ഇന്ത്യയിൽ കാർ നിർമാണം പ്രതിസന്ധിയിലേക്ക്
Thursday, May 29, 2025 11:45 PM IST
മുംബൈ: ചൈന അപൂർവ ഭൗമമൂലക കാന്തങ്ങളുടെ ( നിയോ ഡൈമിയം മാഗ്നറ്റ്) കയറ്റുമതിയിൽ പെട്ടെന്ന് നിയന്ത്രണങ്ങൾ വരുത്തിയതു മൂലം ഇന്ത്യയിലെ വാഹന നിർമാണം കടുത്ത ഭീഷണി നേരിടും.
ഇത് ദിവസങ്ങൾക്കുള്ളിൽ രാജ്യത്തെ കാർ ഉത്പാദനം പൂർണമായും നിലയ്ക്കാൻ ഇടയാക്കുമെന്നും റോയിട്ടേഴ്സിന്റെ റിപ്പോർട്ടുകളിൽ പറയുന്നു. ഈ കാന്തങ്ങൾ ഇലക്ട്രിക് വാഹന മോട്ടോറുകളിൽ മാത്രമല്ല, പവർ വിൻഡോകൾ, ഓഡിയോ സിസ്റ്റങ്ങൾ തുടങ്ങിയ എല്ലാ കാർ ഭാഗങ്ങളിലും ഉപയോഗിക്കുന്ന സുപ്രധാന ഘടകങ്ങളാണ്.
ഈ അപൂർവ ഭൗമമൂലകകാന്തങ്ങളുടെ ആഗോള സംസ്കരണ ശേഷിയുടെ 90 ശതമാനത്തിലധികവും നിയന്ത്രിക്കുന്നത് ചൈനയാണ്. ഈ കാന്തങ്ങളിൽ വലിയൊരു പങ്കും ഇന്ത്യ ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇറക്കുമതി പ്രക്രിയയ്ക്ക് അംഗീകാരങ്ങളും സർട്ടിഫിക്കറ്റുകളും ആവശ്യമാണ്.
ചൈനയുടെ കയറ്റുമതി നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന സർട്ടിഫിക്കറ്റുകൾ ഇന്ത്യ നൽകാൻ തുടങ്ങിയതിനുശേഷം, കാറുകളിലും മറ്റ് ഇലക്ട്രോണിക്സുകളിലും ഉപയോഗിക്കുന്ന കാന്തങ്ങളുടെ ഇറക്കുമതി ചൈനയിൽ നിന്ന് പുനരാരംഭിച്ചതായി വിവിധ സ്രോതസുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഓരോ ചരക്കിനും ഒന്ന് എന്ന കണക്കിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) ഏകദേശം 30 സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഈ കാന്തങ്ങൾ പ്രതിരോധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയോ യുഎസിലേക്ക് വീണ്ടും കയറ്റുമതി ചെയ്യുകയോ ഇല്ലെന്ന് ഈ സർട്ടിഫിക്കറ്റ് സ്ഥിരീകരിക്കുന്നു.
ചൈനയുടെ നിയന്ത്രണങ്ങൾ മൂലം കാറുകളുടെ ഉത്പാദനം നിർത്തലാക്കുന്നത് ആസന്നമായിരിക്കുമെന്ന് വ്യവസായ മേഖലയിലുള്ളവർ മുന്നറിയിപ്പ് നൽകിയിരുന്നു. ഓട്ടോ പാർട്സ് നിർമാതാക്കളുടെ കൈവശമുള്ള അപൂർവ ഭൗമ മൂലക കാന്തങ്ങളുടെ ശേഖരം മേയ് അവസാനത്തോടെ തീർന്നുപോകുമെന്നും പുതിയ സാധനങ്ങൾ ലഭിക്കുന്നതിനുള്ള ശ്രമകരമായ പ്രക്രിയ കാരണം കാർ നിർമാണത്തിൽ തടസമുണ്ടാകുമെന്നും കന്പനി എക്സിക്യൂട്ടീവുകളെയും വ്യവസായ ഗ്രൂപ്പുകളിൽ നിന്നുള്ള രേഖകളെയും ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ലോകത്തിലെ മൂന്നാമത്തെ വലിയ കാർ വിപണിയിൽ വരാനിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ട് നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ ചൈനയുമായി ഇടപെടാനും സമ്മർദം ചെലുത്താനും സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) സർക്കാരിനോട് ആവശ്യപ്പെട്ടു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏപ്രിലിൽ ഏർപ്പെടുത്തിയ തീരുവകൾക്കു മറുപടിയായിട്ടാണ് ചൈന ഏഴ് അപൂർവ ഭൗമ മൂലകങ്ങളുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങൾ വരുത്തിയത്. ഈ നിയന്ത്രണം ആഗോള കാർ നിർമാണത്തെ ഒന്നടങ്കം ബാധിക്കും. കന്പനികൾ ചൈനീസ് അധികൃതരിൽ നിന്ന് ഇറക്കുമതി പെർമിറ്റുകൾ നേടണമെന്ന് ആവശ്യപ്പെടുന്നാണ് പുതിയ നിയമം.
ഉയർന്ന പ്രകടനമുള്ള കാന്തങ്ങളെയാണ് പ്രധാനമായും നിയന്ത്രണങ്ങൾ ലക്ഷ്യമിടുന്നതെങ്കിലും, പുതിയ നിയമങ്ങൾ എങ്ങനെ നടപ്പാക്കണമെന്നതിനെക്കുറിച്ചുള്ള ആശയക്കുഴപ്പം കാരണം താഴ്ന്ന നിലവാരത്തിലുള്ള കാന്തങ്ങളുടെ കയറ്റുമതിയും തടസപ്പെട്ടിരിക്കുന്നു.
ഫോക്സ് വാഗണിന്റെ വിതരണക്കാരുൾപ്പെടെ ചില ചൈനീസ് കാന്ത നിർമാതാക്കൾക്ക് ചൈന കയറ്റുമതിക്ക് അംഗീകാരം കൊടുത്തു. എന്നാൽ ന്യൂഡൽഹിയും ബെയ്ജിംഗും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സ്ഥിതിക്ക് അനുമതിക്ക് കാലതാമസം വരുമോയെന്ന ആശങ്ക മൂന്നു കാർനിർമാണ കന്പനികളുടെ എക്സിക്യൂട്ടിവുകൾ പങ്കുവച്ചു.
കയറ്റുമതി നിയന്ത്രണങ്ങൾ വന്നശേഷം ആദ്യ മാസത്തെ കണക്ക് ലഭ്യമായ ഏപ്രിലിൽ ചൈനയുടെ പെർമനെന്റ് മാഗ്നറ്റുകളുടെ കയറ്റുമതി കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 51 ശതമാനം കുറഞ്ഞ് 2,626 ടണ്ണിലെത്തി.
ഇന്ത്യ വാഹന നിർമാണ മേഖല മാർച്ച് 31 അവസാനിച്ച സാന്പത്തിക വർഷം 460 ടണ് അപൂർവ മൂലക കാന്തം ഇന്ത്യ ഇറക്കുമതി ചെയ്തു. കൂടുതലും ചൈനയിൽനിന്നാണ്. വ്യവസായത്തിലെ കണക്കുകൾ പ്രകാരം ഈ വർഷം 700 ടണ്ണിന്റെ ഇറക്കുമതിയാണ് പ്രതീക്ഷിക്കുന്നത്.