6255-ാം ദിനം കിരീടം; 6256-ാം ദിനം കണ്ണീര്
Thursday, June 5, 2025 3:26 AM IST
ബംഗളൂരു: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് കിരീടത്തിലേക്ക് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനു വേണ്ടിവന്നത് 6255 ദിനങ്ങളുടെയും 286 മത്സരങ്ങളുടെയും കാത്തിരിപ്പ്...
ഒടുവില്‍ കപ്പില്‍ ചുണ്ടമര്‍ത്തിയപ്പോള്‍ ബംഗളൂരുവിനെ പുണര്‍ന്നതു മരണത്തിന്റെ തണുത്ത കരങ്ങള്‍. ലോക ചരിത്രത്തിലെതന്നെ ഏറ്റവും ദാരുണമായ വിക്ടറി പരേഡ് ദുരന്തമാണ് ഇന്നലെ ബംഗളൂരുവില്‍ റോയല്‍ ചലഞ്ചേഴ്സിന്റെ ആഹ്ലാദത്തിനിടെ നടന്നത്.
2008ലെ പ്രഥമ ഐപിഎല്ലില്‍ പിറവിയെടുത്ത്, 17 വര്‍ഷം നീണ്ട കിരീട കാത്തിരിപ്പിനു കണ്ണീരിന്റെ ഉപ്പുരസം നിറച്ച് നിശ്ചലദേഹങ്ങള് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ചു...
കാത്തിരിപ്പിനൊടുവില്‍ ദുരന്തം
ഐപിഎല്‍ ട്രോഫിക്കായി 17 വര്‍ഷം കാത്തിരിക്കേണ്ടിവന്ന ആരാധകരുടെ ഉള്‍ത്തള്ളലാണ് ദുരന്തത്തിനു വഴിമാറിയത്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമുകളേപ്പോലെ ആരാധകവൃന്ദമുള്ള ഫ്രാഞ്ചൈസിയാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു. ആര്‍സിബി.. ആർസിബി... എന്ന മുദ്രാവാക്യം എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മുഴങ്ങുമ്പോള്‍ ബംഗളൂരു നഗരം ഒന്നാകെ അതില്‍ ലയിക്കാറുണ്ടെന്നതും വാസ്തവം.
എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സും രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സും ഐപിഎല്‍ ട്രോഫിയില്‍ ഇക്കാലത്തിനിടെ അഞ്ച് തവണ വീതം മുത്തംവച്ചപ്പോള് ഹൃദയത്തില്‍ വേദന അനുഭവിച്ചവരാണ് വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ആരാധകര്‍.
കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാന് റോയല്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റവും ഒടുവിലായി ഐപിഎല്‍ വേദിയിലേക്കെത്തിയ ഗുജറാത്ത് ടൈറ്റന്‍സ് വരെ ഐപിഎല്‍ ട്രോഫിയില്‍ മുത്തംവച്ചപ്പോഴെല്ലാം ആര്‍സിബിക്കാര്‍ മനസില്കുറിച്ചത് ഇത്രമാത്രം, ഒരു നാള് വരും... കാത്തിരിപ്പുകള്‍ക്കൊടുവില്‍ ആ ദിനം എത്തിയപ്പോള്‍ അവര്‍ക്ക് തങ്ങളുടെ ഹൃദയങ്ങളെയും മസ്തിഷ്കങ്ങളെയും നിയന്ത്രിക്കാനായില്ല... അതോടെ ആഹ്ലാദം ഗദ്ഗദത്തിനു വഴിമാറി...
മരങ്ങളിലും മതിലിലും
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച രാത്രി നടന്ന ഐപിഎല്‍ 2025 സീസണ് ഫൈനലില്‍ പഞ്ചാബ് കിംഗ്സിനെ ആറ് റൺസിനു കീഴടക്കിയാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു കന്നിക്കിരീടം സ്വന്തമാക്കിയത്. ആര്‍സിബിയുടെ കന്നിക്കിരീടം ആഘോഷമാക്കാന്‍ കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനാണ് പരിപാടി സംഘടിപ്പിച്ചത്.
ഹോം ഗ്രൗണ്ടായ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് വിരാട് കോഹ്ലിയും സംഘവും ട്രോഫിയുമായി എത്തുന്നതു കാണാന്‍ ആര്‍സിബി ആരാധകര്‍ ഇന്നലെ രാവിലെ മുതല്‍ എത്തിത്തുടങ്ങിയിരുന്നു. ഉച്ചകഴിഞ്ഞപ്പോള്‍ മുതല്‍ ബംഗളൂരു നഗരം നിശ്ചലമാകാന്‍ തുടങ്ങി.
ഒഴുകിയെത്തിയ ആരാധകര്‍ ചിന്നസ്വാമി സ്റ്റേഡിയവും പരിസരവും നിറഞ്ഞു. താരങ്ങളെ കാണാനായി സ്റ്റേഡിയത്തിന്റെ ഗേറ്റിലും പരിസരങ്ങളിലും തിക്കുംതിരക്കും. സ്റ്റേഡിയത്തിന്റെ മതിലിനും പരിസരങ്ങളിലെ മരങ്ങളിലുമെല്ലാം ആരാധകര്‍ കയറി. അനിയന്ത്രിതമായെത്തിയ ആരാധകരുടെ തിക്കുംതിരക്കുമാണ് ദുരന്തത്തിനു കാരണമായത്. റോഡുകള്‍ ബ്ലോക്കായതോടെ പരിക്കേറ്റവരെ ആശുപത്രികളില്‍ എത്താക്കാനുള്ള മാര്‍ഗവും അടഞ്ഞു. അതും ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു.
ആര്‍സിബി എന്ന വികാരം
ബംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു എന്നത് വിരാട് കോഹ്ലി ആരാധകരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന വികാരമാണ്. ഡല്‍ഹിക്കാരനായ കോഹ്ലിക്കു തിരിച്ചും അതുതന്നെ. അതുകൊണ്ടാണ് കഴിഞ്ഞ 18 വര്‍ഷമായി വിരാട് കോഹ്ലി ആര്‍സിബി എന്ന ഒറ്റയൊരു ടീമില്‍ മാത്രം കളിച്ചത്.
ഓരോ ഐപിഎല്‍ സീസണിലും ആര്‍സിബി ആരാധകര്‍ കിരീടം പ്രതീക്ഷിക്കും. എന്നാല്‍, കഴിഞ്ഞ 17 സീസണിലും കിരീടഭാഗ്യം ഉണ്ടായില്ല. ഇക്കാലത്തിനിടെ 2009, 2011, 2016 സീസണുകളില്‍ ഫൈനലില്‍ പരാജയപ്പെട്ടു.
ഫാന്‍ ബേസ്
ഐപിഎല്ലില്‍ ഏറ്റവുമധികം ഫാന്‍ ബേസുള്ള ഫ്രാഞ്ചൈസികളില്‍ ഒന്നാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു. ആര്‍സിബിയുടെ ഹോം മത്സരങ്ങള്‍ക്കുള്ള ടിക്കറ്റിനായി എം. ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലെ നീണ്ടനിര അതടിവരയിടാറുണ്ട്.
കിലോമീറ്റര്‍ നീണ്ട നിരയാണ് ഹോം മത്സരങ്ങള്‍ക്കായി ചിന്നസ്വാമി സ്റ്റേഡിയത്തിനു പരിസരത്ത് ഉണ്ടാകുന്നത്. ടിക്കറ്റ് ലഭിക്കാത്ത ആരാധകര്‍ക്കായി നഗരത്തിന്റെ വിവിധ കോണുകളില്‍ ഓപ്പണ്‍ സ്ക്രീനില്‍ ലൈവ് മത്സരം കാണിക്കാറുമുണ്ട്.