കേരളത്തിലെ ദേശീയപാത നിർമാണം ഡിസംബറിൽ പൂർത്തിയാക്കുമെന്ന് കേന്ദ്രം
Thursday, June 5, 2025 3:25 AM IST
ന്യൂഡൽഹി: കേരളത്തിനുള്ള പുതുവർഷസമ്മാനമായി ദേശീയപാത 66ന്റെ നിർമാണം ഡിസംബറിൽ പൂർത്തിയാക്കുമെന്ന് കേന്ദ്രം.
നിലവിലെ നിർമാണപ്രശ്നങ്ങൾ പരിഹരിച്ച് 2026ന്റെ തുടക്കത്തിൽ ദേശീയപാത പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ കഴിയുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിൻ ഗഡ്കരി വ്യക്തമാക്കിയതായി പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മുഹമ്മദ് റിയാസും കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസും ഉൾപ്പെടുന്ന സംഘം കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് പൊതുമരാമത്ത് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ദേശീയപാത തകർന്ന കൂരിയാട്ട് 360 മീറ്റർ വയഡക്ട് നിർമിക്കും. ഇതിനുള്ള 80 കോടി രൂപ നിർമാണക്കന്പനി തന്നെ ചെലവഴിക്കും. നാലു മാസംകൊണ്ട് ഇതിന്റെ നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്ന് ഗഡ്കരി അറിയിച്ചതായും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
നിർമാണ അപാകതകൾ പരിഹരിക്കും. സാധ്യമായ എല്ലാ ഇടപടലുകളും നടത്തി സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാനാണ് സംസ്ഥാനസർക്കാർ ശ്രമിക്കുന്നത്.
നിർമാണത്തിലെ അപാകതകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
കൃത്യമായ പരിശോധനകൾക്കു വിധേയമാക്കിയശേഷമേ ജലാശയത്തിലെ മണ്ണ് റോഡ് നിർമാണത്തിന് ഉപയോഗിക്കൂ. ഇതിന്റെ ഗുണമേന്മയടക്കം കൃത്യമായി ഉറപ്പുവരുത്തുമെന്നും മന്ത്രി റിയാസ് വ്യക്തമാക്കി.