മെയ്ക്ക് ഇൻ ഇന്ത്യ വ്യോമയാനം; സ്വപ്നങ്ങൾക്ക് കരുത്തുപകരാൻ ടാറ്റ
Thursday, May 29, 2025 12:19 AM IST
മുംബൈ: എയ്റോസ്പേസ് നിർമാണ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുകയെന്ന ഇന്ത്യയുടെ ലക്ഷ്യം ചിറകുവിരിക്കുന്നു. എയ്റോസ്പേസ് ഘടകങ്ങളുടെയും സേവനങ്ങളുടെയും ഇറക്കുമതിക്കാരായി വളർന്നുകൊണ്ടിരിക്കുന്ന ഇന്ത്യക്ക് ഇതുവരെ സ്വന്തമായി വിമാനങ്ങൾ നിർമിക്കാനായിട്ടില്ല. എന്നാൽ, ഇന്ത്യയിലെ ഏറ്റവും വലിയ കന്പനികളിലൊന്നായ ടാറ്റ ഗ്രൂപ്പ്, ഇന്ത്യയെ സിവിൽ വിമാനങ്ങളുടെ നിർമാതാവാക്കി മാറ്റാനുള്ള പാതയിലാണ്.
ഈ ലക്ഷ്യത്തിലേക്ക് ടാറ്റ സുപ്രധാന ചുവടുവയ്പ്പ് നടത്തിക്കഴിഞ്ഞു. യൂറോപ്യൻ വ്യോമയാന കന്പനി എയർബസും ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസും (ടിഎഎസ്എൽ) കർണാടകയിലെ കോളാറിൽ എച്ച്125 ഹെലികോപ്റ്ററുകൾക്കായി ഫൈനൽ അസംബ്ലി ലൈൻ സ്ഥാപിക്കുമെന്ന് റിപ്പോർട്ടുണ്ട്. ഈ കേന്ദ്രം ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ ഹെലികോപ്ടർ അസംബ്ലി കേന്ദ്രമാകും.
ഇന്ത്യക്കും അയൽ രാജ്യങ്ങൾക്കുമായി എയർബസിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എച്ച്125 ഹെലികോപ്റ്റർ ഇവിടെനിന്ന് നിർമിക്കും. ഫ്രാൻസ്, യുഎസ്, ബ്രസീൽ എന്നിവയ്ക്ക് ശേഷം ലോകത്തെ നാലാമത്തെ ഇത്തരത്തിലുള്ള നിർമാണകേന്ദ്രമായിരിക്കും ഇത്.
എയ്റോസ്പേസ് വിഭാഗത്തിൽ ടാറ്റ ഗ്രൂപ്പിന്റെ രണ്ടാമത്തെ സംരംഭമായിരിക്കും കർണാടക ഹെലികോപ്റ്റർ നിർമാണ യൂണിറ്റ്. കഴിഞ്ഞ വർഷം, എയർബസുമായി സഹകരിച്ച് ഗുജറാത്തിലെ വഡോദരയിൽ ടിഎഎസ്എൽ ഇ295 വിമാന നിർമാണ കേന്ദ്രം സ്ഥാപിച്ചു.
സൈനിക വിമാനങ്ങൾക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ മേഖലയിലെ ഫൈനൽ അസംബ്ലി ലൈനാണ് ഈ യൂണിറ്റ്. വളരെ കുറച്ച് രാജ്യങ്ങൾ മാത്രമേ സിവിൽ വിമാനങ്ങൾ തദ്ദേശീയമായി നിർമിക്കുന്നുള്ളൂ. 12 മാസത്തിനുള്ളിലാണ് ഈ രണ്ടു സംരംഭങ്ങളും പൂർത്തിയാകുന്നത്. ടിഎഎസ്എൽ കർണാടകയിൽ നിർമിക്കുന്ന സിവിൽ ഹെലികോപ്ടർ നിർമാണ കേന്ദ്രത്തോടെ ഇന്ത്യ തദ്ദേശീയമായ നിർമിക്കുന്ന യാത്രാവിമാനമെന്ന സ്വപ്നത്തിലേക്ക് അടുക്കുകയാണ്.
ഇന്ത്യയുടെ സ്വപ്നം
വാണിജ്യ വിമാന നിർമാണ വ്യവസായം വളരെക്കാലമായി രണ്ടു കുത്തക നിർമാതാക്കളായ ബോയിംഗിന്റെയും എയർബസിന്റെയും പിടിയിലാണ്. വിപണി വിഹിതത്തിന്റെ ഏകദേശം 90 ശതമാനവും ബോയിംഗും എയർബസും കൈവശംവച്ചിരിക്കുന്നു.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് ഇതിനകം തന്നെ യുദ്ധവിമാനങ്ങൾ നിർമിക്കുന്നുണ്ട്. കൂടാതെ 19 സീറ്റുള്ള ഒരു സിവിലിയൻ വിമാനം നിർമിക്കാനുള്ള ശ്രമത്തിലുമാണ്. എന്നാൽ ഒരു പൂർണ വാണിജ്യ വിമാനം നിർമിക്കുകയെന്ന പ്രക്രിയ സങ്കീർണമാണ്. പതിറ്റാണ്ടുകൾ നീണ്ട പരിശ്രമത്തിനുശേഷം ചൈനയ്ക്ക് അവരുടെ ആദ്യത്തെ പ്രധാന വാണിജ്യവിമാനമായ COMAC C919 വിജയകരമായി പറത്താൻ സാധിച്ചു.
എയർബസ് എ320 നിയോ, ബോയിംഗ് 737 മാക്സ് 8 എന്നിവയുമായി നേരിട്ട് മത്സരിക്കുകയാണ് സി919. ആഗോള പാസഞ്ചർ ജെറ്റ് വിപണിയിൽ കാലുറപ്പിക്കാനുള്ള ചൈനയുടെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗവുമായ സി919, അന്താരാഷ്ട്ര സർട്ടിഫിക്കേഷനുകളിൽ ഇപ്പോഴും പരാജയപ്പെടുകയും പാശ്ചാത്യ സാങ്കേതികവിദ്യയെ ആശ്രയിക്കുകയും ചെയ്യുന്നു.
എന്തുകൊണ്ട് ഇന്ത്യ തദ്ദേശീയമായി നിർമിക്കണം?
വാണിജ്യ വിമാനങ്ങൾ തദ്ദേശീയമായി നിർമിക്കാനുള്ള ഇന്ത്യയുടെ പദ്ധതികൾ, അത്തരമൊരു സംരംഭം ഇവിടെ ആവശ്യമായ സമയത്താണ് വരുന്നത്. ജി 20 രാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ വളരുന്ന സന്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേത്. വളർന്നുവരുന്ന മധ്യവർഗം വിമാന യാത്രയ്ക്കായി കൂടുതൽ ചെലവഴിക്കുകയും ചെയ്യുമെന്ന് എയർബസ് റിപ്പോർട്ട് പറയുന്നു.
2040 ആകുന്പോഴേക്കും ഇന്ത്യയിലെ യാത്രക്കാരുടെ എണ്ണം പ്രതിവർഷം 6.2% എന്ന നിരക്കിൽ ഗണ്യമായി ഉയരുമെന്നാണ് കരുതുന്നത്. ഇത് പ്രധാന സന്പദ്്വ്യവസ്ഥകളിൽ ഏറ്റവും വേഗതയേറിയതും ആഗോള ശരാശരിയായ 3.9%ത്തേക്കാൾ വളരെ കൂടുതലുമാണ്.
രാജ്യത്തെ മധ്യവർഗത്തിന്റെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി, ഇന്ത്യൻ കന്പനികൾ 1,200ലധികം വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. എന്നാൽ അടുത്ത 20 വർഷത്തിനുള്ളിൽ ആകെ 2,210 പുതിയ വിമാനങ്ങൾ ആവശ്യമായി വരും. മറ്റ് പ്രധാന രാജ്യങ്ങളെപ്പോലെ ഇന്ത്യയും ബോയിംഗ്, എയർബസ് എന്നിവയിൽ നിന്നുള്ള വിമാനങ്ങളെയാണ് ആശ്രയിക്കുന്നത്.