വിദേശ വിദ്യാർഥികൾക്ക് ട്രംപിന്റെ പ്രഹരം ; വീസ അഭിമുഖങ്ങൾ നിർത്തിവച്ചു
Thursday, May 29, 2025 12:19 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ വിദേശ വിദ്യാർഥികളുടെ പ്രവേശനം നിയന്ത്രിക്കാൻ കൂടുതൽ നടപടികളുമായി ട്രംപ് ഭരണകൂടം. വിദേശ വിദ്യാർഥികൾക്ക് യുഎസ് എംബസികളിലുള്ള അഭിമുഖങ്ങൾ നിർത്തിവയ്ക്കാൻ നിർദേശിച്ച് പുതിയ ഉത്തരവിറങ്ങിയിട്ടുണ്ട്.
വിദേശ വിദ്യാർഥികളുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടായിരിക്കും വീസ അനുവദിക്കുകയെന്നാണ് സൂചന. അമേരിക്കയിൽ പഠിക്കാനാഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കടക്കം കനത്ത പ്രഹരമാകുന്ന തീരുമാനമാണിത്.
വിദേശ വിദ്യാർഥികൾക്ക് അവരുടെ രാജ്യങ്ങളിലെ അമേരിക്കൻ നയതന്ത്ര കാര്യാലയങ്ങളിൽ നടത്തുന്ന അഭിമുഖത്തിനു ശേഷമാണ് വീസ അനുവദിക്കാറുള്ളത്. ഇനി അഭിമുഖങ്ങൾ നടത്തേണ്ടെന്ന നിർദേശമാണ് ലോകമെന്പാടുമുള്ള അമേരിക്കൻ നയതന്ത്ര കാര്യാലയങ്ങൾക്ക് വൈറ്റ് ഹൗസിൽനിന്നു ലഭിച്ചിരിക്കുന്നത്. നേരത്തേ നടത്തിയ അഭിമുഖങ്ങളിൽ തുടർനടപടികളാവാം.
പഠനവീസയ്ക്ക് അപേക്ഷിക്കുന്ന വിദേശ വിദ്യാർഥികളുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന നടപടികൾ വിപുലപ്പെടുത്താൻ പോവുകയാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വിശീകരണം നല്കിയിട്ടില്ല.
അതേസമയം, സോഷ്യൽ മീഡിയയിൽ യഹൂദവിരുദ്ധത പ്രചരിപ്പിക്കുന്നവർക്ക് അമേരിക്കയിൽ പ്രവേശനം നിഷേധിക്കുമെന്ന സൂചന യുഎസ് ആഭ്യന്തരസുരക്ഷാ വകുപ്പ് ഏപ്രിലിൽ നല്കിയിരുന്നു.
യുഎസ് കാന്പസുകളിലെ പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രംപ് ഭരണകൂടം വിദേശ വിദ്യാർഥികളുടെ പ്രവേശനം നിയന്ത്രിക്കുന്നതിനുള്ള നടപടികളിലേക്കു കടന്നത്.
സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കാൻ തയാറല്ലാത്ത യൂണിവേഴ്സിറ്റികളുടെ ഫണ്ട് റദ്ദാക്കുന്നുണ്ട്. ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ വിദേശവിദ്യാർഥികൾക്കു പ്രവേശനം നിഷേധിച്ച ട്രംപ് ഭരണകൂടത്തിന്റെ നടപടി കോടതി ഇടക്കാല ഉത്തരവിലൂടെ മരവിപ്പിച്ചിരിക്കുകയാണ്.