ഗുജറാത്തിനെതിരേ മുംബൈയ്ക്ക് 20 റണ്‍സിന്റെ ജയം
Saturday, May 31, 2025 1:22 AM IST
പഞ്ചാബ്: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 സീസണ് രണ്ടാം ക്വാളിഫയർ പോരാട്ടം പഞ്ചാബ് സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിൽ നാളെ നടക്കും.
ജയിക്കുന്നവർ പൂരത്തിന് കൊട്ടിക്കലാശം നടത്താൻ ജൂണ്‍ മൂന്നിന് നടക്കുന്ന ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും.
ഇന്നലെ നടന്ന എലിമിനേറ്റർ മത്സരത്തിൽ മുംബൈ ഉയർത്തിയ 228 റണ്‍സ് വിജയലക്ഷ്യം മറികടക്കാൻ ഗുജറാത്ത് ടൈറ്റൻസിനായില്ല. പരാജയം രുചിച്ച ഗുജറാത്ത് പുറത്തായി.
നേരത്തേ ആദ്യ ക്വാളിഫയറിൽ പഞ്ചാബിനെ പരാജയപ്പെടുത്തിയാണ് ബംഗളൂരു നേരിട്ട് ഫൈനലിൽ കടന്നത്. ഓപ്പണിംഗ് കൂട്ടുകെട്ട് നൽകിയ തുടക്കം ഹാർദിക് പാണ്ഡ്യ പൂർത്തിയാക്കിയതോടെ ഗുജറാത്തിന് കൂറ്റൻ വിജയ ലക്ഷ്യം മറികടക്കുകയെന്ന ദൗത്യം വന്നു.
ഗുജറാത്തിന്റെ സായ് സുദർശന്റെ ഒറ്റയാൾ പോരാട്ടം വിഫലമായി. സ്കോർ: മുംബൈ: 20 ഓവറിൽ 228/5. ഗുജറാത്ത്: 20 ഓവറിൽ 208/6.
വെടിക്കെട്ട്
രോഹിത് ശർമയുടെയും (81), ജോണി വെയ്സ്റ്റോയുടെയും (47) ഓപ്പണിംഗ് കൂട്ടുകെട്ടിൽ 7.2 ഓവറിൽ 84 റണ്‍സ് തകർപ്പനടിയുടെ അടിത്തറയിൽ മുംബൈ കുതിച്ചു. മൂന്നാം നന്പറിൽ സൂര്യകുമാർ യാദവ് (33), തിലക് വർമ (25), അവസാന ഓവറുകളിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (22) വെടിക്കെട്ട് സ്കോർ 228ൽ എത്തിച്ചു. നമാൻ ദിർ ഒന്‍പതു റണ്‍സുമായി പുറത്തായി. ഗുജറാത്തിനായി പ്രസീദ്ധ് കൃഷ്ണയും സായ് കിഷോറും രണ്ടു വിക്കറ്റ് വീതവും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി.
മറുപടി
സമ്മർദത്തിൽ യുവ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (1) ആദ്യ ഓവറിൽ ട്രെന്റ് ബോൾട്ടിനു മുന്നിൽ വീണു. എന്നാൽ സായ് സുദർശൻ (80) പതിവ് ശൈലിയിൽ പോരാട്ടം നടത്തി ടീമിന് അടിത്തറയിട്ടു. കുശാൽ മെൻഡിസ് (20) ഹിറ്റ് വിക്കറ്റായി മടങ്ങി. വാഷിങ്ടണ്‍ സുന്ദർ (48) റണ്‍സ് നേടി പൊരുതാൻ ശ്രമിച്ചെങ്കിലും മുംബൈ ബൗളർമാർ വീഴ്ത്തി.
ഐപിഎല്‍ രണ്ടാം ക്വാളിഫയര്‍ നാളെ
2025 സീസണ് ഐപിഎൽ ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്ന രണ്ടാം ക്വാളിഫയർ പേരാട്ടം പഞ്ചാബ് സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിൽ നാളെ നടക്കും. ജയിക്കുന്നവർ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവുമായി ജൂണ്‍ മൂന്നിന് നടക്കുന്ന ഫൈനലിൽ കപ്പിനായി പോരാടും.
ഇന്നലെ നടന്ന എലിമിനേറ്റർ മത്സരത്തിൽ ഗുജറാത്തിനെ 20 റണ്‍സിന് തോൽപ്പിച്ചാണ് മുംബൈ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയത്.
അതേസമയം എലിമിനേറ്ററിൽ പരാജയപ്പെട്ട് ഗുജറാത്ത് പുറത്തായി. നേരത്തേ വ്യാഴാഴ്ച നടന്ന ആദ്യ ക്വാളിഫയറിൽ നേരിട്ട് ഫൈനൽ പ്രവേശനത്തിനുള്ള അവസരം പാഴാക്കി പഞ്ചാബ് ബംഗളൂരുവിനോട് ദയനീയ തോൽവി ഏറ്റുവാങ്ങിയിരുന്നു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 14.1 ഓവറിൽ വെറും 101 റണ്‍സിന് എല്ലാവരും പുറത്തായി. പഞ്ചാബ് ബാറ്റർമാർക്ക് അടിപതറിയ മത്സരത്തിൽ ബംഗളൂരു ബാറ്റർമാർ അടിച്ചുപറത്തി. 10 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്ന് നേരിട്ട് ഫൈനലിൽ പ്രവേശിച്ചു.
ഹിറ്റ്മാൻ ചരിത്രം കുറിച്ചു
തകർപ്പൻ ഇന്നിംഗ്സിലൂടെ തകർപ്പൻ റിക്കാർഡുകൾ രോഹിത് ശർമ പേരിൽ കുറിച്ചു. ഐപിഎല്ലിൽ 300ലധികം സക്സറുകൾ അടിക്കുന്ന ആദ്യ ഇന്ത്യൻ താരമായി ഹിറ്റമാൻ. 7,000 ഐപിഎൽ റണ്‍സെന്ന നാഴികക്കല്ലും ഗുജറാത്തിനെതിരായ മത്സരത്തിൽ ഹിറ്റമാൻ മറികടന്നു.