പ്രളയക്കെടുതിയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ; 34 മരണം, ആയിരക്കണക്കിനു വീടുകൾ തകർന്നു
Tuesday, June 3, 2025 2:05 AM IST
ഗോഹട്ടി/ ഇംഫാല്‍: ആസാം, സിക്കിം, മണിപ്പുര്‍ ഉള്‍പ്പെടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയെത്തുടര്‍ന്നുള്ള പ്രളയക്കെടുതിയിൽ 34 പേര് മരിച്ചു. ആയിരക്കണക്കിന് വീടുകൾ തകർന്നു. മണ്ണിടിച്ചിലിനെത്തുടർന്ന് റോഡ് ഗതാഗതവും വൈദ്യുതിവിതരണവും തടസപ്പെട്ടതോടെ ജനജീവിതം കൂടുതൽ ദുഃസഹമായി.
പത്തുപേര്‍ മരിച്ച ആസാമില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുകയാണ്. ഇനിയും പ്രളയസാധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഏഴ് പ്രമുഖ നദികളിലെ ജലനിരപ്പ് അപായരേഖയ്ക്കു മുകളിലാണ്. മേഖലയിൽ നാലു ദിവസമായി ശക്തമായ മഴ തുടരുകയാണ്.
ആസാം, അരുണാചല്‍പ്രദേശ്, മിസോറം, മേഘാലയ, മണിപ്പുര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പല ഗ്രാമങ്ങളും വെള്ളക്കെട്ടിലാണ്. ബ്രഹ്മപുത്ര, ബരാക് ഉള്‍പ്പെടെ പത്തു പ്രധാന നദികള്‍ അപകടനിലയ്ക്കു മുകളിലാണ്. ഒട്ടേറെ ട്രെയിനുകള്‍ റദ്ദാക്കി.
മണിപ്പുരിൽ ഇംഫാൽ ഉൾപ്പെടെ നഗരങ്ങൾ പ്രളയഭീതിയിലാണ്. ആസാം റൈഫിൾസിന്റെയും സൈന്യത്തിന്റെയും മണിപ്പുർ സർക്കാരിന്റെയും ഉൾപ്പെടെ ഏതാനും ബോട്ടുകൾ ഉപയോഗിച്ചാണ് പലയിടങ്ങളിലും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുന്നത്.
ഇംഫാൽ ഈസ്റ്റിൽ ഓൾ ഇന്ത്യ റേഡിയോ, രാജ്ഭവൻ, എംഎൽഎമാരുടെ വസതികൾ തുടങ്ങിയവ വെള്ളത്തിലായി. ഇംഫാൽ വെസ്റ്റ്, സേനാപതി, തൗബാൽ, ബിഷ്ണുപുർ, കക്ചിംഗ്, നോനി ജില്ലകളിലും പ്രളയം അതിരൂക്ഷമാണ്.
അരുണാചലിലും സിക്കിമിലും സ്ഥിതിഗതികൾ അതിസങ്കീർണമാണ്. അരുണാചലിൽ മണ്ണിടിച്ചിലില്‍ രണ്ടു സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു. ദേശീയപാതയില്‍ ഈസ്റ്റ് കാമെംഗില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് മണ്ണിടിഞ്ഞുവീഴുകയായിരുന്നു.
വടക്കൻ സിക്കിമിലെ ചാറ്റെനിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നു പേര് മരിച്ചു. ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. ഒമ്പതുപേരെ കാണാനില്ലെന്ന് അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
അരുണാചലിലെ പല ജില്ലകളിലും ആശയവിനിമയ സംവിധാനം തകരാറിലായി. കെയി പാന്യോര്‍ ജില്ലയിലെ ചുയു ഗ്രാമത്തിലെ തൂക്കുപാലം കനത്ത മഴയെത്തുടര്‍ന്ന് ഒഴുകിപ്പോയി.