"യുദ്ധവിമാനങ്ങൾ നഷ്ടമായി'; ഓപ്പറേഷൻ സിന്ദൂറിൽ സൈന്യത്തിന്റെ സ്ഥിരീകരണം
Sunday, June 1, 2025 2:46 AM IST
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന് സൈന്യം ആദ്യമായി സ്ഥിരീകരിച്ചു.
ഇന്ത്യയുടെ സംയുക്ത സേനാ മേധാവി അനിൽ ചൗഹാൻ അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെർഗിന് സിംഗപ്പൂരിൽ നൽകിയ അഭിമുഖത്തിലാണ് മേയ് ഏഴിനു നടന്ന സൈനിക സംഘർഷത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ പാക്കിസ്ഥാന്റെ ആക്രമണത്തിൽ നഷ്ടമായെന്നു സ്ഥിരീകരിച്ചത്.
ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ വെടിവച്ചു വീഴ്ത്തിയിരുന്നുവെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രിയും അന്താരാഷ്ട്ര മാധ്യമങ്ങളും നേരത്തേ അവകാശപ്പെട്ടിരുന്നുവെങ്കിലും ഇന്ത്യൻ അധികൃതർ ഇതുവരെ വ്യക്തത നൽകിയിരുന്നില്ല.
എത്ര വിമാനങ്ങൾ നഷ്ടമായെന്നത് അനിൽ ചൗഹാൻ വ്യക്തമാക്കിയിട്ടില്ല. സൈനിക സംഘർഷത്തിന്റെ ആദ്യദിവസം പാക്കിസ്ഥാൻ ഇന്ത്യയുടെ നാല് റഫാൽ വിമാനങ്ങളടക്കം ആറ് യുദ്ധവിമാനങ്ങൾ വെടിവച്ചു വീഴ്ത്തിയിരുന്നുവെന്നാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ബുധനാഴ്ച അവകാശപ്പെട്ടിരുന്നത്. എന്നാൽ പാക്കിസ്ഥാന്റെ ആ വാദം പൂർണമായും തെറ്റാണെന്ന് അനിൽ ചൗഹാൻ പറഞ്ഞു. ഇന്ത്യയുടെ എത്ര ഫൈറ്റർ ജെറ്റുകൾ നഷ്ടമായി എന്നതിനേക്കാൾ എന്തുകൊണ്ടാണ് അവ പരാജയപ്പെട്ടതെന്നതിനും എന്തൊക്കെ തെറ്റുകളാണ് ഉണ്ടായിട്ടുള്ളതെന്നതിനുമാണ് പ്രാധാന്യമുള്ളതെന്ന് അദ്ദേഹം ബ്ലൂംബർഗിനോട് വിശദീകരിച്ചു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലെ സംഘർഷം ഒരിക്കലും ആണവയുദ്ധത്തിലേക്ക് അടുത്തിരുന്നില്ലെന്നും അനിൽ ചൗഹാൻ പറഞ്ഞു. ഇത്തരമൊരു സംഘർഷത്തിന്റെ അനന്തരഫലം അറിയുന്നതു കൊണ്ടുതന്നെ ഇരു രാജ്യങ്ങളും ചിന്തകളിലും നടപടികളിലും യുക്തിപരമായ തീരുമാനം കൈക്കൊണ്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥിതിഗതികളിൽ എപ്പോഴും നിയന്ത്രണങ്ങൾ വരുത്താൻ പാക്കിസ്ഥാനുമായുള്ള ആശയവിനിമയ സംവിധാനങ്ങൾ തുറന്നിട്ടിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
പാക്കിസ്ഥാൻ ചൈനയുടെ അടുത്ത സഖ്യകക്ഷിയായിരുന്നെങ്കിലും സംഘർഷത്തിനിടയിൽ ചൈന അവർക്ക് നേരിട്ടു സഹായം നൽകിയതിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ എത്ര യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോണ്ഗ്രസും ചോദ്യങ്ങളുയർത്തിയിരുന്നെങ്കിലും ഇന്ത്യൻ സർക്കാർ ഇതുവരെ വിഷയത്തിൽ ഔദ്യോഗികമായ പ്രതികരണം നടത്തിയിട്ടില്ല.
നാല് ദിവസം നീണ്ടുനിന്ന സൈനിക സംഘർഷത്തിനിടെയും അതിനു ശേഷവും നടത്തിയ വാർത്താസമ്മേളനങ്ങളിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും വ്യോമയാന ഓപ്പറേഷൻസിന്റെ ഡയറക്ടർ ജനറൽ എയർ മാർഷൽ എ.കെ. ഭാരതിയും ഇന്ത്യക്ക് ആക്രമണങ്ങളിൽ നഷ്ടമുണ്ടായെന്ന റിപ്പോർട്ടുകൾ നിഷേധിച്ചിരുന്നില്ലെങ്കിലും വിശദാംശങ്ങളിലേക്ക് കടന്നിരുന്നില്ല.
അവലോകന സമിതിയെ നിയോഗിക്കുമോയെന്ന് കോണ്ഗ്രസ്
ന്യൂഡൽഹി: കാർഗിൽ യുദ്ധത്തിനുശേഷം വാജ്പേയ് സർക്കാർ കാർഗിൽ അവലോകന സമിതിയെ നിയോഗിച്ചതുപോലുള്ള നടപടി മോദി സർക്കാരും കൈക്കൊള്ളുമോയെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ്.
അനിൽ ചൗഹാൻ സിംഗപ്പൂരിൽ അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെർഗിന് നൽകിയ അഭിമുഖഭാഗം എക്സിൽ പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന് അഭിമുഖത്തിൽ അനിൽ ചൗഹാൻ സ്ഥിരീകരിച്ചിരുന്നു.
1999 ജൂലൈ 29ന് ഇന്നത്തെ വിദേശകാര്യ മന്ത്രിയുടെ പിതാവും അന്നത്തെ ഇന്ത്യയുടെ നയതന്ത്രകാര്യ ഗുരുവുമായ കെ. സുബ്രഹ്മണ്യത്തിന്റെ അധ്യക്ഷതയിൽ കാർഗിൽ അവലോകന സമിതിയെ നിയോഗിച്ചിരുന്നുവെന്നും കാർഗിൽ യുദ്ധത്തിനു മൂന്ന് ദിവസത്തിനു ശേഷമായിരുന്നു നടപടിയെന്നും ജയ്റാം ചൂണ്ടിക്കാണിച്ചു.
ഈ സമിതി വിശദമായ റിപ്പോർട്ട് അഞ്ച് മാസത്തിനുശേഷം സമർപ്പിച്ചു. ‘അപ്രതീക്ഷിതത്വത്തിൽനിന്ന് കണക്കുകൂട്ടലിലേക്ക്’ എന്ന് പേരിട്ടിരുന്ന റിപ്പോർട്ട് 2000 ഫെബ്രുവരിയിൽ പാർലമെന്റിന്റെ ഇരുസഭകളിലും സമർപ്പിച്ചിരുന്നുവെന്ന് മുതിർന്ന കോണ്ഗ്രസ് നേതാവ് വ്യക്തമാക്കി.