ഇന്ത്യ കുതിക്കുന്നു
Saturday, May 31, 2025 1:22 AM IST
ഗുമി (ദക്ഷിണകൊറിയ): ഏഷ്യൻ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിന്റെ നാലാം ദിവസം മൂന്നു സ്വർണം കൂടി നേടി ഇന്ത്യ കുതിപ്പ് തുടരുന്നു. ഗുൽവീർ സിംഗ്, പൂജ, അഗസര എന്നിവർ സ്വർണം നേടിയപ്പോൾ പരുൾ ചൗധരി ദേശീയ റിക്കാർഡോടെ വെള്ളി മെഡൽ നേടി. എട്ട് സ്വർണവും ഏഴ് വെള്ളിയും മൂന്നു വെങ്കിലവുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ചൈനയാണ് ഒന്നാമത്.
ഗുൽവീർ സിംഗ്:
പുരുഷന്മാരുടെ 5,000 മീറ്ററിൽ ഗുൽവീർ സിംഗ് സ്വർണം നേടി. 2015ൽ മുഹമ്മദ് അൽ-ഗാർണി കുറിച്ച 3:34.47 സമയം തിരുത്തികുറിച്ച് 13:24.78 സമയത്തിൽ പുതിയ റിക്കാർഡ് സ്ഥാപിച്ചാണ് ഗുൽവീർ സ്വർണം കരസ്ഥമാക്കിയത്. ഗോപാൽ സൈനി (1981), ജി. ലക്ഷ്മണൻ (2017) എന്നിവർക്കു ശേഷം ഏഷ്യൻ ചാന്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 5000 മീറ്ററിൽ സ്വർണം നേടുന്ന മൂന്നാമത് ഇന്ത്യക്കാരനാണ് ഗുൽവീർ.
ഉത്തർപ്രദേശിൽ നിന്നുള്ള 26കാരൻ മുന്പ് ബാങ്കോക്കിൽ നടന്ന മത്സരത്തിലും വെങ്കലം നേടിയിരുന്നു. ഈ ആഴ്ച നടന്ന പുരുഷന്മാരുടെ 10,000 മീറ്ററിൽ സർണം നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന ചരിത്രവും ഗുൽവീർ കുറിച്ചിരുന്നു.
ഉയരെ പൂജ:
വനിതാ ഹൈജംപിൽ പൂജ സീസണിലെ ബെസ്റ്റ് പ്രകടനവുമായി സ്വർണം നേടി. അണ്ടർ-20 ദേശീയ റിക്കാർഡ് തകർത്ത് 1.89 മീറ്റർ ഉയരമാണ് പൂജ കീഴടക്കിയത്. ഏഷ്യൻ ചാന്പ്യൻഷിപ്പ് ഹൈജംപിൽ പൂജയ്ക്കു മുന്പ് മെഡൽ നേടിയ ഏക ഇന്ത്യൻ വനിത ബോബി അലോഷ്യസായിരുന്നു. ബോബി 2000ൽ സ്വർണവും 2002ൽ വെള്ളിയും നേടിയിരുന്നു.
18കാരി പൂജ സീനിയർ ദേശീയ റിക്കാർഡിനൊപ്പമെത്താൻ 1.92 മീറ്റർ ദൂരം ചാടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 2012ൽ സഹന കുമാരി സ്ഥാപിച്ച 1.92 മീറ്ററാണ് നിലവിലെ റിക്കാർഡ്.
ഹെപ്റ്റാത്തലണിൽ അഗസര:

ഹെപ്റ്റാത്തലണ് സ്വർണം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയായി നന്ദിനി അഗസര. സോമ ബിശ്വാസ് (2005), സ്വപ്ന ബർമൻ (2017) എന്നിവർക്കുശേഷം നേട്ടം കൈവരിക്കുന്ന താരമാണ് അഗസര.
ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവായ അഗസര ഫൈനൽ ലാപ്പിൽ ആവേശകരമായ ശ്രമം നടത്തി. അവസാന ഇനമായ 800 മീറ്ററിനിറങ്ങുന്പോൾ ചൈനയുടെ ലിയു ജിൻഗിയേ ക്കാൾ 54 പോയിന്റ് പിന്നിലായിരുന്ന അഗസര, 5941 പോയിന്റ് എന്ന മികച്ച വ്യക്തിഗത നേട്ടത്തോടെ സ്വർണം നേടി.
800 മീറ്ററിൽ അഗസര 2:15.54 സമയംകൊണ്ട് ഫിനിഷ് ചെയ്ത് 885 പോയിന്റ് നേടി. അതേസമയം 2:24.87 സമയം കൊണ്ട് ഫിനിഷ് ചെയ്ത ലിയുവിന് 759 പോയിന്റാണ് നേടാനായത്.
റിക്കാർഡ് ചൗധരി:

വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഇന്ത്യയുടെ പരുൾ ചൗധരി വെള്ളി നേടി. 9:12.46 സമയംകൊണ്ട് ദേശീയ റിക്കാർഡ് സ്ഥാപിച്ചായിരുന്നു പരുളിന്റെ നേട്ടം.
2025ലെ ദോഹ ഡയമണ്ട് ലീഗിൽ സ്ഥാപിച്ച 9:13.39 എന്ന മുൻ റിക്കാർഡാണ് പരുൾ തിരുത്തിക്കുറിച്ചത്. 2023ൽ ബാങ്കോക്കിൽ നടന്ന മത്സരത്തിലും പരുൾ വിജയം നേടിയിരുന്നു.