സിക്കിം മണ്ണിടിച്ചിൽ; കാണാതായ സൈനികർക്കായി തെരച്ചിൽ, മൂന്നു സൈനികർക്ക് അന്ത്യാഞ്ജലി
Wednesday, June 4, 2025 1:49 AM IST
ഗ്യാങ്ടോക്ക്: സിക്കിമിലെ ചാറ്റെനിൽ മണ്ണിടിച്ചിൽ മേഖലയിൽ രക്ഷാപ്രവർത്തനം തുടരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ 23 അംഗ സംഘത്തെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി വിന്യസിച്ചിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരമുണ്ടായ കനത്ത മണ്ണിടിച്ചിലിൽ മൂന്നു സൈനികരാണ് കൊല്ലപ്പെട്ടത്. നാലുപേർക്കു പരിക്കേറ്റു. ആറ് സൈനികരെ കാണാതാവുകയും ചെയ്തു.
മണ്ണിടിച്ചിൽ ഉണ്ടായ ലാച്ചെൻ ജില്ല ദുരന്തബാധിത മേഖലയായി സിക്കിം സർക്കാർ പ്രഖ്യാപിച്ചു. ടൂറിസ്റ്റുകൾക്ക് ഉൾപ്പെടെ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ചൈനയുമായി അതിർത്തി പങ്കിടുന്ന മേഖല കനത്ത മഴയെത്തുടർന്ന് കഴിഞ്ഞ 28 മുതൽ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.
നിരവധിയിടങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായി. ഹവിൽദാർ ലഖ്വിന്ദർ സിംഗ്, ലാൻസ് നായിക് മുനിഷ് താക്കുർ, പോർട്ടർ അഭിഷേഖ് ലഖാഡിയ എന്നീ സൈനികരാണു മരിച്ചത്.
പരിക്കേറ്റ നാലു സൈനികരെ രക്ഷപെടുത്തി. ആറുപേരെ കാണാതായ വിവരം തിങ്കളാഴ്ച വൈകുന്നേരം ഏഴുമണിയോടെ സ്ഥിരീകരിക്കുകയും ചെയ്തു. സൈനികരുടെ വിയോഗത്തിൽ മുഖ്യമന്ത്രി പ്രേം സിംഗ് ഗോലി അഗാധദുഃഖം രേഖപ്പെടുത്തി.
ഗ്യാങ്ടോക്കിൽ നിന്ന് 110 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽനിന്ന് 9000 അടി ഉയരത്തിലാണ് അപകടം നടന്ന പ്രദേശം. അതിനിടെ സംസ്ഥാനത്തെ മാൻഗൻ ജില്ലയിലെ ദുരന്തബാധിത മേഖലയിലെ രക്ഷാപ്രവർത്തനങ്ങൾ ചീഫ് സെക്രട്ടറി ആർ.തലാംഗിന്റെ നേതൃത്വത്തിലുള്ള ഉന്നതസംഘം വിലയിരുത്തി.
മണ്ണിടിച്ചിലിനെത്തുടർന്ന് താറുമാറായ റോഡ്ഗതാഗതം സാധാരണ നിലയിലാക്കുന്നതിനു ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. മാൻഗനിലെ തീസ്ത നദിയിൽ കാണാതായ എട്ട് വിനോദസഞ്ചാരികൾക്കായി അഞ്ചാംദിവസമായ ചൊവ്വാഴ്ചയും തിരച്ചിൽ തുടർന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ ആയിരം അടിയോളം താഴെയുള്ള നദിയിൽ വീഴുകയായിരുന്നു.
11 പേരാണ് കാറിൽ ഉണ്ടായിരുന്നത്. മുൻസിതാംഗ് ഹൈവേയിൽ കഴിഞ്ഞ 29 നായിരുന്നു അപകടം. ഒഡീഷ സ്വദേശികളായ രണ്ടുപേരെ സുരക്ഷിതമായി രക്ഷപെടുത്തി. ഒരാളുടെ മൃതദേഹം അപകടത്തിനു തൊട്ടുപിന്നാലെ കണ്ടെത്തിയിരുന്നു.
കാണാതായവിരിൽ നാലുപേർ ഒഡീഷക്കാരാണ്. രണ്ട് യുപി സ്വദേശികളെയും രണ്ട് ത്രിപുര സ്വദേശികളെയുമാണ് കാണാതായത്.