ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പ്രകീർത്തിച്ച് സൽമാൻ ഖുർഷിദ്
Saturday, May 31, 2025 2:29 AM IST
ന്യൂഡൽഹി: ജമ്മു കാഷ്മീരിനു പ്രത്യേക അധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റദ്ദാക്കിയതിനെ പ്രകീർത്തിച്ച് കോണ്ഗ്രസ് നേതാവും മുൻ വിദേശകാര്യമന്ത്രിയുമായ സൽമാൻ ഖുർഷിദ്.
കേന്ദ്രത്തിന്റെ നടപടി ജമ്മു കാഷ്മീരിന്റെ അഭിവൃദ്ധിക്കും ജനാധിപത്യ പുരോഗതിക്കും കാരണമായെന്നാണ് സൽമാൻ ഖുർഷിദിന്റെ നിലപാട്. ജമ്മു കാഷ്മീർ ഇന്ത്യയുടെ മറ്റിടങ്ങളിൽനിന്ന് വേറിട്ടു നിൽക്കുന്ന പ്രദേശമാണെന്ന ധാരണ അവസാനിപ്പിക്കാൻ ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ കഴിഞ്ഞുവെന്ന് സൽമാൻ വ്യക്തമാക്കി.
പാക് തീവ്രവാദം തുറന്നുകാട്ടാനായി കേന്ദ്രം വിദേശത്തേക്കയച്ചിരിക്കുന്ന പ്രതിനിധിസംഘത്തിലുൾപ്പെട്ട സൽമാൻ ഇന്തോനേഷ്യയിലാണ് തന്റെ നിലപാട് തുറന്നുകാട്ടിയത്.
കുറേ വർഷങ്ങളായി കാഷ്മീരിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്നും പ്രത്യേകാധികാരം റദ്ദാക്കിയതിനു ശേഷം 65 ശതമാനം പങ്കാളിത്തത്തോടെ മേഖലയിൽ തെരഞ്ഞെടുപ്പ് നടന്നുവെന്നും സൽമാൻ ചൂണ്ടിക്കാണിച്ചു.
ഇന്നിപ്പോൾ കാഷ്മീരിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ നിലനിൽക്കുന്നുണ്ടെന്നും കാഷ്മീരിലുണ്ടായിട്ടുള്ള അഭിവൃദ്ധി ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൽമാന്റെ പ്രസ്താവനയ്ക്കു പിന്നാലെ അദ്ദേഹത്തിനു പിന്തുണയുമായി ബിജെപി രംഗത്തു വന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ ജമ്മു കാഷ്മീരിലെ ജനങ്ങൾ പുരോഗതിയുടെയും രാഷ്ട്രീയ പ്രക്രിയയുടെയും ഭാഗമായി മാറിയെന്ന് ബിജെപി വക്താവ് മുക്തർ അബ്ബാസ് പറഞ്ഞു.
ആർട്ടിക്കിൾ 370നെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയതിനാൽ അദ്ദേഹത്തെ "സൂപ്പർ വക്താവായി’ കോണ്ഗ്രസ് വിശേഷിപ്പിക്കില്ലെന്നു കരുതുന്നതായും അബ്ബാസ് പറഞ്ഞു.
ജെഡിയു എംപിയായ സഞ്ജയ് കുമാർ ഝാ നയിക്കുന്ന പ്രതിനിധിസംഘത്തിലാണ് സൽമാൻ ഉൾപ്പെട്ടിരിക്കുന്നത്. തൃണമൂൽ എംപി അഭിഷേക് ബാനർജിയും സിപിഎം എംപി ജോണ് ബ്രിട്ടാസും ഇതേ പ്രതിനിധിസംഘത്തിലാണുള്ളത്.