"നഷ്ടങ്ങളല്ല, ആത്യന്തിക ഫലമാണു പരിഗണിക്കേണ്ടത് '; ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി സംയുക്ത സൈനിക മേധാവി
Wednesday, June 4, 2025 1:49 AM IST
ന്യൂഡല്‍ഹി: ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനെതിരേ ഇന്ത്യ നേടിയത് ക്രിക്കറ്റിലെ ഇന്നിംഗ്സ് വിജയത്തിനു സമാനമായ ഒന്നാണെന്ന് സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ. സേനയെ സംബന്ധിച്ച് താത്കാലിക നേട്ടത്തേക്കാൾ മൊത്തത്തിലുള്ള ഫലത്തിനാണു പ്രാധാന്യം നൽകുന്നത്.
ഓപ്പറേഷൻ സിന്ദൂറിൽ എത്ര വിമാനങ്ങള്‍ നശിപ്പിക്കപ്പെട്ടു, എത്ര റെഡാറുകള്‍ തകര്‍ന്നു മുതലായ വിവരങ്ങള്‍ പങ്കിടാവുന്നതാണ്. എന്നാല്‍ നഷ്ടങ്ങളേക്കാള്‍ ഫലത്തിന് മുന്‍ഗണന നല്‍കണം. ഒരു ക്രിക്കറ്റ് മത്സരത്തിൽ നിങ്ങൾ ഒരു ഇന്നിംഗ്സ് വിജയം നേടുന്പോൾ അവിടെ എത്ര വിക്കറ്റ്, എത്ര ബോള്‍ തുടങ്ങിയവയ്ക്ക് അടിസ്ഥാനമില്ലെന്ന് അദ്ദേഹം ഉദാഹരിച്ചു.
പൂനെ സാവിത്രിഭായ് ഫൂലെ സര്‍വകലാശാലയില്‍ "ഭാവിയിലെ യുദ്ധങ്ങളും യുദ്ധമുറകളും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സേനാ മേധാവി.ഇന്ത്യക്കെതിരേ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നടത്തുന്നതില്‍നിന്ന് പാക്കിസ്ഥാനെ തടയുക എന്നതായിരുന്നു ഓപ്പറേഷന് സിന്ദൂറിന്റെ ലക്ഷ്യം. ഓപ്പറേഷൻ സിന്ദൂർ ഇതിനകം അവസാനിച്ചിട്ടില്ല.
താത്കാലിക വിരാമം മാത്രമാണിപ്പോൾ. ഒരു സൈനിക നടപടിയും പരിപൂര്‍ണമായി കുറ്റമറ്റതായി നടപ്പിലാക്കാന്‍ സാധിക്കില്ല. നമുക്കറിയാത്ത നിരവധി കാര്യങ്ങളുണ്ടാകാം. അവയെ നേരിടുമ്പോള്‍ അതില്‍നിന്ന് കുറവുകള്‍ തിരിച്ചറിഞ്ഞ് സ്വയം പരിഷ്കരിക്കുമ്പോഴാണ് ഏതൊരു സൈനിക നടപടിയും മികച്ചതായി മാറുന്നത്. എന്താണ് സ്വന്തം കുറവുകള്‍ എന്നു തിരിച്ചറിയുകയും അതിനെ മറികടക്കുകയും ചെയ്ത് വീണ്ടും പോരാട്ടത്തിനിറങ്ങുക എന്നതാണ് പ്രധാനം -അദ്ദേഹം വ്യക്തമാക്കി.