യുഎസിലേക്കുള്ള ഐഫോണ്‍ ചൈനയെ മറികടന്ന് ഇന്ത്യ
Thursday, May 29, 2025 12:19 AM IST
മുംബൈ: ഏപ്രിലിൽ ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള ഐഫോണ്‍ കയറ്റുമതി വലിയ തോതിൽ വർധിച്ചതായി മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഓംഡിയ വ്യക്തമാക്കുന്നു.
യുഎസിലേക്കുളള ഐഫോണ്‍ കയറ്റുമതി ഏപ്രിലിൽ 76 ശതമാനമാണ് വാർഷിക വളർച്ച കൈവരിച്ചത്. ഏപ്രിലിൽ ഇന്ത്യയിലെ ഫാക്ടറികളിൽ നിർമിച്ച ഏകദേശം 30 ലക്ഷം ഐഫോണുകളാണ് യുഎസിലേക്ക് കയറ്റുമതി ചെയ്തത്.
അതേസമയം, ചൈനീസ് കയറ്റുമതി 76 ശതമാനം കുറഞ്ഞ് ഒന്‍പത് ലക്ഷം യൂണിറ്റായി. ഇതാദ്യമായാണ് അമേരിക്കൻ വിപണിയിലേക്ക് ഐഫോണുകൾ വിതരണം ചെയ്യുന്നതിൽ ഇന്ത്യ ചൈനയെ മറികടക്കുന്നത്.
ആപ്പിളിന്റെ ഉത്പാദന അടിത്തറ വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായും ഈ നീക്കത്തെ കാണാം. കോവിഡ് കാലത്താണ് ആപ്പിൾ ഈ പദ്ധതി ആവിഷ്കരിച്ചത്. പിന്നീട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈനയിൽനിന്നുള്ള എല്ലാത്തരം ഇറക്കുമതിക്കും വൻ തീരുവ പ്രഖ്യാപിക്കുകയും ചെയ്തതോടെ ഈ പദ്ധതി വിപുലമാക്കി.
ജൂണ്‍ പാദത്തിൽ യുഎസിൽ വിൽക്കുന്ന ഭൂരിഭാഗം ഐഫോണുകളും ഇന്ത്യയിൽ നിർമിച്ചതായിരിക്കുമെന്ന് മേയ് മാസത്തിൽ ആപ്പിൾ സിഇഒ ടിം കുക്ക് വ്യക്തമാക്കിയിരുന്നു.
ഒരു പാദത്തിൽ യുഎസ് വിപണിക്ക് ആവശ്യമായ ഐഫോണുകൾ ഏകദേശം 2 കോടിയാണ്. ഇന്ത്യയുടെ ഉത്പാദന ശേഷി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും നിലവിൽ പരിമിതമായി തുടരുകയാണ്.
ഏപ്രിൽ 2ന് ആരംഭിച്ച ട്രംപിന് ‘തത്തുല്യ താരിഫ്’ നയം, ചൈനയിൽ നിന്നുള്ള ഐഫോണുകൾക്ക് 30% തീരുവ ചുമത്തി. എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് 10% അടിസ്ഥാന നികുതി മാത്രമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.