ഗാസയിൽ ഭക്ഷണവിതരണത്തിനിടെ തിക്കും തിരക്കും
Thursday, May 29, 2025 12:19 AM IST
കയ്റോ: ഗാസയിൽ ഇസ്രയേൽ തുറന്ന ഭക്ഷ്യവിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും 47 പലസ്തിനീകൾക്കു പരിക്കേറ്റു.
ഗാസ ഹുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) എന്ന വിവാദ സംഘടന തെക്കൻ ഗാസയിലെ റാഫയിൽ തുറന്ന വിതരണകേന്ദ്രത്തിലാണ് ദുരന്തമുണ്ടായത്.
ഭക്ഷണം വാങ്ങാൻ ആയിരക്കണക്കിനു പലസ്തീനികളെത്തിയതോടെ സ്ഥിതിഗതികൾ നിയന്ത്രണാതീതമാവുകയായിരുന്നു. ജനങ്ങളെ പിരിച്ചുവിടാൻ മുന്നറിയിപ്പുവെടി ഉതിർത്തുവെന്ന് ഇസ്രേലി സേന അറിയിച്ചു.
അതേസമയം, പലസ്തീനികൾക്കു പരിക്കേൽക്കാനുള്ള പ്രധാന കാരണം ഇസ്രേലി സേനയുടെ വെടിവയ്പാണെന്ന് യുഎൻ മനുഷ്യാവകാശ സംഘടന അറിയിച്ചു.
യുഎന്നും മറ്റു സംഘടനകളും ചേർന്ന് ഗാസയിൽ നടത്തുന്ന ഭക്ഷ്യവിതരണത്തിനു പകരമായിട്ടാണ് ഇസ്രയേൽ ജിഎച്ച്എഫിനെ നിയോഗിച്ചത്. ഗാസയിലെത്തുന്ന ഭക്ഷണം ഹമാസ് അപഹരിക്കുന്നതു തടയാനാണ് ഈ പദ്ധതിയെന്നും ഇസ്രയേൽ പറയുന്നു. പദ്ധതിക്ക് യുഎസ് പ്രസിഡന്റ് ട്രംപിന്റെ പിന്തുണയുണ്ട്.
എന്നാൽ, മനുഷ്യത്വരഹിത സമീപനം പുലർത്തുന്ന ജിഎച്ച്എഫുമായി സഹകരിക്കില്ലെന്ന് യുഎന്നും മറ്റു സന്നദ്ധ സംഘടനകളും നിലപാട് എടുത്തിരിക്കുകയാണ്.