പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ പ്രതികരണവുമായി കോൺഗ്രസ്; ശ്രദ്ധ തിരിക്കാനുള്ള ബിജെപി തന്ത്രം
Friday, May 30, 2025 1:40 AM IST
ന്യൂഡൽഹി: അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക പാർലമെന്റ് സമ്മേളനം നടത്താനുള്ള കേന്ദ്രസർക്കാർ നീക്കം രാജ്യത്തെ യഥാർഥ വിഷയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള ബിജെപി തന്ത്രമാണെന്ന് കോണ്ഗ്രസ്.
1975ലെ അടിയന്തരാവസ്ഥ കാലഘട്ടത്തിന്റെ 50 വർഷം പൂർത്തിയാകുന്ന വേളയിൽ ജൂണ് 25, 26 തീയതികളിൽ പ്രത്യേക പാർലമെന്റ് സമ്മേളനം നടത്തുമെന്ന റിപ്പോർട്ടുകളോടു പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശാണ് പ്രസ്താവന നടത്തിയത്.
50 വർഷംമുന്പ് സംഭവിച്ച കാര്യങ്ങൾക്ക് ഇപ്പോൾ പ്രത്യേക സമ്മേളനം നടത്തുന്നതിന്റെ ആവശ്യകത ചോദ്യം ചെയ്ത അദ്ദേഹം 2014 മുതൽ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുകയാണെന്നും കുറ്റപ്പെടുത്തി.
ഏപ്രിൽ 22 മുതൽതന്നെ പഹൽഗാം ഭീകരാക്രമണത്തിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗം കോണ്ഗ്രസ് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല.
രാജ്യത്തിന്റെ ഐക്യദാർഢ്യം പ്രമേയത്തിലൂടെ പ്രകടിപ്പിക്കാൻ പ്രത്യേക പാർലമെന്റ് സമ്മേളനം ആവശ്യപ്പെട്ട് മേയ് പത്തിന് ലോക്സഭാ പ്രതിപക്ഷ നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവും പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നെങ്കിലും ഈ നിർദേശവും അംഗീകരിക്കപ്പെട്ടില്ല.
പഹൽഗാം ഭീകരാക്രമണത്തിനു കാരണക്കാരായ തീവ്രവാദികൾ ഇപ്പോഴും ഒളിവിൽ കഴിയുന്നതിനെക്കുറിച്ചും വെടിനിർത്തൽ കരാറിന് എന്തുകൊണ്ട് ട്രംപ് മധ്യസ്ഥത വഹിച്ചു എന്നതിലും 2020ൽ എന്തുകൊണ്ട് ചൈനയ്ക്ക് ക്ലീൻ ചിറ്റ് നൽകിയെന്നതിലും മോദി ഇപ്പോഴും ഉത്തരം നൽകിയിട്ടില്ലെന്ന് ജയ്റാം ചൂണ്ടിക്കാട്ടി.
ബിജെപി കോണ്ഗ്രസ് പാർട്ടിയെ മാത്രമാണു ലക്ഷ്യം വയ്ക്കുന്നതെന്നും പകരം അവർ തീവ്രവാദികളെയാണ് ലക്ഷ്യം വയ്ക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.