18-ാം സീസൺ ഐപിഎൽ ട്രോഫി റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്
Wednesday, June 4, 2025 1:21 AM IST
അഹമ്മദാബാദ്: ഒടുവില്‍ ഐപിഎല്‍ ട്രോഫി കിംഗ് കോഹ്ലിയുടെ ചുണ്ടിലമര്‍ന്നു. നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമം കുറിച്ച് ക്രിക്കറ്റ് സൂപ്പര്‍ താരം വിരാട് കോഹ്ലി ഐപിഎല്‍ ട്രോഫിയില്‍ ചുംബിച്ചു.
2025 സീസണ് ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ ഫൈനലില്‍ ശ്രേയസ് അയ്യര്‍ നയിച്ച പഞ്ചാബ് കിംഗ്സിനെ ആറ് റണ്‍സിനു കീഴടക്കിയാണ് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു കന്നിക്കിരീടത്തില്‍ മുത്തംവച്ചത്.
പ്ലേ ഓഫ് ക്വാളിഫയര്‍ പോരാട്ടങ്ങളില്‍ മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും പുറത്തായി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും പഞ്ചാബ് കിംഗ്സും ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ത്തന്നെ 2025 സീസണില്‍ പുതിയ കിരീട അവകാശി ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു.
18ല്‍ 18നു കിരീടം
18-ാം നമ്പര്‍ ജഴ്സിക്കാരനായ വിരാട് കോഹ്ലിക്ക് 18-ാം സീസണ് ഐപിഎല്ലില്‍ കന്നിക്കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചെന്നതാണ് ശ്രദ്ധേയം. 2024 ഐസിസി ട്വന്റി-20 ലോകകപ്പ്, ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ക്കു പിന്നാലെ കോഹ്ലി ഏറെ ആഗ്രഹിച്ച ഐപിഎല്‍ ട്രോഫിയും...
മുമ്പ് മൂന്നു പ്രാവശ്യം ഫൈനലില്‍ പ്രവേശിച്ചെങ്കിലും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് ട്രോഫിയില്‍ തൊടാനുള്ള ഭാഗ്യം ലഭിച്ചില്ല. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ കന്നിക്കിരീടത്തിലെത്തിച്ച് മധുരപ്പതിനെട്ട് ആഘോഷിച്ച ക്യാപ്റ്റന്‍ എന്ന നേട്ടം രജത് പാട്ടീദാറിനും ലഭിച്ചു.
ആര്‍സിബി മുന്നോട്ടുവച്ച 191 റണ്‍സ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ പഞ്ചാബ് കിംഗ്സിന് 184/7 വരെ എത്താനേ സാധിച്ചുള്ളൂ. അതേസമയം, മൂന്നു വ്യത്യസ്ത ടീമുകളെ ഫൈനലില്‍ എത്തിച്ച ക്യാപ്റ്റനായാണ് ശ്രേയസ് അയ്യര്‍ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്, കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിംഗ്സ്) ഫൈനല്‍ തോറ്റു മടങ്ങിയത്.
ശശാങ്ക് സിംഗാണ് (30 പന്തില്‍ 61 നോട്ടൗട്ട്) പഞ്ചാബ് ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. അവസാന ഓവറില്‍ 28 റണ്‍സ് ജയിക്കാന്വേണ്ടിയിരിക്കേ, ജോഷ് ഹെയ്സല്‍വുഡ് എറിഞ്ഞ ആ ഓവറില്‍ മൂന്നു സിക്സും ഒരു ഫോറും ഉള്‍പ്പെടെ 22 റണ്‍സ് ശശാങ്ക് അടിച്ചുകൂട്ടി.
ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബൗളിംഗ് തെരഞ്ഞെടുത്തു. തകര്‍ത്തടിക്കാനായി ക്രീസിലെത്തിയ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനു രണ്ടാം ഓവറില്‍ വിക്കറ്റ് നഷ്ടപ്പെട്ടു.
ഒമ്പത് പന്തില്‍ 16 റണ്‍സ് നേടിയ ഫില്‍ സാള്‍ട്ടിനെ കൈല്‍ ജാമിസണിന്റെ പന്തില്‍ ശ്രേയസ് അയ്യര്‍ കൈപ്പിടിയില്‍ ഒതുക്കി. വിരാട് കോഹ്ലിയും മായങ്ക് അഗര്‍വാളും ചേര്‍ന്ന് ആര്‍സിബിയുടെ ഇന്നിംഗ്സ് 50 കടത്തി. എന്നാല്‍, 18 പന്തില്‍ 24 റണ്‍സുമായി മുന്നേറുകയായിരുന്ന മായങ്ക് അഗര്‍വാളിനെ യുസ്വേന്ദ്ര ചഹല്‍ അര്‍ഷദീപ് സിംഗിന്റെ കൈകളില്‍ എത്തിച്ചു. ഐപിഎല്ലില്‍ ഏഴാം തവണയാണ് ചഹലിനു മുന്നില്‍ മായങ്ക് അഗര്‍വാള്‍ തലകുനിക്കുന്നത്.
ക്യാപ്റ്റന്‍ രജത് പാട്ടിദാറിനും (16 പന്തില്‍ 26) ഏറെനേരം ക്രീസില്‍ തുടരാന്‍ സാധിച്ചില്ല. 11-ാം ഓവറിന്റെ അഞ്ചാം പന്തില്‍ ജാമിസണ് പാട്ടിദാറിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി.
ഒരുവശത്തു പോരാട്ടം തുടരുകയായിരുന്ന വിരാട് കോഹ്ലിയുടെ ഊഴമായിരുന്നു അടുത്തത്.35 പന്തില്‍ 43 റണ്‍സ് നേടിയ വിരാട് കോഹ്ലിയെ അസ്മത്തുള്ള ഒമര്‍സായ് ഡൈവിംഗ് റിട്ടേണ്‍ ക്യാച്ചിലൂടെ പറഞ്ഞയച്ചു. 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ സ്കോര്‍ 132/4.
പവര്‍ ഇല്ലാത്ത പവർ പ്ലേ
ഐപിഎല്‍ ചരിത്രത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ നാലാം ഫൈനലായിരുന്നു ഇന്നലത്തേത്. കഴിഞ്ഞ മൂന്നു ഫൈനലിലും പരാജയപ്പെട്ട ആര്‍സിബിയുടെ ഇന്നലത്തെ പവര്‍പ്ലേ സ്കോറും ദയനീയമായിരുന്നു, 55/1. 2016ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് എതിരേ നേടിയ 59/0 ആണ് ഐപിഎല്‍ ഫൈനലുകളില്‍ ആര്‍സിബിയുടെ ഏറ്റവും മികച്ച പവര്‍ പ്ലേ സ്കോര്‍.
ഡെത്ത് ഓവറിനു തൊട്ടുമുമ്പ് ആര്‍സിബി സ്കോറിംഗ് വേഗത്തിലാക്കി. ജിതേഷ് ശര്‍മയും ലിയാം ലിവിംഗ്സ്റ്റണും ചേര്‍ന്നുള്ള ആക്രമണമായിരുന്നു സ്കോര്‍ബോര്‍ഡ് ചലിപ്പിച്ചത്. 15 പന്തില്‍ രണ്ടു സിക്സിന്റെ അകമ്പടിയോടെ 25 റണ്‍സ് നേടിയ ലിവിംഗ്സ്റ്റണിനെയും ജാമിസണ് പുറത്താക്കി.
അവസാന അഞ്ച് ഓവറിൽ 58 റൺസ് അടിച്ചെടുത്താണ് ആർസിബി പൊരുതാനുള്ള സ്കോറിൽ എത്തിയത്.
ജിതേഷ് ശർമയുടെ (10 പന്തിൽ 24) കടന്നാക്രമണമായിരുന്നു ഡെത്ത് ഓവറിൽ ബംഗളൂരുവിന് ആശ്വാസം. എന്നാൽ, അവസാന ഓവറിൽ മൂന്നു വിക്കറ്റ് വീഴ്ത്തി അർഷദീപ് സിംഗ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ 190/9 ഒതുക്കി.
കോഹ്ലി @ 5000
ഐപിഎല്ലില്‍ ഓപ്പണിംഗ് ബാറ്റര്‍ എന്ന നിലയില്‍ വിരാട് കോഹ്ലി 5000 റണ്‍സ് പിന്നിട്ടു. 128-ാം ഇന്നിംഗ്സിലാണ് കോഹ്ലി ഓപ്പണര്‍ എന്ന നിലയില്‍ 5000 റണ്‍സ് കടന്നത്. ശിഖര്‍ ധവാന് (202 ഇന്നിംഗ്സില്‍ 6362), ഡേവിഡ് വാര്‍ണര്‍ (163 ഇന്നിംഗ്സില്‍ 5910) എന്നിവരാണ് മുമ്പ് ഈ നേട്ടത്തില്‍ എത്തിയവര്‍.
ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫോര്‍ അടിച്ചതിന്റെ റിക്കാര്‍ഡും കോഹ്ലി ഇന്നലെ സ്വന്തമാക്കി. ശിഖര്‍ ധവാനെയാണ് (768 ഫോര്‍) കോഹ്ലി മറികടന്നത്.