"പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണം'; പ്രധാനമന്ത്രിക്ക് കത്തയയ്ക്കാൻ "ഇന്ത്യ' സഖ്യം
Wednesday, June 4, 2025 1:49 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവും തുടർന്ന് ഇന്ത്യ സ്വീകരിച്ച "ഓപ്പറഷൻ സിന്ദൂർ' അടക്കമുള്ള സൈനിക നടപടികളും വിശദീകരിക്കാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിക്ക് കത്തയയ്ക്കാൻ പ്രതിപക്ഷ "ഇന്ത്യ' സഖ്യം തീരുമാനിച്ചു.
പാക്കിസ്ഥാനുമായുള്ള വെടിനിർത്തലിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം, "ഓപ്പറേഷൻ സിന്ദൂറി'ൽ ഇന്ത്യക്കു നാശനഷ്ടം സംഭവിച്ചുവെന്ന് സംയുക്ത സൈനിക മേധാവി വിദേശത്തു നടത്തിയ വെളിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രത്യേക പാർലമെന്റ് സമ്മേളനം നടത്താൻ പ്രതിപക്ഷം സമ്മർദം ചെലുത്തുന്നത്.
സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള പോരാട്ടമല്ലിതെന്നും മറിച്ച്, സർക്കാരിന്റെ ഉത്തരവാദിത്വത്തെക്കുറിച്ചുള്ള കാര്യമാണു പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും "ഇന്ത്യ' മുന്നണി നേതാക്കൾ വ്യക്തമാക്കി.
ഇന്നലെ ഡൽഹി കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടന്ന യോഗത്തിനു പിന്നാലെയാണ് പ്രത്യേക പാർലമെന്റ് സമ്മേളനം ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്ക് കത്തയയ്ക്കാൻ തീരുമാനമായത്. പ്രതിപക്ഷത്തെ 16 പാർട്ടികളാണ് ഇന്നലെ നടന്ന യോഗത്തിൽ പങ്കെടുത്തത്. ആം ആദ്മി പാർട്ടി യോഗത്തിൽ പങ്കെടുത്തില്ല. സമാന ആവശ്യം ഉന്നയിച്ച് പാർട്ടി പ്രധാനമന്ത്രിക്ക് നേരിട്ടു കത്തയയ്ക്കും.
അതേസമയം, "ഇന്ത്യ' സഖ്യത്തിന്റെ യോഗം നടക്കുന്ന വിവരം അറിഞ്ഞില്ലെന്നും തനിക്കോ പാർട്ടിക്കോ ക്ഷണമുണ്ടായില്ലെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ വ്യക്തമാക്കി.
പ്രതിനിധികളെ മറ്റു രാജ്യങ്ങളിൽ അയച്ച് സ്ഥിതിഗതികൾ വിവരിക്കുന്ന കേന്ദ്രസർക്കാർ സ്വന്തം പൗരന്മാരോടു മൗനം പാലിക്കുകയാണെന്ന് യോഗത്തിനുശേഷം തൃണമൂൽ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാൻ ആരോപിച്ചു.
ഇരുസഭകളിലെയും പ്രതിപക്ഷനേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, തൃണമൂൽ കോണ്‍ഗ്രസിന്റെ അഭിഷേക് ബാനർജി, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങിയ പ്രധാന നേതാക്കൾ കത്തിൽ നേരത്തേ ഒപ്പിട്ടതായും മറ്റുള്ള പ്രതിപക്ഷ എംപിമാർ രണ്ടു ദിവസത്തിനുള്ളിൽ ഒപ്പിടുമെന്നും ഒബ്രിയാൻ വ്യക്തമാക്കി.
ജയ്റാം രമേശ്, ദീപേന്ദർ സിംഗ് ഹൂഡ, തൃണമൂൽ നേതാവ് ഡെറിക് ഒബ്രിയാൻ, ആർജെഡി എംപി മനോജ് കുമാർ ഝാ, ശിവസേന (യുബിടി)എംപി സഞ്ജയ് റാവത്ത്, സമാജ്വാദി പാർട്ടി എംപി രാം ഗോപാൽ യാദവ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.