ശബരി പാതയിൽ മുന്നോട്ട് ; വിദഗ്ധ സംഘം ജൂലൈയിൽ സംസ്ഥാനത്തെത്തും
Wednesday, June 4, 2025 1:49 AM IST
സനു സിറിയക്
ന്യൂഡൽഹി: അങ്കമാലി- ശബരി റെയിൽപ്പാത നിർമാണവുമായി മുന്നോട്ടു പോകാൻ തീരുമാനം. ഭൂമിയേറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് റെയിൽവേയുടെ വിദഗ്ധ സംഘം ജൂലൈയിൽ കേരളത്തിലെത്തും.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രി വി. അബ്ദുറഹിമാൻ, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് എന്നിവർ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്.
കേരളം ആദ്യം മുന്നോട്ടുവച്ച അങ്കമാലി- എരുമേലി പാതയുമായി മുന്നോട്ടു പോകാനാണ് തീരുമാനം. 111 കിലോമീറ്റർ നീളമുള്ള പാതയിൽ ഏഴു കിലോമീറ്റർ ട്രാക്കും കാലടി സ്റ്റേഷനും പെരിയാറിന്റെ കുറുകെ ഒരു പാലവും പണിതീർത്തിരുന്നു. ബാക്കിയുള്ള സ്ഥലമേറ്റെടുക്കൽ നടപടിയടക്കം ഇനി പൂർത്തിയാക്കാനുണ്ട്.
വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതിയാണിപ്പോൾ വീണ്ടും ട്രാക്കിലാകുമെന്ന് പ്രതീക്ഷിക്കുന്നത്. എത്രയും വേഗം പദ്ധതി പൂർത്തിയാക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നും ഈ പദ്ധതിക്ക് കൂടുതൽ പരിഗണന നൽകുമെന്നും കൂടിക്കാഴ്ചയ്ക്കുശേഷം മന്ത്രി അബ്ദുറഹിമാൻ പറഞ്ഞു.
കേരളത്തിൽ മൂന്നും നാലും പാതകൾ വികസിപ്പിക്കുന്നതിന് റെയിൽവേ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവും കൂടിക്കാഴ്ചയ്ക്കു പിന്നാലെ സമൂഹമാധ്യമത്തിൽ കുറിച്ചു. കേരളത്തിലെ റെയിൽവേ വികസനത്തിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുപ്പ് നടപടിക്ക് സംസ്ഥാന സർക്കാരിന്റെ പിന്തുണ ആവശ്യപ്പെട്ടതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.
സ്ഥലമേറ്റെടുക്കൽ നടപടി പൂർത്തിയാകാത്ത സാഹചര്യത്തിലാണു പദ്ധതി മന്ദഗതിയിലായതെന്ന് റെയിൽവേ മന്ത്രി നേരത്തേ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. അങ്കമാലി- ശബരി റെയിൽപ്പാതയ്ക്കു ബദലായി ചെങ്ങന്നൂർ- പന്പ പാത പരിഗണനയിലുണ്ടെന്നും ഇതിന്റെ സർവേ നടത്തുമെന്നും അശ്വനി വൈഷ്ണവുതന്നെ വ്യക്തമാക്കിയിരുന്നു.
അങ്കമാലി- ശബരി റെയിൽപാതയുടെ 17 കിലോമീറ്റർ സ്ഥലമെടുപ്പ് മാത്രമേ ഇതുവരെ പൂർത്തിയായിട്ടുള്ളൂ. 1997-98ൽ വാജ്പേയ് സർക്കാർ പ്രഖ്യാപിച്ചതാണു പദ്ധതി. എന്നാൽ സ്ഥലമേറ്റെടുക്കൽ അടക്കമുള്ള വിഷയങ്ങളിൽ കുടുങ്ങി പദ്ധതി പൂർത്തിയാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഇതുവരെ സാധിച്ചിട്ടില്ല.
പദ്ധതിയുടെ കാലതാമസം ഉൾപ്പെടെയുള്ള പ്രശ്നങ്ങളെത്തുടർന്ന് 2019 ൽ റെയിൽവേ പദ്ധതി മരവിപ്പിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് ഈ പദ്ധതി ഉൾപ്പെടെ സംസ്ഥാനത്തെ മൂന്ന് റെയിൽവേ പദ്ധതികൾ മരവിപ്പിച്ച നടപടി റദ്ദാക്കാൻ ദക്ഷിണ റെയിൽവേ ശിപാർശ ചെയ്തത്.
അങ്കമാലിയിൽനിന്ന് ആരംഭിച്ച് എരുമേലിയിൽ അവസാനിക്കുന്ന ശബരി റെയിൽപാത വിഴിഞ്ഞത്തേക്കു നീട്ടണമെന്ന ആവശ്യവും സർക്കാർ ഉന്നയിക്കുന്നുണ്ട്. ഇതു നടപ്പായാൽ കേരളത്തിലെ മറ്റൊരു സമാന്തര പാതയായി ഇതു മാറും.
റെയിൽവേ ഗതാഗതവും ചരക്കുനീക്കവും കൂടുതൽ സുഗമമാക്കാനും പദ്ധതി ഉപകാരപ്പെടും. ശബരി പാത റെയിൽ സാഗർ പദ്ധതിയിൽ ഉൾപ്പെടുത്തി വിഴിഞ്ഞത്തേക്കു നീട്ടണമെന്ന് സംസ്ഥാന സർക്കാർ റെയിൽവേ ബോർഡിന് കത്ത് നൽകിയിരുന്നു.