പഞ്ചാബ് x ബംഗളൂരു ക്വാളിഫയർ 1 പോരാട്ടം രാത്രി 7.30ന്
Thursday, May 29, 2025 12:19 AM IST
മുള്ളൻപുർ (പഞ്ചാബ്): ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണ് കപ്പ് ആർക്കെന്നറിയാൻ ഇനി നാലു മത്സരങ്ങളുടെ അകലം മാത്രം.
ലീഗ് റൗണ്ടിശേഷം പ്ലേ ഓഫ് ത്രില്ലറിന് ഇന്നു തുടക്കം. പത്ത് ടീമുകളുടെ പോരാട്ടത്തിൽ പഞ്ചാബ് കിംഗ്സ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസ് എന്നിവരാണ് യഥാക്രമം ഒന്നു മുതൽ നാലു വരെ സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത് പ്ലേ ഓഫിൽ എത്തിയിരിക്കുന്നത്.
പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിംഗ്സും രണ്ടാം സ്ഥാനക്കാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിൽ ഇന്നു രാത്രി 7.30നാണ് ആദ്യ ക്വാളിഫയർ പോരാട്ടം. ജയിക്കുന്നവർ ഫൈനലിൽ പ്രവേശിക്കും.
പരാജയപ്പെടുന്നവർ നാളെ നടക്കുന്ന ഗുജറാത്ത് ടൈറ്റൻസ് x മുംബൈ ഇന്ത്യൻസ് എലിമിനേറ്ററിൽ ജയിച്ചെത്തുന്ന ടീമുമായി രണ്ടാം ക്വാളിഫയർ പോരാട്ടത്തിനായി കാത്തിരിക്കും. രണ്ടാം ക്വാളിഫയർ ജയിക്കുന്ന ടീമാണ് ഇന്നത്തെ ആദ്യ ക്വാളിഫർ ജേതാക്കളെ ഫൈനലിൽ നേരിടുക.
ഫൈനൽ ടിക്കറ്റിനായി
നേരിട്ട് ഫൈനൽ പ്രവേശനം സാധ്യമെന്നതിനാൽ പഞ്ചാബ്, ബംഗളൂരു ടീമുകൾക്ക് ഇന്നു ജീവന്മരണ പോരാട്ടമാണ്. 2014ന് ശേഷം ക്വാളിഫയർ ഒന്നിൽനിന്ന് നേരിട്ട് ഫൈനൽ പ്രവേശനത്തിനുള്ള അവസരമാണ് പഞ്ചാബിന് മുന്നിലുള്ളത്.
2009, 2011, 2016 സീസണിൽ ഫൈനലിൽ വന്നിട്ടും ഇതുവരെ കപ്പുയർത്താൻ സാധിക്കാത്ത ബംഗളൂരുവും റിസ്ക് എടുക്കാൻ തയാറല്ല. നേരിട്ട് ഫൈനൽ പ്രവേശനം മാത്രമാണ് ബംഗളൂരുവിന്റെയും ലക്ഷ്യം. സ്വന്തം തട്ടകമായ മുള്ളൻപുരിലാണ് ഇന്നത്തെ മത്സരം എന്നത് പഞ്ചാബ് കിംഗ്സിനു ഗുണം ചെയ്തേക്കും.
ശ്രേയസ് x കോഹ്ലി
സീസണിൽ ഓരോ മത്സരം കഴിയുന്പോഴും കരുത്താർജിച്ച് ഒന്നാം സ്ഥാനത്തെത്തിയവരാണ് പഞ്ചാബ്. ബാറ്റിംഗ് നിരയിൽ എല്ലാവരും ഉത്തരവാദിത്വം കാട്ടുന്നു. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 514 റണ്സുമായി കുതിക്കുന്നത് ആശ്വാസം.
പെരുമയില്ലെങ്കിലും വെടിക്കെട്ടിന് പ്രാപ്തിയുള്ള പ്രഭ്സിമ്രൻ സിംഗ്, പ്രിയാൻഷ് ആര്യ, ശശാങ്ക് സിംഗ്, മാർകസ് സ്റ്റോയിനിസ്, ജോഷ് ഇംഗ്ലിസ് എന്നിവർ ആവശ്യസമയത്ത് ഇതുവരെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 18 വിക്കറ്റുമായി തിളങ്ങുന്ന അർഷ്ദീപ് സിംഗിന്റെ പന്തുകൾ ബംഗളൂരു ടോപ്പ് ഓർഡറിനെ കുരുക്കും.
വിരാട് കോഹ്ലി- ഫിൽ സാൾട്ട് വെടിക്കെട്ട് തുടക്കമാണ് ആർസിബിയുടെ ഓപ്പണിംഗ് കരുത്ത്. എട്ട് അർധസെഞ്ചുറിയുമായി സീസണിൽ തകർപ്പൻ ഫോമിലാണ് വിരാട് കോഹ്ലി. രജത് പാട്ടിദാർ, ജിതേഷ് ശർമ, ക്രുനാൽ പാണ്ഡ്യ, റൊമാരിയോ ഷെപ്പേഡ് എന്നിവരും ടീമിന് കരുത്ത്.
ഓസ്ട്രേലിയൻ പേസർ ജോഷ് ഹെയ്സൽവുഡ് ആർസിബിയുടെ ബൗളിംഗ് ആക്രമണത്തിൽ ഉണ്ടാകുമോ എന്നു കണ്ടറിയണം.