ഡോണൾഡ് ട്രംപിന് ഇരട്ട പ്രഹരം
Friday, May 30, 2025 1:57 AM IST
ന്യൂയോർക്ക്: മറ്റ് രാജ്യങ്ങൾക്കുമേൽ അധിക തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടികളെ യുഎസ് കോടതി തടഞ്ഞു. പ്രസിഡന്റ് തന്റെ അധികാരപരിധിക്കു പുറത്തുള്ള കാര്യങ്ങളാണു ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കി.
യുഎസ് കോൺഗ്രസിന്റെ അനുമതിയില്ലാതെ മറ്റ് രാജ്യങ്ങൾക്കു മേൽ താരിഫ് ചുമത്താനുള്ള അധികാരം ട്രംപിനില്ല. താരിഫുമായി ബന്ധപ്പെട്ട നയങ്ങൾ സ്വന്തം ഇഷ്ടപ്രകാരം മാറ്റാനും ട്രംപിനു കഴിയില്ലെന്നു കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡ് വിധിച്ചു. എന്നാൽ, മിനിറ്റുകൾക്കുള്ളിൽ ട്രംപ് ഭരണകൂടം വിധിക്കെതിരേ അപ്പീൽ നൽകി.
ജനുവരി മുതൽ ഭരണകൂടം പുറപ്പെടുവിച്ച താരിഫ് സംബന്ധമായ എല്ലാ ഉത്തരവുകളും കോടതി റദ്ദാക്കി. പത്തു ദിവസങ്ങൾക്കുള്ളിൽ താരിഫുകളെല്ലാം പിൻവലിച്ച് പുതിയ ഉത്തരവുകളിറക്കണമെന്നും കോടതി ഭരണകൂടത്തോടു നിർദേശിച്ചു.
ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ട്രംപ് ഉത്തരവുകളെല്ലാം പുറപ്പെടുവിച്ചത്. ദേശീയ അടിയന്തരാവസ്ഥയുടെ പ്രത്യേക സാഹചര്യങ്ങളിൽ ഉരുത്തിരിയുന്ന അസാധാരണ ഭീഷണികൾ നേരിടാൻ വേണ്ടിയുള്ളതാണ് ഈ നിയമം.
യുഎസിനു വ്യാപാരക്കമ്മിയുണ്ടായാൽ അത് ദേശീയ അടിയന്തര വിഷയമാണെന്ന വാദമുയർത്തിയാണു ട്രംപ് നിയമം പ്രയോഗിച്ചത്.
ഇന്ത്യ, ചൈന, മെക്സിക്കോ എന്നിവ ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങൾക്കും ട്രംപ് തീരുവ ഗണ്യമായി വർധിപ്പിച്ചിരുന്നു. ട്രംപിന്റെ തന്നിഷ്ടപ്രകാരമുള്ള തീരുവവർധന അമേരിക്കയുടെ ദശകങ്ങളായുള്ള വ്യാപാരനയത്തെ തകിടംമറിച്ചു.
അമേരിക്കയിലും ലോകമൊട്ടാകെയും സാന്പത്തികമാന്ദ്യത്തിനും വിലക്കയറ്റത്തിനും കാരണമാകുമെന്നു വിലയിരുത്തലുണ്ടായി.
മസ്ക് പടിയിറങ്ങി; ഡോജിലെ കാലാവധി അവസാനിച്ചെന്ന് വിശദീകരണം
വാഷിംഗ്ടൺ ഡിസി: യുഎസിലെ പ്രത്യേക സർക്കാർ ഏജൻസിയായ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയിൽ (ഡോജ്)നിന്നു ശതകോടീശ്വരൻ എലോൺ മസ്ക് പടിയിറങ്ങി. ഇതോടെ വിവാദങ്ങൾ നിറഞ്ഞ ഒരു കാലയളവാണ് അവസാനിക്കുന്നത്.
“ഒരു പ്രത്യേക സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിലുള്ള എന്റെ സമയം അവസാനിക്കുകയാണ്. പ്രസിഡന്റ് ട്രംപിനോടു നന്ദിയുണ്ട്. അനാവശ്യ സർക്കാർ ചെലവുകൾ നിയന്ത്രിക്കുകയെന്ന തന്നിൽ ഭരമേൽപ്പിച്ച കർത്തവ്യം നിർവഹിച്ചു’’- അദ്ദേഹം എക്സിൽ കുറിച്ചു.
ഒരു പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ ഡോജിന്റെ തലപ്പത്ത് ഇരിക്കാവുന്ന 130 ദിവസം പിന്നിട്ടതോടെയാണ് മസ്ക് പടിയിറങ്ങിയത്. മസ്ക് തലവനായിരുന്ന സമയം ഡോജ് 175 ബില്യൺ ഡോളർ ലാഭമുണ്ടാക്കിയെന്നാണ് അവകാശവാദം. എന്നാൽ 135 ബില്യൺ ഡോളർ നഷ്ടമാണുണ്ടായതെന്ന് എതിരാളികൾ ആരോപിക്കുന്നു.
ട്രംപിന്റെ താരിഫ് നയത്തെ വിമർശിക്കുന്ന മസ്കിന്റെ അഭിമുഖം പുറത്തുവന്ന് ഒരു ദിവസത്തിനു ശേഷമാണു പടിയിറക്കമെന്നതു ശ്രദ്ധേയമാണ്. താരിഫ് നിയമം ഡോജിനെ ദുർബലപ്പെടുത്തുമെന്നും ഫെഡറൽ കമ്മി വർധിപ്പിക്കുമെന്നും അഭിമുഖത്തിൽ മസ്ക് പറയുന്നുണ്ട്. ഇതിനെ മനോഹരമായ ബിൽ എന്ന് ട്രംപ് വിശേഷിപ്പിച്ചതിലുള്ള നിരാശയും മസ്ക് രേഖപ്പെടുത്തുന്നുണ്ട്.