യുക്രെയ്നിലും ഗാസയിലും സമാധാനാഹ്വാനവുമായി ലെയോ പതിനാലാമൻ മാർപാപ്പ
Thursday, May 29, 2025 12:19 AM IST
വത്തിക്കാൻ സിറ്റി: യുക്രെയ്നിലും ഗാസയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്നുവരുന്ന യുദ്ധങ്ങൾക്കെതിരേ വീണ്ടും ശബ്ദമുയർത്തി ലെയോ പതിനാലാമൻ മാർപാപ്പ.
ഇന്നലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന പൊതുജന സന്പർക്കപരിപാടിയിലാണ് സമാധാനം സ്ഥാപിക്കാനും വെടിനിർത്തൽ പ്രഖ്യാപിക്കാനും മനുഷ്യാവകാശങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനും മാർപാപ്പ ആവശ്യപ്പെട്ടത്.
യുക്രെയ്നിൽ സാധാരണക്കാർക്കും പൊതുമേഖലാസ്ഥാപനങ്ങൾക്കുമെതിരേ നടന്നുവരുന്ന കടുത്ത ആക്രമണങ്ങളെക്കുറിച്ച് താൻ ആശങ്കാകുലനാണെന്ന് അറിയിച്ച മാർപാപ്പ, ആക്രമണങ്ങളുടെ ഇരകളായവർക്ക് പ്രത്യേകിച്ച് കുട്ടികൾക്കും കുടുംബങ്ങൾക്കും തന്റെ സാമീപ്യവും പ്രാർഥനകളും വാഗ്ദാനം ചെയ്തു.
ഗാസാ പ്രദേശത്ത് തങ്ങളുടെ മക്കളുടെ മൃതദേഹങ്ങൾ കെട്ടിപ്പിടിച്ച് വിലപിക്കുന്ന മാതാപിതാക്കളുടെ നിലവിളിയുടെ സ്വരം വിണ്ണിലേക്കുയരുന്നുണ്ടെന്ന് ഓർമിപ്പിച്ച മാർപാപ്പ, ബോംബാക്രമണങ്ങൾക്കിടയിൽപ്പോലും അല്പം ഭക്ഷണത്തിനും സുരക്ഷിതമായ പാർപ്പിടത്തിനുമായി അലഞ്ഞുതിരിയാൻ അവർ നിർബന്ധിതരാകുകയാണെന്നും പറഞ്ഞു.
ആക്രമണങ്ങൾക്കും യുദ്ധത്തിനും കാരണക്കാരായവരോട് ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കാനും തട്ടിക്കൊണ്ടുപോകപ്പെട്ടവരെ വിട്ടയക്കാനും മനുഷ്യാവകാശങ്ങൾ പൂർണമായും മാനിക്കാനും മാർപാപ്പ ആവശ്യപ്പെട്ടു. സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിന്റെ സഹായവും മാർപാപ്പ അപേക്ഷിച്ചു.
ഇറ്റാലിയൻ ഭാഷയിൽ തീർഥാടകരെ അഭിസംബോധന ചെയ്യവേ, സ്വർഗാരോഹണത്തിരുനാൾ പരാമർശിച്ചുകൊണ്ട്, അപ്പസ്തോലന്മാരെപ്പോലെ ക്രിസ്തുവിന്റെ സുവിശേഷം എല്ലായിടങ്ങളിലും എത്തിക്കാനും സാക്ഷ്യപ്പെടുത്താനും മാർപാപ്പ ആഹ്വാനം ചെയ്തു.
കുടുംബങ്ങളുടെയും കുട്ടികളുടെയും വയോധികരുടെയും ജൂബിലിക്കൊരുങ്ങി വത്തിക്കാൻ
കുടുംബങ്ങളുടെയും കുട്ടികളുടെയും മുത്തശീ-മുത്തച്ഛന്മാരുടെയും വയോധികരുടെയും ജൂബിലി ആഘോഷങ്ങൾ നാളെമുതൽ ജൂൺ ഒന്നുവരെ വത്തിക്കാനിൽ നടക്കും.
ജൂബിലിയുടെ ഭാഗമായി ജൂൺ ഒന്നിന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ലെയോ പതിനാലാമൻ മാർപാപ്പ വിശുദ്ധ കുർബാനയർപ്പിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ ജൂബിലിയാഘോഷങ്ങളിൽ പങ്കെടുക്കും.
നാളെയും 31നും രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചു വരെ നാല് പേപ്പൽ ബസിലിക്കകളിലെയും വിശുദ്ധവാതിൽ കടക്കാൻ തീർഥാടകർക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.
രാവിലെ പത്തുമുതൽ റോമിലെ വിവിധ ചത്വരങ്ങളിൽ സാംസ്കാരിക, കലാ, ആധ്യാത്മിക പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം 6.30 മുതൽ എട്ടു വരെ റോമിലെ ലാറ്ററൻ ബസിലിക്കയ്ക്കു മുന്നിൽ ‘കുടുംബങ്ങളുടെ ആഘോഷം’ എന്നപേരിൽ നടക്കുന്ന ചടങ്ങിൽ പ്രത്യേക പ്രാർഥനകളും ജപമാലയർപ്പണവും നടക്കും.