36,014 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്; തട്ടിപ്പു തുകയിൽ മൂന്നിരട്ടിയോളം വർധനവ്
Thursday, May 29, 2025 11:45 PM IST
മുംബൈ: ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ കഴിഞ്ഞ സാന്പത്തിക വർഷം ( 2024-25) തട്ടിപ്പ് കേസുകളുടെ എണ്ണത്തിൽ കുറവ്. എന്നാൽ, തട്ടിപ്പ് നടത്തിയ തുകയിൽ മൂന്നിരട്ടിയോളമാണ് വർധിച്ചതെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്.
കഴിഞ്ഞ സാന്പത്തികവർഷം മാത്രം 36,014 കോടി രൂപയുടെ തട്ടിപ്പാണ് ബാങ്കുകളിൽ നടന്നത്. ഇത് മുൻസാന്പത്തിക വർഷത്തേക്കാൾ മൂന്നിരട്ടി വർധനവാണ്. 2023-2024 സാന്പത്തിക വർഷത്തിൽ 12,230 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്.
തട്ടിപ്പ് നടത്തിയ തുകയിൽ വർധനവ് ഉണ്ടായെങ്കിലും തട്ടിപ്പുകേസുകളുടെ എണ്ണത്തിൽ കുറവുണ്ടായതായും റിപ്പോർട്ട് പറയുന്നു. 2023-24ൽ 36,060 തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നുവെങ്കിൽ , 2024-25 ൽ ആകെ 23,953 തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്തത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാർഷിക റിപ്പോർട്ടിലാണ് ഈ കണക്ക് വെളിപ്പെടുത്തിയിട്ടുള്ളത്.
ഏറ്റവും കൂടുതൽ തട്ടിപ്പുകേസുകളുള്ളത് സ്വകാര്യമേഖല ബാങ്കുകളിലാണ് (14,233 കേസുകൾ). ബാങ്കിംഗ് മേഖലയിലെ മൊത്തം കേസുകളിൽ 59.4 ശതമാനവും ഇത് തന്നെയാണ്. പൊതുമേഖല ബാങ്കുകളിൽ 6,935 കേസുകൾ (29 ശതമാനം) റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നാൽ, മൊത്തം തുകയിൽ സ്വകാര്യബാങ്കുകളുടെ പങ്ക് 28 ശതമാനം (10,088 കോടി രൂപ) പൊതുമേഖല ബാങ്കുകളേക്കാൾ കുറവാണ്. പൊതുമേഖല ബാങ്കുകളുടെ പങ്ക് 71.3 ശതമാനം ( 25,667 കോടി രൂപ). മുൻ വർഷമിത് 9,254 കോടി രൂപയായിരുന്നു.
വിദേശ ബാങ്കുകൾ, ചെറുകിട ധനകാര്യ ബാങ്കുകൾ, പേയ്മെന്റ് ബാങ്കുകൾ എന്നിവർ ഇരയായത് തട്ടിപ്പ് തുകയുടെ ഒരു ശതമാനത്തിൽ താഴെയാണ്.
വായ്പയുമായി ബന്ധപ്പെട്ട തട്ടിപ്പുകളാണ് മൊത്തം തട്ടിപ്പ് തുകയുടെ 92% വുമെന്ന് ആർബിഐ റിപ്പോർട്ട് പറയുന്നു. എന്നാൽ, ഇത് സംബന്ധിച്ച കേസുകൾ 33% മാത്രമാണ്. നേരേമറിച്ച്, ഡിജിറ്റൽ പേയ്മെന്റ് തട്ടിപ്പുകൾ (കാർഡ്/ഇന്റർനെറ്റ്) ആണ് ഏറ്റവും കൂടുതൽ സംഭവിക്കുന്നത്, മൊത്തം കേസുകളിൽ 56.5% വരും, പക്ഷേ തുകയുടെ കാര്യത്തിൽ 1.4% മാത്രമാണ്. ഡെപ്പോസിറ്റ്, ഫോറെക്സ്, ഇന്റർ-ബ്രാഞ്ച് അക്കൗണ്ട് തട്ടിപ്പുകൾ അളവിൽ താരതമ്യേന ചെറുതാണ്.