ഓഹരി വിപണിക്ക് താങ്ങായി വിദേശ നിക്ഷേപകർ
ഓഹരി അവലോകനം / സോണിയ ഭാനു
Monday, June 2, 2025 1:38 AM IST
യുദ്ധരംഗത്തുനിന്നുള്ള വെടിയോച്ചകൾക്കിടയിലും പതറാതെ തുടർച്ചയായ മൂന്നാം മാസത്തിലും ഇന്ത്യൻ ഓഹരി ഇൻഡക്സുകൾ തിളങ്ങി. പ്രതിസന്ധി ഘട്ടത്തിൽപ്പോലും വിദേശ നിക്ഷേപകർ നമ്മുടെ വിപണിയിലെ വിശ്വാസം നിലനിർത്തിയത് കണക്കിലെടുത്താൽ ഹൃസ്വകാലയളവിൽ സെൻസെക്സ് 85,000ലേക്കും നിഫ്റ്റി 27,000ലേക്കും മുന്നേറിയാൽ അത്ഭുതപ്പെടാനില്ല.
അതേസമയം, തുടർച്ചയായ രണ്ടാം വാരത്തിലും മുൻനിര സൂചികകൾക്ക് തളർച്ച നേരിട്ടു. ഉയർന്ന റേഞ്ചിലെ ലാഭമെടുപ്പിനെ തുടർന്നുള്ള സങ്കേതിക തിരുത്തലിലും കഴിഞ്ഞ രണ്ട് ലക്കങ്ങളിൽ നിഫ്റ്റിക്ക് സൂചിപ്പിച്ച 24,657 പോയിന്റിലെ സപ്പോർട്ട് നിലനിർത്തിയത് പ്രതീക്ഷപകരുന്നു. പിന്നിട്ട വാരം നിഫ്റ്റി 102 പോയിന്റും സെൻസെക്സ് 270 പോയിന്റും നഷ്ടത്തിലാണ്.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 24,853 പോയിന്റിൽനിന്നും 25,079 പോയിന്റ് വരെ ഉയർന്നതിനിടയിൽ മുൻനിര ഓഹരികളിലെ ലാഭമെടുപ്പ് സൂചികയെ 24,689ലേക്കു താഴ്ത്തി. എന്നാൽ, പിന്നിട്ട രണ്ടാഴ്ചകളിൽ വ്യക്തമാക്കിയ 24,657ലെ നിർണായക സപ്പോർട്ട് തകരാത്തത് പ്രദേശിക നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കും. താഴ്ന്ന റേഞ്ചിൽനിന്നുള്ള നിഫ്റ്റിയുടെ തിരിച്ചുവരവിൽ സൂചിക 24,750ൽ മാർക്കറ്റ് ക്ലോസിംഗ് നടന്നു. ഈ വാരം അനുകൂല വാർത്തകൾക്ക് നിഫ്റ്റിയെ 24,989 പോയിന്റിലേക്കും തുടർന്ന് 25,229ലേക്കും ഉയർത്താനാവും. വില്പന സമ്മർദം ഉടലെടുത്താൽ 24,599-24,449 പോയിന്റിൽ സപ്പോർട്ട് പ്രതീക്ഷിക്കാം.
പ്രതിദിന ചാർട്ടിൽ സുപ്പർ ട്രെന്റ്, പാരാബോളിക്ക് എസ്എആർ ബുള്ളിഷ് മൂഡിൽ തുടരുന്നു. എംഎസിഡി മികവിലാണെങ്കിലും തിരുത്തൽ സാധ്യതകൾക്ക് സൂചനയെന്നത് ശരിവയ്ക്കുന്ന പ്രകടനമാണ് ദൃശ്യമായത്. അതേസമയം ഇൻഡിക്കേറ്ററുകൾ പലതും ഓവർ സോൾഡ് മേഖലയിലേക്കു നീങ്ങുന്ന പശ്ചാത്തലത്തിൽ പുതിയ നിക്ഷേപകർ രംഗത്തിറങ്ങാം.
നിഫ്റ്റി ജൂൺ ഫ്യൂച്ചർ 24,973ൽനിന്നും 24,871ലേക്കു നീങ്ങിയതിനൊപ്പം ഓപ്പൺ ഇന്ററസ്റ്റിൽ 59 ശതമാനം വർധന. ജൂൺ ഓപ്പൺ ഇന്ററസ്റ്റ് 82 ലക്ഷം കരാറുകളിൽനിന്നും 130 ലക്ഷമായി. നേരിയ തളർച്ചയ്ക്കിടയിൽ ഓപ്പൺ ഇന്ററസ്റ്റിലെ വർധന മുന്നേറ്റ സൂചനയായും വിലയിരുത്താം, പ്രത്യേകിച്ച് സിഗ്നലുകൾ ബുള്ളിഷ് മുനോഭാവം നിലനിർത്തുന്നതിനാൽ.
സെൻസെക്സിന് വാരാന്ത്യം 82,000 പോയിന്റിന് മുകളിൽ ഇടംകിട്ടിയില്ല. തുടക്കത്തിൽ 81,721ൽ പോയിന്റിൽനിന്നും കഴിഞ്ഞ വാരം വ്യക്തമാക്കിയ പ്രതിരോധമായ 82,549ലേക്ക് അടുക്കാനുള്ള ശ്രമങ്ങൾക്കിടയിലെ വില്പന സമ്മർദം മൂലം 82,464 വരെ ചുവടുവയ്ക്കാനായുള്ളൂ. വില്പനക്കാരുടെ എണ്ണം വർധിച്ചതോടെ സൂചിക 81,138 വരെ താഴ്ന്ന ശേഷം വ്യാപാരാന്ത്യം 81,451 പോയിന്റിലാണ്. ഈ വാരം സെൻസെക്സിന് 82,230ലും 83,010ലും പ്രതിരോധമുണ്ട്, വില്പന സമ്മർദം ഉടലെടുത്താൽ 80,904ലും 80,358ലും താങ്ങും.
വിദേശ ഫണ്ടുകളിൽ ആശ്ചര്യം ഉളവാക്കും വിധത്തിലെ നിക്ഷേപമാണ് ആഭ്യന്തര ഫണ്ടുകൾ കാഴ്ചവച്ചത്. എല്ലാ ദിവസങ്ങളിലും വാങ്ങലുകാരായി അവർ 33,144.78 കോടി രൂപയുടെ ഓഹരികൾ വാരിക്കൂട്ടി. വിദേശ ഓപ്പറേറ്റർമാർ 6031.38 കോടി രൂപയുടെ നിക്ഷേപവും 6449.74 കോടി രൂപയുടെ വില്പനയും നടത്തി.
ഇന്ത്യൻ രൂപ 85.15ൽനിന്നും 84.80ലേക്ക് തുടക്കത്തിൽ ശക്തിപ്രാപിച്ചെങ്കിലും അധികനേരം മികവ് നിലനിർത്താനായില്ല. മാസാന്ത്യമായതിനാൽ ഡോളറിന് പതിവിലും ഡിമാൻഡ് അനുഭവപ്പെട്ടു, കൂട്ടത്തിൽ എണ്ണ ഇറക്കുമതിക്കാരും രംഗത്ത് അണിനിരന്നത് മൂല്യം 85.70ലേക്കു തളരാൻ ഇടയാക്കി. വാരാന്ത്യം നിരക്ക് അല്പം മെച്ചപ്പെട്ട് 85.58ലാണ്. നിലവിൽ 85.70ലെ പ്രതിരോധം നിലനിർത്തി 85.15ലേക്ക് ശക്തിപ്രാപിക്കാനുള്ള ശ്രമം വിജയിച്ചാൽ 84.83ലേക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കാം.
ഒപ്പെക്ക് പ്ലസ് ക്രൂഡ് ഓയിൽ ഉത്പാദനം ഉയർത്തും. പ്രതിദിന എണ്ണ ഉത്പാദനത്തിൽ 4.11 ലക്ഷം ബാരൽ വർധിപ്പിക്കാൻ ഒരുങ്ങുന്നു. സൗദിയുടെ നേതൃത്വത്തിൽ ശനിയാഴ്ച നടന്ന യോഗമാണ് അടുത്ത മാസം മുതൽ വർധന പ്രാബല്യത്തിൽ വരുത്തുന്നത്. ഏപ്രിലിൽ എണ്ണ വില ബാരലിന് 58 ഡോളറിലേക്കു നീങ്ങിയിരുന്നു. അമേരിക്കയുടെ വ്യാപാര യുദ്ധം എണ്ണവിപണിയിൽ പുതിയ ആശങ്കയ്ക്ക് ഇടയാക്കുന്നു.
യുക്രെയ്നെ റഷ്യ വീണ്ടും ആക്രമിച്ച പശ്ചാത്തലത്തിൽ റഷ്യൻ ക്രൂഡ് ഓയിൽ ശേഖരിക്കുന്നവർക്ക് 500 ശതമാനം നികുതി ഏർപ്പെടുത്തുമെന്നാണ് പുതിയ ഭീഷണി. നിലവിൽ റഷ്യൻ എണ്ണയുടെ 70 ശതമാനവും ശേഖരിക്കുന്നത് ഇന്ത്യയും ചൈനയുമാണ്. ജനുവരി-മേയ് കാലയളവിൽ പ്രതിദിനം 19 ലക്ഷം ബാരൽ എണ്ണ വീതം ഇന്ത്യ വാങ്ങി. ഇതിനിടയിൽ അമേരിക്കൻ ക്രൂഡ് ഓയിലും ഇന്ത്യ ഇറക്കുമതി നടത്തുന്നുണ്ട്. റഷ്യൻ സന്പദ്ഘടനയിൽ വിള്ളലുളവാക്കാനുള്ള നീക്കമാണ് ഇതിനു പിന്നിൽ. രാജ്യാന്തര ക്രൂഡ് ഓയിൽ വില ബാരലിന് 62 ഡോളറിലാണ്.
ന്യൂയോർക്കിൽ സ്വർണ വില ട്രോയ് ഔൺസിന് 3288 ഡോളറിൽനിന്നും 3366ലേക്ക് ഉയർന്നു. ഈ ഘട്ടത്തിലെ വില്പന സമ്മർദത്തിൽ മഞ്ഞലോഹം 3247ലേക്ക് ഇടിഞ്ഞങ്കിലും ക്ലോസിംഗിൽ അല്പം ഉയർന്ന് 3288 ഡോളറായി.