കണ്ണൂർ വിമാനത്താവളം: യാത്രക്കാരുടെ എണ്ണത്തിൽ 29 ശതമാനം വർധന
Monday, June 2, 2025 1:38 AM IST
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ മേയ് മാസത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ വർഷം മേയ് മാസത്തേക്കാൾ യാത്രക്കാരുടെ എണ്ണത്തിൽ 29 ശതമാനവും വിമാന സർവീസുകളുടെ എണ്ണത്തിൽ 36 ശതമാനവും വർധനയാണു രേഖപ്പെടുത്തിയത്.
1,47,928 യാത്രക്കാരും 1,211 സർവീസുകളുമാണ് കഴിഞ്ഞ മാസം കണ്ണൂർ വിമാനത്താവളത്തിലുണ്ടായത്. അന്താരാഷ്ട്ര സെക്ടറിൽ അബുദാബി സെക്ടറിലാണ് ഏറ്റവുമധികം യാത്രക്കാരുണ്ടായത്. 23,587 യാത്രക്കാരാണ് അബുദാബിയിലേക്കു യാത്ര ചെയ്തത്. ആകെ അന്താരാഷ്ട്ര യാത്രക്കാരുടെ 60 ശതമാനവും യുഎഇയിലേക്കാണ്.
ഫുജൈറയിലേക്ക് ഇൻഡിഗോ സർവീസ് തുടങ്ങിയതോടെ ദുബായ്, ഷാർജ, അബുദാബി, റാസൽഖൈമ, ഫുജൈറ എന്നീ അഞ്ച് യുഎഇ നഗരങ്ങളിലേക്കും സർവീസുകളുള്ള ദക്ഷിണേന്ത്യയിലെ ഏക വിമാനത്താവളമായി കണ്ണൂർ മാറി. തുടക്കത്തിൽത്തന്നെ ഓരോ സർവീസിലും 90 ശതമാനത്തിലധികം യാത്രക്കാർ ഫുജൈറ സെക്ടറിലുണ്ട്. ജൂൺ മധ്യത്തോടെ ദമാമിലേക്കും ഇൻഡിഗോ സർവീസുകൾ തുടങ്ങും.
13,200 പേർ യാത്ര ചെയ്ത മുംബൈ സെക്ടറിലാണ് ആഭ്യന്തര തലത്തിൽ കഴിഞ്ഞ മാസം കൂടുതൽ യാത്രക്കാരുള്ളത്. ഇൻഡിഗോയോടൊപ്പം ഏപ്രിൽ മുതൽ എയർഇന്ത്യ എക്സ്പ്രസ് കൂടി സർവീസ് തുടങ്ങിയതോടെയാണു മുംബൈ സെക്ടറിൽ യാത്രക്കാർ വർധിച്ചത്. ഹൈദരാബാദ്, തിരുവനന്തപുരം റൂട്ടുകളിലേക്കും എയർഇന്ത്യ എക്സ്പ്രസ് മേയ് മാസം മുതൽ സർവീസുകൾ ആരംഭിച്ചിരുന്നു.
മേയ് 11 മുതൽ 29 വരെ ഹജ്ജ് തീർഥാടനത്തിന്റെ ഭാഗമായി 4,756 തീർഥാടകർ കണ്ണൂരിൽനിന്നു പുറപ്പെട്ടു. ഇവരെ തിരികെ നാട്ടിലെത്തിക്കുന്ന രണ്ടാം ഘട്ട സർവീസുകൾ ജൂൺ 30 മുതൽ തുടങ്ങും.