ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് യുഎസ് പദ്ധതി
Saturday, May 31, 2025 1:22 AM IST
വാഷിംഗ്ടൺ ഡിസി: ഗാസയിൽ രണ്ടു മാസത്തേക്കു വെടിനിർത്താൻ അമേരിക്ക മുന്നോട്ടുവച്ച പദ്ധതി ഇസ്രയേൽ അംഗീകരിച്ചു. വൈറ്റ് ഹൗസാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, വെടിനിർത്താൻ തയാറല്ലെന്നു ഹമാസ് വൃത്തങ്ങൾ പ്രതികരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.
യുഎസ് പ്രസിഡന്റ് ട്രംപിന്റെ പശ്ചിമേഷ്യാ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ആണ് പദ്ധതി അവതരിപ്പിച്ചത്. ഗാസയിലെ ബന്ദികളിൽ ജീവനോടെയുള്ളവരിൽ 18 പേരെ മോചിപ്പിക്കുകയും മരിച്ചവരിൽ പത്തു പേരുടെ മൃതദേഹങ്ങൾ കൈമാറുകയും ചെയ്യുന്നതിനു പകരമായി ഇസ്രേലി സേന 60 ദിവസത്തേക്കു യുദ്ധം നിർത്താനാണു പദ്ധതിയിൽ നിർദേശിക്കുന്നത്.
ഗാസയിലേക്കു കൂടുതൽ സഹായം അനുവദിക്കാമെന്നും ഇസേലി ജയിലുകളിലുള്ള 1,236 പലസ്തീൻ തടവുകാരെ മോചിപ്പിക്കാമെന്നും 180 പലസ്തീൻകാരുടെ മൃതദേഹങ്ങൾ കൈമാറാമെന്നും നിർദേശിക്കുന്നുണ്ട്. മധ്യസ്ഥരായ ഖത്തറും ഈജിപ്തും പദ്ധതിയെ പിന്താങ്ങുന്നു.
ഇസ്രേലി സർക്കാർ പദ്ധതി അംഗീകരിച്ചുവെന്നു വൈറ്റ്ഹൗസ് വക്താവ് കരോളിൻ ലെവിറ്റ് അറിയിച്ചു. എന്നാൽ, ഇസ്രയേൽ ഇക്കാര്യം പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, പദ്ധതി അംഗീകരിക്കാൻ കഴിയില്ലെന്ന് മുതിർന്ന ഹമാസ് നേതാവ് പറഞ്ഞ തായി ബിബിസി റിപ്പോർട്ട് ചെയ്തു. യുദ്ധം എന്നന്നേക്കുമായി അവസാനിപ്പിക്കണമെന്നും ഇസ്രേലി സേന ഗാസയിൽനിന്നു പിന്മാറണമെന്നുമുള്ള ആവശ്യങ്ങൾ പദ്ധതിയിൽ പരാമർശിക്കാത്ത പശ്ചാത്തലത്തിലാണിത്. ഹമാസിന്റെ ഔദ്യോഗിക പ്രതികരണം ഉടനെ അറിയിക്കുമെന്നും ഇയാൾ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
ഹമാസ് ഭീകരരുടെ കസ്റ്റഡിയിൽ 58 ഇസ്രേലി ബന്ദികൾകൂടിയുണ്ട്. ഇതിൽ 20 പേരെങ്കിലുമേ ഇപ്പോൾ ജീവനോടെ ഉണ്ടാകൂ എന്നാണ് അനുമാനം.
ഹമാസിന്റെ ഉന്മൂലനവും ബന്ദിമോചനവും സാധ്യമാകുംവരെ ഇസ്രേലി സേന യുദ്ധം തുടരുമെന്നാണു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിരിക്കുന്നത്.
ഇതിനിടെ, കഴിഞ്ഞദിവസം ബന്ദികളുടെ കുടുംബങ്ങളുമായി നടത്തിയ കൂടിക്കാഴ്ച നടത്തിയ നെതന്യാഹു, അമേരിക്കൻ വെടിനിർത്തൽ പദ്ധതി അംഗീകരിച്ചുവെന്ന് അവരെ അറിയിച്ചതായി ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.