കാൾസനെ വീഴ്ത്തി ഗുകേഷ്
Tuesday, June 3, 2025 12:30 AM IST
ഓസ്ലോ: നോർവേ ഓപ്പണ് ചെസിന്റെ ആറാം റൗണ്ടിൽ ലോക ഒന്നാം നന്പർ താരം മാഗ്നസ് കാൾസനെ വീഴ്ത്തി ഇന്ത്യയുടെ ലോക ചാന്പ്യൻ ഡി. ഗുകേഷ്. ലോക മുൻ ചാന്പ്യനായ കാൾസനെതിരേ ക്ലാസിക്കൽ ടൈം കണ്ട്രോൾ മത്സരത്തിൽ ഗുകേഷിന്റെ ആദ്യ ജയമാണിത്.
തോൽവി ഉറപ്പായതോടെ ഹസ്തദാനത്തിനു മുന്പേ മേശയിൽ ആഞ്ഞിടിച്ച് കാൾസൻ കലിപ്പ് തീർത്തു. തുടർന്ന് ഗുകേഷിന് ഹസ്തദാനം നൽകി ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റുപോയി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയതോതിൽ വൈറലാവുകയും ചെയ്തു.
വെളുത്ത കരുക്കളുമായി കളിച്ച ഗുകേഷിനെതിരേ മത്സരത്തിന്റെ ആദ്യഘട്ടം മുതൽ കാൾസൻ ആധിപത്യം പുലർത്തി. എന്നാൽ പാളിപ്പോയ നീക്കത്തിലൂടെ കാൾസൻ തോൽവിയിലേക്കു വീണു. ഏതാനും ദിവസം മുൻപ് ആദ്യ റൗണ്ടിൽ ഇതേ ഗുകേഷിനെ തോൽപ്പിച്ച കാൾസൻ, സ്വന്തം പിഴവിൽനിന്ന് തോൽവി വഴങ്ങേണ്ടി വന്നതോടെയാണ് രോഷാകുലനായത്. ക്ലാസിക്കൽ ഫോർമാറ്റിൽ ഗുകേഷിന്റെ മികവിനെ ഇടയ്ക്കിടെ വിമർശിക്കുന്ന താരം കൂടിയാണ് കാൾസണ്.
നേരത്തേ ടൂർണമെന്റിന്റെ ആദ്യ റൗണ്ടിൽ കാൾസനെതിരേ ഗുകേഷ് തോൽവി വഴങ്ങിയിരുന്നു. ഇതിനുശേഷം കാൾസനിട്ട സോഷ്യൽ മീഡിയ പോസ്റ്റ് “രാജാവിനെതിരേയാണ് നിങ്ങൾ കളിക്കുന്നത്, അതുകൊണ്ട് ഒരു ചുവടും പിഴയ്ക്കരുത്’’ എന്നായിരുന്നു. ക്ലാസിക്കൽ ചെസിലെ രാജാവ് താൻ മാത്രമാണെന്ന കാൾസന്റെ പ്രഖ്യാപനമായാണ് ആരാധകർ ഈ പോസ്റ്റിനെ കണ്ടത്.
അതേസമയം കാൾസൻ ആക്രമിക്കുന്പോൾ പ്രതിരോധത്തിലൂന്നി കളിച്ച ഗുകേഷ് ലഭിച്ച അവസരം മുതലെടുത്ത് ജയംനേടി. ക്ലാസിക്കൽ ചെസിൽ അപൂർവമായി മാത്രമാണ് കാൾസന് തോൽവിയും പിഴവും പറ്റാറുള്ളതെന്നും അതുകൊണ്ടുതന്നെ ഈ തോൽവി അദ്ദേഹത്തെ തളർത്തുമെന്നും മുൻ ചെസ് താരം സൂസൻ പോൾഗർ പറഞ്ഞു.
തുടർച്ചയായ രണ്ടാം വർഷമാണ് ക്ലാസിക്കൽ ഫോർമാറ്റിൽ ഒരു ഇന്ത്യൻ താരത്തോട് കാൾസൻ തോൽവി വഴങ്ങുന്നത്. കഴിഞ്ഞവർഷം ആർ. പ്രഗ്നാനന്ദയും കാൾസനെ സ്വന്തം തട്ടകത്തിൽ അട്ടിമറിച്ചിരുന്നു.