മകളെ വിറ്റ അമ്മയ്ക്ക് ജീവപര്യന്തം
Thursday, May 29, 2025 11:45 PM IST
കേപ് ടൗൺ: ആറു വയസുള്ള മകളെ വിറ്റ യുവതിക്കും കൂട്ടാളികൾക്കും ദക്ഷിണാഫ്രിക്കൻ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കേപ് ടൗൺ സ്വദേശി കെല്ലി സ്മിത്ത്, പങ്കാളി ജാക്വിൻ അപ്പോളിസ്, ഇവരുടെ സുഹൃത്ത് സ്റ്റെവേനോ വാൻ റൈൻസ് എന്നിവരാണു ശിക്ഷിക്കപ്പെട്ടത്.
ജോഷ്ലിൻ സ്മിത്ത് എന്ന പെൺകുട്ടിയെ 2024 ഫെബ്രുവരിയിലാണു കാണാതായത്. വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. പെൺകുട്ടിയുടെ തിരോധാനവും തുടർന്ന് അമ്മ അറസ്റ്റിലായതും ദക്ഷിണാഫ്രിക്കയിൽ വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.
1,100 ഡോളർ വരുന്ന തുകയ്ക്ക് കുട്ടിയെ വിൽക്കാൻ അമ്മ കെല്ലി ശ്രമിച്ചിരുന്നതായി ഒരാൾ കോടതിയിൽ മൊഴി നല്കി. തട്ടിക്കൊണ്ടുപോകൽ, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ തെളിഞ്ഞത്.
പ്രതികൾ മൂവരും മയക്കുമരുന്നിന് അടിമകളാണെങ്കിലും ശിക്ഷയിൽ ഇളവു നല്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. കുട്ടിയെ കണ്ടെത്തുന്നതുവരെ തെരച്ചിൽ തുടരുമെന്ന് പോലീസ് അറിയിച്ചു.