മൈക്രോസോഫ്റ്റിൽ വീണ്ടും പിരിച്ചുവിടൽ
Tuesday, June 3, 2025 10:45 PM IST
വാഷിംഗ്ടണ്‍: പ്രമുഖ ടെക് കന്പനിയായ മൈക്രോസോഫ്റ്റ് 300ലധികം ജീവനക്കാരെ കൂടി പിരിച്ചുവിട്ടു. വർഷങ്ങൾക്കിടെ നടന്ന ഏറ്റവും വലിയ പിരിച്ചുവിടലിന് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് വീണ്ടും ജീവനക്കാരെ പിരിച്ചുവിടാൻ കന്പനി തീരുമാനിച്ചത്. നേരത്തേ ആറായിരം പേരെയാണ് മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടത്.
വാഷിംഗ്ടണ്‍ സ്റ്റേറ്റ്സ് നോട്ടീസ് പ്രകാരമാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് അമേരിക്കൻ ബിസിനസ് മാഗസിൻ ആയ ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക, സാന്പത്തിക മേഖലകളിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിനുമുള്ള നീക്കമാണിതെന്ന് കന്പനി വ്യക്തമാക്കുന്നു. കൃത്രിമബുദ്ധി കേന്ദ്രബിന്ദുവാകുന്പോൾ വ്യവസായത്തിലുടനീളമുള്ള ആഴത്തിലുള്ള മാറ്റത്തിന്റെ സൂചനയാണിത്.
ടെക് കന്പനികൾ എഐ കേന്ദ്രീകൃത ജോലികൾക്ക് മുൻഗണന നൽകുകയും പണം ലാഭിക്കാൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതിനാലാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഇത് കന്പനികളെ ചെലവ് കുറയ്ക്കാനും വലിയ എൻജിനിയറിംഗ് ടീമുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സഹായിക്കുന്നു. മൈക്രോസോഫ്റ്റും മെറ്റാ പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെയുള്ള മറ്റു പ്രമുഖ ടെക് കന്പനികളും സോഫ്റ്റ്വേർ വികസന പ്രക്രിയ വേഗത്തിലാക്കുന്നതിന് എഐയെ ആശ്രയിച്ചു വരികയാണ്.
ആമസോൺ, മെറ്റ, ഗൂഗിൾ എന്നിവയുൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങൾ 2023 മുതൽ വൻതോതിലുള്ള തൊഴിൽ വെട്ടിക്കുറയ്ക്കലുകൾ നടപ്പാക്കിയിട്ടുണ്ട്. ഈ മാറ്റങ്ങളിൽ പലതും കോവിഡ് മഹാമാരിക്കാലത്തെ അധിക നിയമനങ്ങൾ, മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങൾ, പുതിയ സാങ്കേതിക മാറ്റങ്ങളുമായി പൊരുത്തപ്പെടേണ്ടതിന്റെ ആവശ്യകത, പ്രത്യേകിച്ച് എഐ, ക്ലൗഡ് കംപ്യൂട്ടിംഗ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ജീവനക്കാരെ അസ്വസ്ഥരാക്കുന്ന വാർത്തകൾക്കിടയിലും ജനറേറ്റീവ് എഐ വികസനത്തിലും കൗഡ് സാങ്കേതിക വിദ്യയിലുമുള്ള മുന്നേറ്റത്തിൽ മൈക്രോസോഫ്റ്റ് തുടർച്ചയായി നേതൃസ്ഥാനം നിലനിർത്തുകയാണ്.
കന്പനി ഓപ്പൺഎഐയിലേക്കായി വലിയ മുതൽ മുടക്കുകൾ നടത്തിയിട്ടുണ്ട്. കൂടാതെ മൈക്രോസോഫ്റ്റ് 365, അസുർ തുടങ്ങിയ വലിയ പ്രധാന ഉത്പന്നങ്ങളിൽ എഐ സംയോജിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
മറ്റു മേഖലകളിൽ കന്പനി പിന്നോട്ടു പോകുന്പോഴും ഈ തന്ത്രപരമായ മുൻഗണനകൾ കന്പനിയുടെ അടുത്തഘട്ട വളർച്ചയെ രൂപപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.