ആർസിബി വിജയാഘോഷത്തിനിടെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും 11 മരണം
Thursday, June 5, 2025 3:25 AM IST
ബംഗളൂരു: പതിനെട്ടു വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ആദ്യമായി ഐപിഎൽ ക്രിക്കറ്റ് കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് (ആർസിബി) ഒരുക്കിയ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലും 11 പേർക്കു ദാരുണാന്ത്യം.
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിനുപുറത്ത് ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ അപകടത്തിൽ ആറു വയസുള്ള പെൺകുട്ടി ഉൾപ്പെടെ അന്‍പതോളം പേർക്ക് പരിക്കേറ്റു. അന്‍പതിലധികംപേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും റിപ്പോർട്ടുകളുണ്ട്.
മരിച്ചവരിൽ ഭൂരിഭാഗവും 20നും 30 നും ഇടയിൽ പ്രായമുള്ളവരാണ്. ഒരു പെൺകുട്ടിയും ഇതിൽപെടുന്നു. ശിവാജിനഗറിലെ ബൗറിംഗ് ആൻഡ് ലേഡി കർസൺ ആശുപത്രിയിലും വൈദേഹി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലുമാണു പരിക്കേറ്റവർ.
ബംഗളൂരുവിലെ വിധാൻസഭയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കളിക്കാർ എത്തുന്നതും കാത്ത് സ്റ്റേഡിയത്തിന്റെ ഗേറ്റുകൾക്കുമുന്നിൽ ആളുകൾ കൂട്ടമായി തന്പടിച്ചതുൾപ്പെടെ അപകടത്തിനു കാരണമായെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും യുവാക്കളും സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ബംഗളൂരു മെട്രോ റെയിലിൽ രാവിലെ മുതൽ ആളുകൾ നിറഞ്ഞുകവിഞ്ഞ അവസ്ഥയിലായിരുന്നു.
തിരക്കിൽ പലയിടത്തും ആളുകൾ ബോധരഹിതരായി വീണു. കുട്ടികളെ തിരക്കുള്ള സ്ഥലത്തേക്ക് കൊണ്ടുവരരുതെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അതെല്ലാം ജനക്കൂട്ടം അവഗണിച്ചു. കുഴഞ്ഞുവീണ ആളുകളെ ഏറെ ബുദ്ധിമുട്ടിയാണ് പോലീസ് പുറത്തെത്തിച്ചത്.
ആംബുലൻസുകൾ സ്റ്റേഡിയത്തിനു സമീപത്തേക്ക് കൊണ്ടുവരുന്നതിനും പ്രാഥമിക ചികിത്സ ലഭ്യമാക്കുന്നതിനും വലിയ ജനസഞ്ചയം തടസമായി. ആളുകള്‍ കുഴഞ്ഞുവീണുവെന്ന വാർത്ത പുറത്തുവന്നതോടെ ആളുകൾ തിക്കുംതിരക്കുംകൂട്ടി. ഇതോടെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി. ലക്ഷക്കണക്കിന് ആളുകളെ നിയന്ത്രിക്കാൻ 5000 പോലീസുകാരെ മാത്രമാണ് നിയോഗിച്ചിരുന്നത്.
അപകടവാർത്ത പുറത്തുവന്നതോടെ വിരാട് കോഹ്ലി ഉൾപ്പെടെ താരങ്ങൾ വേദിയിലെത്തി പത്തുമിനിറ്റുകൊണ്ട് പരിപാടികൾ പൂർത്തിയാക്കി. തുറന്ന ബസില്‍ താരങ്ങളെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ എത്തിക്കാനുള്ള തീരുമാനം ഉൾപ്പെടെ നടപ്പാക്കിയില്ല.നാൽപതിനായിരത്തിൽ താഴെ കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്റ്റേഡിയത്തിലേക്ക് രണ്ടുലക്ഷത്തിനും മൂന്നുലക്ഷത്തിനും ഇടയിൽ ആളുകൾ എത്തിയതാണ് അപകടകാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അപകടത്തെക്കുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണം നടത്തും. പരിക്കേറ്റവർക്ക് സൗജന്യചികിത്സ നൽകുമെന്നും സിദ്ധരാമയ്യ അറിയിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു.