റഫാൽ യുദ്ധവിമാനത്തിന്റെ ഘടകങ്ങൾ ഇന്ത്യയിൽ നിർമിക്കും
Thursday, June 5, 2025 11:24 PM IST
ന്യൂഡൽഹി: ഫ്രഞ്ച് യുദ്ധവിമാനമായ റഫാലിന്റെ ഘടകങ്ങൾ ഇന്ത്യയിൽ നിർമിക്കും. ഇതുസംബന്ധിച്ച് റഫാൽ യുദ്ധവിമാന നിർമാണ കന്പനിയായ ദസോ ഏവിയേഷനും ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റം ലിമിറ്റഡും തമ്മിൽ കരാറിൽ ഒപ്പിട്ടു. പ്രധാനമായും റഫാലിന്റെ ഫ്യൂസെലേജ് (യുദ്ധവിമാനത്തിന്റെ ബോഡി) നിർമാണത്തിനായാണ് ഇരുകമ്പനികളും തമ്മിൽ കരാറായത്.
ഹൈദരാബാദിലായിരിക്കും ഇതിനായി ടാറ്റ പ്ലാന്റ് നിർമിക്കുക. 2028ഓടെ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കാമെന്നാണു പ്രതീക്ഷ. മാസം രണ്ട് ഫ്യൂസെലേജ് വീതം നിർമിക്കാനാകുന്ന ശേഷിയിലാണു പ്ലാന്റ് സ്ഥാപിക്കുക.
നിലവിൽ ഇന്ത്യൻ വ്യോമസേന 36 റഫാൽ യുദ്ധവിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇതിനൊപ്പം നാവികസേനയ്ക്കുവേണ്ടി 26 റഫാൽ-എം വിമാനങ്ങളും ഇന്ത്യ വാങ്ങുന്നുണ്ട്. ഈ സാഹചര്യത്തിലാണു പുതിയ കരാർ പ്രസക്തമാകുന്നത്.
ഇന്ത്യ- ഫ്രഞ്ച് പ്രതിരോധ സഹകരണത്തിലെ നിർണായക ചുവടുവയ്പായാണ് ഈ കരാറിനെ കാണുന്നത്. ഇതാദ്യമായാണു റഫാൽ യുദ്ധവിമാനത്തിന്റെ ഘടകങ്ങൾ ഫ്രാൻസിനുപുറത്ത് നിർമിക്കാനൊരുങ്ങുന്നത്. 110 വിവിധോദ്ദേശ്യ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള വമ്പൻ കരാർ പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഈ കരാർ ദസോയ്ക്കു ലഭിച്ചാൽ ഇന്ത്യയിൽ നിർമാണം ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾക്കു വേഗം കൂടും.
പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലെ സൈനികത്താവളങ്ങളും ഭീകരക്യാന്പുകളും ആക്രമിക്കാന്‍ ഇന്ത്യക്ക് കരുത്തുപകര്‍ന്നത് റഫാല്‍ യുദ്ധവിമാനങ്ങളായിരുന്നു. പാരീസ് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ദസോ ഏവിയേഷന്റെ ഓഹരിവില ഇന്ത്യ-പാക്കിസ്ഥാന് സംഘര്‍ഷത്തിനുശേഷം കുതിച്ചുകയറിയിരുന്നു.
ഇന്ത്യന്‍ എയ്റോസ്പേസ് രംഗം എത്രത്തോളം വളര്‍ന്നുവെന്നതിന്റെ തെളിവാണ് കരാറെന്ന് ടാറ്റ അഡ്വാന്‍സ് സിസ്റ്റംസ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സുകരന്‍ സിംഗ് പറഞ്ഞു. ആഗോള വിതരണ ശൃംഖലയിലെ പ്രധാനപ്പെട്ട സാന്നിധ്യമാകാന്‍ ഇന്ത്യക്കു സാധിക്കുന്ന തരത്തിലേക്ക് വളരാനാണു തങ്ങളുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1929ല്‍ സ്ഥാപിതമായ കമ്പനിയാണ് ദസോ ഏവിയേഷന്‍. സൈനിക വിമാനങ്ങളും ബിസിനസ് ജെറ്റുകളുമായിരുന്നു തുടക്കംമുതല്‍ കമ്പനി നിര്‍മിച്ചിരുന്നത്. പലകുറി ഉടമകള്‍ മാറുന്നതിനനുസരിച്ച് പേരിലും പലപ്പോഴായി മാറ്റം സംഭവിച്ചു. 1979ല്‍ ഫ്രഞ്ച് സര്‍ക്കാരും 20 ശതമാനം ഓഹരി പങ്കാളിത്തം കമ്പനിയില്‍ നേടി.