പോലീസ് സേനയിൽ അഗ്നിവീറുകൾക്ക് 20% സംവരണം അനുവദിച്ച് ഉത്തർപ്രദേശ്
Wednesday, June 4, 2025 1:49 AM IST
ന്യൂഡൽഹി: സംസ്ഥാന പോലീസ് സേനയിലെ വിവിധ തസ്തികകളിലേക്കുള്ള നേരിട്ടുള്ള നിയമനത്തിന് അഗ്നിവീറുകൾക്ക് 20 ശതമാനം സംവരണം അനുവദിച്ച് ഉത്തർപ്രദേശ് സർക്കാർ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭായോഗത്തിലാണു നിർണായക തീരുമാനം.
അഗ്നിപഥ് പദ്ധതിക്കുകീഴിൽ നാലുവർഷ കാലാവധി പൂർത്തിയാക്കിയ അഗ്നിവീറുകൾക്ക് അവരുടെ സൈനിക സേവനത്തിനുശേഷവും അർഥവത്തായ അവസരങ്ങൾ തുറന്നിടുന്നതാണ് തീരുമാനമെന്ന് യുപി ധനമന്ത്രി സുരേഷ് കുമാർ ഖന്ന അഭിപ്രായപ്പെട്ടു.
ജനറൽ, പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗങ്ങൾക്കെല്ലാം സംവരണം ബാധകമായിരിക്കും. അഗ്നിവീർ പട്ടികജാതി വിഭാഗക്കാരനാണെങ്കിൽ പട്ടികജാതി വിഭാഗത്തിനുള്ളിൽ സംവരണവും ഒബിസിയാണെങ്കിൽ ഒബിസി വിഭാഗത്തിനുള്ളിലെ സംവരണവും ബാധകമായിരിക്കും.
പോലീസ് കോണ്‍സ്റ്റബിൾ, കോണ്‍സ്റ്റബിൾ പിഎസി, മൗണ്ടഡ് പോലീസ്, ഫയർമാൻ എന്നീ വിഭാഗങ്ങളിലേക്കാണ് അഗ്നിവീറുകളുടെ നിയമനം നടക്കുക. ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന അഗ്നിവീർമാർക്ക് മൂന്നു വർഷം വരെ പ്രത്യേക വയസിളവ് നൽകുമെന്നും യുപി സർക്കാർ അറിയിച്ചിട്ടുണ്ട്.
കര, നാവിക, വ്യോമസേനകളിൽ കൂടുതൽ യുവപൗരന്മാർ പങ്കാളികളാകണമെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ 2022ൽ അവതരിപ്പിച്ച പദ്ധതിയാണ് അഗ്നിപഥ്. പദ്ധതി പ്രകാരം അഗ്നിവീറുകളായ യുവപൗരന്മാരുടെ സേവനം നാലുവർഷ കാലയളവിലേക്ക് ലഭ്യമാകുന്നു.
എന്നാൽ താത്കാലികമായ ഈ സൈനിക സേവനത്തിനുശേഷം അഗ്നിവീറുകളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷപാർട്ടികൾ കേന്ദ്രത്തിനെതിരേ വിമർശനമുന്നയിച്ചിരുന്നു.