽ കോൺഗ്രസ് സർക്കാരിൽ മന്ത്രിയായിരുന്ന നാഗേന്ദറിന് മണ്ഡലത്തിലുള്ള സ്വാധീനം കണക്കിലെടുത്താണ് ബിജെപിയുടെ സിറ്റിംഗ് എംപി കേന്ദ്രമന്ത്രി കിഷൻ റെഡ്ഢിയ്ക്കെതിരേ സെക്കന്ദരാബാദിൽ മത്സരിപ്പിക്കാൻ ആലോചിക്കുന്നത്. അതേസമയം, ബിആർഎസിൽനിന്ന് മറ്റൊരു എംപിയും 16 എംഎൽഎമാരും കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. 119 അംഗ നിയമസഭയിൽ കോൺഗ്രസിന് 64 സീറ്റും ബിആർഎസിന് 39 സീറ്റുമാണുള്ളത്.
മോദിയുടെ റോഡ് ഷോ ഇന്ന് കോയന്പത്തൂരിൽ
കോയമ്പത്തൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റോഡ് ഷോ ഇന്ന് വൈകീട്ട് കോയമ്പത്തൂരിൽ നടക്കും. തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പ്രധാനമന്ത്രി കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ചുതവണയാണ് തമിഴ്നാട് സന്ദർശിച്ചത്.
കോയമ്പത്തൂരിൽ നടത്തുന്ന റോഡ് ഷോ രണ്ടു കിലോമീറ്ററായി വെട്ടിക്കുറച്ചിട്ടുണ്ട്. പോലീസിന്റെ നിർദേശാനുസരണമാണു ദൂരം കുറച്ചത്. ഇതോടെ രണ്ടു മണിക്കൂർ നീളുമെന്നു കരുതിയിരുന്ന റോഡ് ഷോ ഒരു മണിക്കൂറാകും.
കർണാടകയിലെ ഷിമോഗയിൽനിന്നു വിമാനത്തിൽ ഇന്നു വൈകീട്ട് 5.30ന് നരേന്ദ്ര മോദി കോയമ്പത്തൂരിൽ എത്തും. 5.45നു റോഡ് ഷോ തുടങ്ങും.
റോഡ് ഷോയ്ക്കു ശേഷം കോയമ്പത്തൂർ റേസ് കോഴ്സിലെ സർക്കാർ ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന അദ്ദേഹം ചൊവ്വാഴ്ച രാവിലെ 9.45ന് ഹെലികോപ്റ്ററിൽ പാലക്കാട്ടേക്കു തിരിക്കും. നാളെയാണ് പാലക്കാട്ടെ റോഡ് ഷോ. കോട്ടമൈതാനം അഞ്ചുവിളക്കിൽനിന്നു തുടങ്ങി സുൽത്താൻപേട്ട വഴി പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസ് റോഡ് വരെയാണു റോഡ് ഷോ നടക്കുക. രാവിലെ പത്തോടെ റോഡ് ഷോ ആരംഭിക്കും. പരിപാടിക്കു ശേഷം സേലത്തു നടക്കുന്ന യോഗത്തിലും പങ്കെടുത്തശേഷമേ ഡൽഹിക്കു മടങ്ങൂ.
സിയുഇടി- യുജി പരീക്ഷാ തീയതിയിൽ മാറ്റമില്ല
ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള പൊതു പ്രവേശന പരീക്ഷ (സിയുഇടി) മേയ് 15 മുതൽ 31 വരെയുള്ള തീയതിയിൽ നടത്തുമെന്നു യുജിസി അധ്യക്ഷൻ ജഗദീഷ് കുമാർ.
ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികൾ പുറത്തുവരുന്പോൾ പരീക്ഷ തീയതി മാറ്റിയേക്കാമെന്നു നേരത്തേ യുജിസി പറഞ്ഞിരുന്നു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കാണു സിയുഇടി പരീക്ഷാ നടത്തിപ്പ് ചുമതല. ഈ മാസം 26 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ജൂണ് ഒന്നു വരെ
ജോർജ് കള്ളിവയലിൽ ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ജൂണ് ഒന്നു വരെ ഏഴു ഘട്ടങ്ങളിലായി നടക്കും. കേരളത്തിലെ 20 മണ്ഡലങ്ങളിലും ഏപ്രിൽ 26നാണ് വോട്ടെടുപ്പ്. രാജ്യത്താകെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും ജൂണ് നാലിനാണ്.
കേരളത്തിലെ തെരഞ്ഞെടുപ്പ് പൂർത്തിയായശേഷം ഫലമറിയാൻ 39 ദിവസത്തെ നീണ്ട കാത്തിരിപ്പ് വേണ്ടിവരും. എല്ലാ സംസ്ഥാനങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം ഇന്നലെ മുതൽ നിലവിൽ വന്നു.
543 ലോക്സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിനോടൊപ്പം ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചൽപ്രദേശ്, സിക്കിം നിയമസഭകളിലേക്കും ഒരേസമയം വോട്ടെടുപ്പ് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു. 2018 മുതൽ രാഷ്ട്രപതിഭരണത്തിലുള്ള ജമ്മു-കാഷ്മീരിലെ ലോക്സഭാ മണ്ഡലങ്ങളിൽ വിവിധ ഘട്ടങ്ങളായി തെരഞ്ഞെടുപ്പു നടക്കുമെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് ഇത്തവണയുമില്ല.
സുരക്ഷാ ക്രമീകരണങ്ങൾക്കുള്ള പ്രയാസം കണക്കിലെടുത്താണ് നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടിയതെന്നു രാജീവ് കുമാർ വിശദീകരിച്ചു. ബിഹാർ, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ 26 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളും ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കും.
കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, ഡൽഹി, പഞ്ചാബ്, ഹിമാചൽപ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, ഗോവ, പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ അടക്കമുള്ള 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒറ്റ ഘട്ടമായാണു വോട്ടെടുപ്പ്. കർണാടക, രാജസ്ഥാൻ, മണിപ്പുർ, ത്രിപുര സംസ്ഥാനങ്ങളിൽ രണ്ടു ഘട്ടമായും ഛത്തീസ്ഗഡിലും ആസാമിലും മൂന്നു ഘട്ടമായും മധ്യപ്രദേശിലും ഒഡീഷയിലും ജാർഖണ്ഡിലും നാലു ഘട്ടമായും മഹാരാഷ്ട്രയിലും ജമ്മു-കാഷ്മീരിലും അഞ്ചു ഘട്ടമായും യുപി, ബിഹാർ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ ഏഴ് ഘട്ടമായുമാണ് വോട്ടെടുപ്പ്.
തമിഴ്നാട് അടക്കമുള്ള 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലാണ് ഏപ്രിൽ 19നു നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടമായി ഏപ്രിൽ 26ന് കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിൽ വോട്ടെടുപ്പു നടത്തും. മേയ് ഏഴിന് മൂന്നാം ഘട്ടത്തിൽ 94, മേയ് 13ന് നാലാം ഘട്ടത്തിൽ 96, മേയ് 20ന് അഞ്ചാം ഘട്ടത്തിൽ 49, മേയ് 25ന് ആറാം ഘട്ടത്തിൽ 57, ജൂണ് ഒന്നിന് ഏഴാം ഘട്ടത്തിൽ 57 മണ്ഡലങ്ങൾ വീതമാണു വോട്ടെടുപ്പ്.
ജൂണ് നാലിനാണു വോട്ടെണ്ണൽ. ജൂണ് ആറിന് തെരഞ്ഞെടുപ്പുനടപടിക്രമം പൂർത്തിയാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ അറിയിച്ചു.
1.8 കോടി കന്നി വോട്ടർമാർ ന്യൂഡൽഹി: ഇക്കുറി രാജ്യത്ത് 96.8 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 49.7 കോടി പുരുഷന്മാരും 47.1 കോടി സ്ത്രീകളും ഉൾപ്പെടുന്നു. 18 വയസിനും 19 വയസിനും ഇടയിലുള്ള 1.8 കോടി വോട്ടർമാർ കന്നി വോട്ട് രേഖപ്പെടുത്തും.
100 വയസ് കഴിഞ്ഞ 2.18 ലക്ഷം വോട്ടർമാരുണ്ടെന്നാണു തെരഞ്ഞെടുപ്പു കമ്മീഷന്റെ കണക്ക്. 20 വയസിനും 29 വയസിനും ഇടയിലുള്ള 19.74 കോടി യുവതീ-യുവാക്കളും 48,000 ഭിന്നലിംഗക്കാരും ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തും.
കേരളത്തിൽ വിജ്ഞാപനം - മാർച്ച് 28
പത്രിക സമർപ്പണം - ഏപ്രിൽ 04
സൂക്ഷ്മപരിശോധന - ഏപ്രിൽ 05
പത്രിക പിൻവലിക്കൽ - ഏപ്രിൽ 08
വോട്ടെടുപ്പ് - ഏപ്രിൽ 26
വോട്ടെണ്ണൽ - ജൂൺ 04
വോട്ടിംഗ് യന്ത്രം സുരക്ഷിതം: മുഖ്യ തെര. കമ്മീഷണർ
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ (ഇവിഎം) നൂറു ശതമാനം സുരക്ഷിതമാണെന്നും കൃത്രിമം (ഹാക്ക്) നടത്താൻ കഴിയില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ.
വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം കാട്ടുന്നുവെന്ന പരാതികൾ ഹൈക്കോടതികളും സുപ്രീംകോടതിയുമടക്കം 40 തവണ പരിശോധിച്ചതാണ്. എല്ലാത്തവണയും ആക്ഷേപങ്ങൾ കോടതികൾ തള്ളി. ഇവിഎമ്മുകളിൽ കൃത്രിമം നടത്താൻ കഴിയില്ലെന്നു കോടതികൾ വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹി ഹൈക്കോടതിയടക്കം പരാതിക്കാരന് പിഴശിക്ഷ വിധിക്കുകയും ചെയ്തിട്ടുണ്ടെന്ന് രാജീവ് കുമാർ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ഫലങ്ങളിൽ കൃത്രിമം കാണിക്കുകയെന്നത് അസാധ്യമാണ്. നൂറു ശതമാനം സുരക്ഷിതമാണ് വോട്ടിംഗ് യന്ത്രങ്ങൾ.
ഇവിഎമ്മുകളിൽ വൈറസ് ബാധിക്കുമെന്ന പ്രശ്നവുമില്ല. ആളുകൾ പറയുന്നതുപോലെ ഇവിഎമ്മുകൾ ഹാക്ക് ചെയ്യാൻ കഴിയില്ല. ഏതെങ്കിലും വോട്ട് അസാധുവാക്കാനും പറ്റില്ല. എങ്കിലും ഇവിഎമ്മുകളെക്കുറിച്ച് ആളുകൾക്ക് എപ്പോഴും പരാതിയുണ്ട്. ഇവിഎമ്മുകളിലും തെരഞ്ഞെടുപ്പ് ഫലങ്ങളിലും കൃത്രിമം കാണിക്കുന്നുണ്ടെന്ന് ചിലയാളുകൾ പറയും.
ഇന്നത്തെ കാലത്ത് ആളുകൾ സ്വയം വിദഗ്ധരായി അഭിനയിച്ച് തെരഞ്ഞെടുപ്പുഫലം തെറ്റാണെന്നും കൃത്രിമം കാണിച്ചിട്ടുണ്ടെന്നും ആരോപിക്കുന്നു. എന്നാൽ വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം കാണിക്കാൻ കഴിയില്ലെന്ന് പറയുന്നവരുമുണ്ട്. തെറ്റായ ആരോപണം ഉന്നയിക്കുന്നവർക്കെതിരേ പല കോടതികളും നടപടിയെടുത്തിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.
പെരുമാറ്റച്ചട്ടം കർശനമാക്കും
മാതൃകാ പെരുമാറ്റച്ചട്ടം ഇത്തവണ കർശനമായി നടപ്പാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. മുൻകാലങ്ങളിൽ അതൊരു ധാർമിക മാർഗനിർദേശമെന്ന നിലയിലായിരുന്നു. പക്ഷേ ഇത്തവണ മുതൽ അങ്ങനെയാകില്ല.
പെരുമാറ്റച്ചട്ട ലംഘനങ്ങളുണ്ടോയെന്നു പരിശോധിക്കാനും ഉണ്ടെങ്കിൽ നടപടിയെടുക്കാനുമാണ് തീരുമാനം. ഇക്കാര്യത്തിൽ പക്ഷമുണ്ടാകില്ല. മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളിൽ ഭരണകക്ഷിക്കുവേണ്ടി പക്ഷപാതപരമായി കമ്മീഷൻ പെരുമാറിയെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭരണകക്ഷി നേതാക്കളുടെ പെരുമാറ്റച്ചട്ട ലംഘനങ്ങളോടു കണ്ണടയ്ക്കുകയും പ്രതിപക്ഷ നേതാക്കൾക്കെതിരേ കർശനമാക്കുകയും ചെയ്തെന്ന ആരോപണം രാജീവ് കുമാർ നിഷേധിച്ചു. തികച്ചും നിഷ്പക്ഷമായാണു കമ്മീഷൻ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഗോയലിന്റെ രാജി വ്യക്തിപരം
ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുന്പായി തെരഞ്ഞെടുപ്പ് കമ്മീഷണർ അരുണ് ഗോയൽ രാജിവച്ചത് തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണെന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. ഒരാളുടെ വ്യക്തിപരമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഏഴു ഘട്ടമായി
ഒന്നാം ഘട്ടം- ഏപ്രിൽ 19
അരുണാചൽപ്രദേശ് -2
ആസാം -5
ബിഹാർ-4
ഛത്തീസ്ഗഡ്-1
മധ്യപ്രദേശ് -6
മഹാരാഷ്ട്ര-5
മണിപ്പുർ-2
മേഘാലയ-2
മിസോറാം-1
നാഗാലാൻഡ്-1
രാജസ്ഥാൻ-12
സിക്കിം-1
തമിഴ്നാട്-39
ത്രിപുര-1
ഉത്തർപ്രദേശ്-8
ഉത്തരാഖണ്ഡ്-5
പശ്ചിമബംഗാൾ-3
ആൻഡമാൻ നിക്കോബാർ-1
ജമ്മു കാഷ്മീർ-1
ലക്ഷദ്വീപ് -1
പുതുച്ചേരി-1
രണ്ടാം ഘട്ടം- ഏപ്രിൽ 26
ആസാം-2
ബിഹാർ-5
ഛത്തീസ്ഗഡ്-3
കർണാടക-14
കേരളം-20
മധ്യപ്രദേശ്-7
മഹാരാഷ്ട്ര-8
മണിപ്പുർ-1
രാജസ്ഥാൻ-13
ത്രിപുര-1
ഉത്തർപ്രദേശ്-8
പശ്ചിമബംഗാൾ-3
ജമ്മു കാഷ്മീർ-1
നാലാം ഘട്ടം- മേയ് 13
ആന്ധ്രപ്രദേശ്-25
ബിഹാർ-5
ജാർഖണ്ഡ്-4
മധ്യപ്രദേശ്-8
മഹാരാഷ്ട്ര-11
ഒഡീഷ-4
തെലുങ്കാന-17
ഉത്തർപ്രദേശ്-13
പശ്ചിമബംഗാൾ-8
ജമ്മു കാഷ്മീർ-1
മൂന്നാം ഘട്ടം- മേയ് 07
ആസാം-4
ബിഹാർ-5
ഛത്തീസ്ഗഡ്-7
ഗോവ-2
ഗുജറാത്ത്-26
കർണാടക-14
മധ്യപ്രദേശ്-8
മഹാരാഷ്ട്ര-11
ഉത്തർപ്രദേശ്-10
പശ്ചിമബംഗാൾ-4
ദാദ്ര,നഗർഹവേലി, ദാമൻ, ദിയു-2
ജമ്മു കാഷ്മീർ-1
അഞ്ചാം ഘട്ടം- മേയ് 20
ബിഹാർ-5
ജാർഖണ്ഡ്-3
മഹാരാഷ്ട്ര-13
ഒഡീഷ-5
ഉത്തർപ്രദേശ്-14
പശ്ചിമബംഗാൾ-7
ജമ്മു കാഷ്മീർ-1
ലഡാക്ക്-1
ആറാം ഘട്ടം- മേയ് 25
ബിഹാർ-8
ഹരിയാന-10
ജാർഖണ്ഡ്-4
ഒഡീഷ-6
ഉത്തർപ്രദേശ്-14
പശ്ചിമബംഗാൾ-8
ഡൽഹി എൻസിടി-7
ഏഴാം ഘട്ടം- ജൂൺ 01
ബിഹാർ-8
ഹിമാചൽപ്രദേശ്-4
ജാർഖണ്ഡ്-3
ഒഡീഷ-6
പഞ്ചാബ്-13
ഉത്തർപ്രദേശ്-13
പശ്ചിമബംഗാൾ-9
ചണ്ഡിഗഡ്-1
ആകെ സീറ്റ് 543
ഉത്തർപ്രദേശ്-80
മഹാരാഷ്ട്ര -48
ബംഗാൾ-42
ബിഹാർ-40
തമിഴ്നാട്-39
മധ്യപ്രദേശ്-29
കർണാടക-28
ഗുജറാത്ത്-26
ആന്ധ്രപ്രദേശ്-25
രാജസ്ഥാൻ-25
ഒഡീഷ-21
കേരളം-20
തെലുങ്കാന-17
ആസാം-14
ജാർഖണ്ഡ്-14
പഞ്ചാബ്-13
ഛത്തീസ്ഗഡ്-11
ഹരിയാന-10
ഡൽഹി-7
ഉത്തരാഖണ്ഡ് -5
ജമ്മു കാഷ്മീർ-5
ഹിമാചൽപ്രദേശ്-4
ഗോവ-2
അരുണാചൽപ്രദേശ്-2
മണിപ്പുർ-2
ത്രിപുര-2
മേഘാലയ-2
മിസോറം-1
നാഗാലാൻഡ്-1
സിക്കിം-1
ലഡാക്ക്-1
ലക്ഷദ്വീപ്-1
പുതുച്ചേരി-1
ആൻഡമാൻ-1
ദാമൻ ദിയു-1
ദാദ്ര നഗർ ഹവേലി-1
ചണ്ഡിഗഡ്-1
ലോക്സഭ (2019 തെരഞ്ഞെടുപ്പിനു ശേഷമുള്ള കക്ഷിനില)
ബിജെപി-303
കോണ്ഗ്രസ്-52
ഡിഎംകെ-23
തൃണമൂൽ കോണ്ഗ്രസ്-22
വൈഎസ്ആർസി- 22
ശിവസേന-18
ജെഡി-യു-16
ബിജെഡി-12
ബിഎസ്പി-10
ബിആർഎസ്-9
എൽജെപി-6
സമാജ്വാദി പാർട്ടി- 5
എൻസിപി-5
സിപിഎം-3
മുസ്ലിം ലീഗ്-3
നാഷണൽ കോണ്ഫറൻസ്-3
ടിഡിപി-3
സിപിഐ-2
എഐഎംഐഎം-2
അപ്നാ ദൾ-2
അകാലി ദൾ-2
അണ്ണാ ഡിഎംകെ-1
കേരള കോണ്ഗ്രസ്-എം-1
ജെഡിഎസ്-1
എഎപി-1
ജെഎംഎം-1
എഐയുഡിഎഫ്-1
ആർഎസ്പി-1
ആർഎൽപി-1
എജെഎസ് യു-1
വിസികെ-1
എൻഡിപിപി-1
എൻപിപി-1
എൻപിഎഫ്-1
എംഎൻഎഫ്-1
എസ്കെഎം-1
2019ൽ കേരളത്തിലെ തെരഞ്ഞെടുപ്പ് ചിത്രം
വോട്ടിംഗ് - 77.56%
മുന്നണി, സീറ്റ്, വോട്ട് വിഹിതം
യുഡിഎഫ് - 19 (47.35%)
എൽഡിഎഫ് - 1 (35.19%)
എൻഡിഎ - 0 (15.60%)
കക്ഷി നില
യുഡിഎഫ്
കോണ്ഗ്രസ് - 15
മുസ്ലിം ലീഗ് - 2
*കേരള കോണ്ഗ്രസ് - എം - 1
ആർഎസ്പി - 1
സിപിഎം - 1
* കേരള കോണ്ഗ്രസ് - എം യുഡിഎഫ് വിട്ട് എൽഡിഎഫിൽ ചേർന്നതോടെ യുഡിഎഫിന് പതിനെട്ടും എൽഡിഎഫിന് രണ്ടും സീറ്റായി.
തെരഞ്ഞെടുപ്പ് വൈകുന്നത് ആദ്യം
സമീപകാല ചരിത്രത്തിലാദ്യമായാണു പൊതുതെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും ജൂണ് മാസത്തിലേക്കു നീട്ടുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിൽ പോളിംഗ് പൂർത്തിയാക്കി മേയ് മാസം തന്നെ ഫലപ്രഖ്യാപനം നടത്തുന്നതാണു കീഴ്വഴക്കം.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്പായി കമ്മീഷണർ അരുണ് ഗോയൽ രാജിവച്ചതും പുതിയ രണ്ടു കമ്മീഷണർമാരെ നിയമിച്ചതും മൂലം തെരഞ്ഞെടുപ്പ് പ്രഖ്യാപനം പതിവിലേറെ വൈകി.
2019ൽ ഏപ്രിൽ 11 മുതൽ മേയ് 19 വരെ ഏഴു ഘട്ടങ്ങളിലായിരുന്നു വോട്ടെടുപ്പ്. മേയ് 27ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടന്നു. ഏപ്രിൽ ഏഴു മുതൽ മേയ് 12 വരെ ഒന്പതു ഘട്ടങ്ങളിലായിരുന്നു 2014ൽ പോളിംഗ്. മേയ് 16ന് ഫലപ്രഖ്യാപനം നടത്തിയിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. തെറ്റായ പ്രചാരണം നടത്തുന്നതിൽനിന്ന് രാഷ്ട്രീയപാർട്ടികൾപിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ നിയമപരമായി നേരിടും. നിയമവിരുദ്ധമായ എല്ലാ ഉള്ളടക്കങ്ങളും നീക്കം ചെയ്യണമെന്ന് ഓരോ സംസ്ഥാനത്തെയും തെരഞ്ഞെടുപ്പ് നോഡൽ ഓഫീസർമാരോട് നിർദേശിക്കും. എന്നാൽ വിമർശനാത്മകമായ പ്രതികരണങ്ങൾക്ക് വിലക്കുണ്ടാകില്ലെന്നും തെരഞ്ഞെടുപ്പു കമ്മീഷണർ പറഞ്ഞു.
ഹിമാചലിലെ വിമതരുടെ ആറു മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ്
സിംല: ഹിമാചൽപ്രദേശിൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കൂറുമാറിയതിനെത്തുടർന്ന് സ്പീക്കർ അയോഗ്യരാക്കിയ ആറ് വിമത കോൺഗ്രസ് എംഎൽഎമാരുടെ മണ്ഡലങ്ങളിൽ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പ് നടക്കും.
ജൂൺ ഒന്നിനാണ് ഹിമാചൽ തെരഞ്ഞെടുപ്പ്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു വോട്ട് ചെയ്തതു കൂടാതെ വിമതർ ബജറ്റിന്റെ വോട്ടെടുപ്പിൽ സഭയിൽനിന്നു വിട്ടുനിന്നിരുന്നു. ധരംശാല, സുജാൻപുർ, ലഹൗൽ സ്പിതി, ബർസാർ, ഗാഗ്രെത്, കുട്ലേഹർ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.
സുധീർ ശർമ, രവി ഠാക്കൂർ, രജീന്ദർ റാണ, ഇന്ദർ ദത്ത് ലഖൻപാൽ, ചേതന്യ ശർമ, ദേവീന്ദർ കുമാർ ഭുട്ടൂ എന്നിവരെയാണ് അയോഗ്യരാക്കിയത്. സ്പീക്കറുടെ നടപടിക്കെതിരേ എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
എംഎൽഎമാരുടെ ഹർജി 18നു സുപ്രീംകോടതി പരിഗണിക്കും. ആറു കോൺഗ്രസ് എംഎൽഎമാർക്കൊപ്പം മൂന്നു സ്വതന്ത്രരും ബിജെപി സ്ഥാനാർഥി ഹർഷ് മഹാജനു വോട്ട് ചെയ്തിരുന്നു. മഹാജനും കോൺഗ്രസിലെ അഭിഷേക് സിംഗ്വിക്കും 34 വോട്ട് വീതം ലഭിച്ചു. നറുക്കെടുപ്പിൽ മഹാജൻ വിജയിയായി.
ആറ് എംഎൽഎമാരെ അയോഗ്യരാക്കിയതോടെ 68 അംഗ നിയമസഭയുടെ അംഗബലം 62 ആയി. കോൺഗ്രസിന്റെ അംഗസംഖ്യ 34 ആയി ചുരുങ്ങി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഒരു മണ്ഡലത്തിലെങ്കിലും ജയിച്ചില്ലെങ്കിൽ കോൺഗ്രസിനു ഭൂരിപക്ഷമുണ്ടാകില്ല.
ജമ്മു കാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് പിന്നീട്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ജമ്മു കാഷ്മീർ നിയസഭാ തെരഞ്ഞെടുപ്പ് നടക്കില്ല. ലോക്സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞാൽ എത്രയും പെട്ടെന്നു നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്നു മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ രാജീവ്കുമാർ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്തണമെന്ന് ജമ്മു കാഷ്മീലെ എല്ലാ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതു പ്രായോഗികമല്ലെന്ന് ഭരണകൂടം വ്യക്തമാക്കി. ഓരോ നിയമസഭാ മണ്ഡലത്തിലും 10-12 സ്ഥാനാർഥികളുണ്ടാകും.
അങ്ങനെയെങ്കിൽ ആയിരത്തിലേറെ സ്ഥാനാർഥികളുണ്ടാകാം. ഇവർക്കെല്ലാം സുരക്ഷയൊരുക്കുക എന്നത് ഈ സമയത്ത് പ്രായോഗികമല്ല. രാജീവ്കുമാർ പറഞ്ഞു. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻതന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
അജയ് പ്രതാപ് സിംഗ് ബിജെപി വിട്ടു
ഭോപ്പാൽ: മധ്യപ്രദേശിൽനിന്നുള്ള ബിജെപി രാജ്യസഭാംഗം അജയ് പ്രതാപ് സിംഗ് പാർട്ടിവിട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ തെരഞ്ഞെടുത്തതിലെ അതൃപ്തിയും വ്യാപക അഴിമതിയുമാണു പാർട്ടി വിടാൻ കാരണമെന്നു സിംഗ് പറഞ്ഞു.
ന്യൂഡൽഹി: ബോളിവുഡിലെ പ്രശസ്ത ഗായിക അനുരാധ പൗദ്വാൾ ബിജെപിയിൽ ചേർന്നു. രാജ്യത്തെ ശരിയായ ദിശയിലെത്തിച്ചയാളാണു നരേന്ദ്ര മോദിയെന്ന് അനുരാധ പറഞ്ഞു.
ബിജെപി ജനറൽ സെക്രട്ടറി അരുൺ സിംഗ്, പാർട്ടി മുഖ്യ വക്താവ് അനിൽ ബലുനി എന്നിവരുടെ സാന്നിധ്യത്തിലാണ് അനുരാധ ബിജെപി അംഗത്വമെടുത്തത്. 2017ൽ അനുരാധയ്ക്കു രാജ്യം പദ്മശ്രീ നല്കി ആദരിച്ചു.
അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ഭക്തിഗാനം ആലപിക്കാൻ അവസരം ലഭിച്ചത് വലിയ ഭാഗ്യമായി കരുതുന്നുവെന്ന് അനുരാധ പറഞ്ഞു. 35 വർഷമായി താൻ ഭക്തിഗാനങ്ങൾ മാത്രമാണ് ആലപിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.
വൈഎസ്ആർ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
അമരാവതി: ആന്ധ്രപ്രദേശിലെ 24 ലോക്സഭാ സ്ഥാനാർഥികളെയും 175 നിയമസഭാ സ്ഥാനാർഥികളെയും വൈഎസ്ആർ കോൺഗ്രസ് പ്രഖ്യാപിച്ചു. 50 ശതമാനം സീറ്റുകൾ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾക്കാണു നല്കിയിട്ടുള്ളത്. ലോക്സഭയിലേക്കുള്ള അഞ്ചു സ്ഥാനാർഥികൾ വനിതകളാണ്.
കഡപ്പ ജില്ലയിലെ ഇദുപുലുപായയിൽ മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖർ റെഡ്ഢിയുടെ സമാധിസ്ഥലത്തുവച്ചാണു സ്ഥാനാർഥിപ്രഖ്യാപനം നടത്തിയത്. ബാപട്ല എംപി നന്ദിഗാം സുരേഷ് ലോക്സഭാ സ്ഥാനാർഥികളുടെയും റവന്യു മന്ത്രി ഡി. പ്രസാദറാവു നിയമസഭാ സ്ഥാനാർഥികളുടെയും പേരുകൾ പ്രഖ്യാപിച്ചു.
175 നിയമസഭാ സ്ഥാനാർഥികളിൽ 29 പേർ പട്ടികജാതിക്കാരാണ്. പുലിവെന്ദുല മണ്ഡലത്തിലാണു മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി ജനവിധി തേടുക. കഡപ്പ ലോക്സഭാ മണ്ഡലത്തിൽ സിറ്റിംഗ് എംപി വൈ.എസ്. അവിനാശ് റെഡ്ഢി വീണ്ടും മത്സരിക്കും.
ജെകെഎൽഎഫ് നിരോധനം അഞ്ചുവർഷം കൂടി നീട്ടി
ന്യൂഡൽഹി: യാസിൻ മാലിക് നേതൃത്വം നൽകുന്ന ജമ്മുകാഷ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ (ജെകെഎൽഎഫ്) നിരോധനം കേന്ദ്രസർക്കാർ അഞ്ചുവർഷം നീട്ടി.
ജമ്മുകാഷ്മീരിൽ ഭീകരതയ്ക്കും വിഭാഗീയതയ്ക്കും ശ്രമിക്കുന്നുവെന്നു കണ്ടെത്തിയതിനാലാണു നിരോധനം നീട്ടിയതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും പരമാധികാരത്തിനും വെല്ലുവിളിയുയർത്തുന്ന ഏതുതരം ശക്തികളെയും കാത്തിരിക്കുന്നത് ഇത്തരം ശക്തമായ നടപടികളാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
ജമ്മു കാഷ്മീർ പീപ്പിൾസ് ലീഗീന്റെ (ജെകെപിഎൽ) മുക്താർ അഹമ്മദ് വാസ, ബഷിർ അഹമ്മദ് തോത, ഗുലാം മുഹമ്മദ് ഖാൻ, യാക്കുബ് ഷെയ്ക്ക് എന്നിവർ നേതൃത്വം നൽകുന്ന വിഭാഗങ്ങളുടെ നിരോധനവും നീട്ടിയിട്ടുണ്ട്.