ടാറ്റ ഇനി ഐഫോണുകൾ റിപ്പയർ ചെയ്യും
Thursday, June 5, 2025 11:24 PM IST
മുംബൈ: അതിവേഗം വളരുന്ന ഇന്ത്യൻ വിപണിയിലെ ഐഫോണുകളുടെയും മാക്ബുക്കുകളുടെയും അറ്റകുറ്റപ്പണികൾ കൈകാര്യം ചെയ്യാൻ ടാറ്റ ഗ്രൂപ്പിനെ ആപ്പിൾ ചുമതലപ്പെടുത്തി. ഇത് ആപ്പിളിന്റെ വിതരണ ശൃംഖലയിൽ ടാറ്റയുടെ പങ്ക് വിപുലീകരിക്കുന്നതാണെന്ന് വിഷയവുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
ചൈനയ്ക്കു പുറത്തേക്കു നിർമാണ ശൃംഖല തേടുന്ന ആപ്പിളിന്റെ അതിവേഗം വളരുന്ന പ്രധാന വിതരണക്കാരായി ടാറ്റ ഉയർന്നിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ മൂന്നു കേന്ദ്രങ്ങളിൽ ആഭ്യന്തര, വിദേശ മാർക്കറ്റുകളിലേക്കായി ടാറ്റ ഐഫോണ്‍ അസംബിൾ ചെയ്യുന്നുണ്ട്. ഇതിലൊന്നിൽ ഐഫോണ്‍ ഘടകങ്ങൾ നിർമിക്കുന്നു.
ഏറ്റവും പുതിയ പങ്കാളിത്ത വിപുലീകരണത്തിൽ, തായ്വാനിലെ വിസ്ട്രോണിന്റെ ഒരു ഇന്ത്യൻ യൂണിറ്റായ ഐസിടി സർവീസ് മാനേജ്മെന്റ് സൊല്യൂഷൻ ടാറ്റ ഏറ്റെടുക്കുകയാണ്. ഇതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞതായി ഇവർ വ്യക്തമാക്കി. കർണാടകയിലെ ഐഫോണ്‍ അസംബ്ലി കാന്പസിൽ നിന്ന് വിൽപ്പനാനന്തര അറ്റകുറ്റപ്പണികൾ നടത്തുമെന്നും ഇവർ പറഞ്ഞു.
ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാർട്ട്ഫോണ്‍ വിപണിയായ ഇന്ത്യയിൽ, ഐഫോണ്‍ വിൽപ്പന കുതിച്ചുയരുന്നതോടെ, അറ്റകുറ്റപ്പണികളുടെ വിപണിയും കുതിച്ചുയരും. കഴിഞ്ഞ വർഷം ഇന്ത്യയിൽ ഏകദേശം 11 മില്യണ്‍ ഐഫോണുകൾ വിറ്റഴിക്കപ്പെട്ടതായി കൗണ്ടർപോയിന്റ് റിസർച്ച് കണക്കാക്കുന്നു. ഇത് ആപ്പിളിന് 7% വിപണി വിഹിതം നൽകുന്നു. 2020ൽ ഇത് വെറും 1% ആയിരുന്നു.
ഏറ്റവും പുതിയ കരാർ ലഭിച്ചത് ടാറ്റയിൽ ആപ്പിളിനുള്ള വർധിച്ചുവരുന്ന വിശ്വാസ്യതയുടെ സൂചനയാണ്. ലോകത്തിലെ ഏറ്റവും മൂല്യമേറിയ സ്മാർട്ട്ഫോണ്‍ കന്പനിയായ ആപ്പിളിൽനിന്ന് കൂടുതൽ ബിസിനസ് നേടുമെന്നു പ്രതീക്ഷയിലാണ് ടാറ്റ.
ഇന്ത്യയിലുടനീളമുള്ള ആപ്പിളിന്റെ ഒൗദ്യോഗിക സർവീസ് കേന്ദ്രങ്ങളിൽ അടിസ്ഥാന അറ്റകുറ്റപ്പണികൾ മാത്രമാണ് നടത്തുന്നത്. കൂടുതൽ സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഫോണുകളും ലാപ്ടോപ്പുകളും ടാറ്റയുടെ കേന്ദ്രത്തിലേക്ക് അയയ്ക്കും.
വിസ്ട്രോണിന്റെ ഐസിടി ആപ്പിൾ ഒഴികെ മറ്റ് കന്പനികൾക്ക് സേവനം ചെയ്യുന്നത് തുടരുമെന്നും ഈ വിവരവുമായി ബന്ധപ്പെട്ടവർ പറഞ്ഞു.