ഇതൊക്കെ എന്ത്! കാമി, വയസ് 55; എവറസ്റ്റിൽ പോയിവന്നത് 31 തവണ
Wednesday, May 28, 2025 1:07 AM IST
കാഠ്മണ്ഡു: ഉയരംകൂടുംതോറും കടുപ്പം കുറഞ്ഞുവരുന്ന പ്രാണവായു, കാറ്റുപോലും ഉറഞ്ഞുപോകുന്ന കൊടുംതണുപ്പ്, മഞ്ഞിൽ മറഞ്ഞിരിക്കുന്ന മരണഗർത്തങ്ങൾ. എവറസ്റ്റ് പർവതാരോഹകരുടെ എക്കാലത്തെയും ആവേശമാണ്, ഒപ്പം പേടിസ്വപ്നവും.
ലോകത്തിന്റെ ഉച്ചിയിലേക്ക് ഒറ്റത്തവണ നടന്നുകയറിയവർ ഹീറോയാകും. അപ്പോൾ 31 തവണ എവറസ്റ്റ് കീഴടക്കിയാലോ, അതും 55-ാം വയസിൽ. നേപ്പാളുകാരനായ ഷെർപ്പ കാമി റീത്ത വെറും ഹീറോയല്ല, മരണമാസാണ്.
ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കയറിയതിനു സ്വന്തം പേരിലുള്ള റിക്കാർഡ് കാമി പുതുക്കി. അന്നലെ പുലർച്ചെ നാലോടെ 8,849 മീറ്റർ ഉയരമുള്ള കൊടുമുടി കാമിയും സംഘവും കീഴടക്കിയതായി പർവതാരോഹകണ സംഘാടകരായ സെവൻ സമ്മിറ്റ് ട്രെക്ക്സിന്റെ ചെയർമാൻ മിംഗ്മ ഷെർപ്പ പറഞ്ഞു.
ഇന്ത്യൻ കരസേനയുടെ അഡ്വഞ്ചർ വിംഗ് എവറസ്റ്റ് എക്സ്പെഡിഷനിലെ ലെഫ്. കേണൽ മനോജ് ജോഷിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നയിച്ചാണ് കാമി വീണ്ടും എവറസ്റ്റിന്റെ നെറുകയിലെത്തിയത്. അദ്ദേഹം ബേസ് ക്യാമ്പിലേക്കു തിരിച്ചുവന്നുകൊണ്ടിരിക്കുകയാണെന്ന് മിംഗ്മ ഷെർപ്പ അറിയിച്ചു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ, കാമി ഓരോ സീസണിലും രണ്ടുതവണ എവറസ്റ്റ് കൊടുമുടി കീഴടക്കി. 1992ൽ എവറസ്റ്റ് പർവതാരോഹക സംഘത്തിൽ സഹായിയായി ചേർന്നതോടെയാണ് അദ്ദേഹത്തിന്റെ പർവതാരോഹണ യാത്ര ആരംഭിക്കുന്നത്.
1994 മുതൽ 2025 വരെ കാമി കെ2, മൗണ്ട് ലോട്ട്സെ എന്നിവ ഒരോ തവണയും, മനസ്ലു മൂന്ന് തവണയും, ചോ ഒയു എട്ട് തവണയും കീഴടക്കിയിട്ടുണ്ട്. 1953ൽ എഡ്മണ്ട് ഹിലാരിയും ഷെർപ ടെൻസിംഗ് നോർഗെയുമാണ് എവറസ്റ്റ് ആദ്യമായി കീഴടക്കിയത്.