നമ്മളെത്ര?; സെൻസസ് രണ്ടുഘട്ടമായി നടത്തും
Thursday, June 5, 2025 3:25 AM IST
സനു സിറിയക്
ന്യൂഡൽഹി: രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ്, സാമൂഹിക-സാന്പത്തിക വിശദാംശങ്ങൾ, ജാതി കണക്കെടുപ്പ് എന്നിവ ഉൾക്കൊള്ളുന്ന പൊതു സെൻസസിന്റെ തീയതികൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു.
1948ലെ സെൻസസ് ആക്ടും 1990ലെ സെൻസസ് റൂളും അനുസരിച്ച് രാജ്യവ്യാപകമായി രണ്ടു ഘട്ടമായി സെൻസസ് നടത്താനാണു തീരുമാനം. ഇതുസംബന്ധിച്ച അറിയിപ്പ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി.
കേന്ദ്ര ഭരണപ്രദേശമായ ലഡാക്ക്, ജമ്മുകാഷ്മീരിലെ ചില ഭാഗങ്ങൾ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ മേഖലകളിൽ 2026 ഒക്ടോബറിൽ സെൻസസ് നടപടികൾ ആരംഭിക്കും.
ഈ പ്രദേശങ്ങളിലെ സെൻസസിന്റെ റഫറൻസ് തീയതി 2026 ഒക്ടോബർ ഒന്നിന് 00:00 മണിക്കൂറും 2027ൽ ആരംഭിക്കുന്ന സെൻസസിന്റെ റഫറൻസ് തീയതി 2027 മാർച്ച് ഒന്നിന് 00:00 മണിക്കൂറുമായിരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഈ മാസം 16ന് ഗസറ്റിൽ പ്രസിദ്ധീകരിക്കുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
2011ൽ യുപിഎ സർക്കാർ അധികാരത്തിലിരിക്കുന്പോഴായിരുന്നു അവസാനമായി രാജ്യത്തു സെൻസസ് നടന്നത്. പത്തു വർഷത്തിനുശേഷം 2020 ഏപ്രിൽ, സെപ്റ്റംബർ മാസങ്ങളിൽ ആദ്യഘട്ടവും 2021 ഫെബ്രുവരിയിൽ രണ്ടാം ഘട്ടവുമായി നടക്കേണ്ടിയിരുന്ന സെൻസസ് കോവിഡ് മഹാമാരി മൂലം മാറ്റിവയ്ക്കുകയിരുന്നു.
കഴിഞ്ഞതവണ നടത്താനിരുന്ന സെൻസസിന്റെ ആദ്യഘട്ടത്തിനായുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയിരുന്നതായും ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഫീൽഡ് വർക്കിനുള്ള നടപടികൾ ആരംഭിച്ചിരുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
എന്നാൽ രാജ്യവ്യാപകമായി കോവിഡ് പടർന്നുപിടിച്ചതോടെ തുടർനടപടികൾ കേന്ദ്രസർക്കാർ മാറ്റിവയ്ക്കുകയായിരുന്നു. അവസാനമായി സെൻസസ് നടത്തിയപ്പോൾ ആദ്യഘട്ടത്തിൽ വീടുകൾ പട്ടികപ്പെടുത്തലും രണ്ടാംഘട്ടത്തിൽ ജനസംഖ്യാ കണക്കെടുപ്പുമാണ് നടന്നത്. സമാനരീതിയായിരിക്കും വരാനിരിക്കുന്ന സെൻസസിലും സ്വീകരിക്കുക.
അടുത്ത ജനസംഖ്യാ കണക്കെടുപ്പിനൊപ്പം ജാതി സെൻസസും നടത്തുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഏപ്രിൽ 30ന് ചേർന്ന കേന്ദ്ര മന്ത്രിസഭായോഗത്തിലായിരുന്നു തീരുമാനം. കോണ്ഗ്രസടക്കം സ്ഥിരമായി പാർലമെന്റിനകത്തും പുറത്തും ആവശ്യപ്പെട്ട കാര്യമാണ് കേന്ദ്രസർക്കാർ അംഗീകരിച്ചത്.
രാജ്യം സ്വാതന്ത്ര്യം നേടിയതിനുശേഷമുള്ള എല്ലാ പൊതു സെൻസസ് നടപടികളിൽനിന്നും ജാതി സെൻസസ് ഒഴിവാക്കിയിരുന്നു. തുടർന്ന് 2010ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിംഗ് ജാതി സെൻസസ് പൊതുസെൻസസിൽ ഉൾപ്പെടുത്തുമെന്ന് ലോക്സഭയിൽ പ്രഖ്യാപിച്ചു. എന്നാൽ പിന്നീട് വന്ന മോദിസർക്കാർ തങ്ങളുടെ മൂന്നാമത്തെ ഊഴത്തിൽ പൊതുസെൻസസിനൊപ്പം ജാതി സെൻസസും പ്രഖ്യാപിക്കുകയായിരുന്നു.