കോവിഡ് കേസുകളിൽ വൻ വർധന
സ്വന്തം ലേഖകൻ
Monday, June 2, 2025 3:13 AM IST
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകൾ 3000 കവിഞ്ഞു. കേരളം, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ കേസുകളുടെ എണ്ണത്തിൽ ക്രമാതീതമായാണ് വർധന കാണിക്കുന്നത്.
മേയ് 31 വരെയുള്ള കണക്കനുസരിച്ച് 3395 സജീവ കോവിഡ് കേസുകളാണ് രാജ്യത്ത് ആകെയുള്ളത്. മേയ് 19നു ശേഷം 2385 കോവിഡ് കോവിഡ് കേസുകളാണ് കണ്ടെത്തിയത്. ഇന്ത്യയിൽ വ്യാപിക്കുന്ന അണുബാധയുടെ തീവ്രത കുറവാണെങ്കിലും നിലവിലെ സ്ഥിതി നിരീക്ഷിച്ചു വരികയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചത്. രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടെങ്കിലും കൂടുതൽ രോഗികളും വീട്ടിൽതന്നെ പരിചരണത്തിലാണ്. അതിനാൽ ആശങ്കയ്ക്കു വകയില്ലെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്.
മേയ് 19നു ശേഷം രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 26 സംസ്ഥാനങ്ങളിൽ സജീവ് കേസുകളുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. 1400 കോവിഡ് രോഗികൾ സംസ്ഥാനത്ത് ഉണ്ടെന്നാണ് കണക്ക്.
മഹാരാഷ്ട്ര, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ നാനൂറോളം കേസുകളും ഗുജറാത്ത്, ബംഗാൾ, തുടങ്ങിയ സംസ്ഥാനങ്ങളിൽ മുന്നൂറിനു മുകളിലും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കോവിഡ് പകർച്ചവ്യാധി പടർന്നുപിടിച്ച കാലത്തെ അപേക്ഷിച്ച് ഇത്തവണ രോഗവ്യാപനവും അണുബാധയുടെ തീവ്രതയും താരതമ്യേന കുറവാണെന്ന് ഇന്ത്യൻ കൗണ്സിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡയറക്ടർ ജനറൽ ഡോ. രാജീവ് ബഹൽ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ കോവിഡ് കേസുകളെല്ലാം ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം (ഐഡിഎസ്പി) വഴി നിരീക്ഷിച്ചു വരികയാണ്. ജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ല. ജാഗ്രത മാത്രം മതിയെന്നും സാധാരണ എടുക്കുന്ന മുൻകരുതലുകൾ പാലിക്കാനും ബഹൽ മുന്നറിയിപ്പ് നൽകി.