ഓഹരി സൂചികകളിൽ നേട്ടം
Friday, June 6, 2025 3:03 AM IST
മുംബൈ: ഇന്ത്യയുടെ ഓഹരി സൂചികകൾ തുടർച്ചയായ രണ്ടാം ദിവസവും ഉയർന്നു. ആഗോളതലത്തിലെ ശക്തമായ സൂചനകൾ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയയോഗത്തിൽ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ, വിദേശ ഫണ്ടുകളുടെ വരവ്, ഉയർന്ന വാങ്ങൽ പ്രവണത എന്നിവയാണ് ഇന്ത്യൻ ഓഹരി വിപണിക്ക് കരുത്തായത്.
ഇന്നലെ വ്യാപാരത്തിനിടെ സൂചികകളായ സെൻസെക്സ്, നിഫ്റ്റി 50 എന്നിവ ഒരു ശതമാനത്തിലധികം മുന്നേറ്റം നടത്തി. അവസാനം രണ്ടു സൂചികകളും അരശതമാനത്തോളം കുറഞ്ഞ് തുടർച്ചയായ രണ്ടാം ദിനവും നേട്ടത്തിൽ പൂർത്തിയാക്കി.
തലേന്ന് ക്ലോസ് ചെയ്ത 80,998.25 ൽനിന്ന് സെൻസെക്സ് 81,196.08 ലാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ 900 പോയിന്റ്; ഒരു ശതമാനത്തോളം ഉയർന്ന് 81,911.13ലെത്തി. അവസാനം 443.79 പോയിന്റ് (0.55%) ഉയർന്ന് 81,442.04ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 24,691.20ലാണ് വ്യാപാരം തുടങ്ങിയത്. വ്യാപാരത്തിനിടെ ഒരു ശതമാനത്തോളം ഉയർന്ന നിഫ്റ്റി സൂചിക 24,899.85ലെത്തി. അവസാനം 130.70 പോയിന്റ് (0.53%) മുന്നേറി 24,750.90ൽ ക്ലോസ് ചെയ്തു.
വിശാല സൂചികകളിൽ ബിഎസ്ഇ മിഡ്കാപ് (0.39%), സ്മോൾകാപ് (0.65%) ഉയർന്നു. നിഫ്റ്റി മിഡ്കാപ് (0.65%), സ്മോൾകാപ് (0.96%) മുന്നേറി.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ മൊത്തം മൂലധനം മുൻ സെഷനിലെ 445 ലക്ഷം കോടി രൂപയിൽനിന്ന് ഒരു സെഷനിൽ മൂന്നു ലക്ഷം കോടി രൂപ ഉയർന്ന് 448 ലക്ഷം കോടി രൂപയിലെത്തി.
വിപണിയെ സ്വാധീനിച്ച കാര്യങ്ങൾ
പലിശ നിരക്ക് കുറയ്ക്കൽ പ്രതീക്ഷ- ബുധനാഴ്ച ചേർന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) 25 ബേസിസ് പോയിന്റ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയ്ക്കൊപ്പം വളർച്ചയുടെയും പണപ്പെരുപ്പ കണക്കുകളുടെയും അനുകൂലമായ പ്രവചനവും വിപണിക്ക് അനുകൂലമായി. എംപിസിയുടെ തീരുമാനങ്ങൾ ഇന്നു പുറത്തുവരും.
ദുർബലമായ ഡോളറും ബോണ്ട് വരുമാനങ്ങളും- യുഎസ് സന്പദ് വ്യവസ്ഥയിലെ മാന്ദ്യത്തിന്റെ സൂചനകൾക്കിടയിൽ ഡോളറും ബോണ്ട് വരുമാനവും ദുർബലമായത് നിക്ഷേപകരിൽ ഇന്ത്യ ഉൾപ്പെടെയുള്ള വളർന്നുവരുന്ന വിപണികളെ സ്വാധീനിച്ചു.
ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടനുണ്ടാകുമെന്ന പ്രതീക്ഷ, ഇന്ത്യൻ സന്പദ് വ്യവസ്ഥയുടെ ഉജ്വലമായ വളർച്ചാ പ്രവചനം എന്നിവയും വിപണിക്കു കരുത്താകുന്നു.