മുഖ്യമന്ത്രിസ്ഥാനാർഥി നിതീഷ് കുമാർ തന്നെയെന്നു ചിരാഗ് പസ്വാൻ
Tuesday, June 3, 2025 2:05 AM IST
ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽനിന്നു സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഉടൻ ചേക്കേറുമെന്ന സൂചന നൽകി കേന്ദ്രമന്ത്രിയും ലോക് ജനശക്തി (എൽജെപി-രാം വിലാസ് പസ്വാൻ) പാർട്ടി അധ്യക്ഷനുമായ ചിരാഗ് പസ്വാൻ.
തന്റെ സ്ഥാനാർഥിത്വം പാർട്ടിയെയും പാർട്ടിയുടെ "സ്ട്രൈക്ക് റേറ്റി' നെയും ശക്തിപ്പെടുത്തുകയാണെങ്കിൽ തീർച്ചയായും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ചിരാഗ്.
ദേശീയരാഷ്ട്രീയത്തിൽ ദീർഘകാലം പ്രവർത്തിക്കാൻ താത്പര്യമില്ലെന്നും ബിഹാർ ആദ്യം, ബിഹാറി ആദ്യം എന്നതാണു തന്റെ നിലപാടെന്നും ചിരാഗ് വ്യക്തമാക്കി. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഒരു ഒഴിവുമില്ലെന്നും തെരഞ്ഞെടുപ്പിനുശേഷവും നിതീഷ് കുമാർ എൻഡിഎ സഖ്യത്തിന് നേതൃത്വം നൽകുമെന്നും ചിരാഗ് പറഞ്ഞു.
അതിനിടെ, 42കാരനായ ചിരാഗ് പസ്വാന്റെ നീക്കം സീറ്റ് വിഭജന ചർച്ചയിൽ എൽജെപിക്ക് മേധാവിത്വം ലഭിക്കുന്നതിനും അധികം വൈകാതെ മുഖ്യമന്ത്രിമുഖമായി സ്വയം ഉയർത്തിക്കാട്ടാനാണെന്നും വിലയിരുത്തലുണ്ട്.
സംസ്ഥാനത്തെ പ്രമുഖ ദളിത് മുഖമായ ചിരാഗിന് ദളിത് സമൂഹത്തിന്റെ ആറു ശതമാനത്തോളം, പ്രത്യേകിച്ച് പസ്വാൻ വിഭാഗത്തിന്റെ ശക്തമായ പിന്തുണയുണ്ട്. സംവരണസീറ്റിൽനിന്ന് മൂന്നു തവണ വിജയിച്ചു പാർലമെന്റിലെത്തിയ ചിരാഗ് ഇത്തവണ ജനറൽ സീറ്റിൽനിന്ന് ബിഹാർ നിയമസഭയിലേക്ക് മത്സരിക്കുമെന്നും സൂചനയുണ്ട്.