കനേഡിയൻ പൗരന്മാർക്കു വീസയില്ല
ന്യൂഡൽഹി: നിരോധിത ഭീകരസംഘടനയായ ഖലിസ്ഥാനെയും അതിന്റെ നേതാക്കളെയും ഒളിഞ്ഞും തെളിഞ്ഞും സഹായിച്ച് സംരക്ഷിക്കുന്ന കാനഡയുടെ നിലപാടിനെതിരേ സ്വരം കടുപ്പിച്ച് ഇന്ത്യ.
വിഷയത്തെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നതിനിടെ കനേഡിയൻ പൗരന്മാർക്കുള്ള വീസാ സേവനങ്ങൾ ഇന്ത്യ നിർത്തലാക്കി. ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ വർധിക്കുന്നതിനാൽ കാനഡയിലെ ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം നൽകിയതിനു പിന്നാലെയാണ് കനേഡിയൻ പൗരന്മാർക്ക് ഇന്ത്യയിലേക്കുള്ള വീസ നിർത്തലാക്കിയത്.
കാനഡയിലെ വീസ അപേക്ഷാകേന്ദ്രങ്ങൾ നടത്തുന്ന ബിഎൽഎസ് ഇന്റർനാഷണൽ വെബ്സൈറ്റിലെ പ്രവർത്തനപരമായ കാരണങ്ങളാൽഇന്നുമുതൽ ഇന്ത്യൻ വീസ സേവനങ്ങൾ അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവച്ചിരിക്കുകയാണ് എന്നായിരുന്നു ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ സന്ദേശം. കോവിഡിനുശേഷം ഇതാദ്യമായാണ് ഇന്ത്യ കാനഡയിലേക്കുള്ള വീസാ സേവനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കുന്നത്.
കാനഡയുടെ വാദം രാഷ്ട്രീയപ്രേരിതം: ഇന്ത്യ
കാനഡയിലെ ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ കാനഡ ഉന്നയിക്കുന്ന വാദങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ചൂണ്ടിക്കാട്ടി.
ഇന്ത്യക്കെതിരേ ഉന്നയിക്കുന്ന ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും അരിന്ദം ബാഗ്ചി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മതിയായ തെളിവുകളില്ലാതെയാണ് ഇന്ത്യയ്ക്കെതിരേ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. നിജ്ജാർ കൊലക്കേസുമായി ബന്ധപ്പെട്ട് കാനഡ ഇതുവരെ ഒരു തെളിവും തന്നിട്ടില്ലെന്നും തെളിവ് നൽകിയാൽ ഇന്ത്യ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. കുറ്റകൃത്യങ്ങൾക്കെതിരേ എപ്പോഴും ഇന്ത്യ ശക്തമായ നിലപാട് മാത്രമേ സ്വീകരിച്ചിട്ടുള്ളൂ.
എന്നാൽ, ഇന്ത്യക്കെതിരേയുള്ള ഭീകരപ്രവർത്തനങ്ങളുടെ തെളിവുകൾ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കാനഡ സർക്കാർ മുൻവിധി വച്ചാണ് കാര്യങ്ങളിൽ ഇടപെടൽ നടത്തുന്നത്. കനേഡി യൻ സർക്കാരിന്റെ ഇത്തരം ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നാണ് കരുതുന്നത്. കാനഡയിൽ ഇന്ത്യക്കാർക്കുനേരേ സുരക്ഷാഭീഷണി വർധിക്കുകയാണെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിനു പിന്നാലെയാണ് വിദേശകാര്യ വക്താവിന്റെ പ്രതികരണം.
നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കണം
ന്യൂഡൽഹി: ഇന്ത്യയിലെ കനേഡിയൻ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കണമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ആവശ്യപ്പെട്ടു. കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളേക്കാൾ വളരെയധികമാണ് കനേഡിയൻ നയതന്ത്ര പ്രതിനിധികളുടെ എണ്ണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കനേഡിയൻ നയതന്ത്ര പ്രതിനിധികൾ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നുവെന്ന് ആക്ഷേപമുണ്ട്.
""നിജ്ജാറിനെ കൊലപ്പെടുത്തിയത് ഇന്ത്യൻ ഏജൻസികൾ''
ന്യൂയോർക്ക്: ഖലിസ്ഥാൻ നേതാവും കനേഡിയൻ പൗരനുമായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യൻ ഏജൻസികളാണെന്ന ആരോപണം ആവർത്തിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. പാർലമെന്റിൽ താൻ പറഞ്ഞത് ഉത്തമബോധ്യത്തോടെയാണെന്ന് ട്രൂഡോ വ്യക്തമാക്കി.
നിജ്ജാറിന്റെ വധത്തിൽ നീതി ഉറപ്പാക്കാനും സത്യം പുറത്തുകൊണ്ടുവരാനും കാനഡയുമായി ഇന്ത്യ സഹകരിക്കണമെന്ന് ട്രൂഡോ ആവശ്യപ്പെട്ടു.
ആശങ്ക വേണ്ടെന്ന് കാനഡ
കാനഡയിലുള്ള ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന ഇന്ത്യയുടെ മുന്നറിയിപ്പിനെതിരേ കാനഡ രംഗത്തുവന്നു. മുന്നറിയിപ്പിനെ തള്ളിയ കനേഡിയൻ സർക്കാർ, സുരക്ഷിത രാജ്യങ്ങളിലൊന്നാണിതെന്നും വ്യക്തമാക്കി.
നയതന്ത്രബന്ധം കൂടുതൽ വഷളാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഈ ഘട്ടത്തിൽ സംയമനം പാലിക്കുന്നതാണ് ഉചിതമെന്നും കനേഡിയൻ ഇമിഗ്രേഷൻ വകുപ്പ് മന്ത്രി മാർക് മില്ലർ പറഞ്ഞു. കാനഡയിൽ ഇന്ത്യക്കാർ സുരക്ഷിതരാണെന്നും ഇക്കാര്യത്തിൽ യാതൊരു ആശങ്കയും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിൽ വീണ്ടും ഖലിസ്ഥാൻ നേതാവ് കൊല്ലപ്പെട്ടു
ചണ്ഡിഗഡ്/ന്യൂഡൽഹി: കാനഡയിൽ വീണ്ടും ഖലിസ്ഥാൻ നേതാവ് കൊല്ലപ്പെട്ടു. സുഖ ദുനേകെ എന്നറിയപ്പെടുന്ന സുഖ്ദുൽ സിംഗ് ആണ് വിന്നിപെഗ് നഗര ത്തിൽ കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയാണ് അജ്ഞാത അക്രമിസംഘം സുഖയെ കൊലപ്പെടുത്തിയത്.
കുറ്റവാളിസംഘങ്ങൾ തമ്മിലുള്ള വൈരമാണു കൊലപാതകത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. കൊലപാതകം, വധശ്രമം, മോഷണം എന്നിവ ഉൾപ്പെടെ 18 കേസുകൾ ഇയാൾക്കെതിരേയുണ്ട്. ഇതി നിടെ, കൊലപാതകത്തിന്റെ ഉത്തരാവാദിത്വമേറ്റെടുത്ത് ലോറൻസ് ബിഷ്ണോയി ഗാംഗ് രംഗത്തെത്തി.
കോൺഗ്രസ് നേതാവും പഞ്ചാബി ഗായകനുമായ സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയത് ബിഷ്ണോയി സംഘം ആയിരുന്നു.
വനിതാ ബിൽ മുന്നോട്ട്; രാജ്യസഭയും പാസാക്കി
ന്യൂഡൽഹി: ലോക്സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സീറ്റ് സംവരണം ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയും പാസാക്കി. ഏകകണ്ഠമായാണ് രാജ്യസഭ ഇന്നലെ ബിൽ പാസാക്കിയത്.
രാജ്യത്തെ പകുതി സംസ്ഥാന നിയമസഭകൾകൂടി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കിയ ശേഷമേ ഈ ബിൽ നിയമമാകൂ. നിയമം പ്രാബല്യത്തിലായാലും 2027ലെ അടുത്ത സെൻസസിനും അതിനു ശേഷമുള്ള ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെ പുനർനിർണയത്തിനും ശേഷമേ വനിതാ സംവരണം നടപ്പിലാകൂ. ഫലത്തിൽ വനിതകളുടെ അവകാശം അടുത്ത തെരഞ്ഞെടുപ്പിലും സഫലമാകില്ല.
വനിതാ സംവരണം ഉടൻ നടപ്പിലാക്കുന്നതിനായി ബില്ലിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് കോണ്ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ ഇന്നലെ രാജ്യസഭയിൽ ആവശ്യപ്പെട്ടു.
ഇന്നു ചെയ്യേണ്ട കാര്യങ്ങൾ ഇന്നുതന്നെ ചെയ്യണമെന്ന വിഖ്യാത കവി കബീറിന്റെ "കൽ കരെ സോ ആജ് കർ, ആജ് കരെ സോ അബ്...’ (നാളെ ചെയ്യേണ്ടത് ഇന്നേ ചെയ്യൂ. ഇന്നു ചെയ്യേണ്ടതെന്തും ഇപ്പോൾ ചെയ്യൂ) എന്ന കവിത ചൊല്ലി ഖാർഗെ ഓർമിപ്പിച്ചു. ത്രിതല പഞ്ചായത്തുകളിൽ സ്ത്രീകൾക്കു സംവരണം ഏർപ്പെടുത്താൻ കഴിഞ്ഞെങ്കിൽ എന്തുകൊണ്ട് ഇപ്പോഴതു സ്ത്രീകൾക്ക് നൽകുന്നില്ല. വനിതാസംവരണം അനാവശ്യമായി നീട്ടിയതിന്റെ കാരണം അറിയണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
വനിതാ സംവരണം നടപ്പിലാക്കുന്നതു താമസിപ്പിക്കാനാണ് സെൻസസും മണ്ഡല നിർണയവും പൂർത്തിയാക്കിയ ശേഷമെന്ന ഭേദഗതി ബില്ലിൽ പുതുതായി ഉൾപ്പെടുത്തിയതെന്ന് ഖാർഗെയും എച്ച്.ഡി. ദേവഗൗഡ, കെ.സി. വേണുഗോപാൽ, ഡെറിക് ഒബ്രിയാൻ, എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ. മാണി, മനോജ് തിവാരി, ജയാ ബച്ചൻ, ദിപേന്ദർ ഹുഡ, രാജീവ് ശുക്ല, ജയന്ത് ചൗധരി തുടങ്ങി മറ്റു പ്രതിപക്ഷ നേതാക്കളും പറഞ്ഞു.
പിന്നാക്ക വിഭാഗങ്ങളെക്കൂടി വനിതാ സംവരണത്തിൽ ഉൾപ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ ന്യൂനപക്ഷ വനിതകൾക്കുകൂടി സംവരണം വേണമെന്ന് ജയാ ബച്ചൻ ആവശ്യപ്പെട്ടു.
എന്നാൽ, ഭരണഘടന അനുശാസിക്കുന്നതുപോലെ ചെയ്യാനാണ് സെൻസസും ഡീലിമിറ്റേഷനും ബില്ലിൽ ഉൾപ്പെടുത്തിയതെന്ന് ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ പറഞ്ഞു.രാഷ്ട്രീയ നേട്ടത്തിനായല്ല, ശരിയായ രീതിയിൽ, ഭരണഘടന അനുസരിച്ചു ചെയ്യുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ജെ.പി. നഡ്ഡ വിശദീകരിച്ചു.
സ്ത്രീകൾക്കു സംവരണം ചെയ്യാനുള്ള സീറ്റുകൾ തീരുമാനിക്കുന്നതിൽ സുതാര്യത ഉറപ്പാക്കുന്നതിനാലാണ് നിയമം നടപ്പാക്കുന്നതിലെ കാലതാമസത്തിനു സർക്കാരിനെ നിർബന്ധമാക്കുന്നതെന്നും നഡ്ഡ അവകാശപ്പെട്ടു. ഇതിനുള്ള ഏക പോംവഴി ഒരു സെൻസസ് നടത്തി വനിതാ സീറ്റുകൾ തെരഞ്ഞെടുക്കാൻ ഡീലിമിറ്റേഷൻ പാനലിനെ അനുവദിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
‘കൂലി’യായി സുഹൃത്തുക്കൾക്കൊപ്പം രാഹുൽ ഗാന്ധി
ന്യൂഡൽഹി: ആനന്ദ് വിഹാർ റെയിൽവേ പോർട്ടർമാരോട് സംവദിച്ച് രാഹുൽ ഗാന്ധി. ചുമട്ടുതൊഴിലാളികളുടെ വേഷമായ ചുവന്ന നിറത്തിലുള്ള ടീഷർട്ട് ധരിച്ച രാഹുൽ ബാഗുകൾ തലയിലേറ്റുകയും ചെയ്തു.
ജനങ്ങളുടെ നായകൻ രാഹുൽ ഗാന്ധി ഇന്ന് ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽവച്ച് തന്റെ പോർട്ടർ സുഹൃത്തുക്കളെ കണ്ടെന്ന് കോൺഗ്രസ് എക്സിൽ അറിയിച്ചു. ചുമട്ടുതൊഴിലാളികളുമായി സംവദിക്കുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോയും കോൺഗ്രസ് പങ്കുവച്ചു. അടുത്തിടെ റെയിൽവേ സ്റ്റേഷനിലെ ചുമട്ടുതൊഴിലാളി പോർട്ടർമാർ രാഹുലിനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച വീഡിയോ വൈറലായിരുന്നു.
‘ആനന്ദ് വിഹാറിലെ കൂലി സഹോദരങ്ങൾക്കൊപ്പം’ എന്ന അടിക്കുറിപ്പോടെ രാഹുൽ ഗാന്ധിയും ഇൻസ്റ്റഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്തു. എന്റെ മനസിൽ വളരെക്കാലമായി ഈ ആഗ്രഹമുണ്ടായിരുന്നു. അവരും എന്നെ വളരെ സ്നേഹത്തോടെ വിളിച്ചിരുന്നു- രാഹുൽ പറഞ്ഞു. രാഹുൽ അടുത്തിടെ ലഡാക്കിൽ സന്ദർശനം നടത്തി ആളുകളുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.
ബിജെപിയും അണ്ണാ ഡിഎംകെയും തമ്മിൽ ഒരു പ്രശ്നവുമില്ല: അണ്ണാമലൈ
കോയന്പത്തൂർ: ബിജെപിയും അണ്ണാ ഡിഎംകെയും തമ്മിൽ ഒരു പ്രശ്നവുമില്ലെന്ന് ബിജെപി തമിഴ്നാട് പ്രസിഡന്റ് കെ. അണ്ണാമലൈ. അണ്ണാ ഡിഎംകെ നേതാക്കളുമായി തനിക്കു പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎയിലെ സമാന ചിന്താഗതിക്കാരായ കക്ഷികളെ ബന്ധിപ്പിക്കുന്ന പൊതുകാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി പദത്തിലേക്കുള്ള അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം അംഗീകരിക്കുന്ന എല്ലാവരും എൻഡിഎ സഖ്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
അണ്ണാ എഡിഎംകെ അത് അംഗീകരിക്കുന്നുണ്ടെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു. ദ്രാവിഡ ഐക്കണും അന്തരിച്ച മുഖ്യമന്ത്രിയുമായ സി. എൻ. അണ്ണാദുരൈയെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ലെന്നും 1956ലെ ഒരു സംഭവം മാത്രമാണ് താൻ പറഞ്ഞതെന്നും അണ്ണാമലൈ ആവർത്തിച്ചു. അന്തരിച്ച ഡിഎംകെ നേതാവ് എം. കരുണാനിധി 1998ൽ മുഖ്യമന്ത്രിയായിരിക്കെ ഇതേ സംഭവം അനുസ്മരിച്ചിരുന്നെന്നും അതുകൊണ്ട് ഖേദം പ്രകടപ്പിക്കേണ്ട ആവശ്യമില്ലെന്നും അണ്ണാമലൈ വ്യക്തമാക്കി.
റോവറും ലാൻഡറും വീണ്ടും ഉണരുമോ? കാത്തിരിപ്പിനു മണിക്കൂറുകൾ
ബംഗളൂരു: ചന്ദ്രയാൻ 3 ദൗത്യത്തിലെ റോവർ ലാൻഡർ മൊഡ്യൂളുകൾ വീണ്ടും പ്രവർത്തനക്ഷമമാവുമോ എന്നറിയാൻ മണിക്കൂറുകളുടെ കാത്തിരിപ്പു മാത്രം.
നാളെ ചന്ദ്രനിൽ വീണ്ടും സൂര്യപ്രകാശം കിട്ടുന്പോൾ മൊഡ്യൂളുകൾ വീണ്ടും ഉണരുമെന്നാണ് ഐഎസ്ആർഒയുടെ പ്രതീക്ഷ. സൗരോർജം ഉപയോഗിച്ചാണ് റോവർ മൊഡ്യൂൾ പ്രവർത്തിക്കുന്നത്. സിസ്റ്റങ്ങൾ പ്രവർത്തിക്കാൻ ഏറ്റവും അനുയോജ്യമായ സമയം സൂര്യന്റെ എലവേഷൻ ആംഗിൾ 6 ഡിഗ്രി മുതൽ 9 ഡിഗ്രി വരെയാണ്. എന്നാൽ താപനില ഒരു നിശ്ചിത പരിധിക്കു മുകളിൽ ഉയരണം.
ദേശീയ മെഡിക്കൽ കമ്മീഷന് രാജ്യാന്തര അക്രഡിറ്റേഷൻ
ന്യൂഡൽഹി: ഇന്ത്യയിൽ മെഡിക്കൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ഇനിമുതൽ അമേരിക്ക, ഓസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ പ്രാക്ടീസ് ചെയ്യാം. ദേശീയ മെഡിക്കൽ കമ്മീഷന് (എൻഎംസി) വേൾഡ് ഫെഡറേഷൻ ഫോർ മെഡിക്കൽ എഡ്യുക്കേഷൻ (ഡബ്യുഎഫ്എംഇ) അംഗീകാരം ലഭിച്ചതോടെയാണിത്.
പത്തു വർഷത്തേക്കാണ് ഈ സമുന്നത അംഗീകാരം എൻഎംസിക്കു ലഭിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തു നിലവിലുള്ള 706 മെഡിക്കൽ കോളജുകൾക്ക് ഡബ്ല്യുഎഫ്എംഇയുടെ അക്രഡിറ്റേഷൻ ലഭിച്ചിരിക്കുകയാണ്. അടുത്ത പത്തു വർഷത്തിനിടെ പുതുതായി സ്ഥാപിക്കുന്ന മെഡിക്കൽ കോളജുകൾക്കും ഈ രാജ്യാന്തര അക്രഡിറ്റേഷൻ സ്വമേധയാ ലഭിക്കും.
മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് ലോകത്തിലെ മുൻനിരക്കാരായ അമേരിക്ക, ഓസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഉപരിപഠനം നടത്തുന്നതിനും പ്രാക്ടീസ് ചെയ്യുന്നതിനും ഡബ്യുഎഫ്എംഇയുടെ അക്രഡിറ്റേഷൻ അനിവാര്യമാണ്.
ദേശീയ മെഡിക്കൽ കമ്മീഷന് ആഗോള അക്രഡിറ്റേഷൻ ലഭിച്ചതോടെ ഇവിടുത്തെ മെഡിക്കൽ കോളജുകളിൽ പഠിക്കാൻ വിദേശങ്ങളിൽനിന്ന് വിദ്യാർഥികളുടെ ഒഴുക്കുണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. വിവിധ ലോകോത്തര മെഡിക്കൽ കോളജുകളുമായി കൈ കോർക്കാനും അതുവഴി ഇന്ത്യയിലെ മെഡിക്കൽ കോളജുകളിലെ നിലവാരമുയർത്താനും പുതിയ അക്രഡിറ്റേഷൻ വഴി സാധിക്കും.
ഇന്ത്യൻ മെഡിക്കൽ കോളജുകൾക്കും മെഡിക്കൽ പ്രഫഷണലുകൾക്കുമുള്ള ആഗോള അംഗീകാരമാണിതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.
ഈ ആഗോള അക്രഡിറ്റേഷൻ പ്രക്രിയ പൂർത്തിയാക്കുന്നതിന് രാജ്യത്തെ ഓരോ മെഡിക്കൽ കോളജും 49,85,142 രൂപ(60,000 ഡോളർ) ചെലവഴിക്കേണ്ടതുണ്ട്. ഈ അക്രഡിറ്റേഷൻ നേടിയെടുക്കുന്നതിനായി രാജ്യത്തെ 706 മെഡിക്കൽ കോളജുകളും ചേർന്ന് 351.9 കോടി രൂപ ചെലവഴിക്കേണ്ടതായി വരുമെന്നാണ് ഏകദേശ കണക്ക്.
രണ്ട് എംഎൽഎമാരെ ബിജെഡി പുറത്താക്കി
ഭുവനേശ്വർ: ഒഡീഷയിലെ രണ്ട് ബിജെഡി എംഎൽഎമാരെ പാർട്ടിയിൽനിന്നു പുറത്താക്കി. ഒഡിയ ദിനപത്രം സംബദ് എഡിറ്റർകൂടിയായ സൗമ്യ രഞ്ജൻ പട്നായിക്, സുധാംശു ശേഖർ പരിദ എന്നിവരെയാണു പുറത്താക്കിയത്.
പാർട്ടി വൈസ് പ്രസിഡന്റ്സ്ഥാനത്തുനിന്ന് പട്നായിക്കിനെ സെപ്റ്റംബർ 12നു പുറത്താക്കിയിരുന്നു. സ്വന്തം പാർട്ടിക്കെതിരേ സൗമ്യ രഞ്ജൻ പട്നായിക്കിനെതിരേ സംബദിൽ വിമർശനമുന്നയിച്ചിരുന്നു. കർഷകർക്കുള്ള സബ്സിഡിയിൽ വെട്ടിപ്പു നടത്തിയെന്നാണു സുധാശു ശേഖറെതിരേയുള്ള ആരോപണം. ഒഡീഷ സ്പീക്കർസ്ഥാനത്തേക്കു മത്സരിക്കുന്ന റവന്യു മന്ത്രി പ്രമീള മല്ലിക്ക് ഇന്നലെ രാജിസമർപ്പിച്ചു.
വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ആധാർ വേണ്ട
ന്യൂഡൽഹി: വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിന് ആധാർ വിവരങ്ങൾ നൽകേണ്ടതില്ലെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ. പുതിയ വോട്ടർമാരുടെ വെരിഫിക്കേഷൻ ആവശ്യങ്ങൾക്കായി ആധാർ നന്പർ ആവശ്യപ്പെട്ടിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫോമുകൾ പിൻവലിക്കുമെന്നും കമ്മീഷൻ സുപ്രീംകോടതിക്ക് ഉറപ്പു നൽകി. വോട്ടർപട്ടിക രജിസ്ട്രേഷന്റെ അപേക്ഷയ്ക്കായുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ ഫോമുകളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചുള്ള ഹർജിയിലാണ് കമ്മീഷന്റെ ഉറപ്പ്.
കോൺഗ്രസ് തെലുങ്കാന സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ജി.നിരഞ്ജനാണ് ഹർജി നൽകിയത്. വോട്ടർപട്ടിക അന്തിമമാക്കുന്ന പ്രക്രിയയിൽ 66,23,00,000 ആധാർ നന്പറുകൾ ഇതിനകം അപ്ലോഡ് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സുകുമാർ പട്ജോഷിയും അഭിഭാഷകൻ അമിത് ശർമയും വാദിച്ചു. തെരഞ്ഞെടുപ്പു കമ്മീഷന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ കോടതി റിട്ട് ഹർജി തീർപ്പാക്കി.
തെരഞ്ഞെടുപ്പ് ഐഡി കാർഡുമായി ആധാർ നന്പർ ബന്ധിപ്പിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നതിനായി 2022 ജൂണിൽ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തതാണ് വോട്ടർമാരുടെ രജിസ്ട്രേഷൻ (ഭേദഗതി) ചട്ടം.
നടൻ അഖിൽ മിശ്ര അന്തരിച്ചു
മുംബൈ: ത്രീ ഇഡിയറ്റ്സ് എന്ന ബോളിവുഡ് ചിത്രത്തിലൂടെ സുപരിചിതനായ നടൻ അഖിൽ മിശ്ര(67)അന്തരിച്ചു. അടുക്കളയിൽ കസേരയിലിരിക്കുന്പോൾ തലയിടിച്ചു വീണ് പരിക്കേറ്റിരുന്നു. കുടുംബാംഗങ്ങൾ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
തലച്ചോറിലുള്ള രക്തസ്രാവമാണു മരണകാരണമായത്. ഡോൺ, ഗാന്ധി മൈ ഫാദർ, ഉത്തരൻ, ഉഡാൻ, ശ്രീമാൻ ശ്രീമതി തുടങ്ങി സിനിമകളിലും ടെലിവിഷൻ ഷോകളിലും നിരവധി കഥാപാത്രങ്ങൾക്കു ജീവൻ നല്കി. ആമിർ ഖാൻ നായകനായ ത്രി ഇഡിയറ്റ്സിലെ ലൈബ്രേറിയൻ ദുബെയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു.
സരോജ വൈദ്യനാഥൻ അന്തരിച്ചു
ന്യൂഡൽഹി: പ്രശസ്ത ഭരതനാട്യം നർത്തകി സരോജ വൈദ്യനാഥൻ(86) അന്തരിച്ചു. കാൻസർ ബാധിതയായിരുന്നു സരോജയുടെ അന്ത്യം ഡൽഹിയിലെ വസതിയിലായിരുന്നു.
സംസ്കാരം ഇന്നു രണ്ടിന് ലോധി ശ്മശാനത്തിൽ. 2002ൽ പദ്മശ്രീയും 2013ൽ പദ്മഭൂഷണും നല്കി സരോജയെ രാജ്യം ആദരിച്ചു. 1937 സെപ്റ്റംബർ 19നു കർണാടകയിലെ ബെല്ലാരിയിലാണു സരോജ ജനിച്ചത്. സരോജ രണ്ടായിരത്തിലേറെ നൃത്തസംവിധാനം നിർവഹിച്ചിട്ടുണ്ട്.
സുരേഷ് ഗോപി സത്യജിത് റെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ്
ന്യൂഡൽഹി: ചലച്ചിത്രനടൻ സുരേഷ് ഗോപിയെ കോൽക്കത്ത സത്യജിത് റെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായും ഗവേണിംഗ് കൗൺസിൽ അധ്യക്ഷനായും നിയമിച്ചു.
മൂന്നു വർഷത്തേക്കാണു നിയമനം. കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ എക്സ് പ്ലാറ്റ്ഫോം വഴിയാണ് നിയമനവിവരം അറിയിച്ചത്.
തെരുവുനായ: ഇടക്കാല നിർദേശങ്ങളില്ലെന്നു സുപ്രീംകോടതി
ന്യൂഡൽഹി: രാജ്യത്ത് തെരുവുനായ്ക്കളുടെ ആക്രമണം തടയുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടക്കാല നിർദേശങ്ങൾ പുറപ്പെടുവിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീംകോടതി. മെറിറ്റിന്റെ അടിസ്ഥാനത്തിൽ വിഷയം കേൾക്കാനും കൃത്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാനുമാണ് ആഗ്രഹിക്കുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട വിവിധ സംസ്ഥാനങ്ങളിലെ തദ്ദേശസ്ഥാപനങ്ങളുടെ നിയമങ്ങൾ, മൃഗങ്ങളുടെ ജനന നിയന്ത്രണ നിയമങ്ങൾ എന്നിവ വിശദമായി പരിശോധിച്ചു വ്യക്തമായ മാർഗനിർദേശങ്ങൾ പുറത്തിറക്കുന്നതിനും അതുവഴി കേസുമായി ബന്ധപ്പെട്ട മറ്റ് ഹൈക്കോടതികളിലെ വ്യവഹാരങ്ങൾ വെട്ടിക്കുറയ്ക്കാനുമാണ് സുപ്രീംകോടതി ആഗ്രഹിക്കുന്നതെന്നും കോടതി വ്യക്തമാക്കി. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ഒക്ടോബർ 18ലേക്കു മാറ്റി.
നീറ്റ്-പിജി കട്ട് ഓഫ് ഉദാരമാക്കി
ന്യൂഡൽഹി: മെഡിക്കൽ പിജി പ്രവേശനത്തിനുള്ള നീറ്റ്-പിജി കട്ട് ഓഫ് മാർക്ക് പൂജ്യമാക്കി. ഇതോടെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ആർക്കും മെഡിക്കൽ പിജി പ്രവേശനം തേടാം.
ഇതുവരെ ജനറൽ വിഭാഗത്തിൽ 50-ാം പെർസെന്റൈൽ, പട്ടിക-പിന്നാക്ക വിഭാഗക്കാർക്ക് 40-ാം പെർസെന്റൈൽ, ജനറൽ വിഭാഗത്തിലെ ഭിന്നശേഷിക്കാർക്ക് 45-ാം പെർസെന്റൈൽ എന്നിങ്ങനെയായിരുന്നു കട്ട് ഓഫ്. മെഡിക്കൽ, ഡെന്റൽ കോഴ്സുകളിൽ എല്ലാ വിഭാഗങ്ങളിലും കട്ട് ഓഫ് പെർസെന്റൈൽ പൂജ്യമായിരിക്കുമെന്ന് മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ ദേശീയതലത്തിലെ പിജി മൂന്നാം റൗണ്ട് കൗൺസലിംഗ് നടപടികൾ വീണ്ടും ആരംഭിക്കും. പുതിയ തീയതികൾ എംസിസി ഉടൻ പ്രഖ്യാപിക്കും. നിലവിൽ രജിസ്റ്റർ ചെയ്തവർക്ക് ചോയ്സ് എഡിറ്റിംഗിനും അവസരമുണ്ടാകും. 2000ത്തിലേറെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ കട്ട് ഓഫ് 30ാം പെർസെന്റൈലായി കുറയ്ക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.
ജല അഥോറിറ്റിയുടെ ഉത്തരവിൽ ഇടപെടാതെ സുപ്രീംകോടതി
ന്യൂഡൽഹി: കാവേരി നദിയിൽനിന്നു തമിഴ്നാട്ടിലെ ബിലിഗുണ്ട്ലു ഗ്രാമത്തിലേക്ക് അടുത്ത 15 ദിവസത്തേക്ക് 5000 ഘനയടി വെള്ളം തുറന്നുവിടാൻ കർണാടക സംസ്ഥാനത്തോടു നിർദേശിച്ച കാവേരി വാട്ടർ മാനേജ്മെന്റ് അഥോറിറ്റിയുടെ (സിഡബ്ല്യുഎംഎ) ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി.
സെപ്റ്റംബർ 13 മുതൽ 27 വരെയുള്ള കാലയളവിലാണ് സിഡബ്ല്യുഎംഎ ഉത്തരവ്. കാവേരി വാട്ടർ റഗുലേറ്ററി കമ്മിറ്റി (സിഡബ്ല്യുആർസി) പാസാക്കിയ ഉത്തരവ് അംഗീകരിച്ചാണ് സിഡബ്ല്യുഎംഎ തമിഴ്നാട്ടിലേക്ക് വെള്ളം തുറന്നുവിടാൻ ഉത്തരവിട്ടത്. ജലവിഭവ മാനേജ്മെന്റിലെയും കാർഷിക മേഖലകളിലെയും വിദഗ്ധർ ഉൾപ്പെടുന്നതാണ് സിഡബ്ല്യുഎംഎയും സിഎംആർസിയും എന്ന് ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, പി.എസ്. നരസിംഹ, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ഈ വർഷത്തെ ജലക്ഷാമവും കാവേരി നദീതടത്തിൽ കഴിഞ്ഞ 15 ദിവസമായി വർധിച്ചുവരുന്ന ദുരിതാവസ്ഥ ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങളും സിഎംആർസി പരിഗണിച്ചതായി കോടതി വ്യക്തമാക്കി.
കാവേരി നദീജല വിഷയത്തിൽ കർണാടകയിലെ കർഷകരെ പരിഗണിക്കാതെ തമിഴ്നാടിന് അനുകൂലമായ തീരുമാനം സർക്കാർ സ്വീകരിച്ചുവെന്ന് കഴിഞ്ഞദിവസം ബിജെപി ആരോപിച്ചിരുന്നു.
കാവേരി നദീജല വിഷയത്തിൽ ഉൾപ്പെടെ സംസ്ഥാന സർക്കാരിന്റെ പരാജയങ്ങൾ തുറന്നുകാട്ടി സംസ്ഥാനവ്യാപകമായി ബിജെപി കാന്പയിൻ പ്രഖ്യാപിച്ച സാഹചര്യത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഡൽഹിയിലെത്തി കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ശ്രീധരൻപിള്ള ജനസേവനത്തിന്റെ ഉത്തമ മാതൃക: മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ
പനാജി: യഥാർഥ ക്രിസ്തുസ്നേഹം കാരുണ്യവും അശരണസേവനവുമാണെന്ന യാഥാർഥ്യം പ്രവൃത്തിപഥത്തിലെത്തിച്ച ഭരണാധികാരിയാണ് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയെന്ന് ബസേലിയസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു.
ഒറീസയിലെ എഎസ്ബിഎം സർവകലാശാല ഡി ലിറ്റ് നൽകി ആദരിച്ച ശ്രീധരൻപിള്ളയെ ഗോവ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഓർത്തഡോക്സ് സഭയ്ക്കുവേണ്ടി പൊന്നാട അണിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ഗവർണർ ശ്രീധരൻപിള്ള രചിച്ച ലേഖനസമാഹാരം "ദി കണ്ടംപററി സ്പീച്ചസ്' സംസ്ഥാന ഗതാഗത മന്ത്രി മൗവിൻ ഗുഡിനൊയ്ക്ക് ആദ്യപ്രതി നൽകി കാതോലിക്ക ബാവ പ്രകാശനം ചെയ്തു. തന്റെ യാത്രകളും പൊതുസമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രവർത്തനവുമാണ് പുസ്തകരചനയ്ക്കുള്ള പ്രേരണയെന്ന് മറുപടിപ്രസംഗത്തിൽ ഗവർണർ ശ്രീധരൻ പിള്ള പറഞ്ഞു. രാജ്ഭവൻ പ്രസിദ്ധീകരണങ്ങളെക്കുറിച്ച് ഗവർണറുടെ സ്പെഷൽ ഓഫീസർ മിഹിർ വർധൻ വിശദീകരിച്ചു. ഓർത്തോഡക്സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ പ്രസംഗിച്ചു.
ബിഷപ്പുമാരായ യൂഹാനോൻ മാർ ഡയോസ്പോസ്, യൂഹാനോൻ മാർ ദിമിത്രോസിസ്, യൂഹാനോൻ മാർ തിയോഡോർസോസ്, യാക്കോബ് മാർ ഏലിയാസ്, ജോഷ്വ മാർ നിക്കോദിമോസ്, ഗീവർഗീസ് മാർ ഫിലിക്സ്നോസ്, ഫാ. വർഗീസ് ഫിലിപ്പോസ് എന്നിവരെ ചടങ്ങിൽ ഗവർണർ ആദരിച്ചു. രാജ്ഭവൻ സെക്രട്ടറി എം.ആർ.എം. റാവു സ്വാഗതവും പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി ടി.എച്ച്. വത്സരാജ് നന്ദിയും പറഞ്ഞു.
മാനസിക വൈകല്യമുള്ള പതിനാലുകാരിക്കു ടാക്സിയിൽ പീഡനം; ഡ്രൈവറും സുഹൃത്തും അറസ്റ്റിൽ
മുംബൈ: മാനസിക വൈകല്യമുള്ള 14 വയസുകാരിയെ ടാക്സിയിൽവച്ചു മാനഭംഗപ്പെടുത്തിയ സംഭവത്തിൽ ഡ്രൈവറെയും ഇയാളുടെ സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. ടാക്സി ഡ്രൈവറായ ശ്രീപ്രകാശ് പാണ്ഡെ (29), സൽമാൻ ഷെയ്ഖ് (27) എന്നിവരാണു പിടിയിലായത്. തിങ്കളാഴ്ച രാവിലെയാണു സംഭവം. സൗത്ത് മുംബൈയിലെ മലബാർ ഹിൽ മേഖലയിലുള്ള പെൺകുട്ടി വീട്ടുകാരുമായി വഴക്കിട്ട് മാൾവാനിയിലുള്ള ബന്ധുവീട്ടിലേക്കു പോകാനായി വീട്ടിൽനിന്നിറങ്ങിയതായിരുന്നു.
സെന്റ് സ്റ്റീഫൻ ചർച്ചിനു സമീപം നിർത്തിയിട്ടിരുന്ന ടാക്സിയിൽ പെൺകുട്ടി കയറിയ തോടെ ടാക്സി ഡ്രൈവറായ പാണ്ഡെ പെൺകുട്ടിയുമായി ദാദറിലേക്കു പോകുകയും സുഹൃത്തായ സൽമാനെ കാറിൽ കയറ്റുകയും ചെയ്തു. ദാദറിനും സാന്താക്രൂസിനുമിടയിൽവച്ച് പിൻസീറ്റിലിരുന്ന സൽമാൻ പെൺകുട്ടിയെ മാനഭംഗപ്പെടുത്തുകയും പിന്നീട് സാന്താക്രൂസിൽ ഇറക്കിവിടുകയും ചെയ്തു. അതേസമയം, പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിന്മേൽ തെരച്ചിൽ നടത്തിയ മലബാർ ഹിൽ പോലീസ് വകോലയിൽനിന്ന് പെൺകുട്ടിയെ കണ്ടെത്തി വീട്ടുകാരെ ഏൽപ്പിച്ചു.
കാറിൽവച്ച് ക്രൂരമായ പീഡനത്തിനിരയായതായി പെൺകുട്ടി വീട്ടുകാരെ ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ടാക്സി ഡ്രൈവറെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതികൾക്കെതിരേ പോക്സോ കുറ്റം ചുമത്തിയിട്ടുണ്ട്.
പാനായിക്കുളം കേസ്: പ്രതികളെ വെറുതെ വിട്ട വിധി ശരിവച്ചു
ന്യൂഡൽഹി: എറണാകുളം പാനായിക്കുളത്ത് സിമി ക്യാന്പ് നടത്തിയെന്ന കേസിൽ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. പി.എ.ഷാദുലി, അബ്ദുൽ റാസിഖ്, അൻസാർ നദ്വി, നിസാമുദ്ദിൻ, ഷമ്മാസ് എന്നിവരെ വെറുതെ വിട്ട നടപടിക്കെതിരേ എൻഐഎയാണു സുപ്രീംകോടതിയെ സമീപിച്ചത്.
നിരോധിത സംഘടനകളിൽ വെറും അംഗത്വമുള്ളവർക്കെതിരേയും യുഎപിഎ പ്രകാരം കേസെടുക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെ പ്രതികൾക്കെതിരായ കേസ് നിലനിൽക്കുമെന്നായിരുന്നു എൻഐഎയുടെ വാദം. എന്നാൽ, കേസിന്റെ എല്ലാ വശങ്ങളും വിശദമായി പരിഗണിച്ചശേഷമാണു ഹൈക്കോടതി വിധി പ്രസ്താവിച്ചതെന്ന് ജസ്റ്റീസ് ബി. ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ഹൈക്കോടതി ഉത്തരവിൽ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വനിതാ സംവരണ ബിൽ ലോക്സഭ പാസാക്കി
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ലോക്സഭയിലും നിയമസഭകളിലും വനിതകൾക്കു മൂന്നിലൊന്നു സീറ്റ് സംവരണം ചെയ്യുന്ന 128-ാം ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭ പാസാക്കി. 454 പേർ അനുകൂലിച്ചപ്പോൾ രണ്ട് എംപിമാർ മാത്രമാണ് എതിർത്തത്. വനിതാശക്തീകരണത്തിനുള്ള ചരിത്ര ബിൽ പാസാക്കാനായി ഭരണ-പ്രതിപക്ഷ പാർട്ടികളെല്ലാം കൈകോർത്തു.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കു പുറമെ പിന്നാക്ക വിഭാഗങ്ങൾക്കുകൂടി വനിതാസംവരണം വേണമെന്നതടക്കം പ്രതിപക്ഷം ചില ഭേദഗതികൾ കൊണ്ടുവന്നെങ്കിലും ഭരണപക്ഷം വഴങ്ങിയില്ല. എഐഎംഐഎം പ്രസിഡന്റ് അസദുദീൻ ഉവൈസിയും പാർട്ടി എംപി ഇതിയാസ് ജലീലുമാണ് ബില്ലിനെ എതിർത്ത് വോട്ടു ചെയ്തത്.
അതേസമയം, അത്യാധുനിക സാങ്കേതികവിദ്യയോടെ (കട്ടിംഗ് എഡ്ജ് ടെക്നോളജി) നിർമിച്ചതെന്നു സർക്കാർ പറഞ്ഞ പുതിയ പാർലമെന്റിലെ ആദ്യ വോട്ടിംഗിൽത്തന്നെ ലോക്സഭയിലെ ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനം പാളി. ഇതേത്തുടർന്ന് ബില്ലിലെ ഓരോ വകുപ്പിന്മേലും നടന്ന വോട്ടിംഗുകൾ കടലാസ് ബാലറ്റിലാണു നടത്തിയത്. ഇതുമൂലം രാത്രി 7.10ന് തുടങ്ങിയ വോട്ടിംഗ് ഒമ്പതുവരെ നീണ്ടു.
"നാരീശക്തി വന്ദൻ അധിനിയം’ എന്നു പേരിട്ട വനിതാ സംവരണ ബിൽ ഇന്നു തന്നെ രാജ്യസഭയിൽ ചർച്ചയ്ക്കെടുത്തേക്കും. രാജ്യസഭകൂടി പാസാക്കിയശേഷം പകുതി സംസ്ഥാനങ്ങളിലെയെങ്കിലും നിയമസഭകൾകൂടി ബിൽ പാസാക്കിയാലേ നിയമമാകൂ.
എങ്കിലും അടുത്ത സെൻസസും മണ്ഡല പുനർനിർണയവും പൂർത്തിയാക്കിയശേഷം വനിതാ സംവരണം നടപ്പാക്കുകയെന്ന ബില്ലിലെ വ്യവസ്ഥ മൂലം ഫലത്തിൽ വനിതാ സംവരണം നടപ്പാക്കുന്നത് 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പു വരെയെങ്കിലും നീളും. മണ്ഡലം പുനർനിർണയം സംബന്ധിച്ച ഭരണഘടനയുടെ 82-ാം അനുച്ഛേദം ഭേദഗതി ചെയ്യേണ്ടതുണ്ട്. ഡീലിമിറ്റേഷൻ നിയമത്തിനു പ്രത്യേക ബില്ലും വിജ്ഞാപനവും ആവശ്യമാണ്.
ബിൽ നിയമമാകുന്ന തീയതി മുതൽ 15 വർഷത്തേക്കു മാത്രമാണ് വനിതാ സംവരണമെന്നും ഇന്നലെ പാസാക്കിയ ബില്ലിൽ വ്യവസ്ഥയുണ്ട്. യുപിഎ ഭരണകാലത്ത് 2010ൽ രാജ്യസഭയിൽ വനിതാ സംവരണ ബിൽ പാസാക്കിയെങ്കിലും ലോക്സഭയിൽ പാസാക്കാനായിരുന്നില്ല. 1996 മുതൽ വിവിധ സർക്കാരുകളുടെ കാലത്ത് വനിതാ ബിൽ പാസാക്കാൻ ആറു തവണ ശ്രമങ്ങളുണ്ടായി. നിയമം നടപ്പാക്കിയാൽ ലോക്സഭയിലെ വനിതാ എംപിമാരുടെ എണ്ണം 181 ആയി ഉയരും.
രാജ്യത്തെ 95 കോടി വോട്ടർമാരിൽ പകുതിയോളം സ്ത്രീകളാണ്. നിലവിൽ പാർലമെന്റിന്റെ 15 ശതമാനവും സംസ്ഥാന നിയമസഭകളിൽ പത്തു ശതമാനവുമാണ് വനിതാ പ്രാതിനിധ്യം. വനിതാ ശക്തീകരണത്തിൽ വലിയ കാൽവയ്പായ ബിൽ ചരിത്രത്തിലെ സുവർണനിമിഷമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
ഭരണത്തിലേറി ഒന്പതു വർഷം ഒന്നും ചെയ്യാതിരുന്ന മോദി തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് ലക്ഷ്യമാക്കി മാത്രമാണ് ഇപ്പോൾ ബില്ലുമായി വന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. മോദി സർക്കാരിന്റെ കാലത്തു നടപ്പില്ലെന്ന് ഉറപ്പാക്കിയ വ്യവസ്ഥയോടെ ബിൽ കൊണ്ടുവന്നത് സ്ത്രീകളോടുള്ള വഞ്ചനയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
എസ്സി, എസ്ടി വിഭാഗങ്ങൾക്കു കഴിയുന്നത്ര 33 ശതമാനം സംവരണം എന്നതു മാറ്റി നിർബന്ധമായും എന്നു ചേർക്കണമെന്ന എൻ.കെ. പ്രേമചന്ദ്രന്റെ ഭേദഗതി അമിത് ഷായുടെ വിശദീകരണത്തെത്തുടർന്ന് പ്രേമചന്ദ്രൻതന്നെ പിൻവലിച്ചു. ഹൈബി ഈഡൻ, എ.എം. ആരിഫ്, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവരും നിർദേശിച്ച ഭേദഗതികൾ പിൻവലിച്ചു.
പിന്നാക്ക സംവരണത്തെച്ചൊല്ലി വാക്പോര്
ന്യൂഡൽഹി: പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകൾക്കുകൂടി സംവരണം നൽകണമെന്നും ജാതി സെൻസസ് നടത്തണമെന്നും കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷം.
എന്നാൽ, കേന്ദ്രസർക്കാരും ബിജെപിയും ഈ നീക്കത്തെ ചെറുത്തതോടെ ലോക്സഭയിൽ അവതരിപ്പിച്ച വനിതാ സംവരണ ബിൽ ചർച്ച അപ്രതീക്ഷിത വിവാദമായി. വനിതാ സംവരണത്തെ ഭരണ-പ്രതിപക്ഷങ്ങൾ ഒരുപോലെ അനുകൂലിച്ചപ്പോഴും രാഷ്ട്രീയ ഭിന്നത മറനീക്കി.
വനിതാ സംവരണത്തിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കു പുറമെ പിന്നാക്ക (ഒബിസി) വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തണമെന്ന് ഇന്നലെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അടക്കമുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളെല്ലാം ആവശ്യപ്പെട്ടു. ഇതിനായി എത്രയും വേഗം ജാതി സെൻസസ് പൂർത്തിയാക്കണമെന്ന് ഇന്നലെ വൈകുന്നേരം പ്രസംഗിച്ച രാഹുൽ ആവശ്യപ്പെട്ടു.
വനിതാ സംവരണം നടപ്പാക്കാൻ സെൻസസും മണ്ഡലം പുനർനിർണയവും പൂർത്തിയാക്കണമെന്ന വാദം അതിശയിപ്പിക്കുന്നതാണെന്നും ബിൽ ഇന്നുതന്നെ നടപ്പാക്കാവുന്നതാണെന്നും രാഹുൽ പറഞ്ഞു. എന്നാൽ, വനിതകളെ ശക്തീകരിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ ശ്രമത്തിൽ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്ന് മറുപടി പറഞ്ഞ ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ചു.
ബിജെപിക്ക് വനിതാ ശക്തീകരണം രാഷ്ട്രീയവിഷയമല്ല. വനിതകൾക്കുള്ള അംഗീകാരമാണിത്. ചില പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് ജയിക്കാനുള്ള രാഷ്ട്രീയ ആയുധമാണിത്. സ്ത്രീകളുടെ സുരക്ഷ, ആദരവ്, തുല്യ പങ്കാളിത്തം എന്നിവയാണ് മോദി സർക്കാരിന്റെ ജീവശക്തിയെന്നും ഷാ അവകാശപ്പെട്ടു.
രാജീവ് ഗാന്ധിയുടെ സ്വപ്നമാണു വനിതാ സംവരണ ബില്ലിലൂടെ സഫലമാകുന്നതെന്ന് കോണ്ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.
പിന്നാക്ക വിഭാഗങ്ങൾക്കുകൂടി വനിതാ സംവരണം വേണമെന്നും ബിൽ നടപ്പാക്കാൻ വർഷങ്ങളുടെ കാലതാമസം വരുത്തുന്നത് ശരിയല്ലെന്നും ലോക്സഭയിൽ വനിതാ സംവരണ ബില്ലിന്റെ ചർച്ചയ്ക്ക് ഇന്നലെ തുടക്കം കുറിച്ച സോണിയ പറഞ്ഞു.
“പുക നിറഞ്ഞ അടുക്കളകൾ മുതൽ വെള്ളപ്പൊക്കമുള്ള സ്റ്റേഡിയങ്ങൾ വരെ ഇന്ത്യൻ സ്ത്രീയുടെ യാത്ര വളരെ നീണ്ടതാണ്. പക്ഷേ അവൾ ഒടുവിൽ ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നു. സ്വാതന്ത്ര്യത്തിനും പുതിയ ഇന്ത്യ സൃഷ്ടിക്കുന്നതിനുമുള്ള പോരാട്ടത്തിൽ സ്ത്രീകൾ പുരുഷന്മാരുമായി തോളോടു തോൾ ചേർന്നു പോരാടിയിട്ടുണ്ട്’’-സോണിയ പറഞ്ഞു.
ത്രിതല പഞ്ചായത്തുകളിൽ മൂന്നിലൊന്നു സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്തതാണു വനിതാശക്തീകരണത്തിലെ വലിയൊരു ചുവടുവയ്പെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇപ്പോൾ അത്തരത്തിലുള്ള മറ്റൊരു വലിയ ചുവടുവയ്പാണ്. ബില്ലിനെ കോണ്ഗ്രസ് പിന്തുണയ്ക്കുന്നുവെന്നും രാഹുൽ പറഞ്ഞു.
കാനഡയിലെ ഇന്ത്യക്കാർക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം
ന്യൂഡൽഹി: കാനഡയുമായുള്ള നയതന്ത്രബന്ധം വഷളായതിനുപിന്നാലെ ആ രാജ്യത്തുള്ള ഇന്ത്യൻ പൗരന്മാർക്കും വിദ്യാർഥികൾക്കും മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ.
വർധിച്ചുവരുന്ന ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളുടെയും വിദ്വേഷ കുറ്റകൃത്യങ്ങളുടെയും സാഹചര്യത്തിൽ കാനഡയിലുള്ളവരും അവിടേക്കു യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട മുന്നറിയിപ്പിൽ പറയുന്നു.
കാനഡയിലെ ഇന്ത്യൻ പൗരന്മാരും വിദ്യാർഥികളും ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലോ ടൊറോന്റോ, വൻകുവർ എന്നിവിടങ്ങളിലെ ഇന്ത്യൻ കോണ്സുലേറ്റ് ജനറലിലോ അവരുടെ വെബ്സൈറ്റ് മുഖേനയോ അല്ലെങ്കിൽ മദദ് പോർട്ടൽ (madad.gov. in) വഴിയോ രജിസ്റ്റർ ചെയ്യേണ്ടതാണ്.
എന്തെങ്കിലും അടിയന്തര സാഹചര്യങ്ങളോ അനിഷ്ട സംഭവങ്ങളോ ഉണ്ടാകുകയാണെങ്കിൽ കാനഡയിലെ ഇന്ത്യൻ പൗരന്മാരെ പെട്ടെന്നു സമീപിക്കാൻ ഹൈക്കമ്മീഷനെയോ കോണ്സുലേറ്റ് ജനറലിനെയോ ഇതു സഹായിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
പുതിയ പാർലമെന്റിൽ സർവത്ര ആശയക്കുഴപ്പം
ന്യൂഡൽഹി: പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ 971 കോടി രൂപ ചെലവിട്ടു നിർമിച്ച പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ രണ്ടു ദിവസങ്ങളിൽ ദിശയറിയാതെയും പച്ചവെള്ളം പോലും കുടിക്കാനാകാതെയും സന്ദർശകർ വലഞ്ഞു. ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാരും മന്ത്രിമാരും അവരുടെ സ്റ്റാഫും പത്രപ്രവർത്തകരും ജീവനക്കാരുമെല്ലാം ആശയക്കുഴപ്പത്തിലാണ്.
ദിശാസൂചികകളില്ല
ദിശയും മുറികളുടെ വിശദാംശങ്ങളും കൃത്യമായി വ്യക്തമാക്കുന്ന സൈൻ ബോർഡുകൾ പാർലമെന്റിനുള്ളിൽ എവിടെയും ഇല്ലാത്തതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നതെന്ന് എംപിമാർ പറഞ്ഞു. ലോക്സഭ, രാജ്യസഭ എന്നീ ബോർഡുകൾ ഇംഗ്ലീഷിലും ഹിന്ദിയിലും താഴത്തെ നിലയിൽ എംപിമാർ കയറുന്നിടത്തും ഒന്നാം നിലയിലെ സന്ദർശക ഗാലറിക്കു പുറത്തുമുണ്ട്. എന്നാൽ എങ്ങോട്ടു തിരിയണമെന്ന ദിശാസൂചിക ഇല്ല.
കെട്ടിടത്തിനുള്ളിലേക്ക് കടക്കുന്ന പ്രധാന വാതിലുകൾ മുതൽ സന്ദർശകരെത്തുന്ന റിസപ്ഷൻ വരെ ഒരിടത്തും കൃത്യമായ വിവരം നൽകുന്ന ബോർഡുകളോ ദിശ വ്യക്തമാക്കുന്ന സൂചികയോ ഇല്ല. ആഡംബര ഹോട്ടലിലോ ഷോപ്പിംഗ് മാളുകളിലോ കയറുന്നതുപോലെയാണ് തോന്നിയതെന്ന് മുൻ സിനിമാതാരവും എസ്പി എംപിയുമായ ജയാ ബച്ചൻ പറഞ്ഞു.
തിക്കി നിറച്ച് സീറ്റുകൾ
ലോക്സഭയിൽ 888 സീറ്റുകൾ തിക്കിനിറച്ചതു പോലെയാണു കാണുന്നത്. ദിവസം മുഴുവൻ ഇരിക്കാൻ സൗകര്യപ്രദമായ സീറ്റിംഗ് അല്ലെന്ന പരാതിയുമുണ്ട്. 300 സീറ്റുകളുള്ള പുതിയ രാജ്യസഭ വിശാലമാണ്. രണ്ടുപേർക്കു വീതം ഇരിക്കാവുന്ന സീറ്റുകളാണ് ഇരുസഭകളിലുമുള്ളത്. സഭയ്ക്കുള്ളിൽ തണുപ്പ് കൂടുതലാണെന്നും കുറയ്ക്കണമെന്ന് എംപിമാർ രേഖാമൂലം അഭ്യർഥിച്ചിട്ടുണ്ടെന്നും ഇന്നലെ ഉച്ചകഴിഞ്ഞ് സഭാധ്യക്ഷനായ ജഗദീപ് ധൻകർ സഭയെ അറിയിച്ചു. എസിയുടെ കൂളിംഗ് കുറയ്ക്കാൻ സെക്രട്ടറി ജനറലിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും മന്ത്രിമാരും എംപിമാരും പത്രപ്രവർത്തകരും സന്ദർശകരും ഉൾപ്പെടെയുള്ളവർക്കായി ആറു വ്യത്യസ്ത കവാടങ്ങൾ പുതിയ പാർലമെന്റ് മന്ദിരത്തിലുണ്ട്. ഗജ ദ്വാരം (ഗജ ദ്വാർ എന്നു ഹിന്ദി), അശ്വ ദ്വാരം, ഗരുഡ ദ്വാരം, മകരദ്വാരം, ശാർദൂല ദ്വാരം, ഹംസ ദ്വാരം എന്നിവയാണ് ആറു കവാടങ്ങൾ.
കവാടം ആർക്കൊക്കെ?
ഓരോ വാതിലിലും അതിന്റെ പേരിട്ടിരിക്കുന്ന ജീവിയുടെ ശില്പമുണ്ട്. ബുദ്ധി, ഓർമ, സന്പത്ത്, ജ്ഞാനം എന്നിവയെ പ്രതിനിധീകരിക്കുന്ന ആനയുടെ പേരിലാണു ഗജദ്വാർ എന്ന വിശദീകരണം നേരത്തേ നൽകിയിരുന്നു. എന്നാൽ ഗേറ്റിലൂടെ പ്രവേശനം ആർക്കാണ് അനുവദിച്ചിരിക്കുന്നതെന്നു വ്യക്തമല്ല.
ഏതു ദ്വാരത്തിലൂടെ ആർക്കാണു പ്രവേശനം എന്നു സൂചിപ്പിക്കുന്നതൊന്നും ബോർഡിലില്ല. മാധ്യമപ്രവർത്തകർക്കായി ആറാമത്തെ വാതിലായ ഹംസ ദ്വാർ ആണ്. പക്ഷേ ഹംസ ദ്വാർ മാധ്യമപ്രവർത്തകർക്കു വേണ്ടിയുള്ളതാണെന്ന് സൂചിപ്പിക്കുന്നതൊന്നും ആ വാതിലിലോ വശങ്ങളിലോ അകത്തോ പുറത്തോ ഇല്ല. എംപിമാർക്കും സന്ദശകർക്കും അടക്കമുള്ള മറ്റു കവാടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.
അകത്തുകടന്നാൽ പെട്ടു!
ഗേറ്റ് കണ്ടെത്തി ഉള്ളിൽ കടന്നാലും ആകെ ആശയക്കുഴപ്പമാണ്. സംസ്കൃത, ഹിന്ദി പേരുകളുള്ള മുറികൾ കാണാമെങ്കിലും അതിനുള്ളിൽ എന്താണെന്നു വിശദീകരണമില്ല. ലിഫ്റ്റ് എവിടെയാണെന്നു കണ്ടെത്താനും പ്രയാസപ്പെടും.
എംപിമാർക്കു മാത്രമുള്ള ലോബിയുടെയോ കാന്റീനിന്റെയോ മുന്നിൽ പോലും അക്കാര്യം മനസിലാകില്ല. പതിറ്റാണ്ടുകളായി മാധ്യമപ്രവർത്തകർക്കായി പ്രത്യേകം ഉണ്ടായിരുന്ന കാന്റീൻ പുതിയതിൽ നിർത്തലാക്കി. നൂറുകണക്കിനു ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും സന്ദർശകരും തിരക്കുകൂട്ടുന്ന ജനറൽ കാന്റീനിൽ പോലും ഇടിച്ചാലാണു ഭക്ഷണം ലഭിക്കുക. സബ്ഡിഡി ഒട്ടുമില്ലാതെ ഹോട്ടൽ നിരക്കിലുള്ള കാന്റീനാണിത്.
കിട്ടാക്കനിയായി കുടിവെള്ളം
പുതിയ പാർലമെന്റ് മന്ദിരത്തിൽ കുടിവെള്ളം കിട്ടാനാണ് ഏറ്റവും പ്രയാസം. കുടിവെള്ളത്തിനായി പൈപ്പുകൾ ഉണ്ടെങ്കിലും പേപ്പർ ഗ്ലാസ് പോലുമില്ല. കാന്റീനിലും കുടിവെള്ളമില്ല.
മാധ്യമങ്ങൾക്കായുള്ള ഗാലറിയിൽ ഓരോ മാധ്യമത്തിനും നിജപ്പെടുത്തിയിരുന്ന പ്രത്യേക സീറ്റിംഗും പുതിയ കെട്ടിടത്തിലില്ല. ആദ്യദിവസം രാജ്യസഭാ മാധ്യമ ഗാലറിയിലെ ഒരു സീറ്റിലും പത്രപ്രവർത്തകർക്ക് ഒന്നും കേൾക്കാനായില്ല. ഹെഡ്സെറ്റുകൾ പ്രവർത്തിക്കാതായതിനെത്തുടർന്ന് ഇന്നലെ മറ്റൊരു ഗാലറിയാണ് പത്രപ്രവർത്തകർക്കു നൽകിയത്. ഒന്നിനും വ്യവസ്ഥയില്ലാത്ത ഗതികേടാണെന്നു മുതിർന്ന പത്രപ്രവർത്തകർ പരാതിപ്പെട്ടു.
സന്ദർശക പാസ് പഴയപടി
സന്ദർശകരുടെ സ്ഥിതിയും ഒട്ടും മെച്ചപ്പെട്ടില്ല. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും സ്കാനറുകളും മറ്റും ഏർപ്പെടുത്തിയെങ്കിലും പഴയതുപോലെ നീണ്ട ക്യൂ നിന്നാണു പാസ് സംഘടിപ്പിക്കുന്നത്. വനിതാ ബിൽ അവതരണം പ്രമാണിച്ച് ആദ്യ രണ്ടു ദിവസങ്ങളിൽ ബിജെപിയുടെ മഹിളാ മോർച്ച പ്രവർത്തകർ, വിവിധ ഹൈന്ദവ സ്ഥാപനങ്ങളിലെ സ്ത്രീകൾ, സ്കൂളുകളിലെയും കോളജുകളിലെയും വനിതാ അധ്യാപകർ, വിദ്യാർഥിനികൾ തുടങ്ങിയവർക്കായിരുന്നു ഗാലറിയിൽ പ്രവേശനം.
ഖലിസ്ഥാൻ തീവ്രവാദികളെ അടിച്ചമർത്താൻ എൻഐഎ
ന്യൂഡൽഹി: ഖലിസ്ഥാൻ തീവ്രവാദികൾക്കെതിരേ ശക്തമായ നീക്കവുമായി ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). അഞ്ചു ബബ്ബർ ഖൽസ ഇന്റർനാഷണൽ(ബികെഐ) തീവ്രവാദികളെക്കുറിച്ച് വിവരം നല്കുന്നവർക്ക് പാരിതോഷികം എൻഐഎ പ്രഖ്യാപിച്ചു.
റിൻഡ എന്നറിയപ്പെടുന്ന ഹർവിന്ദർ സിംഗ് സന്ധു, ലൻഡ എന്നറിയപ്പെടുന്ന ലഖ്ബീർ സിംഗ് എന്നിവർ ഇതിൽ ഉൾപ്പെടും. ഇരുവരെയും കുറിച്ച് വിവരം നല്കുന്നവർക്ക് പത്തു ലക്ഷം രൂപ നല്കും.
പർമീന്ദർ സിംഗ് കൈര, സത്നാം സിംഗ്, യദ്വിന്ദർ സിംഗ് എന്നിവരെക്കുറിച്ച് വിവരം നല്കുന്നവർക്ക് അഞ്ചു ലക്ഷം രൂപയാണു പാരിതോഷികം.
ഇന്ത്യയിൽ തീവ്രവാദപ്രവർത്തനം നടത്തിയതിന്റെ പേരിൽ ഈ വർഷം ആദ്യം അഞ്ചു തീവ്രവാദികൾക്കെതിരേയും എൻഐഎ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കൊലപാതകം, പണാപഹരണം തുടങ്ങിയ കേസുകളിലും ഇവർ പ്രതികളാണ്. തീവ്രവാദികൾ യുവാക്കളെ ബികെഐയിലേക്ക് റിക്രൂട്ട് ചെയ്തിരുന്നു.
മഹാരാഷ്ട്രക്കാരനായ ഹർവിന്ദർ സിംഗ് പാക്കിസ്ഥാൻ ആസ്ഥാനമാക്കിയാണു പ്രവർത്തിക്കുന്നത്. മറ്റു നാലു തീവ്രവാദികളും പഞ്ചാബുകാരാണ്.
കഴിഞ്ഞ വർഷം എൻഐഎ രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിൽ 54 പേരുടെ ചിത്രങ്ങൾ സഹിതമുള്ള പട്ടിക എൻഐഎ പുറത്തുവിട്ടു.
എക്സിലാണ് ചിത്രങ്ങളും വിവരങ്ങളുമുള്ളത്. കൊടും കുറ്റവാളികളായ ഗോൾഡി ബ്രാർ, ലോറൻസ് ബിഷ്ണോയി, അൻമോൽ ബിഷ്ണോയി, അർഷ്ദീപ് സിംഗ് ഗിൽ എന്നിവർ ഉൾപ്പെടെയുള്ളവർ പട്ടികയിലുണ്ട്. ഇവരെല്ലാം കാനഡ കേന്ദീകരിച്ച് ഇന്ത്യാവിരുദ്ധ പ്രവർത്തം നടത്തുന്നവരാണ്.
ബന്ദിനെത്തുടർന്ന് ഇംഫാൽ താഴ്വര നിശ്ചലം
ഇംഫാൽ: മണിപ്പുരിൽ പോലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരെ നിരുപാധികം വിട്ടയക്കണമെന്നാവശ്യപ്പെട്ട് മെയ്തെയ് വനിതകളുടെ സംഘടനയായ മീര പൈബിസ് ആഹ്വാനംചെയ്ത 48 മണിക്കൂർ ബന്ദിന്റെ രണ്ടാംദിനമായ ഇന്നലെ ഇംഫാൽ നിശ്ചലമായി.
തിങ്കളാഴ്ച അർധരാത്രി തുടങ്ങിയ ബന്ദിനെത്തുടർന്ന് ഇന്നലെയും താഴ്വരയോടു ചേർന്നുള്ള അഞ്ചു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും പ്രവർത്തിച്ചില്ല. വ്യാപാരകേന്ദ്രങ്ങളും ബാങ്കുകളും അടഞ്ഞുകിടുന്നു. സർക്കാർ ഓഫീസുകളും തുറന്നുപ്രവർത്തിച്ചില്ല. സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ മാത്രമാണ് നിരത്തിൽ ദൃശ്യമായത്.
പലയിടങ്ങളിലും സ്ത്രീകൾ കൂട്ടത്തോടെ എത്തി റോഡിൽ തടസങ്ങൾ സൃഷ്ടിച്ചു. സുരക്ഷാസേനാംഗങ്ങളെയും തടഞ്ഞു. അഞ്ചുപേരെയും മോചിപ്പിക്കണമെന്ന മുദ്രാവാക്യവും ഉയർത്തി. ഗ്രാമങ്ങൾക്ക് കാവൽനിൽക്കുന്ന സുരക്ഷാസേനാംഗങ്ങളെയാണ് അറസ്റ്റ്ചെയ്തതെന്ന് ഇവർ വാദിക്കുന്നു.
ഒഡീഷ നിയമസഭാ സ്പീക്കറായി വനിത വരും
ഭുവനേശ്വർ: ഒഡീഷ നിയമസഭാ സ്പീക്കറായി വനിത തെരഞ്ഞെടുക്കപ്പെടും. ഭരണകക്ഷിയായ ബിജെഡിയുടെ സ്പീക്കർസ്ഥാനാർഥിയായി റവന്യൂ മന്ത്രി പ്രമീള മല്ലിക്ക് പത്രിക നല്കി. മേയിൽ ബി.കെ. അരുഖ രാജിവച്ചതിനുശേഷം സ്പീക്കർപദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.
ഒഡീഷയുടെ ചരിത്രത്തിലെ ആദ്യ വനിതാ സ്പീക്കറാകും പ്രമീള. 22നാണു സ്പീക്കർ തെരഞ്ഞെടുപ്പ്. 147 അംഗ നിയമസഭയിൽ 114 അംഗങ്ങളുള്ള ബിജെഡിക്ക് നിഷ്പ്രയാസം വിജയിക്കാനാകും. ആറു തവണ എംഎൽഎയായിട്ടുണ്ട് പ്രമീള മല്ലിക്ക്. ഒഡീഷയിലെ 21 ലോക്സഭാംഗങ്ങളിൽ ഏഴു പേർ വനിതകളാണ്.
കനേഡിയൻ സിക്ക് ഗായകൻ ശുഭിന്റെ സംഗീതപരിപാടി റദ്ദാക്കി
ന്യൂഡൽഹി: പ്രശസ്ത കനേഡിയൻ സിക്ക് ഗായകൻ ശുഭ്നീത് സിംഗിന്റെ മുംബൈയിലെ സംഗീതപരിപാടി റദ്ദാക്കി.
ഖലിസ്ഥാൻ അനുകൂലിയായി അറിയപ്പെടുന്ന ശുഭിന്റെ സംഗീതപരിപാടി ബഹിഷ്കരിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനമുണ്ടായിരുന്നു.
ടിക്കറ്റിനു മുടക്കിയ പണം പത്തു ദിവസത്തിനകം തിരിച്ചുനല്കുമെന്നു ബുക്ക്മൈഷോ അറിയിച്ചു. ശുഭിന്റെ ഇന്ത്യാ പര്യടനം സ്പോൺസർ ചെയ്തിരിക്കുന്നത് ബുക്ക്മൈഷോ ആണ്.
ഏറ്റുമുട്ടലിൽ രണ്ടു വനിതാ മാവോയിസ്റ്റുകളെ വധിച്ചു
റായ്പുർ: ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ ഏറ്റുമുട്ടലിലൂടെ രണ്ട് വനിതാ മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു.
ദന്തേവാഡയ്ക്കും സുക്മ ജില്ലയ്ക്കുമിടയിലുള്ള വനത്തിൽ ദർഭ ഡിവിഷനിലെ നക്സലുകൾ പതിയിരിപ്പുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിനിടെ പട്രോളിംഗ് സംഘത്തിനുനേർക്ക് മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.
സംവരണ കാലാവധി നീട്ടിയത് സുപ്രീംകോടതി പരിശോധിക്കും
ന്യൂഡൽഹി: ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും പട്ടികജാതി, പട്ടികവർഗ സമുദായങ്ങൾക്കു നൽകിയിട്ടുള്ള സംവരണത്തെ ചോദ്യം ചെയ്യുന്ന ഹർജികൾ അടുത്ത മാസം 21ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്.
ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ എ.എസ്. ബൊപ്പണ്ണ, എം. എം.സുന്ദരേഷ്, ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് എസ്സി/എസ്ടി വിഭാഗങ്ങൾക്കുള്ള രാഷ്ട്രീയ സംവരണം പത്തു വർഷത്തേക്കുകൂടി നീട്ടിയ 2019 ലെ ഭരണഘടനാ (104ാം) ഭേദഗതി നിയമത്തിന്റെ സാധുതയെക്കുറിച്ച് വാദം കേൾക്കുക.
എന്നാൽ, മുൻ ഭേദഗതികളിലൂടെ എസ്സി/എസ്ടി സംവരണത്തിന് നൽകിയ വിപുലീകരണങ്ങളുടെ സാധുതയിലേക്ക് കടക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഭേദഗതികൾ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നുണ്ടോ എന്നതാണു പ്രശ്നമെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി. ആര്യാമ സുന്ദരം വാദിച്ചു.
കുമാരസ്വാമി ഇന്ന് ഡൽഹിയിൽ ബിജെപി നേതൃത്വത്തെ കാണും
രാമനഗര: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം സഖ്യം ലക്ഷ്യമിട്ടുള്ള ചർച്ചകൾക്കായി ജനതാദൾ (എസ്) നേതാവ് എച്ച്.ഡി. കുമാരസ്വാമി ഇന്നു ഡൽഹിയിലെത്തും.
കർണാടകത്തിൽ കോൺഗ്രസിനെതിരേ ശക്തമായ പ്രതിപക്ഷം അനിവാര്യമാണെന്നു പറഞ്ഞ കുമാരസ്വാമി ബിജെപിയുമായി സീറ്റ് വിഭജനം പൂർത്തിയായെന്ന വാർത്തകൾ ഊഹാപോഹം മാത്രമാണെന്നു വിശദീകരിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിനായി ജെഡിഎസുമായി ധാരണയുണ്ടാക്കുമെന്ന് മുതിർന്ന ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പ നേരത്തെ സ്ഥിരീകരിച്ചിരുന്നു. 28 മണ്ഡലങ്ങളിൽ നാല് സീറ്റ് ജെഡിഎസിനു നൽകുമെന്നും കേന്ദ്രനേതൃത്വത്തിന്റെതാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുൻ ബിജെപി എംപി ബോധ് സിംഗ് ഭഗത് കോൺഗ്രസിൽ
ഭോപ്പാൽ: മധ്യപ്രദേശിലെ മുൻ ബിജെപി എംപി ബോധ് സിംഗ് ഭഗത് കോൺഗ്രസിൽ ചേർന്നു. ബാലാഘട്ട് മണ്ഡലത്തിൽനിന്ന് 2014ലാണ് ഭഗത് വിജയിച്ചത്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കമൽ നാഥിന്റെ സാന്നിധ്യത്തിലാണ് ഭഗത് കോൺഗ്രസ് അംഗത്വമെടുത്തത്.
യവത്മാലിൽ മൂന്നാഴ്ചയ്ക്കിടെ 15 കർഷകർ ജീവനൊടുക്കി
നാഗ്പുർ: മഹാരാഷ്ട്രയിൽ യവത്മാൽ ജില്ലയിൽ മൂന്നാഴ്ചയ്ക്കിടെ 15 കർഷകർ ജീവനൊടുക്കിയതായി റിപ്പോർട്ട്.
കർഷക ആത്മഹത്യയുടെ യഥാർഥകാരണം അറിവായിട്ടില്ലെന്നും അന്വേഷണം നടത്തിവരികയാണെന്നും ജില്ലാ ഭരണകൂടം അധികൃതർ അറിയിച്ചു.
എന്നാൽ, വിളനാശമോ, കാർഷികസംബന്ധമായ പ്രശ്നങ്ങൾ കാരണമോ ആകാം കർഷക ആത്മഹത്യക്കു കാരണമെന്ന് പൊതുപ്രവർത്തകനായ കിഷോർ തിവാരി പറഞ്ഞു.
ക്രെഡിറ്റെടുക്കാൻ കോണ്ഗ്രസ് ശ്രമിക്കുന്നു: സ്മൃതി ഇറാനി
ന്യൂഡൽഹി: വിജയങ്ങൾക്കു പല പിതാക്കന്മാരുണ്ടാകുമെന്നും തോൽക്കുന്പോൾ ഏറ്റെടുക്കാൻ ആരുമുണ്ടാകില്ലെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
വനിതാ സംവരണ ബില്ലിന്റെ ക്രെഡിറ്റ് ഇപ്പോൾ എല്ലാവരും ഏറ്റെടുക്കുകയാണെന്ന് സോണിയാ ഗാന്ധിയുടെ പേര് പരാമർശിക്കാതെ സ്മൃതി ഇന്നലെ ലോക്സഭയിലെ വനിതാ സംവരണ ബില്ലിന്റെ ചർച്ചയിൽ പരിഹസിച്ചു.
ബിൽ വന്നപ്പോൾ അതിനെ നമ്മുടെ ബിൽ എന്നു ചിലർ വിളിക്കുന്നു. ചിലർ കത്തെഴുതിയതായി പറഞ്ഞു. ഭരണഘടനാ ചട്ടക്കൂട് മുഴുവൻ തങ്ങളാണു സ്ഥാപിച്ചതെന്ന് ചിലർ പറഞ്ഞു. ബഹുമാന്യയായ ഒരു വനിതാ നേതാവ് ലോക്സഭയിൽ പ്രസംഗിച്ചു. രണ്ടു കാര്യങ്ങൾ വ്യക്തമാക്കിയതിന് അവരോടു നന്ദി പറയാൻ ആഗ്രഹിക്കുന്നു.
ഭരണഘടനയുടെ 73, 74 ഭേദഗതികൾക്ക് ഒരു പ്രത്യേക കുടുംബത്തിനാണു ക്രെഡിറ്റ് എന്ന് എപ്പോഴും പറയാറുണ്ട്. എന്നാൽ പി.വി. നരസിംഹ റാവുവാണ് ഈ ജോലി ചെയ്തതെന്ന് അവർ ഇന്നലെ പാർലമെന്റിൽ വ്യക്തമാക്കി. അദ്ദേഹത്തിന്റെ മൃതദേഹം പാർട്ടി ആസ്ഥാനത്ത് കൊണ്ടുപോകാൻ അനുവദിച്ചില്ല- സ്മൃതി ഇറാനി പറഞ്ഞു.
ന്യൂനപക്ഷ സ്ത്രീകൾക്കുകൂടി സംവരണം വേണമെന്ന സമാജ്വാദി പാർട്ടി എംപി ഡിംപിൾ യാദവിന്റെ ആവശ്യത്തെയും വനിതാ ശിശുക്ഷമ മന്ത്രി പരിഹസിച്ചു. ഭരണഘടന പ്രകാരം മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം പാടില്ലെന്ന് അറിയില്ലേയെന്നായിരുന്നു സ്മൃതിയുടെ ചോദ്യം.
വനിതാ സംവരണമല്ല, അതിന്റെ പേരിലുള്ള രാഷ്ട്രീയ മുതലെടുപ്പിനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് നിഷികാന്ത് ദുബെയും ആരോപിച്ചു.
വനിതാ ശക്തീകരണത്തിൽ കേരള മോഡൽ മാതൃക: തോമസ് ചാഴികാടൻ
ന്യൂഡൽഹി: വനിതാ ശക്തീകരണത്തിൽ കേരളം രാജ്യത്തിനു മാതൃകയാണെന്ന് തോമസ് ചാഴികാടൻ എംപി. പാർലമെന്റിൽ വനിതാ സംവരണ ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയുടെ 73, 74 ഭേദഗതിക്കുശേഷം 1994 പഞ്ചായത്തീരാജ് നഗരപാലിക നിയമം കൊണ്ടുവന്നപ്പോൾ വനിതകൾക്ക് 33% സംവരണം ഏർപ്പെടുത്തി.
2009 ൽ അത് 50 ശതമാനമായി കേരളം ഉയർത്തി. ഇന്ന് 58 ശതമാനത്തോളം വനിതകൾ കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ അധികാരത്തിലിരിക്കുന്നു. വിദ്യാഭ്യാസരംഗത്തും പുരുഷന്മാരോടൊപ്പം കേരള വനിതകൾ തുല്യത നേടി.
ആരോഗ്യ സംരക്ഷണ കാര്യത്തിലും സാന്പത്തിക സ്വയംപര്യാപ്തതയുടെ കാര്യത്തിലും ആയുർദൈർഘ്യത്തിന്റെ കാര്യത്തിലുമെല്ലാം കേരള വനിതകൾ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീകളെ വഞ്ചിച്ചു: ഹർസിമ്രത് കൗർ
ന്യൂഡൽഹി: പുരുഷമേധാവിത്വമുള്ള പാർലമെന്റ് സ്ത്രീകളെ ഒറ്റിക്കൊടുത്തുവെന്ന് അകാലിദൾ (എസ്എഡി) എംപി ഹർസിമ്രത് കൗർ ബാദൽ.
ബിജെപി സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിന്റെ വിശദാംശങ്ങൾ പുറത്തുവന്നപ്പോൾ ചെകുത്താൻ വന്നുവെന്ന് ഹർസിമ്രത് കൗർ കുറ്റപ്പെടുത്തി. വനിതാ ബില്ലിനെ ചോദ്യം ചെയ്തു സംസാരിക്കുകയായിരുന്നു ഹർസിമ്രത് കൗർ.
സെൻസസ് 2021ൽ നടക്കേണ്ടതായിരുന്നു. 2023 അവസാനിക്കാൻ പോകുന്നു. ഇതുവരെ സെൻസസ് നടന്നിട്ടില്ല. ഇനിയെപ്പോൾ സംഭവിക്കുമെന്ന് അറിയില്ല. സെൻസസിനുശേഷമാണ് ഡീലിമിറ്റേഷൻ നടക്കേണ്ടത്.
മണ്ഡല പുനർനിർണയം പൂർത്തിയാക്കിട്ടു മാത്രമേ വനിതാ സംവരണം നടപ്പിലാക്കുകയുള്ളൂവെന്ന് ബില്ലിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ സർക്കാർ ഇതു നടപ്പാക്കാത്തപ്പോൾ എന്തിനാണ് ഈ ബിൽ കൊണ്ടുവന്നത്? പുരുഷ മേധാവിത്വമുള്ള ഈ പാർലമെന്റ് സ്ത്രീകളെ വഞ്ചിച്ചു. തികഞ്ഞ സ്ത്രീവഞ്ചനയാണിത്.- ഹർസിമ്രത് കൗർ ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ പകർപ്പിൽ ഗുരുതര പിഴവെന്നു കോണ്ഗ്രസ്
ന്യൂഡൽഹി: പാർലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ രണ്ടാം ദിനത്തിൽ എംപിമാർക്കു ലഭിച്ച ഭരണഘടനയുടെ പകർപ്പുകളിൽ ഗുരുതര പിഴവെന്ന് കോണ്ഗ്രസ്.
"മതേതരത്വം, സോഷ്യലിസ്റ്റ്’ എന്നീ പദങ്ങൾ ഭരണഘടനയിൽനിന്നു നീക്കം ചെയ്തതായി കോണ്ഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് ആരോപിച്ചു. പുതിയ പാർലമെന്റ് മന്ദിരത്തിൽ ഇന്നലെ നൽകിയ ഭരണഘടനയുടെ ആമുഖത്തിൽ സെക്കുലർ, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഇല്ലായിരുന്നു.
ഇത് ആശങ്കാജനകമാണെന്നും സർക്കാർ ഈ മാറ്റം ബുദ്ധിപൂർവം നടത്തിയതാണെന്നും ഇതിനു പിന്നിലെ ഉദ്ദേശ്യങ്ങൾ പ്രശ്നമുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും അതിനുള്ള അവസരം ലഭിച്ചില്ലെന്നും അധീർ രഞ്ജൻ പറഞ്ഞു.
സാമാജികരുടെ നിയമപരിരക്ഷ: ഭരണഘടനാ ബെഞ്ചിനു വിട്ട് സുപ്രീംകോടതി
രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: പി.വി. നരസിംഹറാവു കേസിലെ വിധി പുനഃപരിശോധിക്കാൻ ഏഴംഗ ഭരണഘടനാ ബെഞ്ചിനെ നിയോഗിച്ച് സുപ്രീംകോടതി. പാർലമെന്റംഗങ്ങൾക്ക് ക്രിമിനൽ പ്രോസിക്യൂഷനെതിരേ ഭരണഘടനാ പരിരക്ഷയുണ്ടെന്ന 1998ലെ പി.വി. നരസിംഹ റാവു-സിബിഐ കേസിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയാണ് പുനഃപരിശോധിക്കുക.
ജാർഖണ്ഡ് മുക്തി മോർച്ചയിലെ ചില നിയമസഭാംഗങ്ങൾ ഉൾപ്പെട്ട കൈക്കൂലി, അഴിമതി ആരോപണങ്ങളെ സംബന്ധിക്കുന്നതാണ് കേസ്. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് 1993ൽ പാർലമെന്റിൽ നടന്ന നിർണായകമായ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യാൻ ജെഎംഎം എംപിമാർ സർക്കാരിൽനിന്ന് കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം.
രാജ്യസഭാ തെരഞ്ഞെടുപ്പിനിടെ കൈക്കൂലി വാങ്ങിയെന്നാരോപിച്ചുള്ള കേസിൽ ജാർഖണ്ഡിലെ ജാമ മണ്ഡലത്തിൽനിന്നുള്ള ജെഎംഎം എംഎൽഎ സീത സോറൻ നൽകിയ അപ്പീലിൽ നരസിംഹ റാവു കേസിലെ വിധി വീണ്ടും പരാമർശിക്കപ്പെട്ടു.
തുടർന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 105, ആർട്ടിക്കിൾ 194 എന്നിവ പ്രകാരമുള്ള ജനപ്രതിനിധികളുടെ പ്രത്യേക പാർലമെന്ററി അവകാശവുമായി ബന്ധപ്പെട്ട നിയമത്തിലെ സുപ്രധാന ചോദ്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഇതിന് വലിയ പൊതുപ്രാധാന്യം ഉണ്ടെന്നും ചൂണ്ടിക്കാട്ടി അന്നത്തെ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് 2019 മാർച്ചിൽ വിഷയം ഭരണഘടനാ ബെഞ്ചിനു വിട്ടത്.
കഴിഞ്ഞ വർഷം നവംബർ 15ന് ഈ വിഷയത്തിൽ സുപ്രീംകോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയായി നിയമിതനായ മുതിർന്ന അഭിഭാഷകൻ പി.എസ്. പട്വാലിയ സമർപ്പിച്ച റിപ്പോർട്ടിനെത്തുടർന്നാണ് കേസ് ഇപ്പോൾ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാൻ തീരുമാനമായത്.
വോട്ട് ചെയ്യാനോ സഭയിൽ പ്രസംഗിക്കാനോ കൈക്കൂലി വാങ്ങിയതിന് ഒരു നിയമനിർമാതാവിനും ക്രിമിനൽ വിചാരണ നടപടികളിൽനിന്നു മുക്തി നേടാനാകില്ലെന്നും ഇത്തരം സാമാജികർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്നുമാണ് അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ട്.
വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിടണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. ആർട്ടിക്കിൾ 105(2) പാർലമെന്റ് അംഗങ്ങൾക്ക് നൽകുന്ന അതേ പരിരക്ഷയാണ് ആർട്ടിക്കിൾ 194(2) പ്രകാരം സംസ്ഥാന നിയമസഭാംഗങ്ങൾക്കും ലഭിക്കുന്നതെന്നും ഹർജിക്കാരിയായ സീത സോറൻ സുപ്രീംകോടതിയിലെ അപ്പീൽ വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു.
2012ലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കൈക്കൂലി വാങ്ങിയെന്നതാണ് സീത സോറന് എതിരേയുള്ള സിബിഐ കേസ്. ഒരു രാജ്യസഭാ സ്ഥാനാർഥിയിൽനിന്ന് അയാൾക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിനായി കൈക്കൂലി വാങ്ങിയെന്നും പകരം മറ്റൊരു സ്ഥാനാർഥിക്ക് അനുകൂലമായി വോട്ട് ചെയ്തെന്നുമാണ് കേസ്. സീതാ സോറന്റെ ഭർതൃപിതാവും ജെഎംഎം നേതാവുമായ ഷിബു സോറൻ 1998 ലെ ഭരണഘടനാ ബെഞ്ച് വിധിയിലൂടെ അഴിമതിക്കേസിൽനിന്ന് രക്ഷ നേടിയിരുന്നു.
സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത മണിപ്പുരി നടിക്കു വിലക്ക്
ഇംഫാൽ: മണിപ്പുർ കലാപത്തിന്റെ തുടർചലനങ്ങൾ സാംസ്കാരിക രംഗത്തേക്കും. കലാപ സാഹചര്യത്തിൽ സൗന്ദര്യമത്സരത്തിൽ പങ്കെടുത്തുവെന്ന കുറ്റത്തിനു മണിപ്പുർ സിനിമയുടെ പ്രധാനമുഖങ്ങളിലൊന്നായ നടി സോമ ലൈസ്രാമിനു ഇംഫാൽ കേന്ദ്രീകരിച്ചുള്ള സംഘടനകൾ മൂന്നുവർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തി. കഴിഞ്ഞ 18 ന് ഡൽഹിയിൽ നടന്ന മൈ ഹോം ഇന്ത്യ സൗന്ദര്യമത്സരത്തിൽ പങ്കെടുത്തതാണ് വിലക്കിന് കാരണമായി പറയുന്നത്.
മൈ ഹോം ഇന്ത്യ മത്സരത്തിൽ പങ്കെടുക്കരുതെന്ന് കൻഗ്ലേയ്പാക്ക് കൻബ ലൂപ് (കെകെഎൽ) എന്ന സംഘടന നടിക്കു മുന്നറിയിപ്പ് നൽകിയിരുന്നു. നടിയുടേത് ക്രിമിനൽ കുറ്റമാണെന്നും മണിപ്പുരിനെ ഒരു സാധാരണ സംസ്ഥാനമായി അവതരിപ്പിക്കാനും ഇതുവഴി ശ്രമം നടന്നുവെന്നാണ് സംഘടനയുടെ ആരോപണം.
അതേസമയം തെറ്റുചെയ്തിട്ടില്ലെന്നും വിലക്കിൽ കടുത്ത നിരാശയുണ്ടെന്നും സമൂഹമാധ്യമത്തിലെ വീഡിയോയിൽ നടി പറഞ്ഞു. കലാകാരിയെന്ന നിലയിലും സമൂഹത്തിൽ സ്വാധീനം ചെലത്താൻ കഴിയുന്ന വ്യക്തിയെന്ന നിലയിലും അഭിപ്രായസ്വാതന്ത്ര്യത്തിന് അവകാശമുണ്ട്.
ഒരുവിഭാഗത്തേയും ഇകഴ്ത്തിക്കാട്ടാൻ ശ്രമിച്ചിട്ടില്ലെന്നും സധൈര്യം മുന്നോട്ടുപോകാനാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി. അതേസമയം നടിയെ വിലക്കിയ സംഭവത്തിനെതിരേ സമൂഹത്തിന്റെ നാനാതുറകളിൽ നിന്ന് കടുത്ത വിമർശനം ഉയരുന്നുണ്ട്.
വനിതാ സംവരണ ബിൽ പുതിയ പാർലമെന്റിൽ
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: വനിതാ സംവരണം ബിൽ പുതിയ പാർലമെന്റിലെ ആദ്യത്തേതായി കൊണ്ടുവന്നു പുതുചരിത്രം രചിച്ച് ബിജെപി സർക്കാർ. ലോക്സഭയിലും നിയമസഭകളിലും സ്ത്രീകൾക്കു മൂന്നിലൊന്നു (33%) സീറ്റുകൾ സംവരണം ചെയ്യുന്ന 128-ാം ഭരണഘടനാ ഭേദഗതി ബിൽ ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ചു. പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കു സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലെ മൂന്നിലൊന്നും ‘കഴിയുന്നത്ര’ വനിതാ സംവരണമാക്കും. ഒബിസിക്ക് പ്രത്യേക സംവരണമില്ല.
കോണ്ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ ഇന്ത്യ സഖ്യം വനിതാ സംവരണത്തെ അനുകൂലിക്കുന്നതിനാൽ ബിൽ ലോക്സഭയിലും രാജ്യസഭയിലും പാസാക്കാൻ പ്രയാസമില്ല. എന്നാൽ ബിൽ പാസായാലും 2024ലെ തെരഞ്ഞെടുപ്പിൽ നടപ്പാകില്ല.
രാജ്യസഭ പാസാക്കിയ വനിതാ സംവരണ ബിൽ നിലവിലുണ്ടെന്ന തടസവാദം പ്രതിപക്ഷം ഉയർത്തിയെങ്കിലും സർക്കാർ അതംഗീകരിച്ചില്ല. 2010ൽ രാജ്യസഭ പാസാക്കിയ നിയമം ലോക്സഭയുടെ പരിഗണനയ്ക്കെത്തിയെന്നും 2014ൽ ലോക്സഭയുടെ കാലാവധി അവസാനിച്ചതിനാൽ ബിൽ അസാധുവായെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
എന്നാൽ രാജ്യസഭയിൽ അവതരിപ്പിച്ചതും പാസാക്കിയതുമായ ബില്ലുകൾ അസാധുവാകില്ലെന്നു പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും ലോക്സഭയിൽ കോണ്ഗ്രസിന്റെ നേതാവ് അധീർ രഞ്ജൻ ചൗധരിയും ചൂണ്ടിക്കാട്ടി.
കോണ്ഗ്രസിന്റെ ക്രെഡിറ്റാണ് വനിതാ ബില്ലെന്നു സോണിയാ ഗാന്ധിയും രാജീവ് ഗാന്ധി, നരസിംഹ റാവു, മൻമോഹൻ സിംഗ് എന്നീ കോണ്ഗ്രസ് പ്രധാനമന്ത്രിമാർക്കാണു വനിതാ സംവരണ ബില്ലിന്റെ ക്രെഡിറ്റെന്ന് അധീർ രഞ്ജനും പറഞ്ഞു.
ഇരുസഭകളിലും ബിൽ പാസാക്കിയാലും 2029ലെ തെരഞ്ഞെടുപ്പിലെങ്കിലും നടപ്പാക്കാൻ മണ്ഡല പുനർനിർണയം സംബന്ധിച്ച ഭരണഘടനയുടെ 82-ാം അനുച്ഛേദം ഭേദഗതി ചെയ്യേണ്ടതുണ്ട്.
അടുത്ത സെൻസസ് പൂർത്തിയാക്കിയ ശേഷം നടത്തുന്ന മണ്ഡല പുനർനിർണയത്തിനു ശേഷം വനിതാ സംവരണം നടപ്പാക്കുകയെന്ന മോദി സർക്കാരിന്റെ പുതിയ ബില്ലിലെ വ്യവസ്ഥ മൂലം ഫലത്തിൽ വനിതാ സംവരണം നടപ്പാക്കുന്നതു നീളും. 2021ലെ സെൻസസ് കോവിഡ് മൂലം നടത്തിയില്ല. അടുത്ത സെൻസസിനു സാധ്യത 2027ലാണ്.
ഡീലിമിറ്റേഷൻ നിയമത്തിനു പ്രത്യേക ബില്ലും വിജ്ഞാപനവും ആവശ്യമാണ്. പതിനഞ്ചു വർഷത്തേക്കാണു നിയമം. ആവശ്യമെങ്കിൽ പിന്നീടു നീട്ടാനാകും. ലോക്സഭയും രാജ്യസഭയും പാസാക്കിയശേഷം പകുതി നിയമസഭകളിലും പാസായെങ്കിൽ മാത്രമേ ബിൽ നിയമമാകൂ.
രാജ്യത്തിന്റെ വികസന പ്രക്രിയയിൽ കൂടുതൽ സ്ത്രീകൾ ചേരണമെന്ന് സർക്കാർ ആഗ്രഹിക്കുന്നതായി ബിൽ അവതരിപ്പിച്ച കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ പറഞ്ഞു. ബില്ലിന് അംഗീകാരം ലഭിച്ചാൽ ലോക്സഭയിലെ വനിതാ എംപിമാരുടെ എണ്ണം 82ൽ നിന്ന് 181 ആയി ഉയരുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിലെ 95 കോടി വോട്ടർമാരിൽ പകുതിയോളം സ്ത്രീകളാണ്. നിലവിൽ പാർലമെന്റിൽ 15 ശതമാനവും സംസ്ഥാന നിയമസഭകളിൽ 10 ശതമാനവുമാണു സ്ത്രീ പ്രാതിനിധ്യം.
കനേഡിയൻ നയതന്ത്രജ്ഞനെ ഇന്ത്യ പുറത്താക്കി
ന്യൂഡൽഹി: ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് മേധാവി ഹർദീപ് സിംഗ് നിജ്ജാർ വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ കാനഡയുടെ നടപടിയിൽ തിരിച്ചടി നൽകി ഇന്ത്യ.
ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷണർ കാമറൂണ് മാക്കെയയെ വിദേശകാര്യ ആസ്ഥാനത്തേക്കു വിളിച്ചുവരുത്തിയാണ് ഇന്ത്യ നടപടി അറിയിച്ചത്. ഇന്ത്യയിലെ ഉന്നത കനേഡിയൻ ഉദ്യോഗസ്ഥനെ പുറത്താക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചെന്നും അടുത്ത അഞ്ചു ദിവസത്തിനകം ഉദ്യോഗസ്ഥൻ രാജ്യം വിടണമെന്നും ഹൈക്കമ്മീഷണറെ അറിയിച്ചു.
കനേഡിയൻ ഉദ്യോഗസ്ഥർ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതിനാലും ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കുള്ളതിനാലുമാണ് നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കാനഡയിലെ റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ) തലവൻ പവൻ കുമാർ റായിയെ പുറത്താക്കിയതിന്റെ മറുപടിയായാണ് ഇന്ത്യയിലെ ഉന്നത കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഉടൻ ഇന്ത്യ പുറത്താക്കിയത്. ഹർദീപ് സിങിന്റെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യൻ ഏജന്റുമാരാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു.
അനന്ത്നാഗിൽ സൈനികനീക്കം പൂർത്തിയായി
ശ്രീനഗർ: കാഷ്മീരിലെ അനന്ത്നാഗിലെ വനമേഖലയിൽ ഒളിച്ചിരിക്കുകയായിരുന്ന ലഷ്കർ കമാൻഡർ ഉസൈർ ഖാൻ അടക്കം രണ്ടു ഭീകരരെയും സുരക്ഷാസേന വധിച്ചു.
ഏഴാം ദിനമാണ് ഭീകരരെ സൈന്യം വധിച്ചത്. 13-ാം തീയതി ഈ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കരസേനാ കേണൽ, മേജർ, കാഷ്മീർ പോലീസ് ഡിവൈഎസ്പി, ഒരു ജവാൻ എന്നിവർ വീരമൃത്യു വരിച്ചിരുന്നു.
ഉസൈർ ഖാന്റെ മൃതദേഹം കണ്ടെടുത്തുവെന്ന് കാഷ്മീർ എഡിജിപി വിജയ്കുമാർ പറഞ്ഞു. ഗഡോൾ വനമേഖലയിലെ സൈനികനീക്കം അവസാനിച്ചുവെന്നും എന്നാൽ, തെരച്ചിൽ തുടരുമെന്നും എഡിജിപി പറഞ്ഞു.
“വലിയ മേഖല ഇനിയും പരിശോധന നടത്താനുണ്ട്. പൊട്ടിത്തെറിക്കാത്ത നിരവധി ഷെല്ലുകൾ കണ്ടെത്തി നശിപ്പിച്ചിരുന്നു. ജനം ആ മേഖലയിലേക്കു പോകരുത്’’-എഡിജിപി കൂട്ടിച്ചേർത്തു.
കാഷ്മീരിലെ ഏറ്റവും ദൈർഘ്യമേറിയ സൈനികനീക്കങ്ങളിലൊന്നാണ് അനന്ത്നാഗിൽ അരങ്ങേറിയത്. നിബിഡവനത്തിൽ ഗുഹകൾക്കു സമാനമായ ഒളിയിടങ്ങളിൽനിന്നു ഭീകരരെ തുരത്താൻ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചായിരുന്നു സൈനികനീക്കം.
പുതിയ മന്ദിരത്തിൽ സഭാ നടപടികൾക്കു തുടക്കം
രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിൽ ഔദ്യോഗിക സഭാ നടപടികൾ ആരംഭിച്ച് കേന്ദ്രസർക്കാർ. പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ പാർലമെന്റ് അംഗങ്ങൾ ഗ്രൂപ്പ് ഫോട്ടോ എടുത്തതിനു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പുതിയ പാർലമെന്റ് മന്ദിരത്തിലേക്കു പ്രവേശിച്ചത്.
ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാർ ഇന്നലെ അവസാന ഗ്രൂപ്പ് ഫോട്ടോയ്ക്കായി പഴയ പാർലമെന്റ് ഹൗസിൽ ഒത്തുകൂടി. ഒരു നൂറ്റാണ്ടോളം നിയമനിർമാണത്തിന്റെ ഇരിപ്പിടമായി പ്രവർത്തിച്ച പഴയ പാർലമെന്റ് മന്ദിരം ഇനി സംവിധാൻ സദനായി പ്രവർത്തിക്കും.
പുതിയ കെട്ടിടം ഇന്ത്യയുടെ ഔദ്യോഗിക പാർലമെന്റായി പ്രവർത്തനം ആരംഭിച്ചതായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ ഔദ്യോഗിക വിജ്ഞാപനമിറക്കി. ഇരുസഭകളിലെയും അംഗങ്ങൾ ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷം രാജ്യസഭാംഗങ്ങളും ലോക്സഭാ എംപിമാരും വെവ്വേറെ ഗ്രൂപ്പ് ഫോട്ടോകളും എടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരുവശത്തുമായി രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻകർ, ലോക്സഭ സ്പീക്കർ ഓം ബിർള, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, രാജ്യസഭാ നേതാവും കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രിയുമായ പിയൂഷ് ഗോയൽ എന്നിവരുമാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, ലോക്സഭയിലെ കോണ്ഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി, മുൻ കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുതിർന്ന നേതാക്കളായ ശരദ് പവാർ (എൻസിപി), ഫാറൂഖ് അബ്ദുള്ള (എൻസി), ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരും ആദ്യ നിരയിൽ ഇരുന്നവരിൽ ഉൾപ്പെടുന്നു.
ഇതിനിടെ ബിജെപി രാജ്യസഭാംഗം നർഹരി അമിൻ ഗ്രൂപ്പ് ഫോട്ടോയ്ക്കായി നിൽക്കുന്പോൾ കുഴഞ്ഞു വീണു. ഗുജറാത്തിൽനിന്നുള്ള രാജ്യസഭാ എംപിയാണ് നർഹരി അമീൻ. കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മനീഷ് തിവാരിക്കൊപ്പം അവസാന നിരയിലാണ് നിന്നത്.
ഫോട്ടോ സെഷനു പിന്നാലെ പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് കാൽനടയായാണ് പ്രധാനമന്ത്രി എത്തിയത്. മറ്റ് എംപിമാർ അനുഗമിച്ചു.
ജെഎംഎം നേതാവ് ഷിബു സോറൻ, ബിജെപി എംപി മനേക ഗാന്ധി എന്നിവർ മുതിർന്ന പാർലമെന്റ് അംഗങ്ങളെന്ന നിലയിൽ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന പ്രത്യേക ചടങ്ങിൽ പ്രസംഗിച്ചു. ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയോടെയാണ് പഴയ കെട്ടിടം വിടുന്നതെന്നും പഴയ പാർലമെന്റ് മന്ദിരത്തിൽ സേവനമനുഷ്ഠിച്ച എംപിമാരെ അഭിവാദ്യം ചെയ്യുന്നതായും മോദി പറഞ്ഞു.
ആർട്ടിക്കിൾ 370 റദ്ദാക്കലും ജിഎസ്ടിയും ഉൾപ്പെടെ കഴിഞ്ഞ ഒന്പത് വർഷമായി പഴയ മന്ദിരത്തിൽ പാസാക്കിയ ബില്ലുകളെ കുറിച്ചും മോദി സംസാരിച്ചു.
വനിതാ പ്രാതിനിധ്യം: 1971 വരെ 5% 2009 മുതൽ 10%
ന്യൂഡൽഹി: 1971 വരെ ലോക്സഭയിൽ വനിതാ പ്രാതിനിധ്യം അഞ്ചു ശതമാനത്തിൽ താഴെയായിരുന്നു. ഇത് പത്തു ശതമാനമായി ഉയർന്നത് 2009ലായിരുന്നു. പിന്നിടങ്ങോട്ട് വനിതാ പ്രാതിനിധ്യം നേരിയ തോതിലെങ്കിലും ഉയർന്നുവരികയാണ്.
2019ലാണ് ഏറ്റവും അധികം വനിതകൾ ലോക്സഭയിലെത്തിയത്- 78 പേർ(ആകെ അംഗങ്ങളുടെ 15 ശതമാനം) രാജ്യസഭയിൽ ഇപ്പോൾ 24 വനിതകളുണ്ട്. ഉത്തർപ്രദേശിൽനിന്നും ബംഗാളിൽനിന്നുമാണ് 17-ാം ലോക്സഭയിൽ ഏറ്റവും കൂടുതൽ വനിതകൾ എത്തിയത്. ലോക്സഭയെ അപേക്ഷിച്ച് രാജ്യസഭയിൽ വനിതാ പ്രാതിനിധ്യം കുറവാണ്.
സംസ്ഥാന നിയമസഭകളിൽ വനിതാ പ്രാതിനിധ്യം പാർലമെന്റിലേക്കാൾ കുറവാണ്. ഭൂരിഭാഗം സംസ്ഥാന നിയമസഭകളിലും പത്തു ശതമാനത്തിൽ താഴെയാണ് വനിതാ എംഎൽഎമാർ. ഉത്തർപ്രദേശ്, ബംഗാൾ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ബിഹാർ, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഡൽഹി സംസ്ഥാനങ്ങളിൽ ആകെ എംഎൽഎമാരിൽ പത്തു ശതമാനത്തിലേറെ വനിതകളാണ്.
അതേസമയം, കേരളമുൾപ്പെടെ എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വനിതാ പ്രാതിനിധ്യം കുറവാണ്.
ബിജെഡി 2019ൽ ഒരു മുഴം മുന്പേ എറിഞ്ഞു!
ഭുവനേശ്വർ: വനിതകൾക്ക് 33 ശതമാനം വനിതാ സംവരണം 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽത്തന്നെ നടപ്പാക്കിയ പാർട്ടിയാണ് ഒഡീഷയിലെ ഭരണകക്ഷിയായ ബിജു ജനതാ ദൾ
(ബിജെഡി).
അന്ന് ഏഴ് വനിതകളെയാണു ബിജെഡി സ്ഥാനാർഥിയാക്കിയത്. ഇതിൽ അഞ്ചു പേർ വിജയിച്ചു. ബിജെപി ടിക്കറ്റിൽ രണ്ടു വനിതകൾ വിജയിച്ചിരുന്നു. ഇതോടെ ഒഡീഷയിൽ ഏഴ് വനിതാ അംഗങ്ങളായി. അതായത് ഒഡീഷയിൽ ലോക്സഭയിലേക്ക് 33 ശതമാനം വനിതാ സംവരണമായി.
21 ലോക്സഭാ മണ്ഡലങ്ങളാണ് ഒഡീഷയിലുള്ളത്. പ്രമീള ബിസോയി, മഞ്ജുള മണ്ഡൽ, രാജശ്രീ മല്ലിക്ക്, ശർമിഷ്ഠ സേഥി, ചന്ദ്രാണി മുർമു(എല്ലാവരും ബിജെഡി), അപരാജിത സാരംഗി, സംഗീതകുമാർ സിംഗ് ദേവ്(ഇരുവരും ബിജെപി) എന്നിവരാണ് ഒഡീഷയിൽനിന്നുള്ള വനിതാ ലോക്സഭാംഗങ്ങൾ.
2019ൽ ബംഗാളിൽ തൃണമൂലിന് 19 വനിതാ സ്ഥാനാർഥികളുണ്ടായിരുന്നു. ബംഗാളിൽ 42 സീറ്റാണുള്ളത്. അതേസമയം, ഒഡീഷ നിയമസഭയിൽ വനിതാ പ്രാതിനിധ്യം പത്തു ശതമാനത്തിൽ താഴെയാണ്.
വനിതാ സംവരണ ബില്ലിന്റെ ക്രെഡിറ്റ് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന് അവകാശപ്പെട്ടതാണെന്ന് ബിജെഡി വൈസ് പ്രസിഡന്റ് ദേബി പ്രസാദ് മിശ്ര പറഞ്ഞു.
കലാപകാരികളുടെ അറസ്റ്റിനെതിരേ ബന്ദ്; മണിപ്പുരിൽ ജനജീവിതം താറുമാറായി
ഇംഫാൽ: മണിപ്പുരിൽ പോലീസ് അറസ്റ്റ്ചെയ്ത അഞ്ച് കലാപകാരികളെ നിരുപാധികം വിട്ടയക്കണം എന്ന ആവശ്യവുമായി തിങ്കളാഴ്ച അർധരാത്രി ആരംഭിച്ച 48 മണിക്കൂർ ബന്ദ് ജനജീവിതം സ്തംഭിപ്പിച്ചു.
ടയറുകളും മരക്കഷണങ്ങളും നിരത്തി റോഡുകളിൽ വാഹനഗതാഗതം തടസപ്പെടുത്തിയ പ്രക്ഷോഭകർ പലയിടത്തും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.
എതിർവിഭാഗം ആക്രമിക്കുന്നതിൽ നിന്ന് സ്വന്തം ഗ്രാമത്തെ രക്ഷിക്കാൻ കാവൽനിന്ന അഞ്ചുപേരെ തീവ്രവാദികളെന്നു മുദ്രകുത്തി അറസ്റ്റ്ചെയ്തുവെന്നാണ് ഇവരുടെ വാദം. സുരക്ഷാസേന പൂർണമായും പരാജയപ്പെട്ടതിനാൽ സ്വയം പ്രതിരോധിക്കേണ്ട അവസ്ഥയിലാണ് ജനമെന്നും അവർ പറഞ്ഞു.
കഴിഞ്ഞ് മേയ് മൂന്നിനു തുടക്കംകുറിച്ച കലാപത്തിൽ 170തി ലേറെ ആളുകൾ കൊല്ലപ്പെട്ടു. 33 പേരെ കാണാതായി. 60000 ആളുകൾ പലായനം ചെയ്തു. 4100 ഓളം വീടുകളാണ് കലാപത്തിൽ അഗ്നിക്കിരയായത്. കാവൽ നിൽക്കുന്നവരെ അറസ്റ്റ്ചെയ്യുന്നതിലൂടെ ഗ്രാമവാസികളെ മറുവിഭാഗം തുടച്ചുനീക്കുന്നതിന് അവസരമൊരുക്കുകയാണെന്നും അവർ പറയുന്നു.
റോഡുകൾ ഗതാഗതയോഗ്യമാക്കാനും പ്രതിഷേധക്കാരെ പിരിച്ചുവിടാനും സുരക്ഷാസേനാംഗങ്ങളെ അധികൃതർ കൂടുതലായി വിന്യസിച്ചിട്ടുണ്ട്. എന്നാൽ വ്യാപാര, വിദ്യാഭ്യാസ കേന്ദ്രങ്ങളെല്ലാം ഇന്നലെ അടഞ്ഞുകിടന്നു.
കഴിഞ്ഞ 12 ന് കാങ്പോക്പിയിൽ മൂന്ന് ആദിവാസികളെ പോലീസ് യൂണിഫോമിലെത്തിയ കലാപകാരികൾ വെടിവച്ചുകൊന്നിരുന്നു. പടിഞ്ഞാറൻ ഇംഫാലിനും കാങ്പോക്പിയ്ക്കും ഇടയിൽ ഗോത്രവിഭാഗങ്ങൾക്കു മേധാവിത്വമുള്ള കങ്കുയി മേഖലയിലായിരുന്നു സംഭവം. ഇരുപതുപേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയതെന്നും പോലീസ് പറഞ്ഞു.
കർക്കശ നടപടിയെന്നു പോലീസ്
ന്യൂഡൽഹി/ഇംഫാൽ: അറസ്റ്റിലായ അഞ്ചുപേരും പൊതുജനങ്ങളെ കൊള്ളയടിക്കുന്നതിനുൾപ്പെടെ ശ്രമിച്ചുവെന്നാണ് പോലീസ് വാദം.
ആയുധപ്പുരയിൽ നിന്ന് കൊള്ളയടിച്ച എകെ, ഇൻസാസ് വിഭാത്തിൽപ്പെട്ട റൈഫിളുകൾ ഇവരുടെ കൈവശമുണ്ടായിരുന്നു. അഞ്ചുപേരിൽ ഒരാൾ നിരോധിത ഭീകരസംഘടനയായ കംഗ്ലീപക് കമ്യുണിസ്റ്റ് പാർട്ടി (കെസിപി) അംഗമായ എം.ആനന്ദ് സിംഗ് ആണ്.
ദേശീയ സുരക്ഷാ നിയമം ഉൾപ്പെടെ ചുമത്തി ആറുതവണ ഇയാളെ ജയിലിൽ അടച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. പോലീസ് യൂണിഫോം ദുരുപയോഗം ചെയ്യുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കർക്കശ നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
ആദിത്യ എൽ 1 ഭൂമിയുടെ ഭ്രമണപഥത്തിൽനിന്നു പുറത്തുകടന്നു
ബംഗളൂരു: രാജ്യത്തെ ആദ്യ സൂര്യദൗത്യമായ ആദിത്യ എൽ 1 ഭൂമിക്കുചുറ്റുമുള്ള ഭ്രമണപഥത്തിൽനിന്ന് വിജയകരമായി പുറത്തുകടന്ന് ലഗ്രാഞ്ച് പോയിന്റ് 1ലേക്ക് യാത്ര ആരംഭിച്ചെന്ന് ഐഎസ്ആർഒ. അറിയിച്ചു.
ഇന്നലെ പുലർച്ചെ രണ്ടോടുകൂടിയാണ് പേടകത്തിലെ ലാം എൻജിൻ ജ്വലിപ്പിച്ച് പുറത്തുകടക്കൽ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. വിക്ഷേപണശേഷം ഇതുവരെ ഭൂമിയെ വലംവച്ചുകൊണ്ടിരിക്കുകയായിരുന്നു ആദിത്യ എൽ 1.
നാലുതവണയായി അതിന്റെ ഭ്രമണപഥം ഉയർത്തൽ മാത്രമായിരുന്നു ഇതിനിടെ നടന്നത്. 2024 ജനുവരി ആദ്യ ആഴ്ചയായിരിക്കും പേടകം ലക്ഷ്യസ്ഥാനത്തെത്തുക.
ബസ് കനാലിലേക്കു മറിഞ്ഞ് എട്ടു പേർ മരിച്ചു
ചത്തീസ്ഗഡ്: പഞ്ചാബിലെ മുക്ത്സറിൽ ബസ് കനാലിലേക്ക് മറിഞ്ഞ് എട്ടു പേർ മരിച്ചു. മുക്ത്സർ-കോട്കപുര റോഡിലെ ഝബെൽവാലിക്കു സമീപമാണ് അപകടം.
മുക്ത്സറിൽനിന്നു കോട്കപുരയിലേക്കു പോവുകയായിരുന്ന ബസ് ബ്രേക്ക് ചെയ്തപ്പോൾ റോഡിൽനിന്നു തെന്നിമാറിയാണ് അപകടമുണ്ടായത്.
അപകടസമയത്ത് ബസിൽ 35 യാത്രക്കാരുണ്ടായിരുന്നു. കനാലിലെ ശക്തമായ കുത്തൊഴുക്കിൽ അപകടത്തിൽപ്പെട്ടവർ ഒഴുകിപ്പോയതായി സംശയിക്കുന്നതായി മുക്ത്സർ ഡെപ്യൂട്ടി കമ്മീഷണർ റൂഹി ഡഗ് പറഞ്ഞു.
ക്രെയിൻ ഉപയോഗിച്ച് ബസ് കനാലിൽനിന്നു പുറത്തെടുത്തതായും പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്കു മാറ്റിയതായും അദ്ദേഹം വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘത്തെ വിളിച്ചിട്ടുണ്ട്.
ദേശീയ ശാസ്ത്ര കാർഷിക സമ്മേളനം കൊച്ചിയിൽ
ന്യൂഡൽഹി: ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ദേശീയ കാർഷിക ശാസ്ത്ര അക്കാദമിയുടെ ദേശീയ സമ്മേളനം ഒക്ടോബർ 10 മുതൽ 13വരെ കൊച്ചിയിൽ നടത്താൻ തീരുമാനിച്ചതായി കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ് അറിയിച്ചു. ഇതു സംബന്ധിച്ച് ഐസിഎആർ ഡയറക്ടർ ജനറൽ ഡോ. ഹിമാൻഷു പഥക്കുമായി കെ.വി. തോമസ് കൂടിക്കാഴ്ച നടത്തി.
രണ്ടു വർഷം കൂടുന്പോൾ നടത്തുന്ന, ഇന്ത്യയിലെ കാർഷിക രംഗത്തു പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർ, കർഷകർ, വിദ്യാർഥികൾ, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ എന്നിവർ അടങ്ങുന്ന ഒരു പ്രധാന സമ്മേളനമാണിത്. കൂടിക്കാഴ്ചയിൽ സംസ്ഥാന സർക്കാരിന്റെ എല്ലാ പിന്തുണയും കെ.വി. തോമസ് പഥക്കിനെ അറിയിച്ചിട്ടുണ്ട്.
കാർഷിക മേഖലയിൽ വിദ്യാർഥികൾക്ക് താത്പര്യം വർധിപ്പിക്കുന്നതിന് പ്രഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് നടപ്പാക്കുന്ന കാർഷിക മിത്രം പദ്ധതിയും ഒക്ടോബർ 11ന് ഡോ. പഥക്ക് ഉദ്ഘാടനം ചെയ്യും.
കൃഷിവിജ്ഞാൻ കേന്ദ്രത്തിന്റെ സഹായത്തോടെ വിദ്യാർഥികൾക്ക് കാർഷിക മേഖല പരിചയപ്പെടുത്തുന്നതാണ് പദ്ധതി. എറണാകുളത്തെ 10 സ്കൂളുകളിലെ 5000 വിദ്യാർഥികളാണ് ആദ്യഘട്ടത്തിൽ പദ്ധതിയുടെ ഭാഗമാകുക.
മാനേജരെ ആക്രമിച്ച് ബാങ്ക് കൊള്ള, 5.62 കോടിയുടെ പണവും സ്വർണവും കവർന്നു
റായ്ഗഡ്: ഛത്തീസ്ഗഡിൽ സായുധ കവർച്ചാസംഘം സ്വകാര്യ ബാങ്ക് ആക്രമിച്ച് 5.62 കോടിയുടെ പണവും സ്വർണവും കവർന്നു.
റായ്ഗഡ് നഗരത്തിലാണു സംഭവം. കവർച്ചക്കാരുടെ ആക്രമണത്തിൽ ആക്സിസ് ബാങ്ക് മാനേജർക്കു പരിക്കേറ്റു. ഇന്നലെ രാവിലെ ബാങ്ക് ജീവനക്കാരെ ബന്ദിയാക്കിയശേഷമായിരുന്നു കവർച്ച. ഏഴു പേരായിരുന്നു കവർച്ചാസംഘത്തിലുണ്ടായിരുന്നത്.
വനിതാ സംവരണ ബില്ലിൽ ഖാർഗെ-നിർമല വാക്പോര്
ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭാ യോഗത്തിൽ പാസാക്കി ലോക്സഭയിൽ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിൽ കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കേന്ദ്രമന്ത്രി നിർമല സീതാരാമനും തമ്മിൽ വാക്പോര്.
മോദി സർക്കാർ അവതരിപ്പിച്ചിട്ടുള്ള പുതിയ വനിതാ സംവരണ ബില്ലിൽ പട്ടികജാതി വിഭാഗക്കാരായ വനിതകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ഉപസംവരണം രാഷ്ട്രീയ പാർട്ടികൾ ദുരുപയോഗം ചെയ്യുമെന്ന ഖാർഗെയുടെ പ്രസ്താവനയാണ് ബിജെപി നേതാക്കളെ ചൊടിപ്പിച്ചത്. ഉപസംവരണം രാഷ്ട്രീയ ഇച്ഛാശക്തിയും വിദ്യാഭ്യാസവും ഇല്ലാത്ത സ്ത്രീകളെ തെരഞ്ഞെടുക്കുന്നതിന് വിവിധ രാഷ്ട്രീയ പാർട്ടികൾ ആയുധമാക്കുമെന്നാണ് ഖാർഗെ പറഞ്ഞത്.
ഖാർഗെയുടെ പരാമർശത്തിൽ ട്രഷറി ബെഞ്ച് അംഗങ്ങൾ പ്രതിഷേധം ആരംഭിച്ചുവെങ്കിലും കോണ്ഗ്രസ് അധ്യക്ഷൻ വഴങ്ങിയില്ല. പട്ടികജാതിക്കാരായ സ്ത്രീകളുടെ സാക്ഷരതാ നിരക്ക് കുറവാണ്, അതുകൊണ്ട് രാഷ്ട്രീയ പാർട്ടികൾ ദുർബലരായ സ്ത്രീകളെ തെരഞ്ഞെടുക്കും. വിദ്യാസന്പന്നരും പോരാടാൻ കഴിയുന്നവരുമായ സ്ത്രീകളെ അവർ ഒരിക്കലും തെരഞ്ഞെടുക്കില്ലെന്നും ഖാർഗെ പറഞ്ഞു.
പ്രതിപക്ഷ നേതാവിനെ ബഹുമാനിക്കുന്നുവെങ്കിലും എല്ലാ പാർട്ടികളും കഴിവില്ലാത്ത സ്ത്രീകളെ തെരഞ്ഞെടുക്കുന്നുവെന്ന ഖാർഗെയുടെ പ്രസ്താവന തികച്ചും അസ്വീകാര്യമാണെന്നും നിർമല പറഞ്ഞു.
താൻ ഉൾപ്പെടെയുള്ള ഓരോ സ്ത്രീകളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും ഇച്ഛാശക്തിയിലും ശക്തീകരിക്കപ്പെട്ടവരാണെന്നും രാഷ്ട്രപതി ദ്രൗപദി മുർമു ഉൾപ്പെടെ അതിന് ഉദാഹരണമാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. ഖാർഗെയുടെ പരാമർശങ്ങൾ ഒരുപക്ഷെ കോണ്ഗ്രസ് പാർട്ടിക്ക് ബാധകമായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ചരക്ക് സേവന നികുതിയെച്ചൊല്ലിയും ഇരു നേതാക്കളും ഏറ്റുമുട്ടിയിരുന്നു.
സംസ്ഥാനങ്ങൾക്ക് അവരുടെ വരുമാനത്തിന്റെ വിഹിതം ലഭിക്കുന്നില്ലെന്നും ജിഎസ്ടിയുടെ പേരിൽ ഫെഡറലിസത്തെ ദുർബലപ്പെടുത്തുകയാണ് കേന്ദ്രമെന്നും ഖാർഗെ ആരോപിച്ചു.
എന്നാൽ ഖാർഗെയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പറഞ്ഞ ധനമന്ത്രി സംസ്ഥാനങ്ങൾക്ക് ഒരു രൂപ പോലും കുടിശികയില്ലെന്നു വ്യക്തമാക്കി.
പിന്തുണച്ച് മായാവതി
പട്ടികജാതി പട്ടികവർഗക്കാർക്കും മറ്റു പിന്നാക്കവിഭാഗങ്ങൾക്കും പ്രത്യേകസംവരണം നിർദേശിക്കപ്പെട്ടിട്ടില്ലെങ്കിലും വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കുമെന്നു ബിഎസ്പി നേതാവ് മായാവതി. ബിൽ ഇത്തവണ നിയമമാകുമെന്നാണു കരുതുന്നതെന്നും മായാവതി പറഞ്ഞു.
പ്രചോദനം നിതീഷ്കുമാർ: ജനതാദൾ (യു)
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൽനിന്നുള്ള പ്രചോദനമാണു ബില്ലെന്നു ജനതാദൾ (യു). ബിഹാറാണ് വഴികാട്ടിയതെന്നു ബിൽ തെളിയിക്കുകയാണെന്നു പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും വക്താവുമായ രജിബ് രഞ്ജൻ പറഞ്ഞു. തദ്ദേശസ്വാപനങ്ങളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ഉറപ്പാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി ബിഹാർ മാറിയത് 2006 ലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് തന്ത്രമോ ?
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെതിരേ കോണ്ഗ്രസും ആം ആദ്മി പാർട്ടിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്ത്.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സ്ത്രീ വോട്ടർമാരെ കബളിപ്പിക്കാനാണ് ബില്ലെന്ന് എഎപി മന്ത്രി അതിഷി കുറ്റപ്പെടുത്തി.
“ബിൽ ഞങ്ങളുടേതാണ്” എന്നായിരുന്നു കോണ്ഗ്രസ് പാർലമെന്ററി പാർട്ടി പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ പ്രതികരണം.
ബിൽ ലോക്സഭയിൽ അവതരിപ്പിക്കാനുള്ള നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്നും സർവകക്ഷി യോഗത്തിൽ ചർച്ച ചെയ്യാതെ യാദൃഛികമായി ബിൽ അവതരിപ്പിച്ചത് ഒഴിവാക്കാമായിരുന്നുവെന്നും മുതിർന്ന കോണ്ഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു.