തഗ് ലൈഫ് : മാപ്പ് പറയണമെന്ന് ഹൈക്കോടതി; നിരാകരിച്ച് കമൽ ഹാസൻ
Wednesday, June 4, 2025 1:49 AM IST
ബംഗളൂരു: തമിഴില്‍നിന്നാണ് കന്നഡ ഭാഷയുടെ ജനനമെന്ന പരാമര്‍ശത്തില്‍ നടൻ കമൽ ഹാസൻ മാപ്പ് പറയണമെന്ന് കര്‍ണാടക ഹൈക്കോടതി.
പുതിയ ചിത്രമായ "തഗ് ലൈഫി'ന്റെ പ്രചാരണ പരിപാടിയിലെ പരാമർശത്തിന്റെ പേരിൽ നടനും ചിത്രത്തിനും എതിരേ കർണാടകയിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് കോടതി പരാമർശം. സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾക്കു സംരക്ഷണം തേടി കമൽ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ്കമൽ ഇന്റർനാഷണലാണു കോടതിയെ സമീപിച്ചത്.
കേസ് പരിഗണിക്കുന്നതിനിടെ നടന്റെ പരാമർശത്തിൽ ജസ്റ്റീസ് എം. നാഗപ്രസന്ന രൂക്ഷവിമർശനമാണു നടത്തിയത്. നാക്കുപിഴ ആര്‍ക്കും സംഭവിക്കാമെന്നും പറഞ്ഞ വാക്കുകള്‍ തിരിച്ചെടുക്കാന്‍ കഴിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ആരുടെയും വികാരങ്ങൾ വ്രണപ്പെടുത്താൻ ആർക്കും അവകാശമില്ല. ജനവികാരം പരിഗണിച്ച് നടൻ മാപ്പ് പറയണമെന്നു കോടതി വാക്കാല്‍ നിര്‍ദേശിക്കുകയും ചെയ്തു.
ഖേദം പ്രകടിപ്പിച്ചിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാമായിരുന്നു എന്നും കോടതി വ്യക്തമാക്കി. താങ്കൾ കമല്‍ ഹാസനോ മറ്റാരെങ്കിലുമോ ആകാം. നിങ്ങള്‍ക്ക് ജനങ്ങളുടെ വികാവൃണപ്പെടുത്താന് കഴിയില്ല -വിവാദത്തിലേക്കു നയിച്ച പ്രസ്താവനയുടെ വീഡിയോ പരിശോധിച്ചശേഷം ജസ്റ്റീസ് എം. നാഗപ്രസന്ന വ്യക്തമാക്കി.
നടന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നായിരുന്നു ഹർജിക്കാരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ധ്യാന്‍ ചിന്നയുടെ വാദം. പരിപാടിയില്‍ കന്നഡ സൂപ്പര്‍ സ്റ്റാറും സന്നിഹിതനായിരുന്നുവെന്നും പ്രസ്താവന കന്നഡ ഭാഷയ്ക്കെതിരെയാണെന്ന് പറയാന്‍ കഴിയില്ലെന്നുമായിരുന്നു വാദം. എന്നാൽ, കോടതി ഇതു മുഖവിലയ്ക്കെടുത്തില്ല.
വിവാദത്തിൽ നടൻ ഒരു ക്ഷമാപണവും നടത്തുന്നില്ല. ഈ രാജ്യത്ത് സംസ്ഥാനങ്ങള്‍ രൂപീകരിച്ചിരിക്കുന്നത് ഭാഷാടിസ്ഥാനത്തിലാണ്. ഒരു പൊതുപ്രവര്ത്തകന് അത്തരം പ്രസ്താവനകള്‍ നടത്താന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, തഗ്ലൈഫ് വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് പ്രദർശിപ്പിക്കുന്നില്ലെന്ന് നടൻ കമൽഹാസൻ കർണാടക ഹൈക്കോടതിയെ അറിയിച്ചു. ഭാഷാ വിവാദത്തിൽ പ്രതിഷേധം തുടരുന്നതിനാൽ ചിത്രം പ്രദർശിപ്പിക്കില്ലെന്ന് കർണാടക ഫിലം ചേംബർ ഓഫ് കൊമേഴ്സ് വ്യക്തമാക്കിയിരുന്നു.
ഫിലം ചേംബറിനെക്കൂടി ഉൾപ്പെടുത്തി ചർച്ച നടത്തുംവരെ ചിത്രം പ്രദർശിപ്പിക്കില്ലെന്ന് നിർമാതാക്കൾ വ്യക്തമാക്കിയതായി കേസ് പരിഗണിച്ച ജസ്റ്റീസ് എം. നാഗപ്രസന്ന പറഞ്ഞു. കേസ് വീണ്ടും അടുത്ത ചൊവ്വാഴ്ച കോടതി പരിഗണിക്കും.