ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; ജസ്റ്റീസ് ബി. സുദർശൻ റെഡ്ഢി ഇന്ത്യാ സഖ്യം സ്ഥാനാർഥി
സീനോ സാജു
ന്യൂഡൽഹി: സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് ബി. സുദർശൻ റെഡ്ഢിയെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് പ്രതിപക്ഷ ഇന്ത്യ സഖ്യം.
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന യോഗത്തിലാണ് അവിഭക്ത ആന്ധ്രയിൽനിന്നുള്ള സുദർശൻ റെഡ്ഢിയെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി ഐകകണ്ഠ്യേന തെരഞ്ഞെടുത്തത്.
മഹാരാഷ്ട്ര ഗവർണറും തമിഴ്നാട് സ്വദേശിയുമായ സി.പി. രാധാകൃഷ്ണനാണു ഭരണമുന്നണിയായ എന്‍ഡിഎയുടെ സ്ഥാനാര്‍ഥി. ഇതോടെ അടുത്തമാസം ഒന്പതിനു നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യൻ പോരാട്ടത്തിന് കളമൊരുങ്ങിയിരിക്കുകയാണ്.
1946ൽ ഇന്നത്തെ തെലുങ്കാനയിലെ രംഗറെഡ്ഢി ജില്ലയിൽ ജനിച്ച ബി. സുദർശൻ റെഡ്ഢി നാലു പതിറ്റാണ്ടിലേറെ നീണ്ട നിയമജീവിതത്തിനുടമയാണ്. സാധാരണ കർഷകകുടുംബത്തിൽ ജനിച്ചു രാജ്യത്തിന്റെ ജുഡീഷൽ സംവിധാനത്തിലെ ഉന്നതപദവികളിലെത്തിയ ഔദ്യോഗിക ജീവിതമാണ് അദ്ദേഹത്തിന്റേത്.
1995ൽ ആന്ധ്രപ്രദേശ് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമിതനായ അദ്ദേഹം 2005ൽ ഗോഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റീസായി. പിന്നീട് 2007 മുതൽ നാലര വർഷക്കാലം സുപ്രീംകോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചു. 2011ലാണ് പദവിയിൽനിന്നു വിരമിച്ചത്. ഗോവയുടെ ആദ്യ ലോകായുക്തയായി 2013ൽ ചുമതലയേറ്റെടുത്തു.
എൻഡിഎ സ്ഥാനാർഥിയായ മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനെതിരേ മത്സരിക്കാൻ സുപ്രീംകോടതി മുൻ ജഡ്ജിയെ രംഗത്തിറക്കിയത് ആശയപരമായ പോരാട്ടത്തിനാണെന്നാണു പ്രഖ്യാപനം നടത്തിയ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കിയത്.
സുദർശൻ റെഡ്ഢി സാമൂഹിക, സാന്പത്തിക, രാഷ്ട്രീയ നീതിയുടെ ധീരനായ വക്താവാണെന്നും അദ്ദേഹത്തിന്റെ വിധിന്യായങ്ങൾ വായിക്കുകയാണെങ്കിൽ, അദ്ദേഹം പാവപ്പെട്ടവർക്കൊപ്പം നിലകൊണ്ടുവെന്നും ഭരണഘടനയെയും മൗലികാവകാശങ്ങളെയും സംരക്ഷിച്ചിട്ടുണ്ടെന്നും വ്യക്തമാകുമെന്ന് ഖാർഗെ കൂട്ടിച്ചേർത്തു.
മുൻതൂക്കം എൻഡിഎയ്ക്കുതന്നെ
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരം ഉറപ്പായെങ്കിലും ഭരണകക്ഷിയായ എൻഡിഎയ്ക്കുതന്നെയാണ് മുൻതൂക്കം.
ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാരടങ്ങുന്ന ഇലക്ടറൽ കോളജാണ് ഉപരാഷ്ട്രപതിയെ വോട്ടിംഗിലൂടെ തെരഞ്ഞെടുക്കുന്നത്. ഒഴിവുകൾ മാറ്റിനിർത്തിയാൽ നിലവിലെ ഇലക്ടറൽ കോളജിൽ 782 അംഗങ്ങളാണുള്ളത്. ഇതുപ്രകാരം 392 വോട്ടുകൾ ലഭിക്കുന്നയാളാണു വിജയിക്കുക.
ലോക്സഭയിൽ 293 അംഗങ്ങളും രാജ്യസഭയിൽ 133 അംഗങ്ങളുമുള്ള എൻഡിഎയ്ക്ക് സി.പി. രാധാകൃഷ്ണനെ പദവിയിലെത്തിക്കാം. ഇതിനോടൊപ്പംതന്നെ എൻഡിഎയെ പുറത്തുനിന്നു പിന്തുണയ്ക്കുന്ന വൈഎസ്ആർ കോണ്‍ഗ്രസ് പോലുള്ള പ്രാദേശിക പാർട്ടികളുടെ വോട്ടുകളും എൻഡിഎ സ്ഥാനാർഥിക്കു ലഭിക്കാനാണു സാധ്യത.
പാലിയേക്കര ടോൾ പിരിവ്; എൻഎച്ച്എഐക്ക് തിരിച്ചടി
ന്യൂഡൽഹി: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കര ടോൾപിരിവ് നാലാഴ്ചത്തേക്കു തടഞ്ഞ കേരള ഹൈക്കോടതി ഉത്തരവ് ശരിവച്ച് സുപ്രീംകോടതി.
സാധാരണക്കാരൻ നികുതിയടച്ച റോഡിൽ കാര്യക്ഷമത ഇല്ലായ്മയുടെ പ്രതീകങ്ങളായ കുണ്ടിലും കുഴിയിലും വീഴുന്നതിന് ടോൾപോലെ കൂടുതൽ പണം നൽകേണ്ടതില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസുമാരായ കെ. വിനോദ് ചന്ദ്രൻ ,എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് ദേശീയപാതാ അഥോറിറ്റിയുടെ (എൻഎച്ച്എഐ) ഹർജി തള്ളിയത്. അറ്റകുറ്റപ്പണികൾ സുഗമമായി നടക്കുന്നുണ്ടോയെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിക്കണമെന്നും കോടതി വ്യക്തമാക്കി.
ഹൈക്കോടതി നിർദേശിച്ച നാലാഴ്ചയ്ക്ക് മുന്‍പുതന്നെ ഗതാഗതം സുഗമമായി പുനരാരംഭിച്ചാൽ ടോൾ നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു ദേശീയപാതാ അഥോറിറ്റിക്കോ കരാറുകാർക്കോ കോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.
ടോൾ തടഞ്ഞ ഹൈക്കോടതി നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടു എൻഎച്ച്എഐയാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. എന്നാൽ മോശമായ റോഡിലെ ടോൾ പിരിവിനെതിരേ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച ഹർജിക്കാരിൽ ഒരാളായ ഷാജി കോടങ്കണ്ടത്ത് സുപ്രീംകോടതിയിൽ തടസഹർജി സമർപ്പിച്ചതോടെയാണു ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് ഇരുകൂട്ടരുടെയും വാദം കേട്ടത്. വാദത്തിനിടയിൽ ദേശീയപാതാ അഥോറിറ്റിക്കു സുപ്രീംകോടതിയിൽനിന്ന് രൂക്ഷവിമർശനവുമുണ്ടായി.
മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ദേശീയപാതാ അഥോറിറ്റി പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടിയാണ് ടോൾ പിരിവ് നാലാഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞത്.
ഗതാഗതക്കുരുക്ക് പരിഹരിക്കാതെ ടോൾ പിരിവ് നടത്തരുതെന്നായിരുന്നു ഹർജിക്കാരായ തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടങ്കണ്ടത്ത്, ഒ.ജെ. ജെനീഷ് എന്നിവർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്.
മൂന്നാഴ്ചയ്ക്കുള്ളിൽ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ആവശ്യമായ നിർമാണം പൂർത്തിയാക്കാമെന്ന് ദേശീയ പാതാ അഥോറിറ്റി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ഓൺലൈൻ ചൂതാട്ടത്തിനു പൂട്ട്
സനു സിറിയക്
ന്യൂഡൽഹി: പണം നിക്ഷേപിച്ചു കളിക്കുന്ന ഓണ്‍ലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാൻ നിയമനിർമാണവുമായി കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അനുമതി നൽകി.
പാർലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം നാളെ അവസാനിക്കുന്ന സാഹചര്യത്തിൽ ബിൽ ഇന്നു പാർലമെന്റിൽ അവതരിപ്പിച്ചേക്കും.
ഓണ്‍ലൈൻ ഗെയിമിംഗ് ആപ്പുകളെ വ്യക്തമായ നിയമ ചട്ടക്കൂടിനു കീഴിൽ കൊണ്ടുവരിക, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയുള്ള ചൂതാട്ടത്തിന് കർശനമായ പിഴ ചുമത്തുക, ഓണ്‍ലൈൻ വാതുവയ്പ് ശിക്ഷാർഹമായ കുറ്റമാക്കുക തുടങ്ങിയവയാണ് ബില്ലുകൊണ്ട് ലക്ഷ്യമിടുന്നത്. കൂടാതെ, ഇത്തരം പ്ലാറ്റ്ഫോമുകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നതിലൂടെ ഈ മേഖലയിലൂടെ ഉണ്ടാകുന്ന കുറ്റകൃത്യങ്ങളും ആസക്തിയും കുറയ്ക്കാൻ സാധിക്കുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.
നിയമം പാസായാൽ പണം നിക്ഷേപിച്ചു കളിക്കുന്ന ഓണ്‍ലൈൻ ഗെയിമുകൾക്ക് ബാങ്ക്് വഴിയോ മറ്റു ധനകാര്യ സ്ഥാപനങ്ങൾ വഴിയോ പണം കൈമാറാൻ സാധിക്കില്ല. ഇത്തരം ഗെയിമുകൾ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ പൂർണമായും നിരോധിക്കപ്പെടും.
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾക്കെതിരേ ശക്തമായ നടപടിയുണ്ടാകും. എന്നാൽ ഇ-സ്പോർട്സ്, പണം ഉൾപ്പെടാത്ത നൈപുണ്യം ആവശ്യമുള്ള ഗെയിമുകൾ എന്നിവയ്ക്ക് കൂടുതൽ പ്രോത്സാഹനം നൽകാനും ബിൽ നിഷ്കർഷിക്കുന്നു.
നിയമം പ്രാബല്യത്തിലായാൽ ഓണ്‍ലൈൻ ഗെയിമിംഗ് മേഖലയെ ഇലക്ട്രോണിക് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനു കീഴിൽ കൊണ്ടുവരും. കൂടാതെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന രജിസ്റ്റർ ചെയ്യാത്തതോ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതോ ആയ ഏതൊരു ഓണ്‍ലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോം നിരോധിക്കാനും കേന്ദ്രസർക്കാരിന് നിയമത്തിന്റെ പിൻബലത്തിൽ സാധിക്കും.
2023 ഒക്ടോബറിലാണു പണം നിക്ഷേപിച്ചുള്ള ഓണ്‍ലൈൻ ഗെയിമുകൾക്ക് കേന്ദ്രസർക്കാർ 28 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയത്. ഇതോടെ ഈ മേഖല പൂർണമായും നിരീക്ഷണവിധേയമാണ്.
ഇത്തരം ഗെയിമുകളിൽനിന്ന് വരുമാനം ലഭിക്കുന്നവരിൽനിന്ന് ഈ സാന്പത്തികവർഷം മുതൽ 30 ശതമാനം നികുതി ഈടാക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കാൻ കേന്ദ്രസർക്കാർ നിയമം കൊണ്ടുവരുന്നത്.
അതേസമയം, രാജ്യത്തു വളർച്ചയുടെ പാതയിലുള്ള ഓണ്‍ലൈൻ ഗെയിമിംഗ് വ്യവസായം ഒരു നിയന്ത്രിത ചട്ടക്കൂടിനു കീഴിൽ കൊണ്ടുവരുന്നതിനുള്ള നടപടിയായും ബില്ലിനെ കാണാൻ സാധിക്കും.
പ്രധാനമന്ത്രിയുടെ ചൈനാ സന്ദർശനം സ്ഥിരീകരിച്ച് അജിത് ഡോവൽ
ന്യൂഡൽഹി: ചൈനയിലെ ടിയാൻജിൻ നഗരത്തിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഇതുസംബന്ധിച്ച് സ്ഥിരീകരണം നൽകിയത്.
2020ലെ ഗാൽവാൻ താഴ് വരയിലെ സംഘർഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ചൈനയിലെത്തുന്നത്. ഈ മാസം 31 മുതൽ സെപ്റ്റംബർ ഒന്നുവരെയാണ് ഷാങ്ഹായ് ഉച്ചകോടി.
അതിർത്തിപ്രശ്നങ്ങൾ പരിഹരിക്കാൻ ഇരുരാജ്യങ്ങളുടെയും പ്രത്യേക പ്രതിനിധികൾ ന്യൂഡൽഹിയിൽ ചർച്ച നടത്തുന്നതിനിടെയാണ് മോദിയുടെ ചൈനാ സന്ദർശനത്തിൽ ആദ്യമായി ഔദ്യോഗിക സ്ഥിരീകരണം വരുന്നത്.
ഗാൽവാൻ താഴ്വരയിൽ ഇന്ത്യ-ചൈന സൈനികർ പരസ്പരം ഏറ്റുമുട്ടിയതിനു പിന്നാലെ മോശമായ നയതന്ത്രബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനകൾ നൽകിയാണ് ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി ന്യൂഡൽഹിയിലെത്തിയത്.
രാഷ്ട്രപതി പരാമർശം ; ഭരണഘടനാ ബെഞ്ചിൽ എതിർത്ത് കേരളവും തമിഴ്നാടും
ന്യൂഡൽഹി: നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് മറികടക്കാനാണു കേന്ദ്രസർക്കാർ രാഷ്ട്രപതി പരാമർശം (പ്രസിഡൻഷ്യൽ റഫറൻസ്) നൽകിയതെന്നു കേരളം സുപ്രീംകോടതിയിൽ.
ബിൽ ഗവർണറുടെ പരിഗണനയ്ക്കെത്തിയാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 200 പ്രകാരം എന്താണ് അടുത്ത നടപടി എന്നതാണു തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുടെ കേസിൽ ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് ഈ വർഷം ഏപ്രിൽ എട്ടിലെ ഉത്തരവിലൂടെ വ്യക്തമാക്കിയത്.
എത്രയും വേഗം എന്നതിനു സമയപരിധി ആവശ്യമാണ്. അതാണ് മുൻ ഉത്തരവിൽ വ്യക്തമാക്കിയതെന്നും കേരളം വാദിച്ചു. രാഷ്ട്രപതി പരാമർശത്തിൽ സുപ്രീംകോടതി മറുപടി നൽകരുതെന്നും കേരളം ആവശ്യപ്പെട്ടു. തമിഴ്നാടും രാഷ്ട്രപതി പരാമർശത്തെ എതിർത്തു.
നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കുന്നതിനുള്ള സമയപരിധിയുമായി ബന്ധപ്പെട്ടു നിലപാട് തേടി രാഷ്ട്രപതി ദ്രൗപദി മുർമു സുപ്രീംകോടതിയിൽ നൽകിയ പ്രസിഡൻഷ്യൽ റഫറൻസിൽ ഭരണഘടനാബെഞ്ച് ഇന്നലെ വാദം ആരംഭിച്ചപ്പോഴാണു കേരളം നിലപാട് വ്യക്തമാക്കിയത്.
ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, പി.എസ്. നരസിംഹ, അതുൽ എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ഭരണഘടനാബെഞ്ചാണു രാഷ്ട്രപതി പരാമർശം പരിശോധിക്കുന്നത്. ബില്ലുകളിൽ തീരുമാനമെടുക്കുന്നത് ഉൾപ്പെടെ 14 ചോദ്യങ്ങളിലാണു രാഷ്ട്രപതി സുപ്രീംകോടതിയുടെ അഭിപ്രായം തേടിയത്.
രാഷ്ട്രപതി പരാമർശവുമായി ബന്ധപ്പെട്ട നിയമവശങ്ങളാണു ബെഞ്ചിന്റെ പരിഗണനയിലുള്ളതെന്നും തമിഴ്നാട് ഗവർണറുടെ കേസിനെതിരേയുള്ള വെല്ലുവിളിയല്ല പരിശോധിക്കുന്നതെന്നും കേരളത്തിന്റെയും തമിഴ്നാടിന്റെയും എതിർപ്പിനു മറുപടിയായി ചീഫ് ജസ്റ്റീസ് പറഞ്ഞു.
കോടതിയുടെ ഏതെങ്കിലും ഒരു മുൻകാല വിധിപ്രകാരമുള്ള നിയമം ശരിയായി നടപ്പാക്കുന്നില്ലെന്ന് സുപ്രീംകോടതിക്കുതന്നെ ചൂണ്ടിക്കാണിക്കാൻ സാധിക്കും. ഭരണഘടനയുടെ ആർട്ടിക്കിൾ 143 പ്രകാരമുള്ള അധികാരമാണിത്. എന്നാൽ ഈ അഭിപ്രായം വിധിയെ അസാധുവാക്കുന്നില്ലെന്നും വാദത്തിനിടയിൽ ജസ്റ്റീസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. വിഷയത്തിൽ ഇന്നും വാദം തുടരും.
സിമന്റ് കമ്പനിക്ക് 1860 ഏക്കര്‍ സൗജന്യഭൂമി; അന്പരന്ന് ഹൈക്കോടതി
ഗോഹട്ടി: ആസാമിലെ ഗോത്രമേഖലയിൽ സ്വകാര്യ സിമന്റ് കന്പനിക്ക് രണ്ടായിരം ഏക്കറോളം ഭൂമി അനുവദിച്ച സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഗോഹട്ടി ഹൈക്കോടതി.
ഗോത്രവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ദിമ ഹസാവോയിൽ കഴിഞ്ഞവർഷം അവസാനമാണു കന്പനിക്കു ഭൂമി അനുവദിച്ചത്. ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉൾപ്പെട്ടിരിക്കുന്ന പ്രദേശത്തെ ഭൂമി കൈമാറ്റം ചെയ്തതിലെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാൻ കോടതി നിർദേശം നൽകുകയും ചെയ്തു.
ആറാം ഷെഡ്യൂള്‍ അനുസരിച്ച് പ്രദേശത്തിന്റെ ഭരണനിർവഹണ അധികാരം സ്വയംഭരണ കൗണ്‍സിലായ നോര്‍ത്ത് കാചെര് ഹില്‍സ് ഓട്ടോണമസ് കൗണ്‍സിലിനാണ്. ഇവിടെയാണ് വൻതോതിൽ ആളുകളെ കുടിയിറക്കേണ്ടിവരുന്ന പദ്ധതിക്കായി കോല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹാബല്‍ സിമന്റ് പ്രൈവറ്റ് ലിമിറ്റഡിനു ഭൂമി അനുവദിച്ചത്. കന്പനിക്ക് 1300 ഏക്കറോളം ഭൂമി വിട്ടുനൽകാൻ കഴിഞ്ഞവര്‍ഷം ഒക്ടോബറിൽ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഒരുമാസത്തിനുശേഷം തൊട്ടുചേര്‍ന്നുള്ള മറ്റൊരു 500 ഏക്കര്‍കൂടി അനുവദിച്ച് റവന്യു അഡീഷണല്‍ സെക്രട്ടറി ഉത്തരവിട്ടു.
ഈ വര്‍ഷം ആദ്യംനടന്ന നിക്ഷേപകസംഗമമായ അഡ്വാന്റേജ് ആസാം 2.0ത്തിൽ 11,000 കോടി രൂപ നിക്ഷേപിക്കാമെന്ന ധാരണ സംസ്ഥാന സർക്കാരും കന്പനിയും തമ്മിലുണ്ടായിരുന്നു. ഭൂമി അനുവദിക്കാനുള്ള തീരുമാനം ചോദ്യംചെയ്ത് പ്രദേശവാസികള്‍ ഉള്‍പ്പെടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
1800 ഏക്കര്‍ ഭൂമി അനുവദിച്ചതായി കമ്പനിയുടെ അഭിഭാഷകന് ജി. ഗോസ്വാമി വാദത്തിനിടെ അറിയിച്ചതോടെ കോടതി അന്പരപ്പ് പ്രകടിപ്പിക്കുകയായിരുന്നു. “എന്താണ് ഇവിടെ സംഭവിക്കുന്നത്. ഒരു സ്വകാര്യ കമ്പനിക്കാണ് ഇത്രയധികം ഭൂമി നൽകുന്നത്. എന്ത് തമാശയാണിത്’’ എന്നിങ്ങനെയായിരുന്നു വാദംകേട്ട ജസ്റ്റീസ് സഞ്ജയ് കുമാര്‍ മേധിയുടെ പരാമർശങ്ങൾ.
തുടർന്ന് വിശദാംശങ്ങള്‍ സമര്‍പ്പിക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു.
നിമിഷപ്രിയ കേസ്: പണപ്പിരിവിൽ മുന്നറിയിപ്പു നൽകി കേന്ദ്രം
ന്യൂഡൽഹി: യെമനിൽ വധശിക്ഷ വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി സമൂഹമാധ്യമങ്ങളിൽ പണപ്പിരിവ് നടത്തുന്നതിൽ മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം.
നിമിഷപ്രിയയെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ പങ്കെടുത്തുവെന്ന് അവകാശപ്പെടുന്ന ഒരാളുടെ സമൂഹമാധ്യമ അക്കൗണ്ടിന്റെ സ്ക്രീൻഷോട്ടിനൊപ്പമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ഫാക്ട് ചെക് വിഭാഗം മുന്നറിയിപ്പ് പുറത്തിറക്കിയത്.
ഇന്ത്യ സർക്കാർ നിർദേശിച്ച ഒരു ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കണമെന്ന് സമൂഹമാധ്യമത്തിലൂടെ ഇദ്ദേഹം അഭ്യർഥിച്ചിരുന്നു. സേവ് നിമിഷപ്രിയ എന്ന മുദ്രാവാക്യവും ബാങ്ക് അക്കൗണ്ടിന്റെ വിശദാശംങ്ങളും സന്ദേശത്തിൽ ഉണ്ട്. ഇതിനെതിരേയാണു മുന്നറിയിപ്പ്.
നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായതെല്ലാം സർക്കാർ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിനായി ചില സൗഹൃദരാഷ്ട്രങ്ങളെ ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു.
മഹാരാഷ്ട്രയിൽ നാശംവിതച്ച് കനത്ത മഴ; പത്തു മരണം
മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴയെത്തുടർന്നുണ്ടായ അപകടങ്ങളിൽ പത്തു പേർ മരിച്ചു. ആയിരക്കണക്കിനു പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. സംസ്ഥാനത്ത് 14 ലക്ഷം ഏക്കർസ്ഥലത്തെ കൃഷി നശിച്ചു.
മുംബൈയിലും വിദർഭ മേഖലയിലെ ഗഡ്ചിരോളിയിലും മറാഠ്വാഡ മേഖലയിലെ നാന്ദെഡിലുമാണ് മഴക്കെടുതി ഏറ്റവും രൂക്ഷം. നാന്ദെഡിൽ മാത്രം എട്ടു പേർ മരിച്ചു. ഏഴു പേർ സഞ്ചരിച്ച ഓട്ടോറിക്ഷയും ഒരു കാറും ഒഴുകിപ്പോയി. പ്രദേശവാസികൾ മൂന്നു പേരെ രക്ഷപ്പെടുത്തി. നാലു പേർക്കായി തെരച്ചിൽ നടന്നുവരികയാണ്.
രണ്ടു ദിവസമായി പെയ്യുന്ന കനത്തമഴയിൽ മുംബൈയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മുംബൈ നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. നഗരമധ്യത്തിലൂടെ ഒഴുകുന്ന മിഥി നദി കരകവിഞ്ഞതോടെ കുർളയിൽനിന്ന് 350 പേരെ മാറ്റിപാർപ്പിച്ചു.
സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ അടഞ്ഞുകിടന്നു. മഴ കനത്തതോടെ ബോംബെ ഹൈക്കോടതി ഇന്നലെ ഉച്ചകഴിഞ്ഞ് 12.30 വരെ മാത്രമാണ് പ്രവർത്തിച്ചത്. ലോക്കൽ ട്രെയിൻ സർവീസുകൾ വൈകി. മുംബൈയിലെ വിവിധ പ്രദേശങ്ങളിൽ 24 മണിക്കൂറിനിടെ 200 മില്ലിമീറ്ററിലേറെ മഴയാണു ലഭിച്ചത്.
വോട്ടർ അധികാർ യാത്ര; രാഹുലിന്റെ വാഹനം തട്ടി കോൺസ്റ്റബിളിനു പരിക്ക്
നവാഡ (ബിഹാർ): ബിഹാറിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്കിടെ അപകടത്തിൽ കോൺസ്റ്റബിളിനു പരിക്ക്. രാഹുല്‍ സഞ്ചരിച്ചിരുന്ന തുറന്ന ജീപ്പിനു മുന്നിൽനിന്ന കോൺസ്റ്റബിളിന്റെ കാലിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു.
നവാഡയിലെ ഭഗത് സിംഗ് ചൗക്കിൽ ഇന്നലെ രാവിലെയുണ്ടായ അപകടത്തിന് പിന്നാലെ മറ്റ് പോലീസുകാരും യാത്രയില്‍ പങ്കെടുക്കാനെത്തിയവരും ചേര്‍ന്ന് വാഹനം നീക്കി പോലീസുകാരനെ പുറത്തെടുത്തു.
പരിക്ക് സാരമുള്ളതല്ലെന്നു പരിശോധനയിൽ വ്യക്തമായതായി നവാഡ എസ്പി അഭിനവ് ദിമാൻ അറിയിച്ചു. പോലീസുകാരനെ പരിചരിക്കാൻ രാഹുൽ ഒപ്പമുണ്ടായിരുന്നവർക്കു നിർദേശം നൽകിയശേഷമാണു മടങ്ങിയത്.
അപകടത്തിനു പിന്നാലെ ബിജെപി നേതൃത്വം രാഹുലിനെതിരേ രൂക്ഷവിമർശനം ഉയർത്തി. രാഹുലിന്റെ വാഹനം കോണ്‍സ്റ്റബിളിനെ ഞെരിച്ചമര്‍ത്തിയെന്നും അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റുവെന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല ആരോപിച്ചു. കോണ്‍സ്റ്റബിളിന്റെ അവസ്ഥ മനസിലാക്കാൻ രാഹുൽ തയാറായില്ലെന്നും ആരോപണമുണ്ടായിരുന്നു.
സിദ്ധാര്‍ഥ് വരദരാജനും കരണ്‍ ഥാപ്പറിനുമെതിരേ രാജ്യദ്രോഹക്കേസ്
ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ഥ് വരദരാജനും കരണ്‍ ഥാപ്പറിനുമെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി ആസാം പോലീസ്.
ഈ മാസം 22ന് ഗോഹട്ടിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇരുവര്‍ക്കും സമന്‍സ് അയച്ചു.
ഹാജരായില്ലെങ്കില്‍ അറസ്റ്റുണ്ടാകുമെന്നാണു മുന്നറിയിപ്പ്. സിദ്ധാര്‍ഥ് വരദരാജന് 14നും കരണ്‍ ഥാപ്പറിന് തിങ്കളാഴ്ചയുമാണു സമന്‍സ് ലഭിച്ചത്. ഡിജിറ്റല്‍ മാധ്യമമായ ‘ദി വയറി’ന്റെ ഉടമകളാണ് വരദരാജനും ഥാപ്പറും.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല. നിലവിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇരുവരെയും ചോദ്യംചെയ്യാന്‍ ന്യായമായ കാരണങ്ങളുണ്ടെന്ന് സമന്‍സില്‍ പറയുന്നു.
ദേശീയ കായിക ഭരണ ബിൽ നിയമമായി
ന്യൂഡൽഹി: ദേശീയ കായിക ഭരണ ബിൽ 2025ന് രാഷ്ട്രപതിയുടെ അംഗീകാരം. ഇതിനു പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനമിറക്കിയതോടെ ബിൽ നിയമമായി.
ബിഹാർ വോട്ടർപട്ടിക പരിഷ്കരണത്തിനെതിരായ പ്രതിപക്ഷബഹളത്തിനിടയിലാണ് പാർലമെന്റിന്റെ ഇരുസഭകളിലും കേന്ദ്രസർക്കാർ ബിൽ അവതരിപ്പിച്ചത്.
കഴിഞ്ഞ 11ന് ചർച്ചയില്ലാതെ ലോക്സഭ ബിൽ പാസാക്കി. പിറ്റേന്ന് രണ്ടു മണിക്കൂർ മാത്രം നീണ്ട ചർച്ചയ്ക്കൊടുവിൽ രാജ്യസഭയും ബിൽ പാസാക്കി.
രാജ്യത്തെ വിവിധ കായിക ഭരണസംവിധാനങ്ങളെ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണു ബിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ചത്.
ലോകത്തിലെതന്നെ ഏറ്റവും സന്പന്നമായ കായികസംഘടനയായ ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) ഉൾപ്പെടെ എല്ലാ കായിക ഫെഡറേഷനുകളുടെയും മേൽനോട്ടം വഹിക്കുന്ന ഒരു ദേശീയ കായിക ബോർഡ് (എൻഎസ്ബി) രൂപീകരിക്കാൻ നിയമം നിർദേശിക്കുന്നു.
ബിസിസിഐക്കു സർക്കാർ ഫണ്ട് അനുവദിക്കാത്തതിനാൽ ബോർഡിനെ വിവരാവകാശ നിയമത്തിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നും നിയമം വ്യക്തമാക്കുന്നു.
മാനിക വിശ്വകർമ മിസ് ഇന്ത്യ യൂണിവേഴ്സ് 2025
ജയ്പുർ: രാജസ്ഥാനിൽനിന്നുള്ള 22കാരി മാനിക വിശ്വകർമയ്ക്കു മിസ് ഇന്ത്യ യൂണിവേഴ്സ് 2025 കിരീടം.
തായ്ലൻഡിൽ നടക്കുന്ന ഏഴുപത്തിനാലാമതു മിസ് യൂണിവേഴ്സ് മത്സരത്തിൽ മാനിക ഇന്ത്യയെ പ്രതിനിധീകരിക്കും. ജയ്പുരിലെ സീ സ്റ്റുഡിയോയിൽ തിങ്കളാഴ്ചയായിരുന്നു മത്സരം. യുപിയിൽ നിന്നുള്ള തന്യ ശർമയാണ് ഫസ്റ്റ് റണ്ണർഅപ്പ്.
രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ സ്വദേശിനിയാണ് മാനിക. ഡല്‍ഹിയില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനി. നര്‍ത്തകി, ചിത്രകാരി എന്നീ നിലകളിലും പ്രസിദ്ധ. എഡിഎച്ച്ഡി ഉൾപ്പെടെ മാനസിക വൈകല്യങ്ങൾ നേരിടുന്നവരെ സഹായിക്കാനുള്ള പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധേയയാണ്.
ആറു പേരുമായി പറന്ന ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കി
പൂന: രണ്ട് പൈലറ്റുമാർ ഉൾപ്പെടെ ആറുപേരുമായി മുംബൈയിലേക്കു പറന്ന സ്വകാര്യ ഹെലികോപ്റ്റർ കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് പൂനയിൽ അടിയന്തരമായി ഇറക്കി.
കഴിഞ്ഞ 15ന് ഉച്ചയ്ക്കു മൂന്നുമണിയോടെ പൂനയിൽനിന്ന് പറന്നുയർന്ന ഹെലികോപ്റ്റർ മുൽഷിയിലെ സൽതാർ ഗ്രാമത്തിൽ റോഡ് വക്കിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. 15 മിനിറ്റിനുശേഷം യാത്ര പുനരാരംഭിച്ചുവെന്നും അധികൃതർ അറിയിച്ചു.
മത്സ്യബന്ധന ബോട്ടുകൾ മുങ്ങി; എട്ടു പേരെ കാണാതായി
അമ്രേലി: ഗുജറാത്തിൽ അമ്രേലി ജില്ലയിൽ തീരത്തിനു സമീപം രണ്ടു മത്സ്യബന്ധനബോട്ടുകൾ മുങ്ങി എട്ടു പേരെ കാണാതായി. പത്തു പേരെ രക്ഷപ്പെടുത്തി.
മേഘവിസ്ഫോടനം: നടപ്പാലം ഒലിച്ചുപോയി
സിംല: കുളുവിലെ കാനോൻ ഗ്രാമത്തിൽ തിങ്കളാഴ്ച അർധരാത്രിയുണ്ടായ മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും നടപ്പാലവും മൂന്നു കടകളും ഒലിച്ചുപോയി. ആളപായമില്ല.
രാമചന്ദ്ര ചൗക്കിൽ മണ്ണിടിച്ചിലുണ്ടായെങ്കിലും 40 പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു.
മണ്ഡിയിലെ പഥർ മേഖലയിലാണ് പാലം ഒലിച്ചുപോയത്. മണ്ണിടിച്ചിലിനെത്തുടർന്ന് രണ്ടു ദേശീയപാതകളും 389 റോഡുകളും അടച്ചിട്ടു.
സിസ്റ്റർ ലിസ്മി സിഎംസിക്കു പുരസ്കാരം
പൂന: മാധ്യമരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കു നൽകുന്ന ജയിംസ് ആൽബെറിയോണ്‍ പുരസ്കാരം കാമറ നണ് എന്നറിയപ്പെടുന്ന സിസ്റ്റർ ലിസ്മി സിഎംസിക്ക്.
സെപ്റ്റംബർ 20നു പൂനയിൽ ഇന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷൻ (ഐസിപിഎ) സംഘടിപ്പിക്കുന്ന ക്രിസ്ത്യൻ ജേർണലിസ്റ്റുകളുടെ മുപ്പതാമതു ദേശീയ കണ്‍വൻഷനിൽ പുരസ്കാരം സമ്മാനിക്കും.
ഇരുപത്തഞ്ചിലേറെ ഹ്രസ്വചിത്രങ്ങളും 250 വീഡിയോ ആൽബങ്ങളും നൂറ്റന്‍പതിലേറെ ഡോക്യുമെന്ററികളും നൂറിലേറെ അഭിമുഖങ്ങളും നിർമിച്ചതു പരിഗണിച്ചാണ് സിസ്റ്റർ ലിസ്മിയെ തെരഞ്ഞെടുത്തത്.
ഈ വർഷം ആദ്യം വത്തിക്കാൻ സിറ്റിയിലെ ഗ്ലോബൽ കമ്യൂണിക്കേഷൻ കൂട്ടായ്മയിൽ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്നു. ഇന്ത്യയിൽനിന്നുള്ള ഏക പ്രതിനിധിയും സിസ്റ്റർ ലിസ്മിയായിരുന്നു. ഐസിപിഎയുമായി സഹകരിച്ച് സൊസൈറ്റി ഓഫ് സെന്റ് പോളിന്റെ നേതൃത്വത്തിൽ ജയിംസ് ആൽബെറിയോണ്‍ അനുസ്മരണാർഥമാണ് പുരസ്കാരം നൽകുന്നത്.
തൃശൂർ കോലഴിയിലെ നിർമല പ്രോവിൻസിന്റെ സ്റ്റുഡിയോ കേന്ദ്രമാക്കിയാണു സിസ്റ്റർ ലിസ്മിയുടെ പ്രവർത്തനം. തൃശൂർ പുത്തൂർ വെട്ടുകാട് സ്വദേശിനിയാണ്.
ബിഹാർ വോട്ടർപട്ടിക; "മൂന്നു മണ്ഡലങ്ങളിൽ മാത്രം 80,000 വ്യാജ മേൽവിലാസം'
ന്യൂഡൽഹി: ബിഹാറിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ മാത്രം എട്ടു ശതമാനം വോട്ടർമാർ വ്യാജ മേൽവിലാസത്തിൽ വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്തതായി കണ്ടെത്തൽ.
"റിപ്പോർട്ടേഴ്സ് കളക്ടീവ് ’എന്ന പത്രപ്രവർത്തക കൂട്ടായ്മ നടത്തിയ അന്വേഷണത്തിലാണു ബിഹാറിലെ പിപ്ര, ബാഗഹ, മോത്തിഹാരി എന്നീ നിയസഭാ മണ്ഡലങ്ങളിൽ മാത്രം 80,000 വോട്ടർമാർ വ്യാജ മേൽവിലാസത്തിൽ വോട്ടർപട്ടികയിൽ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയത്.
കഴിഞ്ഞ ഒന്നിന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടിക പ്രകാരം പിപ്ര മണ്ഡലത്തിൽ വ്യത്യസ്ത മതം, ജാതി എന്നിവയിൽപ്പെട്ട 509 വോട്ടർമാർ ഒരേ മേൽവിലാസത്തിൽ താമസിക്കുന്നതായി കണ്ടെത്തി. കമ്മീഷൻ രേഖപ്പെടുത്തിയിരിക്കുന്ന മേൽവിലാസം നിലവിലില്ലെന്ന് റിപ്പോർട്ടേഴ്സ് കളക്ടീവിന്റെ കണ്ടെത്തലിൽ പറയുന്നു.
ഒരേ വിലാസത്തിൽ താമസിക്കുന്ന ഇരുപതോളം വോട്ടർമാരെ നിരവധി ഇടങ്ങളിൽ കണ്ടെത്താനായി. ഇത്തരത്തിലാണ് മൂന്നു മണ്ഡലങ്ങളിൽ മാത്രം 80,000 ത്തിലധികം വോട്ടർമാരെ വ്യാജ മേൽവിലാസത്തിലോ അല്ലെങ്കിൽ മേൽവിലാസമില്ലാതെയോ വോട്ടർപട്ടികയിൽ ചേർത്തിരിക്കുന്നതെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു.
ചില മേൽവിലാസങ്ങളിൽ ഗ്രാമത്തിന്റെയോ വാർഡിന്റെയോ പേരുകൾ മാത്രമാണു കണ്ടെത്താനായത്. മറ്റൊരു മണ്ഡലമായ ബാഗയിൽ ഒരേ വിലാസത്തിൽ 100ലധികം വോട്ടർമാരുള്ള ഒന്‍പത് വീടുകളാണു കണ്ടെത്തിയത്. ഒരേ വിലാസത്തിൽ 248 വോട്ടർമാർ വരെ താമസിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ബിഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കിയ വോട്ടർപട്ടികയിലെ പ്രത്യേക സമഗ്ര പരിഷ്കരണത്തിന്റെ വിശ്വാസ്യത (എസ്ഐആർ) തകർക്കുന്നതാണ് പുതിയ കണ്ടെത്തലെന്നും റിപ്പോർട്ടിൽ പറയുന്നു.
ബ്ലോക്കിൽ കിടക്കാൻ എന്തിനു ടോൾ?; ദേശീയപാത അഥോറിറ്റിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം
ന്യൂഡൽഹി: ടോൾ പിരിച്ചിട്ടും ഗതാഗതക്കുരുക്ക് ഉണ്ടെങ്കിൽ എന്തിനാണ് ടോൾ പിരിവെന്ന് ദേശീയപാത അഥോറിറ്റിയോട് (എൻഎച്ച്എഐ) സുപ്രീംകോടതി.
മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കര ടോൾ പിരിവു നാലാഴ്ചത്തേക്ക് തടഞ്ഞ കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിൽ വിധിപറയാൻ മാറ്റിവച്ചുകൊണ്ടാണ് എൻഎച്ച്എഐക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം.
ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസുമാരായ കെ. വിനോദ് ചന്ദ്രൻ, എൻ.വി. അഞ്ജരിയ തുടങ്ങിയവരുടെ ബെഞ്ചാണ് ഹർജിയിൽ വാദം കേട്ടത്.
റോഡിൽ ഗതാഗതതടസമില്ലെന്നു കാണിക്കാൻ വാഹനങ്ങളില്ലാത്ത ദേശീയപാതയുടെ വീഡിയോ എൻഎച്ച്എഐ ഇന്നലെ കോടതിയിൽ ഹാജരാക്കി.
എന്നാൽ പരാതിക്കാർ 12 മണിക്കൂർ ഗതാഗത തടസമുണ്ടായെന്ന പത്രവാർത്ത കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത് ബെഞ്ചിലെ മലയാളി അംഗം കൂടിയായ ജസ്റ്റീസ് വിനോദ് ചന്ദ്രൻ എൻഎച്ച്എഐക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ ചൂണ്ടിക്കാണിച്ചു. ദേശീയപാത അഥോറിറ്റി ഹാജരാക്കിയ വീഡിയോ എടുക്കാൻ വളരെ ക്ഷമ വേണമെന്നും ജസ്റ്റീസ് അഭിപ്രായപ്പെട്ടു. ഒരു ലോറി അപകടത്തിൽപ്പെട്ടതാണ് ഇതിന് കാരണമെന്നായിരുന്നു മേത്തയുടെ വിശദീകരണം.
എന്നാൽ ലോറി സ്വയം അപകടത്തിൽപ്പെട്ടതല്ലെന്നും ദേശീയപാതയിലെ കുഴിയിൽ വീണുണ്ടായ അപകടമാണെന്നും ജസ്റ്റീസ് ചൂണ്ടിക്കാട്ടി. 65 കിലോമീറ്റർ ദൂരത്തിന് എത്ര രൂപയാണ് ടോളായി ഈടാക്കുന്നതെന്ന് ചീഫ് ജസ്റ്റീസ് ചോദിച്ചു. 150 രൂപയാണെന്നു മറുപടി ലഭിച്ചപ്പോൾ 65 കിലോമീറ്റർ യാത്ര ചെയ്യാൻ 12 മണിക്കൂറെടുക്കുമെങ്കിൽ എന്തിനാണ് സാധാരണക്കാർ 150 രൂപ ടോളായി നൽകുന്നത്.
ഒരു മണിക്കൂർ എടുക്കേണ്ട യാത്രയ്ക്ക് പകരം 11 മണിക്കൂർ അധികം എടുക്കുകയും അതിന് ടോൾ നൽകുകയും വേണോ എന്ന് രൂക്ഷമായ ഭാഷയിൽ ചീഫ് ജസ്റ്റീസ് ദേശീയപാത അഥോറിറ്റിയോട് ചോദിച്ചു. വൈകുന്നതിനനുസരിച്ച് ടോൾ നിരക്ക് ആനുപാതികമായി കുറയ്ക്കണമെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.
ടോൾ നിർത്തലാക്കിയതുമൂലമുണ്ടായ നഷ്ടം ദേശീയപാത അഥോറിറ്റിയിൽനിന്ന് ഈടാക്കാൻ കരാറുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് ഹൈക്കോടതി അനുമതി നൽകിയതിൽ ആശങ്കയുണ്ടെന്ന് എൻഎച്ച്എഐക്കുവേണ്ടി മേത്ത കോടതിയിൽ പറഞ്ഞു.
ദേശീയപാത കടന്നുപോകുന്ന കവലകളുടെയും അണ്ടർപാസുകളുടെയും അറ്റകുറ്റപ്പണികൾക്കുള്ള കരാർ മൂന്നാം കക്ഷികൾക്കാണു നൽകിയിരിക്കുന്നത്. ഇവിടെ ഉണ്ടാകുന്ന ഗതാഗത തടസത്തിന് പ്രധാന കരാറുകാരെ കുറ്റപ്പെടുത്താൻ സാധിക്കില്ലെന്ന് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ കോടതിയിൽ വ്യക്തമാക്കി.
റോഡ് ഗതാഗതയോഗ്യമാണോ എന്ന് ഉറപ്പാക്കേണ്ടത് എല്ലാ കക്ഷികളുടെയും ഉത്തരവാദിത്വമാണെന്നാണ് പരാതിക്കാർ കോടതിയിൽ പറഞ്ഞത്. കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോഴും ദേശീയപാത അഥോറിറ്റി സുപ്രീംകോടതിയിൽനിന്ന് രൂക്ഷവിമർശനം നേരിട്ടിരുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കാൻ പ്രതിപക്ഷം
ന്യൂഡൽഹി: വോട്ട് കൊള്ള വിഷയം അടുത്ത തലത്തിലേക്കെത്തിക്കാനൊരുങ്ങി പ്രതിപക്ഷം. രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണങ്ങൾക്കു മറുപടി പറയുന്നതിനുപകരം ന്യായീകരണങ്ങൾ നിരത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിന് ഇംപീച്ച്മെന്റ് നടപടികളിലേക്ക് ഇന്ത്യ മുന്നണി കടന്നേക്കും.
ഇന്നലെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ഇന്ത്യ മുന്നണിയിലെ പാർലമെന്ററി ഫ്ലോർ ലീഡർമാരുടെ യോഗത്തിൽ ഇതു ചർച്ചയായി.
ഉചിതമായ സമയത്ത് കൃത്യമായ തീരുമാനം എടുക്കുമെന്നാണ് ഉച്ചയ്ക്കുശേഷം പ്രതിപക്ഷ സഖ്യം ഒരുമിച്ചുനടത്തിയ വാർത്താസമ്മേളനത്തിൽ കോണ്‍ഗ്രസ് ലോക്സഭ ഉപനേതാവ് ഗൗരവ് ഗൊഗോയി വ്യക്തമാക്കിയത്.
പാർലമെന്റിന്റെ വർഷകാല സമ്മേളനം വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് ഇന്ത്യ സഖ്യത്തിന്റെ പുതിയ നീക്കം. ബിഹാർ വോട്ടർപട്ടിക വിഷയത്തിൽ പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം തുടരുകയാണ്. ഇത് തുടരണോ എന്നതടക്കം രാവിലെ ചേർന്ന യോഗത്തിൽ ചർച്ചയായി. വരുംദിവസങ്ങളിലും പ്രതിഷേധം തുടർന്നേക്കും.
വിസി നിയമനം: ജസ്റ്റീസ് സുധാൻശു ധൂലിയ സെർച്ച് കമ്മിറ്റി അധ്യക്ഷൻ
ന്യൂഡൽഹി: സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലകളിലും സ്ഥിരം വൈസ് ചാൻസലർമാരെ തെരഞ്ഞെടുക്കുന്നതിനുള്ള സെർച്ച് കമ്മിറ്റി അധ്യക്ഷനായി വിരമിച്ച സുപ്രീംകോടതി ജസ്റ്റീസ് സുധാൻശു ധൂലിയയെ നിയമിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടു.
ഗവർണറും സംസ്ഥാന സർക്കാരും സമർപ്പിച്ച പട്ടികയിൽനിന്നു കമ്മിറ്റിയിലേക്ക് രണ്ടുപേരെ വീതം അധ്യക്ഷന്‍ തീരുമാനിക്കാം. രണ്ട് സർവകലാശാലകൾക്കും വേണ്ടി പ്രത്യേക സെർച്ച് കമ്മിറ്റി വേണമോ എന്നത് ചെയർപേഴ്സന്റെ വിവേചനാധികാരത്തിൽപ്പെട്ടതാണ്.
രണ്ടാഴ്ചയ്ക്കകം കമ്മിറ്റികൾ രൂപീകരിക്കണമെന്നും ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. ഒരു സിറ്റിംഗിന് മൂന്ന് ലക്ഷം രൂപയാണ് അധ്യക്ഷന്റെ പ്രതിഫലം.
വിസി നിയമനത്തിനായി സംസ്ഥാന സർക്കാർ യോഗ്യതകൾ ഉൾപ്പെടുത്തിയ പത്രപരസ്യം നൽകണം. അത് പരിശോധിച്ച് വിസി നിയമനത്തിനുള്ള നടപടി സെർച്ച് കമ്മിറ്റി ചെയ്യണം. തുടർന്ന് വിസി സ്ഥാനത്തേക്ക് മൂന്ന് പേരുൾപ്പെടുന്ന പാനലിനെ നിർദേശിക്കാം. ഈ പാനലിൽനിന്ന് മുൻഗണനാ ക്രമത്തിൽ സംസ്ഥാന മുഖ്യമന്ത്രി നിർദേശിക്കുന്ന പേരുകൂടി കണക്കിലെടുത്ത് വൈസ് ചാൻസലറെ ഗവർണർക്ക് നിയമിക്കാം.
പേരുകളുടെ കാര്യത്തിൽ രമ്യതയിലെത്തിയില്ലെങ്കിൽ കോടതിയെ അറിയിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി. വിഷയത്തിൽ ഇരുകൂട്ടരും സമവായത്തിലെത്താത്ത സാഹചര്യത്തിലായിരുന്നു കോടതി നടപടി.
“യുദ്ധം നിർത്തണം”; പുടിനും മോദിയും ഫോണിൽ സംസാരിച്ചു
ന്യൂഡൽഹി: യുക്രെയ്ൻ-റഷ്യ യുദ്ധം സമാധാനപരമായി അവസാനിക്കണമെന്ന ഇന്ത്യയുടെ ഉറച്ച നിലപാട് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
പുടിനുമായി നടത്തിയ ഫോൺ സംഭാഷണത്തിലായിരുന്നു മോദി നിലപാട് അറിയിച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദവിവരങ്ങൾ പുടിൻ മോദിയെ അറിയിക്കുകയും ചെയ്തു. വെള്ളിയാഴ്ച അലാസ്കയിൽ നടന്ന കൂടിക്കാഴ്ച വെടിനിർത്തൽ കരാറിലെത്താതെ അവസാനിച്ചിരുന്നു.
സമാധാനത്തിനുവേണ്ടിയുള്ള എല്ലാ പരിശ്രമങ്ങൾക്കും ഇന്ത്യയുടെ പിന്തുണയുണ്ടായിരിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുകയെന്ന ലക്ഷ്യത്തോടെ നിരവധി വിഷയങ്ങളെക്കുറിച്ച് ഇരുവരും സംസാരിച്ചുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
നീറിപ്പുകഞ്ഞ് സിപിഎം കത്ത് വിവാദം; ഒഴിഞ്ഞുമാറി നേതാക്കൾ
ന്യൂഡൽഹി: നേതാക്കൾക്കുമേൽ ഗുരുതര സാന്പത്തിക ആരോപണം ഉന്നയിച്ച് പോളിറ്റ് ബ്യൂറോയ്ക്ക് (പിബി) നൽകിയ കത്ത് ചോർന്ന സംഭവത്തിൽ ചോദ്യങ്ങളോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറി സിപിഎം ദേശീയ നേതൃത്വം.
ഡൽഹി എകെജി ഭവനിൽ നടക്കുന്ന പിബി യോഗത്തിൽ പങ്കെടുക്കാനെത്തിയ നേതാക്കളാരും വിഷയത്തിൽ പ്രതികരിച്ചില്ല. ആരോപണം ശുദ്ധ അസംബന്ധമെന്നു മാത്രമാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്.
സിപിഎമ്മിന്റെ യുകെ ഘടകം ഭാരവാഹിയും വ്യവസായിയുമായ രാജേഷ് കൃഷ്ണയ്ക്കെതിരേ ചെന്നൈയിലുള്ള വ്യവസായി മുഹമ്മദ് ഷെർഷാദ് മഹാരാഷ്ട്രയിൽനിന്നുള്ള പിബി അംഗവും സിഐടിയു നേതാവുമായയ അശോക് ധാവ്ളെക്കും പോളിറ്റ് ബ്യൂറോ കോ-ഓർഡിനേറ്ററായിരുന്ന പ്രകാശ് കാരാട്ടിനുമാണ് പരാതി നൽകിയത്. ഈ പരാതിയാണ് ചോർന്നത്. അശോക് ധാവ്ളെയും ഇതു സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാൻ തയാറായില്ല.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പും അടക്കം പൊതുവിഷയങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച പിബി യോഗമാണ് ഡൽഹിയിൽ നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിനെത്തിയിട്ടില്ല.
എസ്ഐആർ വോട്ട് കൊള്ള ലക്ഷ്യമിട്ട്: രാഹുൽ
ഔറംഗാബാദ്: വോട്ട് കൊള്ള ലക്ഷ്യമിട്ടുള്ള പുതിയ തന്ത്രമാണ് ബിഹാറിലെ വോട്ടർ പട്ടികയുടെ തീവ്രപുനഃപരിശോധനയെന്നും (എസ്ഐആർ) ഒരാൾക്ക് ഒരു വോട്ട് എന്ന തത്വം സംരക്ഷിക്കുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുകയും ബിഹാറിലെ വോട്ടർ പട്ടികയുടെ തീവ്രപുനഃപരിശോധനയിൽ പേര് നീക്കം ചെയ്യപ്പെടുകയും ചെയ്ത ഏതാനും വ്യക്തികളുമായി വാട്സ്ആപ്പ് ഗ്രൂപ്പിൽ നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
സസാറമിൽ ആരംഭിച്ച വോട്ട് അധികാർ യാത്രയുടെ ഉദ്ഘാടന വേളയിലാണ് സംഘത്തെ രാഹുൽ കണ്ടുമുട്ടിയത്. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒത്തുചേർന്ന് പിന്നാക്ക വിഭാഗത്തിൽപ്പെട്ട പാവപ്പെട്ട ഇവരെ വഞ്ചിക്കുകയാണ്. വഞ്ചിക്കപ്പെട്ടവരിൽ സൈനികർപോലുമുണ്ട്.
വോട്ടില്ലെന്നു മാത്രമല്ല, ഇവർക്ക് സ്വത്വമോ അവകാശങ്ങളോ ഇനിയുണ്ടാകില്ല. സാമൂഹ്യവിവേചനവും സാന്പത്തിക പരാധീനതകളും മൂലം ഇവർക്ക് ഇത്തരം അനീതികൾക്കെതിരേ പോരാടാനാകില്ല. അവരോടൊപ്പം ഞങ്ങളുണ്ടാകും- രാഹുൽ പറഞ്ഞു.
65 ലക്ഷം പേരുകൾ പരസ്യപ്പെടുത്തി തെരഞ്ഞെടുപ്പു കമ്മീഷൻ
ന്യൂഡൽഹി: പ്രത്യേക സമഗ്ര പുനരവലോകനം (എസ്ഐആർ) മൂലം ബിഹാറിലെ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ട 65 ലക്ഷം പേരുടെ പേരുകൾ പരസ്യപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ.
ഓഗസ്റ്റ് 19നുള്ളിൽ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ട പേരുകൾ പരസ്യപ്പെടുത്തണമെന്നുള്ള സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
പൊതുജനങ്ങൾക്ക് പരിശോധിക്കാവുന്ന രീതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് പേരുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എസ്ഐആർ നടപടിമൂലം ബിഹാറിൽനിന്നു പലായനം ചെയ്തവരോ, മരണപ്പെട്ടവരോ, വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കാത്തവരോ ആണ് വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ട 65 ലക്ഷം പേരെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിശദീകരണം.
നീക്കംചെയ്യപ്പെട്ട പേരുകൾ സംസ്ഥാനത്തെ വിവിധ പോളിംഗ് ബൂത്തുകളിലും പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് ബിഹാറിലെ ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.
ധർമസ്ഥലയിൽ കുഴിച്ചു പരിശോധന നിർത്തിവച്ചെന്ന് കർണാടക ആഭ്യന്തരമന്ത്രി
മംഗളൂരു: ധർമസ്ഥലയിൽ മൃതദേഹങ്ങൾ മറവുചെയ്തതായി പറയുന്ന ഭാഗങ്ങളിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ കുഴിച്ചു പരിശോധന നടത്തുന്നതു തത്കാലം നിർത്തിവച്ചതായി കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര നിയമസഭയിൽ അറിയിച്ചു.
ഇതുവരെ 17 ഇടങ്ങളിൽ കുഴിച്ചു പരിശോധന നടത്തിയതിൽ രണ്ടിടങ്ങളിൽനിന്നു മാത്രമാണു മനുഷ്യന്റെ അസ്ഥികൾ ലഭിച്ചത്. ഇവയുടെയും മറ്റു സ്ഥലങ്ങളിൽനിന്നു ശേഖരിച്ച മണ്ണിന്റെയും ഫോറൻസിക് പരിശോധനകൾ നടത്തിയതിനു ശേഷം മാത്രമാകും തുടരന്വേഷണങ്ങൾ എങ്ങനെ വേണമെന്നു തീരുമാനിക്കുകയെന്നു മന്ത്രി വ്യക്തമാക്കി.
ആക്ഷൻ കമ്മിറ്റി ഭാരവാഹിയായ ജയന്തും പ്രദേശവാസികളായ ഏതാനും പേരും മൃതദേഹങ്ങൾ മറവുചെയ്യുന്നതു കണ്ടതായി വെളിപ്പെടുത്തി പുതിയ പരാതികൾ നല്‍കിയിട്ടുണ്ടെങ്കിലും ഇവർ ചൂണ്ടിക്കാണിച്ച സ്ഥലങ്ങളിൽ അന്വേഷണസംഘം പരിശോധന നടത്തിയിട്ടില്ല.
15 വർഷം മുമ്പ് രണ്ട് അജ്ഞാത മൃതദേഹങ്ങൾ മറവുചെയ്തതുമായി ബന്ധപ്പെട്ട് പോലീസിൽനിന്നും പഞ്ചായത്തിൽ നിന്നുമുള്ള രേഖകൾ ആക്ഷൻ കമ്മിറ്റി ഭാരവാഹി മഹേഷ് ഷെട്ടി തിമ്മരോടി പുറത്തുവിട്ടിരുന്നു.
എന്നാൽ ആദ്യഘട്ട പരിശോധനയിൽ കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിക്കാൻ സർക്കാരിനു മേൽ കനത്ത സമ്മർദമുള്ളതായാണു സൂചന.
ഇന്ത്യമുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയെ ഇന്നറിയാം
ന്യൂഡൽഹി: ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ ഇന്ന് ഇന്ത്യ മുന്നണി യോഗം ചേരും. എൻഡിഎയുടെ തമിഴ് വികാരമെന്ന ആയുധപ്രയോഗത്തിൽനിന്ന് മുന്നണി ഡിഎംകെക്ക് കവചം തീർക്കുമോയെന്നതാണ് ചോദ്യം.
വിജയിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണെങ്കിലും എൻഡിഎയുടെ കരുനീക്കങ്ങളെ തമിഴ്വികാരം ഉപയോഗിച്ചുതന്നെ നേരിടാനാണ് ഡിഎംകെ ശ്രമിക്കുന്നത്. തമിഴ്നാട്ടിൽനിന്നുതന്നെ സ്ഥാനാർഥിയെ തെരഞ്ഞെടുക്കാൻ ഡിഎംകെ ഇന്ത്യ മുന്നണിയിൽ സമ്മർദം ചെലുത്തുന്നതായാണ് സൂചന.
മുൻ ഐഎസ്ആർഒ ഡയറക്ടർ മയിൽസ്വാമി അണ്ണാദുരൈ, രാജ്യസഭ എംപി തിരുച്ചി ശിവ എന്നീ പേരുകളാണ് ഡിഎംകെ മുന്നോട്ടുവയ്ക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ആർഎസ്എസ് പ്രത്യയശാസ്ത്രമുള്ള മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി എൻഡിഎ പ്രഖ്യാപിച്ചതുമൂലം തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയാണ് യഥാർഥത്തിൽ ആശയക്കുഴപ്പത്തിലായത്.
തമിഴ്നാട്ടിൽനിന്നുള്ള പ്രബല ബിജെപി നേതാവായ രാധാകൃഷ്ണനെ രാഷ്ട്രീയമായി പിന്തുണയ്ക്കേണ്ട യാതൊരു ആവശ്യവും ഡിഎംകെക്ക് ഇല്ലെങ്കിലും ഡോ. എസ്. രാധാകൃഷ്ണനും ആർ. വെങ്കട്ടരാമനും ശേഷം തമിഴ്നാട്ടിൽനിന്നൊരു ഉപരാഷ്ട്രപതി എന്ന തമിഴ് വികാരമാണവരെ കുഴയ്ക്കുന്നത്.
തമിഴ്നാട്ടിൽനിന്നുള്ള എംപിമാരെല്ലാം രാഷ്ട്രീയ വ്യത്യാസം നോക്കാതെ രാധാകൃഷ്ണനെ പിന്തുണയ്ക്കണമെന്ന് തമിഴ്നാട്ടിലെ മുഖ്യ പ്രതിപക്ഷ പാർട്ടിയായ അണ്ണാ ഡിഎംകെയുടെ (എഡിഎംകെ) ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയും ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു തമിഴ്നാട്ടുകാരനു ലഭിക്കാൻ പോകുന്ന ഉന്നത പദവിക്ക് തമിഴ്നാട്ടിൽനിന്നുള്ള എല്ലാ എംപിമാരും പിന്തുണ നൽകണമെന്നുള്ള ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രന്റെ പ്രസ്താവനയും ഡിഎംകെക്കുള്ള കൊളുത്താണ്.
ഇന്ത്യ മുന്നണി സ്ഥാനാർഥിയെ പ്രഖ്യാപിക്കാതിരിക്കുകയോ സ്ഥാനാർഥി തമിഴ്നാടിനു പുറത്തുള്ള ഒരാളായിരിക്കുകയോ ചെയ്താൽ ഡിഎംകെ അതിനോട് എങ്ങനെ പ്രതികരിക്കുമെന്നത് അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നിർണായകമാകും.
മാസങ്ങൾക്കപ്പുറം മാത്രം നിയമസഭ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ബിഹാറിൽനിന്നും ഇന്ത്യ മുന്നണി സ്ഥാനാർഥിയെ പരിഗണിക്കുന്നുണ്ട്.
രാധാകൃഷ്ണനെ സ്ഥാനാർഥിയാക്കിയത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്: ഡിഎംകെ
ചെന്നൈ: മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനെ ബിജെപി ഉപരാഷ്ട്രപതി സ്ഥാനാർഥിയാക്കിയത് തമിഴ്നാട് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് മുതിർന്ന ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ.
രാധാകൃഷ്ണനെ ഡിഎംകെ പിന്തുണയ്ക്കില്ലെന്ന് ഇളങ്കോവൻ പറഞ്ഞു. അടുത്ത വർഷം മാർച്ച്-എപ്രിൽ മാസങ്ങളിലാണ് തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.
ഇതിനിടെ, ആന്ധ്രപ്രദേശിലെ പ്രധാന പ്രതിപക്ഷമായ വൈഎസ്ആർ കോൺഗ്രസ് പാർട്ടി സി.പി. രാധാകൃഷ്ണനു പിന്തുണ പ്രഖ്യാപിച്ചു. വൈഎസ്ആർസിപിക്ക് ലോക്സഭയിൽ നാലും രാജ്യസഭയിൽ ഏഴും അംഗങ്ങളാണുള്ളത്.
ജന്മാഷ്ടമി ആഘോഷത്തിനിടെ രഥം വൈദ്യുത കന്പിയിൽ തട്ടി; അഞ്ചു പേർ മരിച്ചു
ഹൈദരാബാദ്: തെലുങ്കാനയിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ഘോഷയാത്രയ്ക്കിടെ ശ്രീകൃഷ്ണ വിഗ്രഹം വഹിച്ചുകൊണ്ടുള്ള രഥം ഹൈടെൻഷൻ വൈദ്യുത കന്പിയിൽ തട്ടി അഞ്ചുപേർ മരിച്ചു. നാലു പേർക്കു പൊള്ളലേറ്റു.
രാമനാഥപുരിൽ ഞായറാഴ്ച പുലർച്ചെ 1.30നായിരുന്നു സംഭവം. ഘോഷയാത്ര അവസാനിക്കാൻ നൂറു മീറ്റർ മാത്രം ദൂരമുള്ളപ്പോൾ ആയിരുന്നു ദുരന്തം. രഥം വഹിച്ച വാഹനത്തിൽ ഇന്ധനം തീർന്നതോടെ ഒൻപതാളുകൾകൂടി വാഹനം തള്ളിമാറ്റാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
രഥത്തിനുമുകളിലുള്ള പിച്ചളകൊണ്ടുള്ള മകുടത്തിൽ ഹൈടെൻഷൻ ലൈൻ തട്ടുകയായിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ചുലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് ആശുപത്രി സന്ദർശിച്ച തെലുങ്കാന ഐടി മന്ത്രി ഡി. ശ്രീധർ ബാബു പറഞ്ഞു.
ശുഭാംശുവിന്റെ ബഹിരാകാശ യാത്ര; ചർച്ചയ്ക്കിടെ പ്രതിഷേധം; ലോക്സഭ സ്തംഭിച്ചു
ന്യൂഡൽഹി: ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് നടത്തിയ ചരിത്ര യാത്ര ലോക്സഭയിൽ ചർച്ച ചെയ്യുന്നതിനിടെ വോട്ടർ പട്ടികയുടെ പ്രത്യേക സമഗ്ര പുനരവലോകനത്തിനെതിരേ (എസ്ഐആർ) പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം.
നാസയുടെ ആക്സിയം-4 ബഹിരാകാശദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) സന്ദർശിച്ചു തിരിച്ചുവന്ന ശുഭാംശുവിന്റെ ബഹിരാകാശയാത്രയെ ചരിത്രമുഹൂർത്തം എന്നാണു ചർച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് പ്രസംഗിച്ച കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വിശേഷിപ്പിച്ചത്.
ജിതേന്ദ്ര സിംഗിന്റെ പ്രസംഗത്തിനിടെ മുദ്രാവാക്യം വിളികളുയർന്നതോടെ പ്രതിപക്ഷ അംഗങ്ങളെ കേന്ദ്രമന്ത്രി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. എസ്ഐആറിൽ പ്രതിഷേധം വീണ്ടും ശക്തമായതോടെ ജിതേന്ദ്ര സിംഗിന്റെ പ്രസംഗത്തിനു ശേഷം സഭ പിരിച്ചുവിടുകയും ചെയ്തു.
നിങ്ങളുടെ കോപം സർക്കാരിനോടും ബിജെപിയോടും എൻഡിഎയോടും ആകാമെന്നും എന്നാൽ ഒരു ബഹിരാകാശ യാത്രികനോട് ദേഷ്യപ്പെടുന്നത് അദ്ഭുതപ്പെടുത്തുന്നുവെന്നുമാണ് ജിതേന്ദ്ര സിംഗ് പ്രതിപക്ഷ അംഗങ്ങളെ ഉന്നമിട്ടുകൊണ്ട് പറഞ്ഞത്. ശുഭാംശു ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും അദ്ദേഹം ബഹിരാകാശയാത്രികനെന്നതിലുപരി ഇന്ത്യൻ വ്യോമസേനയുടെ സൈനികനാണെന്നും ജിതേന്ദ്ര സിംഗ് കൂട്ടിച്ചേർത്തു.
പ്രതിപക്ഷം ചർച്ചയിൽ പങ്കെടുക്കാതിരുന്നത് വളരെയധികം നിരാശകരമാണെന്നാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എക്സിൽ പോസ്റ്റ് ചെയ്തത്.
ചർച്ചയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ശുഭാംശു ശുക്ലയെ അഭിനന്ദിച്ചുകൊണ്ട് ശശി തരൂർ എംപി എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രത്യേക ചർച്ചയിൽ പ്രതിപക്ഷം പങ്കെടുക്കാത്തതുകൊണ്ടാണ് എക്സിൽ കുറിപ്പെഴുതുന്നതെന്ന് വ്യക്തമാക്കിയ തരൂർ ശുഭാംശുവിന്റെ ബഹിരാകാശദൗത്യത്തിൽ എല്ലാ ഇന്ത്യക്കാരും അഭിമാനിതരാണെന്ന് ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ സ്വന്തം ബഹിരാകാശദൗത്യമായ ഗഗൻയാന് ശുഭാംശുവിന്റെ ബഹിരാകാശയാത്ര ചവിട്ടുപടിയായി മാറിയെന്നും തരൂർ പറഞ്ഞു. ശശി തരൂരിന്റെ പോസ്റ്റ് കേന്ദ്ര പാർലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു എക്സിൽ റീപോസ്റ്റ് ചെയ്യുകയും ചെയ്തു.
യുപിയിലെ ടോൾ പ്ലാസയിൽ സൈനികനു ക്രൂര മർദനം, ആറു പേർ അറസ്റ്റിൽ
മീററ്റ്/ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഭുനി ടോൾ പ്ലാസയിൽ സൈനികനു ക്രൂര മർദനമേറ്റു. ആറു ടോൾ പ്ലാസ ജീവനക്കാരെ അറസ്റ്റ് ചെയ്തു. അവധി കഴിഞ്ഞ് ഡ്യൂട്ടിക്കു പോയ കപിൽ എന്ന സൈനികനാണ് ഞായറാഴ്ച വൈകുന്നേരം മർദനമേറ്റത്.
തന്റെ കാർ വേഗം കടത്തിവിടാൻ കപിൽ ആവശ്യപ്പെട്ടതാണ് ടോൾ പ്ലാസ ജീവനക്കാരെ പ്രകോപിപ്പിച്ചത്. കപിലിനെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ടോൾ പ്ലാസ ജീവനക്കാരെ അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ ടോൾ പിരിക്കുന്ന മെസേഴ്സ് ധരം സിംഗ് എന്ന ഏജൻസിക്ക് ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) 20 ലക്ഷം രൂപ പിഴയിട്ടു. ഏജൻസിയുമായുള്ള കരാർ റദ്ദാക്കാനുള്ള നടപടി എൻഎച്ച്എഐ ആരംഭിച്ചു.
സൈനികനു മർദനമേറ്റത്തിൽ കരസേന സെൻട്രൽ കമാൻഡ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
സി.പി. രാധാകൃഷ്ണൻ നരേന്ദ്ര മോദിയെ സന്ദർശിച്ചു
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായ മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു.
പൊതുസേവനത്തിലൂടെ അദ്ദേഹം സന്പാദിച്ച അനുഭവജ്ഞാനം നമ്മുടെ രാജ്യത്തെ ശക്തിപ്പെടുത്തുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മോദി എക്സിൽ കുറിച്ചു.
എൻഡിഎയുടെ നിർണായക സഖ്യകക്ഷിയായ ജെഡിയു സി.പി. രാധാകൃഷ്ണന് പൂർണപിന്തുണ പ്രഖ്യാപിച്ചു. സി.പി. രാധാകൃഷ്ണൻ നാളെ നാമനിർദേശപത്രിക സമർപ്പിക്കുമെന്നാണ് സൂചന.
ഛത്തീസ്ഗഡിൽ പോലീസുകാരനു വീരമൃത്യു
ബിജാപുർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് ഡിആർജിയിലെ പോലീസുകാരൻ വീരമൃത്യു വരിച്ചു. മൂന്നു പോലീസുകാർക്കു പരിക്കേറ്റു.
ഇന്നലെ രാവിലെ ബിജാപുർ ജില്ലയിൽ ഇന്ദ്രാവതി നാഷണൽ പാർക്കിനു സമീപമായിരുന്നു സ്ഫോടനം. ദിനേഷ് നാഗ് ആണ് വീരമൃത്യു വരിച്ചത്. മാവോയിസ്റ്റ് വേട്ടയ്ക്കുശേഷം മടങ്ങുകയായിരുന്നും ഡിആർജി സംഘം.
ശബരി വിമാനത്താവളം: അടിയന്തരനടപടി വേണമെന്ന് ആന്റോ ആന്റണി
ന്യൂഡൽഹി: ശബരിമല വിമാനത്താവള പദ്ധതി നടപ്പിലാക്കാൻ അടിയന്തര നടപടി വേണമെന്ന് ആന്റോ ആന്റണി എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു.
എസ്ടിയുപി കണ്‍സൾട്ടന്റ്സ് ലിമിറ്റഡ് തയാറാക്കിയ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ മുഖേന കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും വിമാനത്താവളത്തിന് കേന്ദ്ര സർക്കാരിൽ നിന്നും ഇതിനകം സൈറ്റ് ക്ലിയറൻസ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പദ്ധതി ചെലവ് 7,047 കോടി രൂപയായാണ് കണക്കാക്കപ്പെടുന്നതെന്നും ഡിപിആർ അനുസരിച്ച് വിമാനത്താവളം പ്രതിവർഷം ഏഴു ലക്ഷം യാത്രക്കാരെവരെ കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം സഭയിൽ അറിയിച്ചു.
കനത്ത മഴ: മഹാരാഷ്ട്രയിൽ ഏഴു മരണം
മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴയെത്തുടർന്നുണ്ടായ അപകടങ്ങളിൽ ഏഴു പേർ മരിച്ചു. നാന്ദെഡ് ജില്ലയിൽ ഇരുനൂറിലേറെ നാട്ടുകർ കുടുങ്ങി.
ഇവരെ രക്ഷപ്പെടുത്താൻ സൈന്യത്തെ നിയോഗിച്ചു. രത്നഗിരി, റായ്ഗഡ്, ഹിംഗോളി ജില്ലകളിലാണ് കനത്ത മഴയുണ്ടായത്. മുംബൈയിൽ പലയിടത്തും വെള്ളക്കെട്ട് മൂലം ജനജീവിതം തടസപ്പെട്ടു.
കിഷ്ത്വാർ മേഘവിസ്ഫോടനം ; രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഐഎഎസ്-ഐപിഎസ് സംഘം
ചിസോതി (ജമ്മു കാഷ്മീര്‍): ജമ്മു കാഷ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്ഫോടനത്തില്‍ കാണാതായവര്‍ക്കായുള്ള രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മുതിർന്ന ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരുടെ 10 അംഗസംഘം. ജമ്മു കാഷ്മീർ ലഫ്റ്റനന്റ് ഗവർണറുടെ നിർദേശ പ്രകാരമാണ് പ്രത്യേകസംഘം രൂപവത്കരിച്ചിരിക്കുന്നത്.
അതേസമയം, ദുരന്തത്തില്‍ 62 പേര് മരിച്ചെന്നും 82 പേരെ കാണാതായെന്നും അധികൃതര്‍ അറിയിച്ചു. കാണാതായവരിൽ 81 പേരും മാചൈല് മാതാ തീര്ഥയാത്രയില് പങ്കെടുക്കാനെത്തിയവരാണ്. ഒരാൾ മാചൈല് മാതാ തീര്‍ഥയാത്രയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥനാണ്.
അതേസമയം, പോലീസ്, സൈന്യം, ദേശീയ ദുരന്ത നിവാരണസേന, സംസ്ഥാന ദുരന്ത നിവാരണസേന, അതിര്‍ത്തി റോഡ്സ് ഓര്ഗനൈസേഷന്, സിവില്‍ അഡ്മിനിസ്ട്രേഷന് എന്നിവരുടെ സംയുക്ത സംഘങ്ങള്‍ അഞ്ചാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാചൈല് മാതാ തീര്‍ഥാടനയാത്ര താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ 14നാണ് ചിസോതിയിൽ മേഘവിസ്ഫോടനമുണ്ടായത്.
മോഷ്ടാവെന്നു സംശയിച്ച് ദളിത് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു
മുസഫർനഗർ: ഉത്തർപ്രദേശിൽ മോഷ്ടാവെന്ന സംശയത്തിൽ ദളിത് യുവാവിനെ ആൾക്കൂട്ടം തല്ലക്കൊന്നു. ബുധാന പട്ടണത്തിൽ ഞായറാഴ്ച രാത്രിയാണു സംഭവം.
മോനു (30) ആണു കൊല്ലപ്പെട്ടത്. അക്രമികൾക്കെതിരേ കർശന നടപടിയെടുക്കുമെന്നു ജില്ലാ പോലീസ് സൂപ്രണ്ട് ആദിത്യ ബൻസാൽ പറഞ്ഞു.
ഒന്‍പതാം ക്ലാസുകാരൻ പത്താംക്ലാസുകാരനെ കുത്തിക്കൊന്നു
ഘാസിപുർ: യുപിയിൽ ഒന്‍പതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥി സ്കൂളിൽവച്ച് പത്താം ക്ലാസുകാരനെ കുത്തിക്കൊന്നു.
മഹാരാജ്ഗഞ്ച് മേഖലയിലെ സൺബീം സ്കൂളിലാണു സംഭവം. ആദിത്യ വർമ (15) ആണു കൊല്ലപ്പെട്ടത്.
കത്തിയാക്രമണം തടയാൻ ശ്രമിച്ച രണ്ടു വിദ്യാർഥികൾക്കു പരിക്കേറ്റു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്ന് എഎസ്പി ജ്ഞാനേന്ദ്ര നാഥ് പ്രസാദ് പറഞ്ഞു.
ഒഡീഷയിൽ 73 പോത്തുകളുടെ ജഡം നദിയിൽ ഒഴുകുന്ന നിലയിൽ
കേന്ദ്രപ്പാറ: ഒഡീഷയിൽ ബ്രാഹ്മണി നദിയിൽ 73 പോത്തുകളുടെ ജഡം ഒഴുകുന്നനിലയിൽ കണ്ടെത്തിയത് നാട്ടുകാരെ പരിഭ്രാന്തരാക്കി. ഏകാമാനിയ ഗ്രാമത്തിലായിരുന്നു സംഭവം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ഉത്തരാഖണ്ഡിൽ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ന്യൂനപക്ഷ ആനുകൂല്യം
ഡെറാഡൂൺ: ക്രൈസ്തവർ ഉൾപ്പെടെയുള്ളവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ ആനുകൂല്യം നല്കുന്ന ബില്ലിന് ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നല്കി.
മൈനോറിറ്റി എഡ്യൂക്കേഷൻ ബിൽ-2025 പ്രകാരം സിക്ക്, ജൈന, ബുദ്ധ, പാഴ്സി വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ന്യൂനപക്ഷ ആനുകൂല്യം ലഭിക്കും.
നിലവിൽ സംസ്ഥാനത്ത് മുസ്ലിം വിഭാഗത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മാത്രമാണു ന്യൂനപക്ഷ പദവിയുള്ളത്. ഇന്നാരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.
ഉത്തരാഖണ്ഡ് മദ്രസ എഡ്യൂക്കേഷൻ ബോർഡ് ആക്ട് 2106, ഉത്തരാഖണ്ഡ് നോൺ-ഗവൺമെന്റ് അറബിക് ആൻഡ് പേർഷ്യൻ മദ്രസ റെക്കഗ്നിഷൻ റൂൾസ് 2019 എന്നിവ പിൻവലിക്കാനും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2026 ജൂലൈ ഒന്നിന് ഇതു പ്രാബല്യത്തിലാകും.
വോട്ട് കൊള്ള: ചോദ്യങ്ങൾക്ക് ഉത്തരമില്ല, ന്യായീകരണം
ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മീഷനെതിരേ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച “വോട്ട് ചോരി’’ ആരോപണം അപ്പാടെ തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. വോട്ട് കൊള്ള പോലുള്ള പരാമർശങ്ങൾ ഭരണഘടനയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് രാഹുലിന്റെ ആരോപണത്തിനു മറുപടിയായി മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വോട്ട് കൊള്ള എന്ന കള്ളക്കഥ പ്രചരിപ്പിക്കുകയാണ്. ആരോപണത്തിൽ പ്രതിപക്ഷ നേതാവ് സത്യവാങ്മൂലം സമർപ്പിക്കണം. ഇല്ലെങ്കിൽ രാജ്യത്തോടു മാപ്പു പറയണം. ഏഴ് ദിവസത്തിനുള്ളിൽ സത്യവാങ്മൂലം സമർപ്പിച്ചിക്കാൻ ഗ്യാനേഷ് കുമാർ വെല്ലുവിളിക്കുകയും ചെയ്തു. ഇല്ലെങ്കിൽ ആരോപണങ്ങൾ എല്ലാം തെറ്റാണെന്ന് അർഥമാക്കും.
രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി തെരഞ്ഞെടുപ്പു കമ്മീഷനെ ഉപയോഗിക്കുകയാണ്. കമ്മീഷനെ സംബന്ധിച്ചിടത്തോളം പ്രതിപക്ഷമോ ഭരണപക്ഷമോ എന്നില്ല, എല്ലാവരും തുല്യരാണ്. പ്രത്യയശാസ്ത്രമോ ബന്ധമോ പരിഗണിക്കാതെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും നിയമത്തിനു കീഴിൽ തുല്യമായി പരിഗണിക്കുമെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു. രാഹുൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയില്ലെങ്കിലും ആരോപണവിധേയമായ കാര്യങ്ങളെയെല്ലാം ന്യായീകരിച്ചുകൊണ്ടായിരുന്നു കമ്മീഷന്റെ വാർത്താ സമ്മേളനം.
രാഹുലിന്റെ വോട്ട് കൊള്ള ആരോപണത്തിനു പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ ശക്തമായ പ്രചാരണം പ്രതിപക്ഷം ആരംഭിച്ചിരുന്നു. കമ്മീഷൻ മൗനം പാലിക്കാതെ ആരോപണങ്ങൾക്കു മറുപടി നൽകണമെന്നായിരുന്നു കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. ഇതിനു മറുപടിയെന്നോണമാണ് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർതന്നെ മാധ്യമങ്ങൾക്കു മുന്നിൽ ആരോപങ്ങളെല്ലാം ഒന്നടങ്കം നിഷേധിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കൊപ്പം തെരഞ്ഞെടുപ്പു കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പ്രതിപക്ഷം നിരന്തരം ഉന്നയിക്കുന്ന ബിഹാറിലെ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തെയും തെരഞ്ഞെടുപ്പു കമ്മീഷൻ ന്യായീകരിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മിക്ക രാഷ്ട്രീയപാർട്ടികളും ആവശ്യപ്പെടുന്ന പുതുക്കലാണ് പ്രത്യേക തീവ്ര പരിഷ്കരണത്തിലൂടെ (എസ് ഐ ആർ സ്പെഷൽ ഇന്റൻസീവ് റിവിഷൻ) തെരഞ്ഞെടുപ്പു കമ്മീഷൻ ബിഹാറിൽ നടപ്പാക്കിയത്.
അടിസ്ഥാനപരമായി എല്ലാ വോട്ടർമാരും രാഷ്ട്രീയ പാർട്ടികളും ബിഎൽഒമാരും സുതാര്യമായ രീതിയിൽ ഒരുമിച്ചു പ്രവർത്തിച്ചാണ് വോട്ടർപട്ടിക പരിഷ്കരണം സാധ്യമാക്കിയത്. ഇതിനെതിരേ ഉയരുന്ന ആരോപണങ്ങൾ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനുള്ള ബോധപൂർവമായ നടപടിയാണെന്നും കമ്മീഷൻ പറഞ്ഞു. ഏഴ് കോടിയിലധികം വോട്ടർമാർ പട്ടികയിൽ ഉൾപ്പെട്ടപ്പോൾ കമ്മീഷന്റെയോ വോട്ടർമാരുടെയോ വിശ്വാസ്യതയെ ചോദ്യം ചെയ്യരുതെന്നും ഗ്യാനേഷ് കുമാർ വ്യക്തമാക്കി.
ആരോപണം ഒരു വർഷത്തിനുശേഷം
തെരഞ്ഞടുപ്പു കഴിഞ്ഞ് ഒരു വർഷം പിന്നിട്ട ശേഷമാണ് വോട്ട് കൊള്ള ആരോപണവുമായി രാഹുൽ ഗാന്ധി രംഗത്തു വരുന്നത്. ഫലം പ്രഖ്യാപിച്ച് 45 ദിവസത്തിനുള്ളിൽ രാഷ്ട്രീയ പാർട്ടികൾക്ക് സുപ്രീംകോടതിയിൽ തെരഞ്ഞെടുപ്പു ഹർജി നല്കാൻ നിയമമുള്ളപ്പോൾ ഒരു വർഷം പിന്നിട്ട ശേഷമുള്ള ആരോപണത്തിന്റെ ഉദ്ദേശ്യം മനസിലാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
45 ദിവസത്തെ സമയപരിധി പിന്നിട്ടശേഷം കേരളത്തിലായാലും കർണാടകയിലായാലും ബിഹാറിലായാലും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കരുത്. ഈ സമയത്ത് ഒരു സ്ഥാനാർഥിയോ രാഷ്ട്രീയ പാർട്ടിയോ ഒരു ക്രമക്കേടും കണ്ടെത്താതിരുന്ന സാഹചര്യത്തിൽ ആരോപണങ്ങൾക്ക് പിന്നിലെ ഉദ്ദേശ്യം എല്ലാവർക്കും മനസിലാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു.
ഒന്നിനും തെളിവില്ല
രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന യാതൊരു തെളിവും നൽകുന്നില്ലെന്നാണ് കമ്മീഷൻ പറയുന്നത്. വ്യാജ ആരോപണങ്ങളെ കമ്മീഷൻ ഭയക്കുന്നില്ല. ഒന്നര ലക്ഷം ആളുകൾ കള്ളവോട്ട് ചെയ്തുവെന്നാണ് ആരോപണമെങ്കിൽ തെളിവുകളില്ലാതെ ഈ വോട്ടർമാർക്കെല്ലാം നോട്ടീസ് നൽകണോ എന്നും കമ്മീഷൻ ചോദിച്ചു.
വോട്ടർപട്ടികയിൽ വീട്ടുനന്പറിന്റെ സ്ഥാനത്ത് പൂജ്യം രേഖപ്പെടുത്തിയിരിക്കുന്നു എന്ന രാഹുലിന്റെ വെളിപ്പെടുത്തലിനും കമ്മീഷന് വിശദീകരണമുണ്ട്. രാജ്യത്തെ കോടിക്കണക്കിൽ ആളുകളുടെ വീട്ടുനന്പറിന് മുന്നിൽ പൂജ്യം നന്പറാണ് ചേർത്തിരിക്കുന്നത്. കാരണം അവരുടെ പഞ്ചായത്തോ മുനിസിപ്പാലിറ്റിയോ അവർ താമസിക്കുന്ന വീടിനു നന്പർ നൽകിയിട്ടില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ എൻഡിഎ സ്ഥാനാർഥി
ന്യൂഡൽഹി: ഭരണകക്ഷിയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി നിലവിൽ മഹാരാഷ്ട്ര ഗവർണറും തമിഴ്നാട് സ്വദേശിയുമായ സി.പി. രാധാകൃഷ്ണനെ തീരുമാനിച്ചു. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ബിജെപി ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം.
ഈ മാസം ആറിന് ചേർന്ന എൻഡിഎ പാർലമെന്ററി യോഗം ഭരണകക്ഷിയുടെ സ്ഥാനാർഥിയെ നിർണയിക്കുന്നതിന് മോദിയെയും നഡ്ഡയെയും ചുമതലപ്പെടുത്തിയിരുന്നു.
2024 ജൂലൈ 31നാണ് സി.പി. രാധാകൃഷ്ണൻ മഹാരാഷ്ട്ര ഗവർണറായി ചുമതലയേറ്റത്. 2023 ഫെബ്രുവരി 18 മുതൽ 2024 ജൂലൈ 30 വരെ ജാർഖണ്ഡ് ഗവർണറായി സേവനമനുഷ്ഠിച്ചിരുന്നു.
2024 മാർച്ച് മുതൽ ജൂലൈ വരെ തെലുങ്കാന ഗവർണറായും 2024 മാർച്ച് മുതൽ ഓഗസ്റ്റ് വരെ പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറായും അധികചുമതലകൾ വഹിച്ചു. രണ്ട് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1996ൽ ബിജെപിയുടെ തമിഴ്നാട് സെക്രട്ടറിയായും അദ്ദേഹത്തെ നിയമിച്ചു.
അടുത്ത മാസം ഒൻപതിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. ഓഗസ്റ്റ് 21 വരെ സ്ഥാനാർഥികൾക്കു നാമനിർദേശം നൽകാം. തെരഞ്ഞെടുപ്പു കമ്മീഷന്റെ സമയക്രമം അനുസരിച്ച് 22ന് സൂക്ഷ്മപരിശോധന നടക്കും. 25 ആണ് നാമനിർദേശം പിൻവലിക്കാനുള്ള അവസാന തീയതി.
സംയുക്ത സ്ഥാനാർഥി: പ്രതിപക്ഷ യോഗം ഇന്ന്
ന്യൂഡൽഹി: സംയുക്ത സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നതിനെക്കുറിച്ച് രാജ്യസഭയിലെ പ്രതിപക്ഷനേതാവ് മല്ലികാർജ്ജുൻ ഖാർഗെയുടെ വസതയിൽ ഇന്നു ചേരുന്ന ഇന്ത്യ മുന്നണി നേതാക്കൾ ചർച്ച ചെയ്തേക്കും. സംയുക്ത സ്ഥാനാർഥിയെ മത്സരിപ്പിച്ചേക്കുമെന്ന് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി നേരത്തെ സൂചന നൽകിയിരുന്നു.
കഴിഞ്ഞ ആഴ്ച രാഹുൽ ഗാന്ധി ആതിഥേയത്വം വഹിച്ച ഇന്ത്യ മുന്നണി നേതാക്കളുടെ യോഗത്തിൽ എല്ലാവർക്കും സ്വീകാര്യനായ സ്ഥാനാർഥിയെ പ്രതിപക്ഷത്തിനു വേണ്ടി നിർത്താൻ തീരുമാനിച്ചിരുന്നു. എന്നാ ൽ, എൻഡിഎ സ്ഥാനാർഥിയെ തീരുമാനിച്ച സാഹചര്യത്തിൽ പ്രതിപക്ഷം സ്ഥാനാർഥിയെ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. എൻഡിഎയ്ക്ക് ഭൂരിപക്ഷം ഉണ്ടെങ്കിലും ശക്തമായ രാഷ്ട്രീയ പ്രതിരോധം തീർക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
ബിജെപിക്കുവേണ്ടി തെര. കമ്മീഷൻ വോട്ട് മോഷ്ടിക്കുന്നു: രാഹുൽ ഗാന്ധി
സസാറാം: ബിജെപിക്കുവേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് മോഷ്ടിക്കുന്നുണ്ടെന്ന് രാജ്യത്തിനു മുഴുവൻ അറിയാമെന്നു ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് മോഷ്ടിക്കാനുള്ള അവരുടെ ഗൂഢാലോചന ഇന്ത്യാ സഖ്യം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ സസാറാമില്‍ ആരംഭിച്ച 1300 കിലോമീറ്റര്‍ "വോട്ടർ അധികാര്‍’ യാത്രയുടെ ഉദ്ഘാടനസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു രാഹുൽ.
രാജ്യത്തുടനീളം നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ വോട്ട് മോഷ്ടിക്കപ്പെടുകയാണ്. വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) വഴി ബിഹാറിലിത് നടപ്പാക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും രാഹുൽ ആരോപിച്ചു.

“വോട്ട് മോഷണം ഉന്നയിച്ച എന്നോട് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷൻ, ഇതേ ആരോപണം നടത്തിയ ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടില്ല. മഹാരാഷ്ട്രയിൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ ഇന്ത്യാ സഖ്യം നിയമസഭാ തെരഞ്ഞെടുപ്പിലും ജയിക്കുമെന്നായിരുന്നു എല്ലാ അഭിപ്രായ സർവേകളും പ്രവചിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിനു മാസങ്ങൾക്കുശേഷം നടന്ന തെരഞ്ഞെടുപ്പ് പക്ഷേ ബിജെപി തൂത്തുവാരി. നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ഒരുകോടി പുതിയ വോട്ടർമാരെയാണ് അധികമായി ചേർത്തത്. അവരുടെ വോട്ടെല്ലാം ബിജെപിക്കു പോയി. ലോക്സഭയിൽ ലഭിച്ച വോട്ട് കോൺഗ്രസിനു നിയമസഭയിലും ലഭിച്ചു. ഒരു വോട്ടും കുറഞ്ഞില്ല. അത്തരം കൂട്ടിച്ചേർക്കലുകൾ നടന്നിടത്തെല്ലാം ബിജെപി വിജയിച്ചു” രാഹുൽ ആരോപിച്ചു.
ബിഹാറിലെ തെരഞ്ഞെടുപ്പ് മോഷ്ടിക്കപ്പെടാൻ ജനങ്ങൾ അനുവദിക്കില്ല. പാവപ്പെട്ടവർക്കു വോട്ടിന്റെ അധികാരം മാത്രമാണുള്ളത്. അത് കവർന്നെടുക്കാൻ അനുവദിക്കില്ല. എന്താണു തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യുന്നതെന്ന് ഇപ്പോൾ രാജ്യത്തിനു മുഴുവനറിയാം. ബിഹാർ, മഹാരാഷ്ട്ര, ആസാം, പശ്ചിമബംഗാൾ എന്നിങ്ങനെ എവിടെ വോട്ട് മോഷണം നടന്നാലും പിടികൂടി ജനങ്ങളുടെ മുന്നിൽ വയ്ക്കുമെന്നു രാഹുൽ പറഞ്ഞു.
ഇന്ത്യാ സഖ്യ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകുകയും വീഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെടുകയും ചെയ്തെങ്കിലും കമ്മീഷൻ നിരസിക്കുകയാണുണ്ടായത്. ഈ യുദ്ധം ഭരണഘടന സംരക്ഷിക്കാനുള്ളതാണ്. ആർഎസ്എസും ബിജെപിയും ഭരണഘടനയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്- രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
നരേന്ദ്ര മോദി സർക്കാരിന്റെ ഏജന്റിനെപ്പോലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പെരുമാറുന്നതെന്നു കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. ഭരണഘടനയ്ക്കും ജനങ്ങളുടെ വോട്ടവകാശത്തിനും ഇതൊരു ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ്, ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, സിപിഐ (എംഎൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, സിപിഎം നേതാവ് സുഭാഷിണി അലി, സിപിഐ നേതാവ് പി. സന്തോഷ്കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ബിഹാറിലെ 20 ജില്ലകളിലൂടെ കടന്നുപോകുന്ന യാത്ര സെപ്റ്റംബർ ഒന്നിനു പാറ്റ്നയിൽ അവസാനിക്കും. ഭാരത് ജോഡോ യാത്ര പോലെ കാൽനടയായും വാഹനത്തിലുമാണു യാത്ര.
കഠുവയിൽ മേഘവിസ്ഫോടനം; ഏഴു പേർ മരിച്ചു
ജമ്മു: ജമ്മു കാഷ്മീരിലെ കഠുവ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിൽ നാലു കുടുംബങ്ങളിലെ ഏഴു പേർ മരിച്ചു. ജോഥ് ഘട്ടി, ബാഗ്ര ഗ്രാമങ്ങളിലാണ് അപകടമുണ്ടായത്. മരിച്ചവരിൽ അഞ്ചു പേർ കുട്ടികളാണ്. കിഷ്ത്വാർ ജില്ലയിലെ ചിസോതി ഗ്രാമത്തിൽ മേഘവിസ്ഫോടനമുണ്ടായതിന്റെ മൂന്നാം ദിവസമാണ് കഠുവയിലും ദുരന്തമുണ്ടായത്. ചിസോതിയിൽ 61 പേരാണു മരിച്ചത്.
ജോഥ് ഘട്ടിയിൽ അഞ്ചും പേരും ബാഗ്രയിൽ രണ്ടു പേരുമാണു മരിച്ചത്. ഇരു ഗ്രാമങ്ങളിലും നിരവധി കുടിലുകൾ തകർന്നു. ജോഥ് ഘട്ടിയിൽ പരിക്കേറ്റവരെ കരസേനയുടെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചു. കുന്നിൻപ്രദേശങ്ങളിൽ താമസിക്കുന്നവർ ജലാശയങ്ങളുടെ സമീപത്തേക്കു പോകരുതെന്ന് കഠുവ പോലീസ് നിർദേശിച്ചിട്ടുണ്ട്.
മേഘവിസ്ഫോടനത്തെത്തുടർന്ന് ജമ്മു-പഠാൻകോട്ട് റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഏതാനും ലോക്കൽ ട്രെയിനുകൾ റദ്ദാക്കി. ജമ്മു ഡിവിഷനിൽ വരുംദിവസങ്ങളിലും മഴ ശക്തമാകുമെന്നാണു കാലാവസ്ഥാ പ്രവചനം.
ഹിമാചൽപ്രദേശിലെ മണ്ഡി ജില്ലയിൽ ഇന്നലെ കനത്ത മഴയെത്തുടർന്ന് വിവിധ പ്രദേശങ്ങളിൽ മിന്നൽപ്രളയമുണ്ടായി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. വെള്ളക്കെട്ടിനെത്തുടർന്ന് കിരാട്പുർ-മണാലി ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.
ന്യൂഡൽഹി: നാസയുടെ ആക്സിയോം-4 ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തി.
അമേരിക്കയിൽനിന്ന് ഇന്നലെ പുലർച്ചെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്്ട്ര വിമാനത്താവളത്തിൽ എത്തിയ ശുഭാംശുവിനെ കുടുംബാംഗങ്ങളും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ തുടങ്ങിയവരും ചേർന്ന് സ്വീകരിച്ചു. ഏകദേശം ഒരു വർഷത്തിനുശേഷം ഇന്ത്യയിലേക്ക് എത്തുന്ന ശുഭാംശുവിനെ സ്വീകരിക്കാൻ ദേശീയപതാകയുമേന്തി നിരവധി ആളുകൾ വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽപ്പുണ്ടായിരുന്നു.
സ്പേസ് എക്സ് ഡ്രാഗണിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ നാലംഗസംഘത്തിലെ ഒരാളായിരുന്ന ശുഭാംശു ജൂലൈ 15നാണ് ഭൂമിയിൽ തിരിച്ചെത്തിയത്. രാകേഷ് ശർമക്ക് ശേഷം ബഹിരാകാശ യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനെന്ന അതുല്യ നേട്ടവും സ്വന്തമാക്കി.
ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച ഇന്ത്യക്കാരനെന്ന നേട്ടവും അദ്ദേഹത്തിന് സ്വന്തമായി. ശുഭാംശുവിന്റ നേട്ടവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ലോക്സഭയിൽ പ്രത്യേക ചർച്ച നടക്കും. ശുഭാംശു നേരിട്ടെത്തി അനുഭവം പങ്കുവയ്ക്കും. ഓഗസ്റ്റ് 23ന് നടക്കുന്ന ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളിൽ അദ്ദേഹം പങ്കെടുക്കും.
ദ്വിരാഷ്ട്രവാദം ആദ്യമുയർത്തിയത് സവർക്കറെന്ന് പ്രിയങ്ക് ഖാർഗെ
ബംഗളൂരു: ഇന്ത്യയിൽ ദ്വിരാഷ്ട്രവാദം ആദ്യമുയർത്തിയത് വി.ഡി. സവർക്കറാണെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. മുഹമ്മദ് അലി ജിന്നയും മുസ്ലിം ലീഗും ദ്വിരാഷ്ട്രവാദം സ്വീകരിക്കുന്നതിന് വളരെ മുമ്പുതന്നെ സവർക്കർ ഇത് ഉന്നയിച്ചിരുന്നെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു.
“1922ൽ എഴുതിയ ‘എസൻഷ്യൽസ് ഓഫ് ഹിന്ദുത്വ’യിൽ, സവർക്കർ ഹിന്ദുത്വത്തെ മതം എന്ന നിലയിലല്ല മാതൃരാജ്യം എന്നാണു നിർവചിക്കുന്നത്. ഇന്ത്യയെ പിതൃഭൂമിയും പുണ്യഭൂമിയുമെന്നാണ് വിശേഷിപ്പിക്കുന്നത്’’- അദ്ദേഹം പറഞ്ഞു. എക്സ് പോസ്റ്റിലായിരുന്നു പ്രിയങ്ക് ഖാർഗെയുടെ വിമർശനം. ഇന്ത്യയിൽ പരസ്പരവിരുദ്ധമായ രണ്ട് രാഷ്ട്രങ്ങളുണ്ടെന്ന് 1937ൽ ഹിന്ദുമഹാസഭയുടെ അഹമ്മദാബാദ് സമ്മേളനത്തിൽ സവർക്കർ പറഞ്ഞിരുന്നു. ഇന്ത്യയെ ഇന്നൊരു ഏകാത്മക രാഷ്ട്രമെന്നു പറയാനാവില്ല.
ഇന്ത്യയിൽ ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും രണ്ട് രാഷ്ട്രങ്ങളുണ്ട്- സവർക്കർ അഹമ്മദാബാദ് സമ്മേളനത്തിൽ പറഞ്ഞു. ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തത്തോട് തനിക്ക് യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്ന് 1943ൽ നാഗ്പുരിൽ സവർക്കർ പ്രസ്താവന നടത്തിയിട്ടുണ്ടെന്നും പ്രിയങ്ക് പറയുന്നു. ഹിന്ദുക്കൾ, സ്വയം ഒരു രാഷ്ട്രമാണ്, ഹിന്ദുക്കളും മുസ്ലിംകളും രണ്ട് രാഷ്ട്രങ്ങളാണെന്നത് ചരിത്ര വസ്തുതയാണെന്നും സവർവർക്കർ നാഗ്പുരിൽ പറഞ്ഞതായും പ്രിയങ്ക് ചൂണ്ടിക്കാട്ടി. ഈ ചരിത്രത്തെ ബിജെപി അംഗീകരിക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.
കിഷ്ത്വാർ മേഘവിസ്ഫോടനം: തെരച്ചില്‍ തുടരുന്നു
ചിസോതി (ജമ്മു കാഷ്മീര്‍): ജമ്മു കാഷ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്ഫോടനത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. ദുരന്തത്തില്‍ 60 പേര് മരിച്ചെന്നും 80 പേരെ കാണാതായെന്നും അധികൃതര്‍ അറിയിച്ചു. 167 പേരെ ഇതുവരെ രക്ഷപ്പെടുത്തി.
മേഘവിസ്ഫോടനത്തെത്തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ വന്‍ നാശനഷ്ടമാണ് സംഭവിച്ചത്. അപകടത്തില്‍പ്പെട്ട ഭൂരിഭാഗം ആളുകളും മാചൈല് മാതാ തീര്ഥയാത്രയില് പങ്കെടുക്കാനെത്തിയവരാണ്.
പോലീസ്, സൈന്യം, ദേശീയ ദുരന്ത നിവാരണസേന, സംസ്ഥാന ദുരന്ത നിവാരണസേന, അതിര്‍ത്തി റോഡ്സ് ഓര്ഗനൈസേഷന്, സിവില്‍ അഡ്മിനിസ്ട്രേഷന് എന്നിവരുടെ സംയുക്ത സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ചിസോതിയെയും മാചൈല് മാതാ ക്ഷേത്രയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബെയ്ലി പാലത്തിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകുമെന്ന് സൈന്യം അറിയിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാചൈല് മാതാ തീര്‍ഥാടനയാത്ര താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
ജബൽപുർ സ്വർണക്കവർച്ച: പിന്നിൽ ജാർഖണ്ഡ് സംഘം
ജബൽപുർ: മധ്യപ്രദേശിലെ ജബൽപുരിൽ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിൽനിന്ന് സ്വർണാഭരണങ്ങൾ ഉൾപ്പെടെ 14 കോടി രൂപയുടെ വസ്തുക്കൾ കൊള്ളയടിച്ച കേസിൽ നാലുപേർ പിടിയിൽ. ജാർഖണ്ഡ് കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘമാണ് കവർച്ചയ്ക്കു പിന്നിലെന്നും അറസ്റ്റിലായ നാലുപേരാണ് കൊള്ളക്കാരെ സഹായിച്ചതെന്നും ജബൽപുർ അഡീഷണൽ എസ്പി സൂര്യകാന്ത് ശർമ പറഞ്ഞു.
ഛത്തീസ്ഗഡിലെ റായ്ഗഡ് ജയിലിൽവച്ചാണ് കവർച്ച ആസൂത്രണം ചെയ്തത്. പിടിയിലായവരിൽ ഒരാൾ കവർച്ചാ സംഘത്തെ ജയിലിൽ സന്ദർശിച്ചിരുന്നു. രണ്ട് മോട്ടോർസൈക്കിളുകളും നാല് മൊബൈൽ ഫോണുകളും ഒരു തോക്കും 1.83 ലക്ഷം രൂപയും അറസ്റ്റിലായവരിൽനിന്ന് പിടിച്ചെടുത്തുവെന്നും എഎസ്പി അറിയിച്ചു.
കഴിഞ്ഞ 11 നാണ് ഹെൽമറ്റ് ധരിച്ച മൂന്നുപേർ ബാങ്കിൽനിന്ന് 15 കിലോ സ്വർണവും അഞ്ചുലക്ഷം രൂപയും കൊള്ളയടിച്ചത്. മോട്ടോർ സൈക്കിളിൽ രണ്ടുപേരെ പുറത്തുനിർത്തിയശേഷം മൂന്നംഗസംഘം അകത്തുകടക്കുകയായിരുന്നു. ബാങ്കിലുണ്ടായിരുന്ന നാലു ജീവനക്കാരെ തോക്കൂചൂണ്ടി ഭീഷണിപ്പെടുത്തി 20 സെക്കൻഡിനുള്ളിൽ പണവും സ്വർണവുമായി കൊള്ളക്കാർ കടന്നുകളഞ്ഞു.
ബിഹാറിൽ ഇന്ത്യാ മുന്നണി വിജയിക്കും: ലാലുപ്രസാദ് യാദവ്
സസാറാം: വരുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി ഒറ്റക്കെട്ടായി ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയെ പരാജയപ്പെടുത്തുമെന്ന് ആർജെഡി പ്രസിഡന്റ് ലാലു പ്രസാദ് യാദവ്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്രയുടെ ഉദ്ഘാടനത്തിന് ശേഷം റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥക്കാലത്ത് നിലനിന്നിരുന്നതിനേക്കാൾ മോശം അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും അദ്ദേഹം ഇന്നലെ പാറ്റ്നയിൽ വച്ച് ആരോപിച്ചിരുന്നു. 1,300 കിലോമീറ്റർ താണ്ടി മുന്നേറുന്ന വോട്ട് അധികാർ യാത്ര ബിഹാറിലെ 20 ജില്ലകളിലൂടെ കടന്നുപോകും.
ധർമസ്ഥല കേസ്: അനന്യ ഭട്ടിന്റെ ഫോട്ടോ പരസ്യമാക്കി അമ്മ
മംഗളൂരു: കർണാടക ധർമസ്ഥലയിലെ ദുരൂഹമരണങ്ങളെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി പ്രത്യേക സംഘം. ധര്‍മസ്ഥലയിൽ കാണാതായെന്നു സംശയിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനി അനന്യ ഭട്ടിന്റെ ഫോട്ടോ അമ്മ സുജാത ഭട്ട് പുറത്തുവിട്ടതുൾപ്പെടെ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് പ്രത്യേക സംഘത്തിന്റെ നിഗമനം.
മെഡിക്കൽ കോളജ് വിദ്യാർഥിനിയായ അനന്യ കൂട്ടുകാരുമൊത്ത് 2003 ൽ ധർമസ്ഥലയിലെത്തിയശേഷം കാണാതാവുകയായിരുന്നു. മകളുടെ തിരോധാനത്തിനും ധർമസ്ഥലയിലെ ദുരൂഹതയ്ക്കും തമ്മിൽ ബന്ധമുണ്ടെന്നു കാണിച്ച് സുജാത ഭട്ട് നേരത്തെ പോലീസിനെ സമീപിച്ചിരുന്നു. സംഭവസമയം കോൽക്കത്ത സിബിഐയിൽ സ്റ്റെനോഗ്രാഫറായി ഇവർ ജോലി ചെയ്യുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു. മകളെ കാണാതായ സംഭവത്തിൽ അന്ന് പോലീസിനെ സമീപിക്കാനൊരുങ്ങിയെങ്കിലും വിവിധ കോണുകളിൽനിന്ന് ഭീഷണി ഉയർന്നു. പരാതിയുമായി ക്ഷേത്രം അധികൃതരെ സമീപിച്ചപ്പോൾ കൈയേറ്റത്തിനും വിധേയയായി.
ധർമസ്ഥലയിൽ കണ്ടെത്തിയ അസ്ഥിക്കഷണങ്ങളിൽ മകളുടെ ശരീരഭാഗങ്ങളും ഉണ്ടെന്നു സുജാത കരുതുന്നു. മകളുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തിയാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം കൈമാറണമെന്നും ഹിന്ദു ആചാരപ്രകാരം അന്ത്യകർമങ്ങൾ നിർവഹിക്കാനാണ് ആലോചനയെന്നും അവർ പറഞ്ഞു.
മഹാരാഷ്ട്രയിൽ ശിവസേന-എംഎൻഎസ് സഖ്യം യാഥാർഥ്യമാകുന്നു
മുംബൈ: മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ശിവസേനയും (ഉദ്ധവ് ) എംഎൻഎസും സഖ്യത്തിൽ മത്സരിക്കുമെന്ന് ഉറപ്പായി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുന്‍പായിരിക്കും സഖ്യം സംബന്ധിച്ച അന്തിമതീരുമാനമുണ്ടാകുക. മുംബൈ, താനെ, കല്യാൺ-ഡോംബിവലി, നാസിക്, ഛത്രപതി സംഭാജിനഗർ എന്നിവിടങ്ങളിൽ എംഎൻഎസുമായി സഖ്യമുണ്ടാക്കുമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റൗത് വെള്ളിയാഴ്ച പറഞ്ഞിരുന്നു.
ഇന്നു നടക്കുന്ന ബ്രിഹാൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്സ് (ബെസ്റ്റ്) ക്രെഡിറ്റ് സൊസൈറ്റി തെരഞ്ഞടുപ്പിൽ ശിവസേനയും എംഎൻഎസും സഖ്യത്തിലാണു മത്സരിക്കുന്നത്. 21 അംഗ ഭരണസമിതിയിലെ 18 സീറ്റിൽ ശിവസേനയും രണ്ടിൽ എംഎൻഎസും മത്സരിക്കുന്നു. ഒരു സീറ്റ് പട്ടികജാതി-പട്ടികവർഗ അസോസിയേഷനു നല്കി.
നിലവിൽ ക്രെഡിറ്റ് സൊസൈറ്റിയുടെ ഭരണം ശിവസേനയ്ക്കാണ് (ഉദ്ധവ്). രണ്ടു ദശകത്തിനുശേഷം ആദ്യമായി കഴിഞ്ഞ മാസം ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒരേ വേദിയിലെത്തിയിരുന്നു.