കരകയറാൻ കാംകോ
Monday, June 2, 2025 1:38 AM IST
നെടുമ്പാശേരി: അഞ്ചു വർഷമായി നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ അത്താണി കേരള അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡ് (കാംകോ) കരകയറാനുള്ള കഠിന ശ്രമത്തിൽ. ഇതിന്റെ ഭാഗമായി 635 പവർ ടില്ലറുകളും 20 പവർ റീപ്പറുകളും അനുബന്ധ ഉപകരണങ്ങളും റെയിൽ മാർഗം കഴിഞ്ഞ ദിവസം ആസാമിലേക്കു കയറ്റി അയച്ചു.
കാംകോയുടെ അത്താണി യൂണിറ്റിൽനിന്നു 400 ടില്ലറുകളും പാലക്കാട് യൂണിറ്റിൽനിന്ന് 235 ടില്ലറുകളും മാള യൂണിറ്റിൽനിന്ന് 20 പവർ റീപ്പറുകളുമാണ് അയച്ചത്. ഈ ഉപകരണങ്ങൾക്ക് ഏകദേശം 11 കോടി രൂപ വിലവരും.
അതിജീവനത്തിന്റെ പാതയിലാണ് കാംകോയെന്ന് ചെയർമാൻ സി.കെ. ശശിധരൻ പറഞ്ഞു. മൂന്നു മാസം കൂടുന്പോൾ റെയിൽ മാർഗം 650 ടില്ലറുകൾ വീതം അയയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
എത്യോപ്യ, സിയാറെലിയോൺ, ഹെയ്ത്തി, ശ്രീലങ്ക എന്നീ വിദേശ രാജ്യങ്ങളിലേക്കും കാർഷികാവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്നതിനായി ടില്ലറുകളും, മിനി ട്രാക്ടറുകളും അയയ്ക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ആഭ്യന്തര വിപണി ശക്തിപ്പെടുത്തുന്നതിനായി തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ പുതിയ വിതരണക്കാരെ നിയമിച്ചു.
സൗരോർജ ബാറ്ററിയിൽ പ്രവർത്തിക്കുന്ന കൊയ്ത്ത് യന്ത്രങ്ങളും റീഡറുകളും നിർമിച്ച് പരിസ്ഥിതി സൗഹൃദ കാർഷിക യന്ത്രങ്ങൾ ഉടൻ വിപണിയിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.