ശത്രുക്കളെ വീട്ടിൽ കയറി ആക്രമിക്കും, ആണവഭീഷണിയെ ഭയക്കുന്നില്ല; 75-ാം ജന്മദിനത്തിൽ മോദി
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ആണവഭീഷണിയെ ഭയക്കുന്നില്ലെന്നും ആവശ്യമെങ്കിൽ ശത്രുക്കളെ വീട്ടിൽ കയറി ആക്രമിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ധീരരായ ഇന്ത്യൻ സായുധസേന കണ്ണിമ വെട്ടുന്ന വേഗതയിൽ പാക്കിസ്ഥാനെ മുട്ടുകുത്തിച്ചു. സ്വന്തം വീടുകൾക്കുള്ളിൽ ഭീകരരെ ആക്രമിക്കുന്ന പുതിയ ഇന്ത്യയാണിതെന്നും തന്റെ 75-ാം പിറന്നാൾ ദിനത്തിൽ മോദി പ്രഖ്യാപിച്ചു.
“ഭാരതമാതാവിന്റെ സുരക്ഷയ്ക്കു രാജ്യം അതീവ മുൻഗണന നൽകുന്നു. പാക്കിസ്ഥാൻ ഭീകരർ നമ്മുടെ സഹോദരിമാരുടെയും പെണ്മക്കളുടെയും സിന്ദൂരം തുടച്ചുമാറ്റി. ഞങ്ങൾ ഓപ്പറേഷൻ സിന്ദൂർ നടത്തി ഭീകര ക്യാന്പുകൾ നശിപ്പിച്ചു. നമ്മുടെ ധീരരായ സായുധസേന കണ്ണിമവെട്ടുന്ന സമയത്തിനുള്ളിൽ പാക്കിസ്ഥാനെ മുട്ടുകുത്തിച്ചു.
മറ്റൊരു പാക്കിസ്ഥാൻ ഭീകരൻ കണ്ണീരോടെ തന്റെ ദുരിതം വിവരിക്കുന്നത് രാജ്യവും ലോകവും കണ്ടു. ഇതൊരു പുതിയ ഇന്ത്യയാണ്. ആരുടെയും ആണവഭീഷണികളെ ഭയപ്പെടുന്നില്ല. സ്വന്തം വീടുകൾക്കുള്ളിൽ ഭീകരരെ ആക്രമിക്കുന്ന പുതിയ ഇന്ത്യയാണിത്’’- പറഞ്ഞു.
ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂറി’ൽ നഷ്ടങ്ങൾ നേരിട്ടതായി ജെയ്ഷെ മുഹമ്മദ് ഭീകരൻ സമ്മതിക്കുന്ന വീഡിയോ പരാമർശിച്ചായിരുന്നു മോദിയുടെ പ്രസ്താവന. ഭീകരതയോടു ശക്തമായി പ്രതികരിക്കുക മാത്രമല്ല ആരുടെയും ആണവഭീഷണികളെ പുതിയ ഇന്ത്യ ഭയപ്പെടുന്നില്ലെന്നതിന്റെ തെളിവാണ് ഉന്നത ജെയ്ഷെ കമാൻഡറുടെ കുറ്റസമ്മതമെന്ന് മോദി പറഞ്ഞു.
പാക്കിസ്ഥാനിലെ ബഹവൽപുരിൽ മേയ് ഏഴിന് ഇന്ത്യ നടത്തിയ ആക്രമണത്തിൽ ജെയ്ഷെ തലവൻ മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി ജെയ്ഷെ കമാൻഡർ വീഡിയോയിൽ സമ്മതിച്ചതാണ് മോദി ആയുധമാക്കിയത്.
പാക്കിസ്ഥാൻ സൈന്യംപോലും സങ്കൽപ്പിക്കാത്ത പ്രദേശങ്ങളിലെ ഭീകരക്യാന്പുകൾ ഇന്ത്യൻ സായുധസേന തകർത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘ഓപ്പറേഷൻ സിന്ദൂർ’ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലുതും വിജയകരവുമായ ഭീകരവിരുദ്ധ ഓപ്പറേഷനായിരുന്നു. തീവ്രവാദികളെ പിന്തുണയ്ക്കുന്നവരും കനത്ത വില നൽകേണ്ടിവരുമെന്ന് മോദി പറഞ്ഞു.
“സ്ത്രീശക്തി തെളിഞ്ഞു”
ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധത്തിൽ ധീരവനിതകളുടെ പങ്ക് രാജ്യം കാണുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സ്ത്രീകളുടെ ധീരതയുടെയും ശക്തിയുടെയും പ്രതീകമാണു സിന്ദൂർ എന്ന് ഭോപ്പാലിൽ മോദി പറഞ്ഞു.
അതിർത്തി രക്ഷാസേനയിലെ (ബിഎസ്എഫ്) ധീരവനിതകൾ ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്ക് വഹിച്ചു. സ്കൂൾ മുതൽ യുദ്ധഭൂമി വരെ പെണ്മക്കളുടെ ധീരതയിൽ രാജ്യം വിശ്വാസം അർപ്പിക്കുന്നു. ആദ്യമായി സൈനിക സ്കൂളുകൾ പെണ്‍കുട്ടികൾക്കായി വാതിൽ തുറന്നു. 2014നുമുന്പ് എൻസിസി കേഡറ്റുകളിൽ 25 ശതമാനമായിരുന്ന പെണ്‍കുട്ടികളുടെ പ്രാതിനിധ്യം 50 ശതമാനത്തിലേക്കു നീങ്ങുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഗ്രാമങ്ങളിലടക്കം സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കുടിവെള്ളം, വൈദ്യുതി, പാചകവാതകം, ശൗചാലയങ്ങൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ നൽകുന്നു. വനിതാ സ്വാശ്രയ ഗ്രൂപ്പുകൾക്കു വൻതോതിൽ സാന്പത്തിക സഹായവും നൽകുന്നുണ്ട്. ചന്ദ്രയാൻ- മൂന്ന് ബഹിരാകാശ പദ്ധതിയിൽ നൂറിലേറെ വനിതാ ശാസ്ത്രജ്ഞരും എൻജിനിയർമാരുമാണു പങ്കാളികളായതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പതിനെട്ടാം നൂറ്റാണ്ടിലുണ്ടായിരുന്ന മാൾവയിലെ ഹോൾക്കർ രാജവംശത്തിലെ രാജ്ഞി അഹല്യഭായ് ഹോൾക്കറിന്റെ 300-ാം ജന്മവാർഷികത്തോടനുബന്ധിച്ചു ഭോപ്പാലിൽ നടന്ന മഹിളാ ശക്തീകരണ മഹാസമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. അഹല്യഭായിയുടെ സ്മാരക സ്റ്റാന്പും 300 രൂപയുടെ നാണയവും മോദി പ്രകാശനം ചെയ്തു.
ജംബൂരി മൈതാനത്തു നടന്ന പരിപാടിയിൽ ഇൻഡോർ മെട്രോ റെയിൽവേയുടെ ആറു കിലോമീറ്റർ സൂപ്പർ പ്രയോറിറ്റി കോറിഡോറും ബുന്ദേൽഖണ്ഡിലെ ദാതിയ, ഭിണ്ഡിലെ സത്ന വിമാനത്താവളങ്ങളും വെർച്വലായി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
483 കോടി രൂപ ചെലവിൽ നിർമിക്കുന്ന 1,271 പുതിയ അടൽ ഗ്രാം സേവാ സദനുകളുടെ (പഞ്ചായത്ത് ഭവൻ) ആദ്യ ഗഡുവും മോദി കൈമാറി. ഇതിനുപുറമേ മൃതസംസ്കാരത്തിനുള്ള 778.91 കോടി രൂപയുടെ ക്ഷിപ്ര നദിക്കരികിലെ ഘാട്ടുകളുടെ നിർമാണത്തിനും 863.69 കോടിയുടെ കുടിവെള്ള പദ്ധതിക്കും തറക്കല്ലിട്ടു.
ഇവിഎമ്മുകളില്‍ സ്ഥാനാര്‍ഥികളുടെ കളര്‍ഫോട്ടോ വരും
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ആകര്‍ഷകമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനം.
വോട്ടിംഗ് മെഷീനുകളില്‍ സ്ഥാനാര്‍ഥിയുടെ ഫോട്ടോ, രാഷ്ട്രീയപാര്‍ട്ടിയുടെ പേര്, ചിഹ്നം തുടങ്ങിയവ കൂടുതല്‍ വ്യക്തതയോടെ ചേര്‍ക്കും. സ്ഥാനാര്‍ഥിയുടെ കളര്‍ഫോട്ടോ ആയിരിക്കും ഉള്‍പ്പെടുത്തുക. ഇപ്പോള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് ഇവിഎമ്മുകളില്‍ ഉപയോഗിക്കുന്നത്.
1961 ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം 49 ബി പ്രകാരമാണു മാറ്റം. സീരിയല്‍ നമ്പര്‍ ഓഫ് ബാലറ്റ് പേപ്പര്‍, സ്ഥാനാര്‍ഥിയുടെ പേര്, ഫോട്ടോ, ചിഹ്നം എന്നിങ്ങനെയാണ് പുതിയ മാറ്റം.
എസ്ഐആർ: വിശദീകരണവുമായി തെരഞ്ഞെടുപ്പു കമ്മീഷൻ
ന്യൂഡൽഹി: മിക്ക സംസ്ഥാനങ്ങളിലെയും പകുതിയിലധികം വോട്ടർമാർക്ക് ഇനി നടപ്പിലാക്കാൻ പോകുന്ന വോട്ടർപട്ടികയിലെ പ്രത്യേക സമഗ്ര പരിഷ്കരണത്തിൽ (എസ്ഐആർ) രേഖകളൊന്നും നൽകേണ്ടിവരില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ ഉദ്യോഗസ്ഥർ.
ഈ സംസ്ഥാനങ്ങളിൽ അവസാനമായി നടന്ന എസ്ഐആറിനുശേഷം പരിഷ്കരിച്ച വോട്ടർപട്ടികയിൽ ഇവരുടെ പേരുകൾ ഉൾപ്പെട്ടിട്ടുള്ളതിനാലാണിതെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
മിക്ക സംസ്ഥാനങ്ങളിലും വോട്ടർപട്ടികയുടെ എസ്ഐആർ നടന്നത് 2002നും 2004നുമിടയിലായതിനാൽ അടുത്ത എസ്ഐആറിനുള്ള കട്ട് ഓഫ് തീയതിയായി അവസാന എസ്ഐആർ നടന്ന വർഷം പരിഗണിക്കും. രാജ്യവ്യാപകമായി എസ്ഐആർ നടത്തുന്നതിനുള്ള തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്നും സംസ്ഥാനങ്ങളിലുടനീളം വോട്ടർപട്ടിക ശുദ്ധീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വർഷാവസാനം മുന്‍പ് നടക്കുമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ തവണത്തെ എസ്ഐആറിനുശേഷം പരിഷ്കരിച്ച വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതിനായി തയാറാക്കിവയ്ക്കാൻ ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് ഇതിനോടകം നിർദേശം ലഭിച്ചിട്ടുണ്ട്.
കേരളം, ഉത്തരാഖണ്ഡ്, ഡൽഹി തുടങ്ങിയ ചില സംസ്ഥാനങ്ങൾ അവസാന എസ്ഐആറിനുശേഷം പരിഷ്കരിച്ച വോട്ടർപട്ടിക ഇതിനോടകം ചീഫ് ഇലക്ടറൽ ഓഫീസർമാരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
കേരളത്തിൽ അവസാനമായി എസ്ഐആർ നടന്നതിനുശേഷം പ്രസിദ്ധീകരിച്ച വോട്ടർപട്ടികയെ അപേക്ഷിച്ച് 2025ലെ വോട്ടർപട്ടികയിൽ 53.25 ലക്ഷം വോട്ടർമാരാണ് കൂടുതലുള്ളത്. കേരളത്തിൽ ഇനി നടപ്പിലാക്കാൻ പോകുന്ന എസ്ഐആറിൽ ഇവരാണ് തങ്ങളുടെ ജനനം സാധൂകരിക്കുന്ന രേഖകൾ തെരഞ്ഞെടുപ്പു കമ്മീഷനു നൽകേണ്ടിവരിക.
2002ലെയും 2025ലെയും വോട്ടർപട്ടികകളിൽ പേരുള്ളവർ ഓണ്‍ലൈനായി എന്യുമറേഷൻ ഫോം മാത്രം പൂരിപ്പിച്ചാൽ മതിയെന്നും രേഖകൾ നൽകേണ്ടതില്ലെന്നും കമ്മീഷൻ നേരത്തേ വ്യക്തമാക്കിയിരുന്നു.
ആഗോള അയ്യപ്പ സംഗമം; ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി
ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമം നടത്താൻ അനുമതി നൽകിയ കേരള ഹൈക്കോടതി ഉത്തരവിൽ ഇടപെടാതെ സുപ്രീംകോടതി. സംഗമം നടത്തുന്നതിന് ഹൈക്കോടതി നിർദേശിച്ച വ്യവസ്ഥകൾ പാലിക്കണമെന്നും ഉത്തരവിൽ ഇടപെടുന്നില്ലെന്നും ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, എ.എസ്. ചന്ദൂർക്കാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
സംസ്ഥാനസർക്കാർ തീരുമാനിച്ച ആഗോള അയ്യപ്പ സംഗമത്തിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതു ചോദ്യം ചെയ്തു സമർപ്പിച്ച മൂന്ന് ഹർജികളിലാണ് സുപ്രീംകോടതി നടപടി.
നിരവധി ആളുകൾ പങ്കെടുക്കുന്ന സംഗമം പരിസ്ഥിതിലോല പ്രദേശത്താണു സംഘടിപ്പിക്കുന്നതെന്നും ഇതു പാരിസ്ഥിതിക പ്രശ്നത്തിനു കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജികൾ. കൂടാതെ ഒരു സംസ്ഥാനസർക്കാർ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത് മതേതരത്വതത്വങ്ങളുടെ ലംഘനമെന്നും ഹർജിക്കാർ വാദിച്ചു.
എന്നാൽ വിഷയം ഹൈക്കോടതി വിശദമായി പരിഗണിച്ചുവെന്നും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും നിരീക്ഷിച്ച് ഹർജികൾ സുപ്രീംകോടതി തള്ളി.
ബിഹാർ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗം 24ന്
ന്യൂഡൽഹി: നവംബറിൽ നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കോണ്‍ഗ്രസ് പ്രവർത്തകസമിതി യോഗം 24ന് പാറ്റ്നയിൽ നടക്കും.
നിർണായക തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയുമടക്കമുള്ള കോണ്‍ഗ്രസിന്റെ ഉന്നതനേതൃത്വം പാറ്റ്നയിൽ സന്നിഹിതരായി തന്ത്രങ്ങളൊരുക്കും. രാഹുൽ പുറത്തുകൊണ്ടുവന്ന ‘വോട്ട് കൊള്ള’ അടക്കമുള്ള ആരോപണങ്ങൾ ബിഹാറിലെ തെരഞ്ഞെടുപ്പിൽ ആയുധങ്ങളാക്കി മാറ്റുന്നതിലടക്കം ചർച്ചയുണ്ടാകും.
24ന് രാവിലെ 10 മുതൽ നടക്കുന്ന വിശാല പ്രവർത്തകസമിതി യോഗത്തിൽ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാർക്കും ക്ഷണിതാക്കൾക്കും സംസ്ഥാന പ്രസിഡന്റുമാർക്കും ക്ഷണമുണ്ടെന്നാണു സൂചന.ബിഹാറിലെ പ്രതിപക്ഷസഖ്യമായ ‘മഹാഗത്ബന്ധ’നിൽ (മഹാസഖ്യം) സീറ്റുചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണു കോണ്‍ഗ്രസ് നേതൃത്വം യോഗം ചേരുന്നത്.
സഖ്യത്തിലെ മറ്റു കക്ഷികൾക്കും ചെറു പാർട്ടികൾക്കും പ്രാധാന്യം നൽകി കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനെക്കാൾ കുറവ് സീറ്റിൽ മത്സരിക്കാനാണു കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് സൂചനയുണ്ട്. 243 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ഇത്തവണ വിജയപ്രതീക്ഷയുള്ള 60 മുതൽ 62 മണ്ഡലങ്ങളിൽ മാത്രമാകും കോണ്‍ഗ്രസ് മത്സരിക്കുക.
എന്നാൽ തങ്ങളുടെ പാർട്ടി 243 മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് പ്രതിപക്ഷനേതാവും ആർജെഡി നേതാവുമായ തേജസ്വി യാദവ് പ്രഖ്യാപിച്ചതും സീറ്റു ചർച്ചകൾ നിലവിൽ വഴിമുട്ടി നിൽക്കുന്നതും കോൺഗ്രസിനുള്ളിൽ ചെറിയൊരു ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
അദാനി കന്പനിക്കെതിരായ ഉള്ളടക്കം; ഡിജിറ്റൽ വാർത്താ പ്രസാധകർക്കു കേന്ദ്രത്തിന്റെ നോട്ടീസ്
ന്യൂഡൽഹി: അദാനി എന്റർപ്രൈസസ് ലിമിറ്റഡുമായി ബന്ധപ്പെട്ട് അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് പ്രമുഖ ഡിജിറ്റൽ വാർത്താ പ്രസാധകർക്ക് കേന്ദ്ര വാർത്താ വിതരണ- പ്രക്ഷേപണ മന്ത്രാലയം നോട്ടീസയച്ചു.
അപകീർത്തികരമായ ഉള്ളടക്കങ്ങൾ അടങ്ങുന്ന വീഡിയോകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു യുട്യൂബിലെയും ഇൻസ്റ്റഗ്രാമിലെയും 13 ഡിജിറ്റൽ വാർത്താപ്രസാധകർക്കാണു കേന്ദ്രത്തിന്റെ നോട്ടീസ്.
ഈ ഉള്ളടക്കങ്ങൾ അഞ്ചു ദിവസത്തിനകം നീക്കം ചെയ്യണമെന്ന കഴിഞ്ഞ ആറിലെ കോടതി ഉത്തരവ് ഡിജിറ്റൽ വാർത്താപ്രസാധകർ പാലിച്ചില്ലെന്നു കണ്ടാണ് കേന്ദ്രത്തിന്റെ നീക്കം.
ധ്രുവ് റാഠി, ദ വയർ, എച്ച്ഡബ്ല്യു ന്യൂസ്, ആകാശ് ബാനർജിയുടെ ദേശ്ഭക്ത് തുടങ്ങിയ പ്രമുഖ ഡിജിറ്റൽ വാർത്താ പ്രസാധകർക്കാണു നോട്ടീസ്. 138 യുട്യൂബ് ലിങ്കുകളും 83 ഇൻസ്റ്റഗ്രാം പോസ്റ്റുകളുമാണ് ഇവരോടു നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
36 മണിക്കൂറിനുള്ളിൽ പ്രസ്തുത ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനും അതിന്റെ തെളിവ് സമർപ്പിക്കാനുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിച്ചതിനെതിരേ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് കോടതിയിൽ പരാതി നൽകിയിരുന്നു.
ക്ഷേത്രത്തിൽ വിഷ്ണുവിഗ്രഹം സ്ഥാപിക്കണമെന്നു ഹർജി; ഭഗവാനോടു പ്രാർഥിക്കാൻ സുപ്രീംകോടതി
ന്യൂഡൽഹി: ക്ഷേത്രത്തിൽ ഏഴടി ഉയരമുള്ള വിഷ്ണുവിഗ്രഹം സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിൽ പോയി ദൈവത്തോടു പ്രാർഥിക്കാൻ നിർദേശിച്ചു സുപ്രീംകോടതി.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രസമുച്ചയത്തിന്റെ ഭാഗമായ ജാവറി ക്ഷേത്രത്തിൽ വിഗ്രഹം സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു രാകേഷ് ദലാൽ എന്നയാളുടെ ഹർജിയാണു ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് കെ. വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ച് മുന്‍പാകെയെത്തിയത്.
എന്നാൽ പൂർണമായും പബ്ലിസിറ്റി ലക്ഷ്യമിട്ടുള്ള ഹർജിയാണെന്നും അതിനാൽ പരിഗണിക്കാൻ കഴിയില്ലെന്നും വിഷയം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലാണെന്നും ബെഞ്ച് വ്യക്തമാക്കി. വിഷ്ണുവിന്റെ ഉറച്ച ഭക്തനാണെങ്കിൽ പ്രാർഥിച്ച് ഒരു പരിഹാരമുണ്ടാക്കാനും ഹർജിക്കാരനായ രാകേഷ് ദലാലിനോട് കോടതി പറഞ്ഞു.
ഛത്തർപുർ ജില്ലയിലെ ജാവറി ക്ഷേത്രത്തിൽ കേടുപാടുകൾ സംഭവിച്ച വിഗ്രഹം മാറ്റിസ്ഥാപിക്കുന്നതിനും പ്രതിഷ്ഠ നടത്തുന്നതിനും നിർദേശം നൽകണമെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന ആവശ്യം.
മുഗൾ രാജാക്കന്മാരുടെ കാലത്താണു വിഗ്രഹം തകർക്കപ്പെട്ടതെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. അതേസമയം കോടതിയുടെ പരാമർശത്തിൽ വിമർശനം ഉയരുന്നുണ്ട്. പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ വിനീത് ജിൻഡാൽ ചീഫ് ജസ്റ്റീസിന് കത്തെഴുതി.
രാഹുൽ ഗാന്ധിയുടെ പത്രസമ്മേളനം ഇന്ന്
ന്യൂഡൽഹി: ‘വോട്ട് ചോരി’ വെളിപ്പെടുത്തലിന്റെ പുതിയ ഹൈഡ്രജൻ ബോംബുമായി താൻ രംഗത്തുവരുമെന്ന് പ്രഖ്യാപിച്ചിരിക്കെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നു പത്രസമ്മേളനം നടത്തുന്നു.
രാവിലെ പത്തിന് ന്യൂഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്താണു പത്രസമ്മേളനമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര എക്സിലൂടെ അറിയിച്ചു.
എന്നാൽ, ഏതു വിഷയത്തിലാണു പത്രസമ്മേളനമെന്ന് ഖേര വെളിപ്പെടുത്തിയില്ല. വോട്ടർ അധികാർ യാത്രയുടെ സമാപനം കുറിച്ച് കഴിഞ്ഞ ഒന്നിന് ബിഹാറിലെ പാറ്റ്നയിൽ നടന്ന റാലിയിലാണു ‘വോട്ട് ചോരി’ ആരോപണത്തിലെ പുതിയ ഹൈഡ്രജൻ ബോംബ് വെളിപ്പെടുത്തലുമായി താൻ രംഗത്തുവരുമെന്ന് രാഹുൽ പ്രഖ്യാപിച്ചത്.
സുശീല കർക്കി മോദിയുമായി ഫോൺ സംഭാഷണം നടത്തും
ന്യൂഡൽഹി: സർക്കാർ വിരുദ്ധ കലാപത്തിനുശേഷം നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ സുശീല കർക്കി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചേക്കുമെന്ന് റിപ്പോർട്ട്.
കഴിഞ്ഞ 12ന് അധികാരമേറ്റശേഷം ആദ്യമായാണ് ഔദ്യോഗികതലത്തിൽ മറ്റൊരു രാജ്യത്തിന്റെ തലവനുമായി നേപ്പാൾ ഇടക്കാല പ്രധാനമന്ത്രി ബന്ധപ്പെടുന്നത്. ഇന്നു രാവിലെ 11നായിരിക്കും സുശീല മോദിയെ വിളിക്കുകയെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മോദിയുടെയും അമ്മയുടെയും വീഡിയോ നീക്കം ചെയ്യണമെന്ന് കോൺഗ്രസിനോട് പാറ്റ്ന ഹൈക്കോടതി
പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അദ്ദേഹത്തിന്റെ അന്തരിച്ച അമ്മയുടെയും എഐ നിർമിത വീഡിയോ സോഷ്യൽമീഡിയ പേജിൽനിന്ന് ഉടൻ നീക്കം ചെയ്യണമെന്നു കോൺഗ്രസിനോട് പാറ്റ്ന ഹൈക്കോടതി.
അഭിഭാഷകനായ വിവേകാനന്ദ സിംഗ് നല്കിയ പരാതിയിൽ ആക്ടിംഗ് ചീഫ് ജസ്റ്റീസ് പി.ബി. ബജാന്ത്രിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 36 സെക്കൻഡുള്ള വീഡിയോ ആണു നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
സെപ്റ്റംബർ പത്തിനാണ് ബിഹാർ കോൺഗ്രസ് വീഡിയോ പുറത്തുവിട്ടത്. നരേന്ദ്ര മോദിയുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുന്ന അമ്മ ഹീരാ ബെൻ, രാഷ്ട്രീയതാത്പര്യത്തിന് തന്റെ പേര് ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രിയോട് ഉപദേശിക്കുന്നതും മോദി ഞെട്ടിയുണരുന്നതുമാണ് എഐ വീഡിയോയിലുള്ളത്. വീഡിയോയ്ക്കെതിരേ ബിജെപി വ്യാപക വിമർശനം നടത്തിയിരുന്നു.
മഹാരാഷ്ട്രയിലും ഛത്തീസ്ഗഡിലുമായി നാലു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
ഗഡ്ചിരോളി: മഹാരാഷ്ട്രയിലും ഛത്തീസ്ഗഡിലുമായി നാലു മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. മഹാരാഷ്ട്രയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് രണ്ടു വനിതാ മാവോയിസ്റ്റുകളായിരുന്നു. ഗഡ്ചിരോളി ജില്ലയിലെ മൊദാസ്കെ ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടൽ.
പോലീസിന്റെ മാവോയിസ്റ്റ് വിരുദ്ധ സ്ക്വാഡായ സി-60 കമാൻഡോകളും സിആർപിഎഫുമാണു മാവോയിസ്റ്റുകളെ നേരിട്ടത്. ഒരു എകെ 47 റൈഫിൾ, ഒരു പിസ്റ്റള്‍ തുടങ്ങിയവ പോലീസ് പിടിച്ചെടുത്തു.
ഛത്തീസ്ഗഡിൽ ബിജാപുർ ജില്ലയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു ഏറ്റുമുട്ടൽ.
റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തു. ഛത്തീസ്ഗഡിൽ ഈ വർഷം 246 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു.
മുല്ലപ്പെരിയാർ ഡാമിന്റെ ബലക്ഷയം; അന്താരാഷ്ട്രസംഘത്തെ നിയമിക്കണമെന്ന് ഹർജി
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ആയുസ് പഠിക്കാനും നിർണയിക്കാനും അണക്കെട്ട് എന്നു ഡീക്കമ്മീഷൻ ചെയ്യണമെന്നു നിശ്ചയിക്കുന്നതിനും അന്താരാഷ്ട്ര ഡാം സുരക്ഷാസംഘത്തെ നിയമിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയിൽ ഹർജി. സേവ് കേരളം ബ്രിഗേഡ് എന്ന സംഘടനയാണു കോടതിയെ സമീപിച്ചത്.
അണക്കെട്ടിന്റെ ബലക്ഷയം വിലയിരുത്തുന്നതിന് അന്താരാഷ്ട്ര വിദഗ്ധസമിതിയെ നിയമിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യം സുപ്രീംകോടതിതന്നെ നേരത്തേ ഉന്നയിച്ചതാണ്. എന്നാൽ ഈ നിർദേശത്തെ പിന്തുണയ്ക്കാൻ കേരള സർക്കാർ പരാജയപ്പെട്ടെന്നും മറ്റു കക്ഷികൾ മൗനം പാലിക്കുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
ഭൂകന്പസാധ്യതയുള്ള പ്രദേശത്താണ് മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. ഈ മേഖലയിൽ റിക്ടർ സ്കെയിലിൽ 7 വരെ തീവ്രതയുള്ള ഭൂകന്പങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അണക്കെട്ടിൽ 136 അടി ജലനിരപ്പിൽ റിക്ടർ സ്കെയിലിൽ 6.5 തീവ്രതയും രേഖപ്പെടുത്തിയ ഭൂകന്പമുണ്ടായാൽ അതു തകരുമെന്ന് ഐഐഐ റൂർക്കിയുടെ പഠനമുണ്ട്.
ശാസ്ത്രീയപഠനം നടത്താതെയാണ് അണക്കെട്ടിനു ബലക്ഷയമില്ലെന്ന് പറയുന്നത്. ഇതെല്ലാം കണക്കിലെടുത്ത് ഒരു കോടിയോളം ജനങ്ങളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം കണക്കിലെടുത്ത് ഡീകമ്മീഷൻ ചെയ്യാനുള്ള ഉത്തരവ് ഉണ്ടാകണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു.
ചന്ദാചൻ ബാങ്ക് കവർച്ച: മോഷ്ടാക്കളെത്തിയത് സൈനിക യൂണിഫോമിൽ
ബംഗളൂരു: കർണാടകയിലെ ചന്ദാചൻ പട്ടണത്തിലെ എസ്ബിഐ ബാങ്ക് ശാഖയിൽ കൊള്ള നടത്തിയ മോഷ്ടാക്കളെത്തിയത് തോക്കുകളുമായി സൈനിക യൂണിഫോമിൽ. 20 കോടി രൂപയുടെ സ്വർണവും ഒരു കോടി രൂപയുമാണ് മോഷ്ടാക്കൾ കവർന്നത്.
ചൊവ്വാഴ്ച വൈകുന്നേരം മാനേജരടക്കം ബാങ്ക് ജീവനക്കാരെ പൂട്ടിയിട്ടശേഷമായിരുന്നു കവർച്ച. സ്വർണവും പണവും ബാഗിലാക്കി മോഷ്ടാക്കൾ വാഹനത്തിൽ മഹാരാഷ്ട്രയിലെ പന്ധർപുരിലേക്കു കടന്നു. കർണാടക, മഹാരാഷ്ട്ര പോലീസ് സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.
പോക്സോ കേസിൽ വൈദികന്റെ ശിക്ഷ മരവിപ്പിച്ചു
ന്യൂഡൽഹി: എറണാകുളം പുത്തന്‍വേലിക്കര പോക്സോ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന വൈദികന്റെ ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു. പുത്തന്‍വേലിക്കര കുരിശിങ്കല്‍ ലൂര്‍ദ്മാതാ പള്ളി വികാരിയായിരുന്ന എഡ്വിന് ഫിഗറസിന്റെ ശിക്ഷയാണു കോടതി മരവിപ്പിച്ചത്.
ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് കെ.വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണു തീരുമാനം. കേസില്‍ വൈദികന് ഹൈക്കോടതി വിധിച്ച 20 വര്‍ഷം തടവെന്ന ശിക്ഷയ്ക്കെതിരേ നല്കിയ അപ്പീല്‍ പരിഗണിച്ചാണ് സുപ്രീംകോടതി ഉത്തരവ്.
അപ്പീലിൽ സുപ്രീംകോടതി തീരുമാനമെടുക്കുംവരെയാണു ശിക്ഷ മരവിപ്പിച്ചത്. ഹൈക്കോടതി നൽകിയ ശിക്ഷയിൽ പകുതിയോളം ശിക്ഷാ കാലാവധി അനുഭവിച്ച സാഹചര്യത്തിലാണു നടപടി. കേസിലെ ഒന്നാം പ്രതിയാണ് എഡ്വിന് ഫിഗറസ്.
കേസിലെ രണ്ടാം പ്രതിയും എഡ്വിന് ഫിഗറസിന്റെ സഹോദരനുമായ സിൽവസ്റ്റർ ഫിഗറസിന്റെ ശിക്ഷ നേരത്തേ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
നിർബന്ധിത മതപരിവർത്തന നിരോധന നിയമം; കേസുകളെല്ലാം സുപ്രീംകോടതിയിലേക്ക്
ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ടു വിവിധ സംസ്ഥാനങ്ങൾ പാസാക്കിയ നിയമത്തിന്റെ സാധുത ചോദ്യംചെയ്തു വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഹർജികൾ സുപ്രീംകോടതിയിലേക്കു മാറ്റാൻ നിർദേശം.
നിലവിൽ മതപരിവർത്തന നിരോധന നിയമം പാസാക്കിയിട്ടുള്ള ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളോട് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് വിഷയത്തിൽ പ്രതികരണം തേടി. സംസ്ഥാനങ്ങൾ പാസാക്കിയ നിർബന്ധിത മതപരിവർത്തന നിയമനങ്ങൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു ’സിറ്റിസണ്‍ ഫോർ ജസ്റ്റീസ് ആൻഡ് പീസ്’ എന്ന സംഘടന സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടർന്നാണു നടപടി.
നിയമങ്ങൾ പാസാക്കിയ സംസ്ഥാനങ്ങൾ നാലാഴ്ചയ്ക്കകം മറുപടി നൽകണം. ആറാഴ്ചയ്ക്കുശേഷം ഹർജികൾ വീണ്ടും പരിഗണിക്കും. നിലവിൽ ഇന്ത്യയിൽ 11 സംസ്ഥാനങ്ങൾ മതപരിവർത്തന നിയമം പാസാക്കിയിട്ടുണ്ട്.
‘മതസ്വാതന്ത്ര്യ നിയമം’എന്നു പൊതുവെ അറിയപ്പെടുന്നെങ്കിലും അവ ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യത്തെ തടയുകയും മതപരമായ ആചാരങ്ങളെ ലക്ഷ്യം വയ്ക്കുകയും ചെയ്യുന്നതായി ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ചന്ദർ ഉദയ് സിംഗ് കോടതിയിൽ പറഞ്ഞു. നിർബന്ധിത മതപരിവർത്തന നിരോധന നിയമം പാസാക്കിയ മിക്ക സംസ്ഥാനങ്ങളും അതിൽ ഭേദഗതി വരുത്തി ന്യൂനപക്ഷങ്ങൾക്കു നേരേ പ്രയോഗിക്കുന്നു.
2024ൽ ഉത്തർപ്രദേശ് സർക്കാർ കൊണ്ടുവന്ന ഭേദഗതി പ്രകാരം നിയമപരമല്ലാത്ത മതപരിവർത്തനത്തിന്റെ ശിക്ഷ 20 വർഷമാക്കി ഉയർത്തി. ഇതൊരാളെ ജീവിതകാലം മുഴുവനും ജയിലറയ്ക്കുള്ളിലാക്കുന്നു. കൂടാതെ, പല സംസ്ഥാനങ്ങളും ജാമ്യവ്യവസ്ഥ ഭേദഗതിയിലൂടെ പരിഷ്കരിച്ചു.
കള്ളപ്പണ നിരോധന നിയമത്തിലുള്ള ഇരട്ട ജാമ്യവ്യവസ്ഥകൾ പോലുള്ള കടുത്ത നിബന്ധനകൾ നിർബന്ധിത മതപരിവർത്തന നിയമത്തിൽ പല സംസ്ഥാനങ്ങളും ഭേദഗതിയിലൂടെ കൊണ്ടുവന്നതായും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
2021ൽ ഗുജറാത്ത് ഹൈക്കോടതി സംസ്ഥാനത്തു പാസാക്കിയ നിയമത്തിലെ ചില വ്യവസ്ഥകൾ സ്റ്റേ ചെയ്തിരുന്നു. സമാന നടപടി മധ്യപ്രദേശ് സർക്കാർ സ്വീകരിച്ചതായും ഹർജിക്കാർ ബെഞ്ചിനെ അറിയിച്ചു. എന്നാൽ ഹൈക്കോടതികളുടെ ഇടക്കാല ഉത്തരവിനെ സംസ്ഥാനങ്ങൾ സുപ്രീംകോടതിയിൽ ചോദ്യം ചെയ്തു.
ദുരുപയോഗത്തിൽ ആശങ്ക
വിവിധ സംസ്ഥാനങ്ങൾ പാസാക്കുന്ന നിർബന്ധിത മതപരിവർത്തന നിരോധന നിയമങ്ങൾ ന്യൂനപക്ഷങ്ങൾക്കു നേരേ ഉപയോഗിക്കുന്നതിൽ കടുത്ത ആശങ്ക വിവിധ സമുദായങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ജൂലൈയിൽ ഛത്തീസ്ഗഡിൽ അറസ്റ്റിലായ രണ്ട് കന്യാസ്ത്രീകൾക്കുനേരേ ചുമത്തിയത് സംസ്ഥാനം പാസാക്കിയ മതപരിവർത്തന നിരോധന നിയമമാണ്. ഇതുപ്രകാരം കേസ് രജിസ്റ്റർ ചെയ്താൽ ജാമ്യം അടക്കമുള്ള തുടർനടപടികൾ ദുഷ്കരമാണ്.
ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ ചർച്ച ‘പോസിറ്റീവ് ’
സനു സിറിയക്
ന്യൂഡൽഹി: ഇരു രാജ്യങ്ങൾക്കും പ്രയോജനകരമാകുന്ന തരത്തിൽ ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കാൻ തീരുമാനം. വ്യാപാര കരാറുമായി ബന്ധപ്പെട്ട ആറാംവട്ട ചർച്ചയ്ക്കു മുന്നോടിയായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
ദക്ഷിണേഷ്യക്കായുള്ള അമേരിക്കൻ വ്യാപാര പ്രതിനിധി ബ്രെൻഡൻ ലിഞ്ചും വാണിജ്യമന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി രാജേഷ് അഗർവാളും നടത്തിയ കൂടിക്കാഴ്ച അനുകൂലമായിരുന്നുവെന്നും വ്യാപാരക്കരാറിന്റെ മുന്നോട്ടുള്ള വിവിധ വശങ്ങൾ ചർച്ച ചെയ്തതായും കേന്ദ്രസർക്കാർ അറിയിച്ചു.
തീരുവനയത്തെത്തുടർന്നു സ്തംഭനാവസ്ഥയിലായിരുന്ന വ്യാപാരക്കരാർ മുന്നോട്ടു പോകുമെന്ന സൂചനയാണ് ഇരുരാജ്യങ്ങളും നൽകുന്നത്. ഇന്നലെ നടന്ന കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കും ഉഭയകക്ഷി വ്യാപാരചർച്ചയുടെ അടുത്ത ഘട്ടം. രാവിലെ പത്തിന് കേന്ദ്ര വാണിജ്യമന്ത്രാലയത്തിൽ ആരംഭിച്ച ചർച്ച വൈകുന്നേരം ആറോടെയാണ് അവസാനിച്ചത്.
ഇന്ത്യയിലെ വ്യാപാര പ്രതിനിധികളുമായി ഒരു ദിവസം നീണ്ട ചർച്ചയ്ക്കായി തിങ്കളാഴ്ച രാത്രിയിലാണ് ബ്രെൻഡൻ ലിഞ്ച് ഡൽഹിയിലെത്തിയത്.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിൽ പിഴയുൾപ്പെടെ 50 ശതമാനം തീരുവ ഇന്ത്യക്കെതിരേ അമേരിക്ക ഏർപ്പെടുത്തിയതിനുശേഷം ഇതാദ്യമായാണു വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ ഔദ്യോഗിക ചർച്ച നടക്കുന്നത്.
ഇന്ത്യ-അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ചു വട്ട ചർച്ചകളാണു നടന്നത്. ഓഗസ്റ്റ് 25 മുതൽ 29 വരെ നടക്കേണ്ടിയിരുന്ന ആറാംവട്ട ചർച്ച ഉയർന്ന ഇറക്കുമതി തീരുവ ഏർപ്പെടുത്തിയ യുഎസ് നടപടിയെത്തുടർന്ന് മാറ്റിവച്ചിരുന്നു. ഇന്ത്യയുമായുള്ള വ്യാപാരക്കരാർ തുടരുമെന്ന് കഴിഞ്ഞയാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ട്രംപിന്റെ പ്രഖ്യാപനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തതോടെയാണു ഏറെക്കുറെ സ്തംഭനാവസ്ഥയിലായിരുന്ന വ്യാപാരകരാർ ചർച്ചകൾ പുനരാരംഭിച്ചത്. ട്രംപിന്റെ സമൂഹമാധ്യമ പോസ്റ്റ് പങ്കുവച്ച പ്രധാനമന്ത്രി ഇന്ത്യയും അമേരിക്കയും ഏറെ അടുത്ത സുഹൃത്തുക്കളും സ്വഭാവിക പങ്കാളികളുമാണെന്ന് പറഞ്ഞിരുന്നു.
അതേസമയം, അമേരിക്കയുടെ അധിക തീരുവ നയത്തെത്തുടർന്ന് ജൂലൈയിൽ 8.01 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയിൽനിന്ന് ഓഗസ്റ്റ് ആയപ്പോൾ 6.86 ബില്യണ്‍ ഡോളറായി കുറഞ്ഞുവെന്ന് വാണിജ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞമാസം 27 മുതലാണ് അമേരിക്ക ഇന്ത്യയ്ക്കുമേൽ 50 ശതമാനം തീരുവ ഏർപ്പെടുത്തിയത്.
രാജ്യത്തെ മയക്കുമരുന്ന് മുക്തമാക്കും: അമിത് ഷാ
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: രാജ്യത്തുനിന്ന് മയക്കുമരുന്നുകൾ തുടച്ചുനീക്കാൻ കേന്ദ്രസർക്കാർ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. മയക്കുമരുന്നു കടത്തിൽ ഏർപ്പെട്ടതിന് തടവിലുള്ള 16,000 വിദേശികളെ നാടുകടത്തുമെന്നും മന്ത്രി അറിയിച്ചു. നാർകോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ (എൻസിബി) ദ്വിദിന ദേശീയ സമ്മേളനം ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
2047ലെ വികസിത ഭാരത ലക്ഷ്യത്തോടൊപ്പമാകും മയക്കുമരുന്ന് രഹിത ഇന്ത്യയെന്ന ലക്ഷ്യം നേടുക. മയക്കുമരുന്ന് കേസുകളിൽ 2014നുശേഷം 69.61 ലക്ഷം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കാലയളവിൽ കള്ളക്കടത്ത് നടത്തിയ 26 ലക്ഷം കിലോഗ്രാം മയക്കുമരുന്നാണു പിടിച്ചെടുത്തത്. 2004നും 2013നും ഇടയിലുള്ള കാലവുമായി താരതമ്യപ്പെടുത്തുന്പോൾ നാലിരട്ടി മയക്കുമരുന്നുകളാണ് പിടിച്ചെടുത്തതെന്ന് അമിത് ഷാ വിശദീകരിച്ചു. മയക്കുമരുന്ന് കാർട്ടലുകൾക്കെതിരായ പോരാട്ടം ഊർജിതമാക്കിയിട്ടുണ്ട്.
വിദേശികൾ വ്യാപകമായി മയക്കുമരുന്ന് കടത്തിൽ പങ്കാളികളാണ്. ഇത്തരം കേസുകളിൽ 16,000 വിദേശ പൗരന്മാരാണ് വിവിധ സംസ്ഥാനങ്ങളിലെ ജയിലുകളിൽ കഴിയുന്നത്. ഇവരെ നാടുകടത്താൻ ആഭ്യന്തരമന്ത്രാലയം നടപടികൾ തുടങ്ങി.
ബംഗ്ലാദേശ്, ഫിലിപ്പീൻസ്, മ്യാൻമർ, മലേഷ്യ, ഘാന, നൈജീരിയ എന്നീ രാജ്യങ്ങളിലെ പൗരന്മാരെയാണു നാടുകടത്തുക. വിദേശികളുടെ പട്ടിക ആഭ്യന്തര മന്ത്രാലയത്തിനും ബന്ധപ്പെട്ട ഏജൻസികൾക്കും കൈമാറിയിട്ടുണ്ട്. പുതിയ ഇമിഗ്രേഷൻ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമായിരിക്കും നാടുകടത്തൽ നടപ്പിലാക്കുക.
എല്ലാ മയക്കുമരുന്നു മാഫിയകളെയും ഇല്ലാതാക്കാനും യുവാക്കളെ സംരക്ഷിക്കാനും സർക്കാർ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്. ഒരു അന്തർദേശീയ മയക്കുമരുന്നുകടത്ത് സിൻഡിക്കറ്റിനെ നാർകോട്ടിക് കണ്ട്രോൾ ബ്യൂറോ വിജയകരമായി തകർത്തു.
നിയമവിരുദ്ധ ഫാർമസ്യൂട്ടിക്കൽ മയക്കുമരുന്ന് വ്യാപാരത്തിനെതിരായ നടപടികളിൽ ഒന്നാണിത്. നാലു ഭൂഖണ്ഡങ്ങളിലേക്കു നിയന്ത്രിതവും നിരോധിതവുമായ മരുന്നുകൾ കടത്താൻ സിൻഡിക്കറ്റ് എൻക്രിപ്റ്റ് ചെയ്ത ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, ഡ്രോപ് ഷിപ്പിംഗ് മോഡലുകൾ, ക്രിപ്റ്റോകറൻസി എന്നിവ ഉപയോഗിച്ചു.-മന്ത്രി പറഞ്ഞു.
നാർകോട്ടിക് കണ്ട്രോൾ ബ്യൂറോയുടെയും വിവിധ ഏജൻസികളുടെയും ഏകോപനത്തിലൂടെയാണ് നാലു ഭൂഖണ്ഡങ്ങളിലും പത്തിലധികം രാജ്യങ്ങളിലുമായി പ്രവർത്തിക്കുന്ന വൻ മാഫിയയിലെ എട്ടുപേരെ അറസ്റ്റ് ചെയ്യാനും മയക്കുമരുന്നുകളുടെ അഞ്ചു ചരക്കുകൾ (കണ്സൈൻമെന്റുകൾ) പിടിച്ചെടുക്കാനും കഴിഞ്ഞത്.
ഈ മാഫിയയ്ക്കെതിരേ അമേരിക്കയിലും ഓസ്ട്രേലിയയിലും കർശന നടപടികൾ ആരംഭിച്ചതായി ഷാ പറഞ്ഞു. ഈ സംഘങ്ങൾ ഉപയോഗിക്കുന്ന അത്യാധുനികരീതികൾ രാജ്യത്തെ ഏജൻസികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ യുവജനസംഖ്യ വളരെ വലുതും സമൃദ്ധവുമാണ്. മയക്കുമരുന്ന് ദുരുപയോഗം ഒരുപരിധിക്കപ്പുറം വളർന്നാൽ അതിന്റെ ആഘാതം മറികടക്കാൻ വളരെ സമയമെടുക്കും. അതിനാൽ, ഭാവിതലമുറകളുടെ നാശം തടയുന്നതിനായി മയക്കുമരുന്നുകൾക്കതിരേ ശക്തമായി പോരാടേണ്ട സമയമാണിതെന്ന് ഷാ പറഞ്ഞു.
മയക്കുമരുന്ന് ഭീഷണിക്കെതിരേ മാത്രമായി വർഷത്തിൽ കുറഞ്ഞത് 12 ദിവസമെങ്കിലും നീക്കിവയ്ക്കണമെന്ന് ഉദ്യോഗസ്ഥരോടു മന്ത്രി ആവശ്യപ്പെട്ടു. കഞ്ചാവുകൃഷി സർവേ ചെയ്യാനും കണ്ടെത്താനും നശിപ്പിക്കാനും ഡ്രോണുകളും മറ്റു സാങ്കേതിക ഉപകരണങ്ങളും ഉപയോഗിക്കാൻ സംസ്ഥാന മേധാവികളോട് ഷാ ആവശ്യപ്പെട്ടു.
മയക്കുമരുന്നു രഹിത ഇന്ത്യയെന്ന ലക്ഷ്യം കൈവരിക്കാനുള്ള രൂപരേഖ തയാറാക്കാൻ 36 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും എഎൻടിഎഫ് മേധാവികൾക്കു മന്ത്രി നിർദേശം നൽകി. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും മയക്കുമരുന്ന് വിരുദ്ധ ടാസ്ക് ഫോഴ്സിന്റെ (എഎൻടിഎഫ്) മേധാവികൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
അനധികൃത ബെറ്റിംഗ് ആപ്പ് കേസ്: യുവരാജ് സിംഗിനും ഉത്തപ്പയ്ക്കും സമൻസയച്ച് ഇഡി
ന്യൂഡൽഹി: അനധികൃത ഓണ്‍ലൈൻ ബെറ്റിംഗ് ആപ്പുകളെ പ്രോത്സാഹിപ്പിച്ചതിന് കൂടുതൽ താരങ്ങളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
മുൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗിനും റോബിൻ ഉത്തപ്പയ്ക്കും ബോളിവുഡ് സിനിമാതാരമായ സോനു സൂഡിനും അന്വേഷണ ഏജൻസി ചോദ്യം ചെയ്യലിനു ഹാജരാകാനായി സമൻസ് അയച്ചു.
ഉത്തപ്പയോട് 22നും യുവരാജിനോട് 23നും സൂഡിനോട് 24നും ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. ലോകപ്രശസ്ത ബെറ്റിംഗ് ആപ്പായ വണ്‍എക്സ് ബെറ്റിംഗ് ആപ്പിന്റെ പ്രചാരണ വീഡിയോകളിൽ താരങ്ങൾ പ്രത്യക്ഷപ്പെട്ടതിനാണ് ഇഡിയുടെ സമൻസ്.
മതപരിവർത്തന ആരോപണം; യുപിയിൽ രണ്ടു പേർ അറസ്റ്റിൽ
ഷാജഹാൻപുർ: അനധികൃത മതപരിവർത്തനം നടത്തിയെന്നാരോപിച്ച് ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ രണ്ടുപേരെ പോലീസ് അറസ്റ്റ്ചെയ്തു. മതപരിവർത്തനത്തിനു സാന്പത്തിക സഹായം ലഭിച്ചോ എന്നതുൾപ്പെടെ അന്വേഷിക്കാൻ പ്രത്യേകസംഘത്തെ നിയോഗിക്കുകയും ചെയ്തു.
ആരോപണവിധേയരായ ഹർജിത്, സുനിത മസിഹ് എന്നിവരെ തിങ്കളാഴ്ചയാണു പോലീസ് അറസ്റ്റ് ചെയ്തത്. രോഗശാന്തിയും മറ്റും വാഗ്ദാനം ചെയ്തായിരുന്നു മതപരിവർത്തനം നടത്തിയതെന്ന് എസ്പി രാജേഷ് ദ്വിവേദി ആരോപിച്ചു. സമീപ ആഴ്ചകളിൽ സമാനമായ കേസുകൾ സിധൗലി പോലീസ് സ്റ്റേഷൻ പരിധിയിലും നിഗോഹിയിലും കണ്ടെത്തിയെന്നും എസ്പി അറിയിച്ചു.
ക്രൈസ്തവ മിഷണറിമാരുമായി ബന്ധമുണ്ടെന്ന് വ്യക്തമായതോടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വിവിധ ട്രസ്റ്റുകളിൽനിന്ന് ഇവർക്കു സാന്പത്തിക സഹായം ലഭിച്ചതായുള്ള തെളിവുകളും ഉണ്ടായിരുന്നു. എന്നാൽ അന്വേഷണം കാര്യമായി പുരോഗമിച്ചിരുന്നില്ല.
ഹിമാചലിലും ഉത്തരാഖണ്ഡിലും കനത്ത മഴ: അഞ്ചു മരണം
ഡെറാഡൂണ്‍: കനത്ത മഴയെത്തുടർന്നുള്ള മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും ഉത്തരാഖണ്ഡ്, ഹിമാചൽ സംസ്ഥാനങ്ങളിൽ അഞ്ചുപേർ മരിച്ചു. ഉത്തരാഖണ്ഡിലും പരിസരപ്രദേശങ്ങളിലും അഞ്ഞൂറിലേറെപ്പേർ കുടുങ്ങിക്കിടക്കുകയാണ്. ഹിമാചലിലെ മാണ്ഡിയിൽ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു.
വെള്ളപ്പൊക്കത്തില്‍ ധരംപുര്‍ ബസ് സ്റ്റാന്‍ഡ് മുങ്ങി. പല റോഡുകളും ഒലിച്ചുപോയി. ബസ് സ്റ്റാന്‍ഡിലുണ്ടായിരുന്ന കടകള്‍, പമ്പ് ഹൗസ്, നിര്‍ത്തിയിട്ട വാഹനങ്ങള്‍ എന്നിവയ്ക്കും നാശമുണ്ടായിട്ടുണ്ട്. കൊല്ലപ്പെട്ട മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായും രണ്ടുപേരെ രക്ഷിച്ചതായും ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ അപൂര്‍വ് ദേവ്ഗണ് അറിയിച്ചു.
ഹിമാചലിൽ മഴക്കെടുതികളിൽ ഈവർഷം 232 പേരാണ് മരണമടഞ്ഞത്. 46 മേഘവിസ്ഫോടനങ്ങളും 97 മിന്നൽപ്രളയവും 140 ഇടങ്ങളിലുണ്ടായ മണ്ണിടിച്ചിലും മൂലം സംസ്ഥാനത്ത് 4,504 കോടിയുടെ നാശനഷ്ടമുണ്ടായി. ഉത്തരാഖണ്ഡിൽ ഇത്തവണ മൺസൂണിൽ ലഭിച്ചത് 1,343.2 മില്ലിമീറ്റർ മഴയാണ്. സാധരണലഭിക്കുന്നതിലും 22 ശതമാനം അധികമഴയാണ് ഇത്തവണ കിട്ടിയത്. ഹിമാചലിൽ 1,010.9 മില്ലിമീറ്റർ മഴലഭിച്ചു. 46 ശതമാനം അധികമഴയാണിത്.
ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ തിങ്കളാഴ്ച രാവിലെ മിന്നൽപ്രളയത്തിൽ തപോവന്‍, സഹസ്ത്രധര, ഐടി പാര്‍ക്ക് എന്നിവിടങ്ങള്‍ വെള്ളത്തിനടിയിലായി. വീടുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വ്യാപക നാശമാണുണ്ടായത്. ജനജീവിതം അതീവദുഷ്കരമാണെന്നു പറഞ്ഞ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി പ്രധാന മന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും വിശദാംശങ്ങൾ തേടിയതായും പറഞ്ഞു.
ഡെറാഡൂണില്‍ ഇരുനൂറോളം വിദ്യാര്‍ഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട ദേവഭൂമി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളെ സംസ്ഥാന ദുരന്തനിവാരണ സേന സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയതായും മുഖ്യമന്ത്രി അറിയിച്ചു.
രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലും ഇത്തവണ വ്യാപകമഴ ലഭിച്ചു.
ബിഹാറിൽ 1,050 ഏക്കർ ഭൂമി അദാനിക്കു ദാനം ചെയ്തതായി കോൺഗ്രസ്
ന്യൂഡൽഹി: ബിഹാറിലെ ഭഗൽപുരിൽ 1,050 ഏക്കർ ഭൂമി ഗൗതം അദാനിക്കു സർക്കാർ ദാനം ചെയ്തുവെന്ന് കോണ്‍ഗ്രസ്.
ഭൂമിദാനത്തിനു പുറമെ അദാനി ഗ്രൂപ്പിന് അനുകൂലമായി വൈദ്യുതനിലയം പദ്ധതിയിൽനിന്നു സർക്കാർ പിന്മാറിയതായും മുതിർന്ന കോണ്‍ഗ്രസ് നേതാവ് പവൻ ഖേര പത്രസമ്മേളനത്തിൽ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിഹാർ സന്ദർശനത്തിനിടെ പ്രതിഷേധങ്ങൾ തടയാനായി ഗ്രാമീണരെ വീട്ടുതടങ്കലിലാക്കിയെന്നും കോണ്‍ഗ്രസ് വക്താവ് കുറ്റപ്പെടുത്തി.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയം പ്രതീക്ഷിച്ചതുകൊണ്ടാണ് അദാനിക്കുവേണ്ടി വഴിവിട്ടു സഹായം ചെയ്തത്. ഭഗൽപുരിലെ പിർപൈന്തിയിലാണു വൈദ്യുതനിലയം സ്ഥാപിക്കുന്നതിനായി പ്രതിവർഷം ഒരു രൂപ നിരക്കിൽ 33 വർഷത്തേക്ക് വ്യവസായി ഗൗതം അദാനിക്ക് 1,050 ഏക്കർ ഭൂമി അനുവദിച്ചതെന്ന് കോണ്‍ഗ്രസിന്റെ മാധ്യമ, പബ്ലിസിറ്റി വകുപ്പ് മേധാവിയും ബിഹാറിൽനിന്നുള്ള നേതാവുമായ ഖേര വിശദീകരിച്ചു.
അദാനിക്ക് അനുകൂലമായി 21,400 കോടി രൂപയുടെ ബജറ്റുള്ള 2,400 മെഗാവാട്ട് പദ്ധതിയിൽനിന്നു സർക്കാർ പിന്മാറി. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. വൈദ്യുതിപ്ലാന്റ് സർക്കാർ സ്ഥാപിക്കുമെന്നാണ് അന്നു പറഞ്ഞത്. പിന്നീടാണ് സർക്കാർ പിന്മാറുകയും ഈ പദ്ധതി ഗൗതം അദാനിക്കു കൈമാറുകയും ചെയ്തത്.
ബിഹാറിന്റെ ഭൂമിയിൽ സംസ്ഥാനത്തിന്റെ പണവും കൽക്കരിയും ഉപയോഗിച്ചു നിർമിച്ച പ്ലാന്റിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ബിഹാറിലെ ജനങ്ങൾക്ക് യൂണിറ്റിന് ആറു രൂപയ്ക്കാണു വിൽക്കുകയെന്ന് ഖേര പറഞ്ഞു. ഇരട്ടക്കൊള്ളയാണിത്.
മുന്‍പ് കർഷകരെ ഭീഷണിപ്പെടുത്തി അവരുടെ ഭൂമി പിടിച്ചെടുത്തശേഷം നിർമിച്ച വൈദ്യുതി നിലയത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ബിഹാറിലെ ജനങ്ങൾക്ക് യൂണിറ്റിന് 6.75 രൂപയെന്ന നിരക്കിൽ വിൽക്കുകയാണു ചെയ്യുക. മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും മൂന്നുമുതൽ നാലു രൂപവരെ നിരക്കിലാണു വൈദ്യുതി നൽകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് നടന്നപ്പോൾ ഊർജ പ്ലാന്റ് പദ്ധതിയും ധാരാവിയും ഗൗതം അദാനിക്കു നൽകി. ഇതേപോലെ ജാർഖണ്ഡിലും ഛത്തീസ്ഗഡിലും തെരഞ്ഞെടുപ്പിനുമുന്പ് ഗൗതം അദാനിക്കു പദ്ധതികൾ നൽകി. വളരെ നീണ്ട പട്ടികയാണിത്. തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ബിജെപിക്കു തോന്നുന്പോഴെല്ലാം അദാനിക്കു സമ്മാനങ്ങൾ നൽകുന്നുണ്ടെന്ന് ഖേര ആരോപിച്ചു.
ബിഹാറിൽ കോണ്‍ഗ്രസിന് 39 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി
ന്യൂഡൽഹി: നവംബറിൽ നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കത്തിനായി കോണ്‍ഗ്രസ് 39 അംഗ തെരഞ്ഞെടുപ്പു സമിതി രൂപീകരിച്ചു. ഉടൻ പ്രാബല്യത്തിലായ സമിതിയെ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ അംഗീകരിച്ചതായി എഐസിസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ബിഹാർ പിസിസി പ്രസിഡന്റ് രാജേഷ് റാം, ഷക്കീൽ അഹമ്മദ് ഖാൻ, മദൻ മോഹൻ ഝാ, രാജേഷ് റാത്തോഡ്, മോത്തിലാൽ ശർമ, അൻഷുൽ അവിജിത്, ഖൈസർ അലി ഖാൻ, രമേഷ് പ്രസാദ് യാദവ്, ശശി രഞ്ജൻ, സുബോധ് മണ്ഡൽ, ഫൗസിയ റാണ, ഖുശ്ബു കുമാരി തുടങ്ങിയവരാണു തെരഞ്ഞെടുപ്പ് കമ്മിറ്റിയിലുള്ളത്.
ബിഹാറിൽനിന്നുള്ള പ്രവർത്തകസമിതി അംഗങ്ങൾ, പാർട്ടി എംപിമാർ, എംഎൽഎമാർ, എംഎൽസിമാർ, എഐസിസി സെക്രട്ടറിമാർ, പോഷകസംഘടനാ നേതാക്കൾ എന്നിവർ പാനലിലെ സ്ഥിരം ക്ഷണിതാക്കളായിരിക്കും.
മുൻ സിപിഎം നേതാവ് പ്രസേൻജിത്ത് ബോസ് കോൺഗ്രസിൽ
കോൽക്കത്ത: ബംഗാളിലെ മുൻ സിപിഎം നേതാവും സാന്പത്തികശാസ്ത്രജ്ഞനുമായ പ്രസേൻജിത്ത് ബോസ് കോൺഗ്രസിൽ ചേർന്നു.
കോൺഗ്രസ് നേതാക്കളായ ഗുലാം അഹമ്മദ് മിർ, സയിദ് നസീർ ഹുസൈൻ, കനയ്യകുമാർ, ശുഭാങ്കർ സർക്കാർ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രസേൻജിത്ത് ബോസ് (51) കോൺഗ്രസ് അംഗത്വമെടുത്തത്. ഭരണഘടന സംരക്ഷിക്കാൻ കോൺഗ്രസിനു മാത്രമേ കഴിയൂവെന്ന് പ്രസേൻജിത്ത് പറഞ്ഞു.
2012ലാണ് പ്രസേൻജിത്ത് ബോസ് സിപിഎം വിട്ടത്. രാഷ്ട്രപതിസ്ഥാനത്തേക്ക് പ്രണബ് മുഖർജിയെ പിന്തുണയ്ക്കാനുള്ള സിപിഎം തീരുമാനത്തെ ബോസ് എതിർത്തിരുന്നു. തുടർന്ന് ഇദ്ദേഹത്തെ സിപിഎം പുറത്താക്കുകയായിരുന്നു.
കർണാടക കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കി
ബംഗളുരു: കർണാടകത്തിലെ കോലാർ ജില്ലയിൽ മാലുർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസിലെ കെ.വൈ. നഞ്ചഗൗഡയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കി കർണാക ഹൈക്കോടതി.
ബിജെപി സ്ഥാനാർഥി കെ.എസ്. മഞ്ചുനാഥ് ഗൗഡ നൽകിയ തെരഞ്ഞെടുപ്പ് പരാതിയിൽ വീണ്ടും വോട്ടെണ്ണി ഫലം പ്രഖ്യാപിക്കാൻ ജസ്റ്റീസ് ആർ. ദേവദാസ് അധ്യക്ഷനായ ബഞ്ച് നിർദേശം നൽകുകയായിരുന്നു. വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം. രണ്ട് വര്‍ഷത്തെ നിയമനടപടികള്‍ക്കൊടുവിലാണ് കേസില്‍ വിധി പുറപ്പെടുവിച്ചത്.
അതേസമയം, 30 ദിവസത്തേക്ക് വിധി നടപ്പാക്കുന്നത് കോടതി തടഞ്ഞിട്ടുണ്ട്. നഞ്ചഗൗഡയ്ക്കു സുപ്രീംകോടതിയെ സമീപിക്കുന്നതിന് വേണ്ടിയാണ് ഇത്. കേസില്‍ സുപ്രീംകോടതി ഇടപെട്ടില്ലെങ്കില്‍ കോണ്‍ഗ്രസ് നേതാവിനു സ്ഥാനം നഷ്ടമാകും.
തെരഞ്ഞെടുപ്പില്‍ 50,955 വോട്ടുകളാണു നഞ്ചഗൗഡയ്ക്കു ലഭിച്ചത്. മഞ്ജുനാഥ ഗൗഡ 50,707 വോട്ടുകളും നേടി. 17,627 വോട്ടുകളോടെ ജനതാദള്‍ സെക്കുലര്‍ സ്ഥാനാര്‍ഥി രാമഗൗഡ മൂന്നാമതെത്തിയ മത്സരത്തിൽ 248 വോട്ടുകളുടെ ഭൂരിപക്ഷത്തിനു നഞ്ചഗൗഡ എംഎൽഎ ആവുകയായിരുന്നു.
വോട്ടെണ്ണൽ പ്രക്രിയയിൽ ഒട്ടേറെ പിഴവുകളുണ്ടായെന്ന് കോടതി വ്യക്തമാക്കി. കോടതി നിർദേശമുണ്ടായിട്ടും വോട്ടെണ്ണൽ വീഡിയോയിൽ ചിത്രീകരിക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്കു കഴിഞ്ഞില്ല. ഈ ഉദ്യോഗസ്ഥനെതിരേ നിയമാനുസൃത നടപടി വേണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
“അയ്യപ്പസംഗമം മതനിരപേക്ഷ കാഴ്ചപ്പാടിന്റെ പ്രതിഫലനം”
ന്യൂഡൽഹി: കേരള സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ചേർന്ന് 20ന് പന്പാതീരത്തു സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം സിപിഎമ്മിന്റെ മതനിരപേക്ഷ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി.
ജനങ്ങളുടെ മനസിൽ വിദ്വേഷം പടർത്താൻ മതത്തെ ഉപയോഗിക്കുന്നുവെന്ന തിരിച്ചറിവിൽ മതനിരപേക്ഷവാദികളായ ജനങ്ങളെ കൂടെ നിർത്തണമെന്ന് 24-ാം പാർട്ടി കോണ്‍ഗ്രസിനുശേഷം സിപിഎം വിശ്വസിക്കുന്നുണ്ടെന്നും വാർത്താസമ്മേളനത്തിൽ എം.എ. ബേബി പറഞ്ഞു.
യുപിയിൽ കന്നുകാലിമോഷ്ടാക്കളുടെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു
ഗോരഖ്പുര്‍ (യുപി): ഉത്തര്‍പ്രദേശില്‍ കന്നുകാലി മോഷ്ടാക്കളുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പ്രദേശത്തെ ഫര്‍ണിച്ചര്‍ കടയുടെ ഉടമ ദുര്‍ഗേഷിന്റെ മകന് ദീപക് (20) ആണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. രണ്ട് പിക്കപ്പ് വാനുകളിലായി എത്തിയ മോഷ്ടാക്കള്‍ ഫര്‍ണിച്ചർ കട തുറക്കാന്‍ ശ്രമിക്കുകയായിരുന്നു.
ശബ്ദം കേട്ട് മുകളിലത്തെ നിലയില്‍ താമസിക്കുന്നയാള്‍ ദീപക്കിനെ വിവരമറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ ദീപക്കിന്റെയും നാട്ടുകാരുടെയും നേര്‍ക്ക് സംഘം വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുന്നതിനിടെ സംഘം ദീപക്കിനെ വാഹനത്തില്‍ പിടിച്ചുകൊണ്ടുപോയി. അക്രമികളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി. സ്ഥലത്തെത്തിയ പോലീസ് ഇയാളെ നാട്ടുകാരില്‍നിന്നു രക്ഷപ്പെടുത്താന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനു കാരണമായി.
കർണാടകയിൽ വൻ ബാങ്ക് കൊള്ള
ബംഗളൂരു: കർണാടകയിലെ വിജയപുര ജില്ലയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽനിന്ന് എട്ടു കോടി രൂപയും 50 പവനും കവർന്നു.
മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം ബാങ്ക് മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷമായിരുന്നു കവർച്ച നടത്തിയത്. മഹാരാഷ്ട്രക്കാരാണ് കവർച്ചയ്ക്കു പിന്നിലെന്നാണു സൂചന.
വഖഫ് ഭേദഗതി നിയമത്തിലെ ചില വ്യവസ്ഥകൾക്ക് സ്റ്റേ
സനു സിറിയക്
ന്യൂഡൽഹി: ഏറെ കോളിളക്കം സൃഷ്ടിച്ച വഖഫ് ഭേദഗതി നിയമത്തിലെ ചില വ്യവസ്ഥകൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി. നിയമത്തിന് പൂർണമായ സ്റ്റേ ആവശ്യമില്ലെന്നു വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് അഗസ്റ്റിസ് ജോർജ് മസിഹ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചില വ്യവസ്ഥകൾക്ക് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ഏർപ്പെടുത്തിയത്.
നിയമം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന്റെയും ഹർജിക്കാരുടെയും വാദം മേയ് 22ന് പൂർത്തിയായിരുന്നു. പ്രഥമദൃഷ്ട്യാലുള്ള നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണു നിയമത്തിലെ ചില വ്യവസ്ഥകൾ സ്റ്റേ ചെയ്തതെന്നും, വിഷയത്തിൽ അന്തിമ വാദം കേൾക്കുന്പോൾ ഈ വ്യവസ്ഥകളുടെ സാധുത ചോദ്യം ചെയ്യുന്നതിൽ തടസമില്ലെന്നും കോടതി വ്യക്തമാക്കി.
അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രമേ ഒരു നിയമനിർമാണം കോടതിക്കു സ്റ്റേ ചെയ്യാൻ കഴിയുകയുള്ളൂവെന്ന് ഇടക്കാല ഉത്തരവ് പ്രസ്താവിക്കുന്നതിനുമുന്പായി ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
നിയമത്തിലെ ചില വ്യവസ്ഥകളാണ് അടിസ്ഥാനപരമായി വെല്ലുവിളിക്കപ്പെട്ടത്. നിയമത്തിലെ മുഴുവൻ വ്യവസ്ഥകളും സ്റ്റേ ചെയ്യാൻ ഒരു കേസുമെടുത്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
1923 മുതലുള്ള നിയമനിർമാണത്തിന്റെ ചരിത്രം പരിശോധിച്ച കോടതി, ഓരോ വകുപ്പിലും പ്രഥമദൃഷ്ട്യാ ഉന്നയിച്ച എതിർപ്പ് കേട്ടുവെന്നും അതിന്റെ അടിസ്ഥാനത്തിൽ നിയമത്തിലെ എല്ലാ വ്യവസ്ഥകളും സ്റ്റേ ചെയ്യണമെന്ന അഭിപ്രായമില്ലെന്നും വ്യക്തമാക്കി.
ഏപ്രിൽ നാലിനാണു വിവിധ വ്യവസ്ഥകൾ ഉൾപ്പെടുത്തിയ വഖഫ് ഭേദഗതി നിയമം പാർലമെന്റ് പാസാക്കിയത്. ഉടൻതന്നെ നിയമം സുപ്രീംകോടതിയിൽ ചോദ്യംചെയ്യപ്പെട്ടു. മുൻ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണു കേസ് ആദ്യം പരിഗണിച്ചത്.
എന്നാൽ, വിരമിക്കുന്നതിനുമുന്പ് വിഷയത്തിൽ തീർപ്പ് കൽപിക്കാൻ സാധിക്കില്ലെന്നു വ്യക്തമാക്കി പുതിയ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന് റഫർ ചെയ്യുകയായിരുന്നു. സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വാദം കേട്ടെങ്കിലും ഇടക്കാല ഉത്തരവുണ്ടായില്ല.
പിന്നീട് തുടർച്ചയായ മൂന്നു ദിവസത്തെ വാദത്തിനുശേഷം പുതുതായി ചുമതലയേറ്റ ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിയാണ് ഇടക്കാല ഉത്തരവ് നൽകിയത്.
സ്റ്റേ ചെയ്ത വ്യവസ്ഥകൾ
വഖഫ് ചെയ്യാൻ അഞ്ചു വർഷം ഇസ്ലാം മതം അനുഷ്ഠിക്കണമെന്ന വ്യവസ്ഥ
ഒരാൾക്കു തന്റെ സ്വത്തുക്കൾ വഖഫായി സമർപ്പിക്കണമെങ്കിൽ അഞ്ചു വർഷം ഇസ്ലാം മതം അനുഷ്ഠിക്കണമെന്ന നിയമത്തിലെ ഭേദഗതി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഒരാൾ ഇസ്ലാം മതം അനുഷ്ഠിക്കുന്നുണ്ടോ ഇല്ലയോ എന്നു പരിശോധിക്കാനുള്ള സംവിധാനം ഒരുക്കി സർക്കാർ ചട്ടങ്ങൾ നിർമിക്കുന്നതു വരെയാണ് സ്റ്റേ.
വഖഫ് തർക്കത്തിൽ കളക്ടർക്കു തീർപ്പ് കൽപിക്കാൻ സാധിക്കില്ല
വഖഫ് സ്വത്തുക്കളുടെ പേരിൽ വഖഫ് ബോർഡും സർക്കാരും തമ്മിലുള്ള തീരുമാനം കൽപിക്കാൻ കളക്ടർക്കു സാധിക്കില്ല. വഖഫ് സ്വത്തിൽ തർക്കമുയർന്ന് അന്വേഷണം ആരംഭിച്ചാൽ ആ വസ്തുവിന് വഖഫ് പദവി നഷ്ടമാകുമെന്ന വ്യവസ്ഥയും കോടതി സ്റ്റേ ചെയ്തു. വഖഫ് ട്രൈബ്യൂണൽ വഖഫിന്റെ കാര്യത്തിൽ തീർപ്പ് കൽപിക്കുന്നതുവരെ മൂന്നാമതൊരു കക്ഷി തർക്കത്തിൽ ഇടപെടരുതെന്നും കോടതി വ്യക്തമാക്കി.
ബോർഡുകളിൽ അമുസ്ലിംകൾക്കു പരിധി നിശ്ചയിച്ചു
സംസ്ഥാന വഖഫ് ബോർഡുകളിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തിയതു റദ്ദാക്കാൻ കോടതി തയാറായില്ല. എന്നാൽ മൂന്നിലേറെ അമുസ്ലിംകൾ സംസ്ഥാന ബോർഡിലും നാലിലേറെ അമുസ്ലിംകൾ കേന്ദ്ര വഖഫ് കൗണ്‍സിലിലും ഉണ്ടാകരുതെന്ന് ഉത്തരവിട്ടു. സംസ്ഥാന വഖഫ് ബോർഡിന്റെ സിഇഒ ആയി മുസ്ലിം അല്ലാത്ത ഒരാളെ അനുവദിക്കുന്ന വ്യവസ്ഥയിൽ ഇടപെടാതിരുന്ന കോടതി കഴിയുന്നതും മുസ്ലിം വിഭാഗത്തിൽനിന്നുള്ളയാളെ ഉൾപ്പെടുത്തണമെന്നു നിർദേശിച്ചു.
വഖഫ് രജിസ്ട്രേഷൻ സ്റ്റേ ചെയ്തില്ല
വഖഫ് രജിസ്ട്രേഷൻ നിർബന്ധമാക്കിയ വ്യവസ്ഥ സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു.1995 മുതൽ 2013 വരെ വ്യവസ്ഥ നിലവിലുണ്ടായിരുന്നുവെന്നാണ് കോടതിയുടെ കണ്ടെത്തൽ.
"ക്രമക്കേടുണ്ടായാൽ ഇടപെടും '; ബിഹാർ എസ്ഐആറില്‍ സുപ്രീംകോടതി
ന്യൂഡൽഹി: ബിഹാറിൽ അന്തിമ വോട്ടർപട്ടിക തയാറായാലും അതിൽ എന്തെങ്കിലും നിയമവിരുദ്ധത ബോധ്യപ്പെട്ടാൽ ഇടപെടുമെന്ന് സുപ്രീംകോടതി.
ബിഹാർ എസ്ഐആറുമായി ബന്ധപ്പെട്ട് രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് രാജ്യവ്യാപകമായി ബാധകമാകുമെന്നും ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മാല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് ഇന്നലെ വ്യക്തമാക്കി.
എസ്ഐആർ രാജ്യവ്യാപകമായി നടത്തുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയതിനു പിന്നാലെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ബിഹാറിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധപ്പെടുത്തുന്ന ഒക്ടോബർ ഒന്നിനുമുന്‍പ് വിഷയത്തിൽ വാദം കേൾക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. എന്നാൽ, ഈ മാസം അവസാനത്തോടെ കോടതി ഒരാഴ്ചത്തേക്ക് അവധിയിൽ പ്രവേശിക്കുന്നതിനാൽ ഒക്ടോബർ ഏഴിന് ഹർജികൾ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. അന്ന് രാജ്യവ്യാപക എസ്ഐആറുമായി ബന്ധപ്പെട്ട ഹർജിക്കാരുടെ വാദങ്ങളും കോടതി പരിഗണിക്കും.
നേരത്തേ കരട് വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പരാതികൾ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച് സ്ഥാനാർഥി നാമനിർദേശം നൽകുന്നതുവരെ ഉന്നയിക്കാമെന്നും പരിഗണിക്കപ്പെടുമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ അന്തിമപട്ടിക പ്രസിദ്ധപ്പെടുത്തിയതിനുശേഷം മാത്രമേ പരാതികൾ സ്വീകരിക്കപ്പെടുകയുള്ളൂവെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു.
ആധാർ ഉത്തരവിൽ പരിഷ്കാരമില്ല
യോഗ്യത തെളിയിക്കുന്ന രേഖകൾക്കൊപ്പം ആധാർ ഉൾപ്പെടുത്താമെന്ന സെപ്റ്റംബർ എട്ടിലെ ഉത്തരവ് പരിഷ്കരിക്കാൻ കോടതി വിസമ്മതിച്ചു. മുൻ ഉത്തരവ് താത്കാലിക നിർദേശം മാത്രമാണെന്നും യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകളുടെ സാധുത ഇനിയും തീരുമാനിക്കേണ്ടതുണ്ടെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
ആധാർ വ്യാജമായി നിർമിക്കപ്പെടാമെന്നും അതിനാൽ യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകളിൽനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാർ ഉപാധ്യായയാണു കോടതിയെ സമീപിച്ചത്. ബിഹാർ എസ്ഐആറുമായി ബന്ധപ്പെട്ട് ഒരുകൂട്ടം ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
എഐ നിയന്ത്രിത കണ്ട്രോൾ റൂം ആശയം മുന്നോട്ടു വച്ച് സുപ്രീംകോടതി
ന്യൂഡൽഹി: പോലീസ് സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറകൾ ഉദ്യോഗസ്ഥർ ഓഫാക്കുന്നത് തടയുന്നതിനും അനാവശ്യ ഇടപെടൽ ഒഴിവാക്കി സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുന്നതിനും കണ്ട്രോൾ റൂം ആശയം മുന്നോട്ടുവച്ച് സുപ്രീംകോടതി.
മാനുഷിക ഇടപെടലുകൾക്കു പകരം നിർമിതബുദ്ധിയാൽ (എഐ) പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം ആയിരിക്കണമെന്നും കോടതി പറഞ്ഞു. ഇതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐ ടി) യുടെ സഹായം തേടുന്നതിനെക്കുറിച്ചു ചിന്തിക്കാവുന്നതാണെന്നും സ്വതന്ത്ര ഏജൻസിയുടെ സഹായത്തോടെ പോലീസ് സ്റ്റേഷനുകളിൽ പരിശോധന നടത്താമെന്നും ജസ്റ്റീസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കേസിൽ ഐഐടിയെയും കക്ഷിചേർത്തു.
രാജ്യത്തെ പോലീസ് സ്റ്റേഷനുകളിലെ സിസിടിവികളുടെ പ്രവർത്തനം സംബന്ധിച്ചു സ്വമേധയാ എടുത്ത ഹർജിയിൽ വാദം കേൾക്കവെയാണു കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. വിഷയത്തിൽ കൂടുതൽ പരിശോധന ആവശ്യമുണ്ടെന്നും അതിനാൽ ഈമാസം 22 ന് വിധി പറയുമെന്നും കോടതി വ്യക്തമാക്കി.
പോലീസ് സ്റ്റേഷനിലെ മേൽനോട്ടമാണു പ്രശ്നങ്ങൾക്കെല്ലാം കാരണമെന്നാണ് കോടതിയുടെ വിലയിരുത്തൽ. സിസിടിവികൾ പ്രവർത്തിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി കോടതിയിൽ ഒരു അനുസരണ സത്യവാങ്മൂലം നൽകിയേക്കാം. എന്നാൽ അതുകൊണ്ട് പരിഹാരമാകുന്നില്ല. സത്യവാങ്മൂലം സമർപ്പിച്ചിട്ടും കാമറകൾ ഓഫ് ചെയ്യപ്പെടും. കസ്റ്റഡി മർദനങ്ങൾ ഉണ്ടാകും. അതിനാൽ മനുഷ്യ ഇടപെടലില്ലാത്ത കണ്ട്രോൾ റൂമിനെക്കുറിച്ചു കോടതി ചിന്തിക്കുന്നതായും ബെഞ്ച് ഇന്നലെ പറഞ്ഞു.
സിസിടിവി ദൃശ്യം പതിയാത്ത സ്ഥലങ്ങളിൽ ആളുകൾ പോലീസ് അതിക്രമം നേരിട്ടേക്കാമെന്ന വാദം കോടതി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. പോലീസ് സ്റ്റേഷനുകൾക്കുപുറമെ മറ്റു കേന്ദ്ര അന്വേഷണ ഏജൻസികളും കാമറ ഓഫ് ചെയ്യാറുണ്ടെന്നും അവിടെ ആവശ്യമായ കാമറകളില്ലെന്നും അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി.
എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി കാമറകൾ സ്ഥാപിക്കണമെന്ന ഉത്തരവ് 2020ലാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.
എന്നാൽ, ഈ ഉത്തരവ് പലയിടത്തും പാലിക്കപ്പെട്ടിട്ടില്ലെന്നും കാമറകൾ പലതും പ്രവർത്തനരഹിതമാണെന്ന കണ്ടെത്തലുണ്ടായിരുന്നു. തുടർന്ന് രാജസ്ഥാനിൽ കഴിഞ്ഞ എട്ടു മാസത്തിനിടെ 11 കസ്റ്റഡി മരണങ്ങൾ ഉണ്ടായെന്ന ഒരു മാധ്യമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു കോടതി വിഷയത്തിൽ കഴിഞ്ഞദിവസം സ്വമേധയാ ഇടപെടൽ നടത്തിയത്.
ദുർഗിനു പുറമേ ബിലാസ്പുരിലും ക്രൈസ്തവരെ ആക്രമിച്ചു
ബിലാസ്പുർ: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഡിലെ ദുർഗിനു പുറമേ ബിലാസ്പുരിലും ക്രൈസ്തവർ കൂട്ട ആക്രമണത്തിനു വിധേയരായി.
ബിലാസ്പുരിൽ പ്രാർഥനായോഗത്തിൽ പങ്കെടുത്ത മുന്നൂറോളം വരുന്ന ക്രൈസ്തവരെ മതപരിവർത്തനത്തിന്റെ പേരിൽ സംഘപരിവാര്‍ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.
ഇതിനു പിന്നാലെ പോലീസ് പക്ഷപാത നിലപാടു സ്വീകരിച്ചത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഏഴ് ക്രൈസ്തവ വിശ്വാസികള്‍ക്കെതിരേ മാത്രം കേസെടുത്ത പോലീസ് നടപടിയെ വിശ്വാസികൾ ചോദ്യംചെയ്തു.
കള്ളക്കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിനു ക്രൈസ്തവ വിശ്വാസികള്‍ പോലീസ് സ്റ്റേഷന് വളയുകയും ചെയ്തു. ഇതിനിടെ, ക്രൈസ്തവർക്കെതിരേ കടുത്ത നടപടിയാവശ്യപ്പെട്ട് മറുവിഭാഗവും പോലീസ് സ്റ്റേഷനു മുന്നിലെത്തി. ഇരുവിഭാഗവും പത്തു മണിക്കൂറോളം പോലീസ് സ്റ്റേഷനു മുന്നില്‍ തുടര്‍ന്നുവെങ്കിലും കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല.
സംഘപരിവാർ നടത്തിയ കല്ലേറിൽ 13 പേർക്കു പരിക്കേറ്റു. മാതാ ചൗര ചൗക്കിലെ ഒരു ഭവനത്തിലാണു കഴിഞ്ഞ ഞായറാഴ്ച ക്രൈസ്തവർ പ്രാർഥനാ കൂട്ടായ്മ സംഘടിപ്പിച്ചത്. പിന്നാലെ പ്രദേശവാസികളായ ചിലർ ബജ്രംഗ്ദൾ പ്രവർത്തകരെ ബന്ധപ്പെടുകയും മതപരിവർത്തനം നടത്താൻ ശ്രമിക്കുന്നതായി അറിയിക്കുകയുമായിരുന്നു. ഇതേത്തുടർന്ന് പാസ്റ്ററിനോട് പുറത്തുവരാൻ സംഘടിച്ചെത്തിയ ബജ്രംഗ്ദൾ പ്രവർത്തകർ ആവശ്യപ്പെട്ടു. ഇദ്ദേഹം പുറത്തെത്തിയതോടെ കല്ലേറു തുടങ്ങി. കല്ലേറിൽ ക്രൈസ്തവ വിശ്വാസികളായ പത്തുപേർക്കും മൂന്നു ബജ്രംഗ് ദൾ പ്രവർത്തകർക്കുമാണ് കല്ലേറിൽ പരിക്കേറ്റത്.
ഞായറാഴ്ച ദുർഗിലുള്ള ഷിലോ പ്രെയർ ടവറിൽ പ്രാർഥനായോഗം നടന്നുകൊണ്ടിരിക്കേ ഒരുസംഘം ബജ്രംഗ്ദൾ പ്രവർത്തകർ പ്രെയർ ടവറിനു ചുറ്റും മുദ്രാവാക്യം വിളിച്ചു പ്രതിഷേധിക്കുകയും സുവിശേഷപ്രസംഗകരെ മർദിക്കുകയും ചെയ്തിരുന്നു. തീവ്ര ഹിന്ദുസംഘടനാ നേതാവ് ജ്യോതി ശർമയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.
നിർമിതബുദ്ധി പരിപോഷിപ്പിക്കും; നിയന്ത്രണങ്ങളും ഉടൻ: ധനമന്ത്രി
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ദ്രുതഗതിയിലുള്ള സാങ്കേതിക പുരോഗതിക്കൊപ്പം മുന്നേറുന്നതിനായി നിർമിതബുദ്ധിയെ (ആർട്ടിഫിഷൽ ഇന്റലിജൻസ്- എഐ) ഉത്തരവാദിത്വത്തോടെ പരിപോഷിപ്പിക്കുന്ന നിയന്ത്രണങ്ങൾ ഉടൻ വേണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
സാങ്കേതിക കുതിപ്പും നവീകരണങ്ങളും പോലെ ഇവയെ നിയന്ത്രിക്കാനുള്ള നിയമങ്ങളും വേഗത്തിൽ വികസിക്കണമെന്ന് മന്ത്രി നിർദേശിച്ചു. വികസിതഭാരതത്തിൽ നിർമിതബുദ്ധിയുടെ ഉപയോഗവും സാന്പത്തികവളർച്ചയുടെ കുതിപ്പിനുള്ള അവസരവും എന്നതിനെക്കുറിച്ച് നീതി ആയോഗ് സംഘടിപ്പിച്ച "ഫ്രോണ്ടിയർ ടെക് ഹബ്’ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ധനമന്ത്രി.
നിർമിതബുദ്ധി സ്ഥിരമല്ലെന്നും വേഗത്തിൽ പുരോഗമിക്കുന്ന തത്സമയവും ചലനാത്മകവുമായ സാങ്കേതികവിദ്യയായി എഐ ഉയർന്നുവന്നിട്ടുണ്ടെന്നും നിർമല പറഞ്ഞു. അതിനാൽ, ധാർമികതയിൽ പിന്നോട്ടിരിക്കരുതെന്ന് എല്ലാവരും ബോധവാന്മാരായിരിക്കണം. സാങ്കേതികവിദ്യയുടെ പുരോഗതിപോലെ നിയന്ത്രണങ്ങളും വേണ്ടതുണ്ട്.
പൊതുനന്മയ്ക്കായി എഐ അധിഷ്ഠിത പരിഹാരങ്ങൾ സ്വാംശീകരിക്കാനും പ്രയോഗിക്കാനുമുള്ള കഴിവ് ഇന്ത്യക്കുണ്ടെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ വഴിയിൽ വരുന്ന നന്മയുടെ അർഥം മനസിലാക്കാൻ കഴിയുന്ന രാജ്യമാണ് ഇന്ത്യ. എല്ലാ സാങ്കേതികവിദ്യകളിലും ഗുണദോഷങ്ങളുണ്ട്. ജോലികളിൽ മാത്രമല്ല, അവ ദുരുപയോഗം ചെയ്യാവുന്ന രീതിയിലും വെല്ലുവിളിയുണ്ട്. അതു സമൂഹത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
പൊതുനന്മയ്ക്കായി സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടതിനും നിലനിർത്താനുമായി നിയന്ത്രണങ്ങൾ ആവശ്യമാണ്. എന്നാൽ സാങ്കേതികവിദ്യയെ തുടച്ചുനീക്കുന്ന നിയന്ത്രണങ്ങൾ ആഗ്രഹിക്കുന്നില്ല. എഐ സാങ്കേതികവിദ്യകൾ സ്വീകരിക്കാനും വിവിധ മേഖലകളിൽ അവയുടെ ഉത്തരവാദിത്ത പ്രയോഗം ഉറപ്പാക്കാനും സർക്കാർ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
നഗരപ്രദേശങ്ങൾ മെച്ചപ്പെടുത്തുന്നതിലും പുതിയ നഗരങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നിർമിതബുദ്ധിക്കു നിർണായക പങ്ക് വഹിക്കാൻ കഴിയും. എല്ലാ ജില്ലകളിലും എഐ സഹായത്തോടെയുള്ള സാങ്കേതികവിദ്യകൾ നടപ്പിലാക്കണം. പുതിയ അവസരങ്ങൾ പിടിച്ചെടുക്കുന്നതിന് വിപുലമായ ഡിജിറ്റൽ, എഐ കഴിവുകളുള്ള തൊഴിൽശക്തിയെ തയാറാക്കേണ്ടതുണ്ടെന്നും മന്ത്രി നിർമല പറഞ്ഞു.
രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നത് ജോലിയായി കണക്കാക്കാൻ സാധിക്കില്ല: സുപ്രീംകോടതി
ന്യൂഡൽഹി: രാഷ്ട്രീയപാർട്ടിയിൽ ചേരുന്നത് ഒരു ജോലിയായി കണക്കാക്കാൻ കഴിയില്ലെന്നു സുപ്രീംകോടതി. രാഷ്ട്രീയപാർട്ടിയിൽ ചേരുന്പോൾ ശന്പളം ലഭിക്കുന്നില്ല. അതിനാൽ അതൊരു ജോലിയായി കണക്കാക്കാൻ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ജോലിസ്ഥലങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനു പാസാക്കിയ പോഷ് നിയമം 2013 പ്രകാരം ലൈംഗികപീഡന പരാതികൾ പരിഹരിക്കുന്നതിന് രാഷ്ട്രീയ പാർട്ടികൾക്ക് ആഭ്യന്തര പരാതി സമിതി നിർബന്ധമല്ലെന്ന കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജികളിലാണ് കോടതിയുടെ നിരീക്ഷണം. ഹൈക്കോടതി ഉത്തരവ് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസുമാരായ കെ വിനോദ് ചന്ദ്രൻ, എ.എസ്. ചന്ദൂർക്കർ എന്നിവരുടെ ബെഞ്ച് ശരിവച്ചു.
നിയമത്തിൽ പരാമർശിച്ചിരിക്കുന്ന തൊഴിലിടം എന്ന നിർവചനത്തിന്റെ പരിധിയിൽ രാഷ്ട്രീയപാർട്ടികളെ കൊണ്ടുവരാൻ സാധിക്കില്ലെന്നാണു കോടതിയുടെ കണ്ടെത്തൽ. പോഷ് നിയമപ്രകാരം പരാതി നൽകാൻ ഒരു സ്ത്രീ സ്ഥാപനത്തിൽ ജോലിചെയ്യേണ്ട ആവശ്യമില്ലെന്നും രാഷ്ട്രീയപാർട്ടികൾ ഒരു സംഘടിത സംവിധാനത്തിലാണു പ്രവർത്തിക്കുന്നതെന്നുമാണ് ഹർജിക്കാർ വാദിച്ചത്.
അതിനാൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ആഭ്യന്തര പരാതി സമിതി രൂപീകരിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. നേരത്തേ രാഷ്ട്രീയ പാർട്ടികളെ പോഷ് നിയമത്തിന്റെ കീഴിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഇതേ ഹർജിക്കാർ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയിൽ ചോദ്യംചെയ്യാൻ ആദ്യ ഹർജി പിൻവലിക്കുകയായിരുന്നു.
വഖഫ് കോടതി വിധി സ്വാഗതം ചെയ്ത് പ്രതിപക്ഷം
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിക്കു ഭാഗികമായി സ്റ്റേ ഏർപ്പെടുത്തിയ സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്തു പ്രതിപക്ഷനേതാക്കളും കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രിയും.
വിവാദ നിയമത്തെ പാർലമെന്റിൽ എതിർത്ത പാർട്ടികളുടെ മാത്രമല്ല സംയുക്ത പാർലമെന്ററി സമിതിയിൽ (ജെപിസി) എതിർപ്പറിയിച്ച എംപിമാരുടെ വിജയം കൂടിയാണു സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവെന്ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ കുറിച്ചു. നീതി, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാമൂല്യങ്ങളുടെ വിജയമായി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നിയമഭേദഗതിയെ ഭാഗികമായി മാത്രം സ്റ്റേ ചെയ്ത പരമോന്നത കോടതിയുടെ ഉത്തരവിനെ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു അനുകൂലിച്ചു. സുപ്രീംകോടതി ഉത്തരവ് ജനാധിപത്യത്തിന് നല്ല സൂചനയാണെന്നായിരുന്നു ഉത്തരവിനോട് റിജിജു പ്രതികരിച്ചത്. പാർലമെന്റിന്റെ എല്ലാ അധികാരങ്ങളെയും വെല്ലുവിളിക്കാൻ കഴിയില്ലെന്നും നിയമത്തിലെ ചില വ്യവസ്ഥകളെ മാത്രം വെല്ലുവിളിക്കാമെന്നും സുപ്രീംകോടതിയുടെ ഉത്തരവ് ഇതുതന്നെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും റിജിജു പറഞ്ഞു.
ബിജെപി സർക്കാരിന്റെ ഭരണഘടനാവിരുദ്ധവും അനധികൃതവുമായ ഭേദഗതികളെ റദ്ദാക്കുന്നതിനായുള്ള പ്രധാന നടപടിയാണു സുപ്രീംകോടതി ഉത്തരവെന്ന് ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ പറഞ്ഞു. വിവാദ വ്യവസ്ഥകൾക്കു ഭാഗികമായി സ്റ്റേ ഏർപ്പെടുത്തിയ സുപ്രീംകോടതി ഉത്തരവിനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി സ്വാഗതം ചെയ്തു.
ശിഥിലമായ മോദിസഖ്യത്തിനു സുപ്രീംകോടതി ഒരു സുപ്രധാന സന്ദേശം നൽകിയെന്നായിരുന്നു തൃണമൂൽ എംപി സാഗരിക ഘോഷിന്റെ പ്രതികരണം. വഖഫ് വിഷയത്തിൽ സർക്കാർ ഇടപെടരുതെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും സുപ്രീംകോടതി നീതി ഉറപ്പാക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പ്രതികരിച്ചു.
അന്താരാഷ്ട്ര ജനാധിപത്യദിനത്തിൽ ബിജെപിക്കെതിരേ വിമർശനവുമായി ഖാർഗെ
ന്യൂഡൽഹി: അന്താരാഷ്ട്ര ജനാധിപത്യദിനത്തിൽ ഭരണകക്ഷിയായ ബിജെപിക്കെതിരേ വിമർശനശരമെയ്ത് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
ആർഎസ്എസും ബിജെപിയും കഴിഞ്ഞ 11 വർഷമായി രാജ്യത്തെ ജനാധിപത്യം തകർക്കാൻ ശ്രമിക്കുകയാണെന്ന്, ബിഹാറിലെ വോട്ടർപട്ടികയുടെ പ്രത്യേക സമഗ്ര പരിഷ്കരണവും (എസ്ഐആർ) രാഹുൽ ഗാന്ധിയുടെ "വോട്ട് കൊള്ള’ ആരോപണവും മന്ത്രിമാരെ പുറത്താക്കാനായി ഭരണപക്ഷം പാർലമെന്റിൽ അവതരിപ്പിച്ച ബില്ലും എടുത്തുപറഞ്ഞ് ഖാർഗെ ചൂണ്ടിക്കാട്ടി.
"പരിഷ്കരണം' എന്ന വ്യാജേന ഭരണഘടനയിൽ അടിസ്ഥാനമായ വോട്ടവകാശം ബിജെപി തട്ടിയെടുക്കാൻ ശ്രമിക്കുകയാണ്. എസ്ഐആർ നടപടിയിലൂടെയും രാഹുൽ തുറന്നുകാട്ടിയ "വോട്ട് കൊള്ള' യിലൂടെയും ബിജെപി ക്രമമായും തന്ത്രപരമായും തെരഞ്ഞെടുപ്പിന്റെ ആധികാരികത നശിപ്പിച്ചു.
ജയിലിലടയ്ക്കപ്പെട്ട മന്ത്രിമാരെ പുറത്താക്കാനായി കേന്ദ്രം കൊണ്ടുവന്ന 130-ാമത് ഭരണഘടനാ ഭേദഗതി ബില്ലിനെ "ട്രോജൻ കുതിര' എന്നാണു ഖാർഗെ വിശേഷിപ്പിച്ചത്. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനസർക്കാരുകളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അഴിമതിക്കാർ എന്ന മുദ്രകുത്തി അട്ടിമറിക്കാൻ ബിൽ വഴിയൊരുക്കും. തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരെ 30 ദിവസത്തിനകം നിയമപരമായി ബുൾഡോസ് ചെയ്യാൻ കഴിയുമെങ്കിൽ എന്തിനാണ് തെരഞ്ഞെടുപ്പുകളെന്ന സന്ദേശമാണ് ബിൽ നൽകുന്നത്.
ആർഎസ്എസ്-ബിജെപി പിടിയിൽനിന്ന് നമ്മുടെ ഭരണഘടനാസ്ഥാപനങ്ങളെ സംരക്ഷിക്കാമെന്ന പ്രതിജ്ഞ നമുക്ക് വീണ്ടും ഉറപ്പിക്കാമെന്ന് അന്താരാഷ്ട്ര ജനാധിപത്യദിനത്തിൽ ഖാർഗെ പറഞ്ഞു.
ജാർഖണ്ഡിൽ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
റാഞ്ചി: ജാർഖണ്ഡിലെ ഹസാരിബാഗിൽ മൂന്നു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.
ഗോർഹർ പോലീസ് സ്റ്റേഷൻ പരിധിയിലെ വനമേഖലയിൽ ഇന്നലെ രാവിലെ ആറുമണിയോടെ സഹ്ദേവ് സോറന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റുകൾ സുരക്ഷാസേനയ്ക്കുനേരേ വെടിവയ്ക്കുകയായിരുന്നു.
സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണു തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന സഹ്ദേവ് സോറൻ കൊല്ലപ്പെട്ടത്. ചഞ്ചൽ എന്നറിയപ്പെടുന്ന രഘുനാഥ് ഹെബ്റാം, ബിർസെൻ ഗഞ്ചു എന്നിവരാണു കൊല്ലപ്പെട്ട മറ്റു രണ്ടുപേർ.
രഘുനാഥിന്റെ തലയ്ക്ക് 25 ലക്ഷം രൂപയും ഗഞ്ചുവിന്റെ തലയ്ക്ക് 10 ലക്ഷംരൂപയും പോലീസ് വിലയിട്ടിരുന്നു. മൂന്ന് എകെ 47 തോക്ക് ഉൾപ്പെടെ ഒട്ടേറെ ആയുധങ്ങൾ ഏറ്റുമുട്ടൽ സ്ഥലത്തുനിന്നും പോലീസ് കണ്ടെടുത്തു.
ഗുരുഗ്രാമിൽ മാൻഹോളിൽ വീണ് പിഞ്ചുകുട്ടി മരിച്ചു
ഗുരുഗ്രാം: ഗുരുഗ്രാമിൽ മാൻഹോളിൽ വീണ് രണ്ടുവയസുകാരനു ദാരുണാന്ത്യം. ഗുരുഗ്രാം ഇഫ്കോ ചൗക്കിനു സമീപം സെക്ടർ 65ലാണു സംഭവം. രാജസ്ഥാൻ സ്വദേശി കാലുവിന്റെ മകനായ ദിൽരാജ് ആണ് മരണമടഞ്ഞത്.
ഭാഗികമായി മൂടിയിരുന്ന മാൻഹോളിനു മുകളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. ഒരു മണിക്കൂർ നീണ്ട ശ്രമത്തിനു ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്.
കളിപ്പാട്ടങ്ങൾ വിൽക്കുന്നതിനായി ഗുരുഗ്രാമിലെത്തിയതായിരുന്നു കാലുവും കുടുംബവും. മാൻഹോളിനു സമീപമുള്ള ഒരു കുടിലിലാണ് കുടുംബം കഴിഞ്ഞിരുന്നത്.
ബീഡി പരാമർശം ചർച്ചയാക്കി പ്രധാനമന്ത്രി
പുർണിയ: ബിഹാറിനെ ബീഡിയുമായി സമൂഹമാധ്യമത്തില്‍ താരതമ്യപ്പെടുത്തിയ സംഭവം എടുത്തുപറഞ്ഞ് കോണ്‍ഗ്രസിനെയും ആര്‍ജെഡിയെയും രൂക്ഷമായി ആക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബിഹാറിൽ ദുർഭരണം നടത്തിയ ചരിത്രമുള്ള ആർജെഡിക്കും കോൺഗ്രസിനും നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്മമാരും സഹോദരിമാരും ഉചിതമായ മറുപടി നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ പിന്തുണച്ചിരുന്നവരാണ് പ്രതിപക്ഷമെന്നും അത്തരക്കാരെ എൻഡിഎ ആട്ടിയോടിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ബിഹാറിൽ നടത്തിയ റാലിയിൽ അദ്ദേഹം ആരോപിച്ചു.
“ബിഹാറിന്റെ വികസനം ആർജെഡിക്കും കോൺഗ്രസിനും ദഹിക്കുന്നില്ല. പാവപ്പെട്ടവരെ പിന്തുണയ്ക്കുകയെന്നതാണ് മോദിയുടെ നയം. നാല് കോടി ജനങ്ങൾക്ക് കെട്ടുറപ്പുള്ള സ്ഥിരം വീടുകൾ ഞങ്ങൾ നൽകിക്കഴിഞ്ഞു.
മൂന്നു കോടി വീടുകൾ കൂടി നിർമാണഘട്ടത്തിലാണ്”, മോദി പറഞ്ഞു. കർഷകരുടെ ക്ഷേമത്തിനായി ദേശീയ മഖാന ബോർഡ് രൂപീകരിക്കാനുള്ള വിജ്ഞാപനം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചതായും അദ്ദേഹം അറിയിച്ചു.
കന്നഡ സിനിമാതാരത്തിന്റെ ഫോൺ ഹാക്ക് ചെയ്തു
ബംഗളൂരു: കന്നഡ സിനിമാതാരം ഉപേന്ദ്രയുടെയും ഭാര്യ പ്രിയങ്കയുടെയും ഫോണുകൾ ഹാക്ക് ചെയ്തു.
തങ്ങളുടെ നന്പറിൽ നിന്ന് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ വന്നാൽ പ്രതികരിക്കരുതെന്ന് ഉപേന്ദ്ര വീഡിയോ സന്ദേശത്തിലൂടെ ആരാധകരെ അറിയിച്ചിട്ടുണ്ട്.
ഒരു ഓൺലൈൻ ഓർഡർ സംബന്ധിച്ച് അജ്ഞാത നമ്പറിൽ നിന്ന് വന്ന സന്ദേശമാണ് പ്രിയങ്കയെ സൈബർ ചതിക്കുഴിയിൽ വീഴ്ത്തിയത്. ഇതിന് പിന്നിൽ ഹാക്കർമാർ പ്രവർത്തിച്ചതായും പോലീസിൽ പരാതി നൽകാനൊരുങ്ങുകയാണെന്നും ഉപേന്ദ്ര പറഞ്ഞു.
ആചാര്യ ദേവ്രഥ് മഹാരാഷ്ട്ര ഗവർണറായി ചുമതലയേറ്റു
മുംബൈ: മഹാരാഷ്ട്രയുടെ പുതിയ ഗവർണറായി ആചാര്യ ദേവ്രഥ് ചുമതലയേറ്റു. രാജ്ഭവനിലെ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ജസ്റ്റീസ് ശ്രീ ചന്ദ്രശേഖർ ( ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റീസ്) സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ തുടങ്ങിയവർ പങ്കെടുത്തു.
ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ ചുമതലയേറ്റതിനെത്തുടർന്നാണ് ഗുജറാത്ത് ഗവർണറായിരുന്ന ആചാര്യ ദേവ്രഥിനെ മഹാരാഷ്ട്രയിൽ നിയമിച്ചത്.
"എങ്ങോട്ടും പോകുന്നില്ല, എൻഡിഎയിൽ തുടരും'; മോദിയുടെ സാന്നിധ്യത്തിൽ നിതീഷ്
പൂർണിയ: ദേശീയ ജനാധിപത്യ സഖ്യത്തിൽനിന്ന് (എൻഡിഎ) വിട്ടുപോകുമെന്ന അഭ്യൂഹങ്ങൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ മറുപടി പറഞ്ഞ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.
എൻഡിഎയിൽ തുടരുമെന്നു വ്യക്തമാക്കിയ നിതീഷ് അധികാരം പങ്കിട്ട ഘട്ടങ്ങളിലെല്ലാം കോൺഗ്രസുമായി കലഹിച്ചിരുന്നുവെന്നും പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി പങ്കെടുത്ത റാലിയിൽ സംസാരിക്കുകയായിരുന്നു നിതീഷ്.
2005ലാണ് ബിജെപിക്കൊപ്പം ചേർന്ന് ആദ്യമായി സർക്കാർ രൂപീകരിക്കുന്നത്. അതിനുശേഷം ഒന്നുരണ്ടു തവണ മറുഭാഗത്തേക്ക് പോയി. അന്നെല്ലാം അധികാരവിഭജനത്തിൽ ഒട്ടേറെ പ്രശ്നങ്ങളുണ്ടായി. ഇനി ഒരിടത്തേക്കും പോകുന്നില്ല- മോദിയുടെ പ്രോത്സാഹനത്തിനിടെ നിതീഷ് സ്ഥിരീകരിച്ചു.
ജമ്മുകാഷ്മീരിൽ കുഴിബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ 17കാരൻ മരിച്ചു
ശ്രീനഗർ: ജമ്മു കാഷ്മീരിലെ അനന്ത്നാഗ് ജില്ലയിൽ കുഴിബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ കൗമാരക്കാരൻ മരണത്തിനു കീഴടങ്ങി. സൈന്യത്തിന്റെ 92 ബേസ് ആശുപത്രിയിൽവച്ചാണ് ഷാഹിദ് യൂസഫ് (17) മരിച്ചത്.
ആയുധശാലയുടെ സുരക്ഷയ്ക്കായി സ്ഥാപിച്ച കുഴിബോംബാണ് ഞായറാഴ്ച അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചത്. ആദ്യം അനന്ത്നാഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാഹിദിനെ പിന്നീട് 92 ബേസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടം എങ്ങനെയുണ്ടായി എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ലെന്ന് അധികൃതർ അറിയിച്ചു.
ജസ്റ്റീസ് എം.സുന്ദർ മണിപ്പുർ ചീഫ് ജസ്റ്റീസായി ചുമതലയേറ്റു
ഇംഫാൽ: ജസ്റ്റീസ് എം. സുന്ദർ മണിപ്പുർ ഹൈക്കോടതി ചീഫ് ജസ്റ്റീസായി ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ എ.കെ. ബല്ല സത്യവാചകം ചൊല്ലിക്കൊടുത്തു. ജെസ്റ്റീസ് കെ. സോമശേഖർ വിരമിച്ച ഒഴിവിലാണു നിയമനം.
ചുരാചന്ദ്പുരിൽ കുക്കി നേതാവിന്റെ വീടിനു തീയിട്ടു
ഇംഫാൽ: മണിപ്പുരിലെ ചുരാചന്ദ്പുരിൽ കുക്കി നേതാവിന്റെ വീട് ജനക്കൂട്ടം തീവച്ചു നശിപ്പിച്ചതിനെത്തുടർന്നു മേഖലയിൽ സംഘർഷാവസ്ഥ.
കുക്കി നാഷണൽ ഓർഗനൈസേഷൻ (കെഎൻഒ) നേതാവ് കാൽവിൻ ഐകെൻതോംഗിന്റെ വീടിനാണ് ഞായറാഴ്ച രാത്രി ഒരുസംഘം തീവച്ചത്. പ്രവർത്തനം നിർത്തിവയ്ക്കുകയാണെന്നു കാണിച്ച് കേന്ദ്രസർക്കാരുമായി അടുത്തിടെ കരാറിലൊപ്പിട്ട സംഘടനയാണ് കെഎൻഒ.
അതേസമയം വൈദ്യുതി ഷോർട്ട്സർക്ക്യൂട്ടാണ് അപകടകാരണമെന്ന് പ്രദേശവാസികളായ ഒരുവിഭാഗം പറയുന്നു. കുക്കി സോ കൗൺസിൽ വക്താവ് ഗിൻസ വുൾസോംഗിന്റെ വീടിനു നേരേയും ആക്രമണശ്രമം നടന്നുവെങ്കിലും പ്രദേശവാസികളുടെ സമയോചിതമായ ഇടപെടൽമൂലം അനിഷ്ടസംഭവങ്ങൾ ഒഴിവായി.
ചൈനയ്ക്കു മറുപടി; ബ്രഹ്മപുത്രയില്‍ വന്‍ അണക്കെട്ട് നിര്‍മിക്കാന്‍ ഇന്ത്യ
ന്യൂഡല്‍ഹി: ബ്രഹ്മപുത്ര നദിയുമായി ബന്ധപ്പെട്ട ചൈനീസ് ഭീഷണി തടയാന്‍ ബൃഹദ് പദ്ധതിയുമായി ഇന്ത്യ. നദിയിലെ ജലപ്രവാഹത്തെ സ്വാധീനിക്കുംവിധം ചൈന നിര്‍മിക്കുന്ന അണക്കെട്ടിനു ബദലായി വന്‍ അണക്കെട്ട് നിര്‍മിക്കാനാണ് ഇന്ത്യയുടെ നീക്കം.
അരുണാചല്‍ പ്രദേശിലെ ദിബാംഗിലാണ് ഇന്ത്യ അണക്കെട്ട് നിര്‍മിക്കാനൊരുങ്ങുന്നത്. പൊതുമേഖലാസ്ഥാപനമായ നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പറേഷനാണ് 278 മീറ്റര്‍ ഉയരത്തിലുള്ള അണക്കെട്ടിന്റെ നിര്‍മാണച്ചുമതല. ഇതിനായി 17,069 കോടി രൂപയുടെ ആഗോള ടെൻഡർ വിളിച്ചുകഴിഞ്ഞു.
2880 മെഗാവാട്ട് വൈദ്യുതി ഉത്പാദനംകൂടി ലക്ഷ്യമിടുന്നതാണു പദ്ധതി. 91 മാസത്തെ സമയപരിധി നിശ്ചയിച്ച് 2032 ല്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്ന നിലയിലാണു പദ്ധതി ഒരുങ്ങുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ അരുണാചല്‍പ്രദേശിന് പ്രതിവര്‍ഷം 700 കോടി രൂപയുടെ സൗജന്യ വൈദ്യുതി ലഭിക്കും.
ബ്രഹ്മപുത്രയുടെ പ്രധാന പോഷകനദിയായ ടിബറ്റിലെ യാര്‍ലുംഗ് സാംഗ്പോ നദിയില്‍ ചൈന നിര്‍മിക്കുന്ന അണക്കെട്ട് 16,700 കോടി ഡോളര്‍ ചെലവിലാണ് ഒരുങ്ങുന്നത്. ലോകത്തെ ഏറ്റവും വലിയ അണക്കെട്ട് എന്നനിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അഞ്ച് വൈദ്യുത പദ്ധതികളും അണക്കെട്ടിന്റെ ഭാഗമായിട്ടുണ്ട്.
ചൈനീസ് അണക്കെട്ടില്‍നിന്ന് അപ്രതീക്ഷിതമായി വെള്ളം തുറന്നുവിടുന്ന നിലയുണ്ടായാല്‍ ഇന്ത്യന്‍ പ്രദേശങ്ങളെ ബാധിക്കുമെന്ന് നേരത്തെതന്നെ ആശങ്ക ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍കരുതലെന്ന നിലയില്‍ ഇന്ത്യയും അണക്കെട്ട് നിര്‍മിക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ തങ്ങളുടെ അണക്കെട്ട് ഇന്ത്യയെയും ബംഗ്ലാദേശിനെയും പ്രതികൂലമായി ബാധിക്കില്ലെന്നാണ് ചൈനയുടെ വാദം.
മരണത്തിനുമുന്പ് ആശുപത്രിയിൽ വൈദ്യസഹായം; അഞ്ചുവർഷത്തിനിടെ കേരളത്തിൽ വൻ ഇടിവ്
സീനോ സാജു
ന്യൂഡൽഹി: മരണത്തിനുമുന്പ് ആശുപത്രികളിൽ വൈദ്യസഹായം ലഭ്യമായവരുടെ ശതമാനത്തിൽ കേരളത്തിൽ ഇടിവെന്ന് കേന്ദ്രസർക്കാരിന്റെ റിപ്പോർട്ട്.
രാജ്യത്തെ രജിസ്ട്രാർ ജനറലിന്റെ ഓഫീസും സെൻസസ് കമ്മീഷണറും ചേർന്നു തയാറാക്കിയ 2023ലെ സാന്പിൾ രജിസ്ട്രേഷൻ സിസ്റ്റം (എസ്ആർഎസ്) റിപ്പോർട്ടിലാണ് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ വൈദ്യസഹായം ലഭ്യമായി മരിച്ചവരുടെ ശതമാനത്തിൽ അഞ്ചു വർഷത്തിനിടെ വൻ ഇടിവുണ്ടായിട്ടുള്ളതായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
ഈ മാസമാദ്യം പുറത്തിറക്കിയ റിപ്പോർട്ടിൽ 2018ലെയും ഏറ്റവുമൊടുവിൽ വിവരങ്ങൾ ലഭ്യമായ 2023ലെയും കണക്കുകൾ താരതമ്യപ്പെടുത്തുന്പോഴാണ് ശതമാനക്കണക്കിൽ കേരളം പിന്നോട്ടുപോയിട്ടുള്ള കാര്യം വ്യക്തമാകുന്നത്.
റിപ്പോർട്ടിലെ കണക്കുകൾപ്രകാരം 2018ൽ കേരളത്തിൽ മരിച്ച 79.6 ശതമാനം പേർക്കും സർക്കാർ ആശുപത്രികളിലോ സ്വകാര്യ ആശുപത്രികളിലോ മരണത്തിനുമുന്പ് വൈദ്യസഹായം ലഭിച്ചിരുന്നു. രാജ്യത്ത് ഇത് 2018ൽ 47.8 ശതമാനം മാത്രം നിൽക്കെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും മുൻപന്തിയിലുമായിരുന്നു കേരളം.
സംസ്ഥാനത്ത് ഈ ശതമാനം 2019ലും 2020ലും 80.7 ആയി വർധിച്ചുവെങ്കിലും 2021ൽ ഒറ്റയടിക്ക് കൂപ്പുകുത്തി 56.1ലേക്ക് വീണൂ. 2022ൽ ഇത് 55.7 ആയി വീണ്ടും കുറഞ്ഞുവെന്നും 2023ൽ ഇത് അല്പം ഭേദപ്പെട്ട് 57.4 ആയെന്നുമാണ് 2023ലെ എസ്ആർഎസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
അതേസമയം ആശുപത്രികളിൽ വൈദ്യസഹായം ലഭ്യമായി മരിച്ചവരുടെ ശതമാനത്തിൽ രാജ്യത്തും അഞ്ചു വർഷത്തിനിടെ കുറവുണ്ട്. 2023ൽ രാജ്യത്ത് 39.9 ശതമാനം പേർക്കു മാത്രമാണ് മരണത്തിനുമുന്പ് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ വൈദ്യസഹായം ലഭ്യമായത്.
2023ലും ആശുപത്രികളിൽ വൈദ്യസഹായം ലഭ്യമായി മരിച്ചവരുടെ ശതമാനത്തിൽ രാജ്യത്ത് ഏറ്റവും മുൻപന്തിയിലുള്ള സംസ്ഥാനം കേരളമാണെങ്കിലും അഞ്ചു വർഷത്തിനിടെ ഏകദേശം 27.9 ശതമാനം ഇടിവാണ് കേരളത്തിലുണ്ടായിരിക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ കണക്ക്.
ആശുപത്രികളിൽ വൈദ്യസഹായം ലഭിക്കാതെ മരിക്കുന്നവരുടെ ശതമാനത്തിൽ സംസ്ഥാനത്തും രാജ്യത്തുടനീളവും വർധനയുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നതെങ്കിലും എന്തുകൊണ്ടാണ് ഈ ഇടിവെന്ന് എസ്ആർഎസ് റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല. കേരളത്തിലെ നഗരപ്രദേശങ്ങളെ അപേക്ഷിച്ചു ഗ്രാമീണമേഖലകളിലാണ് ഈ ഇടിവ് ഏറ്റവും കൂടുതലുണ്ടായിരിക്കുന്നത്.
2018ൽ മരിക്കുന്നതിനുമുന്പ് ആശുപത്രികളിൽ വൈദ്യസഹായം ലഭ്യമായിരുന്നവരുടെ ശതമാനം കേരളത്തിലെ ഗ്രാമീണമേഖലകളിൽ 86.2 ശതമാനമായിരുന്നുവെങ്കിലും 2023ൽ ഇത് 58.5 ആയി കൂപ്പുകുത്തി.
ആശുപത്രികളിൽ വൈദ്യസഹായം ലഭിക്കാതെ മരിക്കുന്നവരുടെ ശതമാനം കേരളത്തിലെ നഗരപ്രദേശങ്ങളിലാകട്ടെ 2018ൽ 73 ശതമാനമുണ്ടായിരുന്നിടത്തുനിന്ന് 2023ൽ 56.4 ശതമാനമായി കുറഞ്ഞു.
ഛത്തീസ്ഗഡിൽ ക്രൈസ്തവർക്കുനേരേ വീണ്ടും ആക്രമണം
ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഡിൽ ക്രൈസ്തവർക്കുനേരേ വീണ്ടും ആക്രമണമുണ്ടായെന്നു പരാതി. ഛത്തീസ്ഗഡിലെ ദുർഗിലുള്ള ഷിലോ പ്രെയർ ടവറിൽ പ്രാർഥനായോഗം നടന്നുകൊണ്ടിരിക്കേ ഒരുസംഘം ബജ്രംഗ്ദൾ പ്രവർത്തകർ പ്രെയർ ടവറിനു ചുറ്റും മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചെന്നും സുവിശേഷ പ്രസംഗകരെ ആയുധങ്ങളടക്കം ഉപയോഗിച്ചു മർദിച്ചുവെന്നുമാണ് ആരോപണം. വിശ്വാസികളെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നും പരാതിയുണ്ട്.
ഛത്തീസ്ഗഡിലെ ദുർഗിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ചു രണ്ട് മലയാളി കന്യാസ്ത്രീകളെ കൈയേറ്റം ചെയ്തതിലൂടെ കുപ്രസിദ്ധയായ തീവ്ര ഹിന്ദുസംഘടനാ നേതാവ് ജ്യോതി ശർമയുടെ നേതൃത്വത്തിലായിരുന്നു ഇന്നലത്തെയും ആക്രമണമെന്ന് നാട്ടുകാർ ആരോപിച്ചു. പ്രെയർ ടവറിൽ തങ്ങൾ സമാധാനപരമായി പ്രാർഥിച്ചുകൊണ്ടിരിക്കേ ബജ്രംഗ്ദൾ പ്രവർത്തകർ സംഘടിച്ചെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് സുവിശേഷപ്രസംഗകർ പറയുന്നു.
എന്നാൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണു തങ്ങൾ സ്ഥലത്തെത്തിയതെന്ന് ബജ്രംഗ്ദൾ പ്രവർത്തകർ അവകാശപ്പെട്ടു. നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടോയെന്നു സ്ഥലത്തെത്തി പരിശോധിക്കാൻ ശ്രമിക്കുന്പോൾ തങ്ങളെ തടഞ്ഞുവെന്നും പ്രാർഥിച്ചുകൊണ്ടിരുന്ന ക്രൈസ്തവർ തങ്ങളെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും ബജ്രംഗ്ദൾ പ്രവർത്തകർ ആരോപിച്ചു.
സംഭവത്തിൽ ഇരുവിഭാഗങ്ങളുടെയും പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. മതപരിവർത്തനം നടന്നുവെന്ന ആരോപണത്തിൽ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടും ബജ്രംഗ്ദൾ പ്രവർത്തകർ പ്രെയർ ടവറിനുപുറത്ത് സുവിശേഷ പ്രസംഗകരെ ബലമായി കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.
സിബി ജോർജ് വിദേശകാര്യമന്ത്രാലയം സെക്രട്ടറിയായി ചുമതലയേറ്റു
ന്യൂഡൽഹി: ജപ്പാനിലെ ഇന്ത്യൻ അംബാസഡറായിരുന്ന സിബി ജോർജ് വിദേശകാര്യ മന്ത്രാലയത്തിന്റെ പടിഞ്ഞാറൻ മേഖലയുടെ സെക്രട്ടറിയായി ചുമതലയേറ്റു.
ഇന്ത്യ-ജപ്പാൻ നയതന്ത്രബന്ധത്തിൽ നിർണായക നാഴികക്കല്ലുകൾ സൃഷ്ടിച്ചതിനുശേഷമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ സെക്രട്ടറിയായി മലയാളിയായ സിബി ജോർജ് ചുമതലയേൽക്കുന്നത്. “ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ശക്തമായ പാലം’’എന്നാണ് ജപ്പാൻ അംബാസഡർ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന അവസരത്തിൽ സിബി ജോർജിനെ ജപ്പാൻ വിദേശകാര്യ മന്ത്രി തകേഷി ഇവായ വിശേഷിപ്പിച്ചത്. മുന്‍പ് സ്വിറ്റ്സർലൻഡ്, വത്തിക്കാൻ, ലിച്ചെൻസ്റ്റൈൻ, കുവൈറ്റ്, റിപ്പബ്ലിക് ഓഫ് മാർഷൽ ഐലൻഡ്സ് എന്നിവിടങ്ങളിലും ഇന്ത്യയുടെ അംബാസഡറായി സേവനമനുഷ്ഠിച്ചുള്ള സിബി ജോർജ് കോട്ടയം ജില്ലയിലെ പാലാ സ്വദേശിയും പൊടിമറ്റം കുടുംബാംഗവുമാണ്.
1993ൽ ഇന്ത്യൻ വിദേശകാര്യ സർവീസിൽ ചേർന്ന സിബി ജോർജ് തുർക്കി തലസ്ഥാനമായ അങ്കാറയിലെ മിഷനിൽ പൊളിറ്റിക്കൽ ഓഫീസറായാണു നയതന്ത്രജീവിതം ആരംഭിച്ചത്. ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് കിഴക്കൻ ഏഷ്യ ഡിവിഷനിലും ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടിയുടെ കോ-ഓർഡിനേറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2014ൽ ഇന്ത്യൻ വിദേശകാര്യ സേവനത്തിലെ മികവിനുള്ള എസ്.കെ. സിംഗ് അവാർഡ് ലഭിച്ചു. കലാകാരിയായ ജോയ്സ് ജോണ്‍ പാന്പൂരെത്താണു ഭാര്യ. മൂന്നു മക്കളുണ്ട്.
വാതുവയ്പ് ആപ്പ് കേസ് : നടി ഉർവശി റൗട്ടേലയ്ക്കും മിമിക്കും ഇഡി നോട്ടീസ്
ന്യൂഡൽഹി: ഓൺലൈൻ വാതുവയ്പ് ആപ്പ് കേസിൽ ചോദ്യം ചെയ്യലിനു ഹാജാരാകാൻ ആവശ്യപ്പെട്ട് നടി ഉർവശി റൗട്ടേലയ്ക്കും തൃണമൂൽ കോൺഗ്രസ് എംപി മിമി ചക്രവർത്തിക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസയച്ചു. ഡൽഹിയിലെ ഓഫീസിൽ ഇന്നു ഹാജരാകാനാണ് മിമി ചക്രവർത്തിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഉർവശി റൗട്ടേല നാളെ ഹാജരാകണം.
കേസുമായി ബന്ധപ്പെട്ട് നേരത്തേ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്ന, ശിഖർ ധവാൻ എന്നിവരെ ഇഡി ചോദ്യംചെയ്തിരുന്നു. ഇന്ത്യയിൽ 22 കോടി പേർ ഓൺലൈൻ വാതുവയ്പ് ആപ്പുകൾ ഉപയോഗിക്കുന്നു. 10,000 കോടി ഡോളറിന്റേതാണ് ഇന്ത്യയിലെ ഓൺലൈൻ വാതുവയ്പ് ആപ്പ് വിപണി.
ആഗോള അയ്യപ്പസംഗമത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി
ന്യൂഡൽഹി: സംസ്ഥാനസർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം തടയണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയിൽ ഹർജി. സംസ്ഥാനസർക്കാർ രാഷ്ട്രീയലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയാണെന്ന് ആരോപിച്ച് ഡോ.പി. എസ്. മഹേന്ദ്രകുമാർ എന്നയാളാണു ഹർജി നൽകിയത്. ദേവസ്വം ഫണ്ട് ദൈവത്തിന് അവകാശപ്പെട്ടതാണെന്നും രാഷ്ട്രീയപരിപാടികൾക്കായി വിനിയോഗിക്കാൻ അനുവദിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളിൽ ഒന്നാണു മതേതരത്വം. ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ സർക്കാരിന് അവകാശമില്ല.
അയ്യപ്പസംഗമം തടഞ്ഞില്ലെങ്കിൽ ഭാവിയിൽ സർക്കാരുകൾക്ക് മതസംഗമങ്ങളുടെ പേരിൽ രാഷ്ട്രീയപരിപാടികൾ നടത്താൻ കഴിയുമെന്നും ഹർജിയിൽ ആരോപിക്കുന്നു. അയ്യപ്പസംഗമം നടത്തുവാൻ ഉദ്ദേശിച്ചിട്ടുള്ള പന്പാനദിയുടെ തീരപ്രദേശം പരിസ്ഥിതിലോല മേഖലയാണെന്നും അവിടെ അയ്യപ്പസംഗമം നടത്തുന്നത് ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ള മുൻ നിർദേശങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ഇന്നു സുപ്രീംകോടതിയിൽ ഉന്നയിച്ചേക്കും.