കായിക ചരിത്രത്തിലെ മഹാദുരന്തങ്ങള്‍...
Thursday, June 5, 2025 3:26 AM IST
1958 ഫെബ്രുവരി ആറിന് ഇംഗ്ലീഷ് ഗ്ലാമര്‍ ഫുട്ബോള്‍ ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സംഘം സഞ്ചരിച്ച വിമാനം മ്യൂണിക്കില്‍ തകര്‍ന്നുവീണ് എട്ട് കളിക്കാര്‍ അടക്കം 23പേര് മരിച്ചതടക്കമുള്ള മഹാദുരന്തങ്ങള്‍ കായിക ലോകത്തെ കണ്ണീരിലാഴ്ത്തിയിട്ടുണ്ട്.
1949ലെ സൂപ്പര്ഗാ വിമാനദുരന്തം, 1964ലെ പെറു നാസിയോണല്‍ സ്റ്റേഡിയം അപകടം, 1987ലെ ലിമ വ്യോമദുരന്തം എന്നിവയെല്ലാം ചരിത്രത്തിലെ കറുത്ത അധ്യായങ്ങളാണ്.
ഈ പട്ടികയിലേക്ക് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ആരാധകര ദുരന്തവും ചേര്‍ക്കപ്പെട്ടു. ഒരു ക്ലബ്ബിന്റെ കിരീടനേട്ടത്തോടനുബന്ധിച്ചു നടന്ന ആഘോഷങ്ങളിലെ ഏറ്റവും വലിയ ദുരന്തമാണ് ബംഗളൂരുവില്‍ സംഭവിച്ചത്. കായിക ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആരാധക ദുരന്തങ്ങളില്‍ ചിലത്:
സമലേക് ദുരന്തം: 1974
ഈജിപ്ഷ്യന്‍ ക്ലബ് സമലേക്കും ചെക്കോസ്ലോവാക്യയിലെ ദുക്ല പ്രാഗും തമ്മില്‍ നിശ്ചയിച്ച സൗഹൃദ മത്സരത്തിനു മുമ്പുണ്ടായ ദുരന്തത്തില്‍ 48 ആരാധകര്‍ കൊല്ലപ്പെട്ടു. ആദ്യം നടത്താന്‍ നിശ്ചയിച്ച സ്റ്റേഡിയത്തില്‍നിന്നു മത്സരം സമലേക്കിലേക്കു മാറ്റി. 40,000 കാണികളെ മാത്രമേ സമലേക്ക് സ്റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍, 80,000 ആരാധകര്‍ വേദിയിലേക്കെത്തി. കിക്കോഫിനു മുമ്പ് സ്റ്റേഡിയത്തിന്റെ മതില് തകര്‍ന്നു. 48 പേര് മരിച്ചു, 50 പേര്‍ക്കു പരിക്കേറ്റു.
ഹെയ്സെല്‍ ദുരന്തം: 1985
ബ്രസല്‍സിലെ ഹെയ്സെല്‍ സ്റ്റേഡിയത്തില്‍ യൂറോപ്യന്‍ കപ്പിന്റെ ഫൈനല്‍. ഇറ്റാലിയന്‍ ക്ലബ് യുവന്റസും ഇംഗ്ലീഷ് ടീം ലിവര്‍പൂള്‍ എഫ്സിയും തമ്മിലായിരുന്നു കിരീട പോരാട്ടം. കിക്കോഫിനു മുമ്പ് ലിവര്‍പൂള്‍ ആരാധകര്‍ യുവന്റസ് ആരാധകര്ക്കുനേര്ക്കു കല്ലേറു നടത്തി. അതോടെ സ്റ്റേറേഡിയത്തില് പരക്കംപാച്ചില്‍. തിക്കിലും തിരക്കിലും 39പേര് മരിച്ചു.
ഹില്‍സ്ബറോ ദുരന്തം: 1989
ഇംഗ്ലീഷ് ക്ലബ്ബുകളായ ലിവര്‍പൂള്‍ എഫ്സിയും നോട്ടിംഗ്ഹാം ഫോറസ്റ്റും തമ്മില്‍ 1988-89 സീസണ് എഫ്എ കപ്പ് സെമിഫൈനല്‍. ഹില്‍സ്ബറോ സ്റ്റേഡിയത്തിലേക്കുള്ള രണ്ടു സ്റ്റാന്‍ഡുകളില്‍ ആരാധകര്‍ തിങ്ങിക്കയറി. ദുരന്തത്തില്‍ 96 ആളുകള്‍ക്കു ജീവഹാനി നേരിട്ടു.
കാഠ്മണ്ഡു ദുരന്തം: 1988
നേപ്പാളിലെ ഒരു പ്രാദേശിക ഫുട്ബോള്‍ മത്സരത്തിനിടെ ഉണ്ടായ കൂറ്റന്‍ ആലിപ്പഴ വര്‍ഷത്തില്‍നിന്നു രക്ഷപ്പെടാനായി ആരാധകര്‍ സ്റ്റേഡിയത്തിനു പുറത്തേക്കു കൂട്ടത്തോടെ നീങ്ങി. ടണലിലൂടെ സ്റ്റേഡിയത്തിനു പുറത്തുകടക്കാനുള്ള ശ്രമത്തിനിടെ 80 പേര് മരണമടഞ്ഞു.
കോല്‍ക്കത്ത ഡെര്‍ബി: 1980
ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോള്‍ ദുരന്തമായിരുന്നു 1980ലെ കോല്‍ക്കത്ത ഡെര്ബിയിലുണ്ടായത്. മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും തമ്മില്‍ ഈഡന് ഗാര്‍ഡന്‍സില്‍ അരങ്ങേറിയ മത്സരത്തിനിടെ ആരാധകര്‍ ഏറ്റുമുട്ടിയപ്പോള്‍ പൊലിഞ്ഞത് 16 ജീവനുകള്‍.