ദേശീയപാത നിർമാണത്തിലെ തകരാർ; പരിശോധനയ്ക്കു വിദഗ്ധ സമിതി
Friday, May 30, 2025 1:56 AM IST
ന്യൂഡൽഹി: മലപ്പുറം കൂരിയാട് ദേശീയപാത നിർമാണത്തിൽ അപാകതയുണ്ടെന്നു സമ്മതിച്ച് ദേശീയപാത അഥോറിറ്റി (എൻഎച്ച്എഐ). നിർമാണ ടെൻഡർ വ്യവസ്ഥകളിൽ വെള്ളം ചേർത്തതായും 40 ശതമാനം വരെ തുക കുറച്ചാണ് ഉപകരാറുകൾ നൽകിയതെന്നും എൻഎച്ച്എഐ അധികൃതർ സമ്മതിച്ചു.
ദേശീയപാത നിർമാണത്തിലെ അപാകതകൾ പുറത്തുവന്നതോടെ കെ.സി. വേണുഗോപാൽ അധ്യക്ഷനായ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി(പിഎസി) എൻഎച്ച്എഐയോടു വിശദീകരണം തേടിയിരുന്നു. തുടർന്ന് ഇന്നലെ നടന്ന യോഗത്തിലാണ് ദേശീയപാത അധികൃതർ നിർമാണത്തിലെ അപാകത തുറന്നുസമ്മതിച്ചത്.
നിർമാണത്തിലിരിക്കെ തകർന്ന ദേശീയപാതയുടെ കരാർ, ഡിസൈൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് പെർഫോമൻസ് ഓഡിറ്റ് നടത്താൻ സിഎജിക്ക് പിഎസി നിർദേശം നൽകി.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് എൻഎച്ച്എഐ ചെയർമാൻ സന്തോഷ് കുമാർ യാദവ് നാളെ കേരളത്തിലെത്തുമെന്ന് കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് ഐഐടി, സിആർആർഐ, ജിഎസ്ഐ എന്നിവിടങ്ങളിൽനിന്നുള്ള മൂന്നംഗ വിദഗ്ധസംഘം ദേശീയപാതയിൽ പരിശോധന നടത്തുമെന്നും മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണു നൽകിയിരിക്കുന്ന നിർദേശമെന്നും ദേശീയപാത അഥോറിറ്റി പിഎസിയെ അറിയിച്ചു.
വിദഗ്ധസംഘത്തിന്റെ നിർദേശമനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്നും എൻഎച്ച്എഐ ഉദ്യോഗസ്ഥർ അറിയിച്ചു. ദേശീയപാത അഥോറിറ്റി അംഗീകരിച്ച എൻജിനിയർമാരുമായി ആലോചിച്ചാണ് കരാറുകാർ രൂപരേഖ തയാറാക്കിയത്.
എന്നാൽ നിർമാണത്തിലെ തകരാറിനെത്തുടർന്ന് ദേശീയപാതയുടെ ചില ഭാഗങ്ങൾ തകർന്നത് ഗൗരവതരമാണ്. ഇതുമായി ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നും ദേശീയപാത അഥോറിറ്റി പിഎസി മുന്പാകെ സമ്മതിച്ചു.
ദേശീയപാത തകർന്നതിനു പിന്നാലെ സ്വതന്ത്ര വിദഗ്ധ സമിതി ദേശീയപാത അഥോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ചില പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്ന് ദേശീയപാത അഥോറിറ്റി റീജണൽ ഓഫീസർ സമ്മതിക്കുകയും ചെയ്തിരുന്നു. മണ്ണിന്റെ ഘടന മനസിലാക്കുന്നതിൽ പ്രധാനമായും പിഴവ് സംഭവിച്ചുവെന്നായിരുന്നു വിലയിരുത്തൽ.
മഴക്കാലത്ത് നിറയെ വെള്ളം കെട്ടിനിൽക്കുന്ന വയലിൽ ശാസ്ത്രീയ പഠനങ്ങളൊന്നും നടത്താതെ ഉയരത്തിൽ മണ്ണിട്ടുയർത്തി ആറുവരിപ്പാത നിർമിച്ചത് ഗുരുതര പിഴവാണെന്ന് നിർമാണ സമയത്തുതന്നെ നാട്ടുകാർ സൂചിപ്പിച്ചിരുന്നതാണ്. ഇത്തരത്തിൽ വയലിൽ ഉയർത്തിയ റോഡ് താഴ്ന്നതാണ് കൂരിയാട് റോഡ് തകരാനിടയാക്കിയത്.
പിരിച്ചുവിടൽ, സസ്പെൻഷൻ...
ന്യൂഡൽഹി: കേരളത്തിലെ ദേശീയപാത തകർച്ചയിൽ കൂടുതൽ നടപടികളുമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. എൻഎച്ച്എഐ സൈറ്റ് എൻജിനിയറെ പിരിച്ചുവിടുകയും പ്രോജക്ട് ഡയറക്ടറെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
റോഡ് നിർമാണത്തിന് കരാറെടുത്ത കൂടുതൽ കമ്പനികൾക്കു കാരണം കാണിക്കൽ നോട്ടീസ് നൽകി. സുരക്ഷാ കൺസൾട്ടന്റ്, ഡിസൈൻ കൺസൾട്ടന്റ് കമ്പനികൾക്കാണു കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. കൂരിയാട് അടക്കം കരാറുകാർ സ്വന്തം ചെലവിൽ വെള്ളം പോകാനുള്ള സംവിധാനം (വയഡക്ട് ) നിർമിക്കണമെന്നും കേന്ദ്രമന്ത്രി നിർദേശിച്ചു.
ഏഴു ജില്ലകളിൽ പ്രശ്നമുണ്ട്: കെ.സി. വേണുഗോപാൽ
കേരളത്തിലെ ദേശീയപാത നിർമാണവുമായി പുറത്തുവരുന്ന വിവരങ്ങൾ അതീവ ഗൗരവതരമാണെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) അധ്യക്ഷനും കോണ്ഗ്രസ് ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ.
ദേശീയപാത നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി ഏഴു ജില്ലകളിൽനിന്ന് റിപ്പോർട്ടുണ്ട്. കേരളത്തിന്റെ സാഹചര്യവുമായി ബന്ധപ്പെട്ട നിർമാണമല്ല നടന്നത്.
തകർന്ന പ്രദേശത്തു മാത്രമല്ല ദേശീയപാതയിൽ എല്ലായിടത്തും പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. മഴ വന്നാൽ വെള്ളം നിറഞ്ഞുകവിഞ്ഞ് ഒഴുകുന്ന പ്രദേശമാണ് കൂരിയാട്. അവിടെയാണു ശക്തമായ ഒരു ബേസ്മെന്റുമില്ലാതെ റോഡ് നിർമിച്ചിരിക്കുന്നത്. അതാണു തകർന്നത്. ശരിയായ ഡ്രെയ്നേജ് സംവിധാനം റോഡിനു വേണ്ടതാണ്.
തീരെ മഴയില്ലാത്ത പ്രദേശത്തു നിർമിക്കുന്നതുപോലെ നമ്മുടെ നാട്ടിൽ റോഡ് നിർമാണം സാധ്യമല്ല. അതൊന്നും കണക്കിലെടുക്കാതെയുള്ള നിർമാണമാണു പ്രശ്നങ്ങൾക്കു കാരണമെന്നും പിഎസി യോഗത്തിനുശേഷം കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.