റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ഫൈനലില്‍
Thursday, May 29, 2025 11:45 PM IST
മുള്ളന്‍പുര്‍: 2016 സീസണിനുശേഷം ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ഫൈനലില്‍. ക്വാളിഫയര്‍ ഒന്ന് പോരാട്ടത്തില്‍ പഞ്ചാബ് കിംഗ്സിനെ എട്ടു വിക്കറ്റിനു കീഴടക്കിയാണ് ആര്‍സിബി ഫൈനലിലേക്കു മുന്നേറിയത്.
പഞ്ചാബ് കിംഗ്സിനെ 101 റണ്‍സിന് എറിഞ്ഞിട്ട റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു, 10 ഓവറില്‍ ലക്ഷ്യം നേടി. ആർസിബി ഓപ്പണർ ഫിൽ സാൾട്ട് (27 പന്തിൽ 56), ക്യാപ്റ്റൻ രജത് പാട്ടിദാർ (8 പന്തിൽ 15) എന്നിവർ പുറത്താകാതെ നിന്നു. വിരാട് കോഹ്ലി (12), മായങ്ക് അഗർവാൾ (19) എന്നിവരുടെ വിക്കറ്റാണ് ആർസിബിക്കു നഷ്ടപ്പെട്ടത്.
ഐപിഎല്‍ ചരിത്രത്തില്‍ ബംഗളൂരു ഫൈനലില്‍ പ്രവേശിക്കുന്നത് ഇതു നാലാം തവണ. 2009, 2011, 2016 എഡിഷനുകളില്‍ ഫൈനലില്‍ പ്രവേശിച്ചെങ്കിലും ഇതുവരെ ട്രോഫിയില്‍ ചുംബിക്കാന്‍ വിരാട് കോഹ്ലിയുടെ ആര്‍സിബിക്കു സാധിച്ചിട്ടില്ല.
സുയാഷ് ശർമ, ജോഷ് ഹെയ്സൽവുഡ്
ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ടീമാണ് മുള്ളന്‍പുരിലെ പ്രവചനാതീതമായ പിച്ചില്‍ ജയിച്ചതെന്നതിനെ ഭയക്കാതെയുള്ള തെരഞ്ഞെടുപ്പ്. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്ന ബൗളിംഗ് പ്രകടനമായിരുന്നു ആര്‍സിബി ബൗളര്‍മാര്‍ പിന്നീടു കാഴ്ചവച്ചത്.
രണ്ടാം ഓവറിന്റെ രണ്ടാം പന്തില്‍ പഞ്ചാബിന്റെ ആദ്യ വിക്കറ്റ് വീണു. പ്രിയാന്‍ഷ് ആര്യയെ (7) യഷ് ദയാല്‍ മടക്കി. ആക്രമണകാരിയായ പ്രഭ്സിമ്രന് സിംഗിനെ (18) ഭുവനേശ്വര്‍ കുമാറും പുറത്താക്കിയതോടെ പഞ്ചാബിന്റെ തല തകര്‍ന്നു.
മൂന്നാം നമ്പറായി എത്തിയ ജോഷ് ഇംഗ്ലിസ് (4), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (2) എന്നിവര്‍ക്കു രണ്ടക്കം കാണാന്‍ സാധിച്ചില്ല. പരിക്കിനുശേഷം തിരിച്ചെത്തിയ ജോഷ് ഹെയ്സല്‍വുഡിനായിരുന്നു ഇവരുടെ വിക്കറ്റ്. അതോടെ 5.1 ഓവറില്‍ 38/4 എന്ന അവസ്ഥയിലേക്കു പഞ്ചാബ് പതിച്ചു.
പിന്നീട് സുയാഷ് ശര്‍മയുടെ സ്പിന്‍ ആക്രമണം. അപകടകാരികളായ മാര്‍കസ് സ്റ്റോയിന്‍സ് (17 പന്തില്‍ 26), ശശാങ്ക് സിംഗ് (3), മുഷീര്‍ ഖാന് (0) എന്നിവരെ സുയാഷ് മടക്കി അയച്ചു.
വാലറ്റത്ത് 12 പന്തില്‍ 18 റണ്‍സുമായി ചെറുത്തുനിന്ന അസ്മത്തുള്ള ഒമര്‍സായിയെ (12 പന്തില്‍ 18) ഹെയ്സല്‍വുഡ് പുറത്താക്കി. പ്രഭ്സിമ്രന്, സ്റ്റോയിന്‍സ് എന്നിവര്‍ക്കുശേഷം പഞ്ചാബ് ഇന്നിംഗ്സില്‍ രണ്ടക്കം കണ്ട മൂന്നാമനായിരുന്നു ഒമാര്‍സായി.
ഹെയ്സല്‍വുഡും സുയാഷ് ശര്‍മയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ യാഷ് ദയാല്‍ (2/26), ഭുവനേശ്വര്‍ കുമാര്‍ (1/17), റൊമാരിയൊ ഷെപ്പേഡ് (1/5) എന്നിവരും മികച്ച പിന്തുണ നല്കി.
ആര്‍സിബിക്കു ചരിത്ര നേട്ടം
ഐപിഎല്‍ പ്ലേ ഓഫ് ചരിത്രത്തില്‍ എതിര് ടീമിനെ 15 ഓവറിനുള്ളില്‍ പുറത്താക്കുന്ന ആദ്യ സംഘമെന്ന നേട്ടം റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്. 14.1 ഓവറില്‍ 101 റണ്‍സില്‍ പഞ്ചാബ് കിംഗ്സിന്റെ ഇന്നിംഗ്സ് അവസാനിപ്പിച്ചാണ് ആര്‍സിബി ഈ നേട്ടത്തിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത് ഐപിഎല്‍ പ്ലേ ഓഫ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോര്‍ എന്ന നാണക്കേടില്‍ പഞ്ചാബ് കിംഗ്സും എത്തി.