നാറ്റോ വിപുലീകരണം പാടില്ല; വെടി നിർത്താൻ പുടിന്റെ ഉപാധി
Thursday, May 29, 2025 12:19 AM IST
മോസ്കോ: റഷ്യൻ അതിർത്തിയിലേക്കു നാറ്റോ വിപുലീകരണം ഉണ്ടാവില്ലെന്ന ഉറപ്പു ലഭിച്ചാലേ പ്രസിഡന്റ് വ്ലാദിമിർ പുടിൻ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ തയാറാകൂ എന്നു റിപ്പോർട്ട്.
റഷ്യക്കെതിരേ ചുമത്തിയിരിക്കുന്ന ഉപരോധങ്ങൾ പിൻവലിക്കണമെന്നും പുടിൻ ആഗ്രഹിക്കുന്നതായി റഷ്യൻ വൃത്തങ്ങൾ വെളിപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
വെടിനിർത്തലിനു തയാറാകാത്ത റഷ്യൻ സമീപനത്തിൽ യുഎസ് പ്രസിഡന്റ് ട്രംപ് അനിഷ്ടം പ്രകടിപ്പിച്ചിരിക്കേയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവന്നത്. പുടിൻ തീകൊണ്ടു കളിക്കുകയാണെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടിരിക്കുന്നത്.
അതേസമയം, വെടിനിർത്തലിനുള്ള രേഖ റഷ്യൻ നേതൃത്വം തയാറാക്കിവരുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കിഴക്കുഭാഗത്തേക്കുള്ള നാറ്റോ വിപുലീകരണം ഉണ്ടാവരുതെന്നാണ് പുടിന്റെ പ്രധാന നിബന്ധന.
യുക്രെയ്നു പുറമേ, ജോർജിയ, മോൾഡോവ എന്നീ രാജ്യങ്ങളെയും നാറ്റോയിൽ ചേർക്കരുതെന്നാണ് പുടിൻ ഇതിലൂടെ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിലുള്ള ഉറപ്പ് പാശ്ചാത്യ ശക്തികൾ എഴുതി നല്കണം.
യുക്രെയ്നെ നിരായുധീകരിക്കണം, പശ്ചാത്യശക്തികൾ മരവിപ്പിച്ച റഷ്യൻ ആസ്തികൾ വിട്ടുകിട്ടണം, യുക്രെയ്നിൽ റഷ്യൻ ഭാഷ സംസാരിക്കുന്നവരുടെ സംരക്ഷണം ഉറപ്പാക്കാണം എന്നീ ആവശ്യങ്ങളും പുടിനുണ്ട്. ഇവ അംഗീകരിച്ചില്ലെങ്കിൽ യുദ്ധം തുടരാനായിരിക്കും പുടിന്റെ തീരുമാനമെന്നു റഷ്യൻ വൃത്തങ്ങൾ സൂചിപ്പിച്ചു.