പ്രതിനിധിസംഘം കണ്ട ലോകനേതാക്കൾ ആരൊക്കെയെന്ന് കോണ്ഗ്രസ്
Friday, June 6, 2025 2:33 AM IST
ന്യൂഡൽഹി: "ഓപ്പറേഷൻ സിന്ദൂറി’നെയും തുടർന്നുള്ള സംഭവവികാസങ്ങളെയുംകുറിച്ച് മറ്റു രാജ്യങ്ങളോടു വിശദീകരിക്കാൻ പോയ ഇന്ത്യൻ പ്രതിനിധിസംഘം ഏതെങ്കിലും ഒരു പ്രധാനപ്പെട്ട ലോകനേതാവിനെ കണ്ടോ എന്ന ചോദ്യവുമായി കോണ്ഗ്രസ്.
സന്ദർശിച്ച രാജ്യങ്ങളിൽ ഒരിടത്തുപോലും ആ രാജ്യത്തെ വിദേശകാര്യമന്ത്രിയെ കണ്ടു വിഷയങ്ങൾ ധരിപ്പിക്കാൻ ഒരു പ്രതിനിധിസംഘത്തിനും കഴിഞ്ഞിട്ടില്ല. ആ രാജ്യത്തെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി പ്രതിനിധിസംഘങ്ങൾ സംസാരിക്കുന്ന വീഡിയോകൾ മാത്രമാണ് പുറത്തുവരുന്നത്.
വിഷയം ചർച്ച ചെയ്തത് ആരുമായി, ഏതൊക്കെ ലോകനേതാക്കളെ കണ്ട് നിലവിലെ സാഹചര്യം വിശദീകരിച്ചു എന്നതടക്കമുള്ള വിവരങ്ങൾ കേന്ദ്രസർക്കാർ പുറത്തുവിടണമെന്നും കോണ്ഗ്രസ് ആവശ്യപ്പെട്ടു.
എഐസിസി ആസ്ഥാനത്തു നടത്തിയ വാർത്താസമ്മേളനത്തിൽ കോണ്ഗ്രസ് പ്രവർത്തകസമിതി അംഗം ഡോ. അജോയ് കുമാറാണ് കേന്ദ്രസർക്കാരിനെതിരേ ആഞ്ഞടിച്ചത്.
പ്രതിനിധിസംഘത്തിലെ ഒരാൾപോലും യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഇടപെടൽ വാദത്തെക്കുറിച്ച് ഒരക്ഷരം പോലും പ്രതികരിച്ചിട്ടില്ല. ട്രംപിന്റെയും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെയും വാദം തെറ്റാണെന്ന് ഇന്ത്യൻ പ്രതിനിധിസംഘം ഒരു രാജ്യത്തും പറഞ്ഞിട്ടില്ല.
സർക്കാർ നൽകുന്ന തിരക്കഥകൾ മാത്രമാണു പ്രതിനിധിസംഘങ്ങൾ അവതരിപ്പിച്ചത്. കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷപാർട്ടികളിലെ അംഗങ്ങൾ സംഘത്തിലുണ്ടെങ്കിലും കേന്ദ്രസർക്കാരിന്റെ തിരക്കഥയ്ക്കപ്പുറം അവർക്കു പോകാൻ സാധിക്കില്ല. എന്തുകൊണ്ടാണ് സർക്കാർ ഇത്തരത്തിലൊരു നിയന്ത്രണരേഖ പ്രതിനിധിസംഘത്തിന് ഏർപ്പെടുത്തിയതെന്നും കോൺഗ്രസ് നേതാവ് ചോദിച്ചു.
ഇന്ത്യയുമായുള്ള സംഘർഷത്തിൽ പാക്കിസ്ഥാന് എല്ലാ സഹായവും നൽകിയ ചൈനയ്ക്കെതിരേ ഒരക്ഷരം പ്രധാനമന്ത്രി മിണ്ടിയിട്ടില്ല. പാക്കിസ്ഥാന് എല്ലാവിധ സൈനിക സാങ്കേതികസഹായവും ചൈന നൽകുന്നു. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിൽ ബ്രഹ്മപുത്ര നദിയിൽ ചൈന ഡാം പണിയുന്നു.
എന്നാൽ, കേന്ദ്രസർക്കാർ ഇപ്പോഴും സിന്ധു നദീജല കരാറിനെപ്പറ്റി മാത്രമാണു ചിന്തിക്കുന്നത്. അതിർത്തി കൈയേറുന്ന ചൈനയ്ക്കു മുന്നിൽ നരേന്ദ്ര മോദി കീഴടങ്ങി. മോദിക്കു മുന്നിൽ കീഴടങ്ങിയ മുഖ്യധാരാ മാധ്യമങ്ങൾ ഇതൊന്നും റിപ്പോർട്ട് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അദാനിക്കു വിറ്റ പ്രധാനമന്ത്രി അദ്ദേഹത്തിനു മുന്നിലും ഇപ്പോൾ ട്രംപിനു മുന്നിലും കീഴടങ്ങിയതായും അജോയ് കുമാർ കുറ്റപ്പെടുത്തി.