കര്‍ണാടകയില്‍ ബാങ്കിൽനിന്ന് 59 കിലോ സ്വര്‍ണം കവര്‍ന്നു
Wednesday, June 4, 2025 1:49 AM IST
ബംഗളൂരു: കർണാടകയിൽ വൻ ബാങ്ക് കൊള്ള. വിജയപുര ജില്ലയിലെ മംഗോളിയിൽ കനറ ബാങ്ക് ശാഖയിൽനിന്ന് 52 കോടി രൂപ വിലമതിക്കുന്ന 59 കിലോ സ്വർണവും അഞ്ചു ലക്ഷത്തിലധികം രൂപയും കൊള്ളയടിച്ചു.
കഴിഞ്ഞ 26ന് ബാങ്ക് വൃത്തിയാക്കാന്‍ പ്യൂണ്‍ വന്നപ്പോഴാണ് ഷട്ടര്‍ പൂട്ടുകള്‍ മുറിച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് പല ദിവസങ്ങളിലായി നടന്ന പരിശോധനയിലാണ് ഇത്രയും സ്വര്‍ണം മോഷണം പോയതായി കണ്ടെത്തിയത്. മേയ് 23ന് വൈകുന്നേരം ബാങ്ക് പൂട്ടിയിരുന്നു. മേയ് 24, 25 തീയതികളില്‍ ബാങ്ക് അവധിയായിരുന്നു.
ബാങ്കിന്റെ ഏറ്റവും പിന്നിലെ മുറിയിലുള്ള ലോക്കറുകളിൽനിന്നാണ് സ്വർണം മോഷണം പോയത്. മാസാവസാനം ബാങ്കുദ്യോഗസ്ഥർ നടത്തിയ കണക്കെടുപ്പിൽ മാത്രമാണ് ഇത്രയധികം സ്വർണം മോഷണം പോയതു മനസിലായത് എന്നതു വലിയ ദുരൂഹതയാണ് ഉയർത്തുന്നത്.
സ്വർണം കാണാതായതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെന്നും മേയ് 23 മുതൽ മേയ് 25 വരെയുള്ള ദിവസങ്ങളിൽ സിസിടിവി ഓഫായിരുന്നുവെന്ന് കണ്ടെത്തിയെന്നുമാണ് ബാങ്കുദ്യോഗസ്ഥർ പോലീസിന് നൽകിയിരിക്കുന്ന മൊഴി.
രണ്ടു ദിവസം അവധിയായിരുന്നത് മുൻകൂട്ടി കണ്ടാണ് മോഷ്ടാക്കൾ സ്വർണം കടത്താൻ ഈ സമയം തെരഞ്ഞെടുത്തതെന്നാണു സൂചന. ബാങ്കിന്റെ സേഫ്റ്റി അലാറം ഓഫായിരുന്നു. സംഭവത്തിൽ മൂന്ന് പേരടങ്ങുന്ന എട്ടു സംഘങ്ങൾ അന്വേഷണം നടത്തിവരികയാണെന്നും എട്ടു പേരോളം മോഷണസംഘത്തിലുണ്ടെന്നാണ് സൂചനയെന്നും വിജയപുര എസ്പി ലക്ഷ്മൺ നിംബാർഗി അറിയിച്ചു.