ട്രിപ്പിള്‍ ഗോള്‍ഡ്
Thursday, May 29, 2025 11:45 PM IST
ഗുമി (ദക്ഷിണകൊറിയ): ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അക്കൗണ്ടില്‍ ഇന്നലെ മൂന്നു സ്വര്‍ണം.
രണ്ടു വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ ഇന്നലെ ആറ് മെഡല്‍ ഇന്ത്യ സ്വന്തമാക്കി. ഇതോടെ അഞ്ച് സ്വര്‍ണം, ആറ് വെള്ളി, മൂന്നു വെങ്കലം എന്നിങ്ങനെ 14 മെഡലുമായി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. 12 സ്വര്‍ണം, ആറ് വെള്ളി, മൂന്നു വെങ്കലം എന്നിങ്ങനെ 21 മെഡലുള്ള ചൈനയാണ് ഒന്നാം സ്ഥാനത്ത്.
പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ ഇന്ത്യയുടെ അവിനാഷ് സാബ്ലെ സ്വര്‍ണ മെഡലില്‍ മുത്തംവച്ചു. 36 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്റ്റീപ്പിള്‍ചേസില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് സാബ്ലെ. 8:20.29 സെക്കന്‍ഡില്‍ സാബ്ലെ ഫിനിഷിംഗ് ലൈന്‍ കടന്നു.
റിക്കാര്‍ഡോടെ ജ്യോതി
വനിതാ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ ജ്യോതി യാരാജി സ്വര്‍ണം നിലനിര്‍ത്തി. മീറ്റ് റിക്കാര്‍ഡ് കുറിച്ചാണ് ജ്യോതിയുടെ സ്വര്‍ണം. 12.96 സെക്കന്‍ഡില്‍ ജ്യോതി യാരാജി ഫിനിഷിംഗ് ലൈന്‍ കടന്നു.
ജിസ്നയുടെ ടീം ഗോൾഡ്
വനിതകളുടെ 4 x 400 മീറ്റര്‍ റിലേയിലൂടെയാണ് ഇന്ത്യന്‍ അക്കൗണ്ടില്‍ ഇന്നലെ മൂന്നാമത്തെ സ്വര്‍ണമെത്തിയത്. 3:34.18 സെക്കന്‍ഡില്‍ ഇന്ത്യന്‍ ടീം സ്വര്‍ണത്തില്‍ മുത്തംവച്ചു. മലയാളി താരം ജിസ്ന മാത്യു, റൂപല്‍ ചൗധരി, കെ. രജിത, ശുഭ വെങ്കിടേഷന് എന്നിവര്‍ അടങ്ങിയ ടീമാണ് ഇന്ത്യക്കായി ബാറ്റണ്‍ കൈയിലേന്തിയത്.
പുരുഷ 4x400 മീറ്റര്‍ റിലേയില്‍ ഇന്ത്യക്കു വെള്ളി ലഭിച്ചു. 3:03.67 സെക്കന്‍ഡിലാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ജയ് കുമാര്‍, ധരംവീര്‍ ചൗധരി, മലയാളിയായ ടി.എസ്. മനു, ടി.കെ. വിശാല്‍ എന്നിവരടങ്ങിയതാണ് ഇന്ത്യന്‍ ടീം.
ആന്‍സിക്കു വെള്ളി
വനിതകളുടെ ലോംഗ്ജംപില് മലയാളി താരം ആന്‍സി സോജന് വെള്ളി സ്വന്തമാക്കി. 6.33 മീറ്ററാണ് ആന്‍സി ക്ലിയര്‍ ചെയ്തത്. ഷൈലി സിംഗിലൂടെ (6.30) ഇന്ത്യക്കു വെങ്കലവും ലഭിച്ചു.