ജ്ഞാൻവാപി മോസ്കിലെ കിണർ സീൽ ചെയ്യാൻ കോടതി നിർദേശം
ന്യൂഡൽഹി: കോടതി നിർദേശ പ്രകാരം നടത്തിയ വീഡിയോ സർവേയ്ക്കിടെ ശിവലിംഗം കണ്ടെന്ന അവകാശവാദത്തെത്തുടർന്ന് വാരാണസിയിലെ ജ്ഞാൻവാപി മോസ്കിലെ കിണർ സീൽ ചെയ്യാൻ ഉത്തർപ്രദേശ് കോടതിയുടെ നിർദേശം. മോസ്കിലെ കിണറ്റിൽ ശിവലിംഗം കണ്ടെത്തിയെന്നും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരുടെ അഭിഭാഷകൻ വിഷ്ണു ജെയിൻ കോടതിയെ സമീപിക്കുകയായിരുന്നു.
നിസ്കാരത്തിനു മുന്പ് ശരീരം ശുദ്ധിയാക്കാനായി വെള്ളം ഉപയോഗിച്ചിരുന്ന കിണറ്റിൽനിന്നാണു ശിവലിംഗം കണ്ടെത്തിയത്. കിണർ ഇന്നലെ വൃത്തിയാക്കിയപ്പോഴാണ് വിഗ്രഹം കണ്ടതെന്നാണ് അഭിഭാഷകന്റെ അവകാശവാദം. ഈ പ്രദേശം സീൽ ചെയ്യണമെന്ന അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. മസ്ജിദിന് സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്താനും കോടതി നിർദേശിച്ചു.
അതേസമയം, സർവേ നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്നു പരിഗണിക്കും. ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
മസ്ജിദിൽ കോടതി നിർദേശപ്രകാരം നടന്നുവന്ന സർവേ പൂർത്തിയായി. കോടതി നിയോഗിച്ച സമിതിയാണ് വീഡിയോ സർവേ നടത്തിയത്. കഴിഞ്ഞദിവസം സർവേയുടെ 65 ശതമാനം പൂർത്തിയായിരുന്നു. കടുത്ത പോലീസ് സുരക്ഷയിലാണ് വീഡിയോ സർവേ നടന്നത്. കേസ് വീണ്ടും പരിഗണിക്കാൻ ഒരുദിവസം കൂടി ബാക്കിനിൽക്കെയാണ് സർവേ നടപടികൾ പൂർത്തിയായത്. മൂന്നംഗ അഭിഭാഷക കമ്മീഷനാണ് സർവേ നടത്തിയത്. സർവേ റിപ്പോർട്ട് ഇന്നു കോടതിയിൽ സമർപ്പിക്കും.
ജ്ഞാൻവാപി മസ്ജിദ് സമുച്ചയത്തിന്റെ പടിഞ്ഞാറുഭാഗത്ത് തകർത്ത ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കാണാമെന്നും ഇതിന്റെ ചിത്രങ്ങൾ വലിയ തെളിവാണെന്നും വിഷ്ണു ജെയിൻ അവകാശപ്പെട്ടു. ജ്ഞാൻവാപി മസ്ജിദ് സമുച്ചയത്തിലെ നാലു മുറികൾ തുറന്നാണ് പരിശോധന നടത്തിയത്. മേയ് ആറിനാണ് സർവേ നടപടികൾ ആരംഭിച്ചത്. എന്നാൽ, സംഘർഷ സാഹചര്യം രൂപപ്പെട്ടതിനാൽ നിർത്തിവച്ചു. പള്ളിക്കുള്ളിൽ കാമറ ഉപയോഗിക്കാൻ സാധിക്കില്ലെന്ന് മസ്ജിദ് കമ്മിറ്റി നിലപാടെടുക്കുകയായിരുന്നു. എന്നാൽ, ഇതു കോടതി തള്ളി.
കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേർന്നു സ്ഥിതിചെയ്യുന്ന മസ്ജിദിനെതിരേയാണ് ഹിന്ദുത്വ സംഘടനകൾ പരാതിയുമായി രംഗത്തെത്തിയത്. ഇതേത്തുടർന്നു വാരാണസിയിലെ കോടതി, അഭിഭാഷക കമ്മീഷന്റെ മേൽനോട്ടത്തിൽ മസ്ജിദിൽ വീഡിയോ സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് നിർദേശിക്കുകയായിരുന്നു. 2021ൽ രാഖി സിംഗ്, ലക്ഷ്മി ദേവി, സീതാ സാഹു എന്നീ ഡൽഹി സ്വദേശിനികൾ പള്ളിക്കുള്ളിൽ ക്ഷേത്രാവശിഷ്ടങ്ങൾ ഉണ്ടെന്നും നിത്യപൂജയ്ക്ക് അവസരം നൽകണമെന്നും ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചതോടെയാണ് വിവാദമായത്.
കയറ്റുമതി നിരോധനത്തിനു പിന്നാലെ ഗോതന്പിന് റിക്കാർഡ് വിലവർധന
ന്യൂഡൽഹി: ഗോതന്പ് കയറ്റുമതി നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനു തൊട്ടുപിന്നാലെ ഗോതന്പിന് റിക്കാർഡ് വിലക്കയറ്റം. അന്താരാഷ്ട്ര മാർക്കറ്റിൽ ഒരു ടണ് ഗോതന്പിന്റെ വില 453 ഡോളറായി ഉയർന്നു.
രാസവള ദൗർലഭ്യം, മോശം വിളവെടുപ്പ്, റഷ്യ-യുക്രെയ്ൻ സംഘർഷം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ കാരണങ്ങൾ ഗോതന്പിന്റെ വിലക്കയറ്റം വർധിപ്പിച്ച സാഹചര്യത്തിൽ ഇന്ത്യ ഗോതന്പ് കയറ്റുമതി നിരോധിച്ചതും പെട്ടെന്നുള്ള വില വർധനയ്ക്കു കാരണമായി.
ആഗോളവിപണിയിൽ ഗോതന്പു കയറ്റുമതിയുടെ 12 ശതമാനവും വഹിച്ചിരുന്ന യുക്രെയ്നിൽനിന്നുള്ള കയറ്റുമതി നിലച്ചത് അന്താരാഷ്ട്ര വിപണിയിൽ ഗോതന്പിന്റെ വിലയിൽ വലിയ മാറ്റമുണ്ടാക്കിയിരുന്നു. ഗോതന്പ് കയറ്റുമതി നിരോധിച്ചുകൊണ്ടുള്ള ഇന്ത്യയുടെ നീക്കത്തെ ജി-7 രാജ്യങ്ങൾ വിമർശിച്ചിരുന്നു.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ ഭക്ഷ്യക്ഷാമം നേരിടുന്നതിന് ബഫർ സ്റ്റോക്കുകൾ കൈവശമുണ്ടെന്നുള്ള ഇന്ത്യയുടെ പ്രഖ്യാപനത്തിന് കടകവിരുദ്ധമാണു നടപടിയെന്നാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ വിമർശനം.
അരുണാചൽ അതിർത്തിയിൽ ചൈനയുടെ നിർമാണമെന്നു കരസേന
ഗോഹട്ടി: അരുണാചൽപ്രദേശിൽ അന്താരാഷ്ട്ര അതിർത്തിയോടുചേർന്ന് ചൈനീസ് പട്ടാളം (പീപ്പിൾസ് ലിബറേഷൻ ആർമി -പിഎൽഎ) വൻതോതിൽ നിർമാണപ്രവർത്തനങ്ങൾ നടത്തുകയാണെന്ന് കരസേനയുടെ കിഴക്കൻ കമാൻഡ് തലവൻ ലഫ്. ജനറൽ ആർ.പി. കലിത. ഇന്ത്യൻ ഭാഗത്തും അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനാൽ ഏതു സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.
ടിബറ്റൻ മേഖലയിൽ യഥാർഥ നിയന്ത്രണരേഖയോടുചേർന്നാണ് പിഎൽഎയുടെ നിർമാണപ്രവർത്തനം. റോഡ്, റെയിൽ, വ്യോമപാതകളുടെ നവീകരണത്തിലൂടെ സേനയെ എത്തിക്കുന്നതുൾപ്പെടെ വേഗത്തിലാക്കാൻ മറുഭാഗത്തിനു കഴിയും. പ്രദേശത്തെ ഗ്രാമങ്ങൾ നിർമാണത്തിലൂടെ ബഹുവിധമായ ഉപയോഗമാണ് ചൈന ലക്ഷ്യമിടുന്നതെന്നും ലഫ് ജനറൽ ആർ.പി. കലിത പറഞ്ഞു.
ബംഗളൂരുവിൽ ബൈക്ക് അപകടത്തിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു
ബംഗളൂരു: ജാലഹള്ളിയിയിലെ എച്ച് എം ടി റോഡിൽ ജലായി ഹൈറ്റ്സ് അപ്പാർട്മെന്റിനു സമീപം ബൈക്ക് തെന്നി വീണുണ്ടായ അപകടത്തിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു. അപകടസ്ഥലത്തു വച്ചുതന്നെ തത്ക്ഷണം മരിക്കുകയായിരുന്നു. കോട്ടയം അകലക്കുന്നം മറ്റക്കര വാകയിൽ മാത്തുക്കുട്ടിയുടെ മകൻ ഡോ. ജിബിൻ ജോസ് മാത്യു (28), എറണാകുളം സ്വദേശി കിരൺ വി. ഷാ (27 ) എന്നിവരാണ് മരിച്ചത്.
മാറത്തഹള്ളി ബാഗ്മനെ ടെക്പാർക്കിൽ അക്സെഞ്ചർ കമ്പനിയിൽ ജോലി ചെയ്യുകയാണ് കിരൺ വി. ഷാ. കെഎൽ ഇ ദന്തൽ കോളജിൽ നിന്നു പഠനം പൂർത്തിയാക്കി എച്ച് എസ് ആർ ലേഔട്ടിലുള്ള സ്മൈൽ ദന്തൽ ക്ലിനിക്കിൽ ദന്തഡോക്ടറായി സേവനം അനുഷ്ഠിക്കുകയാണ് ജിബിൻ ജോസ് മാത്യു. മാതാവ്: എരുമേലി നെടുന്തകിടിയിൽ മേരിയമ്മ. സഹോദരി: ജില്ലു റോസ് മാത്യു.മൃതദേഹം ഇന്നു വൈകുന്നേരം വീട്ടിൽ എത്തിക്കും. സംസ്കാരം നാളെ രാവിലെ 11നു മറ്റക്കര തിരുക്കുടുംബ പള്ളിയിൽ.
ത്രിപുരയിൽ 11 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു
അഗർത്തല: ത്രിപുരയിൽ 11 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ െചെയ്തു. ഇതിൽ ഒന്പതു പേർ ബിജെപിയിൽനിന്നും രണ്ടു പേർ സഖ്യകക്ഷിയായ ഐപിഎഫ്ടിയിൽനിന്നുമാണ്. ഗവർണർ എസ്.എൻ. ആര്യ സത്യവാചകം ചൊല്ലിക്കൊടുത്തു.
ജിഷ്ണു ദേവ് വർമ, രത്തൻലാൽ നാഥ്, പ്രണജിത് സിംഗ റോയി, മനോജ് കാന്തി ദേബ്, സന്താന ചക്മ, രാം പ്രസാദ് പോൾ, ഭഗബാൻ ദാസ്, സുശാന്ത ചൗധരി, രാമ പദ ജമാതിയ(എല്ലാവരും ബിജെപി), എൻ.സി. ദേബർമ, പ്രേംകുമാർ റിയാംഗ്(രണ്ടു പേരും ഐപിഎഫ്ടി) എന്നിവരാണു പുതിയ മന്ത്രിമാർ. മുഖ്യമന്ത്രി മണിക് സാഹ, കേന്ദ്രമന്ത്രിമാരായ ഭൂപേന്ദർ യാദവ്, പ്രതിമ ഭൗമിക്, മുൻ മുഖ്യമന്ത്രി ബിപ്ലബ്കുമാർ ദേബ് തുടങ്ങിയവർ സത്യപ്രതിജ്ഞയ്ക്കെത്തി.
കാതലായ ചോദ്യങ്ങൾക്ക് ഉത്തരമില്ല വഴിപാടുപോലെ ചിന്തൻ ശിബിരം
ന്യൂഡൽഹി: പാർട്ടിയെ അടിമുടി അഴിച്ചുപണിയാനുള്ള ആശയരൂപീകരണത്തിനായി മൂന്നുദിവസം ചേർന്ന കോണ്ഗ്രസ് ചിന്തൻ ശിബിരം സമാപിച്ചത് കാതലായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താതെ.
നിയമസഭ, പൊതു തെരഞ്ഞെടുപ്പുകളെ എങ്ങനെ നേരിടാം, 2022 മുതൽ 2027 വരെ പാർട്ടിയെ ആരു നയിക്കും, ഭൂരിപക്ഷ ബലത്തെയും ദേശീയവാദ ബലപ്രയോഗങ്ങളെയും എങ്ങനെ നേരിടും തുടങ്ങിയ സുപ്രധാന ചോദ്യങ്ങൾക്ക് രാജസ്ഥാനിലെ ഉദയ്പുരിൽ ചേർന്ന ചിന്തൻ ശിബിരത്തിലും തുടർന്നു ചേർന്ന പാർട്ടി പ്രവർത്തകസമിതി യോഗത്തിലും ഉത്തരമോ വിശദീകരണമോ ഉണ്ടായില്ല. രാഹുൽ നേതൃത്വം വീണ്ടും ഏറ്റെടുക്കണമെന്നും താത്പര്യമില്ലെങ്കിൽ പ്രിയങ്കയ്ക്കു കൈമാറണമെന്നുമുള്ള ആവശ്യങ്ങൾക്കും ഉദയ്പുരിൽ നിന്ന് കോണ്ഗ്രസ് ഒരുത്തരവും നൽകിയില്ല.
കോണ്ഗ്രസ് പാർലമെന്ററി ബോർഡ് വേണം എന്ന ആവശ്യം നിരാകരിച്ച് പകരം രാഷ്ട്രീയകാര്യ സമിതികൾ ആകാം എന്ന തീരുമാനത്തോടും പല നേതാക്കൾക്കും എതിർപ്പുണ്ട്. പാർട്ടി ഭരണഘടന അനുസരിച്ച് കോണ്ഗ്രസ് പാർലമെന്ററി ബോർഡിനു പല കാര്യങ്ങളിലും പരമാധികാരമുണ്ട്. അതിനാൽതന്നെ പാർട്ടി അധ്യക്ഷപദവിയിലിരിക്കുന്നവരുടെ അധികാരപരിധി വെട്ടിച്ചുരുക്കും എന്നു ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം പ്രവർത്തകസമിതിയോഗം നിരാകരിച്ചത്. മുൻകാലങ്ങളിൽ ഉണ്ടായിരുന്നതുപോലെ പാർലമെന്ററി ബോർഡ് രൂപീകരിച്ചാൽ അതിനു പ്രവർത്തകസമിതിയേക്കാൾ മേൽക്കൈയും ഉണ്ടാകും.
എന്നാൽ, പ്രവർത്തകസമിതിയിൽനിന്നുള്ള അംഗങ്ങളെത്തന്നെ ഉൾക്കൊള്ളിച്ച് രാഷ്ട്രീയകാര്യസമിതി രൂപീകരിക്കുമെന്നാണ് സോണിയ ഗാന്ധി വ്യക്തമാക്കിയത്. നിലവിൽ പ്രവർത്തക സമിതിയിൽ 57 അംഗങ്ങളാണുള്ളത്.
ജനസ്വാധീനം ഉണ്ടെന്നു വിലയിരുത്തപ്പെടുന്ന സച്ചിൻ പൈലറ്റ്, കമൽനാഥ്, ഡി.കെ. ശിവകുമാർ, ഭൂപേന്ദ്ര സിംഗ് ഹൂഡ, ഭൂപേഷ് ഭഗേൽ, അശോക് ഗെഹ്ലോട്ട്, പ്രൃഥ്വിരാജ് ചവാൻ തുടങ്ങി പല സുപ്രധാന നേതാക്കളും പ്രവർത്തകസമിതിയിൽ ഇല്ല. ഇവരാരും തന്നെ ഇല്ലാത്ത ഒരു രാഷ്ട്രീയകാര്യസമിതിക്ക് എന്തു പ്രാധാന്യമുണ്ടാകും എന്നാണ് ചിന്തൻ ശിബിരത്തിനു ശേഷം ഉയരുന്ന പ്രധാന ചോദ്യം.
1998ൽ നടന്ന പച്ച്മാരി ചിന്തൻ ശിബിരത്തിലേതുപോലെ ഉദയ്പുരിൽ കോണ്ഗ്രസ് സഖ്യങ്ങൾ ഉണ്ടാക്കുന്നതിനെപ്പറ്റി ഒരു ചർച്ചയും നടത്തിയില്ല.
എൻഡിഎ ഇതര പ്രാദേശിക കക്ഷികളെ രാഹുൽ ഗാന്ധി വിമർശിച്ചത് ഒഴികെ സഖ്യസാധ്യതകളെക്കുറിച്ചു ഗുരുതര വിലയിരുത്തലുകളൊന്നുംതന്നെ ഉണ്ടായില്ല. കോണ്ഗ്രസ് ഒരു സഖ്യനേതൃത്വത്തിൽ എത്തേണ്ട ചരിത്രനിയോഗത്തെക്കുറിച്ചു വിമർശിക്കുന്ന തൃണമൂൽ കോണ്ഗ്രസിന്റെയും ആം ആദ്മി പാർട്ടിയുടെയും പരാമർശങ്ങൾ പോലും സമ്മേളനത്തിൽ ചർച്ചയായില്ല.
2020 ഓഗസ്റ്റ് മുതൽ പാർട്ടിയിൽ സമൂലമാറ്റം അനിവാര്യമാണെന്ന് ആവശ്യപ്പെടുന്ന ജി-23 നേതാക്കളും ചിന്തൻ ശിബിരത്തിൽ മൗനം പാലിച്ചു. ഇവരിൽ പ്രമുഖനായ കപിൽ സിബൽ ഉദയ്പുരിൽ എത്തിയിരുന്നില്ല.
എന്നാൽ, ഗുലാം നബി ആസാദ്, ആനന്ദ് ശർമ, മുകുൾ വാസ്നിക്, ഭൂപേന്ദ്ര സിംഗ് ഹൂഡ, പ്രൃഥ്വിരാജ് ചവാൻ, ശശി തരൂർ, വിവേക് തൻക, മനീഷ് തിവാരി എന്നിവർ തങ്ങൾ ഉന്നയിച്ച വിമതശബ്ദം വിഴുങ്ങിയതാണു കണ്ടത്. രാജ്യസഭാ സീറ്റ് മുന്നിൽക്ക ണ്ടാണ് ഇവരിൽ ചിലരുടെ ഇപ്പോഴത്തെ മൗനം എന്നാണ് ഒരു വിഭാഗത്തിന്റെ കുറ്റപ്പെടുത്തൽ.
ബിജെപി ഭിന്നിപ്പിക്കുന്പോൾ കോണ്ഗ്രസ് ഒന്നിപ്പിക്കുന്നു: രാഹുൽ
ന്യൂഡൽഹി: ബിജെപി ജനങ്ങളെ ഭിന്നിപ്പിക്കുന്പോൾ കോണ്ഗ്രസ് ഒന്നിപ്പിക്കുകയാണെന്ന് രാഹുൽ ഗാന്ധി. വിഭജനത്തിന്റെ രാഷ്ട്രീയത്തോടൊപ്പം ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനികർക്കും ദരിദ്രർക്കും ഉള്ള രണ്ടുതരം ഇന്ത്യയെ സൃഷ്ടിക്കുകയാണെന്നും കോണ്ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
യുപിഎ സർക്കാർ ശക്തമാക്കിയ സന്പദ്വ്യവസ്ഥ എൻഡിഎ തകർത്തുവെന്നു തെക്കൻ രാജസ്ഥാനിലെ ഗോത്രവർഗ ആധിപത്യ മേഖലയായ ബൻസ്വാരയിലെ റാലിയിൽ പ്രസംഗിക്കവേ രാഹുൽ പറഞ്ഞു.
"അവർ വിഭജിക്കാൻ പ്രവർത്തിക്കുന്പോൾ ഞങ്ങൾ യോജിപ്പിക്കാൻ പ്രവർത്തിക്കുന്നു. ഞങ്ങൾ ദുർബലരെ സഹായിക്കുന്നു, അവർ തെരഞ്ഞെടുത്ത ചില വൻ വ്യവസായികളെ സഹായിക്കുന്നു.’
എല്ലാവരുടെയും സംസ്കാരത്തെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്തുകൊണ്ടു മുന്നോട്ടുപോകണമെന്ന് കോണ്ഗ്രസ് പറയുന്നു. ഭിന്നിപ്പിക്കാനും തകർക്കാനും അടിച്ചമർത്താനുമാണ് ബിജെപി പ്രവർത്തിക്കുന്നത്. ഗോത്രവർഗക്കാരുടെ ചരിത്രവും സംസ്കാരവും ഇല്ലാതാക്കാനാണു ബിജെപി പ്രവർത്തിക്കുന്നത്. രണ്ട് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണു രാജ്യത്തു നടക്കുന്നത്- കോണ്ഗ്രസ് നേതാവ് പറഞ്ഞു.
തെരഞ്ഞെടുത്ത രണ്ടു മൂന്നു വ്യവസായികൾക്കും സന്പന്നർക്കും വേണ്ടിയാണ് മോദി സർക്കാരിന്റെ പ്രവർത്തനം. സന്പന്നരുടെയും പാവങ്ങളുടെയും രണ്ടു വ്യത്യസ്ത ഇന്ത്യയാണു സൃഷ്ടിക്കുന്നത്. ദളിതർ, കർഷകർ, ദരിദ്രർ, അധഃസ്ഥിതർ എന്നിവർക്കുവേണ്ടി പ്രവർത്തിക്കാൻ കോണ്ഗ്രസ് ആഗ്രഹിക്കുന്നു. നോട്ട് അസാധുവാക്കലും തെറ്റായ ജിഎസ്ടി നടപ്പാക്കലും തിരിച്ചടിച്ചു. പണപ്പെരുപ്പം വർധിച്ചുവരികയാണ്. രൂപയുടെ മൂല്യം കൂപ്പുകുത്തി.
ഇന്ത്യയിൽ തൊഴിൽ കിട്ടില്ലെന്നു യുവാക്കൾക്കെല്ലാം അറിയാം.സ്ഥിതിഗതികൾ ആശങ്കാജനകമാണെന്നും സമാധാനവും ഐക്യവും ഉണ്ടാകുന്പോൾ മാത്രമേ ഇന്ത്യ പുരോഗമിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് റാലിയിൽ പറഞ്ഞു. നമ്മൾ ഹിന്ദുക്കളാണെന്നതിൽ അഭിമാനിക്കുന്നു. എന്നാൽ മറ്റു മതങ്ങളെയും ബഹുമാനിക്കുക എന്നതു നമ്മുടെ കടമയാണ്. കോണ്ഗ്രസിന്റെ നയങ്ങളും പരിപാടികളും രാജ്യതാത്പര്യത്തിനുവേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ബുൾഡോസർ രാഷ്ട്രീയത്തെ വിമർശിച്ച് കേജരിവാൾ
ന്യൂഡൽഹി: ബിജെപിയുടെ ബുൾഡോസർ രാഷ്ട്രീയത്തെ വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ.
അനധികൃത കോളനികളിൽ താമസിക്കുന്നവർക്കു വീടുകൾ വച്ചു നൽകുമെന്നാണു തെരഞ്ഞെടുപ്പിനു മുൻപ് ബിജെപി നൽകിയ വാഗ്ദാനം. തെരഞ്ഞെടുപ്പിനു ശേഷം ഇവർ ബുൾഡോസറുകളുമായി എത്തിയിരിക്കുകയാണ്.
കഴിഞ്ഞ 15 വർഷമായി ഡൽഹി മുനിസിപ്പൽ കോർപറേഷൻ ബിജെപിയുടെ ഭരണത്തിനു കീഴിലാണ്. നിയമവിരുദ്ധമായി പണം വാങ്ങി ബിജെപി നേതാക്കൾ അനധികൃത നിർമാണങ്ങൾക്കു കൂട്ടുനിന്നതായും ആരോപണമുണ്ടെന്ന് കേജരിവാൾ പറഞ്ഞു. കോർപറേഷന്റെ അധികാരകാലാവധി അവസാനിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള തീരുമാനങ്ങൾ എടുക്കുന്നതിനു നിയമപരമായ സാധുതയില്ല. അനധികൃത താമസക്കാരെയും കെട്ടിടങ്ങളെയും ബുൾഡോസർ ഉപയോഗിച്ച് ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ഡൽഹിയിൽ ഭൂരിഭാഗം ജനങ്ങളെയും ഒഴിപ്പിക്കേണ്ടതായി വരും.
കണക്കുകളനുസരിച്ച് ഡൽഹിയിലെ 63 ലക്ഷത്തിലധികം ജനങ്ങൾ അനധികൃത താമസക്കാരാണ്. ബിജെപിയുടെ ഒഴിപ്പിക്കൽ പദ്ധതികൾക്കെതിരേ ശബ്ദമുയർത്തിയാൽ ജയിൽശിക്ഷയാണ് ലഭിക്കുന്നതെങ്കിൽ ആം ആദ്മി പാർട്ടി എംഎൽഎമാർ സന്തോഷത്തോടെ അതു സ്വീകരിക്കണമെന്നും കേജരിവാൾ പറഞ്ഞു.
കോർബി വാക്സിന്റെ വില കുറച്ചു
ന്യൂഡൽഹി: ഇന്ത്യൻ നിർമിത കോർബി വാക്സിന്റെ വില 250 രൂപയായി കുറച്ച് വാക്സിൻ നിർമാതാക്കൾ. മരുന്ന് നിർമാണ കന്പനിയായ ബയോളജിക്കൽ ഇ നിർമിച്ച കോർബി വാക്സിന് 840 രൂപയായിരുന്നു സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഈടാക്കിയിരുന്നത്.
വാക്സിന്റെ വിലയും സർവീസ് ചാർജുകളും ഉൾപ്പെടെ ഒരു ഡോസിന് 990 രൂപ വരെ ചെലവു വന്നിരുന്നു. എന്നാൽ ഇനി മുതൽ ഒരു ഡോസ് കോർബിവാക്സിന് സർവീസ് ചാർജുകൾ ഉൾപ്പെടെ 400 രൂപയെ ചെലവാകുകയുള്ളു.
സർക്കാരിന്റെ കാർഷികനയങ്ങളെ വിമർശിച്ച് പി. സായിനാഥ്
ന്യൂഡൽഹി: ഗോതന്പുസംഭരണത്തിൽ കേന്ദ്രസർക്കാരിന്റെ ഗുരുതരവീഴ്ചയാണു കയറ്റുമതി നിരോധനത്തിലേക്കു നയിച്ചതെന്നു പത്രപ്രവർത്തകനും എഴുത്തുകാരനുമായ പി. സായിനാഥ്. ഡൽഹി ഹർകിഷൻ സിംഗ് സുർജിത് ഭവനിൽ നടന്ന കർഷകത്തൊഴിലാളികളുടെ ദേശീയ കണ്വൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കർഷകരിൽനിന്നു ന്യായമായ നിരക്കിൽ ഗോതന്പു സംഭരിച്ച് സബ്സിഡി ഏർപ്പെടുത്തി ജനങ്ങൾക്കു നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടു. കർഷകർക്കു ന്യായമായ വില നൽകി കാർഷികവിളകൾ സംഭരിക്കുന്നതിൽ സർക്കാർ പതിവായി വീഴ്ച വരുത്തി. കാർഷികമേഖല കൂടുതൽ സ്വകാര്യവത്കരിക്കുക മാത്രമാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്ന് കൂടുതൽ വ്യക്തമാണെന്നും സായിനാഥ് കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 25 ശതമാനവും കേന്ദ്രസർക്കാരിന്റെ ചങ്ങാതിമാരായ മുതലാളിമാരുടെ നിയന്ത്രണത്തിലാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഭാഗമായിട്ടില്ലാത്തവർ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കാനുള്ള തത്രപ്പാടിലാണെന്നും സായിനാഥ് ചൂണ്ടിക്കാട്ടി.
സ്വന്തമായി കൃഷിഭൂമിയുള്ള കർഷകരുടെ എണ്ണത്തിൽ 2001 മുതൽ 2011 വരെ ഒൻപത് ദശലക്ഷത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ ദിവസക്കൂലിയിൽ ജോലി ചെയ്യുന്ന കർഷകരുടെ എണ്ണം 30 ദശലക്ഷമായി വർധിച്ചു. ദിവസവേതനത്തിൽ തൊഴിൽ ചെയ്യുന്നവരുടെ എണ്ണത്തിലെ വർധന കൃഷിയിൽ നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ കുറവിനെയാണ് സൂചിപ്പിക്കുന്നത്.
കാർഷിക മേഖലയിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും കർഷകർക്ക് മെച്ചപെട്ട ജീവിതസാഹചര്യങ്ങളും ഉപജീവനവും ഉറപ്പു വരുത്തുന്നതിനായി ദേശീയ കണ്വൻഷനിൽ പങ്കെടുത്ത കർഷക സംഘടനകൾ നിർദേശങ്ങൾ സമർപ്പിച്ചു.
ബുദ്ധപൂർണിമയിൽ നരേന്ദ്ര മോദി ലുംബിനി ക്ഷേത്രദർശനം നടത്തി
ലുംബിനി: ബുദ്ധജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിലെ മായാദേവി ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ദർശനം നടത്തി. നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെ മോദിയെ അനുഗമിച്ചു. ക്ഷേത്രത്തിനു സമീപമുള്ള അശോകസ്തംഭത്തിൽ ഇരുവരും ദീപംപ്രകാശിപ്പിച്ചു.
249 ബിസിയിൽ അശോകചക്രവർത്തി നിർമിച്ച സ്തംഭത്തിലാണ് ശ്രീബുദ്ധന്റെ ജന്മസ്ഥലം ലുംബിനിയാണ് എന്ന ചരിത്രവസ്തുതയുള്ളത്. ലുംബിനി ട്രസ്റ്റ് സംഘടിപ്പിച്ച ചടങ്ങിലും മോദി പങ്കെടുത്തു.
മണ്ണിടിച്ചിൽ; അരുണാചലിൽ നാലു പേർ മരിച്ചു
ഇറ്റാനഗർ: അരുണാചൽപ്രദേശിലെ ഇറ്റാനഗറിൽ കനത്തമഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നാലു പേർ മരിച്ചു. വീടിനുമുകളിലേക്കു മണ്ണിടിഞ്ഞുവീണുണ്ടായ ദുരന്തത്തിൽ രണ്ടുപേരും മോട്ടോർസൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന രണ്ടു പേരുമാണു മരിച്ചത്.
ഞായറാഴ്ച രാത്രി ലോവർ സിയാംഗ് ജില്ലയിലെ ലികാബല്ലിയിലും ആലുവിലുമാണു മണ്ണിടിച്ചിലുണ്ടായത്. ഒരാളെ കാണാതായി. മൂന്നുപേർക്ക് പരിക്കേറ്റു. ഗംഗ ജൂലി ബസ്തി റോഡിൽ ചെളിയിൽ പുതഞ്ഞ മോട്ടോർസൈക്കിളിൽനിന്നു യാത്രക്കാരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയുണ്ടായ മണ്ണിടിച്ചിലിലാണു രണ്ടുപേർ മരിച്ചത്.
പത്താംക്ളാസ് പാഠ്യപുസ്തകത്തിൽ ആർഎസ്എസ് നേതാവിന്റെ പ്രസംഗം: ന്യായീകരിച്ച് കർണാടകമന്ത്രി
ബംഗളൂരു: പത്താം ക്ളാസ് വിദ്യാർഥികളുടെ പരിഷ്കരിച്ച പാഠ്യപുസ്തകത്തിൽ ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ പ്രസംഗം ഉൾക്കൊള്ളിച്ചതിനെ ന്യായീകരിച്ച് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്. ഇതിനെതിരേ ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ, ഓൾ ഇന്ത്യ സേവ് എഡ്യൂക്കേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടന്നുവരികയാണ്.
യുവാക്കളെ പ്രചോദിപ്പിക്കുന്ന പ്രസംഗമാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതെന്നും ഹെഡ്ഗേവാറിനെക്കുറിച്ചോ ആർഎസ്എസിനെക്കുറിച്ചോ പരാമർശമില്ലെന്നും നാഗേഷ് പറഞ്ഞു.
വിമതരെ വെട്ടി; കോണ്ഗ്രസ് ചിന്തൻ ശിബിർ സമാപിച്ചു
ന്യൂഡൽഹി: കോണ്ഗ്രസിനുള്ളിൽ അടിമുടി മാറ്റത്തിനും അഴിച്ചുപണികൾക്കുമായി മൂന്നുദിവസം ചൂടേറിയ ചർച്ചകൾ നടന്ന ചിന്തൻ ശിബിരത്തിനൊടുവിൽ വിമതനേതാക്കളുടെ സുപ്രധാന ആവശ്യം വെട്ടിയൊതുക്കി. കോണ്ഗ്രസ് തെരഞ്ഞെടുപ്പു കമ്മിറ്റിക്കു പകരം മുൻകാലങ്ങളിലേതുപോലെ പാർലമെന്ററി ബോർഡ് വേണമെന്നായിരുന്നു ജി -23 നേതാക്കൾ അടക്കമുള്ളവരുടെ ആവശ്യം. എന്നാൽ, ഇന്നലെ ചേർന്ന കോണ്ഗ്രസ് പ്രവർത്തക സമിതി യോഗം ഈ നിർദേശം തള്ളി.
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും രാഷ്ട്രീയകാര്യസമിതികൾ രൂപീകരിക്കാൻ തീരുമാനിച്ചു. പാർട്ടി അധ്യക്ഷ സ്ഥാനത്തിരിക്കുന്നവരുടെ അധികാരപരിധി ചുരുങ്ങും എന്ന വിലയിരുത്തലിലാണ് പാർലമെന്ററി ബോർഡ് എന്ന നിർദേശം തള്ളിയത്. പാർട്ടി അധ്യക്ഷപദവിയിലിരിക്കുന്നവരെ സഹായിക്കുന്നതിനായി പ്രവർത്തകസമിതിക്കുള്ളിൽതന്നെ ഒരു ചെറിയ സമിതിയും രൂപീകരിക്കും. നേതാക്കളുടെ പരിശീലനത്തിനായി ദേശീയതലത്തിൽ പരിശീലന കേന്ദ്രം സ്ഥാപിക്കും. തെരഞ്ഞെടുപ്പു ചുമതലകൾക്കു മാത്രമായി പ്രത്യേക സംവിധാനമുണ്ടാകും. പാർട്ടിയുടെ ആശയവിനിമയ സംവിധാനവും അടിമുടി അഴിച്ചുപണിയും. പ്രവർത്തകർക്കു പരിശീലനം നൽകാനുള്ള പ്രാഥമിക കേന്ദ്രമായി കെപിസിസിയുടെ ചുമതലയിലുള്ള തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിനെ മാറ്റും.
കോണ്ഗ്രസ് പ്രവർത്തക സമിതിയിൽ ഉൾപ്പെടെ എല്ലാതലത്തിലും 50 വയസിൽ താഴെയുള്ളവർക്ക് 50 ശതമാനം പ്രാതിനിധ്യം നൽകും. മറ്റെല്ലാ പാർട്ടി തലങ്ങളിലും പദവികളിൽ ഇരിക്കുന്നവർക്ക് അഞ്ചുവർഷത്തെ കാലാവധി എന്ന സമയപരിധിയും നിശ്ചയിച്ചു. ഒരാൾക്ക് ഒരു പദവി, ഒരു കുടുംബത്തിന് ഒരു ടിക്കറ്റ് എന്നീ നിർദേശങ്ങൾക്ക് അംഗീകാരം നൽകി. പക്ഷേ, ഗാന്ധികുടുംബത്തിൽനിന്നുള്ളവർക്ക് ഈ നിബന്ധനകളിൽ ഇളവുണ്ടായിരിക്കും. ഒരേ കുടുംബത്തിൽനിന്നു മറ്റൊരാൾക്കുകൂടി മത്സരിക്കണം എന്നുണ്ടെങ്കിൽ അവർ നിർബന്ധമായും കഴിഞ്ഞ അഞ്ചു വർഷമായി പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്നവർ ആയിരിക്കണം. ഈ നിബന്ധനയാണ് സോണിയ, രാഹുൽ, പ്രിയങ്ക എന്നിവർക്ക് ഇളവായി മാറുന്നത്.
പാർട്ടിയുടെ ആഭ്യന്തര നവീകരണത്തിനായി കരുത്തുറ്റ കർമസമിതി ആവശ്യമാണെന്ന് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി വ്യക്തമാക്കി. ചിന്തൻ ശിബിരത്തിൽ വിവിധ തലങ്ങളിൽ ഇക്കാര്യം ചർച്ച ചെയ്തതാണ്. അത്തരത്തിൽ ഒരു കർമസമിതിക്ക് രൂപം നൽകുമെന്നും സോണിയ വ്യക്തമാക്കി. സംഘടന ശക്തമാക്കുന്നതിലും സഖ്യ രൂപീകരണങ്ങളിലും സുപ്രധാനപങ്ക് വഹിക്കുന്ന ഈ കർമസമിതി പ്രധാനമായും 2024 പൊതു തെരഞ്ഞെടുപ്പു ലക്ഷ്യം വച്ചായിരിക്കും പ്രവർത്തിക്കുക എന്നും സോണിയ പറഞ്ഞു.
മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടു മുതൽ എല്ലാ ജില്ലകളിലും 75 കിലോമീറ്റർ വ്യാപിക്കുന്ന തരത്തിൽ കോണ്ഗ്രസ് ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കും. ഗാന്ധി ജയന്തി ദിനത്തിൽ കാഷ്മീർ മുതൽ കന്യാകുമാരി വരെ ഭാരത് ജോഡോ യാത്ര നടത്തുമെന്നാണ് പാർട്ടി അധ്യക്ഷ സോണിയ പ്രഖ്യാപിച്ചത്. നേരത്തേ ആരംഭിച്ച ജൻ ജാഗ്രത അഭിയാന്റെ രണ്ടാം ഘട്ടവും ജൂണിൽ ആരംഭിക്കും. തൊഴിലില്ലായ്മ, വിലക്കയറ്റം മുതലായ വിഷയങ്ങൾ ഈ യാത്രയിൽ ഉയർത്തിക്കാട്ടുമെന്നും സോണിയ പറഞ്ഞു.
രാജസ്ഥാനിലെ ഉദയ്പുരിൽ നടന്ന ചിന്തൻ ശിബിരത്തിൽ സോണിയ, രാഹുൽ, പ്രിയങ്ക എന്നിവരടക്കം 400 നേതാക്കളാണ് പങ്കെടുത്തത്. പാർട്ടിയുടെ ആഭ്യന്തര നവീകരണത്തിനായി നവ സങ്കൽപ് പ്രഖ്യാപനത്തിന് കോണ്ഗ്രസ് പ്രവർത്തക സമിതി അംഗീകാരം നൽകി. യോഗത്തെ അഭിസംബോധന ചെയ്ത സോണിയ പ്രതിബന്ധങ്ങളെയെല്ലാം നമ്മൾ തരണം ചെയ്യുക തന്നെ ചെയ്യും എന്നു മൂന്നുതവണ ആവർത്തിച്ച് ആഹ്വാനം നൽകി. ഒത്തൊരുമിച്ചും കരുത്താർജിച്ചും നമ്മൾ വീണ്ടെടുക്കുക തന്നെ ചെയ്യുമെന്നും സോണിയ പറഞ്ഞു.
ജനങ്ങളുമായുള്ള ബന്ധം വീണ്ടെടുക്കണം: രാഹുൽ ഗാന്ധി
ന്യൂഡൽഹി: ജനങ്ങളുമായി അറ്റുപോയ കോണ്ഗ്രസിന്റെ ബന്ധം കഠിനാധ്വാനത്തിലൂടെ വീണ്ടെടുക്കണമെന്നു രാഹുൽ ഗാന്ധി. പാർട്ടിക്കുണ്ടായിരുന്ന ജനകീയബന്ധത്തിൽ വിള്ളൽ വീണു എന്ന കാര്യം ഇന്നലെ സമാപിച്ച കോണ്ഗ്രസ് ചിന്തൻ ശിബിരത്തെ അഭിസംബോധന ചെയ്തു രാഹുൽ തുറന്നു വ്യക്തമാക്കി.
ജനങ്ങളുമായുണ്ടായിരുന്ന ബന്ധം പാർട്ടിക്കു പണ്ടേ നഷ്ടമായെങ്കിലും രാജ്യത്തെ നയിക്കാൻ കോണ്ഗ്രസിന് മാത്രമേ സാധിക്കൂ എന്നു ജനങ്ങൾക്ക് ഇന്നും വിശ്വാസമുണ്ട്. ജനകീയ വിശ്വാസം വീണ്ടെടുക്കാൻ കുറുക്കു വഴികളൊന്നും തന്നെയില്ല. മാസങ്ങൾ തന്നെ കർഷകർക്കും തൊഴിലാളികൾക്കും ഒപ്പം ചെലവിടണമെന്നും രാഹുൽ ആഹ്വാനം ചെയ്തു.
ബിജെപിക്കെതിരായ പോരാട്ടത്തിൽ എക്കാലവും പാർട്ടി പ്രവർത്തകർക്കൊപ്പം ഉറച്ചു നിൽക്കും. ഒരിക്കൽ പോലും അഴിമതിയുടെ ഭാഗമാകുകയോ ആ തരത്തിൽ പണം സന്പാദിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ പോരാടാനിറങ്ങാൻ ഒരു ഭയവുമില്ലെന്നും രാഹുൽ വ്യക്തമാക്കി.
അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതിന്റെ പ്രത്യാഘാതം എന്തെന്നു രാജ്യം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ആഭ്യന്തര അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നതു കൊണ്ടാണ് കോണ്ഗ്രസ് എല്ലാക്കാലത്തും പാർട്ടിക്കകത്തും പുറത്തും വിമർശനങ്ങൾക്കു വിധേയമായിട്ടുള്ളത്. എന്നാൽ, ബിജെപിയിലും ആർഎസ്എസിലും ഇതു നടപ്പാകില്ല.
കരുത്തുറ്റ പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ കോണ്ഗ്രസിനെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. രാജ്യത്തിന്റെ ഭാവി രക്ഷിക്കാൻ ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണിത്. പ്രാദേശിക കക്ഷികൾക്ക് ആ പോരാട്ടത്തിൽ പിടിച്ചു നിൽക്കാനാകില്ല.
രാജ്യത്തെ ജുഡീഷറിയെ തെറ്റിദ്ധരിപ്പിക്കുന്നു. തെരഞ്ഞെടുപ്പു കമ്മീഷനെ വരിഞ്ഞു മുറുക്കിയിരിക്കുന്നു. ഭീഷണിയും ഇടപെടലുകളും കൊണ്ട് മാധ്യമങ്ങളെ നിശബ്ദമാക്കുന്നു. പെഗാസസ് പോലെയുള്ള ചാര ഉപകരണങ്ങൾ കൊണ്ടു രാഷ്ട്രീയ വിമർശനങ്ങളെ പോലും ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.
കാർഷിക നിയമങ്ങൾ മൂലം പഞ്ചാബിലെ കർഷകർക്കുണ്ടായ നഷ്ടം രാജ്യം കണ്ടതാണ്. യുവാക്കൾക്കു ജോലികൾ വാഗ്ദാനം ചെയ്തിട്ടും തൊഴിലില്ലായ്മ പെരുകുന്നു. രാജ്യത്തിന് ഒരു ഗുണവും ഇല്ലാത്ത തരത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ചിരിക്കുകയാണെന്ന് അവരെ പറഞ്ഞു മനസിലാക്കേണ്ടത് അനിവാര്യമാണ്. കോണ്ഗ്രസിനു മാത്രമേ ഇതിനു സാധിക്കൂ. കോണ്ഗ്രസ് ഒരാളുടെ മുന്നിൽ പോലും വാതിൽ കൊട്ടിയടച്ചു എന്ന് ഈ രാജ്യത്ത് ഒരാൾക്കു പോലും പറയാനാകില്ലെന്നും രാഹുൽ പറഞ്ഞു.
ത്രിപുരയിൽ ഡോ. മണിക് സാഹ ചുമതലയേറ്റു
ന്യൂഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷൻ ഡോ. മണിക് സാഹ ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിപ്ലവ് കുമാർ ദേവിനു പകരമാണ് മണിക് സാഹ മുഖ്യമന്ത്രിയായത്. ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിനു പത്തുമാസം മാത്രം അവശേഷിക്കെയാണ് ബിപ്ലവിനെ താഴെയിറക്കി ബിജെപി പുതിയ തന്ത്രം പയറ്റിയത്.
ബിജെപി സംസ്ഥാന അധ്യക്ഷനായ മണിക് രാജ്യസഭാംഗവുമാണ്. ബിജെപി നിയമസഭാകക്ഷി യോഗം ചേർന്നാണ് മണിക്കിനെ തെരഞ്ഞെടുത്തത്. തുടർന്ന് ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു. എംഎൽഎമാർ പിന്തുണയ്ക്കുന്ന കത്തുമായാണ് മണിക് സാഹ ഗവർണറെ കണ്ടത്.
കോണ്ഗ്രസ് നേതാവായിരുന്ന സാഹ 2016ലാണ് ബിജെപിയിൽ ചേർന്നത്. ഈ വർഷം ആദ്യമാണ് ത്രിപുരയിൽ നിന്നുള്ള രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. 2018ലാണ് 25 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് ബിപ്ലവിന്റെ നേതൃത്വത്തിൽ ബിജെപി സർക്കാർ ത്രിപുരയിൽ അധികാരത്തിലെത്തിയത്.
നേരത്തേ പാർട്ടിയിലെ ചില എംഎൽഎമാർ തന്നെ ബിപ്ലവിനെതിരേ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ നവംബറിൽ സുദീപ് റോയ് ബർമൻ, ആശിഷ് സാഹ എന്നീ എംഎൽഎമാർ മുഖ്യമന്ത്രിക്കെതിരേ വിമർശനമുയർത്തി. തദ്ദേശ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ സംസ്ഥാനത്തെ രാഷ്ട്രീയ സംഘർഷങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു എംഎൽഎമാരുടെ വിമർശനം.
ബംഗാളി ടെലിവിഷൻ താരത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോൽക്കത്ത: പ്രമുഖ ബംഗാളി ടെലിവിഷൻ താരം പല്ലബി ദേ(21) യെ ദക്ഷിണ കോൽക്കത്തയിലെ അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ദക്ഷിണ കോൽക്കത്തയിലെ ഗർഫയിൽ അപ്പാർട്ട്മെന്റിൽ സുഹൃത്തുമൊത്തു വാടകയ്ക്കു താമസിച്ചുവരികയായിരുന്നു പല്ലബി.
സുഹൃത്തിന്റെ നിലവിളി കേട്ട് ഓടിച്ചെന്നപ്പോൾ പല്ലബിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് അപ്പാർട്ട്മെന്റിന്റെ ചുമതലവഹിക്കുന്ന ആൾ മൊഴി നല്കി. അപ്പാർട്ട്മെന്റിലെ ജീവനക്കാരും താനും ചേർന്നാണ് പോലീസിൽ വിവരം അറിയിച്ചശേഷം മൃതദേഹം ആശുപത്രിയിലെത്തിച്ചതെന്നും ഇയാൾ പറഞ്ഞു. കുഞ്ജ ഛയ്യാ, രേഷം ഝാപി, മൻ മനേ നാ തുടങ്ങി പ്രമുഖ ബംഗാളി ടെലിവിഷൻ സീരിയലുകളിൽ പല്ലബി ദേ നായികയായിട്ടുണ്ട്.
പീഡനക്കേസിൽ രാജസ്ഥാൻ മന്ത്രിയുടെ മകന് നോട്ടീസ്
ന്യൂഡൽഹി: യുവതിയെ പീഡിപ്പിച്ച കേസിൽ രാജസ്ഥാൻ മന്ത്രിയുടെ മകന് ഡൽഹി പോലീസിന്റെ നോട്ടീസ്. മേയ് 18നുള്ളിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് ഡൽഹി പോലീസ് മന്ത്രിയുടെ വസതിയുടെ മുന്നിൽ നോട്ടീസ് പതിച്ചു. കേസിലെ പ്രതി രോഹിത് ജോഷിയെ അറസ്റ്റ് ചെയ്യാൻ വീട്ടിലെത്തിയപ്പോൾ മകനെ കാണാനായില്ലെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാവിലെയാണ് പതിനഞ്ചംഗ സംഘം മന്ത്രി മഹേഷ് ജോഷിയുടെ മകനെ തേടി രാജസ്ഥാനിൽ എത്തിയത്.
മന്ത്രിയുടെ നഗരത്തിലെ രണ്ടുവീടുകളും പോലീസ് പരിശോധിച്ചു. രോഹിത് ജോഷിക്കായി തിരച്ചിൽ തുടരുകയാണെന്നാണ് പോലീസ് പറയുന്നത്. 2021 ജനുവരി എട്ടിനും 2022 ഏപ്രിൽ 17നും ഇടയിൽ നിരവധിതവണ രോഹിത് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. വിവാഹവാഗ്ദാനം ചെയ്തായിരുന്നു പീഡനം. കഴിഞ്ഞവർഷം ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തന്നെ തട്ടിക്കൊണ്ടുപോകുകയും ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്തതായും യുവതിയുടെ പരാതിയിൽ പറയുന്നു.
ആദ്യ കണ്ടുമുട്ടലിൽ ശീതളപാനീയത്തിൽ മയക്കുമരുന്നു നൽകി തന്നെ മയക്കിക്കിടത്തി. പിറ്റേദിവസം രാവിലെ എഴുന്നേൽക്കുന്പോൾ താൻ നഗ്നയായ നിലയിലായിരുന്നു. തന്റെ നഗ്നചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും കാണിച്ച് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു. കഴിഞ്ഞവർഷം ഓഗസ്റ്റിൽ പരിശോധനയിൽ താൻ ഗർഭിണിയാണെന്നു തിരിച്ചറിഞ്ഞു. ഗർഭം അലസിപ്പിക്കുന്നതിനു നിർബന്ധിച്ച് ഗുളിക കഴിപ്പിച്ചതായും 23കാരിയുടെ പരാതിയിൽ പറയുന്നതായി ഡൽഹി പോലീസ് അറിയിച്ചു.
പവാറിനെ അപകീർത്തിപ്പെടുത്തിയ നടി കേതകി ചിതാലയെ റിമാൻഡ് ചെയ്തു
താനെ: എൻസിപി നേതാവ് ശരദ് പവാറിനെതിരേ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റ് ഷെയർ ചെയ്തതിന് അറസ്റ്റിലായ മറാത്തി സിനിമ-ടെലിവിഷൻ താരം കേതകി ചിതാലെ(29)യെ താനെ കോടതി 18വരെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
റിമാൻഡ് കാലാവധി കഴിഞ്ഞശേഷം കേതകിയെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നു പൂന സൈബർ പോലീസ് പറഞ്ഞു.നിങ്ങളെ കാത്തിരിക്കുന്നതു നരകമാണ്. നിങ്ങൾ ബ്രാഹ്മണന്റെ ശത്രുവാണ് എന്നിങ്ങനെയാണ് പോസ്റ്റിലെ വാചകങ്ങൾ. കേതകിക്കൊപ്പം ഫാർമസി വിദ്യാർഥി നിഖിൽ ഭമ്രെയെയും 14നു പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ട്വിറ്ററിൽ പോസ്റ്റ് ഷെയർ ചെയ്തതിനാണ് നിഖിൽ അറസ്റ്റിലായത്. ഫേസ്ബുക്ക് പോസ്റ്റിൽ 17-ാം നൂറ്റാണ്ടിലെ കവിയും സന്യാസിയുമായ തുക്കാറാമിനെ പരാമർശിച്ചതിൽ കേതകിക്കെതിരേ രാജ്യദ്രോഹത്തിനു കേസെടുക്കണമെന്ന് സന്ത് തുക്കാറാം ദെഹു സൻസ്ഥാൻ പോലീസിൽ പരാതി നല്കി.
ന്യൂഡൽഹി: ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യയെ ചുട്ടുപൊള്ളിച്ച് ഉഷ്ണതരംഗം. താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നു. ഈ സീസണിൽ അഞ്ചാം തവണയാണ് ഉഷ്ണതരംഗമുണ്ടാകുന്നത്.
1951 മുതൽ ഡൽഹിയിലെ ശരാശരി കൂടിയ താപനില 40.2 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്താറ്. ഇത്തവണ ഏപ്രിലിൽ തന്നെ റിക്കാർഡ് ചൂടാണ് രേഖപ്പെടുത്തിയത്.
ജൂണ്, ജൂലൈ മാസങ്ങളിൽ ചൂട് ഇനിയും കനക്കും. തിങ്കളാഴ്ച പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രാജസ്ഥാനിൽ വിവിധ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീഗംഗാപുരിൽ 48.3 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്.
രാജ്യസഭയിലേക്കു മത്സരിക്കില്ലെന്ന് അദാനി
അമരാവതി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയോ ഭാര്യ പ്രീതി അദാനിയോ ആന്ധ്രയിൽനിന്ന് രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നു കന്പനി. ജൂൺ പത്തിനു നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ അദാനി ആന്ധ്രപ്രദേശിൽനിന്നു മത്സരിക്കുമെന്നു വാർത്ത പരന്നിരുന്നു. അദാനി, മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഢിയുമായി കൂടിക്കാഴ്ച നടത്തിരുന്നു. അദാനി കുടംബത്തിൽനിന്നുള്ളവർ രാഷ്ട്രീയത്തിൽ ഇറങ്ങില്ലെന്ന് ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
രാജ്യസഭ: ഡിഎംകെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള മൂന്നു സ്ഥാനാർഥികളെ ഡിഎംകെ പ്രഖ്യാപിച്ചു. ഒരു സീറ്റ് സഖ്യകക്ഷിയായ കോൺഗ്രസിനു നല്കി. ആറു സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ് നടക്കുക. ഇതിൽ മൂന്നെണ്ണം വീതം ഡിഎംകെ, അണ്ണാ ഡിഎംകെ പാർട്ടികളുടെ സിറ്റിംഗ് സീറ്റുകളാണ്.
സിറ്റിംഗ് എംപി കെ.ആർ.എൻ. രാജേഷ്കുമാർ, തഞ്ചൈ സു കല്യാണസുന്ദരം, പാർട്ടി ലീഗൽ വിംഗ് സെക്രട്ടറി ആർ. ഗിരിരാജൻ എന്നിവരാണു ഡിഎംകെ സ്ഥാനാർഥികൾ.
കോൺഗ്രസിന് ഒരു സീറ്റ് നല്കാമെന്ന് 2021 തെരഞ്ഞെടുപ്പിനു മുന്പു ഡിഎംകെ സമ്മതിച്ചിരുന്നതാണ്. കോൺഗ്രസ് സീറ്റിനെച്ചൊല്ലി കലഹം ഉറപ്പാണ്. മുൻ കേന്ദ്രമന്ത്രി പി. ചിദംബരം ഉൾപ്പെടെയുള്ളവർ സീറ്റിനായി ശ്രമിക്കുന്നുണ്ട്.
ഗോതന്പ് നിരോധനം കർഷകരെ ബാധിക്കും
ന്യൂഡൽഹി: ഗോതന്പ് കയറ്റുമതി നിരോധിച്ച കേന്ദ്രസർക്കാരിന്റെ നീക്കം കർഷകരെ പ്രതികൂലമായി ബാധിക്കും. മധ്യപ്രദേശിൽ കർഷകർ അവരുടെ വിളവിന്റെ നാല്പത് ശതമാനം മാത്രമാണു വിറ്റത്. പ്രാദേശിക വ്യാപാരികളുടെ പക്കലും വൻതോതിൽ സ്റ്റോക്കുണ്ട്.
കയറ്റുമതി നിരോധനം ഏർപ്പെടുത്തിയതോടെ കർഷകർക്കു ലഭിക്കുന്ന വിലയിൽ കുറവ് വരും. പ്രാദേശിക വ്യാപാരികളുടെ കൈയിൽനിന്നു ഗോതന്പ് വാങ്ങി കയറ്റുമതി ചെയ്യുന്നവരും മില്ലുകളും പണം കൃത്യമായി നൽകുന്നില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. ഇതേത്തുടർന്ന് ചൊവ്വാഴ്ച മുതൽ സമരം നടത്താൻ വ്യാപാരികൾ ആലോചിച്ചിരുന്നു. ഇതിനിടെയാണു കേന്ദ്രസർക്കാർ ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ഗോതന്പ് കയറ്റുമതി നിരോധിച്ചത്.
പ്രതിഷേധ നടത്തത്തിൽ പിടിച്ചു നടത്തണമെന്ന് സോണിയ
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരേ നടന്നു തന്നെ പ്രതിഷേധിക്കണം. പക്ഷേ, നടന്നു പ്രതിഷേധിക്കുന്ന ചെറുപ്പക്കാർ തങ്ങളെ പോലുള്ള മുതിർന്ന നേതാക്കളുടെ കാര്യം കൂടി നോക്കി നടത്തണമെന്ന് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. തങ്ങൾക്കൊന്നും ശ്വാസം മുട്ടലോടെയല്ലാതെ യാത്രയിൽ പങ്കെടുക്കാനാകില്ല. കോണ്ഗ്രസ് ചിന്തൻ ശിബിരത്തിന്റെ അവസാന ദിവസമായ ഇന്നലെയാണ് മുതിർന്ന നേതാക്കളുടെ മുന്നിലുള്ള വെല്ലുവിളി സോണിയ തമാശ രൂപത്തിൽ പങ്കുവച്ചത്.
ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ കാഷ്മീർ മുതൽ കന്യാകുമാരി വരെ ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കുന്നുണ്ട്. എല്ലാവരും തന്നെ യാത്രയിൽ പങ്കെടുക്കണം. നിലവിൽ സമ്മർദത്തിൽ കഴിയുന്ന സാമൂഹിക ഐക്യം പുനഃസ്ഥാപിക്കാൻ ഈ യാത്രയിലൂടെ കഴിയും. ഒപ്പം ഭരണഘടനയുടെ സ്ഥാപിതമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും സാധിക്കുമെന്നും സോണിയ വ്യക്തമാക്കി.
അസംബ്ളി തെരഞ്ഞെടുപ്പിനു മുന്നോടിയായി 2016ൽ നടത്തിയ കോണ്ഗ്രസ് പ്രചാരണത്തിനിടെ നിർജലീകരണം മൂലമുണ്ടായ അനാരോഗ്യത്തെ തുടർന്ന് സോണിയയ്ക്ക് ഒരു റാലിയിൽ നിന്നു പിൻവാങ്ങേണ്ടി വന്നിരുന്നു. എന്നാൽ, രണ്ടു വർഷത്തിന് ശേഷം കർണാടകയിൽ നടന്ന തെരഞ്ഞെടുപ്പു പ്രചാരണ റാലിയിൽ അവർ സജീവമായി പങ്കെടുത്തു. ചിന്തൻ ശിബിരത്തിന്റെ അവസാനം നടത്തിയ ഹ്രസ്വ പ്രസംഗത്തിൽ തന്റെ കുടുംബാംഗങ്ങൾക്കൊപ്പം ഒരു സായാഹ്നം ചെലവഴിച്ചതു പോലെയെന്നാണ് സോണിയ പറഞ്ഞത്. തുടർന്ന് പുഞ്ചിരി തൂകി എന്റെ വലിയ കുടുംബം എന്നും ആവർത്തിച്ചു.
ഡൽഹി തീപിടിത്തം: കെട്ടിട ഉടമ അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹി മുണ്ട്ക മെട്രോ സ്റ്റേഷനു സമീപമുണ്ടായ തീപിടിത്തത്തിൽ കെട്ടിട ഉടമ മനീഷ് ലക്രയെ അറസ്റ്റ് ചെയ്തു. അപകടത്തിനു പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
സിസിടിവി ഉൾപ്പെടെയുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന കെട്ടിടത്തിൽ വെള്ളിയാഴ്ച വൈകുന്നേരം 4.40 ഓടെയാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ 27 മരണമാണ് ഒൗദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ എട്ടുപേരെ മാത്രമാണ് ഇന്നലെവരെ തിരിച്ചറിഞ്ഞത്.
സംഭവത്തിൽ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ നേരത്തേ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡിഎൻഎ സാന്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. ഷോർട്ട് സർക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിൽ പ്രവേശിക്കാനും പുറത്തിറങ്ങാനുമായി ഇടുങ്ങിയ ഒരു വഴി മാത്രമാണുണ്ടായിരുന്നത്.
കാഷ്മീരിൽ ഏറ്റുമുട്ടലിനിടെ നാട്ടുകാരൻ കൊല്ലപ്പെട്ടു
ശ്രീനഗർ: കാഷ്മീരിലെ പുൽവാമയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാട്ടുകാരൻ കൊല്ലപ്പെട്ടു. സിആർപിഎഫും പോലീസും ഉൾപ്പെട്ട സുരക്ഷാസേനയ്ക്കു നേരെ ഭീകരർ വെടിവച്ചതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. വെടിവയ്പിനിടെ തുർക്ക്വാൻഗം സ്വദേശി ഷോയെബ് ഗനിക്കു ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഗോതന്പ് കയറ്റുമതി നിരോധിച്ചു
ന്യൂഡൽഹി: ആഭ്യന്തരവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗോതന്പ് കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ.
മേയ് 13 വെള്ളിയാഴ്ച വരെയുള്ള വിജ്ഞാപനത്തിലോ അതിനുമുന്പോ അനുമതി ലഭിച്ചിട്ടുള്ള ചരക്കുകൾ മാത്രമേ കയറ്റി അയയ്ക്കുന്നതിന് അനുമതിയുള്ളുവെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന വിദേശ വ്യാപാര ഡയറക്ടറേറ്റ് അറിയിച്ചു.
രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും ഗോതന്പ് ഉത്പാദന വിപണന രംഗത്ത് ഇന്ത്യയെ ആശ്രയിക്കുന്ന അയൽരാജ്യങ്ങൾക്കും മറ്റു ദുർബല രാജ്യങ്ങൾക്കും പിന്തുണ നൽകുന്നതിനുമാണ് തീരുമാനം. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് കരിങ്കടൽ മേഖലയിൽനിന്നുള്ള കയറ്റുമതി കുറഞ്ഞതിനാ ൽ നിരവധി രാജ്യങ്ങൾ ഗോതന്പിനായി ഇന്ത്യയെയാണ് ആശ്രയിക്കുന്നത്.
മാർച്ചിൽ ഉഷ്ണതരംഗം മൂലം വൻകൃഷിനാശം നേരിട്ടത് ഗോതന്പ് ഉത്പാദനത്തെയും സാരമായി ബാധിച്ചു. ഇതിനു പുറമേ പണപ്പെരുപ്പം 7.79 ശതമാനമായി ഉയർന്നതും വിലക്കയറ്റത്തിനു കാരണമായി.
നടപ്പു വർഷം പത്തു ദശലക്ഷം ടണ് ഗോതന്പ് ഉത്പാദിപ്പിക്കും എന്നായിരുന്നു സർക്കാരിന്റെ വാദം.
ആഗോളവിപണിയിൽ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ഗോതന്പിന് ആവശ്യക്കാർ വർധിച്ച സാഹചര്യത്തിൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാൻ കർഷകരും വ്യാപാരികളും കയറ്റുമതിക്കാരും ശ്രദ്ധിക്കണമെന്നും കേന്ദ്രം നിർദേശിച്ചിരുന്നു. ഗോതന്പിനു പുറമേ കരിംജീരകത്തിന്റെ കയറ്റുമതിയിലും സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
നേരത്തേ കയറ്റുമതി ചെയ്യുന്ന വിളകളിൽ നിരോധിത വിഭാഗത്തിലായിരുന്ന കരിംജീരകം ഉത്പാദനം മെച്ചപ്പെട്ടതിനെത്തുടർന്ന് നിയന്ത്രിത വിഭാഗത്തിലേക്കു മാറ്റി. പ്രതികൂല കാലാവസ്ഥ, കീടങ്ങളുടെ ആക്രമണം, തേനീച്ച പരാഗണം കുറഞ്ഞത് എന്നിവയെല്ലാ മാണ് കരിംജീരകത്തിന്റെ ഉത്പാദനത്തെ ബാധിച്ചത്.
പ്രിയങ്കയ്ക്കായി ഉദയ്പുരിൽ മുറവിളി
ന്യൂഡൽഹി: ഇന്ത്യൻ ദേശീയതയുടെ യഥാർഥ അവകാശം വീണ്ടെടുക്കാനും ബിജെപിയുടെ കപടദേശീയത തുറന്നുകാട്ടാനും കോണ്ഗ്രസ്. ഉദയ്പുരിൽ നടക്കുന്ന ചിന്തൻ ശിബിരത്തിന്റെ രണ്ടാം ദിവസം നടന്ന ചർച്ചകളിൽ ബിജെപി, ആർഎസ്എസ് ഉയർത്തുന്ന ധ്രുവീകരണ രാഷ്ട്രീയത്തെ മറികടക്കാൻ ഇന്ത്യൻ പ്രതീകമായ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് ശക്തമായ ശ്രമം നടത്താനാണു നീക്കം.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ അധ്യക്ഷനായ രാഷ്ട്രീയകാര്യ സമിതിയാണു സംഘപരിവാറിനെ നേരിടാനുള്ള തന്ത്രങ്ങൾക്കു രൂപം നൽകിയത്. ഹിന്ദുത്വ വർഗീയതയെ മൂല്യാധിഷ്ഠിതമായ ദേശീയതകൊണ്ടാകണം നേരിടേണ്ടത്. ന്യൂനപക്ഷങ്ങൾ, ദളിതർ, ആദിവാസികൾ തുടങ്ങിയവരുടെ സംരക്ഷകരാകാൻ കോണ്ഗ്രസിനു കഴിയണം. രാഷ്ട്രീയമായ വ്യക്തതയും സംഘടനാപരമായ കെട്ടുറപ്പും നേതാക്കളുടെ യോജിച്ച ദൃഢനിശ്ചയത്തോടെയുള്ള കഠിനാധ്വാനവുംകൊണ്ടു കോണ്ഗ്രസിന്റെ പ്രതാപം വീണ്ടെടുക്കാമെന്നതിൽ പൊതുവായ യോജിപ്പുണ്ട്.
ഇതിനിടെ, പ്രിയങ്ക വദ്ര കോണ്ഗ്രസ് അധ്യക്ഷയാകണമെന്ന് ഉദയ്പുർ സമ്മേളനത്തിൽ യുപിയിലെ പ്രമുഖ കോണ്ഗ്രസ് നേതാവും ചിന്തൻ ശിബിരത്തിനുള്ള രാഷ്ട്രീയകാര്യ സമിതിയംഗവുമായ ആചാര്യ പ്രമോദ് ആവശ്യപ്പെട്ടു. പാർട്ടിയുടെ ഏറ്റവും ജനപ്രിയ മുഖമാണ് പ്രിയങ്കയെന്നും രാഹുൽ ഗാന്ധി ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറല്ലെങ്കിൽ പ്രിയങ്ക നേതൃത്വം ഏറ്റെടുക്കണമെന്നും ആചാര്യ ആവശ്യപ്പെട്ടു.
കോണ്ഗ്രസിന്റെ പുനഃസംഘടനയെയും പരിഷ്കാരങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് ആചാര്യയുടെ ആഹ്വാനം. എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും യഥാർഥത്തിൽ ഹിന്ദുമതത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്നത് കോണ്ഗ്രസ് ആയതിനാൽ ഭൂരിപക്ഷം ജനങ്ങളുടെയും ആത്മവിശ്വാസം നേടിയെടുക്കണമെന്ന "ഹിന്ദുത്വ വിഷയം’ യുപിയിൽനിന്നുള്ള നേതാവ് ഉയർത്തിയതിനു പിന്നാലെയാണ് പ്രിയങ്കയ്ക്കായുള്ള മുറവിളി ഉയർന്നത്. പാർട്ടിയുടെ പാരന്പര്യം നിലനിർത്തണമെന്നും ആചാര്യ ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധി പാർട്ടിയുടെ ചുമതല ഏറ്റെടുക്കേണ്ട സമയമാണിത്. അദ്ദേഹം പാർട്ടി അധ്യക്ഷനായി ചുമതലയേൽക്കണമെന്ന് എല്ലാവരും വീണ്ടും ആഗ്രഹിക്കുന്നു. ചുമതലയേൽക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ രാഹുൽ തീരുമാനമെടുക്കേണ്ടതുണ്ട്. ചില കാരണങ്ങളാൽ അദ്ദേഹം ഇതു സ്വീകരിക്കാൻ തയാറായില്ലെങ്കിൽ, പ്രിയങ്ക ഗാന്ധി മുന്നോട്ടുവന്നു പാർട്ടിയെ നയിക്കണം. രാജ്യത്തെ ഏറ്റവും ജനപ്രിയമായ മുഖമാണ് അവർ- ആചാര്യ പ്രമോദ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനുമുന്പ് രാജസ്ഥാൻ കോണ്ഗ്രസിൽ മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിൽ മാറ്റം ആവശ്യമാണ്.
"ചിന്തൻ, മന്തൻ, പരിവർത്തനം’ (ചർച്ച, സംവാദം, മാറ്റം) എന്നിവയെക്കുറിച്ച് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സംസാരിച്ചിട്ടുണ്ട്. കോണ്ഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കാൻ പാർട്ടിയെ മുന്നിൽ നിന്നു നയിക്കാൻ യുവതലമുറയ്ക്ക് അവസരം ലഭിക്കണമെന്ന് ആചാര്യ പ്രമോദ് ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധിതന്നെ കോണ്ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു വരണമെന്നതിൽ നേതാക്കൾ ഏതാണ്ട് ഏകാഭിപ്രായക്കാരാണെന്ന് മുതിർന്ന നേതാക്കൾ പറഞ്ഞു. ദേശീയ അധ്യക്ഷസ്ഥാനത്തേക്കു പകരം നേതാവില്ല. വർക്കിംഗ് പ്രസിഡന്റിനെ നിയമിക്കണോയെന്ന് പ്രസിഡന്റ് തന്നെ തീരുമാനിക്കട്ടെ. പ്രിയങ്കയുടെ കാര്യത്തിലും തീരുമാനം സോണിയയും രാഹുലുമാണ് എടുക്കേണ്ടത്.
അതേസമയം, സംഘടനാ തെരഞ്ഞെടുപ്പിലൂടെ ഇനി നേതൃപദവിയിലേക്കെത്തിയാൽ മതിയെന്ന ഉറച്ച നിലപാടിലാണ് രാഹുൽ. രാഹുലിനെതിരേ ആരെങ്കിലും മത്സരരംഗത്തിറങ്ങിയാലും വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കാൻ കഴിയുമെന്നതിനാൽ തത്കാലം ഇക്കാര്യത്തിൽ വിവാദം സൃഷ്ടിക്കേണ്ടതില്ലെന്നായിരുന്നു നേരത്തേയുള്ള ധാരണ. അതിനിടയിലാണ് പ്രിയങ്ക ബ്രിഗേഡിന്റെ താത്പര്യം ആചാര്യ പ്രമോദ് ഇന്നലെ പരസ്യമാക്കിയത്. കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക വദ്ര എന്നിവർ രണ്ടു ദിവസത്തെ ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. മുൻ കേന്ദ്രമന്ത്രിയും ഏറെക്കാലം എംപിയും എംഎൽഎയും എഐസിസി അംഗവും ഡിസിസി അധ്യക്ഷനും ഒക്കെയായിരുന്ന പ്രഫ. കെ.വി. തോമസ് സിപിഎം പക്ഷത്തേക്കു പോയതിനെ അവഗണിക്കാനുള്ള കേരള നേതാക്കളുടെ തീരുമാനത്തോട് ഹൈക്കമാൻഡും യോജിച്ചു.
എന്നാൽ, പഞ്ചാബിലെ മുൻ പിസിസി അധ്യക്ഷനും രാഹുൽ, പ്രിയങ്ക ബ്രിഗേഡിലെ വിശ്വസ്തനുമായിരുന്ന സുനിൽ ജാക്കർ കൂടി ഇന്നലെ പാർട്ടി വിട്ടത് ഉദയ്പുർ സമ്മേളനത്തിനു കല്ലുകടിയായി.
കർഷകവിരുദ്ധം: കോണ്ഗ്രസ്
ന്യൂഡൽഹി: ഗോതന്പു കയറ്റുമതി നിരോധിച്ചു കൊണ്ടുള്ള കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് കോണ്ഗ്രസ് നേതാക്കൾ. ഗോതന്പ് ഉത്പാദനം കുറഞ്ഞതല്ല, കേന്ദ്രസർക്കാർ വേണ്ട അളവിൽ ഗോതന്പ് ശേഖരിക്കാത്തതാണ് കയറ്റുമതി നിരോധനത്തിനു കാരണം എന്നാണ് കോണ്ഗ്രസ് നേതാക്കളുടെ വിമർശനം.
ഗോതന്പ് കയറ്റുമതി നിരോധിക്കുന്നത് കർഷകവിരുദ്ധ നടപടിയാണ്. കയറ്റുമതി ചെയ്യുന്ന ഗോതന്പിനു കിട്ടുന്ന ഉയർന്ന വില കർഷകർക്ക് നഷ്ടമാകുന്നു.
നടപ്പുവർഷം 444 ലക്ഷം ടണ് ഗോതന്പ് സംഭരിക്കാൻ ലക്ഷ്യമിട്ടിരുന്ന കേന്ദ്രസർക്കാർ 162 ലക്ഷം ടണ് ഗോതന്പാണ് സംഭരിച്ചത്. മുൻ വർഷത്തെ (288 ലക്ഷം ടണ്) അപേക്ഷിച്ച് 44 ശതമാനം കുറവാണുണ്ടായത്. നടപ്പുവർഷം ഏപ്രിൽ 21 വരെ സ്വകാര്യ കന്പനികൾ 9.63 ലക്ഷം ടണ് ഗോതന്പു കയറ്റുമതി ചെയ്തിട്ടുണ്ട്.
മുൻ വർഷം ഇത് 1.3 ലക്ഷം ടണ്ണായിരുന്നു. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ കണക്കുകൾ അനുസരിച്ച് പഞ്ചാബിലെ സർക്കാരിന്റെ ഗോതന്പു സംഭരണം മുൻവർഷത്തെ (112 ലക്ഷം ടണ്) അപേക്ഷിച്ച് നടപ്പ് വർഷം മേയ് ഒന്നു വരെ വരെ 89 ലക്ഷം ടണ്ണായി കുറഞ്ഞു. ഹരിയാനയിൽ മുൻ വർഷത്തെ (80 ലക്ഷം ടണ്) അപേക്ഷിച്ച് 37 ലക്ഷം ടണ് ഗോതന്പാണു സംഭരിച്ചത്.
ശരിയായ വിധത്തിൽ സംഭരണം നടന്നിരുന്നെങ്കിൽ ഗോതന്പ് കയറ്റുമതി നിരോധിക്കേണ്ടിവരില്ലായിരുന്നുവെന്നും കോണ്ഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു. രാഹുൽ ഗാന്ധിയും ട്വിറ്ററിലൂടെ സർക്കാരിന്റെ നയവൈകല്യത്തെ വിമർശിച്ചു.
ഒരു കുടുംബം ഒരു ടിക്കറ്റ് വ്യവസ്ഥ ഗാന്ധി കുടുംബത്തിന് ബാധകമല്ല
ന്യൂഡൽഹി: കോണ്ഗ്രസിൽ ഒരു കുടുംബത്തിൽ ഒരു ടിക്കറ്റ് നയത്തിൽനിന്ന് ഗാന്ധി കുടുംബത്തെ ഒഴിവാക്കും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക വദ്ര എന്നിവരടക്കം കോണ്ഗ്രസിന്റെ ജീവവായു ആയ ഗാന്ധി കുടുംബത്തിന്റെ കാര്യത്തിൽ ഈ വ്യവസ്ഥയിൽ ഇളവുണ്ടാകുമെന്ന് എഐസിസി നേതാക്കൾ വ്യക്തമാക്കി.
ചുരുങ്ങിയത് അഞ്ചുവർഷം പാർട്ടിയിൽ പ്രവർത്തിച്ചാൽ മാത്രമേ ഏതെങ്കിലും നേതാവിന്റെ മക്കൾക്കോ, ബന്ധുക്കൾക്കോ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാവൂ എന്നും, ഒരു കുടുംബത്തിൽ ഒരു ടിക്കറ്റ് എന്നതിനോടും ചിന്തൻ ശിബിരത്തിൽ പൊതുവായ യോജിപ്പുണ്ട്. ഒരു പദവിയിൽ അഞ്ചു വർഷം തികച്ചാൽ ഒഴിഞ്ഞുകൊടുക്കണമെന്നതാണ് അജയ് മാക്കന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ശിപാർശ. അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം ആവശ്യമെങ്കിൽ വീണ്ടും പരിഗണിക്കാം.
താങ്ങുവിലയ്ക്ക് ഗാരന്റി വേണം: കോണ്ഗ്രസ്
ന്യൂഡൽഹി: കാർഷികോത്പന്നങ്ങൾക്കുള്ള താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗാരന്റി വേണമെന്ന് കോണ്ഗ്രസ്. ബാങ്കിംഗ് മേഖലയിൽ കൃഷിയെ ഒരു വ്യവസായമായി കണക്കാക്കണമെന്നും ദേശീയ കാർഷിക കടം തീർപ്പാക്കൽ കമ്മീഷൻ രൂപീകരിക്കണമെന്നും മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ ആവശ്യപ്പെട്ടു.
സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എല്ലാ കാർഷിക ഉൽപന്നങ്ങൾക്കും എംഎസ്പി വ്യാപിപ്പിക്കണമെന്നും താങ്ങുവിലയ്ക്ക് നിയമപരമായ ഗാരന്റി വേണമെന്നും പാർട്ടി ആവശ്യപ്പെട്ടു. കാർഷിക മേഖലയുടെ വൈവിധ്യവത്കരണത്തിന് ഇതു സഹായിക്കും. കോണ്ഗ്രസ് അധികാരത്തിലെത്തിയാൽ കർഷകരോടു വിവേചനം ഉണ്ടാകില്ല. കർഷകർക്കെതിരേ ക്രിമിനൽ കേസുകളും അവരുടെ ഭൂമിതട്ടിയെടുക്കലും ഉണ്ടാകില്ല.
100 കാർഷിക ജില്ലകൾക്ക് ഉണ്ണിത്താന്റെ നിർദേശം
ഇന്ത്യയിലെ 100 ജില്ലകൾ മാതൃകാ കാർഷിക ജില്ലകളായി പ്രഖ്യാപിച്ച ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യകളും വിത്തിനങ്ങളും കൃഷിരീതികളും ലഭ്യമാക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ആവശ്യപ്പെട്ടു. ഈ ജില്ലകൾക്കു പൊതുവായും കർഷകർക്കു പ്രത്യേകമായും ആവശ്യമായ സാന്പത്തികസഹായവും സംഭരണം, വിപണനം, സംസ്കരണം, മൂല്യവർധിത ഉത്പന്നങ്ങളാക്കൽ തുടങ്ങിയവയും സർക്കാർ നൽകണം.
കാർഷികാവശ്യങ്ങൾക്കുള്ള വൈദ്യുതി പൂർണമായി സൗജന്യമാക്കുകയും വേണം. നാണ്യവിളകൾ അടക്കം എല്ലാ കാർഷിക വിളകൾക്കും ഉത്പാദനച്ചെലവിനേക്കാൾ കൂടിയ താങ്ങുവില ഉറപ്പാക്കണം. ഇന്ത്യയിൽ പുതിയ ഹരിത വിപ്ലവത്തിന് ഇതു നാന്ദിയാകുമെന്നും ഉണ്ണിത്താൻ ചർച്ചയിൽ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ സന്പദ്വ്യവസ്ഥ കടുത്ത പ്രതിസന്ധിയിൽ: ചിദംബരം
ഉദയ്പുർ: ഇന്ത്യൻ സന്പദ്വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലെന്ന് മുൻ കേന്ദ്ര ധനകാര്യ മന്ത്രിയും കോണ്ഗ്രസിലെ മുതിർന്ന നേതാവുമായ പി. ചിദംബരം. രാജസ്ഥാനിലെ ഉദയ്പുരിൽ നടക്കുന്ന ചിന്തൻ ശിബിരത്തിലെ ചർച്ചകൾക്കു നേതൃത്വം നൽകാൻ രൂപീകരിച്ച സാന്പത്തികകാര്യ പാനലിന്റെ അധ്യക്ഷനാണ് ചിദംബരം. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാന്പത്തിക ബന്ധങ്ങളുടെ സമഗ്രമായ പുനരവലോകനത്തിന് സമയമായി. രാജ്യത്തിന്റെ സാന്പത്തിക രംഗത്തുള്ള വളർച്ചാനിരക്ക് ഇഴഞ്ഞുനീങ്ങുകയാണെന്നും ചിദംബരം പറഞ്ഞു.
കോവിഡ് വ്യാപനത്തിനു ശേഷം സാന്പത്തികരംഗം പൂർണതോതിൽ പ്രവർത്തനസജ്ജമായിട്ടില്ല. വ്യക്തമായ രൂപരേഖയില്ലാതെ മോദി സർക്കാർ 2017ൽ നടപ്പിലാക്കിയ ജിഎസ്ടി നിയമങ്ങളുടെ അനന്തരഫലങ്ങളാണ് രാജ്യത്തിന്റെ സാന്പത്തികരംഗം നേരിടുന്നത്. സംസ്ഥാനങ്ങളുടെ സാന്പത്തികസ്ഥിതി തികച്ചും ദുർബലമാണ്. കേന്ദ്രം ജിഎസ്ടി നഷ്ടപരിഹാര കാലയളവ് കുറഞ്ഞത് മൂന്നുവർഷമെങ്കിലും നീട്ടണം.
ആഗോളവും ആഭ്യന്തരവുമായ കാര്യങ്ങൾ കണക്കിലെടുത്ത് സാന്പത്തികരംഗം പുനഃക്രമീകരിക്കേണ്ടതുണ്ട്. വർധിച്ചുവരുന്ന അനീതിയും അസമത്വവും, രാജ്യത്തെ ജനസംഖ്യയുടെ താഴേത്തട്ടിലുള്ള ജനങ്ങൾക്കിടയിലുള്ള കടുത്ത ദാരിദ്ര്യം, ആഗോള പട്ടിണിസൂചികയിലെ ഇന്ത്യയുടെ സ്ഥാനം, സ്ത്രീകളും കുട്ടികളും നേരിടുന്ന പോഷകാഹാരക്കുറവ് തുടങ്ങിയ നിരവധി വിഷയങ്ങൾ പരിഗണിച്ചാകണം സാന്പത്തികരംഗം നവീകരിക്കേണ്ടത്.
വാർഷിക വിദ്യാഭ്യാസ റിപ്പോർട്ട്, ദേശീയ കുടുംബാരോഗ്യ സർവേ എന്നിവയുടെ കണ്ടെത്തൽ ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ അഴിച്ചുപണികൾ ആവശ്യപ്പെടുന്നതായും ചിദംബരം പറഞ്ഞു. രാജ്യത്തെ തൊഴിൽ സാഹചര്യവും തൊഴിൽ നഷ്ടവും ചരിത്രത്തിലെ ഏറ്റവും മോശം നിലയിലെന്നെന്നും സന്പദ്വ്യവസ്ഥ അങ്ങേയറ്റം ആശങ്കാജനകമായതിനാൽ മോശമായ തൊഴിൽ സാഹചര്യം കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ് രാജിവച്ചു
അഗർത്തല: നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾക്കെന്ന പേരിൽ ത്രിപുരയിലെ ബിജെപി സർക്കാരിൽ കേന്ദ്ര നേതൃത്വത്തിന്റെ ഇളക്കിപ്രതിഷ്ഠ. മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബിന്റെ രാജിക്കു പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ മണിക് സാഹയെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ഒരു വിഭാഗം എംഎൽഎമാർ തീരുമാനത്തിൽ പ്രതിഷേധിക്കുകയും തുടർനടപടികളെക്കുറിച്ച് ആലോചിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു.
സംസ്ഥാന കമ്മിറ്റി ഓഫീസിൽവച്ച് കേന്ദ്ര നിരീക്ഷകൻ ഭൂപിന്ദർ യാദവാണ് നിയമസഭാ കക്ഷിനേതാവായി മണിക് സാഹയുടെ പേര് പ്രഖ്യാപിച്ചത്. ഒരു വിഭാഗം എംഎൽഎമാരും സഹകരണമന്ത്രി രാംപ്രസാദ് പോൾ ഉൾപ്പെടെ നേതാക്കളും തീരുമാനത്തെ ചോദ്യംചെയ്തതോടെ ഓഫീസ് പരിസരം സംഘർഷഭരിതമായി. നിയമസഭാ കക്ഷിനേതാവിനെ എംഎൽഎമാരുടെ യോഗമാണ് തെരഞ്ഞെടുക്കേണ്ടതെന്ന് അവർ വാദിച്ചു.
കഴിഞ്ഞ മാസമാണ് മണിക് സാഹ രാജ്യസഭാംഗമായി ചുമതലയേറ്റത്. 2016 ലാണ് കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. അടുത്തവർഷമാദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്രനേതൃത്വത്തിന്റെ നിർദേശപ്രകാരമാണു രാജിയെന്നു ബിപ്ലവ് കുമാർ പറയുന്നു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപീന്ദിർ യാദവിനൊപ്പം രാജ്ഭവനിലെത്തി ഗവർണർ സത്യദേവ് നാരായണൻ ആര്യക്ക് ഒറ്റവരി രാജിക്കത്ത് കൈമാറുകയായിരുന്നു. സംഘടനയെ ശക്തിപ്പെടുത്താൻ കേന്ദ്ര നേതൃത്വം നിർദേശിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
വികസനമുറപ്പാക്കാൻ ശ്രമിച്ചുവെന്നും അതിനാൽ ജനങ്ങൾ സമൃദ്ധിയിലും സമാധാനത്തിലുമാണ് കഴിയുന്നതെന്നും ബിജെപി പ്രവർത്തകനെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലുമുള്ള ഉത്തരവാദിത്വങ്ങൾ നടപ്പാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബിജെപി സംസ്ഥാന ഘടകത്തിലെ പടലപിണക്കങ്ങളാണു ബിപ്ലവിന്റെ രാജിക്കു പിന്നിലെന്നാണു സൂചന. വ്യാഴാഴ്ച ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുമായി ബിപ്ലവ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഉപമുഖ്യമന്ത്രിയും ത്രിപുര രാജകുടുംബാംഗവുമായ ജിഷ്ണു ദേവ് വർമ, കേന്ദ്രമന്ത്രി പ്രതിമാ ഭൗമിക് തുടങ്ങിയവരും മുഖ്യമന്ത്രിക്കസേര ലക്ഷ്യമിട്ടിരുന്നുവെങ്കിലും ഒടുവിൽ സംസ്ഥാന അധ്യക്ഷൻ മണിക് സാഹയ്ക്കു നറുക്കു വീഴുകയായിരുന്നു. സംസ്ഥാനത്തിന്റെ പതിനൊന്നാമതു മുഖ്യമന്ത്രിയായി മണിക് സാഹ ഇന്നു സത്യപ്രതിജ്ഞ ചെയ്യും.
ഡൽഹി തീപിടിത്തം: 27 മരണം, 29 പേരെ കാണ്മാനില്ല
ന്യൂഡൽഹി: പശ്ചിമഡൽഹിയിലെ മുണ്ട്ക മെട്രോ സ്റ്റേഷനുസമീപം നാലുനിലക്കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 27 പേരുടെ മരണം സ്ഥിരീകരിച്ചു. ശനിയാഴ്ച 4:45 നുണ്ടായ അപകടത്തിൽ 12 പേർക്കു പരിക്കേറ്റു. കെട്ടിടത്തിലുണ്ടായിരുന്ന 29 പേർക്കായി തെരച്ചിൽ തുടരുകയാണ്. കുറഞ്ഞത് അന്പതുപേരെയെങ്കിലും അഗ്നിശമനസേനാംഗങ്ങളും രക്ഷാപ്രവർത്തകരും ചേർന്നു സുരക്ഷിതമായി പുറത്തെത്തിച്ചു.
വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ കെട്ടിടത്തിന് ഇല്ലായിരുന്നുവെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായി. ഉടമയായ മനീഷ് ലാക്രയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
ധനസഹായവുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: പശ്ചിമ ഡൽഹിയിലെ മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുള്ള നാലുനില കെട്ടിടത്തിന് തീപിടിച്ച് 27 പേർ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.
തീപിടിത്തത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50, 000 രൂപയും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നു സഹായധനമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഡൽഹിയിൽ ഓറഞ്ച് അലർട്ട്; താപനില 45 ഡിഗ്രിയും കടന്നു
ന്യൂഡൽഹി: ഡൽഹിയിൽ ഉഷ്ണതരംഗം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടുദിവസമായി ഡൽഹിയിലെ വിവിധ ഇടങ്ങളിൽ രേഖപ്പെടുത്തിയ കൂടിയ താപനില 45 ഡിഗ്രിയിലും കൂടുതലാണ്. ശരാശരി താപനില ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് നഗരത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
മാർച്ച്, ഏപ്രിൽ മാസങ്ങൾക്ക് ശേഷം അഞ്ചാമത്തെ ഉഷ്ണ തരംഗമാണ് ഡൽഹിയിൽ ഇപ്പോൾ നേരിടുന്നത്. കഴിഞ്ഞ 72 വർഷങ്ങൾക്കുള്ളിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണ് ഇപ്പോൾ ഡൽഹിയിൽ. ഒരു പ്രദേശത്ത് പരമാവധി 45 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ താപനില രേഖപ്പെടുത്തുന്പോഴാണ് ഉഷ്ണതരംഗം പ്രഖ്യാപിക്കുന്നത്. പരമാവധി താപനില 47 ഡിഗ്രി സെൽഷ്യസ് കടന്നാൽ കടുത്ത ഉഷ്ണതരംഗം പ്രഖ്യാപിക്കും. ഇത്തവണ പരമാവധി താപനില 46 മുതൽ 47 ഡിഗ്രി വരെ എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
പവാറിനെതിരേ പോസ്റ്റ്: മറാത്തി നടി അറസ്റ്റിൽ
മുംബൈ: എൻസിപി അധ്യക്ഷൻ ശരദ് പവാറിനെതിരേ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റ് പ്രസിദ്ധീകരിച്ചുവെന്നകേസിൽ മറാത്തി നടി കേതകി ചിതാലെയെയും 23 കാരനായ ഫാർമസി വിദ്യാർഥി നിഖിൽ ബാംറെയെയും മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തു.
നിഖിൽ ബാംറെയുടെ പോസ്റ്റ് പങ്കിട്ടതാണ് നടിയെയും കേസിൽ കുടുക്കിയത്. അതേസമയം നടിയെയോ അവരുടെ സമൂഹമാധ്യമത്തിലെ പോസ്റ്റിനെക്കുറിച്ചോ അറിയില്ലെന്ന് പവാർ പറഞ്ഞു.
സുനിൽ ഝാക്കർ കോണ്ഗ്രസ് വിട്ടു
ചണ്ഡിഗഡ്: പഞ്ചാബ് പിസിസി മുൻ അധ്യക്ഷൻ സുനിൽ ഝാക്കർ കോണ്ഗ്രസ് വിട്ടു. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഝാക്കറിനെ അടുത്തിടെ സ്ഥാനങ്ങളിൽനിന്നു നീക്കിയിരുന്നു. കോണ്ഗ്രസിന്റെ ഭാവി ചർച്ച ചെയ്യാൻ ഉദയ്പുരിൽ ചിന്തൻ ശിബിരം ചേരുന്ന അതേസമയംതന്നെയാണ് പാർട്ടി വിടാൻ ഝാക്കർ തെരഞ്ഞെടുത്തത്.
ഫേസ്ബുക്ക് പേജിലൂടെയാണ് ഝാക്കർ രാജി പ്രഖ്യാപിച്ചത്. 50 വർഷംനീണ്ട കോണ്ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്ഗ്രസിൽനിന്നു പുറത്തുപോകുന്ന മുതിർന്ന നേതാക്കളുടെ പട്ടികയിലെ ഒടുവിലെ മുഖമാണ് ഝാക്കർ. അമരീന്ദർ സിംഗ്, അശ്വിനി കുമാർ, ആർപിഎൻ സിംഗ് എന്നിങ്ങനെ നിരവധി നേതാക്കൾ അടുത്തിടെ സംഘടന വിട്ടിരുന്നു.
മദ്രസകളിൽ ദേശീയഗാനം: യോഗിയുടെ തീരുമാനത്തിൽ തെറ്റില്ലെന്ന് ഷാനവാസ് ഹുസൈൻ
പാറ്റ്ന: ഉത്തർപ്രദേശിലെ മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കാനുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാരിന്റെ തീരുമാനത്തിൽ തെറ്റൊന്നുമില്ലെന്ന് ബിഹാറിലെ മുതിർന്ന ബിജെപി നേതാവ് സയ്യദ് ഷാനവാസ് ഹുസൈൻ.
താൻ പഠിച്ച മദ്രസയിൽ ജനഗണമന ആലപിച്ചിരുന്നത് അഭിമാനത്തോടെയും സന്തോഷത്തോടെയും ഓർമിക്കുന്നുവെന്നു പറഞ്ഞ ഹുസൈൻ, മദ്രസകളിൽ ദേശീയഗാനം ആലപിക്കുന്നില്ല എന്നറിയുന്നതിൽ അദ്ഭുതം തോന്നുന്നുവെന്നും രാജ്യത്തോടു ബഹുമാനം പ്രകടിപ്പിക്കുന്നതിൽ എന്താണു പ്രശ്നമെന്നും ചോദിച്ചു. മദ്രസകളിൽ ക്ളാസുകൾ ആരംഭിക്കുന്നതിനുമുന്പ് ദേശീയഗാനം ആലപിക്കണമെന്നാണ് യുപി സർക്കാർ ഉത്തരവിട്ടത്. തങ്ങളുടെ മതവിശ്വാസങ്ങളുമായി രവീന്ദനാഥ ടാഗോർ എഴുതിയ ഗാനം ഒരുതരത്തിലും ബന്ധിപ്പിക്കാൻ കഴിയില്ലെന്ന് യുപിയിലെ ചില മുസ്ലിം പണ്ഡിതർ അഭിപ്രായപ്പെട്ടിരുന്നു.
ഈ വിഷയത്തിൽ ബിഹാർ നിയമസഭയിൽ ബിജെപിയും എഐഎംഐഎമ്മും ഏറ്റുമുട്ടിയിരുന്നു. ദേശീയഗാനം ആലപിക്കാൻ മടിയുള്ളവരെ അയോഗ്യരായി പ്രഖ്യാപിക്കണമെന്ന് ചില ബിജെപി അംഗങ്ങൾ നിയമസഭയിൽ പറഞ്ഞു.
കൃഷ്ണമൃഗ വേട്ടക്കാരുമായുള്ള ഏറ്റുമുട്ടലിൽ മൂന്നു പോലീസുകാർ കൊല്ലപ്പെട്ടു
ഗുണ: മധ്യപ്രദേശിലെ ഗുണയിൽ കൃഷ്ണമൃഗ വേട്ടക്കാരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു പോലീസുകാർ കൊല്ലപ്പെട്ടു. പോലീസ് ഡ്രൈവർക്കും വേട്ടക്കാരനും ഗുരുതരമായി പരിക്കേറ്റു.
ഏറ്റുമുട്ടലിനിടെ വേട്ടക്കാർ ഒരു പോലീസ് റൈഫിൾ തട്ടിയെടുത്ത് രക്ഷപ്പെട്ടു. വേട്ടക്കാരുടെ ഒപ്പമുണ്ടായിരുന്നവരിൽ ഒരാളെ പിന്നീടു വെടിയേറ്റു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
ശ്രീലങ്കയ്ക്ക് ഇന്ത്യ 65,000 ടൺ യൂറിയ നൽകും
ന്യൂഡൽഹി: ശ്രീലങ്കയിൽ നെൽകൃഷിക്കായി ഇന്ത്യ അടിയന്തരമായി 65,000 മെട്രിക് ടൺ യൂറിയ നല്കും.ഫെർട്ടിലൈസേഴ്സ് ഓഫ് ഇന്ത്യ സെക്രട്ടറി രാജേഷ് കുമാർ ചതുർവേദിയാണ് ഇക്കാര്യത്തിൽ ശ്രീലങ്കൻ ഹൈക്കമ്മീഷണർ മിലിന്ദ മോറഗോഡയ്ക്ക് ഉറപ്പ് നൽകിയത്.
ശ്രീലങ്കയിൽ മേയ് മുതൽ ഓഗസ്റ്റ് വരെയുള്ള കാലത്താണ് നെൽകൃഷി തുടങ്ങുന്നത്. ഇന്ത്യയിൽ യൂറിയയ്ക്ക് കയറ്റുമതി നിരോധനമുണ്ടെങ്കിലും ശ്രീലങ്കയിലെ പ്രത്യേകസാഹചര്യം കണക്കിലെടുത്ത് ഇളവ് നൽകുകയായിരുന്നു.
ഡൽഹിയിൽ കെട്ടിടത്തിനു തീപിടിച്ച് 26 പേർ മരിച്ചു
ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിൽ കെട്ടിടത്തിനു തീപിടിച്ച് 26 പേർ വെന്തു മരിച്ചു. മുൻഡ്ക മെട്രോ സ്റ്റേഷനു സമീപമുള്ള മൂന്നു നില കെട്ടിടത്തിലാണ് ഇന്നലെ വൈകുന്നേരം 4.40നു തീപിടിത്തമുണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം.
മുപ്പതിലേറെ പേർക്കു പരിക്കേറ്റു. എഴുപതോളം പേരെ കെട്ടിടത്തിൽനിന്നു രക്ഷപ്പെടുത്തി. ഏതാനും പേർ കെട്ടിടത്തിനകത്ത് ഉൾപ്പെട്ടിട്ടുണ്ടെന്നു പോലീസ് ഡെപ്യൂട്ടി കമ്മീഷണർ(ഔട്ടർ) സമീർ ശർമ പറഞ്ഞു. 16 മൃതദേഹങ്ങൾ കണ്ടെടുത്തു. തീപിടിത്തമുണ്ടായ ഉടൻ ചിലർ കെട്ടിടത്തിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു.
രാത്രി വൈകിയും തീയണയ്ക്കാനുള്ള ശ്രമം നടന്നുവരികയാണ്. കെട്ടിടം മുഴുവൻ അഗ്നിക്കിരയായി. വിവിധ കന്പനികളുടെ ഓഫീസായി ഉപയോഗിച്ചിരുന്ന കെട്ടിടമാണിത്.
നീറ്റ് പിജി പരീക്ഷാ തീയതി മാറ്റില്ല: സുപ്രീംകോടതി
ന്യൂഡൽഹി: മെഡിക്കൽ ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷയായ നീറ്റ് നീട്ടിവയ്ക്കാൻ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. നീറ്റ് പിജി പ്രവേശനപരീക്ഷ 21നു നടക്കും.
കഴിഞ്ഞ വർഷത്തെ നീറ്റ് പിജി കൗണ്സലിംഗിന് കാലതാമസമുണ്ടായ സാഹചര്യത്തിൽ നടപ്പുവർഷത്തെ നീറ്റ് പിജി പരീക്ഷ നീട്ടിവയ്ക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
ഇന്ത്യൻ ജ്ഞാനവ്യവസ്ഥയിൽ പുതിയ പാഠപുസ്തകം തയാറാക്കി കേന്ദ്രസർക്കാർ
രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: എൻജിനിയറിംഗ്, സയൻസ് വിദ്യാർഥികൾക്ക് ഇന്ത്യൻ ജ്ഞാനവ്യവസ്ഥയിൽ പരിശീലനം നൽകുന്ന പുതിയ പാഠപുസ്തകം തയാറാക്കി കേന്ദ്രസർക്കാർ. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ 16ന് ഡൽഹിയിലെ എഐസിടിഇ (ഓൾ ഇന്ത്യ കൗണ്സിൽ ഓഫ് ടെക്നിക്കൻ എഡ്യൂക്കേഷൻ) ഓഡിറ്റോറിയത്തിൽ പ്രകാശനം ചെയ്യും.
ഭഗവദ്ഗീത ഉൾപ്പെടെയുള്ള പുരാതന ഇന്ത്യൻ ജ്ഞാനസ്രോതസുകൾ ഉപയോഗിച്ച് പുതിയ മാനേജ്മെന്റ് മാതൃക രൂപീകരിക്കുന്നതിനും ജോലിയെ ആത്മീയമായി സമീപിക്കുന്നതിനും പുസ്തകം പരിശീലനം നൽകുന്നു.
കേന്ദ്രത്തിന്റെ മേൽനോട്ടത്തിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) പ്രഫസർ ബി. മഹാദേവന്റെയും ബംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വാമി വിവേകാനന്ദ യോഗ സർവകലാശാലയുടെയും എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കൽപിത സർവകലാശാലയായ ചിന്മയ വിശ്വവിദ്യാപീഠത്തിന്റെയും നേതൃത്വത്തിലാണ് പുസ്തകം തയാറാക്കിയത്.
സാങ്കേതികവിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള എഐടിസിഇ 2018ൽ മാതൃകാ പാഠ്യപദ്ധതിയിൽ അവതരിപ്പിച്ച ‘സാർവത്രിക മാനുഷികമൂല്യങ്ങളും ഇന്ത്യൻ ജ്ഞാനവ്യവസ്ഥയും’ എന്ന വിഷയം പഠിപ്പിക്കുന്നതിനുള്ള പ്രാഥമിക റഫറൻസ് മെറ്റീരിയലായി ഉപയോഗിക്കാനാണ് പുസ്തകം രൂപകൽപന ചെയ്തിട്ടുള്ളത്.
എൻഡോസൾഫാൻ ഇരകളുടെ നഷ്ടപരിഹാരം വൈകുന്നു; സംസ്ഥാന സർക്കാരിനു സുപ്രീംകോടതിയുടെ വിമർശനം
ന്യൂഡൽഹി: എൻഡോസൾഫാൻ നഷ്ടപരിഹാരവിതരണത്തിലെ കാലതാമസത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി.
എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തി അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ചികിത്സാസൗകര്യങ്ങൾ ഉറപ്പാക്കാനും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ എല്ലാ മാസവും യോഗം ചേരണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.
ദുരിതബാധിതരായ 3,704 ഇരകളിൽ ഹർജിക്കാരായ എട്ടുപേർക്കു മാത്രം നഷ്ടപരിഹാരം നൽകിക്കൊണ്ടുള്ള സംസ്ഥാനത്തിന്റെ നടപടിയെ ജസ്റ്റീസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിശിതമായി വിമർശിച്ചു.
കോടതിയെ സമീപിച്ച എട്ടുപേർക്ക് നഷ്ടപരിഹാരത്തിനു പുറമേ എത്രയും വേഗം 50,000 രൂപ കൂടി നൽകണമെന്നും കോടതി ഉത്തരവിട്ടു. അഞ്ചു ലക്ഷം രൂപ വീതം എൻഡോസൾഫാൻ ഇരകൾക്കു നൽകാനുള്ള 2017 ജനുവരിയിലെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്നു ചൂണ്ടിക്കാണിച്ച് കോണ്ഫെഡറേഷൻ ഓഫ് എൻഡോസൾഫാൻ റൈറ്റ്സ് വിക്ടിംസ് കളക്ടീവിന്റെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറിക്കെതിരേ എട്ട് ഇരകൾ സമർപ്പിച്ച കോടതിയലക്ഷ്യഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ഇരകൾക്കു നഷ്ടപരിഹാരം നൽകുന്നതിനായി 200 കോടി രൂപ ധനകാര്യവകുപ്പ് അനുവദിച്ചതായി ചീഫ് സെക്രട്ടറിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇരകൾക്കു നഷ്ടപരിഹാരം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് അനുസൃതമായ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിൽ കഴിഞ്ഞ ജനുവരിയിൽ കേരള സർക്കാർ യോഗം ചേർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ വീടുകൾ സന്ദർശിച്ച സംഘം ഇരകളിൽ പലരും ദയനീയമായ അവസ്ഥയിലാണെന്നു കണ്ടെത്തിയതായി ചീഫ് സെക്രട്ടറിയുടെ കംപ്ലയൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
നഷ്ടപരിഹാരം നൽകുന്നതിനു പുറമേ ഇരകൾക്കു നേരിടേണ്ടി വന്നിട്ടുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് വൈദ്യസഹായം നൽകുന്നതിന് സർക്കാർ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അതിനാൽ നഷ്ടപരിഹാരത്തിനുള്ള സുപ്രീംകോടതി ഉത്തരവിനു ശേഷമുള്ള പുരോഗതിയെ കുറിച്ച് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്കെതിരായ കോടതിയലക്ഷ്യ ഹർജി ജൂലൈ മൂന്നാംവാരം പരിഗണിക്കും.
ഭീകരബന്ധം: കാഷ്മീർ യൂണിവേഴ്സിറ്റി പ്രഫസറെ പുറത്താക്കി
ശ്രീനഗർ: ഭീകരബന്ധം തെളിഞ്ഞതിനെത്തുടർന്ന് കാഷ്മീർ യൂണിവേഴ്സിറ്റി പ്രഫസർ അടക്കം മൂന്നു പേരെ പിരിച്ചുവിട്ടു. അൽതാഫ് ഹുസൈൻ പണ്ഡിറ്റ് ആണു പിരിച്ചുവിടപ്പെട്ട പ്രഫസർ. കെമിസ്ട്രി പ്രഫസറായ ഇയാൾക്കു ജമാത്-ഇ-ഇസ്ലാം എന്ന സംഘടനയുമായി ബന്ധമുണ്ടെന്നു കണ്ടെത്തി.
1993ൽ ഇയാൾ പാക്കിസ്ഥാനിലെത്തി പരിശീലനം നേടുകയും ജെകെഎൽഎഫിൽ സജീവമാകുകയും ചെയ്തിരുന്നു. പിന്നീട് ജമാത്-ഇ-ഇസ്ലാമിന്റെ സജീവ പ്രവർത്തകനായി. 2015ൽ ഹുസൈൻ പണ്ഡിറ്റ് കാഷ്മീർ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗമായി. പദവി ഉപയോഗിച്ച് വിദ്യാർഥികളെ ഭീകരപ്രവർത്തനത്തിലേക്കു പ്രോത്സഹിപ്പിച്ചു.
അധ്യാപകനായ മുഹമ്മദ് മഖ്ബൂൽ ഹജാം, ജമ്മു കാഷ്മീർ പോലീസിൽ കോൺസ്റ്റബിളായ ഗുലാം റസൂൽ എന്നിവരാണു പിരിച്ചുവിടപ്പെട്ട മറ്റു രണ്ട് സർക്കാർ ഉദ്യോഗസ്ഥർ.
ചോട്ടാ ഷക്കീലിന്റെ സഹായികൾ അറസ്റ്റിൽ
മുംബൈ: ദാവൂദ് ഇബ്രാഹിമിന്റെ നിയന്ത്രണത്തിലുള്ള സംഘത്തിനു പണം കൈമാറുകയും നിയമവിരുദ്ധപ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത അധോലോകനേതാവ് ചോട്ടാ ഷക്കീലിന്റെ രണ്ട് സഹായികളെ ദേശീയ അന്വേഷണസംഘം (എൻഐഎ) അറസ്റ്റ്ചെയ്തു. ആരിഫ് അബൂബക്കർ ഷേക്ക്, ഷബീർ അബൂബക്കർ ഷേക്ക് എന്നിവരാണ് അറസ്റ്റിലായത്.
പ്രവർത്തനശൈലി മാറ്റേണ്ടതു കാലഘട്ടത്തിന്റെ ആവശ്യം: സോണിയ
ഉദയ്പുർ: സംഘടനയിൽ അടിയന്തരമായി മാറ്റങ്ങൾക്ക് ആഹ്വാനം ചെയ്ത് ചിന്തൻശിബിരത്തിൽ കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.
പ്രവർത്തനശൈലി മാറ്റേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മൂന്നുദിവസത്തെ ചിന്തൻ ശിബിരം അസാധാരണ സാഹചര്യം അസാധാരണ നടപടികൾ ആവശ്യപ്പെടുന്നു. മുന്പെങ്ങുമില്ലാത്ത സ്ഥിതിയിലാണു പാർട്ടി. നിലനിൽക്കാനായല്ല മറിച്ച് മുന്നോട്ടുനീങ്ങാനാണു മാറ്റമെന്നു സോണിയ പറഞ്ഞു.
ചെറിയ സർക്കാർ വലിയ ഭരണം എന്ന മുദ്രാവാക്യംകൊണ്ട് പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും യഥാർത്ഥത്തിൽ എന്താണ് അർത്ഥമാക്കുന്നതെന്ന് ഇപ്പോൾ സമൃദ്ധമായും വേദനാജനകമായും വ്യക്തമായിട്ടുണ്ട്.
രാജ്യത്തെ സ്ഥിരമായ ധ്രുവീകരണ അവസ്ഥയിൽ നിലനിർത്തുക, ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും നിരന്തരമായ അവസ്ഥയിൽ ജീവിക്കാൻ ആളുകളെ നിർബന്ധിക്കുക, നമ്മുടെ സമൂഹത്തിന്റെ അവിഭാജ്യ ഘടകവും നമ്മുടെ റിപ്പബ്ലിക്കിലെ തുല്യപൗരന്മാരുമായ ന്യൂനപക്ഷങ്ങളെ ഇരകളാക്കാനും പലപ്പോഴും ക്രൂരമായി പീഡിപ്പിക്കാനും ശ്രമിക്കുന്നു-സോണിയ കൂട്ടിച്ചേർത്തു.
രാജ്യമെന്പാടുമുള്ള 450 ലധികം കോണ്ഗ്രസ് നേതാക്കൾ ചിന്തൻ ശിബിരത്തിൽ പങ്കെടുക്കുന്നു.
ബിഷപ് അന്തോണിയോസ് ഗുഡ്ഗാവ് മെത്രാനായി 30ന് ചുമതലയേൽക്കും
ന്യൂഡൽഹി: മലങ്കര കത്തോലിക്കാ സഭയുടെ ഗുഡ്ഗാവ്- ഡൽഹി രൂപതയുടെ പുതിയ ബിഷപ് തോമസ് മാർ അന്തോണിയോസ് 30ന് ചുമതലയേൽക്കും. ഡൽഹി നേബ് സരായിയിലുള്ള സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ നടക്കുന്ന ആഘോഷമായ ദിവ്യബലിക്കു ശേഷമാകും ഗുഡ്ഗാവ് രൂപതയുടെ രണ്ടാമത്തെ സാരഥിയായി അദ്ദേഹം ചുമതലയേൽക്കുക.
ഡൽഹിയിൽ ഇന്നലെയെത്തിയ മലങ്കര കത്തോലിക്കാ സഭയുടെ പൂന രൂപതയുടെ പ്രഥമ മെത്രാനായ തോമസ് മാർ അന്തോണിയോസിന് വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി.
ഗുഡ്ഗാവ് രൂപതാ അഡ്മിനിസ്ട്രേറ്റർ ഫാ. വർഗീസ് വിനയാനന്ദ് ഒഐസി, ചാൻസലർ ഫാ. ജോണ് ഫെലിക്സ് ഒഐസി, പ്രൊക്യുറേറ്റർ ഫാ. ഫിലിപ്സ്, റെക്ടർ ഫാ. അജി തോമസ്, അത്മായ പ്രതിനിധികൾ എന്നിവർ ചേർന്നു മെത്രാനെ സ്വീകരിച്ചു. ഗുഡ്ഗാവ് രൂപതാ ആസ്ഥാനത്തെത്തിയ ബിഷപ് പിന്നീട് വൈദികരും സന്യസ്തരും വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തി.
പൂന ബിഷപ് തോമസ് മാർ അന്തോണിയോസിനെ കഴിഞ്ഞ ശനിയാഴ്ചയാണ് ഗുഡ്ഗാവ് രൂപതയുടെ മെത്രാനായി നിയമിച്ചത്. പകരം സംവിധാനം ഉണ്ടാകുന്നതു വരെ പൂന രൂപതയുടെ ചുമതലയിൽ മെത്രാൻ തുടരും.
ഗുഡ്ഗാവ് രൂപതയുടെ പ്രഥമ മെത്രാൻ ജേക്കബ് മാർ ബർണബാസിന്റെ അകാലത്തിലുള്ള മരണത്തെ തുടർന്നായിരുന്നു മാർ അന്തോണിയോസിന്റെ നിയമനം.
പ്രതിഭാധനരായ വിദ്യാർഥികൾക്ക് പ്രത്യേക പ്രവേശനം നൽകാൻ എഐസിടിഇ
ന്യൂഡൽഹി: പ്രതിഭാധനരായ (ഗിഫ്റ്റഡ്) വിദ്യാർഥികൾക്ക് അധികസീറ്റുകളിൽ പ്രവേശനം നൽകാൻ തീരുമാനിച്ച് ഓൾ ഇന്ത്യ കൗണ്സിൽ ഓഫ് ടെക്നിക്കൽ എഡ്യുക്കേഷൻ (എഐസിടിഇ).
ഇങ്ങനെ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് പൂർണമായ ട്യൂഷൻ ഇളവു നൽകാൻ സ്ഥാപനം ബാധ്യസ്ഥമാണ്. എന്നാൽ നിലവിലെ മാനദണ്ഡങ്ങൾ അനുസരിച്ച് പരീക്ഷ ഫീസ്, ഹോസ്റ്റൽ, ലൈബ്രറി, ഗതാഗതം, ലബോറട്ടറി തുടങ്ങിയ സൗകര്യങ്ങൾക്ക് ഇത്തരം വിദ്യാർഥികളിൽ നിന്നും ഫീസ് ഈടാക്കാവുന്നതാണ്.
മിടുക്കനായ വിദ്യാർഥിയും പ്രതിഭാധനനായ വിദ്യാർഥിയും തമ്മിൽ വ്യത്യാസങ്ങൾ ഉള്ളതായി കൗണ്സിൽ നിരീക്ഷിക്കുന്നു. മിടുക്കനായ വിദ്യാർഥി ക്ലാസ്റൂമിൽ കൂടുതൽ ആത്മാർത്ഥതയും സിലബസിനെ കുറിച്ച് നന്നായി അറിവുള്ളവരുമാണ്. ഇവർ നന്നായി പരിശീലിച്ച ജോലികളിൽ ഉയർന്ന മാർക്കുകൾ നേടുകയും ക്ലാസ്റൂമിന് അനുസൃതമായി പ്രവർത്തിക്കുകയും ചെയ്യുന്നു. പ്രതിഭാധനരായ കുട്ടികളെ കണ്ടെത്തുന്നതിനുള്ള വ്യക്തമായ മാർഗനിർദേശങ്ങളും കൗണ്സിൽ പങ്കുവയ്ക്കുന്നു.
കൗണ്സിലിന്റെ നിർവചനം അനുസരിച്ച് പഠനത്തിൽ ജിജ്ഞാസ ഉണ്ടാവുക, ചോദ്യത്തിന്റെ പരിധിക്കപ്പുറം വിശദമായി ഉത്തരങ്ങൾ പഠിക്കുക, ആവർത്തിച്ചുള്ള ജോലികളിൽ അറിയാതെ തെറ്റു വരുത്തുക, പുതിയ കാര്യങ്ങൾ താത്പര്യത്തോടെ നിരീക്ഷിക്കുക, വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യുന്നതിൽ സന്തോഷിക്കുക, സ്വന്തം ആശയം പങ്കുവയ്ക്കുക എന്നിവയൊക്കെയാണ് പ്രതിഭാധനരായ കുട്ടികളുടെ പ്രത്യേകതകൾ. സ്വന്തമായി മൊബൈൽ ആപ്ലിക്കേഷനുകൾ നിർമിക്കുകയോ പേറ്റന്റുകൾ സ്വന്തമാക്കുകയോ ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ വിജയം നേടുന്നവരോ ആയ വിദ്യാർഥികളെയാണ് കൗണ്സിൽ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്.
പ്രതിഭാധനരായ കുട്ടികളെ കണ്ടെത്തുന്നതു എളുപ്പമുള്ള കാര്യമല്ല. അതിനുവേണ്ടി സ്കൂളുകളെയും അധ്യാപകരെയും ബോധവത്കരിക്കുകയും കുട്ടികളെ അത്തരത്തിൽ പരിപോഷിപ്പിക്കുകയും വേണം. പ്രതിഭാധനരായ വിദ്യാർഥികൾ പലപ്പോഴും പരീക്ഷയിലെ കുറഞ്ഞ മാർക്കു കാരണം പിന്തള്ളപ്പെടുന്നു. എന്നാൽ ശരിയായ പരിഗണന നൽകിയാൽ ഇവർ ഉയർന്ന നേട്ടം കൈവരിക്കാൻ സാധ്യതയുണ്ട്.
ഇതു പരിഗണിച്ച് എല്ലാ എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളിലും രണ്ടു സീറ്റുകൾ പ്രതിഭാധനരായ വിദ്യാർഥികൾക്കു വേണ്ടി മാറ്റിവയ്ക്കും.
മണിച്ചന്റെ മോചനം പരിഗണനയിൽ: കൂടുതൽ സമയം അനുവദിക്കാതെ സുപ്രീംകോടതി
ന്യൂഡൽഹി: കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ പ്രധാന പ്രതി മണിച്ചന്റെ വിടുതൽഹർജി വേനലവധിക്കുശേഷം പരിഗണിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.
നാലുമാസം സമയം നൽകിയിട്ടും ജയിൽ ഉപദേശകസമിതി എന്തുകൊണ്ടു തീരുമാനം എടുത്തില്ലെന്നു കോടതി ചോദിച്ചു. ഉപദേശക സമിതി തീരുമാനം എടുത്തില്ലെങ്കിൽ കോടതിക്കു തീരുമാനം എടുക്കേണ്ടി വരും.
സർക്കാർ തീരുമാനം എടുത്തില്ലെങ്കിൽ ജാമ്യം നൽകുമെന്നും കോടതി വാക്കാൽ പറഞ്ഞു. കേസ് അടുത്ത വ്യാഴാഴ്ച പരിഗണിക്കും. 19ന് മുഴുവൻ ഫയലുകളും ഹാജരാക്കാൻ ജയിൽ ഉപദേശകസമിതിക്ക് കോടതി നിർദേശം നൽകി. സർക്കാർ കൊണ്ടുവന്ന മുദ്രവച്ച കവർ സ്വീകരിക്കാൻ ഇന്നും ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് തയാറായില്ല.
കരുതൽ ഡോസ് ഇടവേള മൂന്നു മാസമായി കുറച്ച് കേന്ദ്രം
ന്യൂഡൽഹി: വിദേശത്തേക്കു പോകുന്നവർക്ക് ഇനി മുതൽ കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് മൂന്നു മാസം കഴിഞ്ഞാൽ കരുതൽ ഡോസ് എടുക്കാം. നിലവിൽ ഒന്പതു മാസമാണ് കാലാവധി. ഇതിനായി നിലവിലുള്ള മാർഗനിർദേശങ്ങളിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ഭേദഗതി വരുത്തി.
അതേസമയം, പുതിയ നിർദേശം അനുസരിച്ച് യാത്ര ചെയ്യുന്ന രാജ്യത്തെ മാർഗ നിർദേശങ്ങൾക്ക് അനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ കരുതൽ ഡോസ് സ്വീകരിക്കാം. ഇതിനുള്ള സൗകര്യം കോവിൻ പോർട്ടലിൽ ലഭ്യമാകും.
പ്രതിരോധ കുത്തിവയ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ ശിപാർശയിലാണ് മുൻകരുതൽ ഡോസിന്റെ ചട്ടം ലഘൂകരിക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്. എന്നാൽ മറ്റു പൗരൻമാരുടെ കാര്യത്തിൽ ഒൻപതു മാസത്തെ കാത്തിരിപ്പ് കാലാവധിയിൽ ഇളവ് അനുവദിച്ചിട്ടില്ല.