ഓളപ്പരപ്പിലെ വിസ്മയം; ജോസഫ് ചാവറയ്ക്കിനി വിശ്രമജീവിതം...
Saturday, May 31, 2025 1:22 AM IST
കോട്ടയം: അല്പ്പം പിന്നോട്ടു പോകണം; 1980കളിലേക്ക്. 1983ൽ ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റ് കിരീടം കപിൽദേവിന്റെ നേതൃത്വത്തിൽ ഇന്ത്യ സ്വന്തമാക്കിയതിന്റെ ആവേശത്തിര രാജ്യത്തെങ്ങും അലതല്ലുന്ന കാലം.
കേരളത്തിന്റെ കോണുകളിലും ക്രിക്കറ്റ് പിച്ചവയ്പ്പുകഴിഞ്ഞ് എഴുന്നേൽക്കാനുള്ള തയാറെടുപ്പിൽ. വെള്ളത്താൽ ചുറ്റപ്പെട്ട ആലപ്പുഴ കൈനകരിക്കാർക്ക് എന്തു ക്രിക്കറ്റ്, നീന്തൽതന്നെ ശരണം...
അങ്ങനെ കുട്ടനാട്ടിൽനിന്നു നീന്തിത്തുടങ്ങിയ ജോസഫ് ജെ. ചാവറ ഇന്ത്യൻ ജഴ്സി അണിഞ്ഞു, രാജ്യത്തിനായി നിരവധി മെഡലുകൾ നീന്തിയെടുത്തു. കഠിനാധ്വാനത്തിലൂടെ സ്വയം വെട്ടിയൊരുക്കിയ വഴിയിലൂടെയുള്ള സഞ്ചാരമായിരുന്നു ജോസഫ് ചാവറയുടേത്.
സുവർണ മത്സ്യം:
ജോസഫ് ജെ. ചാവറ ഓളപ്പരപ്പിലെ സുവർണ മത്സ്യമാകുന്നതാണ് 1985 മുതൽ രാജ്യം കണ്ടത്. നീന്തലിൽ കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായി ഈ കുട്ടനാട്ടുകാരൻ. 1985ൽ 100 മീറ്റർ ഫ്രീസ്റ്റൈലിലും 200 മീറ്റർ ഫ്രീസ്റ്റൈലിലും ദേശീയ റിക്കാർഡോടെ സ്വർണത്തിൽ മുത്തംവച്ചു.
1987ൽ കോൽക്കത്ത ആതിഥേയത്വം വഹിച്ച സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസിൽ സ്വർണം. സഞ്ജീവ് ചക്രവർത്തിയുടെ പേരിലെ ദേശീയ റിക്കാർഡ് തിരുത്തിയായിരുന്നു സൗത്ത് ഏഷ്യയിലെ അതിവേഗ നീന്തൽക്കാരനായി ജോസഫ് മാറിയത്. 1989ൽ ഈസ്താംബുളിലും 1991ൽ കൊളംബോയിലും നടന്ന സാഫ് ഗെയിംസുകളിൽനിന്ന് നാലു സ്വർണവും രണ്ടു വെള്ളിയും ഇന്ത്യക്കു സമ്മാനിച്ചു.
ദേശീയ ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ റെയിൽവേസിനായി എട്ട് സ്വർണവും മൂന്നു വെള്ളിയും നീന്തിയെടുത്ത ചരിത്രവും ജോസഫിനു സ്വന്തം. 1990ൽ ഇറ്റലിയിൽ നടന്ന ലോക റെയിൽവേ മീറ്റിൽ പങ്കെടുത്തു. 1987ൽ കേരളം ജി.വി. രാജ പുരസ്കാരം നൽകി ആദരിച്ചിരുന്നു.
ചാവറ ബ്രദേഴ്സ്:
ജോസഫിനൊപ്പം ചേട്ടൻ തോമസ് ജെ. ചാവറയും നീന്തൽക്കുളത്തിലെ ആകർഷണമായിരുന്നു. ചാവറ ബ്രദേഴ്സ് എന്നായിരുന്നു ഇരുവരും അറിയപ്പെട്ടത്. ബംഗളൂരുവിൽ റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന തോമസ് രണ്ടു വർഷം മുന്പ് വിരമിച്ചു.
1984 മുതൽ തിരുവവന്തപുരം റെയിൽവേയിൽ ഉദ്യേഗസ്ഥനാണ് ജോസഫ് ജെ. ചാവറ. 41 വർഷത്തെ ഔദ്യോഗിക ജീവിതത്തിനുശേഷം ഇന്ന് (2025 മേയ് 31) ജോസഫ് ചാവറ റെയിൽവേയുടെ പടിയിറങ്ങും. ചീഫ് ഓഫീസ് സൂപ്രണ്ട് തസ്തികയിൽനിന്നാണ് വിരമിക്കുന്നത്. റീനി ചാക്കോയാണ് ഭാര്യ.
1979 മുതൽ 1994വരെയായി കേരളത്തിനും റെയിൽവേക്കും ഇന്ത്യക്കും വേണ്ടി മെഡലുകളും റിക്കാർഡുകളും നീന്തിയെടുത്ത ജോസഫ് ചാവറയ്ക്ക് ഇനി ഓർമകളുടെ ഓളപ്പരപ്പിൽ വിശ്രമജീവിതം.