കന്യാസ്ത്രീകളുടെ അറസ്റ്റ്: രാജ്യവ്യാപക പ്രതിഷേധം
സ്വന്തം ലേഖകൻ
Monday, July 28, 2025 2:22 AM IST
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ ഹിന്ദുത്വ വർഗീയവാദികളുടെ ആൾക്കൂട്ട വിചാരണയ്ക്കൊടുവിൽ രണ്ടു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ രാജ്യവ്യാപക പ്രതിഷേധം.
മതപരിവർത്തനം നടത്താൻ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് എന്നിവർ അടിയന്തരമായി ഇടപെടണമെന്ന് എംപിമാരും രാഷ്ട്രീയനേതാക്കളും വിവിധ സംഘടനകളും ആവശ്യപ്പെട്ടു.
പെണ്‍കുട്ടികളെയും സിസ്റ്റർമാരെയും പോലീസിനു പകരം ബജ്രംഗ്ദൾ പ്രവർത്തകർ ചോദ്യം ചെയ്യുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനുനേരേ ഇത്തരം തീവ്ര സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരേ കേന്ദ്രസർക്കാരിന്റെ ഉടനടിയുള്ള ഇടപെടൽ വേണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി വക്താവ് ഫാ. റോബിൻസണ്‍ റോഡ്രിഗസ് ആവശ്യപ്പെട്ടു.
ഛത്തീസ്ഗഡ് പോലീസിന്റെ അന്യായ നടപടിക്കെതിരേ ഇന്ന് കോടതിയെ സമീപിക്കുമെന്ന് സിബിസിഐ വ്യക്തമാക്കി. മാതാപിതാക്കളുടെ അനുവാദത്തോടെയാണ് കന്യാസ്ത്രീകൾ കുട്ടികളുമായി യാത്രതിരിച്ചത്. കൂടാതെ പെണ്‍കുട്ടികൾ പ്രായപൂർത്തിയായവരുമാണ്. ഈ സാഹചര്യത്തിൽ പോലീസ് സ്വീകരിച്ച നടപടിയിൽ വ്യാപക പ്രതിഷേധമാണുയരുന്നത്. കന്യാസ്ത്രീകൾ ഇപ്പോഴും ജുഡീഷൽ കസ്റ്റഡിയിൽ തുടരുകയാണ്. പെണ്‍കുട്ടികളുടെ മാതാപിതാക്കൾ സ്ഥലത്ത് എത്തിയതായാണ് വിവരം.
വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി കെ.സി. വേണുഗോപാൽ കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ്ക്കും കത്തെഴുതി. പാർലമെന്റിൽ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാനവസേവയ്ക്കും സാമൂഹ്യസേവനത്തിനും സ്വയം സമർപ്പിച്ച രണ്ട് കന്യാസ്ത്രീകളെയാണ് മനുഷ്യക്കടത്തു നടത്തുന്നുവെന്ന ബജ്രംഗ്ദളിന്റെ സത്യവിരുദ്ധമായ പരാതിയെത്തുടർന്ന് ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കാര്യത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്-എം എംപി ജോസ് കെ. മാണി പ്രധാനമന്ത്രിക്ക് കത്തെഴുതി.
രാജ്യസഭാംഗം ജോൺ ബ്രിട്ടാസും വിഷത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എംപിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ആന്റോ ആന്റണി തുടങ്ങിയവർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മതപരമായ പ്രവർത്തനങ്ങളെ വർഗീയ കണ്ണിലൂടെ നോക്കുന്ന സമീപനമാണ് ഇവിടെയുണ്ടായത്. ഇത് നിയമവാഴ്ചയെയും ഇന്ത്യയുടെ മതനിരപേക്ഷ സങ്കൽപ്പത്തെയും വലിയ രീതിയിൽ ബാധിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി കുറ്റപ്പെടുത്തി. സിപിഐ നേതാക്കളായ സന്തോഷ് കുമാർ എംപി, ആനി രാജ തുടങ്ങിയവർ റായ്പുർ ആർച്ച്ബിഷപ് വിക്ടർ ഹെൻറി താക്കൂറിനെ കണ്ട് പിന്തുണ അറിയിച്ചു.
ഒരു ആദിവാസി പെണ്‍കുട്ടി ഉൾപ്പെടെ നാല് പെണ്‍കുട്ടികളുമായി ഉത്തർപ്രദേശിലെ ആഗ്രയിലേക്ക് പോകുകയായിരുന്ന കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽവച്ചാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.
കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ മാതാപിതാക്കളുടെ സമ്മതപ്രകാരം ജോലിക്ക് പോകുകയായിരുന്ന പെണ്‍കുട്ടികളെ മതപരിവർത്തനത്തിനായി കടത്തിക്കൊണ്ടുപോകുന്നു എന്നായിരുന്നു ആരോപണം. അറസ്റ്റിന് പിന്നാലെ കന്യാസ്ത്രീകളെ കാണാനോ നിയമപരമായ സഹായം തേടാനോ പോലീസ് അനുവദിക്കുന്നില്ലെന്ന ആരോപണവുമുണ്ട്.
കേസ് കെട്ടിച്ചമച്ചത്: സിബിസിഐ
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് കെട്ടിച്ചമച്ച കേസി ലാണെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ). പെണ്‍കുട്ടികളുടെ മാതാപിതാക്കൾ രേഖാമൂലം നൽകിയ സമ്മതപത്രം ഉണ്ടായിട്ടും മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ സിബിസിഐ ആശങ്ക പ്രകടിപ്പിച്ചു.
പെണ്‍കുട്ടികളെല്ലാവരും 18 വയസിന് മുകളിൽ പ്രായമുള്ളവരാണ്. ഇത് തെളിയിക്കുന്ന രേഖകൾ അവരുടെ കൈവശമുള്ളതായും കന്യാസ്ത്രീകൾക്കുനേരേ സ്വീകരിച്ച പോലീസ് നടപടിക്കെതിരേ ഇന്ന് കോടതിയെ സമീപിക്കുമെന്നും സിബിസിഐ വനിത കൗണ്‍സിൽ സെക്രട്ടറി സിസ്റ്റർ ആശ പോൾ വ്യക്തമാക്കി.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ഭാരതീയ ന്യായസംഹിതയിലെ 143 വകുപ്പ് പ്രക്രമുള്ള കുറ്റങ്ങളാണ് കന്യാസ്ത്രീകൾക്കുനേരേ ചുമത്തിയിരിക്കുന്നത്. ക്രൈസ്തവ മിഷനറിമാർക്കുനേരെ കഴിഞ്ഞ കുറച്ചു മാസങ്ങളായി നടന്നുവരുന്ന നിരവധി സംഭവങ്ങളിൽ ഒന്നു മാത്രമാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽ നടന്നത്. സംഭവത്തിന് പിന്നിലുണ്ടായിരുന്നവർ കന്യാസ്ത്രീകളെ പിന്തുടരുകയും റെയിൽവേ സ്റ്റേഷനിൽ അവരെ വളയുകയും പിന്നീട് ജനക്കൂട്ടത്തെ ഇളക്കിവിടുകയുമാണ് ചെയ്തത്.
കന്യാസ്ത്രീകൾക്കു നേരേ അശ്ലീല ഭാഷയും ഉപയോഗിച്ചു. ഈ നടപടികളെല്ലാം സ്ത്രീത്വത്തിനു നേരേയുള്ള അതിക്രമമായി മാത്രമേ കാണാൻ സാധിക്കൂ. ആവർത്തിച്ചുള്ള ഇത്തരം നടപടികൾ ഭരണഘടനയുടെ ഗുരുതര ലംഘനമാണ്. അതിനാൽ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും അടിയന്തര ഇടപെടൽ വേണം. മതസ്വാതന്ത്ര്യ ത്തെ തകർക്കുന്ന എന്തിനെയും എതിർക്കുമെന്നും സിബിസിഐ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.